2010, ഡിസംബർ 29, ബുധനാഴ്‌ച

മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അടുത്തതായി നമുക്ക് മസ്തിഷ്ക്കത്തിന്റെ ശരീരക്രിയാശാസ്ത്രം (physiology)എന്തെന്ന് പരിശോധിക്കാം .

ബോധേന്ദ്രിയങ്ങളുടെ (കണ്ണ്‌,ചെവി,തുടങ്ങിയ) ഉദ്ദീപനത്തിൽ നിന്ന് ഉദ്ഭൂതമാകുന്ന ആവേഗങ്ങൾ (impulses) അഭിവാഹി തന്ത്രിക (afferent nerves) കളീലൂടെ സെറിബ്രൽ കോർട്ടെക്സിലേക്ക് സഞ്ചാരണം ചെയ്യപ്പെടുമ്പോൾ സംവേദനങ്ങൾ ഉണ്ടാകുന്ന പ്രത്യേകഭാഗങ്ങൾ അവിടെയുണ്ടെന്ന് ബുദ്ധിമണ്ഡലത്തിന്റെ പ്രവർത്തനത്തേപ്പറ്റിയുള്ള പരിശോധനകൾ തെളിയിച്ചിട്ടുണ്ട് .

ഈ ഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് (ശിരസ്സിന്റെ പിൻ ഭാഗത്ത്)നശിപ്പിക്കപ്പെട്ടാൽ ഫലം അന്ധതയും ,ചെന്നിയുടെ ഭാഗത്തുള്ള മറ്റൊരു ഭാഗത്തിന്ന് കേടു പറ്റിയാൽ ഫലം ബധിരതയും ആണ്.

കോർട്ടെക്സിന്റെ മറ്റുചിലഭാഗങ്ങൾക്ക് ഹാനി സംഭവിച്ചാൽ നിറങ്ങൾ കാണാൻ പറ്റുമെങ്കിൽ പോലും ഒരു വസ്തുവിനെയാകെ പ്രേക്ഷിക്കാൻ കഴിയാതെ വരും.

അതുപോലെ തന്നെ കോർട്ടെക്സിന്റെ വേറെ ചിലഭാഗങ്ങൾ വൈദ്യുതി ശക്തിയിലൂടെ ഉദ്ദീപിപ്പിച്ചാൽ മറന്നുപോയകാര്യങ്ങൾ ശരിക്കും ഓർമ്മവരും.

പ്രാണവായുവിന്റെ(ഓക്സിജൻ)കുറവ് മസ്തിഷ്കത്തെ സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.

മസ്തിഷ്കത്തിലേക്കുള്ള രക്തവിത്രണത്തിൽ വളരെ ചെറിയ വ്യതാസം വന്നാൽ മതി ,തലച്ചോറിന്റെ പ്രവർത്തനത്തെയാകെ അത് ഗുരുതരമായി ബാധിക്കും;

ചിലപ്പോൾ പൊടുന്നനേയുള്ള ബോധക്കേട്തന്നേയും തന്മൂലം സംഭവിക്കാം .

സംവേദനങ്ങളും ആശയങ്ങളും സങ്കീർണ്ണമായി സംഘടിക്കപ്പെട്ടിട്ടുള്ള ഒരു ഭൗതിക അവയവത്തിന്റെ -മസ്തിഷ്ക്കത്തിന്റെ-സാധാരണ നിലക്കുള്ള പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ശാസ്ത്രം ഖണ്ഡനാതീതമായി തെളിയിച്ചിട്ടുണ്ട് .

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ,ബോധം പ്രത്യേകരൂപത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തെ,മസ്തിഷ്കത്തെ-അത് ബോധത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്-ആശ്രയിച്ചാണിരിക്കുന്നത്.

“ചിന്ത അസ്തിഷ്ക്കത്തിന്റെ ധർമ്മമാണെന്നും,സംവേദനങ്ങൾ ,അതായത് ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ,നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേൽ സാധനങ്ങളുടെ കരണം മൂലം സൃഷ്ടിക്കപ്പെട്ടുകൊണ്ട് നമ്മിൽ തന്നെ നിലനില്ക്കുന്നതാണെന്നും”ലെനിൻ,സമാഹൃത കൃതികൾ വാല്യം 14,പേജ്90 )പ്രകൃതിശാസ്ത്രം ശക്തിയുക്തം വാദിക്കുന്നു.

നേരെമറിച്ച്,ആത്മനിഷ്ട ആശയവാദികൾ പറയുന്നത്,മസ്തിഷ്കം ഉൾപ്പെടേയുള്ള ഏത് അംഗവും സംവേദനങ്ങളുടെ ഒരു സമാഹാരം ആണെനാണ്‌;ഇതിൽനിന്ന് സിദ്ധിക്കുന്നത് മസ്തിഷ്ക്കം ബോധത്തിന്റെ ഒരു ഉല്പ്പന്നമാണെന്നും മറിച്ച് ബോധം മസ്തിഷ്കത്തിന്റെ ഉല്പ്പന്നമല്ലെന്ന് മാണത്രെ.

അതിനാൽ മാഹ് എന്ന ആളെപ്പോലെതന്നെ ആത്നനിഷ്ട ആശയവാദിയായ അവെനാറിയുസും പ്രകൃതിശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ പരസ്യമായിതന്നെ തിരസ്കരിക്കുന്നു

“മസ്തിഷ്കം ചിന്തയുടെ അവയവം അല്ല” എന്നും സങ്കല്പ്പങ്ങളും സംവേദനങ്ങളും മസ്തിഷ്കത്തിന്റെ ധർമ്മങ്ങൾ അല്ലെന്നും പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഇത് ചെയ്യുന്നത്.,

അത് വെച്ച് നോക്കുമ്പോൾ , അദ്ദേഹം “ശരീരക്രിയാശാസ്ത്രത്തിന്റെ ഏറ്റവും പ്രാധമികമായസത്യത്തെപ്പോലും നിഷേധിക്കുകയാണ്ചെയ്യുന്നത്.(ലെനിൻ അതേകൃതി)ലെനിൻ ചൂണ്ടിക്കാട്ടുന്നു.

ഇവിടെയും ഒന്നുകിൽ നാം ശരീയക്രിയാശാസ്ത്രം സംശയലേശമന്യേ തെളിയിച്ചുട്ടുള്ള വസ്തുതകളും അങ്ങിനെ ഭൗതിക വാദവും അംഗീകരിക്കണം ,

അല്ലെങ്കിൽ ബുദ്ധിമണ്ഡലത്തിന്റെ ശരീരക്രിയാശാസ്ത്രം തെളിയിച്ചിട്ടുള്ള വസ്തുതകളെ നിഷേധിച്ചുകൊണ്ട് ആശയവാദത്തെ പുണരണം.

ഇനി.. അപ്പോൾ പിന്നെ ഈ തത്വശാസ്ത്രം എന്നുപറയുന്നത് എന്താണ്‌ എന്ന് നോക്കാം..


ഭൂമിയുടെ ഭൂതകാലത്തേക്കുറിച്ചുള്ള ശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അചേതന വസ്തുക്കളിൽ സംവേദനത്തിന്റേയോ ചിന്തയുടേയോ യാതോരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

ഈ സ്ഥിതിയിൽ ബോധത്തിന്റെ പ്രഥമോപാധിയായി ശാസ്ത്രം കാണുന്നത് ജീവനാണ്‌.

എന്നാണ്‌ ഭൂമുഖത്ത് ജീവൻ ആർജ്ജിച്ചത്?

ഈ ചോദ്യത്തിന്ന് മറുപടി കണ്ടുപിടിക്കാൻ പലേ ശാസ്ത്രങ്ങളും സഹായിച്ചിട്ടുണ്ട് .ഉദാഹരണത്തിന്ന്,ധാതുക്കളിലും പാറകളിലുമുള്ള യൂറേനിയം ,ആക്ടിനോ യൂറേനിയം ,തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് പരമ്പരകളിലെ ആദ്യത്തേയും അവസാനത്തേയും അംഗങ്ങളുടെ സംഖ്യ കണക്കാക്കികൊണ്ട് ഭൂഗർഭനിക്ഷേങ്ങളുടെവയസ്സ് ഏറെക്കുറേ കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുമെന്ന് ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.

ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയുടെ പുറം പോളക്ക് എത്രവയസ്സുണ്ടെന്ന് (400കോടി വർഷത്തെ പഴക്കമുണ്ടതിന്ന്) മാത്രമല്ല ,ഓരോരോ ഭൂഗർഭശാസ്ത്രയുഗം എത്രകാലം നീണ്ടു നിന്നിട്ടുണ്ടെന്ന് കൂടി ഭൂഗർഭശാസ്ത്രജ്ഞന്മാർ സ്ഥാപിച്ചിട്ടുണ്ട് .

ഈ പുറം പോളയുടെ വിവിധപാളികൾ പരിശോധിച്ച്കൊണ്ട് മുന്നൂറ് കോടി സംവത്സരങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് യാതോരുവിധത്തിലുള്ള ജീവിധവും,ഏറ്റവും ലളിതമായത് പോലും,ഉണ്ടായിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞരും പ്രാചീനജന്തുശാസ്ത്രജ്ഞരും ചേർന്ന് തെളിയിച്ചിട്ടുണ്ട് .

ഭൂമുഖത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ആദ്യത്തെ ജീവികളെന്ന് കരുതപ്പെടുന്ന സൂഷ്മാണുജീവികൾക്ക് സംവേദനത്തിന്ന് കഴിവില്ലെന്ന് ,അപ്പോൾ ചിന്തയുടെ കാര്യവും പറയുകയും വേണ്ടല്ലോ .സൂഷ്മജീവശാസ്ത്രപരമായ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .

അവക്ക് ഉത്തേജനശീലത (irritability) മാത്രമേയുള്ളൂ .

ഒടുവിൽ തൃതീയകാലഘട്ടത്തിൽ (690-10 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) സംവേദനത്തിന്ന് പുറമേ ഇന്ദ്രിയാവബോധത്തിന്നും സങ്കല്പ്പത്തിന്നും ത്രാണിയുള്ള ഉയർന്ന തരങ്ങൾ ഉൾപ്പെടേയുള്ള സസ്തനജീവികൾ ആവിർഭവിക്കുന്നതു വരേയുള്ള കഴിഞ്ഞകോടാനുകോടി വർഷങ്ങൾക്കിടയിൽ ജന്തു ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വരികയായിരുന്നു എന്ന് ശീലീഭൂതജന്തുക്കളെ പഠനം ( പ്രാചീനജന്തു ശാസ്ത്രം ) വെളിവാക്കുന്നുണ്ട്.

എന്നു വരികിലും മനുഷ്യനിൽ മാത്രമേ ബോധം ,ചിന്തിക്കാനുള്ള കഴിവ് കണ്ടുവന്നിട്ടുള്ളൂ.

ജന്തുക്കളിൽനിന്ന് വ്യതിരിക്തമായി മനുഷ്യർ ആവിർഭവിച്ചത് പത്തുലക്ഷത്തിന്നും അൻപത് ലക്ഷത്തിന്നും ഇടക്കുള്ള സംവത്സരങ്ങൾക്ക് മുമ്പായിരിക്കണമെന്നതിന്ന് ഭൂമിയുടെ പുറം പോളകളുടെ പാളികളിലെ റേഡിയോ ആക്ടീവ് ക്ഷയോല്പ്പന്നങ്ങളേപ്പറ്റിയുള്ള - മനുഷ്യന്റെ തൊട്ടുമുമ്പത്തെ പൂർവ്വികരായ ഹൊമിനിഡ് എന്ന വിഭാഗത്തിൽ പെടുന്നവയുടെ ശീലീഭൂത അസ്ഥികളും അതിലടങ്ങിയിട്ടുണ്ട്-അപഗ്രഥനം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഭൂമിയും അതിലുള്ള സർവ്വചരാചരങ്ങളും സംവേദനങ്ങളുടേയും ആശയങ്ങളുടേയും ഉക്പന്നമാണെങ്കിൽ ,ഭൂമുഖത്ത് ജീവിതത്തിന്റെ കണികപോലും ഇല്ലാതിരുന്ന നൂറ്കോടി വർഷക്കാലത്ത് അതെല്ലാം ആരുടെ സംവേദനങ്ങളും ആശയങ്ങളുമായിരുന്നു?

വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഈ ചോദ്യത്തിന്ന് മറുപടി നല്കാൻ ആശയവാദികൾക്ക് കഴിയുന്നില്ല.

ഒരു കാലത്ത് മനുഷ്യനോ മറ്റേതെങ്കിലും ജീവിയോ ഇല്ലാതിരുന്ന ,ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്ത ,സ്ഥിതിയിലായിരുന്നു ഭൂമിയെന്ന് പ്രകൃതിശാസ്ത്രം സംശയത്തിന്നിടയില്ലാത്ത വിധം സ്ഥാപിക്കുന്നുണ്ട് .

ലെനിൻ എഴുതുകയുണ്ടായി “ജൈവപദാർത്ഥം ഒരു പില്ക്കാലപ്രതിഭാസമാണ്‌,

സുദീർഘമായ ഒരു പരിണാമത്തിന്റെപരിണിതഫലമാണ്‌,

പദാർത്ഥമാണ്‌പ്രാഥമികമായിട്ടുള്ളതെന്നും,

ചിന്ത,ബോധം,സംവേദനം എന്നിവ വളരെ ഉച്ചകോടിയിലുള്ള വികാസത്തിന്റെ ഉല്പ്പന്നമാണെന്നും ...ഇതിൽനിന്ന് സിദ്ധിക്കുന്നു”.(ലെനിൻ ,സമാഹൃത കൃതികൾ,വാല്യം 14,പേജ്75)

അങ്ങിനെ ഒന്നുകിൽ ആധുനികശാസ്ത്രവും അതിൽ നിന്ന് സ്വാഭാവികമായി ഉദ്ഭൂതമാകുന്ന ഭൗതികവാദവും അംഗീകരിക്കുക

അല്ലെങ്കിൽ ആശയവാദവും തദ്വാരാ ശാസ്ത്രവും കൃത്യമായി തെളിച്ചിട്ടുള്ള പ്രാഥമിക സത്യങ്ങളുടെ നിഷേധവും സ്വീകരിക്കുക

എന്നത് മാത്രമാണ്‌ നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി...

ഇനി നമുക്ക് മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും എന്താണ്‌ എന്ന് പരിശോധിക്കാം .





ഭൗതികവാദവും വസ്തുനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം

പൗരാണിക ഗ്രീസിൽ പ്ലാറ്റോ(428-/427-345BC) യുടെയും ജർമ്മനിയിൽ ഹെഗലിന്റേയും(1770-1831) ബോധനങ്ങളിൽ
ആശയവാദത്തിന്റെ മറ്റൊരു രൂപം നമുക്ക് കാണാം .
ആശയവാദത്തിന്റെ ക്ളാസിക്കൽ വ്യാഖ്യാതാക്കളും അവർ തന്നെയായിരുന്നല്ലോ,
പ്രകൃതിക്ക് മനസ്സിൽ നിന്ന് സ്വതന്ത്രമായ നിലനില്പ്പുണ്ട് എന്നകാര്യം ഈ തത്വചിന്തകർ അംഗീകരിക്കുന്നുണ്ട്.
അവരുടെ യുക്തിവാദം അനുസരിച്ച് ജ്ഞാനേന്ദ്രിയങ്ങൾ മുഖേന നാം ഓരോ വസ്തുക്കളെ- ഈ വസ്തുക്കൾ ചേർന്നുള്ളതാണ്‌ ലോകം-ഗ്രഹിക്കുന്നു;
പക്ഷെ,ഇന്ദ്രിയങ്ങൾ മുഖേനയുള്ള അനുഭവം ചെറിയ കുട്ടികൾക്ക് പോലും ഉണ്ടാകാവുന്ന തരത്തിലുള്ള ഉപരിപ്ലവമായ അറിവുകൾ മാത്രമേ പ്രദാനം ചെയ്യുന്നുള്ളു.
ഇന്ദ്രിയാനുഭവങ്ങൾ പരമമായ അറിവ്,അതായത് വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള അറിവ് ,പ്രദാനം ചെയ്യുന്നില്ല.
നിറം,മണം,രുചി തുടങ്ങിയതിനേപ്പറ്റി മനുഷ്യന് ഇന്ദ്രിയാനുഭവം ലഭിക്കും.
ഇപ്രകാരം ഗ്രഹിച്ചിട്ടുള്ള സംഗതികളുടെ ഓർമ്മ അവന്റെ മനസ്സിൽ ഓരോ വസ്തുവിന്റേയും ചിത്രം വരച്ചുകാട്ടും .
എന്നാൽ അവയ്ക്കെല്ലാം പൊതുവായിട്ടുള്ളതും അവയെ അവയാക്കിത്തീർക്കുന്നതുമായ സംഗതി,അതായത് അവയുടെ സത്ത ,
ജ്ഞാനേന്ദ്രിയങ്ങൾ മുഖേന ഗ്രഹിക്കാനോ സങ്കല്പ്പിക്കാനോ സാധിക്കുകയില്ല.
പ്ലാറ്റോയുടെ കാലത്ത് പോലും ശാസ്ത്രം സംവേദനവിവരങ്ങളുടെ നാലതിർത്തിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്നില്ല.
ഒറ്റപ്പെട്ട,അസ്ഥിരങ്ങളായ വസ്തുക്കൾ എങ്ങിനേയിരിക്കുമെന്ന് മാത്രമാണല്ലോ ഇന്ദ്രിയാനുഭവങ്ങളും ധാരണകളും നമുക്ക് പറഞ്ഞുതരുന്നത്.
എന്നാൽ അവയുടെ കാതലായ ഭാഗം,സത്ത,എന്തെന്ന് മനസ്സിലാക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നത്.
ഒറ്റപ്പെട്ടതും യാദൃശ്ചികവുമായ വസ്തുതകളിലും വസ്തുക്കളിലും പ്രകടമാവുന്നതും അവയ്കാധാരമായിട്ടുള്ളതുമായ പൊതുവും സ്ഥിരവും ശാശ്വതവുമായ ഗുണദോഷങ്ങളേപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടത് ഇതിന്നാവശ്യമാണ്‌.
ചുരുക്കിപ്പറഞ്ഞാൽ,ലോകം എന്തെല്ലാം സംഗതികൾ ചേർന്നുള്ളതാണെന്ന് ധരിക്കണമെങ്കിൽ നമുക്ക് അവയേപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം.
ഇന്ദ്രിയഗ്രാഹ്യത്തിന്ന്,അഥവാ ചിത്രീകരണത്തിന്ന് നിദാനമായത് ഒരു പ്രത്യേക വസ്തുവാണ്. ഉദാഹരണത്തിന്ന് എന്റെ നോട്ട്പുസ്തകത്തിൽ വരച്ചിട്ടുള്ള സമദ്വിഭുജത്രികോണം (isosceles triangle)നേരേമറിച്ച് ചിന്തക്ക് നിദാനമായിട്ടുള്ളത്
“ത്രികോണം ”എന്നധാരണകൊണ്ട് നിർവ്വചിക്കപ്പെട്ടിട്ടുള്ളതും ഇന്നുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാൻ പോകുന്നതുമായ എല്ലാ ത്രികോണങ്ങളുടേയും സത്ത (കാതലായിട്ടുള്ള പ്രധാന ഗുണങ്ങൾ)യാണ്‌.
ഒരു ത്രികോണം എന്തുസാധനംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നുവെന്നതോഅതിന്റെ നിറവും എന്താണന്നതോ ,അതിന്റെ സ്വഭാവത്തെ യാതേരുതരത്തിലും ബാധിക്കുന്നില്ല.
നിലവിലുള്ള എണ്ണമറ്റ ത്രികോണങ്ങളെ തമ്മിൽ വേർതിരിക്കുന്ന പ്രത്യേകസവിശേഷതകൾക്കും ഇവിടെ യാതോരു പ്രാധാന്യവുമില്ല.
എങ്കിലു, ഓരോ ത്രികോണത്തിന്നും ഒരു ത്രികോണത്തിന്റെ സത്തക്ക്-അതിന്റെ എണ്ണമറ്റ ഭാവരൂപങ്ങൾക്കെന്തു സംഭവിച്ചാലും ഈ സത്തക്ക് മാറ്റം വരുന്നില്ല-
രൂപം നല്കുന്ന സവിശേഷതകൾ ഉണ്ടായിരിക്കണം.
അങ്ങിനെ ബോധേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന എല്ലാഭൗതികവസ്തുക്കളും ആ വസ്തുക്കളുടെ സത്തയുടെ ബാഹ്യരൂപരേഖകളാണ്‌;
അതേസമയം അവയുടെ സത്തയാണ്‌ പ്രതിഭാസത്തിന്റെകാതലായിട്ടുള്ളത്.
അതിന്റെ ആന്തരിക ഉറവിടമായിട്ടുള്ളത് ;അവയുടെ നിലനില്പ്പ് തന്നെ അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ദ്രിയഗോചരമായിട്ടുള്ള ഭൗതിക വസ്തുക്കൾ വസ്തുനിഷ്ടമായി,ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നു എങ്കിലും
അത് യാഥാർത്ഥ്യത്തിന്റെ ബാഹ്യവശം മാത്രമാണ് .
പ്രപഞ്ചത്തിലടങ്ങിയിട്ടുള്ള ഭൗതിക പ്രതിഭാസങ്ങളുടെ അടിത്തറ ഒറ്റയൊറ്റയായ ബാഹ്യപ്രതിഭാസങ്ങളുടെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത,ശാശ്വത സത്തകളാണ്.
ഹെഗലിന്റെ വീക്ഷണത്തിൽ ഈ സത്തകൾ എന്താണ്?
ഒരു ത്രികോണത്തിന്റെ സത്ത അതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന സാധനത്തേയോ അതിന്റെ വലിപ്പത്തേയോ നിറത്തേയോ ആശ്രയിച്ചല്ല ഇരിക്കുന്നത്,
ഏതൊരു ത്രികോണത്തിന്റേയും സത്ത ത്രികോണങ്ങൾക്ക് പൊതുവായിട്ടുള്ളതാണ്‌;
അതായത്, ഓരോ ത്രികോണവും മൂന്ന് കോണങ്ങൾക്ക് രൂപം നല്കിക്കൊണ്ടറ്റങ്ങൾ
കൂട്ടിമുട്ടിയിട്ടുള്ള നേർവരകളുടെ ചിത്രമാണ്‌.
ഒരു ത്രികോണത്തിന്റെ സത്ത ദർശിക്കാനോ സങ്കല്പ്പിക്കാനോ സാദ്ധ്യമല്ല;
കാരണം,ബോധേന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്ന സംഗതികൾ മാത്രമല്ലേ നമുക്ക് സങ്കല്പ്പിക്കാൻ കഴിയൂ.
എനിക്ക് സങ്കല്പ്പിക്കാൻ കഴിയുന്ന ത്രികോണം ചോക്ക്കൊണ്ട് ബ്ളാക്ക്ബോർഡിലോ,പെൻസിൽ കൊണ്ട് കടലാസ്സിലോ വരച്ചതാകാം ;
പക്ഷെ ആർക്കും “പൊതുവിൽ ത്രികോണം ”സങ്കല്പ്പിക്കാൻ സാദ്ധ്യമല്ല.
അതൊരു ഭൗതികവസ്തു അല്ലെന്നതോ പോകട്ടെ ,ഒരു ദൃശ്യചിത്രീകരണം പോലുമല്ല.
പിന്നേയോ,അത് അമൂർത്തമായ ഒരു ആശയം മാത്രമാണ്‌,അതായത് ഒരു ധാരണ മാത്രമാണ്.
സത്ത(താപം,സസ്യം,ശീഘ്രത തുടങ്ങിയവ പൊതുവായി എടുത്താൽ )ചിന്തയിൽ കൂടി മാത്രമേ ഗോചരമാകുന്നുള്ളു.
എല്ലാ യാഥാർത്ഥ്യങ്ങൾക്കും അടിസ്ഥാനമായിട്ടുള്ളത് ചിന്തയാണന്നതല്ലേ ഇത് സൂചിപ്പിക്കുന്നത്? ഈ ചിന്തയാകട്ടെ ഒരുവന് മനസ്സിൽ ഗ്രഹിക്കാൻ കഴിയാത്തത് ആണെങ്കിലും ഒരിക്കലും തെളിയുകയോ മായുകയോ ചെയ്യാതെ- അത് മനസ്സിലാക്കപ്പെട്ടാലും ഇല്ലെങ്കിലും- നിലനില്ക്കുന്നതാണ്‌.
ഇതിൽ നിന്ന് ഹെഗൽ എത്തിച്ചേർന്ന നിഗമനം എന്തെന്നാൽ,
ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതും നാം പഠനവിഷയമാക്കിയിട്ടുള്ളതുമായ,
ഈ ലോകത്തിന്റെ യഥാർത്ഥ അടിത്തറ ധാരണകൾ അഥവാ ആശയങ്ങൾ ആണെന്നും,
അതേ സമയം ഭൗതികവസ്തുക്കളും വസ്തുതകളും എല്ലാം ആശയങ്ങളുടെ ഉല്പ്പന്നങ്ങളും ബഹിർസ്ഫുരണങ്ങൾ ആണെന്നുമാണ്‌.
പക്ഷെ ,ആരുടെ ആശയങ്ങൾ എന്നതാണ്‌ ചോദ്യം.
ലോകത്തെയാകെ സംബന്ധിക്കുന്നതാകയാൽ അവ വ്യക്തമായും ഏതെങ്കിലും ആത്മാവിന്റെ -ഹെഗൽ അതിനെ “ലോകാത്മാവ്”അഥവാ“കേവലാശയം”എന്ന് വിളിക്കുന്നു-ആശയങ്ങളായിരിക്കണമല്ലോ.
ഹെഗലിന്റെ അഭിപ്രായത്തിൽ “കേവലാശയ”വും ലോകവും അഭിന്നങ്ങളാണ്.
പ്രകൃതി എന്നത്“കേവലാശയ”ത്തിന്റെ “അപരസൃഷ്ടിയാണ്‌”,
ആകയാൽ “പ്രകൃതിയേ ഒരു അബോധചിന്താക്രമം അഥവാ ശീലീഭൂതബുദ്ധി”ആയും വേണം മനുഷ്യനെ(മൃഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി-അപ്പോൾപിന്നെ സസ്യജാലങ്ങളുടേയും ധാതുക്കളുടേയും കാര്യം പറയുകയും വേണ്ടല്ലോ)“ബോധ ആശയം”ആയും വേണം കരുതാൻ (Georg Wilhelm Friedrich Hegel's "Werkeവാല്യം6ബർലിൻ1843പേജ്45-46)
മറ്റേതൊരു ഭൗതികവസ്തുവിനേയും പോലെ,മനുഷ്യനുംലോകത്തിന്റെ അടിത്തറയായിട്ടുള്ള അപരിമേയമായ ആത്മാവിന്റെ ഒരു ബഹിർസ്ഫുരണമാണ്‌;
പക്ഷെ,ബോധമനസ്സും“പരിമേയമായ ആത്മാവും”ഉള്ളതും,ചിന്തിക്കാനും വസ്തുക്കളുടെ സത്തയെ അഥവാ ധാരണകളെ മനസ്സിലാക്കാനും
ലോകത്തെ ലോകാത്മാവിന്റെ ചിന്താപ്രക്രിയയായി ധരിക്കാനും കഴിവുള്ളതുമായ
ഒരു ബഹിർസ്ഫുരണമാണ്‌ ഇതെന്ന് മാത്രം.
എന്ന്പറഞ്ഞാൽ മനുഷ്യനിൽ കൂടി ലോകാത്മാവ് സ്വയം മനസ്സിലാക്കുകയും
ലോകാശയം സ്വയം തന്നെചിന്തിക്കുകയും ചെയ്യുന്നു.
തന്റെ തത്വചിന്ത“പ്രകൃതിയുടേയും പരിമേയമായ മനസ്സിന്റേയും സൃഷ്ടിക്ക് മുൻപുള്ള
ദൈവത്തിന്റെ അനശ്വരരൂപത്തിന്റെ ചിത്രീകരണമാണ്‌”എന്ന് ഹെഗൽ തന്നെ എഴുതിയിട്ടുണ്ട്.(അതേ കൃതി വാല്യം-3പേജ് 33) .

