2012, ഫെബ്രുവരി 22, ബുധനാഴ്‌ച

പശ്ചിമ യൂറോപ്പില്‍ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം:

                                            
മധ്യയുഗത്തിന്റെ മൂന്നാം ഘട്ടമാണ്‌ ഈ അധ്യായത്തിലെ പ്രതിപാദ്യം.നാടുവാഴിത്ത ഉല്‍പാദന ബന്ധങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ അംശങ്ങള്‍ കണ്ടുതുടങ്ങിയത്‌ ഈ കാലത്താണ്‌.ഉല്‍പാദന സമ്പ്രദായത്തിലും സംഘടനയിലും ഉണ്ടായ പുരോഗതികളില്‍ നിന്നാണ്‌ ഇത്തരമൊരു പ്രക്രിയ രൂപപ്പെട്ടു തുടങ്ങിയത്‌.

കൃഷിക്കും വ്യവസായത്തിനും ഒരു പോലെ ഒഴിച്ചു കൂടാനാവാത്ത ലോഹമാണല്ലോ ഇരുമ്പ്‌.ഇരുമ്പ്‌ ഖനനത്തിലുണ്ടായ പുരോഗതി മുകളില്‍ പറഞ്ഞ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു.ബ്ലാസ്റ്റ്‌ ഫര്‍ണസ്സും ആദ്യമായി ഉപയോഗിക്കപ്പെട്ടു.വാര്‍പ്പിരുമ്പ്‌ നിര്‍മ്മിക്കാനും അതിനെ വീണ്ടും ഇരുമ്പും ഉരുക്കുമാക്കി മാറ്റിയെടുക്കാനും ഇതു മൂലം കഴിഞ്ഞു.പുതിയതും പ്രാധാന്യമര്‍ഹിക്കുന്നതുമായ നിരവധി ഖനനമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ആഴമേറിയ തുരങ്കങ്ങള്‍ ഉണ്ടാക്കാനും ഉപയോഗപ്പെടുത്താനും ജനങ്ങള്‍ പഠിച്ചു. ജലം പുറത്തേക്ക്‌ കളഞ്ഞിട്ട്‌ അതില്‍ വായു നിറക്കാനുള്ള മാര്‍ഗങ്ങളും കണ്ടുപിടിച്ചു. ജലശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും ജലചക്രങ്ങളും ഇക്കാലത്ത്‌ കണ്ടുപിടിച്ച്‌ ഉപയോഗിക്കാന്‍ തുടങ്ങി.

ഗതാഗതത്തിലും ഗണ്യമായ പുരോഗതിയുണ്ടായി.വടക്ക്‌ നോക്കിയന്ത്രത്തിന്റെ സഹായത്തോടെ കരയില്‍ നിന്ന് വളരെ അകലെക്കൂടി ദീര്‍ഘമായ സമുദ്ര യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞു. കാറ്റിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന പുതിയ പായ്കപ്പലുകള്‍ പ്രയോഗത്തില്‍ വന്നു.ഈ പുതിയ കണ്ടുപിടു     ത്തങ്ങളും സൃഷ്ടികളും 15-ആം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 17-ആം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിലുണ്ടായ മഹത്തായ ഭൂമി ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക്‌ വഴി തെളിച്ചു.

                                                       ഭൂമിശാസ്ത്രത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍.
ഈ കാലഘട്ടത്തിലാണ്‌ യൂറോപ്യന്മാര്‍ നിരവധി പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചത്‌. ഭൂഗോളത്തിന്റെ വിദൂര മേഖലകളിലേക്ക്‌ പോകാന്‍ ,അതുവരെ അജ്ഞാതമായിരുന്ന പുതിയ വഴികള്‍ അവര്‍ കണ്ടെത്തി.1492-ല്‍ സ്പെയിനിലെ രാജാവിന്റെ സര്‍വീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ്സ്‌ എന്ന ജനോവക്കാരനായ നാവികന്‍ അമേരിക്ക കണ്ടു പിടിച്ചു.ഇങ്ങനെ ഒരു പുതിയ ഭൂഗണ്ഡത്തെ ആദ്യമായി രേഖപ്പെടുത്തിയ മറ്റൊരു ജനോവക്കാരന്‍ നാവികനായ അമേരിഗോ വെസ്‌പൂചിയുടെ നാമധേയത്തിലാണ്‌ ആ പ്രദേശം അറിയപ്പെട്ടത്‌. 1497-1498-ല്‍ പോര്‍ച്ചുഗീസുകാരനായ വാസ്കോഡിഗാമ'ഗുഡ്‌ഹോപ്‌ മുനമ്പ്‌' വഴി ഇന്ത്യിലെത്തി.