ലോകം നിർവൈയക്തികമായ ആത്മാവിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന്,

മനുഷ്യന്റെ വ്യക്തിപരമായ ബോധത്തെയല്ല,പിന്നേയോ കേവലമായ ആശയത്തെ അടിസ്ഥാനമാക്ക്യിട്ടുള്ളതാണെന്ന്,കരുതുന്ന വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം ഇതാണ്‌.

ചിന്തയിലൂടെ ,വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള ധാരണകൾ രൂപീകരിച്ചുകൊണ്ട്

നാം ഭൗതികലോകത്തെ അറിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌ വസ്തുനിഷ്ട ആശയവാദം മുന്നോട്ട് നീങ്ങുന്നത്.

അതിനാൽ വസ്തുക്കളുടെ സത്ത മനസ്സിലാക്കുന്നതെങ്കിൽ,മനസ്സിന്ന് പുറത്തുള്ള ലോകം വസ്തുക്കളേകൊണ്ടുള്ളതല്ല ധാരണകളേക്കൊണ്ടു ഉണ്ടാക്കിയതായിരിക്കണം-എന്നതാണ്‌ വസ്തുനിഷ്ട ആശയവാദികൾ പറയുന്നത്.

പക്ഷെ,ഇത് യുക്തിസഹജമാണോ?

വസ്തുക്കളുടെ സത്തയെപ്പറ്റിയുള്ള അറിവ്,ഒരു ധാരണയാണ്‌ എന്ന് പറഞ്ഞത് കൊണ്ട് വസ്തുക്കളുടെ സത്ത ഒരു ധാരണയാണ്‌ എന്ന് സിദ്ധിക്കുന്നില്ല.

ധാരണകൾ നമ്മുടെ മനസ്സിൽ നിലനില്ക്കുമ്പോൾ സാധനങ്ങളുടെ സത്തയും സാധനങ്ങളും അതിൽനിന്ന് സ്വതന്ത്രമായിത്തന്നെ നിലനില്ക്കുന്നു.

അതിനാൽ ധാരണകളിൽ നിന്നു വ്യത്യസ്ഥമായി, സാധനങ്ങളുടെ സത്തയും സാധനങ്ങൾ തന്നേയും ഭൗതികമായിട്ടുള്ളതാണ്‌.

ഒരു ത്രികോണത്തേപ്പറ്റി മനുഷ്യന്ന് യാതൊന്നും അറിയില്ലാതിരുന്നപ്പോഴും ,എന്തിന്ന് മനുഷ്യൻ തന്നെ നിലവിലില്ലാതിരുന്നപ്പോഴും ത്രികോണത്തിന്റെ സത്ത നിലവിലുണ്ടായിരുന്നു.

ത്രികോണത്തേക്കുറിച്ചുള്ള ധാരണയേപ്പറ്റി പറഞ്ഞാൽ ,മനുഷ്യന്റെ വിജ്ഞാനം സാമാന്യം ഉയർന്ന നിലവാരത്തിൽ എത്തിയപ്പോൾ മാത്രമാണ്‌ അത് ആവിർഭവിച്ചത് .

അപ്പോൾ സാധനങ്ങളുടെഭൗതികമായ സത്തയാണ്‌ പ്രാധമികമായിട്ടുള്ളത് എന്നും,അതേപ്പറ്റിയുള്ള ആശയത്തിന്ന് അഥവാ ധാരണക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നും സ്പഷ്ടമാണല്ലോ.

അങ്ങിനെ നോക്കുമ്പോൾ ഭൗതികവാദമെത്രശരിയാണെന്നും വസ്തുനിഷ്ഠ ആശയവാദം എത്രകെട്ടുറപ്പില്ലാത്തതാണേന്നും ശാസ്ത്രം സമർത്ഥിക്കുന്നത് കാണാം .

ഭൗതികലോകം ആദ്യാവസാനത്തോട് കൂടിയ ഒറ്റപ്പെട്ട വസ്തുക്കളെക്കൊണ്ട് ഉള്ളതാണെന്ന് വസ്തുനിഷ്ട ആശയവാദികൾ പറയുന്നു

എന്നാൽ ,ആത്മീയലോകമാകട്ടെ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ,അതായത് ശാശ്വതങ്ങളായ,അമൂർത്തധാരണകളെക്കൊണ്ടുള്ളതാണ്‌.

ഓരോസാധനവും അന്തമുള്ള ഒന്നാണെങ്കിലും,മൊത്തത്തിൽ യഥാർത്ഥലോകത്തെക്കുറിച്ചാകെ ആവിധത്തിൽ പറയാനാവില്ല .

ഓരോ ഭൗതികവസ്തുവും മറ്റൊന്നിൽ നിന്നാണ്‌ ജന്മം കൊള്ളുന്നത്.(അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്ന് അത് ഉണ്ടാകേണ്ടിവരും).

അതിന് അപ്പാടെ മാഞ്ഞുമറയാൻ സാദ്ധ്യമല്ല.;എന്തെന്നാൽ ,സ്വയം മറയുന്നതിന്നിടയിൽ അത് മറ്റു ഭൗതുകവസ്തുക്കൾക്ക് ജന്മം നല്കുന്നു,അങ്ങിനെ, യഥാർത്ഥലോകത്തിന്ന് ആദ്യവും അവസാനവും ഇല്ല ;

അത് ശാശ്വതമാണ്.ധാരണകൾക്ക് രൂപം നല്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മാനവരാശിയുടെ ഭാഗധേയം തന്നെയായിരിക്കണമല്ലൊ ധാരണകളുടെ ലോകത്തിന്നും .

എന്നാൽ മനുഷ്യൻ ഒരു പ്രത്യേകകാലഘട്ടത്തിലാണ് ജന്മം കൊണ്ടത് ഹെഗൽ പോലും മനുഷ്യൻ ശാശ്വത നിലനില്പ്പുണ്ടെന്ന് പറഞ്ഞിട്ടില്ല.

“പ്രഭു”“ഇടവക”“ഫാക്ടറി”“ഇലക്ട്രോൺ” തുടങ്ങിയ ധാരണകൾ എന്ന് ആവിർഭവിച്ചു എന്നും ,‘ഉപഗ്രഹായനം(epicycle)“അഗ്നിതത്വം”(phlogiston)തുടങ്ങിയവ എന്ന് ഉപേക്ഷിക്കപ്പെട്ടു എന്നും നമുക്കറിയാം.

ധാരണകൾ മാറ്റമുള്ളതും താല്ക്കാലികവുമാണ്.മനുഷ്യന്റെ വിജ്ഞാനപുരോഗതിയുടെ പ്രത്യേക ഘട്ടങ്ങളിൽ അവരൂപംകൊള്ളുകയും,പരിഷ്കരിക്കുകയും ചെയ്യുന്നു. അപരിമേയമായ,അനന്തമായ,പ്രകൃതിയാണ്‌ പ്രാഥമികമായിട്ടുള്ളത്,അതിന്റെ പ്രബുദ്ധമായ പ്രതിഫലനത്തിന്ന്-പരിമേയമായ ധാരണകളുടെ ലോകത്തിന്ന്-രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

പ്രകൃതിയോ ഏതെങ്കിലും “പരിമേയമനസ്സോ”, അതായത് മനുഷ്യനോ,ഉണ്ടാകുന്നതിന്ന് മുമ്പ് നിലവിൽ വന്ന “അപരിമേയലോകാത്മാവിന്റെ” ബോധമാണ്‌ വസ്തുനിഷ്ട ആശയവാദത്തിൽ ലോകത്തിന്റെ അടിത്തറയായി കരുതിവരുന്നത്.

എന്നാൽ ബോധമില്ലാത്ത ആളുകളെ(ബോധക്ഷയം ബാധിച്ചവരും ,ക്ളോറോഫോം കൊടുത്ത് ബോധം കെടുത്തപ്പെട്ടവരും)പലപ്പോഴും കാണാൻ കഴിയുമെങ്കിലും,ഒരു ആളെകൂടാതെബോധത്തെ ആരും എവിടേയും കണ്ടുമുട്ടിയിട്ടില്ല.

ഇനി ബോധത്തിന്ന് അതിന്റെ ഭൗതിക ഉറവിടത്തിൽ നിന്ന് വ്യതിരിക്തമായി സ്വയം നിലനില്ക്കാൻ സാധിക്കുമെന്ന അസാദ്ധ്യമായ സംഗതി സമ്മതിച്ചുകൊടുത്താൽ തന്നേയും ,പ്രകൃതി ഈ ബോധത്തിന്റെ ഉല്പ്പന്നമാണെന്ന് വകവെച്ചുകൊടുക്കാൻ കഴിയുമോ?

ഒരു ആശയത്തിന്റെ സാക്ഷാല്ക്കാരത്തിന് ചില നിശ്ചിത ഭൗതികപ്രതിഭാസങ്ങൾ ഉണ്ടാകേണ്ടത്(സാക്ഷാല്ക്കാരത്തിന്ന് മുമ്പ് തന്നെ) ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്.

അടിസ്ഥാനപരമായി,ഭൗതികപ്രതിഭാസങ്ങളെ ആ പ്രക്രിയക്കിടയിൽ ആവിർഭവിക്കുന്ന മറ്റുപ്രതിഭാസങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ്‌ ഇത് പുരോഗമിക്കുന്നത്.

ഒന്നുമില്ലായ്മയുടെ ഉല്പ്പന്നമായി ഭൗതികപ്രതിഭാസം ഉണ്ടാകുന്നില്ല.ശാസ്ത്രവും അനുഭവവും തെളിയിച്ചിട്ടുള്ള വസ്തുതകളാണ്‌ ഇതെല്ലാം.

മറിച്ച് തെളിയിക്കാനോ,അശരീരിയായ ഏതെങ്കിലുമൊരു ആത്മാവ് ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചിട്ടുള്ളതാണ്‌ പ്രകൃതി എന്നതിന്ന് എന്തെങ്കിലും തെളിവ് ഹാജരാക്കാനോ ഒരു വസ്തുനിഷ്ട ആശയവാദിക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല.

യുക്തിയേയുംശാസ്ത്രത്തേയും കാറ്റിൽ പറത്തുന്ന ഒരുവൻ മാത്രമെ ഇത്തരം സംഗതികൾ വിശ്വസിക്കാൻ കഴിയൂ.

“തത്വചിന്തയെ ശാസ്ത്രത്തോട് അടുപ്പിക്കാൻ സഹായിക്കുക”അതിനെ“യഥാർത്ത വിജ്ഞാനമാക്കുക”-അതാണ്‌ ഞാൻ എന്റെ മുമ്പിൽ വെച്ചിട്ടുല്ല കടമ.“(ഹെഗൽ-മനസ്സിന്റെ പ്രതിഭാശാസ്ത്രം.ലണ്ടൻ,1931.പേജ്70)ഹെഗൽ എഴുതുകയുണ്ടായി.

സത്യത്തിൽ,പക്ഷെ,ബർക്കിലിയേപ്പോലേ തന്നെ ശാസ്ത്രത്തിന്ന് പുറം തിരിഞ്ഞ് നിന്ന് കൊണ്ട് ഹെഗലും മതത്തെ ആലിംഗനം ചെയ്യുന്നതാണ്‌ നാം കാണുന്നത്.

ദൈവത്തിൽവിശ്വ്വാസിക്കാത്ത ആത്മനിഷ്ട ആശയവാദികൾ ഉള്ളത്പോലെതന്നെ ,വാക്കിൽ മാത്രം ഇല്ലെന്ന് പറയുന്ന വസ്തുനിഷ്ട ആശയവാദികളും ഉണ്ട് .

എന്നാൽ ”ദൈവം“ എന്നപദം ഒരു തത്വചിന്താപ്രമാണത്തിൽ നിന്ന് വിട്ടുകളഞ്ഞാൽ മാത്രം ആശയവാദം മതത്തിൽ ചെന്നെത്തുന്നതിനേ തടയാൻ പറ്റുമോ ?

ലെനിൻ ഈ ചോദ്യത്തിന്ന് മറുപടി നല്കുന്നത് ഇപ്രകാരമാണ്;

എല്ലാതരത്തിലുള്ള ആശയവാദം പ്രകൃതിക്ക് രണ്ടാം സ്ഥാനമേ കല്പ്പിക്കുന്നുള്ളു.

പ്രകൃതി ബുദ്ധിയിൽനിന്ന് ഉളവാകുന്നതാണെന്ന് അത് കരുതുന്നു.

എന്നാൽ പ്രകൃതിയേ സൃഷ്ടിക്കണമെങ്കിൽ ഒരുവൻ അതിൽ നിന്ന് സ്വതന്ത്രമായി നിലനിന്നേപറ്റൂ.

”പ്രകൃതിക്ക് പുറത്ത് എന്തോ ഒന്ന് ,അതും പ്രകൃതിയേ സൃഷ്ടിക്കുന്ന എന്തോ ഒന്ന്,നിലവിൽ ഉണ്ടെന്നാണല്ലോ ഇതിന്റെ അർത്ഥം.

വളച്ച്കെട്ടാതെ പറഞ്ഞാൽ ഇതിനേയാണ്‌ ദൈവം എന്ന് വിളിക്കുന്നത് .

ആശയവാദികളായ തത്വശാസ്ത്രജ്ഞന്മാർ ഈ രണ്ടാമത് പറഞ്ഞപേരു മാറ്റാൻ ,

അതിനെ കൂടുതൽ അരൂപവും അവ്യക്തവുമാക്കാൻ, എല്ലായ്പ്പോഴും ശ്രമിച്ചുവന്നിട്ടുണ്ട്....“(ലെനിൻ,സമാഹൃതകൃതികൾ വാല്യം14,പേജ്229)

പക്ഷേ, അതുകൊണ്ട് യാതോരുമാറ്റവും ഉണ്ടാവുന്നില്ല.

തത്വശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പ്രശ്നത്തിനുള്ള ആശയവാദികളുടെ പരിഹാരം ശാസ്ത്രവിജ്ഞാനവുമായി,മനുഷ്യന്റെ യുക്തിയും അനുഭവവുമായി,ഏറ്റുമുട്ടുന്നു.

അതിനാൽ ഏത് ആശയവാദപ്രമാണവും,അതിനെ അനുകൂലിക്കുന്നവർ മതത്തെ നിരാകരിക്കുന്നവരാണെങ്കിൽ കൂടിയും,വസ്തുനിഷ്ടമായി മതത്തിന്ന് വഴിതെളിക്കുകയാണ്‌ ചെയ്യുന്നത്.

ആത്മനിഷ്ട-വസ്തുനിഷ്ട ആശയവാദങ്ങൾക്ക് പൊതുവായുള്ളമറ്റൊരു സംഗതികൂടിയുണ്ട് .പ്രകൃതിയായാലും(”ശീലീകൃതമായ“അബോധ ചിന്ത) മനുഷ്യന്റെ ബോധമായാലും(സ്വയം ചിന്തയെന്നുപറയുന്ന ചിന്ത)എല്ലാവിധത്തിലുള്ള നിലനില്പ്പും ചിന്തയാണെന്ന് ഹെഗൽ പഠിപ്പിക്കുകയുണ്ടായി,

അസ്തിത്വവും ചിന്തയും ഒന്നായി കാണുന്നതാണ്‌ വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം. എല്ലാതരത്തിലുമുള്ള നില നില്പ്പ് -പ്രകൃതിയിലായാലും മനുഷ്യന്റെ ബോധത്തിലായാലും-മനുഷ്യാത്മാവിന്റെ നേരിട്ടുള്ള അനുഭവങ്ങളാണെന്ന് ആത്മനിഷ്ട ആശയവാദികളും പറയുന്നു,

അതിനാൽ എല്ലാവിധത്തിലുമുള്ള നിലനില്പ്പിനെ -ഭൗതികമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും ആശയമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും - ബോധം എന്നാക്കി ചുരുക്കുന്നതിൽ ,

പദാർത്ഥത്തേയും ബോധത്തേയും ഒന്നായികാണുന്നതിൽ ,വസ്തുനിഷ്ട്-ആത്മനിഷ്ട ആശയവാദികൾ ഏകാഭിപ്രായക്കാരാണ്‌ എന്ന് പറയാം .

തല്ഫലംആയി ആശയവാദം,അത് ഏത് രൂപത്തിലുള്ളതായാലും പകൽ പോലെ സ്പഷ്ടമായ വസ്തുതകളെ ചോദ്യം ചെയ്യുന്നു..

ഉദാഹരണത്തിന്ന്,

ഒരു കലാപരിപാടിക്കുള്ള ടിക്കറ്റിനേപ്പറ്റിയ്ള്ള എന്റെ ചിന്തയും യഥാർത്ഥ ടിക്കറ്റും ,

രണ്ടും രണ്ടാണെന്ന സംഗതി, ടിക്കറ്റിനേപ്പട്ടിയുള്ള ചിന്തയും ടിക്കറ്റും ഒന്നുതന്നേയാണെന്ന് ടിക്കറ്റ് പരിശോധകനെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ എത്രതന്നെ ശ്രമിച്ചാലും ശരി,

ടിക്കറ്റിനേപ്പറ്റി ചിന്തിച്ചു എന്നതുകൊണ്ട്മാത്രം അയാൾ ഏന്നേ അകത്തേക്ക് കടത്തിവിടുകയില്ല. സാധനങ്ങളേപ്പറ്റിയുള്ള തങ്ങളുടെ ഗ്രാഹ്യവും സങ്കല്പ്പങ്ങളും ആശയങ്ങളും ധാരണകളും

എല്ലാം ആ സാധനങ്ങളെത്തന്നെ ആശ്രയിച്ചിരിക്കുകയാണെന്നും അല്ലാതെ മറിച്ചല്ലെന്നുമുള്ള വിശ്വാസത്തോടേയാണ്‌ ആളുകൾ തങ്ങളുടെ നിത്യ ജീവിതത്തിൽ മുന്നോട്ട് പോകുന്നത്.

സാധനങ്ങളേപ്പറ്റി നമുക്ക് യാതോരു ധാരണയും ഇല്ലാത്തപ്പോഴും അവ നിലനില്ക്കുന്നു എന്നതാണല്ലൊ വാസ്തവം .

അതിനാൽ ,ആളുകൾ അവരുടെ നിത്യ ജീവിതത്തിൽ ഭൗതികവീക്ഷണത്തോട് യോജിക്കുന്നു എന്ന് പറയാം .

എന്നാൽ എന്തിന് അതുമായി യോജിക്കണമെന്നതിനേപ്പറ്റി ചിന്തിക്കാൻ അവർ സാധാരണ മെനക്കെടുന്നില്ല;

അവർ അത് വെറും സ്വാഭാവികമായി മാത്രം കരുതുന്നു.

അപ്പോൾ ഈ പ്രായോഗികഭൗതികവാദവും തത്വശാസ്ത്രപരമായ ഭൗതികവാദവും തമ്മിൽ എന്താണ്‌ വ്യത്യാസം?

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിനുള്ള ഭൗതിക വാദപരമായ മറുപടി ,

ആലോചിക്കാതേയുള്ള ഒരു മുൻ വിധിയല്ലെന്നും ,മറിച്ച് പ്രകൃതിയേപ്പറ്റിയും,മനുഷ്യരേപ്പറ്റിയുംഅവരുടെ ശാസ്ത്രം കണ്ടുപിടിച്ച എല്ലാറ്റിലും നിന്ന് ,

ഒറ്റവാക്കിൽ പറഞ്ഞാൽ,

മനുഷ്യരാശിയുടെ ആകേയുള്ള അനുഭവത്തിൽ നിന്ന്,സ്വാഭാവികമായി ഉണ്ടാവുന്ന ഒരു നിഗമനം ആണ്‌ അതെന്നും

തത്വശാസ്ത്രപരമായ ഭൗതികവാദത്തിന്ന് അനുകൂലവും, എതിരുമായ വാദമുഖങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് നാം മനസ്സിലാക്കിയിട്ടുണ്ട് .

അടുത്തതായി നമുക്ക് തത്വശാസ്ത്രത്തിന്റെ മൗലികപ്രശനത്തിന്ന് ഭൗതികവാദം നല്കുന്ന മറുപടിക്കുള്ള ശാസ്ത്രീയമായ രണ്ട് പ്രധാന തെളിവുകൾ പരിശോധിക്കാം.


















2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഭൗതികവാദവും ആത്മനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം.

ഇപ്പറഞ്ഞതിൽ ഒരു പ്രമാണത്തിന്റെ സാരാംശം താഴെ പറയും പ്രകാരമാണ്:

നമുക്ക് മൂന്ന് തരത്തിലുള്ള അറിവ് മാത്രമേയുള്ളൂ; 1) നാം കേള്‍ക്കുന്നതും കാണുന്നതും സ്പര്‍ശിച്ചറിയുന്നതുമറ്റും,അതായത് നമ്മുടെ സംവേദനങ്ങള്‍;

2)ഓര്‍മ്മശക്തിയിലൂടെ ,അഥവാ ഭാവനയിലൂടെ നാം സങ്കല്പ്പിക്കുന്നത്,അതായത് നമ്മുടെ സങ്കല്പ്പങ്ങള്‍ ;

3) കൂടാതെ നമുക്ക് നമ്മേത്തന്നെ അറിയാം-ഇന്ദ്രിയജ്ഞാനം,ഓര്‍മ്മ, അനുഭവം,ഭാവന എന്നതിനെല്ലാം കഴിവുള്ള നമ്മുടെ “അഹ”ത്തെ, നമ്മുടെ “ആത്മാ”വിനെ,അറിയാം.വസ്തുക്കളെ ദര്‍ശ്ശിക്കാനോ സ്പര്‍ശ്ശിക്കാനോ തൊട്ടറിയുവാനോ കഴിയുന്നത്കൊണ്ട് മാത്രമാണ്,അതായത്,അവ നമുക്ക് ഭൗതികമായി ഗോചരമായിട്ടുള്ളത് കൊണ്ട് മാത്രമാണ്,നമുക്ക് അവയേപ്പറ്റി ഒരു രൂപമുള്ളത്.

ഈ കഴിവ് കൂടാതെ ബാഹ്യ ലോകത്തേപ്പറ്റി നമുക്ക് ഒന്നും അറിയാന്‍ കഴിയുമായിരുന്നില്ല.ഗോളത്തിന്റെ ആകൃതിയോട്കൂടിയതും,ഒരു ഭാഗത്ത് അല്പ്പം മഞ്ഞകലര്‍ന്ന ചുവപ്പും മറു ഭാഗത്ത് കടും ചുവ്പ്പു നിറമുള്ളതും പുറത്ത് നല്ല മിനുസമുള്ളതുമായ ഒരു വസ്തുകാണുകയും ,അതില്‍നിന്ന് ഒരു പ്രത്യേക മണം വീശുകയും ചെയ്യുമ്പോള്‍ ,അത് ആപ്പിള്‍ ആയിരിക്കുമെന്ന് നാം മനസ്സിലാക്കുന്നു.

സംവേദനങ്ങള്‍ മാത്രമാണ് നമുക്ക് അതിനേപ്പറ്റിയുള്ളത്,അങ്ങിനെ ഒരു ആപ്പിള്‍ എന്നുപറയുന്നത് മേല്പ്പറഞ്ഞ സംവേദനങ്ങളുടെ സമാഹാരം മാത്രമാണ്.ഇപ്രകാരം തന്നെ ഒരു മുറിക്കുള്ളിലോ തെരുവിലോ വയലിലോ വനത്തിലോ എല്ലാം നാം ശ്രദ്ധിക്കുന്ന വസ്തുക്കള്‍ക്കൊക്കെത്തന്നെ ,അതായാത് ബാഹ്യമായിട്ടുള്ള എല്ലാ വസ്തുക്കളും,ദര്‍ശനം,സ്പര്‍ശനം തുടങ്ങിയ സംവേദനങ്ങളുടെ സമാഹാരമാണ്.

നമുക്ക് ആകെക്കൂടെ അതേപ്പറ്റിയുള്ള അറിവ് നമ്മുടെ തോന്നലുകളാണ്.ഈ തോന്നലുകളാവട്ടെ മനസ്സില്‍ മാത്രം ഉള്ളതാണ്.ആളുകള്‍,പക്ഷെ,ദര്‍ശനത്തിലൂടേയോ മറ്റോ ഉള്ള സംവേദനത്തെ ഒരു ബാഹ്യവസ്തുവിന്റെ സാദൃശ്യം അഥവാ പ്രതിച്ഛായ ആയി കണക്കാക്കുന്നുവെന്നുമാത്രം.

ഇന്ദ്രിയഗോചരമായിട്ടുള്ള വസ്തുക്കള്‍ പുറത്തുണ്ടെന്ന വസ്തുത നാം അംഗീകരിക്കുന്നില്ലെങ്കില്‍ സംവേദനങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാനാവില്ലെന്നതാണ്‌ അവര്‍ പറയുന്നതിന്ന് അടിസ്ഥാനം.

എങ്കിലും സ്വപ്നത്തില്‍ നാം കാണുന്ന വസ്തുക്കളും സംഭവങ്ങളും നമ്മുടെ മനസ്സില്‍ മാത്രമുള്ളവയാണെങ്കിലും അവ നമുക്ക് സംവേദനം ഉളവാക്കുന്നുണ്ട്.അതിനാല്‍,സംവേദനത്തെ വിശദീകരിക്കാന്‍ വസ്തുക്കള്‍ക്ക് വസ്തുനിഷ്ടമായ നിലനില്പ്പുണ്ടെന്ന് അനുമാനിക്കേണ്ട യാതൊരു ആവശ്യമില്ല.

സ്വപനങ്ങള്‍ വിശദീകരിക്കാന്‍ ഇത് അനുമാനിക്കണ്ടതില്ലാത്തതുപോലെ തന്നെ ഉണര്‍ന്നിരിക്കുമ്പോഴത്തെ സംവേദനത്തെ വിശദീകരിക്കാനും നാം അങ്ങിനൊയൊരു അനുമാനത്തിന്ന് മെനക്കെടേണ്ടതില്ല.

സാധാരണ നാം ഭൗതികവസ്തു എന്നത്കൊണ്ട് വിവക്ഷിക്കുന്നതെല്ലാം കര്‍തൃപുരുഷന്റെ മനസ്സില്‍ മാത്രമുള്ളതാണെന്ന് സിദ്ധാന്തിക്കുന്ന ഈ പ്രമാണത്തെ ആത്മനിഷ്ട ആശയവാദം എന്നു പറയുന്നു.

അസ്തിത്വത്തിന്റെ പ്രാഥമികമായ ഉറവിടം മനുഷ്യന്റെ ബോധമല്ല,പിന്നേയോ മനുഷ്യനെ കൂടാതേയുള്ള ബോധമാണ്‌, മനുഷ്യബോധത്തില്‍ നിന്ന്സ്വതന്ത്രമായ ഏതോ വസ്തുനിഷ്ട ശക്തിയാണ് എന്ന് സിദ്ധാന്തിക്കുന്ന വസ്തുനിഷ്ട ആശയവാദത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണിത്.ആത്മനിഷ്ട ആശയവാദിയായ ജോര്‍ജ്ജ് ബര്‍ക്ക് ലി(1685-1753)ഊടെ വാദമാണ്‌ മേല്പറഞ്ഞത്.അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി.

“..ലോകത്തിന്റെ ബൃഹത്തായ ചട്ടക്കൂടിന്റെ ഭാഗമായിടുള്ള ഒന്നിനും തന്നെ മനസ്സിന്ന് പുറമേയുള്ള അസ്തിത്വമില്ല...”(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍;ജോര്‍ജ് സാം പ്സണ്‍ എഡിറ്റ് ചെയ്ത വാല്യം -1പേജ് 181)

അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ രണ്ട് പ്രധാന പോയിന്റുകളാണുള്ളത്; 1) ബോധമനസ്സിന്ന് പുറത്ത് യാതെന്നും നിലനില്ക്കുന്നില്ല; 2) നിലനില്ക്കുകയെന്നു പറഞ്ഞാല്‍ ഗ്രഹിക്കപ്പെടുക എന്നാണ്‌ അര്‍ത്ഥം;ആര്‍ക്കും ഗ്രഹിക്കാനാവാത്തത് നില നില്ക്കുന്നില്ല.ഈ പ്രമാണമാകട്ടെ,1) മനസ്സിനെ കൂടാതെ,അതില്‍ നിന്ന് തികച്ചും സ്വതന്ത്രമായി നമ്മില്‍ സംവേദനം ഉളവാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നും 2) ഇന്ദ്രിയങ്ങളാല്‍ ഗ്രഹിക്കപ്പെടാത്തപ്പോഴും സംവേദനമുളവാക്കുന്ന വസ്തുക്കള്‍ നിലനില്ക്കുന്നുണ്ടെന്നും പറയുന്ന ഭൗതികവാദപ്രമേയവുമായി ഏറ്റുമുട്ടുന്നു.