1519-ല്‍ സ്പെയിനിലെ രാജാവിന്റെ ഉത്തരവനുസരിച്ച്‌ പോര്‍ച്ചുഗീസ്‌ നാവികനായ മഗല്ലന്‍ ലോകം ചുറ്റിയുള്ള തന്റെ ആദ്യത്തെ യാത്ര പൂര്‍ത്തിയാക്കി.സ്പെയിനില്‍ നിന്ന് പടിഞ്ഞാറേക്ക്‌ യാത്രതിരിച്ച അദ്ദേഹം തെക്കേ അമേരിക്കയേയും ടിയറ ഡെഫ്യുഗോയെയും (മഗല്ലന്‍ കടലിടുക്ക്‌) തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്‌ യാദ്രുശ്ചികമായി കണ്ടെത്തി.ശാന്തസമുദ്രത്തില്‍ കൂടി യാത്ര ചെയ്ത അദ്ദേഹം ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ എത്തിച്ചേര്‍ന്നു. തദ്ദേശവാസികളുടെ ഒരു സംഘട്ടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.ഡെല്‍കാനോയുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ യാത്ര തുടര്‍ന്നു. 1522 സെപ്തംബറില്‍ അവര്‍ സ്പെയിനില്‍ തിരിച്ചെത്തി.പട്ടിണിയും രോഗവും മൂലം അവരുടെ സംഘത്തിലെ നിരവധി പേര്‍ മരിച്ചു പോയിരുന്നു.( 234-ല്‍ 218 പേര്‍) 17-ആം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ ആസ്ത്രേലിയ കണ്ടു പിടിച്ചു.-

                                                              മുതലാളിത്ത ഉല്‍പാദനരീതിയുടെ തുടക്കം-
പുതിയ നിരവധി ഉല്‍പാദന സമ്പ്രദായങ്ങള്‍ പ്രയോഗത്തില്‍ വന്നു. ഇത്‌ അധ്വാനക്ഷമതയുടെ നിലവാരം ഉയര്‍ത്തി. മധ്യയുഗത്തില്‍ സാധാരണയായിരുന്ന ചെറുകിട ഉല്‍പാദനം ഉല്‍പാദന ഉപകരണങ്ങളുടെ പൂര്‍ണ്ണത കൈവരുത്താന്‍ സഹായകമായിരുന്നില്ല. മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഉല്‍പാദനസമ്പ്രദായവും അധ്വാനം ഉപയോഗപ്പെടുത്തുന്ന രീതിയും മെച്ചപ്പെടുത്തുന്നതിനെ എങ്ങനെയും തടഞ്ഞിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച്‌ ചിലര്‍ സമ്പന്നരായിതീരുമെന്ന് അവര്‍ ഭയപ്പെട്ടു. അതേസമയത്ത്‌ ഉല്‍പാദനം വിപുലപ്പെടുത്തേണ്ടത്‌ കൂടുതല്‍ ആവശ്യമായി വന്നു. തുണി പോലുള്ള വ്യവസായങ്ങളില്‍ ഇത്‌ പ്രത്യേകിച്ചും ശരിയായിരുന്നു.കാരണം,നേരത്തേതന്നെ ആഭ്യന്തര- വിദേശ വിപണികളില്‍ തുണിത്തരങ്ങള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു.ഫ്ലോറന്‍സിലും തുണി വ്യവസായ കേന്ദ്രങ്ങളായ ജെന്റ്‌,ബ്രജസ്സ്‌,വൈപ്രസ്സ്‌ എന്നിവിടങ്ങളിലും പട്ടും കമ്പിളിയും വലിയതോതില്‍ നിര്‍മ്മിക്കപ്പെട്ടു. ഇവിടെയാണ്‌ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വഭാവ വിശേഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌.

ഭാവിയിലെ വലിയമാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചുകൊണ്ട്‌ ഗില്‍ഡ്‌ വ്യവസ്ഥയില്‍ പുതിയ സ്വഭാവവിശേഷണങ്ങള്‍ ക്രമേണ രൂപം കൊണ്ടു.വിവിധ വ്യവസായങ്ങളിലെ ഉയര്‍ന്ന ഉല്‍പാദന ക്ഷമതയും ഉല്‍പാദനത്തിന്റെ അളവിലുണ്ടായ ഗണ്യമായ വര്‍ധനവും ഉല്‍പാദന പ്രക്രിയയുടെ വിഭജനത്തിലേക്ക്‌ നയിച്ചു. പ്രത്യേക ഗില്‍ഡുകള്‍ നിരവധി പ്രത്യേക പ്രവൃത്തികള്‍ ചെയ്തിരുന്നു.പല പ്രക്രിയകളായി അത്‌ വിഭജിക്കപ്പെടുകയും ചെയ്തിരുന്നു.ഫ്ലോറന്‍സിലെ തുണിവ്യവസായത്തില്‍ നെയ്തുകാരുടേയും,തയ്യല്‍കാരുടേയും ,ചായം മുക്കുന്നവരുടേയും പ്രത്യേക ഗില്‍ഡുകള്‍  രൂപീകരിച്ചു .  വിവിധ ഗില്‍ഡുകള്‍ തമ്മിലുള്ള പ്രവൃത്തി വിഭജനത്തിന്റെ ഒരു ഉദാഹരണമായിരുന്നു ഇത്‌.