എന്നാല്‍,ആത്മനിഷ്ഠ ആശയവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാഖ്യാതാവായ ബര്‍ക്ക് ലിക്ക് ഇതേപ്പറ്റി കൂടുതലായി ഏന്താണ്‌ പറയാനുള്ളത് എന്ന് നമുക്ക് നോക്കാം.മനുഷ്യന്റെ ഇച്ഛാനുസരണം മാത്രമാണ്‌ സങ്കല്പ്പങ്ങള്‍ വരികയും പോവുകയും ചെയ്യുന്നതെന്ന് തറപ്പിച്ച് പറഞ്ഞുകൊണ്ട് ബര്‍ക്ക് ലി എഴുതി:

“എന്നാല്‍...വാസ്തവത്തില്‍ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കുന്ന ആശയങ്ങള്‍ക്ക് എന്റെ ഇച്ഛയുടെ മേല്‍ അതുപോലൊരു ആശ്രിതത്വമില്ല.നല്ല പട്ടാപ്പകല്‍ സമയത്ത് കണ്ണുതുറക്കുമ്പോള്‍ യാതൊന്നും കാണാന്‍ പാടില്ലെന്നോ,അല്ല ഇന്ന പ്രത്യേക വസ്തുക്കള്‍ കാണണമെന്നോ തീരുമാനിക്കാന്‍ എനിക്കാവില്ലല്ലോ;ആ തീരുമാനം എന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്.അതുപോലെ തന്നെ ശ്രവണേന്ദ്രിയത്തിലും മറ്റും പതിയുന്ന ആശയങ്ങള്‍ എന്റെ ഇച്ഛയുടെ സൃഷ്ടികളല്ല”.(അതേ കൃതി വാല്യം-1പെജ് 191)

ബര്‍ക്ക് ലി ഈ പറഞ്ഞത് തികച്ചും ശരിയാണ്‌ പക്ഷെ,കണ്ണിലും കാതിലും മറ്റും കൂടി സംവേദനങ്ങള്‍ ഉളവാക്കുന്ന വസ്തുക്കള്‍ മനസ്സിന്ന് പുറത്ത് ഉണ്ടെന്നാണ്‌ ഇതിന്റെ അര്‍ത്ഥം .എന്നുപറഞ്ഞാല്‍ സംവേദങ്ങള്‍ (ബോധത്തിന്റെ പ്രതിഭാസങ്ങളാണവ)അവക്ക് കാരണഭൂതമായിട്ടുള്ളതും മനസ്സില്‍ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതുമായ വസ്തുക്കളെ ,അതായത് ഭൗതികവസ്തുക്കളെ,മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

അത് അങ്ങിനേതന്നെയാണെന്ന കാര്യം പ്രകൃതിശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.ലെനിന്‍ അതേപ്പറ്റി എഴുതിയത് ഇപ്രകാരമാണ്‌

“..നമുക്ക് പുറത്ത്, നമ്മില്‍നിന്നും നമ്മുടെ മനസ്സില്‍ നിന്നും സ്വതന്ത്രമായി ,പദാര്‍ത്ഥത്തിന്റെ ,നിര്‍ജ്ജീവ വായു (ether)തരംഗങ്ങളുടെ എന്നുവെക്കാം,ഒരു ചലനമുണ്ട് ...ഇവ റെറ്റിന(ദൃഷ്ടിപടലം)യില്‍ തട്ടി മനുഷ്യനില്‍ ഒരു പ്രത്യേക നിറത്തിന്റെ സംവേദനം ഉളവാക്കുന്നു.ഈ തരത്തില്‍ മാത്രമാണ്‌പ്രകൃതിശാസ്ത്രം ഇതിനെ കണക്കാക്കുന്നത്.ഇത് ഭൗതികവാദമാണ്‌;പദാര്‍ത്ഥം ജ്ഞനേന്ദ്രിയങ്ങളിന്മേല്‍ പ്രവര്‍ത്തിച്ചുകൊണ്ട് സംവേദനം ഉളവാക്കുന്നു.(ലെനിന്‍ സമാഹൃതകൃതികള്‍ വാല്യം 14പേജ് 55)

ഈ വിധത്തില്‍ ശാസ്ത്രം നല്കുന്ന തെളിവുകളും ബര്‍ക്ക് ലിക്ക് തന്നെ സമ്മതിക്കേണ്ടി വരുന്ന വസ്തുതകളും ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുന്നു.പക്ഷെ,സംവേദനങ്ങളുടെ സ്വതന്ത്രമായ നിലനില്പിന്റെ ഉറവിടത്തെ അംഗീകരിച്ചതിന്ന് ശേഷവും ബര്‍ക്ക് ലി ഭൗതികവാദത്തിന്ന് എതിരായി നില്ക്കുന്നു.മതത്തിന്ന് വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം ഭൗതികവാദികളോടായി ഇപ്രകാരം പറയുന്നു;

”..നിങ്ങളേപ്പോലെ ഞാനും പറയുന്നു പുറമേ നിന്നുള്ള ശക്തികള്‍ നമ്മെ ബാധിക്കുന്നുവെന്ന്; അപ്പോള്‍ ആ പുറമേ നിന്നുള്ള ശക്തികളെ പുറത്ത് തന്നെ നില്ക്കാന്‍ ,നമ്മില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒന്നില്‍ നില്ക്കാന്‍ ,നാം അനുവദിക്കണം ..പക്ഷെ ,ഈ കരുത്തേറിയ ഒന്നിന്റെ സ്വഭാവത്തേപ്പറ്റി നാം ഭിന്നാഭിപ്രായക്കാരാണ്‌ .ഞാന്‍ അതിനെ ആത്മാവ് എന്നു വിളിക്കും;നിങ്ങള്‍ പദാര്‍ത്ഥം എന്നും..“(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍ വാല്യം 1 പേജ് 373)

അങ്ങിനെ ആത്മാവിന്റെ പ്രാഥമികതയിലുള്ള വിശ്വാസത്തെ താങ്ങി നിര്‍ത്താന്‍ ബര്‍ക്കിലിക്ക് യുക്തിയേയും ശാസ്ത്രത്തേയും കൈവെടിഞ്ഞ് ദൈവത്തെ ആശ്രയിക്കേണ്ടി വന്നു.എങ്കിലും ദൈവം ഉണ്ട് എന്ന് ഉറപ്പിച്ചു പറയുന്നതല്ലാതെ അങ്ങിനെ ഒന്നുണ്ട് എന്നതിന്ന് അദ്ദേഹം തെളിവുകളോന്നും ഹാജരാക്കുന്നില്ല.-ബര്‍ക്കിലി തന്റെ യുക്തിവാദത്തിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ള വിജ്ഞാനവസ്തുക്കളുടെ പട്ടികയില്‍ ദൈവത്തിന്ന് സ്ഥാനം കാണുന്നില്ല.സത്യാവസ്ഥ തെളിയിക്കപ്പെട്ടു കഴിഞ്ഞ് താത്വികവിജ്ഞാനം വിളമ്പിത്തരാമെന്ന് വാക്ക് നല്കിയ ശേഷം ,വെറും വിശ്വാസത്തിന്റെ പേരില്‍ സ്വീകരിക്കാനുള്ള ഒരു പ്രമേയമാണ്‌ അദ്ദേഹം ഹാജരാക്കുന്നത്.

എങ്കിലും,ദൈവം സംവേദനങ്ങളുടെ ഒരു സ്വതന്ത്രമായ ഉറവിടമാണെന്ന് വാദിക്കുന്ന അതേ സമയത്ത് തന്നെ മനസ്സിന്ന് പുറത്ത് ,മനസ്സില്‍ നിന്ന് സ്വതന്ത്രമായി വര്‍ത്തിക്കുന്ന എന്തോ ഒന്ന് സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്ന് ,സംവേദനങ്ങള്‍ ഉളവാക്കുന്ന ആ വസ്തു നാം ഗ്രഹിച്ചാലും ഇല്ലെങ്കിലും നിലനില്ക്കുന്നുണ്ടെന്ന്,ബര്‍ക്കിലി സമ്മതിക്കുന്നുണ്ട് .

അങ്ങിനെ ഈ തത്വ ചിന്തകന്‍ വാസ്തവത്തില്‍ ആത്മനിഷ്ട ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ ചെയ്യുന്നത്; അദ്ദേഹത്തിന്റെ ഉദ്ദേശം അതെല്ലെങ്കില്‍ പോലും.

അപ്പോള്‍ പിന്നെ ,അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ,

“മനസ്സിന്ന് പുറത്ത്
നിലനില്പ്പിന്ന് നമ്മെ ആശ്രയിക്കാത്ത എന്തോ ഒന്നു ഉണ്ടെന്നും ",ഈ എന്തോ ഒന്ന് നമ്മില്‍ സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്നും സമ്മതിക്കാന്‍ ബര്‍ക്കിലിയേ പ്രേരിപ്പിച്ചത് എന്താണ്‌?

സാധാരണയായി നമുക്ക് തോനുമ്പോള്‍ ഇച്ഛാനുസൃതം മനസ്സില്‍ ഉണ്ടാക്കുന്ന സങ്കല്പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംവേദനങ്ങള്‍ ”മനസ്സിനെ“ആശ്രയിക്കാതെ തെളിയുകയും മായുകയും ചെയ്യുന്നുവെന്ന അനിഷേദ്ധ്യമായ വസ്തുത ആയിരുന്നിരിക്കണം ,മറ്റെല്ലാറ്റിലുമുപരിയായി,ഈ പ്രേരകശക്തി.സംവേദനവും സംങ്കല്പ്പവും തമ്മിലുള്ള് ഈ വ്യത്യാസം ആത്മനിഷ്ട ആശയവാദവുമായി പൊരുത്തപ്പെടാത്ത ഒരു വസ്തുതയാണ്‌.

തന്റെ വാദം മുറുകേപ്പിടിക്കുന്ന ഒരു ആത്മനിഷ്ട ആശയവാദിക്ക് മനസ്സിന്ന് പുറമേയുള്ളതും മനസ്സില്‍നിന്ന് സ്വതന്ത്രമായിട്ടുള്ളതുമായ കാരണങ്ങളാല്‍ സംവേദങ്ങള്‍ ഉണ്ടാകുമെന്ന വസ്തുതയേ നിഷേധിക്കേണ്ടിവരും.

ഇന്നുള്ള പലേ ആത്മനിഷ്ടവാദികള്‍ ചെയ്യുന്നതും ഇതു തന്നെയാണ്‌.

ഉദാഹരണത്തിന്ന് സംവേദനവും സങ്കല്പ്പവും തമ്മിലുള്ള അതിര്‍ത്തി വരമ്പ് വരച്ചിട്ടുള്ളത് ”അങ്ങിനെ വലിയ നിയമപ്രകാരമൊന്നുമല്ലെന്ന്“റുഡോള്‍ഫ് കാര്‍നാപ്പ് എഴുതിയിട്ടുണ്ട്.ഈ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്,

ഉദാഹരണത്തിന്ന് ,എനിക്ക് വേണമെങ്കില്‍ കടല്‍ പ്പുറത്ത് വെയില്കാഞ്ഞുകൊണ്ടിരിക്കുന്നതായി സങ്കല്പ്പിക്കാന്‍ യാതൊരു തടസ്സവുമില്ല.പക്ഷെ,എത്രതന്നെ ആഗ്രഹമുണ്ടെങ്കിലും ശരീരത്തിന്ന് വെയിലിന്റെ ചൂട് തട്ടിക്കാനോ കണ്മുന്നില്‍ തിരമാലകള്‍ കാട്ടിക്കൊടുക്കാനോ സാദ്ധ്യമല്ല തന്നെ . സങ്കല്പ്പത്തിലുള്ളതിനെ ദര്‍ശ്ശിക്കാനും സ്പര്‍ശ്ശിക്കാനും പറ്റുന്നതാക്കി മാറ്റുകയെന്നത് നമ്മുടെ ഇംഗിതത്തെ ആശ്രയിച്ചിരിക്കുന്ന സംഗതിയല്ല.

ഇതില്‍ നിന്ന് ഒരേയൊരു നിഗമനത്തിലേ എത്തിച്ചേരാന്‍ പറ്റൂ; അതായത്,നമുക്കനുഭവപ്പെടുന്ന സംവേദനങ്ങള്‍ക്ക് നമ്മുടെ മനസ്സിന്ന് പുറത്ത് നിലനില്പ്പുള്ള ഭൗതികമായ ഒരു ഉറവിടമുണ്ടെന്നതിനെ നിഷേധിക്കുന്ന ആത്മനിഷ്ട ആശയവാദം,ശാസ്ത്രവും അനുഭവവും നിര്‍ണ്ണായകമായി തെളിയിച്ചിട്ടുള്ള വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല.

മിഥ്യയും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടെല്ലെന്ന് സ്വബോധമുള്ളവരാരും പറയുകയില്ല.സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍, വസ്തുതയും ഭാവനയും തമ്മില്‍ എങ്ങിനേയാണ്‌ വേര്‍ തിരിയുക?

മനസ്സില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നതിനെയെല്ലാം മിഥ്യയായും ,മനസ്സിനു പുറത്ത് നില്ക്കുന്നതിനെയെല്ലാം (അത് ഗ്രഹിച്ചാലും ഇല്ലെങ്കിലും) യാഥാര്‍ത്ഥ്യം അഥവാ വസ്തുതയായും കണക്കാക്കുക എന്നതാണ്‌ ഇതിനുള്ള സാധാരണ മാര്‍ഗ്ഗം .

ഉണ്ടെന്ന് തോന്നുന്നതും ഉള്ളതുംതമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള ഈ സമ്പ്രദായത്തെ ബര്‍ക്കിലി തിരസ്കരിക്കുന്നു;ഉണര്‍ന്നിരിക്കുമ്പോള്‍ നാം നിരീക്ഷിക്കുന്ന വസ്തുക്കളും സംഭവങ്ങളും സ്വപ്നത്തില്‍ കാണുന്നവയേപ്പോലെതന്നെ മനസ്സില്‍ മാത്രം ഉള്ളതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

വസ്തുതയും വ്യാമോഹവും-രണ്ടും ഒന്നുതന്നേയാണെന്ന അഭിപ്രായത്തോട് ആരും യോജിക്കുമെന്ന് തോന്നുന്നില്ല.അതിനാല്‍ തന്റെ തത്വ ചിന്തക്കും മിഥ്യയെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തിരിച്ചറിയുന്നതിന്ന് ഒരു മാര്‍ഗ്ഗമുണ്ടെന്ന് ബര്‍ക്കിലി പ്രഖ്യാപിക്കുന്നു;

മറ്റാളുകളുമായി അഭിപ്രായ വിനിമയം ചെയ്യുക എന്നതാണത്രെ ഈ മാര്‍ഗ്ഗം.അവരില്‍ ഭൂരിപക്ഷം പേര്‍ വസ്തുതയായി കാണുന്നത് വസ്തുതയും അവര്‍ മറ്റുതരത്തില്‍ കാണുന്നത് ഭാവനയും ആയി കണക്കാക്കണം.

എങ്കിലും ,ബര്‍ക്കിലി തന്നെ പറയുന്നുണ്ട് ഭൂരിപക്ഷത്തിന്ന് തെറ്റ് പറ്റിയേക്കാമെന്നും,പലപ്പോഴും പറ്റാറുണ്ടെന്നും.

ഭൂമി ഉരുണ്ടതാണെന്ന കാര്യം മിക്കവരും നൂറ്റാണ്ടുകളായി നിഷേധിച്ചിരുന്നു;സൂര്യന്‍ ഭൂമിക്ക് ചുറ്റുമാണ്‌ കറങ്ങുന്നതെന്നും അവര്‍ വിശ്വസിച്ചിരുന്നു.ഉള്ളതെന്നു തോന്നുന്നതിനേയും തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഹിതപരിശോധന ഉപയോഗിക്കാന്‍ പറ്റുകയില്ല തന്നെ.എങ്കിലും ബര്‍ക്കിലിക്കും അനന്തരഗാമികള്‍ക്കും മറ്റൊരു മാര്‍ഗ്ഗവും കണ്ടെത്താന്‍ പറ്റിയില്ല അത്തരം സര്‍വേകള്‍ നടത്തുന്നത് തികച്ചും അനാവശ്യമാണെന്ന് പോലും അവരില്‍ പലരും കരുതി; എന്തെന്നാല്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മില്‍ ഫലത്തില്‍ യാതോരു വ്യത്യാസവുമില്ല എന്ന് അവര്‍ പറഞ്ഞു,

ആത്മനിഷ്ട ആശയവാദിയായ ഏണ്‍സ്റ്റ് മാഹ് (1838-1916) അതിന്ന് ഉപോല്‍ ബലകമായി ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണമുണ്ട്:ഭാഗികമായി വെള്ളത്തില്‍ ആഴ്ത്തിയ ഒരു പെന്‍സില്‍ ഒടിഞ്ഞുപോയതായി തോന്നും.ഇതിനെ മിഥ്യാബോധമെന്ന് പറയുന്നു,

പക്ഷേ,മാഹിന്റെ അഭിപ്രായം വേറെയായിരുന്നു,അദ്ദേഹം എഴുതി: “ഇത്തരം കാര്യങ്ങളില്‍ മിഥ്യാബോധത്തേപ്പറ്റി പറയുന്നത് പ്രായോഗികമായി ശരിയായിരിക്കും പക്ഷെ,ശാസ്ത്രീയമായി അതിന്ന് യാതോരു അര്‍ത്ഥവുമില്ല.ഈ ലോകം യാഥാര്‍ത്ഥത്തില്‍ ഉള്ളതാണോ,അതോ നമ്മുടെ വെറുമൊരു ഭാവന മാത്രമാണോ എന്ന് സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യത്തിനും ശാസ്ത്രീയ വീക്ഷണത്തില്‍നിന്ന് നോക്കിയാല്‍ വലിയ അര്‍ത്ഥമില്ല. ഏറ്റവും ഭയാനകമായ സ്വപ്നം പോലും ഒരു വസ്തുതയാണ്‌,മറ്റേതൊരു വസ്തുതയും പോലെതന്നെ”(ഇ.മാഹ് ,യോന.സംവേദനത്തിന്റെ അപഗ്രഥനവും മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും.1906 പെജ് 8-9)

ശാസ്ത്രീയവീക്ഷണകോണം എന്നത്കൊണ്ട് മാഹ് വിവക്ഷിക്കുന്നത് ശാസ്ത്രത്തിന്ന് തീര്‍ത്തും അസ്വീകാര്യമായിട്ടുള്ളതാണ്‌;എന്തെന്നാല്‍ ശാസ്ത്രത്തിന്റെ ലക്ഷ്യം ,ഉള്ളതെന്ന് തോനുന്നതിന്റെ പിന്നില്‍ യഥാര്‍ത്ഥത്തിലുള്ളതിലേക്ക് ആണ്ടിറങ്ങുക എന്നതാണ്‌.

മാഹിന്റെ പ്രമാണത്താല്‍ നയിക്കപ്പെടുന്ന ഒരു ശാസ്ത്രജ്ഞന്ന് (ഏതൊരാള്‍ക്കും തന്നെ) എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു;കാരണം,അയാള്‍ മരീചികയുടെ പിന്നാലെ നടക്കുന്നവന്റേയും മനപ്പായസം ഉണ്ടുനടക്കുന്നവന്റേയും പാതയില്‍ ചിതറിക്കിടക്കുന്ന എല്ലാ കെണികളിലും ചെന്ന് വീഴും.

നമുക്കുണ്ടാകുന്ന സംവേദനങ്ങള്‍ മാത്രമാണ്‌ ഒരു വസ്തുവിനേപ്പറ്റി നമുക്കുള്ള അറിവെന്നും ,അതിനാല്‍ “..വസ്തുവും സംവേദനവും ഒന്നുതന്നേയാണ്‌” എന്നും ബര്‍ക്കിലിപറയുന്നു.അങ്ങിനെ, ഓരോരോ വസ്തുവിനേപ്പറ്റിയുള്ള സംവേദനങ്ങളിലൂടെയുള്ളതൊഴിച്ചാല്‍ അവയേപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന തറപ്പിച്ചുള്ള പ്രസ്താവനയാണ്‌ ബര്‍ക്കിലിയുടെ ആത്മനിഷ്ട ആശയവാദത്തിന്റെ അടിസ്ഥാനപരമായ പ്രമേയത്തിന്‌ ആധാരമായിട്ടുള്ളത്.എന്നാല്‍ ഒരു ചരക്കിന്ന് അതിന്റേതായ മൂല്യമുണ്ടെന്ന് നമുക്കറിയാം ;ഇതാകട്ടെ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കാനാവാത്തതുമാണ്‌.പ്രകാശരശ്മി ഒരു സെക്കന്റില്‍ 300,000 കിലോമീറ്റര്‍ വേഗത്തിലാണ്‌ സഞ്ചരിക്കുന്നതെന്നും നമുക്കറിയാം.ഇത് മനുഷ്യന്‍ ദര്‍ശ്ശിക്കാനോ സങ്കല്പ്പിക്കാനോപോലും സാദ്ധ്യമല്ല. അതുപോലെ ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍ വികിരണം ചെയ്യുന്ന തരംഗങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവാത്തതാണെങ്കില്‍ കൂടിയും അവയെപ്പറ്റി സമഗ്രമായ പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ട്.അങ്ങിനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും എടുത്തു പറയാന്‍ കഴിയും.

ബര്‍ക്കിലിയുടെ പ്രമാണം മാനുഷിക വിജ്ഞാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അംശം-ധാരണകള്‍ അഥവാ അമൂര്‍ത്ത ആശയങ്ങള്‍ -വിട്ടുകളയുന്നു.ബര്‍ക്കിലി വിജ്ഞാനത്തെ സംവേദനങ്ങളും സങ്കല്പ്പങ്ങളുമായി ചുരുക്കിക്കൊണ്ട് അവയുടെ അസ്തിത്വത്തെതന്നെ നിഷേധിച്ചു കളഞ്ഞു.ധാരണകളുടെ നിഷേധത്തെ ആധാരമാക്കിയുള്ള അപ്രകാരമുള്ള സിദ്ധാന്തത്തിന്ന് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റില്ല.

ഇനി വസ്തുക്കള്‍ സംവേദനങ്ങളുടെ ഒരു സമാഹാരം മാത്രമാണെന്ന് വരുന്നു.അങ്ങിനേ വരുംമ്പോള്‍ ലോകത്തില്‍ ഒരു വ്യക്തി താന്‍ മാത്രമാണെന്നും ,മറ്റുള്ളവരെല്ലാം വെറും സംവേദനങ്ങള്‍ മാത്രമാണെന്നും വരുന്നു.

അത് സോളിപ്ളിസം (സ്വന്തം നിലനില്പ്പിന്ന് മാത്രമാണ്‌ സുനിശ്ചിതത്വമെന്ന അഹം മാത്രവാദ സിദ്ധാന്തം )ആണ്‌.

എന്നാല്‍,മറ്റാളുകളും നിലനില്ക്കുന്നുണ്ടെന്ന് ബര്‍ക്കിലിയും അദ്ദേഹത്തിന്റെ മിക്ക അനുയായികളും സമ്മതിക്കുന്നുണ്ട്;അതായത് അവര്‍ സോളിപ്ളസത്തെ തിരസ്കരിക്കുന്നു എന്നര്‍ത്ഥം.ആധുനിക ആശയവാദതത്വ ചിന്തകനായ ബര്‍ട്രാന്റ് റസ്സല്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി

“സോളിപ്ളസത്തിന്നെതിരായി ഒന്നാമതായി പറയാനുള്ളത് ,മനശ്ശാസ്ത്രപരമായിത്തന്നെ അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ്;അത് സ്വീകരിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ പോലും വാസ്തവത്തില്‍ അത് തിരസ്കരിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍ പ്രമുഖ് തര്‍ക്കശാസ്ത്രജ്ഞനായ ശ്രീമതി ക്രിസ്റ്റീന്‍ ലാഡ്ഡ് ഫ്രാങ്ക്ലിന്റെ ഒരു കത്ത് എനിക്ക് കിട്ടുകയുണ്ടായി.താന്‍ ഒരു സോളിപ്ളിസ്റ്റ് ആണെന്നും ലോകത്തില്‍ മറ്റു സോളിപ്ളിസ്കളില്ലെന്ന് കാണുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അവര്‍ അതില്‍ എഴുതിയിരുന്നു.

ഒരു തര്‍ക്കശാസ്ത്രജ്ഞയുടെ ഈ അത്ഭുതം എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയട്ടെ”(ബര്‍ട്രാന്റ് റസ്സല്‍“മാനുഷിക വിജ്ഞാനം,അതിന്റെ പരിധിയും പരിമിതികളും”ലണ്ടന്‍ 1956,പേജ് 195-196)

അതില്‍ ആശ്ചര്യത്തിന്ന് അവകാശമില്ല. ലോകത്തിൽ ഒറ്റത്തടിയായി നിലകൊള്ളുന്ന ഒരുവന്ന് ആ മേന്മ അവകാശപ്പെടാൻ മറ്റാരും ഇല്ലെന്ന കാര്യത്തിൽ അത്ഭുതം തോന്നുന്നത് യുക്തിക്ക് ചേർന്നതേ അല്ല.

മറ്റാളുകൾനിലവിലുണ്ടോ എന്നചോദ്യം തന്നെ തത്വചിന്തയിൽ അനുവദനീയമല്ലെന്ന് മറ്റൊരു ആത്മനിഷ്ട വാദിയായ കാർനാപ്പ് എഴുതുകയുണ്ടായി.

ഇത് യാദൃശ്ചികമല്ല ,എന്തെന്നാൽ ആത്മനിഷ്ട ആശയവാദം സോളിപ്സിസത്തിലേക്കാണ്‌ നമ്മെ നേരെ എത്തിക്കുന്നത്. കാരണം ,എന്തെല്ലാം പറഞ്ഞാലും ,ഈ ചോദ്യത്തിന്ന് രണ്ട് മറുപടികളേയുള്ളൂ,

ഒന്നുകിൽ ആത്മനിഷ്ട ആശയവാദമെന്ന സത്യം അംഗീകരിച്ചുകൊണ്ട് താൻ മാത്രമാണ്‌ നിലവിലുള്ള ഏകവ്യക്തി എന്ന് സമ്മതിക്കണം ;അല്ലെങ്കിൽ ഭൗതികവാദികൾ പറയുന്നതിനോട് യോജിച്ച്കൊണ്ട് മറ്റാളുകളും നിലവിലുണ്ടെന്ന് സമ്മതിക്കണം.

അപ്പോൾ ആത്മനിഷ്ട ആശയവാദത്തിന്ന് നില്ക്കക്കള്ളിയില്ലാതാവും.ഇതിന്ന് മൂന്നാമത് ഒരു ഉത്തരം ഇല്ല തന്നെ ,ഇന്നുവരേയുള്ള മനുഷ്യന്റെ അനുഭവവും ശാസ്ത്രവും ഒരുപോലെ ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുകയും,ആത്മനിഷ്ട ആശയവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു....

ഇനി നമുക്ക് ഭൗതികവാദവും വസ്തുനിഷ്ട ആശയവാദവും തമ്മിലുള്ള വിവാദം എന്തായിരുന്നു എന്നു നോക്കാം

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ഇന്ത്യ:-


ഇന്ത്യ:-
ഗുപ്ത സാമ്രാജ്യത്തിലെ അടിമത്ത സമൂഹത്തിന്റേയും ദക്ഷിണേഷ്യയിലെ അടിമത്ത രാജ്യങ്ങളുടേയും തകർച്ചക്ക്‌ ശേഷം ഫ്യൂഡൽ ഘടകങ്ങൾ ക്രമേണ ഇന്ത്യൻ സമൂഹത്തിൽ ആധിപത്യത്തിലേക്ക്‌ വരാൻ തുടങ്ങി.
5-ആം നൂറ്റാണ്ടിലാണു ഫ്യൂഡൽ ഘടകങ്ങൾ
ആവിർഭവിക്കാൻ തുടങ്ങിയത്‌ .
മുൻ കാർഷിക കമ്യൂണിലെ ചില കർഷകർ ചെരുകിട ഭൂവുടമകളായിത്തീർന്നിരുന്നു.
ഇവർ വൻ കിട ഗണങ്ങളേയും ക്ഷേത്രങ്ങളേയും പോലെ ,ഫ്യൂഡൽ രീതിയിലുള്ള ചൂഷണത്തേയാണു അവലംബിച്ചതു.
മുൻ കമ്യൂണുകളിലെ ദരിദ്രരാക്കപ്പെട്ട കർഷകരും ഭൂമിയിൽ പണിയെടുക്കുന്ന അടിമകളും പിടിച്ചടക്കപ്പെട്ട ഭൂമികളിലെ ജനങ്ങളുമെല്ലാം ആശ്രിത കാർഷികാധ്വാന ശക്തിയായി അവശേഷിച്ചു.
വടക്കെ ഇന്ത്യയിലും തെക്കേ‍ഇന്ത്യയിലും ഫ്യൂഡലീകരണ പ്രക്രിയ ഒരേകാലത്താണു നടന്നത്‌.
എങ്കിലും അവ ഭിന്ന മാതൃകകളെ പിൻ തുടർന്നു.
ഇന്ത്യൻ ഫ്യൂഡലിസത്തിൽ പല വ്യതിരിക്ത സവിശേഷതകളും പ്രകടിപ്പിച്ചിട്ടുണ്ടു.
ഭൂമിയുടെ സ്റ്റേറ്റുടമസ്ഥത്യുടെ സാവകാശമായ ദൃഡീകരണവും രാജാക്കന്മാർക്ക്‌ സേവനമനുഷ്ടിക്കുന്ന കുലീനരുടെ സോപാതികഭൂവുടമസ്ഥതയും ഇവയിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണു.
സ്വകാര്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകൾക്കായിരുന്നു മുഖ്യ സ്ഥാനം.
ഫ്യൂഡൽ മേധാവിത്വം പരമ്പരാഗത ഭൂവുടമാമേധാവിത്വവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു.
അതേ അവസരത്തിൽ ഫ്യൂഡൽ സമ്പ്രദായമനുസരിച്ചു ചൂഷണം ചെയ്യപ്പെട്ട കമ്യൂൺ ഗണ്യമായ തോതിലുള്ള ആഭ്യന്തര സ്വാതന്ത്ര്യം (സാമ്പത്തികവും ഭരണപരവും)നിലനിർത്തിപ്പോന്നു.
ഫ്യൂഡൽ സമൂഹത്തിലെ വ്യത്യസ്ത എസ്റ്റേറ്റുകളുടെ (പടവുകളുടെ) രൂപീകരണത്തിൽ ജാതി വ്യവസ്ഥ സുപ്രധാനമായ ഒരു പങ്കുവഹിച്ചു. ചൂഷണത്തിന്റെ മുഖ്യരൂപം ഭൂമി പാട്ടത്തിന്നു കൊടുക്കുന്നതും വെറും പാട്ടത്തിന്റെ സംഭരണവുമായിരുന്നു.
ഇന്ത്യയിലെ ആദ്യകാല ഫ്യൂഡലിസം രാഷ്ട്രീയ വികേന്ദ്രീകരണവുമായികൈകോർത്തു മുന്നേറി.
ഇവിടെ പട്ടണങ്ങളുടേയും സസ്കാരത്തിന്റേയും വികാസാധപ്പതനം ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും യാതോരഘാതവും ഉളവാക്കിയില്ല.
ഫല പ്രദമായപട്ടണ ഭരണമായിരുന്നു.ഇതിന്നു പ്രധാന ആധാരം .അക്കാലത്ത്‌ വളരെ പുരോഗമിച്ചിരുന്ന വിദേശവാണിജ്യമായിരുന്നു
പല പട്ടണങ്ങളുടേയും ,സമൃദ്ധിയുടെ ഉറവിടമെന്ന വസ്തുതയും
തുല്യ പ്രാധാന്യമുള്ളതാണു.
ഗ്രാമ കമ്യൂണുകളിൽ കൈത്തൊഴിൽ വിദഗ്ദരുണ്ടായിരുന്നത്കൊണ്ടു ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള ചർക്കുകളുടെ കൈമാറ്റം ,ഏഷ്യയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ (ചൈന,ജപ്പാൻ തുടങ്ങിയവ)ഇന്ത്യയിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു പങ്കാണു വഹിച്ചത്‌.
ആദിമ ഫ്യൂഡൽ കാലഘട്ടത്തിലെ ആദ്യത്തെ ഫ്യൂഡൽ സാമ്രാജ്യം വടക്കെ ഇന്ത്യയിലെ വർദ്ധന രാജ്യമായിരുന്നു.
അതിന്റെ ഭരണാധികാരികൾ ഫ്യൂഡൽ രാജാക്കന്മാരുടെ ഒരു ശ്രേണിയുടെ പിൻ തുണയെ ആശ്രയിച്ചാണ് അധികാരത്തിൽ തുടർന്നത്‌.
ഭൂമിയുടെ സ്റ്റേറ്റ്‌ ഉടമസ്ഥത അത്ര വ്യാപക മായിരുന്നില്ല;മാത്രമല്ല, ഭൂവുടമകളായ ഭരണ ഉദ്യോഗസ്ഥന്മാർ സമൂഹത്തിൽ മേധാവിത്വം വഹിക്കാനും തുടങ്ങിയിരുന്നില്ല .
ഫ്യൂഡൽ പ്രഭുക്കളുടെ സായുധ അനുചരന്മാരും കൂലിപ്പട്ടാളവും അടങ്ങിയതായിരുന്നു സൈന്യം .അക്കാലത്തു ഏർപ്പെടുത്തിയ ക്രൂരമായ നിയമങ്ങൾ പുതിയ രൂപങ്ങളിലുള്ള ചൂഷണം നടത്തുന്നതിനും കർഷകരിൽ കൂടുതൽ വിഭാഗങ്ങളെ അടിയായ്മപ്പെടുത്തുന്നതിനും ഉദ്ദേശിച്ച്‌ കൊണ്ടുള്ളതായിരുന്നു,
7-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ വർദ്ധന സാമ്രാജ്യത്തിന്റെ സ്ഥാനത്ത്‌ രാജകുമാരന്മാരുടെ രാജവാഴ്ചകൾ ആവിർഭവിച്ചു.
കുടിയേറിവന്ന രജപുത്ര ജനതയിലെ കുലീനരായ ജാതിക്കാർ മുൻ കമ്യൂണുകളിൽ നിന്നുമുള്ള കൂടുതൽ കർഷകരെ അവരുടെ സേവനത്തിനു വിധേയമാക്കുകയും ഓരോഭൂവുടമയും വ്യക്തിപരമായി സായുധ അനുചരന്മാരുടെ പിൻ തുണയേടുകൂടി അധികാരം ഉറപ്പിക്കുകയും ചെയ്തു.
അതേ അവസരത്തിൽ കേന്ദ്ര അധികാരം ദുർബ്ബലപ്പെടുകയായിരുന്നു.
ഇതിനോടോക്കെ അനുരൂപമായ പ്രക്രിയകൾ ദക്ഷിണേന്ത്യയിലും (ഡക്കാൻ )ഉണ്ടായി .
എന്നാൽ ഇവിടെ പുതിയ വംശീയ ഗ്രൂപ്പുകൾ അത്രതന്നെ തമ്മിൽ തമ്മിൽ കലർന്നിരുന്നില്ല .
ബൃഹത്തായ രാഷ്ട്രങ്ങൾ ഇവിടെ ഉയർന്നു വന്നു.
(പല്ലവർ,ചാലൂക്യർ എന്നിവർ ).
ഈ സാമ്രാജ്യങ്ങളിൽ വമ്പിച്ച തീരപ്രദേശപട്ടണങ്ങൾ സുപ്രദാനമായ പങ്കുവഹിച്ചു.
എ ഡി ഒന്നാം സസ്രാബ്ദത്തിന്റെ മധ്യത്തിൽ മുൻ കമ്യൂണുകളിലെ കർഷകരിൽ ഭൂരിപക്ഷവും ഒന്നുകിൽ ശക്തരായ ഭൂവുടമകൾക്ക്‌ വിധേയരാവുകയും താങ്ങാനാവാത്ത പാട്ടം കൊടുക്കാൻ നിർബ്ബന്ധിതരാവുകയും ചെയ്തു.
അതല്ലെങ്കിൽ,കമ്യൂണുകളിൽ മുൻപു അനുഭവിച്ചു പോന്ന മിക്കവാറും
എല്ലാ അവകാശങ്ങളും അവർക്ക്‌ നിഷേധിക്കപ്പെടുകയും കമ്യൂണിലെ മൂപ്പന്മാർ ഇവരെ ചൂഷണം ചെയ്യുകയാണുമുണ്ടായത്‌.
ഈ മൂപ്പന്മാരാകട്ടെ ക്രമേണ ഫ്യൂഡൽ ഭൂവുടമകളോട്‌ സാരൂപ്യമുള്ളവരായിത്തീരുകയും ചെയ്തു.
11-ഉം 12-ഉം നൂറ്റാണ്ടുകളിൽ ചാലൂക്യർ ഭരണം നടത്തിപ്പോന്ന വടക്കൻഡക്കാനും മധ്യഡക്കാനും ചോളവംശം ഭരണം നടത്തിപ്പോന്ന ദക്ഷിണേന്ത്യയിലെ രാജസ്ഥാനങ്ങളും തമ്മിൽ സംയോജിക്കാനുള്ള ഒരു പ്രവണത കാണാമായിരുന്നു.
അതേ അവസരത്തിൽ ദക്ഷിണേന്ത്യയുടെ വലിയൊരു പ്രദേശത്താകെ ഭൂമിയുടെ സ്റ്റേറ്റുടമസ്ഥത പടർന്നുപിടിച്ചു;ഫൂഡൽ വർഗ്ഗത്തിന്റെ പല പ്രധിനിതികളും പരമ്പരാഗതമല്ലാത്ത ഭൂവുടമളായിത്തീർന്നു.
ഭരണ കൂടസംവിധാനമാകെ പ്രകടമായി ദൃഡീകരിക്കുകയും ചെയ്തു.
11-ഉം 12-ഉം നൂറ്റാണ്ടുകളിൽ സാമ്പത്തികവുംസാംസ്കാരികമായ രീതികളിലും വിവിധ ഇന്ത്യൻ സ്റ്റേറ്റുകളൂടെ വിദേശനയങ്ങളിലും ഒരു ഐക്യരൂപം സ്പഷ്ടമായി വളർന്നുകോണ്ടിരിന്നു.
വാണിജ്യമായിരുന്നു ഇതിന്ന് മുഖ്യകാരണം .
പട്ടണങ്ങളിൽ വ്യാപാരികളുടേയും കൈത്തൊഴിൽ വിദഗ്ദരുടേയും ഗിൽഡുപോലേയുള്ള സംഘടനകൾ സുപ്രധാനമായ ഒരു പങ്കു വഹിച്ചു.
അവ ആത്യന്തികമായി,ഫ്യൂഡൽ പ്രഭുക്കളുടെ നിയന്ത്രണത്തിൽ ഒതുങ്ങുകയാണ് ഉണ്ടായത്‌.
കമ്യൂൺകർഷകരെ സാർവ്വർ ത്രികമായി അടിയാളാരാക്കിയതും ഫ്യൂഡൽ രാഷ്ട്രങ്ങളുടെ ദൃഡീകരണവും ചൂഷിതരുടെ ഭാഗത്തു നിന്നുള്ള ചെറുത്തു നിൽപ്പിന്നു വഴിതെളിച്ചു.
ഇതു നിരവധി മതവിഭാഗങ്ങളുടെ സ്ഥാപനത്തിലാണു ചെന്നെത്തിയത്‌. ഇവയെല്ലാം മതപരമായ സമത്വവും വ്യ്ത്യസ്ഥ തരത്തിലുള്ള സാമ്പത്തിക സമത്വവും (ഭക്തി,ലിംഗായത്‌)എന്ന ആശയം പ്രചരിപ്പിക്കുകയും ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രതേക അവകാശങ്ങളെ എതിർക്കുകയും ചെയ്തു.
എന്നാൽ ഇക്കാലമായപ്പോഴേക്കും മനുഷ്യരുടെ തൊഴിലുകളും സാമ്പത്തിക ചുമതലകളും സംബന്ധിച്ച പരമ്പരാഗത ജാതിവ്യവസ്തയുടെ നിർണ്ണയങ്ങൾ സങ്കീർണ്ണവും യാഥാസ്തിതികവുമായ ഒരു ഭരണ കൂട ഘടനയുടെ സ്ഥാപനത്തിലേക്ക്‌ നയിക്കുകയാണുണ്ടായത്‌.
ഈ പുതിയ എതിർപ്പിനെ നേരിടുവാൻ വേണ്ടി ,മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ മാതൃകകളുടെ സമ്മർദ്ദത്തിന്ന് വിദേയമായ പരമ്പരാഗത ബ്രാഹ്മണ മതം പരിഷ്കരിക്കപ്പെടുകയും തൽസ്ഥാനത്തു ഹിന്ദു മതം രൂപം പ്രാപിക്കുകയും ചെയ്തു.
മത മേധാവിത്വ ശ്രേണിയുടേയും മത ഭരണ സംവിധാനത്തിന്റേയും പൂർണ്ണമായ അഭാവമായിരുന്നു ഇതിന്റെ ശ്രദ്ധേയമായ പ്രത്യേകത .
ഏറ്റവും ഉയർന്ന ജാതിയിലെ ഒരോ അംഗവും -ഓരോബ്രാഹ്മണരും-അയാളുടെ ജന്മംകൊണ്ട്‌ തന്നെ വിശ്വാസികളുടെ ആത്മീയ ഉപദേഷ്ടാവായിത്തീർന്നു .
ഹിന്ദു വിശ്വാസപ്രകാരം ,ബ്രഹ്മണരെ അനുസരിക്കാതിരുന്നാൽ ദേവന്മാരുടെ കോപം ഉണർത്തും .
സൈനിക ജാതിയായ ക്ഷത്രിയരോട്‌ ചേർന്ന് ബ്രാഹ്മണർ താഴ്‌ന്ന ജാതികളായ വൈശ്യരേയും ശൂദ്രരേയും ചൂഷണം ചെയ്തു.
കൃഷിക്കാർ, കരകൗശല വിദഗ്ദർ ,വ്യാപാരികൾ എന്നിവരെല്ലാം വൈശ്യ-ശൂദ്ര ജാതിക്കാരായിരുന്നു.
ഇവരെപ്പോലെ തന്നെ ജാതിവ്യവസ്ഥക്ക്‌ വെളിയിൽ ,സാമൂഹ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ പെട്ടവരും ,ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും ചൂഷണത്തിന് വിധേയരാക്കപ്പെട്ടു.
ഇന്ത്യയിലെ ആദിമ ഫ്യൂഡൽ യുഗത്തിൽ മഹത്തായ പല സാംസ്കാരിക നേട്ടങ്ങളും കൈവരിക്കാൻ കഴിഞ്ഞു.
തഞ്ചാവൂർ ക്ഷേത്രവും എല്ലോറയിലെ കരിങ്കൽ ക്ഷേത്രവും പോലെ മനസ്സിൽ മായാത്ത മുദ്രപതിപ്പിക്കുന്ന ശിൽപകലാ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടു. മതപരമായ ശിൽപവേലയുടെ മണ്ഡലത്തിൽ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിലെ റിയലിസ്റ്റിക്ക്‌ കലയുടെ സ്ഥാനത്തു വിവിധ ദേവീ ദേവന്മാരും ,
പ്രത്യേക ശൈലിയിലുള്ള ,സുന്ദര ചിത്രീകരണങ്ങൾ സ്ഥാനം പിടിച്ചു ഇവയാകട്ടെ അവയുടെ വലിപ്പം കൊണ്ടും അസാധാരണമായ അംഗവിന്യാസ-ഭാവരൂപങ്ങൾ കൊണ്ടും അത്യാകർഷങ്ങളായിരുന്നു.
ഈ ശിൽപ്പങ്ങളെല്ലാം പ്രബോദനപരമായി സുപ്രധാനമായൊരു
പങ്കു വഹിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തിലെ സാഹിത്യം ,വിവിധരാജാക്കന്മാരെ പ്രശംസിച്ചുകൊണ്ടുള്ള സ്തുതി കീർത്തനങ്ങൾ കൊണ്ട്‌ സമ്പുഷ്ടമായിരുന്നു,
അതേ അവസരത്തിൽ ചരിത്രപരമായ രചന ഏതാണ്ട്‌ പൂർണ്ണമായി തന്നെ ഇല്ലായിരുന്നു എന്നുപറയാം.
ദാർശനിക സാഹിത്യം വളർന്നു പുഷ്ടിപ്പെട്ടു.
എന്നാൽ ഇവിടേയും ,സാഹിത്യത്തിൽ മൊത്തത്തിലെന്ന പോലെ ,ആദ്യകാല ക്ലാസിക്കൽ മാതൃകകളുടെ അനുകരണം മാത്രമായിരുന്നു പ്രചാരത്തിൽ വന്നത്‌.
(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ചൈന:-

ചൈന:-
എ ഡി മൂന്നാം നൂറ്റാണ്ടിൽ അടിമത്ത വ്യവസ്ഥയുടെ ശിഥിലീകരണം ഹാൻ സാമ്രാജ്യത്തിന്റെ തകർച്ചക്കിടയാക്കി.
സാമ്രാജ്യത്തിൽ ഹാൻ ഗോത്രക്കാർ പാർത്തിരുന്ന മധ്യ മേഖലകളിലെ രാഷ്ട്രീയാധപ്പതനത്തിന്ന് അതു വഴി വെച്ചു.
ഹാൻ സാമ്രാജ്യത്തിനുള്ളിൽ (യെല്ലോ നദീ തടം)ആത്യന്തികമായി ,വെയ്‌ രാഷ്ട്രം സ്ഥാപിതമായി.അതേ സമയം ഒരുകാലത്ത്‌ ഹാൻ സാമ്രാജ്യത്തിൽ തന്നെ ഉൾപ്പെട്ടിരുന്ന യാങ്ങ്സെ നദീതട പ്രദേശത്ത്‌ വൂ,ഷൂ എന്നീ രാജ്യങ്ങൾ ആവിർഭവിക്കുകയും ചെയ്തു.
അങ്ങിനെ മധ്യകാല ചൈനയിൽ രണ്ടു പ്രധാന കേന്ദ്രങ്ങൾ ഉണ്ടായി തീർന്നു.
വളരെയേറെ പ്രദേശം കൃഷിചെയ്യാതെ കിടന്നിരുന്ന ദക്ഷിണ പ്രദേശത്ത്‌ വികസനം വളരെ സാവധാനത്തിലായിരുന്നു.
എന്നാൽ നാടോടികളുടെ ആക്രമണത്തിന്നെതിരായി കോട്ടകൾ കെട്ടുകയും കൃഷിക്കു വേണ്ടി ജലസേചനത്തോടുകൾ ഉണ്ടാക്കുകയും വേണ്ടി വന്ന വടക്കൻ പ്രദേശത്ത്‌ ഒരു കേന്ദ്രീകൃത രാഷ്ട്രം ആവിർഭവിക്കുകയും കൂടുതൽ വേഗത്തിൽ അതു വികസിക്കുകയും ചെയ്തു.
വടക്ക്‌ ,ത്‌ സിൻ സ്റ്റേറ്റിൽ ,എ ഡി മൂന്നാം നൂറ്റാണ്ടിൽ തന്നെ പുതിയ ഫ്യൂഡൽ ചൂഷണ രൂപത്തിലേക്കുള്ള പരിവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു .
കമ്യൂൺകർഷകരിൽ ചിലരും അടിമകളും ആശ്രിത കർഷകരായിത്തീർന്നു.
കരുത്തരായിരുന്ന അടിമയുടമകളുടെ സായുധ പരിവാരങ്ങൾക്ക്‌ ഭൂമി അനുവധിച്ചു കൊടുത്തിരുന്നു.
മുൻ അടിമകളുടേതിനേക്കാൾ കൂടുതൽ അനുകൂലമായ വ്യവസ്ഥകളിലാണിങ്ങനെ ഭൂമി നൽകിയത്‌. -അതേ അവസരത്തിൽ ,എ ഡി 280 മുതൽ പരമ്പരാഗതമായി ഭൂമി പതിച്ചു കൊടുക്കുന്ന വ്യവസ്ഥ നിലനിന്നിരുന്നു.
ഈ ചട്ടക്കൂടിന്നകത്തു ഒരു വിഭാഗം കർഷകർ ഗവൺമന്റിന്റെ നിലങ്ങളിൽ ഫൂഡൽ രീതിയിലിള്ള പാട്ടക്കാരായിതീർന്നു.(നികുതികൾ നൽകുക ,സ്റ്റേറ്റുവക ഭൂമികൾ കൃഷി ചെയ്യുക ,സൈനിക സേവനം നടത്തുക തുടങ്ങിയവ കുടിയായ്മയുടെ അടിസ്ഥാനവുമായിരുന്നു).
അതേവസരത്തിൽ പുതിയ ഫ്യൂഡൽ ബ്യൂറോക്രസിയുടെ ചട്ടക്കൂടിനകത്തെ ഉദ്യോഗസ്ഥന്മാർക്ക്‌ അവർ ജോലിയിലിരിക്കുന്നിടത്തോളം കാലം കൂടുതൽ നിലങ്ങൾ നൽകപ്പെട്ടു .
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂനാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നടന്ന യുദ്ധങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ഭൂ എസ്റ്റേറ്റുകളിൽ ഭൂ രഹിതരായ കർഷകർക്ക്‌ ഭൂമി പതിച്ചു കൊടുക്കാനുള്ള ഒരു ഭൂ ശേഖരമായിത്തീർന്നു.
എന്നാൽ യെല്ലോ നദീതടത്തിൽ ഈ പുതിയ ഫ്യൂഡൽ ബന്ധങ്ങൾ ഉറക്കുന്നതിന്ന് മുമ്പ്‌ അവയെ നാടോടി ഗോത്രങ്ങൾ (ഹൺ, ടോബ തുടങ്ങിയവ)ആക്രമിക്കുകയും ത്‌ സീൻസ്റ്റേറ്റ്‌ നശിപ്പിക്കുകയും ചെയ്തു.
ഹാൻ രാഷ്ട്രങ്ങൾ തകർച്ച കൂടാതെ അവശേഷിച്ചത്‌ യാങ്ങ്സേ തടത്തിൽ മാത്രമായിരുന്നു.
അവിടെ ഫ്യൂഡൽ ബന്ധങ്ങൾ താരതമ്യേന പതുക്കെയാണു രൂപം കൊണ്ടതും .Varamozhi Editor: Text Exported for Print or Save
നാടോടികൾ വടക്കൻ പ്രദേശങ്ങൾ വ്യാപകമായി കൊള്ളയടിച്ചു നശിപ്പിച്ചു എങ്കിലും തുടർന്ന് അവർ ഹൺ ഗോത്രക്കാരുമായി ഇടകലർന്ന് ജീവിച്ചു.അവസാനം അവരുമായി തികച്ചും ഇടചേരുകയും ചെയ്തു,
ഇത്‌ ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവത്തിന്ന് വഴി തെളിച്ചു.
അതേ അവസരത്തിൽ ഭൂമിയുടെ സ്റ്റേറ്റ്‌ ഉടമസ്ഥത തുടരുകയും ചെയ്തു.
വമ്പിച്ച ജലസേചനത്തോടുകളുടെ ശരിയായ സംരക്ഷണം ഉറപ്പു വരുത്തേണ്ടതിന്റേയും നാടോടികൾക്കെതിരായി കൂട്ടായി ചെറുത്തു നിൽക്കേണ്ടതിന്റേയും ആവശ്യം ഒരു വൻ കിട കേന്ദ്രീകൃത രാഷ്ട്രത്തിന്റെ സൃഷ്ടിയെ സഹായിച്ചു,
അതിന്ന് പ്രധാനമായും പി'ന്തുണ നൽകിയത്‌ ചെറു കിടക്കാരും സാമാന്യം ഭേദപ്പെട്ടവരുമായ ഭൂവുടമകളായ യോദ്ധാക്കളായിരുന്നു. അവരുടെ ഭൂ എസ്റ്റേറ്റുകൾ സേവന വ്യവസ്ഥകളെ ആശ്രയിച്ചാണിരുന്നത്‌ ബുദ്ധ മതക്കാരായ ശക്തരായ ഭൂവുടമകളെ നിഷ്ക്കാസനം ചെയ്യുന്നതിൽ ഇവർ സുപ്രധാനമായ ഒരു പങ്കുവഹിച്ചു.
വടക്കൻ വേയിലെഹാൻ തോബാ സ്റ്റേറ്റിൽ(അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും)ഭൂമി അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ പുതിയതും കൂടുതൽ ക്രമീകൃതവുമായ വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നു;
കൃഷിക്കാർ അവരുടെ കൈവശ ഭൂമിക്ക്‌ പ്രതിഫലമായി ഗവണ്മേന്റ്‌ ഭൂമിയിൽ നിർബന്ധിത അദ്ധ്വാനം ചെയ്യുക എന്നത്‌ മാറ്റി നികുതി ഏർപ്പെടുത്തി
ഇതിന്റെ ഒരു ഭാഗം ഗവൺമന്റിന്നും ,ബാക്കി പ്രസ്തുത പ്രദേശത്തെ ഭരണ ച്ചുമതല വഹിക്കുന്ന ഓദ്യോഗസ്ഥന്മാർക്കും വിഭജിച്ചു കൊടുക്കുകയും ചെയ്തു.
ഗവൺമന്റു ഭൂമിയോടൊപ്പം സ്വകാര്യ സ്വത്തും തുടർന്ന് നില നിന്നു.ഈ സ്വകാര്യ ഭൂ എസ്റ്റേറ്റുകകളിൽ കൃഷി ചെയ്തത്‌ ആശ്രിത കർഷകരായിരുന്നു.
സ്വകാര്യ എസ്റ്റേറ്റുകളിൽ മുഖ്യ ചൂഷണരൂപം കടുത്തതും അസഹനീയവുമായിരുന്ന പാട്ടമായിരുന്നു.
കൃഷിക്കാർ അവരുടെ വിളവിൽ ഏതാണ്ട്‌ പകുതി ആ ഇനത്തിൽ നൽകണമെന്നായിരുന്നു വ്യവസ്ഥ നിബന്ധിതവും ഒഴിച്ചുകൂടാൻ പാടില്ലാത്തതുമായിരുന്നു ഇത്‌ .
തൊഴിലിനെ ചൂഷണം ചെയ്യുന്നതിൽ കൂടുതൽ പുതിയതും പുരോഗമന പരവുമായ രൂപങ്ങൾ ഏർപ്പെടുത്തിയത്‌ വടക്കൻ ഭാഗത്തെ ദൃഡീകരിക്കാൻ സഹായിച്ചു.
അതേ സമയം,ഫ്യൂഡൽ സ്റ്റേറ്റ്‌ സ്വത്തിന്റെ ആവിർഭാവം കൂടുതൽ സാവകാശത്തിലാവുകയും ഭൂവുടമകളുടെ കുലീനാധിപത്യം അപ്പോഴും കൂടുതൽ ശക്തമായിരിക്കുകയും ചെയ്തു.
ദക്ഷിണ സ്റ്റേറ്റിനെ 589-ൽ വടക്കൻ സ്റ്റേറ്റ്‌ കീഴടക്കുകയും ചെയ്തു.
ഒരു പുനരേകോപിത ചൈനയിൽ ,സൂയി രാജ വംശത്തിന്റെ ഭരണ കാലത്ത്‌ ,
ഭൂമി പതിച്ചു കൊടുക്കുന്നത്‌ സംബന്ധിച്ച്‌ പുത്യ വ്യവസ്ഥ തെക്കോട്ടും വ്യാപിച്ചു.
അതു പോലെത്തന്നെ ചൂഷണ രീതികളും ചൈനയിലെങ്ങും ഏകരൂപ മാക്കപ്പെട്ടു.
സ്റ്റേറ്റിനോടുള്ള വിധേയത്വ മായിരുന്നു ഔദ്യോഗിക മതമായ കൺഫ്യൂഷനിസത്തിന്റെ പ്രധാന സിദ്ധാന്തം .
സൂയി വംശത്തിന്റെ കീഴിൽ നടപ്പിലാക്കപ്പെട്ട ഹാൻ ഭൂമികളുടെ ഏകീകരണത്തെ തുടർന്നു പിടിച്ചടക്കൽ യുദ്ധങ്ങളുടെ ഒരു കാലഘട്ടം ആരംഭിച്ചു.
വൻ തോതിലുള്ള നിർമ്മാണ പദ്ധതികൾ തുടങ്ങി വച്ചു.
യെല്ലൊ-യാങ്ങ്ട്സെ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ കനാൽ പദ്ധതി പൂർത്തിയാക്കി.
ഗവൺമന്റ്‌ ഭൂമികളിലെ തൊഴിൽ സേവനങ്ങൾ വൻ തോതിൽ അധികമാക്കിയതിനാൽ വമ്പിച്ചകലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി.
സൂയി വംശത്തെ പിൻ തുടർന്ന ടാംഗ്‌ വംശത്തിലെ (618-907)ചക്രവർത്തിമാർ ചൂഷണത്തിന്റെ ഫ്യൂഡൽ-ഉദ്യോഗസ്ഥ വ്യവ്സ്ഥ അന്യൂനമാക്കാനുള്ള ശ്രമം തുടേന്നു.
വിരുത്തിപ്പണി(റോഡ്‌ സംരക്ഷണം ,പൊതു സ്ഥലം സൂക്ഷിപ്പ്‌ തുടങ്ങി പ്രതിഫലം കൂടാതെ കുടിയാൻ ചെയ്യുന്ന ജോലി)വെട്ടിക്കുറക്കപ്പെട്ടു .
പാട്ടവും നികുതികളും പിരിക്കുന്നത്‌ പുനസംഘടിപ്പിക്കപ്പെട്ടു.കച്ചവടക്കാർക്കും കൈത്തെഴിലുകാർക്കും സ്റ്റേറ്റ്‌ അടിമകൾക്കും ഭൂമി അനുവദിക്കപ്പെട്ടു.
ഈ കാര്യങ്ങൾ കർഷക കലാപകാരികളുടെ വേലിയേറ്റത്തിന്ന് ഒരറുതി വരുത്താൻ സഹായിക്കുകയും സാമ്പത്തികവും സംസ്കാരികവുമായ പുരോഗതിക്കും ,കച്ചവടത്തിന്റേയും കൈത്തൊഴിലിന്റേയും വിപുലീകരണത്തിന്ന് സഹായിക്കുകയും ചെയ്തു .
ഈ പുരോഗതി ന ല്ലൊരു പരിധിവരെ നേടിയെടുത്തത്‌ ഹാൻ വംശക്കാരല്ലാത്ത ജനതയുടെ വിട്ടു വീഴ്ചയില്ലാത്ത ചൂഷണത്തിലൂടെയാണ്.
ഈ പുതിയ നയങ്ങൾ നടപ്പിലാക്കുവാൻ വേണ്ടി അങ്ങേയറ്റം കെട്ടു പിണഞ്ഞ ഒരു ഭരണ സംവിധാനം സ്ഥാപിക്കപ്പെട്ടു.
ഇതിന്റെ പ്രവർത്തനം കണ്ണിലെണ്ണയുമൊഴിച്ചിരുന്ന ഒരു സംഘം ഇൻസ്പെക്റ്റർ മാരെ ബോധ്യപ്പെടുത്തണ മായിരുന്നു.
ഇവർക്ക്‌ പിൻ ബലമായി ഹാൻ കർഷരിൽ നിന്ന് റിക്രൂട്ട്‌ ചെയ്യപ്പെട്ട കാലാൾപ്പടയും പിടിച്ചടക്കപ്പെട്ട ദേശങ്ങളിലെ കുതിരപ്പടയും അടങ്ങുന്ന ഒരു സൈന്യം സജ്ജരായി നിന്നു.
ടാംഗ്‌ വംശം ദക്ഷിണ മംഗോളിയയിലും ദക്ഷിണ മഞ്ചൂറിയയിലും താറിം നദിയുടേയും അപ്പർ യാംഗ്‌ സേ യുടേയും തടങ്ങളിലും യുദ്ധങ്ങൾ നടത്തി.
ഈ യുദ്ധങ്ങൾ ചൈനയുടെ സമ്പത്ഘടനയെ തുരങ്കം വെച്ചു .
8-ആം നൂറ്റാണ്ടിൽ പരമ്പരാഗത ഭൂവുടമസ്ഥതയുടെ വളർച്ചമൂലം ഈ സമ്പത്ഘടന മൗലികമായ ഒരു മാറ്റത്തിന്ന് വിധേയമായിക്കൊണ്ടിരുന്നു.
മാത്രമല്ല ,നികുതി നൽകുന്ന കർഷകരെ അടിയാന്മാരെന്ന നിലയിൽ അക്കാലത്ത്‌ വർദ്ധിച്ചു വരുന്ന തോതിൽ വ്യക്തികളായ
ഭൂ പ്രഭുക്കന്മാരുടെ സേവനത്തിൽ എടുത്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.
യുദ്ധങ്ങൾ രാജ്യത്തെ അങ്ങേയറ്റം ദുർബ്ബലമാക്കി.
കേന്ദ്ര സംവിധാനത്തെ അവ ക്ഷയിപ്പിച്ചു .
നാടോടികളായ അതിക്രമികൾ ഏൽപിച്ച ഒട്ടനവധി തോൽ വി കാരണം ഭൂവുടമസ്ഥ ബ്യൂറോക്രസിയുടെ രാഷ്ട്രീയപദവി എന്നന്നേക്കുമായി തകർന്നു.
ദക്ഷിണ പ്രദേശത്തെ തോൽപ്പിക്കപ്പെട്ട ജനതകൾ (വിയറ്റ്നാം കാരെപ്പോലെയുള്ളവർ )അവരുടെ സ്വാതന്ത്ര്യം വീണ്ടെടുത്തു.
തുടർന്നു പ്രാദേശിക ഗോത്രനായകന്മാർ ശക്തരായ ഭൂവുടമകളായി തീർന്നു .
അവർ സ്വതന്ത്രരാണെന്നു സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സാഹചര്യങ്ങളിൽ സ്വകാര്യ ഭൂവുടമസ്ഥത അതിവേഗം വ്യാപിച്ചു .
അതനുസരിച്ചു സ്റ്റേറ്റിന്റെ വരുമാനം കുറയുകയും ചെയ്തു.
ഭൂമി പതിച്ചുകൊടുക്കുന്ന വ്യവസ്ഥ പുനസ്ഥാപിക്കുവാൻ സാദ്ധ്യമല്ലാത്തതിനാൽ ഫ്യൂഡൽ നായകന്മാരുടെ എസ്റ്റേറ്റുകളെ സംബന്ധിച്ച അവരുടെ ഉടമസ്ഥത ഭാഗികമായി ഗവണ്മന്റിന്ന് അംഗീകരിക്കേണ്ടതായിവന്നു.
അതുപോലെ തന്നെ അടിയാന്മാരുടെ മേലുള്ള അവരുടെ അധികാരവും അംഗീകരിക്കേണ്ടി വന്നു.
(തങ്ങളുടെ എസ്റ്റേറ്റുകളിൽ തമസിക്കുന്ന കർഷകരിൽ നിന്നും അവർ അപ്പോൾ തന്നെ നികുതി പിരിച്ചെടുത്തിരുന്നു)
മാത്രമല്ല ,ഏതു വലിപ്പത്തിലുള്ള ഭൂ എസ്റ്റേറ്റുകളുടെ ഉടമയാകാനുള്ള അവകാശവും അംഗീകൃതമായി.
മറ്റു ഫ്യൂഡൽ രാഷ്ട്രങ്ങളിലെന്നപോലെ ചൈനയിലും
പുതിയ സമ്പത്‌ വ്യവസ്ഥയുടെ വികാസം ചെറു കിടയും ഇടത്തരവുമായ ഭൂ എസ്റ്റേറ്റുകളുടെ എണ്ണം കൂട്ടുന്നതിന്നിടയാക്കി.
ഇവയുടെ ഉടമകൾ കർഷകരുടെ അദ്ധ്വാനം നേരിട്ട്‌ ചൂഷണം ചെയ്തു.
എന്നാൽ ജലസേചനപദ്ധതികളെ കാത്തു സൂക്ഷിക്കേണ്ടതായും നാടോടികളായ അതിക്രമികൾക്കെതിരായി ഫലപ്രദമായ പ്രധിരോധ നടപടികൾ എടുക്കേണ്ടതായും വന്നു.
(ചൈനയിൽ ഇത്‌ വിശേഷിച്ചും മർമ പ്രധാന്യമുള്ളതായിരുന്നു.)
അതുകാരണം ഇവിടെ ബ്യൂറോക്രസി അപ്രത്യക്ഷമായില്ല.
ഫ്യൂഡൽ കാലഘട്ടത്തിന്റെ പ്രാരംഭദശയിൽ
വിദൂര പൂർവ്വ ദേശത്തെ മറ്റു രാഷ്ട്രങ്ങളിൽ നിന്നും തികച്ചും ഭിന്നമായിരുന്നു ഇവിടുത്തെ നില.
9-ആം നൂറ്റാണ്ടിൽ ടാംഗ്‌ വംശത്തിന്റെ കീഴിൽ പുതുതായി ആവിർഭവിച്ച ഭൂവുടമകൾ ഫ്യൂഡൽ ബ്യൂറോക്രസിയോടൊപ്പം കർഷകരെ ചൂഷണം ചെയ്തു.
കർഷകരും പിടിച്ചടക്കപ്പെട്ട ജനതകളും ഇതിന്നെതിരായി
നിരവധി കലാപങ്ങൾ കൂട്ടി .
881-ൽ ഹ്വാംഗ്‌ ചാ വോ കലാപകാരികൾ തലസ്ഥാന നഗരമായ ചാങ്ങ്‌-ആൻ പിടിച്ചടക്കി.
പിന്നീട്‌ കലാപം അടിച്ചമർത്തപ്പെട്ടു.
ഇതിനെ തുടർന്നു ദ്വിമുഖ ചൂഷണ സംമ്പ്രദായം റദ്ദാക്കുകയും അധികാരം ക്രമേണ ശക്തരായ പ്രഭുക്കളുടെ കൈകളിൽ സാന്ദ്രീകരിക്കുകയും ചെയ്തു.
ഇവർക്കാകട്ടെ ശക്തമായ ഒരു ഭരണകൂട സംവിധാനത്തെ ആശ്രയിക്കേണ്ട ആവശ്യമില്ലായിരുന്നു.
7-ഉം 8-ഉം 9-ഉം നൂറ്റാണ്ടുകൾ ചൈനീസ്‌ സംസ്കാരത്തിന്റെ മഹത്തായ വസന്ത കാലമായിരുന്നു.
വെടിമരുന്നു കണ്ടു പിടിച്ചതും കടലാസും പിഞ്ഞാണവും നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ പരുവപ്പെടുത്തിയതും തടിയിൽ അക്ഷരങ്ങളും മറ്റും കൊത്തി അച്ചടിക്കുന്ന സമ്പ്രദായം കണ്ടുപിടിച്ചതുമെല്ലാം ഇക്കാലത്തായിരുന്നു.
സ്കൂളുകളുടെ സംഖ്യ വർദ്ധിച്ചു,അക്കാദമികൾ സ്ഥാപിതമായി,ഗണിതശാസ്ത്രം ,ജ്യോതിശ്ശാസ്ത്രം,ഭൗതികം,ഭൂമിശാസ്ത്രം,ചരിത്രം എന്നീ മണ്ഢലങ്ങളിൽ നിരവധി പ്രമുഖ കണ്ടുപിടിത്തങ്ങൾ ചൈനീസ്‌ പണ്ഢിതന്മാർ നടത്തി.
ടാംഗ്‌ വംശത്തിന്റെ ഭരണം മഹാ കാവ്യങ്ങളുടെ ഒരു കാലഘട്ടമായും ഉയർന്നു നിൽക്കുന്നു.
ലിപോ,തുഫു,പോചൂയി എന്നിവരുടെ കാലഘട്ടമായിരുന്നു അതു .താംഗ്‌ ഷുവാൻ-ചി(അത്ഭുതങ്ങളുടെകഥകൾ)അക്കാലത്തെ സാഹിത്യ സംഭാവനയായിരുന്നു.
കൽപ്പിത ക്ഥാസാഹിത്യത്തിന്റെ ആദ്യത്തെ ഗണനീയമായ ശ്രമമായിരുന്നു ഇതു .
ഈ എഴുത്തുകാരിൽ ഒട്ടനവധിപേരുടെ കൃതികളിൽ യഥാർത്ഥലോകത്തോടുള്ള ഒരു ഭൗതികാത്മക സമീപനം ദൃശ്യമായിരുന്നു.
ചിത്ര കലയിലും ശിൽപകലയിലും പുതിയ സരണികൾ പ്രത്യക്ഷപ്പെട്ടു.
പ്രധിഭാ ധനരായ നിരവധി കലാകാരന്മാർ പ്രശസ്തരാവുകയും ചെയ്തു.
10-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതി ,ചൈനക്കാരും തുർക്കിക്‌ വംശജരും തായ്‌ വംശക്കാരും മറ്റുമായ കരുത്തന്മാരായ ഭൂവുടമകളും യുദ്ധ പ്രഭുക്കളും തമ്മിൽ നടന്ന യുദ്ധങ്ങൾ നിറഞ്ഞതായിരുന്നു.
പഴയ സാമ്രാജ്യത്തിന്റെ നാശനഷ്ടങ്ങളിന്മേൽ നിരവധി രാജ്യങ്ങൾ ഉയർന്നു.
അവയിൽ ഏറ്റവും കരുത്തുറ്റത്‌ ഖൈത്താൻ ഗോത്രം സ്ഥാപിച്ചതായിരുന്നു
യെല്ലോ നദീ തടത്തിൽ ഖൈത്താന്മാരുടെ കടന്നാക്രമണം ചൈനയിലെ പ്രബലരായ ഭൂവുടമകൾ തമ്മിൽ ഒട്ടൊക്കെ സഹരണം ഉളവാക്കി.
ഇവർക്ക്‌ നഗരങ്ങളുടേയും പൗരോഹിത്യത്തിന്റേയും പിൻ തുണയുണ്ടായിരുന്നു.
പക്ഷേ കേന്ദ്രീകരണത്തിലേക്കുള്ള ഈ പുതിയ പ്രസ്ഥാനത്തിന്റെ പിന്നിലെ മുഖ്യ പ്രേരക ശക്തി ധനികരിലെ ചെറുകിടയും ഇടത്തരവുമായ ഭൂവുടമകളായ യോദ്ധാക്കളായിരുന്നു.
അവർ ചാവേ ക്വാംങ്ങ്‌ യിൻ എന്നയാളെ ചക്ര വർത്തിയാക്കി.
സുംഗ്‌ വംശം(960-1279)സ്ഥാപിച്ചത്‌ ഈ ചക്ര വർത്തിയാണു. കേന്ദ്രീകരണത്തിലേക്കുള്ള പ്രസ്ഥാനത്തിൽ കൂടുതൽ വികസിതമായ ഒരു സമ്പത്ഘടനയുടെ അടിസ്ഥാനത്തിൽ പുതിയ കാലഘട്ടം ആരംഭിച്ചു.
ടാംഗ്‌ വംശത്തേക്കാൾ ചെറിയൊരു ഭൂപ്രദേശത്താണു സുംഗ്‌ വശം ഭരണം നടത്തിയത്‌ .
യെല്ലോ നദിയുടേയും ,യാംഗ്‌ സെയുടേയും ഹ്‌ സി ച്യംഗിന്റേയും തടങ്ങളിലെ ഭൂപ്രദേശത്താകെ വംശീയമായും സാമൂഹ്യമായും ഏക ജാതീയമായ ഒരു ജനതയാണു (ചൈനീസ്‌) പാർത്തിരുന്നത്‌.
സൂംഗ്‌ രാഷ്ട്രത്തിന്റെപുരോഗതി ഖൈത്താൻ,താംഗൂത്‌ ,തായ്‌ തുടങ്ങിയജനതകളുട്‌ ആക്രമണമ്മൂലം തടയപ്പെട്ടു.
പ്രബലമായ ഭൂവുടമകളും ,ചെറുകിടയും ഇടത്തരവുമായ ഭൂവുടമകളുടെ പിൻ തുണയോടുകൂടിയ കേന്ദ്ര അധികാരവും തമ്മിലുള്ളസമരം കൂടുതൽ രൂക്ഷമായി .
ഈ സമരത്തിന്റെ ഗതിയിൽ സാമൂഹ്യസംഘടനയുടെ പഴയ രൂപങ്ങൾ മണ്ണടിയുകയും തൽ സ്ഥാനത്തു പുതിയ രൂപങ്ങൾ ഉയരുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പുതിയ സവിശേഷത ,സ്വകാര്യ ഭൂ എസ്റ്റേറ്റുകളുടെ ആരംഭമായിരുന്നു,
പാട്ടക്കാരായ കർഷകരാണു ഇവ കൃഷി ചെയ്തിരുന്നത്‌.
താങ്ങാൻ ആവാത്ത പാട്ടം നൽകാൻ ഇവർ ബാദ്ധ്യസ്ഥരായിരുന്നു.
പ്രധാനപ്പെട്ട കച്ചവട പാതകളുടെ കവലകളിൽ പട്ടണങ്ങൾ വളർന്നു വരികയും ധനവും വായ്പയും സംബന്ധിച്ചൊരു സംങ്കീർണ്ണമായ വ്യവസ്ഥ രൂപപ്പെടുകയും ചെയ്തു.
പട്ടണങ്ങളിലെ കൈത്തൊഴിൽ വിദഗ്ദരും ബന്ധപ്പെട്ട വ്യവാസായശാലകളിലെ വ്യാപാരികളും ചേർന്നു ഗിൽഡുകളിൽ ഏകോപിതരായി.
ഈ ഗിൽഡുകൾ നിശ്ചിത ചരക്കുകളുടെ നിർമ്മാണം സംബന്ധിച്ച പ്രശ്നങ്ങളും അതു പോലെത്തന്നെ ഭരണപരമായ പ്രശ്നങ്ങളും കൈകാര്യം ചെയ്തു. Varamozhi Editor: Text Exported for Print

(നേതാക്കളുടെ തെരഞ്ഞെടുപ്പു ,ഗിൽഡിലെ ബുദ്ധിമുട്ടുന്ന അംഗങ്ങൾക്ക്‌ ധനസഹായം ,അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കൽ ,നഗരാധികൃതരുമായി ബന്ധം പുലർത്തൽ തുടങ്ങിയവയായിരുന്നു ഭരണപരമായ കാര്യങ്ങൾ).

നഗരങ്ങളിൽ അധികാരം ,സാമ്രാജ്യ ഉദ്യോഗസ്ഥന്മാരുടെ കൈകളിലായിരുന്നു.

സ്വതന്ത്രമായ ഒരു നഗര ഭരണം ഇല്ലായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളുടെ ഉൽ പ്പാദനത്തിലും വിപണനത്തിലുമുള്ള സ്റ്റേറ്റ്‌ കുത്തക അത്തരം ഒരു സ്വതന്ത്ര ഭരണത്തിന്റെ ആവിർഭാവത്തെ തടയുകയും ചെയ്തു.

വെറുതേ കിടക്കുന്ന ഭൂമിയുടെ അഭാവവും ഗ്രാമീണത്തൊഴിലിന്റെ ചൂഷണം രൂക്ഷമാക്കുവാനുള്ള ശ്രമവും കൂടി ചേർന്നു ,പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ നികുതികളുടെ വർദ്ധനവിനിടയാക്കി.

ഇവ കർഷക കലാപങ്ങൾക്ക്‌ കാരണ മായിതീരുകയും ചെയ്തു.

ഹാൻ വംശജരല്ലാത്ത കർഷകർക്കിടയിലാണു ഇതു മുഖ്യമായും സംഭവിച്ചതു.ഏറ്റവും കഠിനമായ ചൂഷണത്തിന്ന് വിധേയമാക്കപ്പെട്ടതും ഇവരായിരുന്നു.

സർക്കാർ സ്വത്തു ഏർപ്പെടുത്താനുള്ള ഒരു ശ്രമം വീണ്ടും നടന്നു.(ഭൂവുടമകളുടേയും വ്യാപാരികളുടേയും ഭാഗികമായ ചിലവിൽ ).എന്നാൽ ഇതു പൂർണ്ണമായും പരാജയപ്പെട്ടു,.

സ്ഥിതിഗതികൾ അങ്ങേയറ്റം മൂർച്ചിച്ചു.

തുടർന്നുണ്ടായ നാടോടികളുടെ വമ്പിച്ച കടന്നാക്രണത്തിൽ സാമ്രാജ്യം ഛിന്നഭിന്നമായിത്തുടങ്ങി .

1127-ൽ ചിൻ എന്നപേരിൽ ഒരു ഹാൻ-ജർച്ചൻ രാജ്യം വടക്ക്‌ സ്ഥാപിതമായി .

അതേ അവസരത്തിൽ ദക്ഷിണ ഹാൻ പ്രവിശ്യകൾ സുംഗ്‌ വംശത്തിന്റെ കൈകളിൽ അവശേഷിച്ചു.

ഇരു രാഷ്ട്രങ്ങളും സാമ്പത്തികമായും രാഷ്ട്രീയമായും ദുർബ്ബലരായിരുന്നു.

വടക്ക്‌ ,യുദ്ധങ്ങൾ സമ്പത്ഘടനയുടെ അടിതകർത്തു.

തെക്ക്‌,ജർച്ചൻ-ന്റെ മുമ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നു ,മുമ്പുതന്നെ കരുത്തരായ പ്രഭുക്കൾ അതിനേക്കാളും സ്വതന്ത്രരായി .ഇത്‌ ദക്ഷിണ സുംഗ്‌ സാമ്രാജ്യത്തിന്റെ സാമ്പത്തികശക്തിയെ ക്ഷയിപ്പിച്ചു.

കച്ചവടത്തിലും നഗരവ്യാപനത്തിലും ഒരു താൽക്കാലിക തിരിച്ചടി അതു ഏൽപ്പിക്കുകയും ചെയ്തു;രാജ്യത്തിന്റെ സൈനിക ശക്തിയും ദുർബ്ബലമായി.

(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)

















2010, ജൂലൈ 26, തിങ്കളാഴ്‌ച

സീന്യോറി:-

ഫ്യൂഡൽ സമൂഹത്തിന്റേയും ഫൂഡൽ ഉൽപാദനരീതിയുടേയും അടിസ്ഥാന ഘടകം സീന്യോറിയായിരുന്നു.
അക്കാരണത്താൽ തന്നെ സമൂഹത്തിന്റേയും രാഷ്ട്രീയ സംഘടനാ രീതിയുടേയും സാംസ്കാരിക വികാസത്തിന്റെ ആകെയും മേൽ അത്‌ ഒരു നിർണ്ണായക സ്വാധീനം ചെലുത്തി.
മധ്യ യുഗങ്ങളിൽ മുഴുവൻ ഭൂമിയും ,അൽപം ചില്ലറയൊഴികെ ,ഭരണാധികാരത്തിൽ പെട്ട ഫ്യൂഡൽ പ്രഭുക്കളുടെ വകയായിരുന്നു.
ഇവരുടെ എസ്റ്റേറ്റുകൾപല വലിപ്പത്തിൽ പെട്ടവയും ,
ഈ എസ്റ്റേറ്റുകളുടെ ഉടമസ്ഥത ബൂർഷ്വാ ഉടമസ്ഥതയിൽ നിന്നും വ്യത്യസ്ഥവുമായിരുന്നു.
കാരണം,
നിരവധി ഉപാധികൾക്ക്‌ അത്‌ വിധേയമായിരുന്നു.
ഓരോ ഫൂഡൽ ഭൂവുടമയ്ക്കും അയാളുടെ ഫ്യൂഡ്‌ കൂടുതൽ ഉയർന്ന പദവിയുള്ള ഒരു സീന്യോറിൽ നിന്ന് ലഭിച്ചതായി കരുതപ്പെട്ടു.
ഈ ഉയർന്ന പദവിക്കാരന്റെ അധികാര പരിധിയിൽ പെട്ട പ്രദേശം അയാൾക്ക്‌ ആദ്യം രാജാവ്‌ ദാനം ചെയ്ത തായിരുന്നു.
അതിന്ന് പ്രതിഫലമായി അയാളുടെ സീന്യോർ എപ്പോൾ വിളിച്ചാലും കുതിരയും പടച്ചട്ടയുമായി അണിനിരക്കുവാൻ അയാൾക്ക്‌ ചുമതലയുണ്ടായിരുന്നു.
അങ്ങിനെ അയാൾ സീന്യോറിന്റെ ആശ്രിതനായി.
അയാളുടെ യജമാനനോട്‌ സൈനിക സേവനത്തിന്ന് പുറമെ മറ്റു നിരവധി ബാദ്ധ്യതകളും അയാൽക്കുണ്ടായിരുന്നു.
തന്റെ യജമാനൻ തടവുകാരനായി പിടിക്കപ്പെട്ടാൽ അയാളുടെ വിടുതൽ ധനത്തിലേക്ക്‌ വേണ്ട സ്വത്തു സംഭാവന ചെയ്യാനും അടിയാളൻ ബാധ്യസ്ഥനായിരുന്നു;
തന്റെ സീന്യോറിന്റെ മൂത്തമകൻ "നൈറ്റുകളു"ടെ ഗണത്തിൽ ഉൾപ്പെടുത്തപ്പേടുമ്പോഴും ,സീന്യോറിന്റെ മൂത്തമകൾ വിവാഹിതയാവുമ്പോഴുമെല്ലാം കാഴ്ചസമ്മാനങ്ങൾ നൽകുവാനും അയാൾ ബാധ്യസ്ഥനായിരുന്നു;
തന്റെ യജമാനന്റെ കോടതിയിൽ നിയമപരമായ നടപടികൾ നടക്കുമ്പോൾ അദ്ദേഹത്തെ അയാൾ സഹായിക്കണമായിരുന്നു;
അങ്ങിനെ പലതും .
ഒരു ആശ്രിതൻ തന്റെ സീന്യോറിനോടുള്ള കടമ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളെ അദ്ദേഹത്തിന്റെ ഫ്യൂഡിൽ നിന്ന് ഒഴിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്നുണ്ടായിരുന്നു.
ഫൂഡൽ ഭൂവുടമകളുടെ എസ്റ്റേറ്റുകൾ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.
മാനർ പ്രഭുവിന്റെ വ്യക്തിപരമായ ഉടമാധികാരത്തിൽ പ്പെട്ടതായിരുന്നു ഇതിലൊരു ഭാഗം.
വെറും പാട്ടത്തിന്റെ അടിസ്ഥാനത്തിൽ അടിയാന്മാർ ഇതു കൃഷിചെയ്തു. ഇതിനു പുറമെ അടിയാന്മാരുടെ സ്വന്തം കൈവശഭൂമികളുണ്ടായിരുന്നു.
ഓരോ അടിയാനും ഉണ്ടായിരുന്നു സ്വന്തമായ ഒരു തുണ്ടു ഭൂമി.
സ്വന്തമായ കാർഷികോപകരണങ്ങളും കാർഷിക മൃഗങ്ങളും ഉപയോഗിച്ച്‌ അയാൾ അതു സ്വതന്ത്രമായി കൃഷി ചെയ്തു.
ഈ തുണ്ടു ഭൂമികൾ കർഷകനു അയാളേയും അയാളുടെ കുടുംബത്തേയും പുലർത്താനും അയാളുടെ മാനർ പ്രഭുവിന്ന് വെറും പാട്ടം നൽകുവാനുള്ള
വക നൽകി .
ഈ ക്വിറ്റ്‌-റെന്റ്‌ (വെറും പാട്ടം)ഭാഗികമായോ പൂർണ്ണമായോ ഉൽപന്നമായിട്ടാണ് നൽകപ്പെട്ടത്‌.
കർഷകനെ വരിഞ്ഞുകെട്ടിയ ആശ്രിതത്വത്തിന്റെ വ്യവസ്ഥകൾ
എത്രതന്നെ കഠിനമായിരുന്നാലും അയാളുടെ സ്വന്തം കൈവശഭൂമി സ്വതന്ത്രമായി കൃഷിചെയ്യുവാൻ അയാൾക്കെപ്പോഴും കഴിയുമായിരുന്നു.
അടിയാന്മാരുടെ കൈവശ ഭൂമി എങ്ങിനെ കൃഷിചെയ്യണമെന്നും
ഏത്‌ ധാന്യം കൃഷിചെയ്യണമെന്നും തീരുമാനിച്ചതു അടിയാന്മാരുടെ കമ്യൂണിന്റെ നേതാക്കളായിരുന്നു.
ഇതിന്റെ അർത്ഥം അടിയാന്മാർ അവരുടെ ജന്മിയായ പ്രഭുവിൽ
നിന്നും അവരുടെ സ്വന്തം യജമാന്മാരിൽ നിന്നും
സാമ്പത്തികമായി സ്വതന്ത്രരായിരുന്നു എന്നാണ്.
ഈ അടിയാന്മാരിൽ നിന്നും ഭൂവുടമ ,
പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്പത്തികേതരസമ്മർദ്ദത്തിലൂടെ അയാളുടെ ക്വിറ്റ്‌-റെന്റ്‌ വസൂലാക്കുകയുണ്ടായി.
സാമ്പത്തികേതര സമ്മർദ്ദത്തിന്ന് വിവിധരൂപങ്ങളുണ്ടായിരുന്നു.
അടിയാന് അയാളുടെ ജന്മിയായ പ്രഭുവിന്റെ മേലുള്ള വ്യക്തിപരമായ ആശ്രിതത്വം ;ജന്മിയായ പ്രഭുവിന്റെ മേൽ ഭൂമിക്ക്‌ വേണ്ടിയുള്ള അടിയാന്റെ ആശ്രിതത്വം (അടിയാന്റെ കൈവശഭൂമി അടക്കം ഭൂവുടമയുടെ മുഴുവൻ എസ്റ്റേറ്റും മാനർ പ്രഭുവിന്റെ വകയാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു);
അവസാനമായി ,രാഷ്ട്രത്തിന്റെ നിയമപരവും ഭരണ പരവുമായ അധികാരത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ജന്മിയായ പ്രഭുവിന്റെ
മേലുള്ള അടിയാന്റെ ആശ്രിതത്വവും ,
ഫൂഡൽ പ്രഭുക്കൾ ഭൂവുടമകൾ ആയിരുന്നതിന്നും പുറമെ ,
പടയാളികളും വിശിഷ്ട പദവിയുള്ള അശ്വയോദ്ധാക്കളുമായിരുന്നതിനാൽ അവർക്ക്‌ അടിയാന്മാരെ കൊണ്ട്‌ അവരുടെ ബാദ്ധ്യതകൾ
ഏപ്പോൾ വേണമെങ്കിലും നിറവേറ്റിക്കാൻ മതിയായ ഉപാധികൾ
അവരുടെ പക്കലുണ്ടായിരുന്നു.
മധ്യകാല സമ്പത്ഘടന ,കൃഷിയിലും അതുപോലെ തന്നെ വ്യവസായത്തിലും (ഇത്‌ പിന്നാലെ പരിശോധിക്കാം )ചെറുകിട ഉൽപാദനത്തിലും അധിഷ്ടിതമായിരുന്നു.
കാർഷികോപകരണങ്ങൾ ചെറിയവയായിരുന്നു.
വ്യക്തിപരമായ ഉപയോഗം ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു അവ,കരകൗശലക്കാരുടെ ഉപകരണങ്ങളുടെ സ്ഥിതിയും
ഇതു തന്നെയായിരുന്നു.
അങ്ങിനെ മധ്യകാല സംസ്കാരത്തിന്റെ യാകെ ഭൗതികാടിസ്ഥാനം
മുഖ്യമായും കാർഷികാധ്വാനവും ഒരു കർഷക സമ്പത്ഘടനയുമായിരുന്നു.
അതായത്‌ ഗ്രാമങ്ങളിൽ ചെറുകിട സ്വതന്ത്ര ഉൽപാദകന്റെ ചെറുകിട കൈവശ ഭൂമിയും ,പിന്നീടൊരു ഘട്ടത്തിൽ പട്ടണങ്ങളിലെ കരകൗശലക്കാരുടെ ചെറുകിട ഉദ്യമങ്ങളും .
ഭരണ വർഗ്ഗം ഉൽപാദന പ്രക്രിയയിൽ നേരിട്ട്‌ യാതൊരു
പങ്കും വഹിച്ചിരുന്നില്ല.
ഫ്യൂഡൽ കാലഘട്ടത്തിന്റെ ആരംഭത്തിൽ അതിന്റെ വിധായകമായ പങ്ക്‌ ഒന്നു മാത്രമായിരുന്നു;
ഭൂവുടമകൾ പടയാളികളായിരുന്നതു കൊണ്ടു അവർ ചെറുകിട
ഉൽപാദകരെ മറ്റു ഭൂവുടമകളുടേയും വിദേശികളുടേയുമനുയായികളുടെ കൊള്ളകളിൽ നിന്ന് സംരക്ഷിക്കുകയും ,
രാജ്യത്തിനകത്ത്‌,ക്രമമായ ഉൽപാദനത്തിന്ന് അനിഷേധ്യമായ
ഒരു ഉപാധിയായിരുന്ന അടിസ്ഥാനപരമായ ക്രമസമാധാനം
പുലർത്തുകയും ചെയ്തു.
അതേ അവസരത്തിൽ ഫ്യൂഡൽ ഉടമകൾ ഫ്യൂഡൽ
സമ്പത്ഘടനയുടെ ലാക്ഷണികമായ ചൂഷണവ്യവസ്ഥയെ
സംരക്ഷിക്കുകയും ദൃഡീകരിക്കുകയും ചെയ്തു.
മനുഷ്യന്റെ നിത്യ ജീവിതത്തിന്ന് ആവശ്യമായ എല്ലാ ഭൗതിക വസ്തുക്കളും ചെറുകിട കൈവശഭൂമികളിലാണ് ഉൽപാദിപ്പിക്കപ്പെട്ടത്‌.
ഈ കൈവശത്തിന്റെ ഉടമകൾ അവരുടെ ജന്മിമാരിൽ നിന്നും സാമ്പത്തികമായി സ്വതന്ത്രരായിരുന്നു.
ഇതിന്റെ അർത്ഥം കൂടുതൽ കഠിനമായ അധ്വാനത്തിലൂടെ
കർഷകർക്ക്‌ തങ്ങളുടേയും തങ്ങളുടെ കുടുംബങ്ങളുടേയും
ആവശ്യത്തിനും മാനറിലെ ജന്മിക്ക്‌ അവകാശപ്പെട്ടതുമായ
ഒഴിച്ചുകൂടാൻ പാടില്ലാത്ത ഉൽപന്നത്തിന്ന് പുറമേ
അൽപം മിച്ചം നേടാനും കഴിയുമായിരുന്നു.
അടിമത്ത സമൂഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്യൂഡൽ
വ്യവസ്ഥയുടെ വമ്പിച്ച പുരോഗതി അതിലാണ് സ്ഥിതി ചെയ്തിരുന്നത്‌.
അടിമകളാകട്ടെ ,
യജമാനന്റെ ഭൂമി യജമാനന്റേതന്നെ ഉൽപാദനോപകരണങ്ങളും ഉപാധികളുമുപയോഗിച്ച്‌ കൃഷിചെയ്ത്‌ സ്വന്തം അദ്ധ്വാനത്തിന്റെ മുഴുവൻ ഫലങ്ങളും യജമാനനെ ഏൽപിച്ചു കൊടുക്കുകയും ചെയ്തു.
ഇതിന്ന് പ്രതിഫലമായി അവർക്ക്‌ ലഭിച്ചത്‌ അവരുടെ നിലനിൽപ്പിന്ന് അത്യാവശ്യം വേണ്ട വകമാത്രമായിരുന്നു.
അടിമ,അവന്റെ ജോലിവെറുത്തു.
ആവുന്നത്ര കുറച്ചു ജോലിചെയ്യാനായിരുന്നു അവന്റെ ശ്രമം.
അവന്റെ മാനുഷികമാന്യതയെ ലംഘിച്ചതിന്ന് പ്രതികാരമെന്നോണം അവൻ ഉപകരണങ്ങൾ പലപ്പോഴും കേടുവരുത്തുകയും തകർക്കുകയും അവന്റെ യജമാനന്റെ കൃഷിമൃഗങ്ങളെ ദുർബലരാക്കുകയും ചെയ്തു.
നേരെമറിച്ച്‌ മധ്യകാല അടിയാനാകട്ടെ,
അയാളുടെ സാഹചര്യം എത്രതന്നെ കഠിനമായിരുന്നിട്ടും ,
സ്വന്തം കൈവശഭൂമി കൃഷിചെയ്തു.
തന്റെ അദ്ധ്വാനോൽപാദനക്ഷമത ഉയർത്തുന്നതിൽ
അയാൾക്ക്‌ ഉറച്ച താൽപര്യമുണ്ടായിരുന്നു.
തൽഫലമായി,ഫ്യൂഡൽ സമൂഹം,അതിന്നു തൊട്ടുമുമ്പുള്ള യുഗത്തിന്റെ ഉന്നതമായ സാംസ്കാരിക നേട്ടങ്ങളുടെ മീതേയും അടിമവ്യസ്ഥയുടെ നഷ്ടാവശിഷ്ടങ്ങളുടെ മീതേയുമാണ് പടുത്തുയർത്തിയത്‌.
വളരെ മെല്ലെയെങ്കിലും ഫലപ്രദമായ വികാസത്തിന്ന് ശേഷിയുള്ളതായിരുന്നു ഈ വ്യവസ്ഥ.
-ഫ്യൂഡൽ സമൂഹത്തിലെ യുദ്ധങ്ങൾ:-
ഫ്യൂഡൽ പ്രഭുക്കളുടെ കരുത്തു,അവർക്ക്‌ പാട്ടം നൽകുന്ന അടിയാളരുടെ സംഖ്യയെ ആശ്രയിച്ചിരുന്നു.
ഇക്കാരണത്താൽ മാനറിലെ പ്രഭുക്കൾ അവരുടെ ആശ്രിതരുടെ ,അതായത്‌ ,അവരുടെ സേവനത്തിൽ നിൽക്കുന്ന കൃഷിക്കാരുടേയും പട്ടണവാസികളുടേയും സംഖ്യ വർദ്ധിപ്പിക്കുവാൻ എപ്പോഴും ശ്രമിച്ചു ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിന്നുള്ള എളുപ്പവഴി തങ്ങളുടെ അയൽക്കാരുടെ അതായത്‌ തങ്ങളെപ്പോലെത്തന്നെ മറ്റു ഫ്യൂഡൽ പ്രഭുക്കളുടെ ,ആശ്രിതന്മാരെ പിടിച്ചെടുക്കുകയായിരുന്നു.
തൽഫലമായി ജന്മികൾക്കിടയിലുള്ള പ്രാദേശികയുദ്ധങ്ങൾ മധ്യയുഗങ്ങളിലെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു.
ഈ യുദ്ധങ്ങളുടെ ഫലമായി ഗ്രാമങ്ങളും പട്ടണങ്ങളും ആകെ ചുട്ടു ചാമ്പലാക്കുകയും സാധാരണ ജനങ്ങളെ കൂട്ടക്കൊല നടത്തുകയും പതിവായിരുന്നു.
സമൂഹത്തിന്റെ ഉൾപ്പാദനശക്തികളുടെ അടിവാരുന്ന എല്ലാ രീതികളും സ്വീകരിക്കപ്പെട്ടു എന്നു ചുരുക്കം .
ഏകീകൃതവും കേന്ദ്രീകൃതവുമായ രാഷ്ട്രങ്ങളിൽ നിലനിന്ന ക്രമസമാധാന മാനദണ്ഡങ്ങൾ വ്യക്തികളായ പ്രഭുക്കൾ പാലിച്ചിരുന്നു വെ ങ്കിൽ ഇതു ഒഴിവാക്കാൻ കഴിയുമായിരുന്നു.
എന്നാൽ,
അത്തരം രാഷ്ട്രങ്ങൾ മധ്യ യുഗങ്ങളുടെ പ്രാരംഭത്തിൽ ഇല്ലായിരുന്നു.
ബാർബേറിയൻ രാജ്യങ്ങളെ ഭൂ എസ്റ്റേറ്റുകളായോ സീന്യോറികളായോ ശിഥിലീകരിച്ച അതേ സാമ്പത്തിക ഘടകങ്ങൾ ബാർബേറിയൻ രാഷ്ട്രങ്ങളുടെ അധ:പതനത്തിന്നും വഴിയൊരുക്കി.
ഒറ്റയൊറ്റ സീന്യോറികൾ ഫ്യൂഡൽ സമൂഹത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെകേന്ദ്രങ്ങളായി തീർന്നു.
അതോടൊപ്പം അവ രാഷ്ട്രീയ ജീവിതത്തിന്റേയും കേന്ദ്രങ്ങളായി.
ഈ സമൂഹത്തിൽ രണ്ടു പ്രധാന വർഗ്ഗങ്ങൾ ആണുണ്ടായിരുന്നത്‌.
ഫ്യൂഡൽ പ്രഭുക്കൾ ഭൂവുടമകൾ മാത്രമായിരുന്നില്ല.
അവരുടെ അധികാരത്തിലുള്ള പ്രദേശത്ത്‌ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ രാഷ്ട്ര അധികാരത്തിന്റേയും ആളുകളായിരുന്നു.
ഭൂ എസ്റ്റേറ്റുകളുടെ വ്യാപ്തി വർദ്ധിച്ചതനുസരിച്ചു ബാർബേറിയൻ രാജാക്കന്മാരുടെ പരിവാരങ്ങൾക്ക്‌ ദാനമായി ഭൂമി ലഭിച്ചു.
പണക്കാരായി തീർന്നപ്രാദേശിക കുലീനർ ,സ്വതന്ത്രരായ ചെറുകർഷകർക്ക്‌ ആദ്യം സംരക്ഷണം നൽകി.
പിന്നീട്‌ ക്രമസമാധാന ലംഘനം ഉണ്ടായപ്പോൾ തദ്ദേശീയ ജനതയുടെ മേൽ വിധി കൽപ്പിക്കുവാനും അവർക്ക്‌ ശിക്ഷ നൽകുവാനുമുള്ള അവകാശവും അവർ സ്വയം ഏറ്റെടുത്തു.
മാത്രമല്ല സൈനികരെന്ന നിലയിൽ അവർ സയുധ അനുചരസംഘങ്ങളെ റിക്രൂട്ട്‌ ചെയാണുള്ള അവകാശവും സ്വയം ഏറ്റെടുത്തു.
അതാതിടത്തെ കുലീനർ സ്വന്തം അധികാരം ഇത്തരത്തിൽ വർദ്ധിപ്പിക്കുന്നത്‌ തടയാൻ മതിയായ കരുത്തു രാജാക്കന്മാക്കില്ലായിരുന്നു.
വാസ്തവത്തിൽ കുലീനരുടെ മോഹങ്ങളെ ഈ രാജാക്കന്മാർ പ്രോത്സാഹിപ്പിക്കുകപോലും ചെയ്തു.
പ്രാകൃതിക സമ്പത്ഘടന നിലനിൽക്കുകയും വ്യാപാരം വേണ്ടത്ര വികസിക്കാതിരിക്കുകയും ചെയ്ത ഒരു സാഹചര്യത്തിൽ അവരുടെ അനുചരന്മാരേയും അവരോടു കൂറുള്ള സേവകരേയും പ്രോത്സാഹിപ്പിക്കാനുള്ള വഴിയായിരുന്നു.
അവർക്ക്‌ ഭൂമി അനുവധിച്ചുകൊടുക്കുന്നതും, സ്വന്തം ലാഭത്തിന്നു വേണ്ടി തദ്ദേശവാസികളിൽ നിന്നും നികുതിയും മറ്റും പിരിച്ചെടുക്കുവാനുള്ള അവകാശം അവർക്ക്‌ നൽകുന്നതും .
ആ നിലക്ക്‌ സ്വന്തം ഭൂമിയുടെ അതിരുകൾക്കുള്ളിൽ ശക്തനായ ഭൂവുടമ വെറും ഭൂവുടമ മാത്രമല്ലായിരുന്നു.
ഒരു ഭരണാധികാരി കൂടിയായിരുന്നു;
അതായത്‌ അയാളുടെ പ്രതേക സീന്യോറിയിൽ പണിയെടുക്കുന്ന സാധാരണക്കാരെ സബന്ധിച്ചിടത്തോളം ഭരണ പരവും നിയമപരവുമായ അധികാരങ്ങളും ഇവരിൽ നിക്ഷിപ്തമായിരുന്നു.
ഫൂഡൽ ശ്രേണി-
അക്കാലത്തും രാജാക്കന്മാരുണ്ടായിരുന്നു.
പക്ഷെ യഥാർത്ഥ അധികാരമുണ്ടായിരുന്നത്‌,
അതാത്‌ ഭൂവുടമകൾക്കായിരുന്നു.
രാജാവിൽ നിന്ന് നേരിട്ട്‌ തങ്ങളുടെ ഭൂ എസ്റ്റേറ്റുകൾ ദാനമായി കിട്ടിയ ഏറ്റവും ശക്തരായ ഫ്യൂഡൽ പ്രഭുക്കൾ രാജാവിന്റെ തുല്യരായും സഹപ്രവർത്തകരായും സ്വയം കരുതി -
രാജാവിന്റെ ഭൃത്യന്മാരും ആശ്രിതരുമായിട്ടാണു ഈ ഭൂ പ്രഭുക്കൾ അറിയപ്പെട്ടിരുന്നതെങ്കിലും രാജാവിൽ നിന്ന് നേരിട്ടല്ലാതെ,
മഹാ പ്രഭുക്കളായ കുലീനരിൽ നിന്നു ഫ്യൂഡ്‌ ലഭിച്ച ഭൂ ഉടമകൾ താരതമ്യേന ശക്തി കുറഞ്ഞവരായിരുന്നു;
കാരണം അവർക്ക്‌ ഭൂമി നൽകിയ കുലീന പ്രഭുക്കളുടെ ആശ്രിതരും അവരുടെ സേവനത്തിൽ കെടുപാടുള്ളവരുമായിരുന്നു ഇവർ .
ഏറ്റവും ചെറിയ ഭൂ എസ്റ്റേറ്റുകളായിരുന്നു "നൈറ്റു"കൾ (അശ്വാരൂശരായ യോദ്ധാക്കൾ).
അവർ കൂടുതൽ പ്രഭലരായ പ്രഭുക്കളുടെ ആശ്രിതരായിയുന്നു.
ഭരണ വർഗ്ഗം മൊത്തത്തിൽ സങ്കീർണ്ണമായ ശ്രേണീ രൂപത്തിലുള്ള ഒരു പിറമിഡ്‌(വിസ്ഥാരമുള്ള അടിത്തറയോടു കൂടിയ ഒരുകൂർത്ത നിർമിതി )പോലെ ആയിരുന്നു ;
ഏറ്റവും മുകളിൽ രാജാവ്‌ ,തൊട്ടു താഴെ വിവിധ പദവികളോടു കൂടിയ പ്രഭുക്കൾ (രാജാക്കന്മാർ,ഇടപ്രഭുക്കൾ പ്രമുഖ സന്യാസാശ്രമങ്ങളുടെ തലവന്മാർ തുടങ്ങിയവർ)അതിന്ന് താഴെ മാടമ്പിമാർ ,
ചുവട്ടിൽ സാധാര ണനൈറ്റുകൾ.
ഈ ഗ്രൂപ്പുകളാകെ ,അദ്ധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്യുക എന്ന പൊതു താൽപര്യത്തിൽ ഏകോപിതരായിരുന്നു.
മദ്ധ്യ യുഗങ്ങളുടെ ആദ്യ ഘട്ടത്തിൽ ഭരണ വർഗ്ഗത്തെ തീറ്റി പോറ്റുവാനുള്ള കർഷകന്റെ ബാധ്യത അനുസരണയോടുകൂടി വിറവേറ്റുന്നത്‌ ഉറപ്പു വരുത്തുവാൻ ഈ പൊതു താൽപര്യം മതിയായിരുന്നു.
അതുകൊണ്ടു അക്കാലത്തു മറ്റു യാതൊരു സാമുഹ്യ മാതൃകയും ഉണ്ടായിരുന്നില്ല.
ഒരു ബാർബേറിയൻ രാഷ്ട്രത്തിന്റെ ഐക്യം രാജാവിന്റെ അനുചരന്മാർക്കു ചുറ്റുമാണു കേന്ദ്രീകരിച്ചിരുന്നത്‌.
കാറൾമാനിന്റേത്‌ പോലുള്ള വലിയൊരു സാമ്രാജ്യത്തിന്റെ സ്ഥിതിപോലും ഇതായിരുന്നു.
എന്നാൽ ഈ രാഷ്ട്രങ്ങൾ ശിഥിലമായി ,
ഏറെ താമസിയാതേയും ചിലപ്പോൾ കുറേക്കഴിഞ്ഞും ,
അവ നിരവധി സീന്യോറികളായി വിഭജിക്കപ്പെട്ടു.
ഇതിന്റെ ഉടമകൾ പ്രസ്പരാശ്രിതത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരായിരുന്നു.
അന്തിമമായി ഇവരെല്ലാവരും രാജാവിനോടും ബന്ധപ്പെട്ടിരുന്നു.
പ്രയോഗത്തിൽ രാജാവിന്റെ പങ്ക്‌ താരതമ്യേന പ്രാധാന്യ മുള്ളവയായിരുന്നില്ല ;കാരണം ,ഓരോ പ്രഭുവും തന്റെ നേരിട്ടുള്ള മേധാവിയുമായിട്ടാണു ഏർപ്പാടുകൾ നടത്തിപ്പോന്നിരുന്നത്‌.
ഈ മേധാവിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ അയാൾ ബാദ്ധ്യസ്ഥനുമായിരുന്നു.
ഫൂഡൽ സാമൂഹ്യ മാതൃക വിശേഷിച്ചും സുവ്യക്തമായും നിർവ്വ്വചിക്കപ്പെട്ടിരുന്ന ഫ്രാങ്കിഷ്‌ രാജ്യത്ത്‌
"എന്റെ ആശ്രിതന്റെ ആശ്രിതൻ എന്റെ ആശ്രിതനല്ല "എന്ന തത്വ മാണു പ്രാബല്യത്തിലുണ്ടായിരുന്നത്‌.
മധ്യയുഗങ്ങളുടെ ആദ്യഘട്ടത്തിൽ സമ്പത്ഘടന മുഖ്യമായും കൃഷിയേയും ഗ്രാമ തൊഴിലിനേയും കേന്ദ്രീകരിച്ചതായിരുന്നു.
അതിന്റെ സാമൂഹ്യ സ്വഭാവം നിർണ്ണയിച്ചത്‌ ഫ്യൂഡലീകരണ പ്രക്രിയയായിരുന്നു.
ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ വികാസത്തിന്റെ മുഖ്യ പ്രവണത ,
ആധിമ ബാർബേറിയൻ രാജ്യങ്ങളിൽ നിന്നും പല ഏച്ചുകൂട്ടലുകളും നടന്ന ബാർബേറിയൻ രാജ്യങ്ങളിലേക്കുള്ള പരിവർത്തനമായിരുന്നു.
അവർ അവരുടെ ആശ്രിതരായ അടിയാന്മാരുടെ മേൽ സാമ്പത്തികവും ഭരണ പരവുമായ അധികാരം ചെലുത്തുകയും ചെയ്തു.
-ഫ്യൂഡൽ അടിമത്തത്തിനെതിരെ ജനകീയ ചെറുത്തു നിൽപ്പ്‌-
മധ്യ യുഗങ്ങളിലെ ആദ്യ കാലഘട്ടത്തിന്റെ മറ്റൊരു പ്രധാന വശം എടുത്തു പറയേണ്ടതുണ്ടു.
യൂറോപ്പിൽ കമ്യൂൺ അടിസ്ഥാനമായിട്ടുള്ള പ്രാകൃത സമൂഹത്തിൽ നിന്നു ഫ്യൂഡൽ സമൂഹത്തിലേക്കുള്ള പരിവർത്തനം,
പ്രയോഗത്തിൽ,പ്രാക്‌-വർഗ്ഗസമൂഹത്തിൽ നിന്നും വർഗ്ഗ സമൂഹത്തിലേക്കുള്ള ഒരു പരിവർത്തനമായിരുന്നു.
ഇതോടെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ കെട്ടുപാടുകൾ കൂടി.
അവരുടേതായ ഭൂമിയിൽ പരമ്പരാഗത അവകാശ മുള്ളവരും ഗ്രാമ കമ്യൂണുകളിൽ വസിച്ചിരുന്നവരുമായ മുൻ സ്വതന്ത്ര കർഷകർക്ക്‌ അവരുടെ സ്വാതന്ത്ര്യവും ഭൂമിയും നഷ്ടപ്പെട്ടു.
അവരുടെ ഭൂമി ജന്മി തമ്പുരാന്റേതായി.
അവർ അടിയാന്മാരുമായി.
ഈ സ്ഥിതി വിശേഷവുമായി മൗനമായി പൊരുത്തപ്പെടുവാൻ അദ്ധ്വാനിക്കുന്ന ജനതക്ക്‌ സ്വാഭാവികമായും കഴിഞ്ഞില്ല .
ഏതൊരു വർഗ്ഗ സമൂഹത്തിലുമെന്നതു പോലെ ഫ്യൂഡൽ കാലഘട്ടത്തിലും വർഗ്ഗ സമരം കൊടുംമ്പിരികൊണ്ടു;ചിലപ്പോഴത്‌ അന്തർ ലീനമായിരുന്നു.
മറ്റു ചിലപ്പോൾ പ്രകടവും .
ഫ്യൂഡൽ ബന്ധങ്ങൾ രൂപം പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ അടിയാന്മാർ അവരുടെ സ്വതന്ത്ര്യം സംരക്ഷിക്കുവാനും പ്രാകൃത കമ്യൂണുകളിലെ സമത്വം പുനസ്ഥാപിക്കുവാനും വേണ്ടി പലപ്പോഴും കലാപ മുയർത്തി.
ഫ്യൂഡൽ ബന്ധങ്ങൾ ദൃഡമായതിന്ന് ശേഷം പോലും അടിയാളർ അവരുടെ പ്രതിഷേധം തുടർന്നു പോന്നു.
യജമാനന്മാർക്ക്‌ വേണ്ടി തങ്ങൾ ചെയ്യാൻ ബാധ്യസ്ഥമായിരുന്ന കാര്യങ്ങൾ അവർ മോശമായ രീതിയിൽ നടപ്പിലാക്കി.
ചിലപ്പോൾ അവർ പല ബാധ്യതകളും നിറവേറ്റാൻ തന്നെ കൂട്ടാക്കിയില്ല ഇടക്കിടെ അവർ ചൂഷക വർഗ്ഗത്തിന്നെതിരെ പരസ്യമായ കലാപവും ഉയർത്തി.
കർഷകരുടെ അനുസരണം ഉറപ്പു വരുത്താൻ നഗ്നമായ ബലപ്രയോഗം കൊണ്ടു മാത്രമാവില്ലെന്നു ഭരണ വർഗ്ഗത്തിന്നറിയാമായിരുന്നു.
ലൗകികമായ വാളിനു പുറമെ അവർ ആധ്യാത്മിക ഉപാധികളും എടുത്തു പ്രയോഗിച്ചു .
മനുഷ്യന്റെ വിശ്വാസങ്ങളേയും ,അവന്റെ മനസ്സാക്ഷിയുടേയും മീതെ അധികാരക്കുത്തക വച്ചു പുലർത്തിയ ക്രിസ്തീയസഭ (പടിഞ്ഞാറൻ യൂരോപ്പിൽ കത്തോലിക്കാ സഭ ]ആണിതിന്ന് നേതൃത്വം വഹിച്ചത്‌ .
സർവ്വ ഗുണ സമ്പന്നനായ ഒരു ഈശ്വരനാണു ഈ ലോകം ശൃഷ്ടിച്ചതെന്നു സഭ പഠിപ്പിച്ചു.
ഭൂമിയി ചിലർ പണക്കാരും മറ്റുള്ളവർ പാവപ്പെട്ടവനും ,ചിലർ ഭരണ കർത്താക്കളും മറ്റുള്ളവർ കൽപന അനുസരിക്കുന്നവരും ,ചിലർ ഭരണം നടത്തുന്നവരും മറ്റുള്ളവർ ഭരിക്കപ്പെടുന്നവരും ആയത്‌ ഈശ്വര കൽപിതമാണെന്നു അവർ പഠിപ്പിച്ചു.
ഈശ്വരന്റെ ആജ്ഞകൾക്കെതിരെ പ്രതിഷേധിക്കുന്നവൻ ഒരു കലാപ കാരിയും ഒരു മഹാപാപിയും കൂടിയാണെന്നും സഭ പഠിപ്പിച്ചു.
അങ്ങിനെ അദ്ധ്വാനിക്കുന്ന ഓരോ മനുഷ്യനും കടമകൾ ചോദ്യം ചെയ്യാതെ നടപ്പിലാക്കണം ;
അവന്റെ യജമാനനെ തീറ്റിപോറ്റണം ;
അയാൾക്ക്‌ വേണ്ടി പണിയെടുക്കുകയുക്‌ വേണം .
ഇതു ഭയം കൊണ്ടു മാത്രമായിരുന്നില്ല അതു മനസ്സാക്ഷിയുടെ
ഒരു പ്രശ്നമായിരുന്നു.
മധ്യ യുഗങ്ങളിലെ അധ്വാനിക്കുന്ന ജനതയിലെ ഭൂരിഭാഗവും കർഷകരായിരുന്നു.
അവർ സ്വതവേ അന്ധവിശ്വാസികളും സഭ പഠിപ്പിച്ച മതപരമായ ആശയങ്ങൾ അംഗീകരിക്കുന്നവരുമായിരുന്നു.
ഈ ആശയങ്ങൾ അവരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്തി ,അങ്ങിനെ അത്‌ ഫ്യൂഡൽ ചൂഷണ വ്യവസ്ഥ നിലനിർത്തുവാനും ദൃഡീകരിക്കുവാനും വേണ്ടി ഭരണ വർഗ്ഗം നടത്തുന്ന ശ്രമങ്ങളിൽ
ഒരു സുപ്രധാന ആയുധമായിത്തീരുകയും ചെയ്തു.
കത്തോലിക്കാസഭയുടെ പ്രയോജനകരമായ പങ്കിനെ സീന്യോറന്മാർ അങ്ങേയറ്റം വിലമതിച്ചു.
അവർ സഭയ്ക്ക്‌ കൈയയഞ്ഞു സംഭാവനകൾ നൽകി.
തൽഫലമായി മധ്യ യുഗങ്ങളുടെ ആദ്യ കാലത്തു തന്നെ സഭ വമ്പിച്ച ഭൂവുടമകളായി .
അതിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ ഭരണ വർഗ്ഗത്തിലെ ആറ്റവും സ്വധീന ശക്തിയുള്ള അംഗങ്ങളായിത്തീർന്നു.
വൻ കിട സന്യാസാശ്രമങ്ങളുടെ തലവന്മാരും ബിഷപ്പന്മാരും
കുലീന പ്രഭുക്കളേപ്പോലേയും ജന്മിപ്രമുഖരെപ്പോലെ യുമാണു
തങ്ങളെന്ന് സ്വയം കരുതുകയും ചെയ്തു.
റോമിലെ ബിഷപ്പന്മാർ ,പോപ്പ്‌ എന്ന പേരിലാണു
പിന്നീട്‌ അറിയപ്പെട്ടിരുന്നത്‌ .
മതപരമായ ധർമ്മങ്ങളോടൊപ്പം ഭരണപരമായ ചുമതലകളും നിർവ്വഹിക്കുവാൻ അവർ ബാധ്യസ്ഥരായിരുന്നു.
തദ്ദേശ വാ സികളെ ബാർബേറിയന്മാരിൽ നിന്ന് രക്ഷിക്കുവാനും
അവർ ചുമതലയേറ്റു.
അങ്ങിനെ ഗണ്യമായ അധികാരം കൈകാര്യം ചെയ്യാൻ തുടങ്ങി.
ഏറെ താമസിയാതെ ക്രിസ്തീയ ലോകത്തിന്റെ മുഴുവൻ ആദ്ധ്യാത്മിക നേതൃത്വം തങ്ങൾക്കാണെന്ന് അവകാശപ്പെടാനും തുടങ്ങി.
(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)

2010, ജൂലൈ 16, വെള്ളിയാഴ്‌ച

കാൾമാൻ സാമ്രാജ്യം

കാൾമാൻ സാമ്രാജ്യം;-
അക്കാലത്ത്‌ ബാർബേറിയൻ രാഷ്ട്രങ്ങൾ സ്താപിതമായ രീതിയുടെ
ഒരു ഉദാഹരണമാണ് കാൾമാൻ ചക്രവർത്തിയുടെ ഭരണകാലത്ത്‌ (768-814)രൂപീകരിക്കപ്പെട്ട ഫ്രാങ്കിഷ്‌ രാഷ്ട്രം.
ഫ്രാങ്കുകളുടെ രാജ്യത്തിന്ന് ഒരു തലസ്ഥാനം -അതിന്റെ ആധുനിക അർത്ഥത്തിൽ -ഇല്ലായിരുന്നു.
രാജ്യത്തിന്റെ കേന്ദ്രം ,രാജാവും അദ്ദേഹത്തിന്റെ അനുയായികളും അപ്പോഴുണ്ടായിരുന്ന ആസ്ഥാനമായിരുന്നു.
രാജാവ്‌ രാജ്യമെങ്ങും ചുറ്റി സഞ്ചരിച്ചു.
രാജ്യമെങ്ങും നിവസിച്ചിരുന്നത്‌ ഫ്രാങ്കിഷ്‌ ഗോത്രങ്ങളായിരുന്നു.
രാജാവും അദ്ദേഹത്തിന്റെ അനുചരന്മാരും ഒരു ഭൂ എസ്റ്റേറ്റിൽ നിന്നും മറ്റൊരു ഭൂ എസ്റ്റേറ്റിലേക്ക്‌ പോകും .
തദ്ദേശ ജനങ്ങളിൽ നിന്നും കപ്പമായും നികുതിയായും
ക്രമപ്രകാരം വസൂലാക്കുന്ന എല്ലാറ്റിനും പുറമെ അത്തരം സ്ഥലങ്ങൾ രാജാവിനും അദ്ദേഹത്തിന്റെ കുടുംബത്തിന്നും രാജസദസ്സിന്നും
രാജാവിന്റെ അനുചരന്മാർക്കും ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റെല്ലാ അത്യാവശ്യ സാധനങ്ങളും വേണ്ടത്ര അളവിൽ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
രാജാവിന്റേയും രാജ സദസ്സ്യരുടേയും ഈ സഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ഭൂപ്രദേശ പരിധി നിർണ്ണയിക്കുവാൻ സഹായിച്ചു;കാരണം ,രാജാവിന്ന് കപ്പവും മറ്റുചിലവുകളും നൽകാൻ സമ്മതിക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ പ്രജകളായി കരുതപ്പെട്ടു.
അങ്ങിനേയുള്ള പ്രജകൾ താമസിച്ചഭൂമി രാജ്യത്തിന്റെ ഒരു ഭാഗമായി കരുതപ്പെട്ടിരുന്നു.
കൃത്യമായി നിർവ്വചിക്കപ്പെട്ട അതിർത്തികളൊന്നും ബാർബേറിയൻ രാഷ്ട്രങ്ങൾക്കില്ലായിരുന്നു.
രാജാവും അദ്ദേഹത്തിന്റെ അനുചരന്മാരും അവരുടെ അധികാരം നടത്തുകയും കപ്പവും നുകുതികളും പിരിക്കുകയും ചെയ്ത പ്രദേശങ്ങൾ പ്രയോഗത്തിൽ രാജ്യാതിർത്തിക്കുള്ളിൽ പെട്ടവയായിരുന്നു.
കാൾമാൻ സാമ്രാജ്യത്തിന്റെ ഭീമാകാരമായ വലിപ്പത്തിൽ നിന്നു മാത്രം അതിന്റെ സ്വഭാവത്തെ സംബന്ധിച്ച്‌ തെറ്റായ നിഗമനത്തിലെത്താതിരിക്കാൻ നാം പ്രത്യേകം സൂഷിക്കേണ്ടതാണ്.
കാൾമാനും അദ്ദേഹത്തിന്റെ മുൻ ഗാമികളായ ചാൾസ്‌ മാർട്ടൽ(715-741),അദ്ദേഹത്തിന്റെ മകൻ പിപ്പിൻ എന്നിവരും യൂറോപ്പിലുണ്ടായ അറബി ആക്രമണങ്ങളെ കണക്കിലെടുക്കുവാൻ ബാദ്ധ്യസ്ഥരായിരുന്നു.
ഫ്രാങ്കിഷ്‌ രാജ്യത്തിന്നെതിരായി അറബികൾ നടത്തിയ ആക്രമണത്തെ (പോയ്‌ ട്യോഴ്സ്‌ യുദ്ധം,732) തിരിച്ചടിക്കുവാൻ ചാൾസ്‌ മാർട്ടൽ കൂറച്ചൊന്നുമല്ല വിഷമിച്ചതു.
ഈ യുദ്ധത്തിന്റെ അനുഭവം ഫ്രാങ്കിഷ്‌ രാജാക്കന്മാരെ അവരുടെ സൈന്യത്തിന്റെ സ്ഥിതി മെച്ചപ്പെടുവാൻ നിർബന്ധിത്രാക്കി.
ഈ ഉൽക്കണ്ഠ സൈനികോപകരണങ്ങളിൽ വരുത്തിയ മെച്ചപ്പെടുത്തലിൽ മാത്രമല്ല പിന്നീട്‌ ദൃശ്യമായിത്തീർന്നത്‌ .
യുദ്ധകാലങ്ങളിൽ രാജാവിന്റെ കൊടിക്കീഴിൽ അണിനിരന്നവർക്കെല്ലാം കൂടുതൽ ഭൂമിയും ,കർഷകരേയും തുടരെ തുടരെ അനുവദിച്ചതിൽ ഇക്കാര്യം ദൃശ്യമാണ്‌.
ഇത്തരം ബാദ്ധ്യതകൾ ഏറ്റെടുക്കാൻ ശേഷിയുള്ളവർ സമൂഹത്തിലെ സമൃദ്ധ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു.
ആനുകൂല്യങ്ങളുടെ ഗുണം പറ്റിക്കൊണ്ടു ഈ വിഭാഗത്തിൽപ്പെട്ടവർക്ക്‌ അവരുടെ സമ്പത്ത്‌ വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
ഈ ആനുകൂല്യങ്ങൾ ഏറെ താമസിയാതെ പരമ്പരാഗതമായി തീർന്നു.
പിപ്പിനിന്റെ ഭരണകാലത്ത്‌ വിപുലമായ അടിസ്ഥാനത്തിൽ വിതരണം ചെയ്ത ആനുകൂല്യങ്ങൾ ശക്തരായ പടയാളീ-ഭൂവുടമകളെ ഭരണവർഗ്ഗത്തിന്റെ സംഖ്യാ പരമായ വർദ്ധനവിന്നും ദൃഢീകരണത്തിന്നുമാണു വഴി തെളിച്ചതു.
ഇവർക്ക്‌ കരമൊഴിവായി നൽകപ്പെട്ട ഭൂമിയിൽ താമസിച്ചിരുന്ന ചെറു കർഷകർ ഇവരുടെ ആശ്രിതരായിത്തീരുകയും ചെയ്തിരുന്നു.
ഭരണ വർഗ്ഗത്തിന്റെ വലിപ്പത്തിലുണ്ടായ ഗണ്യമായ ഈ വർദ്ധനവ്‌ സജീവമായ ഒരു വിദേശനയം പിൻ തുടരുവാൻ കരോലിംഗ്യൻ രാജാക്കന്മാരെ പ്രാപ്തരാക്കി.
അവർ അവരുടെ രാജ്യാതിർത്തികൾ വിട്ടു വളരെ മുന്നോട്‌ പോയി.
മറ്റു ജർമാനിക്ക്‌ ഗോത്രങ്ങളെ അടിമപ്പെടുത്തുവാനും ഇവർ ശ്രമിച്ചു.
ഇങ്ങനെ കാൾമാൻ തന്റെ അധികാരം വമ്പിച്ച ഒരു പ്രദേശത്താകെ വ്യാപിപ്പിക്കുന്നതിൽ വിജയിച്ചു.
ഇന്നത്തെ ഫ്രാൻസ്‌ ,വടക്കൻ സ്പെയിൻ ,വടക്കൻ ഇറ്റലി,പശ്ചിമ ജർമ്മനിയിലെ ഗണ്യമായ ഒരു ഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സാമ്രാജ്യാധികാരത്തിൽ പെട്ടു.
800 എ ഡി യിൽ മാർപ്പാപ്പ ,കാൾമാൻ ചക്ര വർത്തിയെ കിരീടമണിയിക്കുകയും അദ്ദേഹത്തിന്റെ രാജ്യം ഒരു സാമ്രാജ്യമാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു.
വാസ്ഥവത്തിൽ ഈ സാമ്രാജ്യം പലദേശങ്ങളുടെ ഒരു അയഞ്ഞ താൽക്കാലിക യൂണിയനായിരുന്നു.
ഈ ദേശങ്ങളാകട്ടെ ഒരു വിജയിയായ ജേതാവ്‌ കീഴടക്കിയതായിരുന്നു.
ഈ ദേശങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ ഉറച്ച യാതൊരു ബന്ധങ്ങളുണ്ടായിരുന്നില്ല.
അതിന്റെ സ്ഥാപകന്റെ മരണാനന്തരം ഈ സാമ്രാജ്യം ശിഥിലമായി തീർന്നു.
വിവിധ ഗോത്രങ്ങൾ പാർത്തിരുന്നതാണു സാമ്രാജ്യം എന്ന വസ്തുത മാത്രമല്ല അതിന്റെ ശിഥിലീകരണത്തിന്ന്‌ ഇടയാക്കിയത്‌.
കാൾമാന്റെ മരണത്തിന്ന്‌ ശേഷം ഈ ഗോത്രങ്ങൾ ഭിന്നിച്ചു പോവുകയും അവയെ പിടിച്ചടക്കുന്നതിന്നു മുമ്പ്‌ നില നിന്നതു പോലെയുള്ള ,പ്രത്യേക സ്വതന്ത്ര ഉപരാജ്യങ്ങൾ ആരംഭിക്കുകയും ചെയ്തു എന്നത്‌ ശരിയാണു.
എന്നാൽ, ഈ ശിഥീലികരണത്തിന്റെ അടിസ്ഥാനകാരണം ഒരു സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ
ഫ്യൂഡലിസത്തിന്റെ സഹജമായ സ്വഭാവത്തിൽ തന്നെ യാണ് സ്ഥിതി ചെയ്യുന്നത്‌.
ആ സമൂഹത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന്ന് വേണ്ടി അതിന്റെ കേന്ദ്രബിന്ദുവിന്റെ -ഫ്യൂഡൽ എസ്റ്റേറ്റിന്റെ -ഘടനയെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ടാക്കേണ്ടത്‌ പരമപ്രാധാന്യ മർഹിക്കുന്നൊരു കാര്യമാണ്. ഫ്യൂഡൽ സമൂഹത്തിന്റെ ആദ്യത്തെ ആവിർഭാവം മുതൽ ബൂർഷ്വാ വിപ്ലവങ്ങളുടെ അഗ്നിജ്വാലയിൽ അവ വെന്തടിഞ്ഞതു വരെയുള്ള അനേകം നുറ്റാണ്ടുകൾ നീണ്ടു നിന്ന ഫ്യൂഡൽ സമൂഹത്തിന്ന് അടിസ്ഥാന മായിരുന്നത്‌ ഈ ഫ്യൂഡൽ എസ്റ്റേറ്റുകളായിരുന്നു.
മധ്യയുഗങ്ങളുടെ ആരംഭത്തിൽ ഫ്യൂഡൽ ബന്ധങ്ങളുടെ വികാസം -പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി യൂറോപ്പിലെങ്ങും ഫ്യൂഡലീകരണ പ്രക്രിയ പൂർത്തിയായി; മുഴുവനുമോ,ഏറക്കുറെ മുഴുവനുമോ ഭൂമി ഫ്യൂഡൽ പ്രഭുക്കളുടേ കൈകളിലായി.
അതേ അവസരത്തിൽ ,അധ്വാനിക്കുന്ന ജനത ഒന്നല്ലെങ്കിൽ മറ്റൊരു പരിധിവരെ ഭരണാധികാര വർഗ്ഗത്തിന്റെ ആശ്രിതരുമായി തീർന്നു.
ആശ്രിതത്വത്തിന്റെ ഏറ്റവും കഠിനമായ രൂപം അടിയാന്മാരുടേതായിരുന്നു. അവരും അവരുടെ പിൻ ഗാമികളും തങ്ങളുടെ തമ്പുരാന്മാരുടെ സേവനത്തിൽ വ്യാപൃതരും അവരുടെ ഭൂമിയുമായി കെട്ടു പാടുള്ളവരുമായിരുന്നു.
ഇതിന്റെ അർത്ഥം അടിയാന്മാർ അവരുടെ തമ്പുരാന്റെ എസ്റ്റേറ്റിൽ പണീയെടുക്കുകയും ഭൂമിയിൽ കൃഷി നടത്തുകയും അവരുടേയും അവരുടെ കുടുംബത്തിന്റേയും ഉൾപ്പന്നത്തിന്റെ ഒരു ഭാഗം അയാൾക്ക്‌ നൽകുകയും ചെയ്യണമെന്നായിരുന്നു.
,(ധാന്യം ഇറച്ചി ,കോഴി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ മാത്രമല്ല തുണി,തുകൾ തുടങ്ങിയ കരകൗശലോപ്പന്നങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.)
അതായത്‌ അടിയാൻ അവന്റെ യജമാനനേയും യജമാനന്റെ കുടുംബത്തേയും വീട്ടിൽ പെട്ടവരേയും തീറ്റി പോറ്റുവാനും അവർക്ക്‌ വസ്ത്രവും ചെരിപ്പും മറ്റും നൽകുവാനും ബാദ്ധ്യസ്ഥരായിരുന്നു.
ഈ ബാധ്യതകളും പാരിതോഷിതങ്ങളുമെല്ലം കൂടി 'വെറും പാട്ടം' എന്നപേരിലാണു അറിയപ്പെട്ടിരുന്നത്‌.
യജമാനന്റെ ഭൂമിയിൽ കൃഷി ചെയ്യാനുള്ള അവകാശത്തിന്ന് പ്രതിഫല മെന്ന നിലയിലാണ്‍ീതു പരിഗണിക്കപ്പെട്ടത്‌.
ഈഭൂമി, പാട്ടക്കാരന്റെ കൈകാര്യ കർത്തൃത്വത്തിലേക്ക്‌ തമ്പുരാൻ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.മേൽ വിവരിച്ചരീതിയിൽ നടത്തിയ ഫ്യൂഡൽ എസ്റ്റേറ്റ്‌ ,ഫ്യൂഡൽ സമ്പട്‌ ഘടനയുടേയു സമൂഹത്തിന്റേയും കേന്ദ്രബിന്ദുവായിരുന്നു.
റഷ്യയിൽ 'വോച്ചിന'എന്നാണിതറിയപ്പെട്ടത്‌.
ഇംഗ്ലണ്ടിൽ'മാനർ എസ്റ്റേറ്റെന്നും ഫ്രാൻസിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും 'സീന്യോറി' എന്നും അറിയപ്പെട്ടു.
ഫ്രാൻസിന്റെ മാതൃകയാണു യൂറോപ്പിലെ മറ്റു പ്രദേശങ്ങൾ സ്വീകരിച്ചത്‌.
ഫ്യൂഡൽ ബന്ധങ്ങളുടെ മൗലിക സവിശേഷതകളും ഫ്യൂഡൽ സമൂഹത്തിന്റെ ഘടനയും മനസ്സിലാക്കുന്നതിന്ന് 'സീന്യൊറി'യുടെ നടത്തിപ്പിന്റെ രീതിയെ സബന്ധിച്ച വ്യക്തമായ ഒരു ചിത്രം ആവ്ശ്യമാണ്.
അതുപോലെത്തന്നെ ഈ സമൂഹ്യ -സാമ്പത്തിക ഘടകം മധ്യയുഗങ്ങളിലെ സാമൂഹ്യ -രാഷ്ട്രീയ ബന്ധങ്ങളെ സ്വധീനിച്ച രീതിയും മനസ്സിലാക്കിയിരിക്കേണ്ടതാണ്. Varamozhi Editor: Text Exported for Print or Save

(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)









2010, ജൂലൈ 8, വ്യാഴാഴ്‌ച

പശ്ചിമ യൂറോപ്പിൽ ഫ്യുഡൽ ബന്ധങ്ങളിടെ ആവിർഭാവം

ധനികരുടെയും കുലീനരുടേയും സംരക്ഷണവും സഹായവും തേടിയ
ചെറു കർഷകർക്ക്‌ അന്തിമമായി അത്‌ നഷ്ടപ്പെട്ടു;
പക്ഷെ അവരുടെ സ്വാതന്ത്ര്യം അതിന്ന് വിലയായി
നൽകേണ്ടി വന്നു.
അവരിൽ ഭൂമിയില്ലാത്തവർക്ക്‌ ഒരു തുണ്ടു ഭൂമിയും
ചിലപ്പോൾ ഏതാനും മൃഗങ്ങളും അവയെ സൂക്ഷിക്കാനുള്ള
തൊഴുത്തുകളും നഷ്ടപ്പെട്ടു.
ഇതിന്നു പ്രതിഫലമായി അവർ അവരുടെ യജമാനന്മാർക്ക്‌
പണിചെയ്തു കൊടുക്കുകയോ അതല്ലെങ്കിൽ അവരുടെ ഉൽപന്നത്തിന്റെ ഒരുഭാഗം (വെറും പാട്ടം)നൽകുകയോ ചെയ്യണമായിരുന്നു.
സംരക്ഷണ ഹീനരായ ചെറു കർഷകർക്ക്‌ നൽകുന്ന ഭൗതിക
സഹായം വളരെ വലുതായിരുന്ന സന്ദർഭങ്ങളിൽ കർഷകർ മാത്രമല്ല അവരുടെ അനന്തരഗാമികളും അവരുടെ യജമാനന്മാർക്ക്‌
സേവന മനുഷ്ടിക്കാൻ ചുമതലപ്പെട്ടവരായി.
മുൻ ബാർബേറിയൻ ഗ്രാമങ്ങളിൽ ഇന്നുള്ള ഈ സ്വതന്ത്രരായ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ ഏറെക്കുറെ ഒരേ നിലവാരത്തിലായിരുന്നതിനാൽ
സമൂഹത്തിലെ വൻ കിട ഭൂ ഉടമകളോടും ധനികരോടുമുള്ള
ഈ വിധേയത്വം ഒരു സാർവ്വത്രിക വ്യവഹാരമായി തീർന്നു.
സ്വന്തമായ കൃഷിയിടവും ന്യായമായ ഒരു ജീവിതത്തിന്നു മതിയായ
ഭൂമി ഉണ്ടായിരുന്ന ചില കർഷകർ ധനികരുടേയും കുലീനരുടേയും സേവനത്തിൽ പ്രവേശിക്കുവാനാണു അപ്പോഴും ആഗ്രഹിച്ചത്‌;
കാരണം എന്തു വിലകൊടുത്തും അവരുടെ സംരക്ഷണവും സഹായവും നേടുക അവർക്കാവശ്യമായിരുന്നു.
ഭൂമിയിലുള്ള അവരുടെ അവകാശം അവർ ഉപേക്ഷിക്കുകയും
അതു അവരുടെ പുതിയ യജമാനന്മാർക്ക്‌ കൈമാറി കൊടുക്കുകയും ചെയ്തു.
എന്നിട്ട്‌,ആ ഭൂമിതന്നെ അവരിൽ നിന്നും പാട്ടവ്യവസ്ഥകളുടെപൂർണ്ണബാദ്ധ്യതകളോടെ അവർ തിരികെ വാങ്ങുകയും ചെയ്തു- ഈ ഭൂമി ഒരിക്കലും അവരുടേതല്ലായിരുന്നു എന്നതരത്തിൽ- അങ്ങിനെ ഭൂമി കൈവശമായി തീർന്നു.
അതിന്റെ മുൻ ഉടമസ്ഥൻ ഒരു പാട്ടക്കാരനായും മാറി .
കത്തോലിക്കാ സഭയും ,സന്ന്യാസി മഠങ്ങളും ആശ്രമങ്ങളും പോലെയുള്ള സ്ഥാപനങ്ങളുംധനികരായ ഭൂവുടമകളിലായിരുന്നു.
അവർക്ക്‌ ഭൂമി ഒഴിഞ്ഞു കൊടുത്ത ചെറു കർഷകർക്ക്‌ അവർ സഹായവും സംരക്ഷണവും നൽകുകയും ആ ഭൂമി അവർക്ക്‌ പാട്ടവ്യവസ്ഥയിൽ തിരികെ നൽകുകയും ചെയ്തു.
മാത്രമല്ല,സന്യാസ മഠങ്ങൾ പലപ്പോഴും മുൻ ഉടമകൾക്ക്‌ അവരുടെ ഭൂമി തിരികേ പാട്ടത്തിന്ന് നൽകിയതിനോടൊപ്പം ഒരു ചെറു തുണ്ടു ഭൂമി കൂടി നൽകുകയുണ്ടായി .
ഇത്തരം ഭൂമി സാധാരണ ഗതിയിൽ ഒരു ചെറു വനത്തിന്റേയോ ചതുപ്പ്‌ നിലത്തിന്റേയോ ഭാഗമായിരുന്നു.
കാടു തെളിച്ചും ചതുപ്പ്‌ നികത്തിയും കൃഷി നടത്തണം എന്ന വ്യവസ്ഥയിലാണ് ഇത്തരം ഭൂമി നൽകപ്പെട്ടത്‌ .
അങ്ങിനെ ഇന്നുവരെ സ്വതന്ത്രരായിരുന്ന അവർ ,ഇപ്പോൾ വൻ കിട ഭൂവുടമകളുടെ ആശ്രിതരും അടിയാന്മാരുമായിത്തീരുകയും ചെയ്തു.
വൻ കിട ഭൂവുടമകളുടെ ഭൂമിയുമായി ബന്ധപ്പെട്ടവരും അവരുടെ സേവനത്തിന്ന് വിധേയരായി തീർന്നു.
എങ്കിലും ഈ പ്രക്രിയയിൽ ഇതിലെല്ലാമധികം ചിലത്‌ ഉൾപ്പെട്ടിരുന്നു.
വൻ കിട ഭൂവുടമകൾ ക്രമേണ തദ്ദേശ കർഷകരുടെ മേൽ പുതിയ അവകാശങ്ങൾ നേടിയെടുത്തു.
പാതകൾ മോശമായിരുന്നു.ദീർഘയാത്രകൾ അപകടകരവും .
അതിനാൽ ഒരു കർഷനു ,അയാളും കരുത്തനാനായ തദ്ദേശാ പ്രഭുവും തമ്മിലെന്തെങ്കിലും താൽപര്യ സംഘട്ടനമുണ്ടായാൽ നീതി പൂർവ്വകമായ തീരുമാനത്തിന്ന് വേണ്ടി രാജാവിനെ സമീപിക്കുക എന്നതു പലപ്പോഴും ദുസ്സാധ്യമായിരുന്നു.
അങ്ങിനെ ധനവാന്മാർ -അതായത്‌ മുഖ്യമായും ശക്തരായ ഫ്യൂഡൽ പ്രഭുക്കൾ- ക്രമേണ നീതിയുടെ കൈകാര്യ കർത്താക്കളായി തീർന്നു; ഒടുവിൽ അവരുടെ ഭൂ എസ്റ്റേറ്റിന്റെ പരിധിയിൽ പെടുന്ന സ്ഥത്തിന്റെയാകെ ഭരണാധികാരിയുമായി തീർന്നു.
അവരുടെ നേട്ടങ്ങൾ ഉറപ്പിക്കുവാൻ വേണ്ടി ഫ്യൂഡൽ പ്രഭുക്കൾ അവർ ഇതിനകം തന്നെ പിടിച്ചെടുത്തുകഴിഞ്ഞ അവകാശങ്ങൾ അനുവദിച്ചുകൊണ്ടു അവരുടെ രാജാവിൽ നിന്നും പ്രത്യേക കൽപ്പനകൾ നേടുകയുണ്ടായി .
ഈ കൽപ്പനകൾ"ഒഴിപ്പിക്കൽ കൽപ്പനകൾ"എന്നാണറിയപ്പെട്ടത്‌.
അതനുസരിച്ച്‌ ഉടമകൾക്ക്‌ നൽകപ്പെട്ട പുതിയ അധികാരത്തെ 'ഒഴിവാക്കൽ' എന്നുമറിയപ്പെട്ടിരുന്നു.
കൽപ്പനയിൽ ,ഇതിന്നു വേണ്ടി ഉപയോഗിച്ച 'ഇമ്യുണിസ്‌' എന്ന ലത്തീൻ വാകിന്റെ അർത്ഥം ഒഴിവാക്കുക എന്നാണു.
ഈ കൽപ്പനകൾ, ഭൂവുടമകളുടെ സ്വത്തുക്കളെ രാജാവിന്റേയും ഭരണ ഉദ്യോഗസ്ഥരുടേയും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.
അങ്ങിനെ ഈ ഒഴിവാക്കൽ കൽപ്പന ,ഭൂവുടമകളെ അവരുടെ
മുഴുവൻ സ്വത്തിനേയും പരിധിക്കുള്ളിലെ നിയമപരവും ഭരണപരവുമായ അധികാരികളാക്കി മാറ്റി .
എന്നാൽ പലപ്പോഴും അധികാരം ഈ പരിധിക്കുള്ളിൽ നിന്നില്ല.
കാരണം പലപ്പോഴും ബാബേറിയൻ രാഷ്ട്രങ്ങൾ ദുർബലവും അവരുടെ സംഘടന മോശവുമായിരുന്നു.
അന്നു കേന്ദ്രഭരണവും പ്രാദേശിക ഭരണവും ,ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥത്തിൽ നിലവിലുണ്ടായിരുന്നില്ല.
അവയുടെ ചുമതലകൾ തദ്ദേശ പ്രഭുക്കളെ ഏൽപിക്കുവാൻ രാജാക്കന്മാർക്ക്‌ സ്വതവേ സന്തോഷമായിരുന്നു.
ഇങ്ങനെ അധികം കിട്ടിയ അധികാരം സാധാരണക്കാരുടെ നാട്ടുകൂട്ടങ്ങളിൽ പങ്കെടുക്കുവാൻ പ്രഭുക്കളെ ബാദ്ധ്യതയുള്ളവരാക്കി .
ഒരു നിർദ്ദിഷ്ട പ്രദേശത്തിന്റെ ക്രമസമാധാന പരിപാലന ചുമതല
ഈ നാട്ടു കൂട്ടങ്ങൾക്കായിരുന്നു. നിയമപരമായ നടപടികളും നാട്ടുകൂട്ടങ്ങളിൽ വെച്ചാണു സ്വീകരിച്ചത്‌.
സ്വഭാവികമായും ഈ നടപടികളുടേയൊക്കെ നേതൃത്വം ആ നാട്ടുകൂട്ടങ്ങളുടെ കൈകളിൽ വന്നുകൂടി.
അതായത്‌ സ്റ്റേറ്റിന്റെ ഭരണപരവും നിയമപരവുമായ ചുമതലകൾ പ്രഭുക്കൾക്ക്‌ നൽകപ്പെട്ടു ഈ സേവനത്തിന്ന് പ്രതിഫലമെന്ന നിലയിൽ അവർ ഭരണം നടത്തിയ ഭൂമിയിൽ നിന്ന് നികുതിയും ശേഖരിച്ചു.
നിയമ നിഷേധങ്ങൾക്കുള്ള പിഴയായിരുന്നു ഇതിലൊരിനം .
അവരുടെ അധികാര പരിധിയിൽ ജീവിച്ചിരുന്ന എല്ലാ സാധാരണക്കാരിൽ നിന്നും ഏതു തരത്തിലുള്ള സേവനവും ആവശ്യപ്പെടാനുള്ള അധികാരമായിരുന്നു മറ്റൊന്ന്
ഊടുപാതകൾ നന്നാക്കുക ,പാലം പണിയുക ,കടത്തുകൾ നടത്തുക കോട്ട-കൊത്തളങ്ങൾ പണിയുക. എന്നിവയ്കു വേണ്ടിയുള്ള സേവനവും ഇതിൽ പെട്ടിരുന്നു.
കമ്പോളങ്ങളിലും മില്ലുകളിലും മറ്റും ക്രമ സമാദാനം പാലിച്ചതിന്ന് പ്രതിഫലമായി രാജാവും ഉദ്യോഗസ്ഥന്മാരും കമ്പോളങ്ങൾ ,റോഡുകൾ ,കടത്തുകൾ പാലങ്ങൾ എന്നിവയ്ക്ക്‌ നികുതികളും ഏർപ്പെടുത്തി .
ഒഴിവാക്കൽ കൽപ്പനകൾ മൂലം അധികാരം ലഭിച്ച ഭൂവുടമകൾ ഈ നികുതികൾ പിരിച്ചെടുത്തു.
ഇവയ്കെല്ലാം പുറമേ തദ്ദേശ നേതക്കൾക്കവരുടെ പ്രത്യേക അവകാശങ്ങൾ ശക്തമായി ഉറപ്പിക്കാനും അത്‌ ദീർഘകാലത്തേക്ക്‌ നിലനിർത്താനും സഹായിക്കുന്ന മറ്റൊരു സന്ദർഭംകൂടിലഭിച്ചു.
സാധാരണക്കാരിൽ നിന്നും രൂപീകരിച്ച പട്ടാളം അവരുടെ നേതാക്കളെ പിന്ന്തുടർന്നു യുദ്ധത്തിന്ന് പോകുകയും പിടിച്ചടക്കൽ യുദ്ധത്തിൽ പങ്കെടുക്കുകയുമായിരുന്നു പതിവ്‌.
ഈ ക്രമീകരണത്തിന്റെ പ്രാധാന്യം കുറഞ്ഞുവന്നു.
റോമൻ പട്ടാളവുമായിട്ടുള്ള ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും ഇതിനൊരു കാരണവുമായിരുന്നു.
സൈനിക സാങ്കേതിക വിദ്യയിലുള്ള ആകെ മൊത്തം പുരോഗതിയോടെ ലോഹ നിർമ്മിത മായ ആയുധങ്ങളും പടച്ചട്ടകകളും കവചങ്ങളും ഉണ്ടാക്കാൻ തുടങ്ങി.
കാലാൾ പടയോടൊപ്പം കുതിരപ്പടയും ആവശ്യമായി വന്നു.
കുതിരകൾക്കും അശ്വഭടന്മാരേപ്പോലെ തന്നെ ,ലോഹനിർമ്മിതമായ കവചങ്ങൾ ആവശ്യമായി .
ഈ നവീകരണങ്ങൾക്കെല്ലാം വലിയ ചിലവ്‌ വേണ്ടിവന്നു.
ഒരു പൂർണ്ണ കവച വേഷത്തിന്ന് നാൽപ്പത്തിയഞ്ച്‌ പശുക്കളുടെ വിലയുണ്ടായിരുന്നു;
അതായത്‌ ഒരു കന്നുകാലി കൂട്ടത്തിന്റെ അത്ര വില .
ഇതിന്റെ ഫലമായി ഗ്രാമ കമ്യൂണുകളിൽ നിന്നുള്ള സാധാരണ ചെറു കർഷകർക്ക്‌ പടച്ചട്ട അണിയുക അസാദ്ധ്യമായിത്തീർന്നു.
അതു ഒരു സുഖഭോഗ വസ്തുവായിത്തീർന്നു.
ഈ കാരണങ്ങളാൽ ഏറെ താമസിയാതെ സാർവ്വത്രികമായ സൈനിക സേവനം കാലഹരണപ്പെടുകയും ചെയ്തു.
കാലക്രമേണ,പുതിയ ബാർബേറിയൻ രാഷ്ട്രങ്ങളിലെ പട്ടാളക്കാർ
പുതിയ സൈനിക വിദ്യയുടെ ആവശ്യങ്ങൾക്കനുസരിച്ച്‌,
സ്വയം ആയുധമണിയാൻ കഴിവുള്ള ധനികരായ പ്രജകൾ
ഇൾപ്പെട്ടവരായി തീർന്നു.
അങ്ങിനെ പുതിയ രാഷ്ട്രങ്ങളുടെ രാജാക്കന്മാർ സൈന്യ സേവനത്തിന്ന് വിധേയരാക്കിയത്‌,ഒന്നുകിൽ അപ്പോൾതന്നെ ധനികരായിക്കഴിഞ്ഞിരുന്ന പ്രജകളേയായിരുന്നു.
അല്ലെങ്കിൽതങ്ങളുടെ സ്വന്തം അനുചരന്മാരിൽ രാജകീയനുകൂല്യങ്ങൾ
നൽകി ധനികരാക്കിയവരെയായിരുന്നു.
അതുമല്ലെങ്കിൽ,ഭൂമിയും അതിലെ പാട്ട കൃഷിക്കാരും സഹിതം
നൽകപ്പെട്ട തദ്ദേശ ധനികരെയായിരുന്നു.
ഈ ആനുകൂല്യങ്ങൾക്കെല്ലാം ഒരു പ്രതിഫലമെന്ന നിലയിൽ
ഇവർ ആവശ്യം വരുമ്പോൾ കുതിരയും പടച്ചട്ടയും സഹിതം ഹാജരാകാൻ ബാദ്ധ്യസ്ഥരായിരുന്നു.
പ്രജകൾക്ക്‌ ഇപ്രകാരം വിതരണം ചെയ്യപ്പെട്ട ഭൂമിയെ 'ഫ്യൂഡ്‌' എന്നു വിളിച്ചു.,
ഫ്യൂഡ്‌ ലഭിച്ചവരാണ് ഫ്യൂഡൽ പ്രഭുക്കളായത്‌.
ആദ്യമൊക്കെ ഫ്യൂഡൽ പ്രഭുക്കൾക്ക്‌ ഭൂമി കൈവശം വെക്കാനുള്ള അവകാശം അവരുടെ സൈനിക ബാദ്ധ്യതകൾ നിറവേറ്റാൻ കഴിയുന്ന കാലത്തേക്ക്‌ മാത്രമായിരുന്നു.
എന്നാൽ ,ഏറേതാമസിയാതെ ,പ്രഭുക്കൾക്ക്‌ അനുവദിക്കപ്പെട്ടഭൂമി അവരുടെ പാരമ്പ്യര്യ സ്വത്തായി തീർന്നു.
അവരുടെ സൈനിക ബാദ്ധ്യതകളാവട്ടെ ,അനന്തരാവകാശികളുടെ പൈതൃകവുമായിതീർന്നു.
അങ്ങിനേയാണ്
ഫ്യൂഡൽ പ്രഭുക്കളുടേതായ പുതിയ വർഗം രൂപം കൊണ്ടത്‌ .
പടയാളികളായ ഭൂവുടമകളുടെ ഒരു വർഗമായിരുന്നു ഇത്‌.
കൃഷിക്കാരുടെ ചെറു ഭൂമികളുമായി താരതമ്യ പ്പെടുത്തുമ്പോൾ വളരെ വലിയ ഭൂ എസ്റ്റേറ്റുകൾ ആണ് ഇവർക്കുണ്ടായിരുന്നത്‌.
സ്വന്തം സ്വത്തുക്കളുടെ പരിധിക്കത്ത്‌ അവർ ഭരണകൂടത്തിന്റെ
എലാ ചുമതലകളും നിർവ്വഹിക്കുകയുണ്ടായി.
യഥാർത്ഥ ഉൽപാദകരായസാധാരണ ബഹുജനങ്ങൾ ,കർഷകർ,
ഫ്യ്യുഡൽ പ്രഭുക്കളെ ആശ്രയിച്ച്‌ കഴിഞ്ഞുകൂടി അവരുടെ തുണ്ടു ഭൂമികൾക്ക്‌ പ്രതിഫലമായി വെറും പാട്ടം കൊടുക്കുകയോ ഭൂവുടമയ്ക്‌ കൃഷിപ്പണി
ചെയ്തു കൊടുക്കുകയോ വേണമായിരുന്നു.
ഇതിനും പുറമെ ഭരണകൂട അധികാരത്തിന്റെ തദ്ദേശ പ്രതിനിധികൾ
എന്ന അടിസ്ഥാനത്തിൽ ഭൂവുടമകൾക്ക്‌ പല ഇനം നികുതികൾ നൽകുവാനും സേവനങ്ങൾ അനുഷ്ടിക്കുവാനും
അവർ ബാദ്ധ്യസ്ഥരായിത്തീർന്നിരുന്നു.
പുതിയ സമൂഹത്തിന്റെ രാഷ്ട്രീയ ഘടനയിലും സുപ്രധാന
മാറ്റങ്ങളുണ്ടായി
പ്രാകൃത കമ്യൂണിന്റേയും വർഗ്ഗരഹിത ബാർബേറിയൻ സമൂഹത്തിന്റേയും കാലത്തു ഭരണകൂടം എന്നൊന്നിലായിരുന്നു.
ബാർബേറിയന്മാരുടെ അടിസ്ഥാന സാമൂഹ്യഘടനജനസമ്മിതിയുള്ള
ഒരു അസംബ്ലിയായിരുന്നു.
ഗുരുജനങ്ങളുടേയും ശ്രേഷ്ടന്മാരുടേയും ഒരു അസംബ്ലി .
ഗോത്രത്തിന്റെ എല്ലാ സുപ്രധാന പ്രശ്നങ്ങളും -യുദ്ധവും സമാധാനവും,ധർമ്മാനുശാസനം സംബന്ധിച്ച ചർച്ചകൾ,ക്രമസമാധാന പരിപാലനം തുടങ്ങിയവയെല്ലാം- കൈകാര്യം ചെയ്തത്‌ ഈ കൂട്ടങ്ങളായിരുന്നു.
ഗോത്ര നേതാക്കൾക്ക്‌-പ്രഭുക്കളുടേയും രാജാക്കന്മാരുടേയും
അധികാരം നൽകിയതു തെരഞ്ഞെടുപ്പു മൂലമാണ്.
അല്ലാതെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.
കൂടുതൽ വികസിതമായ സമൂഹത്തിലും പലപ്പോഴും അങ്ങിനെ തന്നെയായിരുന്നു.
അത്തരം സ്ഥാനത്തേക്ക്‌ വരുന്ന വ്യക്തികളായ സ്ഥാനാർത്ഥികളുടെ സ്വാധീനത്തേയും ഗോത്രത്തിലെ അംഗങ്ങൾ അവരിലർപ്പിച്ച വിശ്വാസത്തേയും ആശ്രയിച്ചാണ്‌ ഈ തെരഞ്ഞെടുപ്പുകൾ നടന്നത്‌.
മറ്റു രാജ്യങ്ങൾ പിടിച്ചടക്കിയതിനേത്തുടർന്നാണ്
ഭരണ കൂട ഘടന രൂപം കൊണ്ടത്‌ .
പിടിച്ചടക്കപ്പെട്ട ജനതകളെ അധീനത്തിൽ കൊണ്ടുവരുവാൻ ബലപ്രയോഗവും സമ്മർദ്ദവും ആവശ്യമായിരുന്നു.
ബാർബേറിയൻ സമൂഹത്തിന്റെ ആദ്യത്തെ ഘടനക്ക്‌ ഇതൊന്നും ഫലപ്രദമായി പ്രദാനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ബാർബേറിയൻ രാഷ്ട്രങ്ങളിൽ ആവശ്യമായി വന്ന ഇത്തരത്തിലുള്ള ബലപ്രയോഗത്തിന്റേയും സമ്മർദ്ദത്തിന്റേയും ഭരണകൂടോപാധികൾ,പ്രയോഗത്തിൽ ആദ്യമൊക്കെ രാജാക്കന്മാരും അവരുടെ അനുചരന്മാരുമായിരുന്നു.

2010, ജൂലൈ 5, തിങ്കളാഴ്‌ച

ബൈസാൻ തിയം- എ ഡി,4-ആം നൂറ്റാണ്ടു മുതൽ 7-ആം നൂറ്റാണ്ടു വരെ.

Varamozhi Editor: Text Exported for Print or Save

എ ഡി 395-ൽ പൗരസ്ത്യ-പാശ്ചാത്യ റോമാസാമ്രാജ്യങ്ങൾ തമ്മിലുള്ള പിളർപ്പ്‌ പൂർണ്ണമായി.

അതോടെ ബൈസാൻ തിയം ഒരു പ്രതേക രാഷ്ട്രവുമായി.

പുതിയ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ നിർമ്മിക്കപ്പെട്ടിടത്തു ബൈസാൻ തിയം എന്ന പഴയ ഒരു ഗ്രീക്ക്‌ കോളനി ഉണ്ടായിരുന്നു.

ആ സ്ഥലത്തിന്റെ പേരിൽ നിന്നുമാണു പുതിയ രാഷ്ട്രത്തിന്ന് ബൈസാൻ തിയം എന്ന പേരു കിട്ടിയതു.

ബൈസാൻ തിയക്കാർ രെമായോയ്‌ എന്നാണു സ്വയം വിളിച്ചതു; അവരുടെ രാജ്യത്തെ "രെമയോയ്‌ സാമ്രാജ്യം" എന്നും,ബൈസാൻ തിയത്തിലെ ജനങ്ങൾ പല ഗോത്രത്തിൽ പെട്ടവരായിരുന്നു.

ഗ്രീക്ക്‌ കാരും പൗരസ്ത്യദേശത്തെ നിരവധി ഗോത്രങ്ങളും ഗ്രീക്‌ സംസ്കാരത്തിന്ന് വിധേയരായ നിരവധി ഗോത്രങ്ങളും ഇതിൽ പെടുന്നു.എങ്കിലും ,മുഖ്യ ഭാഷ ഗ്രീക്ക്‌ ആയിരുന്നു.

7-ആം നൂറ്റാണ്ടിൽ ഇത്‌ ഔദ്യോഗികഭാഷയുമായി.

അടിമപ്പണിയിൽ അടിയുറച്ച അടിമ സമ്പത്ഘടനയുടെ തകർച്ചമൂലം പാശ്ചാത്യ സാമ്രാജ്യത്തിന്ന് സംഭവിച്ച ശിഥിലീകരണപ്രക്രിയ തടയുന്നതിൽ ബൈസാൻ തിയം വിജയിച്ചു.

ബൈസാൻ തിയം സാമ്രാജ്യത്തിന്റെ ഊർജ്ജസ്വലലതയുടെ രഹസ്യം സ്ഥിതിചെയ്യുന്നതു അതിന്റെ സാമൂഹ്യ-സാമ്പത്തിക ഘടനയിലായിരുന്നു.

പാശ്ചാത്യസാമ്രാജ്യത്തിൽ നിന്ന് വിപരീതമായി കൃഷിയിൽ (അതായത്‌ വൻ ഭൂവുടമകളുടെ ഭൂ എസ്റ്റേറ്റുകളിൽ)അടിമപ്പണി താരതമ്യേന കുറവായിട്ടാണു ഉപയോഗിക്കപ്പെട്ടത്‌.

അടിമകൾ ,അവരുടെ സ്വന്തമായ ഉപകരണങ്ങളുടേയും അവരുടെ സ്വന്തമായ ചെറുതുണ്ടു ഭൂമിയുടേയും ഉടമകളായി കഴിയുവാൻ ദീർഘകാലമായി അനുവദിക്കപ്പെട്ടിരുന്നു.

അവയില്ലാതെ അവരെ വിൽക്കുക സാധ്യവുമല്ലായിരുന്നു.അതായത്‌ ,അടിമകൾക്ക്‌ "കോളനി"യുടെ അതേ പദവിയാണുണ്ടായിരുന്നത്‌.

'കോളനി'കൈവശഭൂമിയുടെ അടിസ്ഥാനത്തിലുള്ള കൃഷി ബൈസാൻ തിയത്തിൽ പശ്ചിമ സാമ്രാജ്യത്തിനേക്കാൾ കൂടുതൽ വേരൂന്നിയിരുന്നു.

ഭൂമി പാട്ടത്തിന്നു കൊടുക്കുന്നത്‌ ,വിശേഷിച്ചും ദീർഘകാല വ്യവസ്ഥയിൽ ,ഒരു സാധാരണ നടപടിയായി തീർന്നു.

ഭൂ ബന്ധങ്ങൾ ക്രമേണ പരമ്പരാഗതവുമായി തീർന്നു.പശ്ചിമ സാമ്രാജ്യത്തെ അപേക്ഷിച്ച്‌ വളരെ കൂടുതൽ ചെറുകിട സ്വതന്ത്ര -കൈവശഭൂമിയും സ്വതന്ത്ര കർഷക കമ്യൂണുകളും ബൈസാൻ തിയത്തിൽ നിലനിന്നു.

ബൈസാൻ തിയത്തിന്റെ ഭദ്രതയെ അനുകൂലിച്ച മറ്റൊരു ഘടകം അവരെടെ സമ്പുഷ്ടമായ ഭൂമി ബാർബേറിയരുടെ ആക്രമണത്തിന്ന് താരതമ്മ്യേന കുറച്ചു മാത്രമേ വിധേയമായിള്ളൂ എന്നതാണ്.

വൻ നഗരങ്ങളും വ്യാപാര കേന്ദ്രങ്ങളും-വിശേഷിച്ചും ബോസ്‌ പൊറസ്സിന്റെ തീരത്തുള്ള കോൺസ്റ്റാന്റിനോപ്പിൾ ,സിറിയയിലെ ആന്റിയോക്ക്‌ ,ഈജിപ്തിലെ അലക്സാൻ ഡ്രിയ എന്നിവ- സാമ്രാജ്യത്തിന്ന് വിപുലമായ വാണിജ്യ ബന്ധങ്ങളും കയറ്റുമതി വ്യാപാരം വികസിപ്പിക്കാനുള്ള സാദ്ധ്യതകളും ഉറപ്പാക്കി.

യൂറോപ്പും പൂർവ്വപ്രദേശ രാജ്യങ്ങളും തമ്മിലുള്ള ഒരു വ്യാപാര കണ്ണി എന്ന നിലയിൽ ബൈസാൻ തിയം അനുഭവിച്ചു പോന്ന പങ്കും അതിന്ന് മറ്റൊരു പ്രധാനമേന്മയായിരുന്നു.

നാലും അഞ്ചും ആറും നൂറ്റാണ്ടുകളിൽ ബൈസാൻ തിയത്തിൽ ,അടിമ-ഉടമ സമൂഹം ക്രമേണ അന്തർദ്ധാനം ചെയ്യുകയും ഫ്യൂഡൽ ബന്ധങ്ങൾ ക്രമമായി വികസിക്കുകയും ചെയ്തു.

ബാർബേറിയരുടെ കടന്നാക്രമണങ്ങൾ പാശ്ചാത്യ രാജ്യത്തിലെ സൈനികവും ഉദ്യോഗസ്ഥ മേധാവിത്വപരമായ പഴയ സംവിധാനങ്ങളുടെ തകർച്ചക്ക്‌ വഴി തെളിച്ചു.

ബൈസാൻ തിയത്തിൽ മുൻ കേന്ദ്രീകൃത അധികാര ഘടനയുടെ ചട്ടക്കൂടിന്നുള്ളിൽ ഫൂഡൽ പരിവർത്തനം നടക്കുകയായിരുന്നു.

മുൻ അടിമ ഉടമകൾ ശക്തരായ ഫൂഡൽ ഉടകളായി മാറിയപ്പോൾ കേന്ദ്രീകൃത ഉദ്യോഗസ്ഥ മേധാവിത്വത്തിൽ യാതോരു മാറ്റവും വന്നില്ല.

വാസ്തവത്തിൽ ഒരു സ്വേച്ഛാപര ഭരണകൂടത്തിന്നുള്ള മാതൃകാപരമായ അടിസ്ഥാനമായി വർത്തിക്കുകയാണ് ചെയ്തതു.

ഓരോ ഫ്യൂഡൽ പ്രഭുവും അവരുടെ പുതിയ പദവിയും അവരുടെ അധികാരവും പ്രവിശ്യകളിൽ ദൃഡീകരിച്ചമുറക്ക്‌ ,അവരുടെ സ്വാധീനം ആവുന്നത്ര പരിമിതപ്പെടുത്തുവാൻ വേണ്ട നടപടികൾ സാമ്രാജ്യ ഗവർമന്റ്‌ സ്വീകരിച്ചു.

അവർ സ്വകാര്യ പട്ടാളത്തെ പോറ്റുന്നതും അവരുടെ ഭൂ എസ്റ്റേറ്റുകളിൽ തടവറകൾ ഉണ്ടാക്കുന്നതും നിരോധിക്കപ്പെട്ടു.

അടിമത്ത കാലത്തെ സാമൂഹ്യശ്രേണി അപ്പടി നിലനിർത്തുവാൻ ഗവർമന്റ്‌ ശ്രമിച്ചു.എന്നാൽ പട്ടാളക്കാരുടെ പദവിയിലേക്കുള്ള അടിമകളുടെ മാറ്റം അനുവദിക്കുവാൻ പലപ്പോഴും അത്‌ ബാദ്ധ്യസ്ഥമായിരുന്നു.

കഴിഞ്ഞകാലത്തിന്റേതായ ഒരു വ്യവസ്ഥ കുത്തിപൊക്കി നിർത്താൻ ശ്രമിച്ചതിൽ നിന്നും ഭരണ കൂടത്തിന്റെ പിൻ തിരിപ്പൻ സ്വഭാവം വ്യക്തമായിരുന്നു.

വിശേഷിച്ചും ജസ്റ്റീനിയൻ ഒന്നാമന്റെ ഭരണ കാലത്ത്‌(527-565).ഈ ഭരണാധികാരി അതി സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവും രാജ്യതന്ത്രജ്ഞനുമായിരുന്നു.

ജസ്റ്റീനിയന്റെ ഭരണകാലത്ത്ബൈസാൻ തിയം അതിന്റെ പ്രശക്തിയുടെ ഉച്ചകോടിയിലെത്തി.

ജസ്റ്റീനിയന്റെ നിർദ്ദേശമനുസരിച്ചു തയ്യാറാക്കപെട്ട സിവിൽ നിയമ സംഹിത ചക്രവർത്തിക്ക്‌ അനിയന്ത്രിതമായ അധികാരം നൽകുകയും സഭയുടേയും സ്വകാര്യ സ്വത്തിന്റേയും പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുകയും നിലവിലുള്ള വ്യവസ്ഥകൾ സ്ഥിരീകരിക്കുകയും അടിമകൾക്കും 'കോളനി'കൾക്കുമുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ചെയ്തു.

ജസ്റ്റീനിയന്റെ നയങ്ങൾ വിവിധജന വിഭാഗങ്ങൾക്കിടയിൽ വലിയ അസംതൃപ്തി ഉളവാക്കി.

കലാപത്തിന്റെ ഒരു വേലിയേറ്റം സാമ്രാജ്യത്തിന്റെ പലഭാഗങ്ങളിൽ പൊങ്ങി മറിഞ്ഞു.കോൺസ്റ്റാന്റിനോപ്പിളിലെ കലാപം വിശേഷിച്ചും ഗുരുതരമായിരുന്നു.

'കീഴടക്കുക'എന്ന് അർത്ഥമുള്ള 'നീക്കാ' എന്ന പേരു അതു നേടി. ഈ കലാപം അടിച്ചമർത്തിയ ശേഷം ,ജസ്റ്റീനിയൻ തന്റെ ശ്രദ്ധ വിദേശ നയമണ്ഡലത്തിലെ വിപുലമായ പദ്ധതികളിലേക്ക്‌ തിരിച്ചു.

ഇറ്റലിയിലും സ്പെയിനിലും ആഫ്രിക്കയിലും അദ്ദേഹം നേടിയ വിജയങ്ങൾ കേവലം പൂഴിമണ്