ഇതോടൊപ്പം മറ്റു ചില പരിവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു.വേണ്ടത്ര സാമഗ്രികള്‍ കൈകാര്യം ചെയ്തിരുന്ന കച്ചവടക്കാര്‍ ഒന്നോ രണ്ടോ ഗില്‍ഡുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വാങ്ങിയിരുന്നു.അതിന്റെ വില്‍പ്പന നടത്തിയിരുന്നത്‌ അവര്‍ തന്നെയാണ്‌.വില്‍പന സ്ഥലത്തേക്കും ഉപയോഗിക്കപ്പെടുന്ന സ്ഥലത്തേക്കും അവശ്യമായ ഗതാഗത സൗകര്യങ്ങളും അവര്‍ തന്നെ ഏര്‍പ്പെടുത്തി.ക്രമേണ അസംസ്കൃത സാധനങ്ങളുടേയും തുടര്‍ന്ന് ഉല്‍പ്പാദന ഉപകരണങ്ങളുടേയും വിതരണം അവര്‍ തന്നെ ഏറ്റെടുത്തു.ഗില്‍ഡിലെ അംഗങ്ങള്‍ക്ക്‌ ഈ കച്ചവടക്കാരെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.
മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഈ ആശ്രിതത്വത്തിന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതുകൊണ്ട്‌ കച്ചവടക്കാര്‍ അവരുടെ പ്രവര്‍ത്തന മേഖല ഗ്രാമങ്ങളിലേക്ക്‌ മാറ്റി.ഓര്‍മ്മയായ നാള്‍ മുതല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും തന്റേയും കുടുംബത്തിന്റേയും ആവശ്യത്തിന്ന് വേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ (തുണിത്തരങ്ങള്‍ ഉള്‍പ്പെടേ) ഉല്‍പ്പാദിക്കുന്നവരുമായ കൃഷിക്കാരായിരുന്നു ഗ്രാമ വാസികള്‍.കച്ചവടക്കാര്‍ ഗ്രാമത്തിലെ കൈവേലക്കാര്‍ക്ക്‌ അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും വിതരണം ചെയ്തു. തയ്യല്‍ യന്ത്രം,,നെയ്തു യന്ത്രം,ചായം മുക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ അതി ഉള്‍പ്പെടും.ഗ്രാമ വാസികള്‍ക്ക്‌ പൂര്‍ണ്ണമായും ഇവരെ ആശ്രയിക്കേണ്ടി വന്നു. ഈ കൈത്തൊഴിലുകാര്‍ക്ക്‌ കച്ചവടക്കാര്‍ ഏറ്റവും കുറഞ്ഞ പ്രതിഫലമേ നല്‍കിയിള്ളു. അതേസമയം അവര്‍ വിതരണം ചെയ്തിരുന്ന അസംസ്കൃതസാധനങ്ങള്‍ക്കും പണിയായുധങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തിരിന്നു. ഉല്‍പ്പന്നങ്ങള്‍ പരമാവധി വിലയ്ക്‌ അവര്‍ വിറ്റിരുന്നു. കച്ചവടക്കാര്‍ തന്നെ ഉല്‍പാദനത്തിന്ന് നേരിട്ട്‌ മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങി.ഗ്രാമത്തിലെ കൈത്തൊഴിലുകാര്‍ക്ക്‌ ഈ കച്ചവടത്തിലുള്ള വര്‍ധിച്ച ആശ്രിതത്വം പെട്ടെന്ന് തന്നെ മനസ്സിലായി.

കച്ചവടക്കാര്‍ കൈത്തൊഴിലുകാര്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും വായ്പയായി നല്‍കി. ഒരു വ്യവസ്ഥമാത്രം ഉണ്ടായിരുന്നു. ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു. വായ്പയായി കൊടുത്ത സാമഗ്രികള്‍ക്ക്‌ യഥര്‍ത്ഥത്തിലൊ ചെലവായതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴ്യുമെന്ന് അവര്‍ക്ക്‌ അറിയാമായിരുന്നു.അധികം താമസിയാതെ കൈത്തൊഴിലുകാര്‍ക്ക്‌ വിതരണം ചെയ്ത വസ്തുക്കളുടെ വിലയും പലിശയും മാത്രമല്ല പൂര്‍ത്തിയായ ഉല്‍പന്നത്തിന്ന് അത്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അസംസ്കൃത സാധനത്തേക്കാള്‍ വിലവരുമല്ലോ.പൂര്‍ത്തിയായ ഉല്‍പന്നത്തിന്റെ വിലയില്‍ അസംസ്കൃത സാധനങ്ങളുടെ വിലയും പണിയായുധങ്ങളുടെ വിലയുടെ ഒരു ഭാഗവും അടങ്ങിയതു കൊണ്ട്‌ മാത്രമായിരുന്നില്ല ഇത്‌ ,മറിച്ച്‌ പ്രഥമവും പ്രധാനവുമായി ഉല്‍പാദനത്തിന്‌ ആവശ്യമായ മനുഷ്യാധ്വാനത്തിന്റെ അളവാണ്‌ ഇതിന്ന് കാരണം .

കൈത്തൊഴിലുകാര്‍ ഉല്‍പാദനത്തില്‍ ചെലവഴിച്ച അധ്വാനത്തിന്റെ ഒരു ഭാഗത്തിന്‌ മാത്രമേ കരാറുകാര്‍ പ്രതിഫലം നല്‍കിയിരുന്നുള്ളു. ബാക്കി ഭാഗം അവര്‍ സ്വന്തമാക്കി.ഇപ്രകാരം കരാറുകാരന്‍ സ്വന്തമാക്കുന്ന അധ്വാനത്തിന്ന്‌ മിച്ച അധ്വാനം എന്നു പറയുന്നു. മിച്ച അധ്വാനം കൊണ്ട്‌ ഉല്‍പാദിപ്പിക്കപ്പെടുന്നതും പിന്നീട്‌ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നതുമായ പൂര്‍ത്തിയായ ഉല്പന്നം കരാറുകാരന്ന് മിച്ച മൂല്യം അഥവാ ലാഭം ഉണ്ടാക്കി കൊടുക്കുന്നു. ഇതിന്ന്‌ വേണ്ടിയാണ്‌ കരാറുകാരന്‍ പണിയെടുക്കുന്ന ആളുകളുടെ മേല്‍ കരാറുകാലത്ത്‌ തന്റെ അധികാരം ചെലുത്തുന്നത്‌. സാമൂഹ്യ വികസനത്തിന്റെ ഈ ഘട്ടത്തില്‍ ഉല്‍പാദനമേല്‍ നോട്ടത്തില്‍ അയാള്‍ പ്രകടമായ ഒരു പങ്കുവഹിച്ചില്ല.അതുവരെ നില നിന്ന രൂപത്തില്‍തന്നെ അത്തരം കാര്യങ്ങള്‍ തുടരാന്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ അധ്വാനശക്തിയുടെ വിലയേക്കാള്‍ കൂടുതല്‍ മൂല്യം ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കും അയാള്‍ ശമ്പളം കൊടുത്തിരുന്നു. മിച്ചമൂല്യം ലഭിക്കാന്‍ വേണ്ടി അയാള്‍ കൂലി വേലക്കാരെ ചൂഷണം ചെയ്തു. കരാറുകാരന്‍,പണിയെടുക്കുന്ന മനുഷ്യന്റെ അധ്വാനശക്തിയുടെ മേല്‍ നേടുന്ന നിയന്ത്രണത്തിന്റെ വിലയായിരുന്നു തൊഴിലാളിയുടെ കൂലി. ശില്‍പികളുടേയും കൈ വേലക്കാരുടേയും അധ്വാനത്തിന്‌ കരാറുകാരന്‍ മുടക്കുന്ന തുകയാണ്‌ മൂലധനം
.ഇതാണ്‌ മിച്ചമൂല്യമുണ്ടാക്കുന്നത്‌.മൂലധനം മുടക്കുന്ന ആളാണ്‌ മുതലാളി .മുതലാളിത്ത ഉല്‍പാദന രീതിയുടെ അനുപേക്ഷണീയമായ ഒരു സ്വഭാവ വിശേഷമാണ്‌ മിച്ച മൂല്യം.മുതലാളിയുടെ പ്രവ്ര്ത്തിയെ തിരിച്ചു വിടുന്നതും അയാളുയ്യെ പ്രവൃത്തിക്ക്‌ അര്‍ത്ഥമുണ്ടാക്കുന്നതും ഈ ലക്ഷ്യത്തിലാണ്‌..രാഷ്ട്രീയം

അഭിപ്രായങ്ങളൊന്നുമില്ല: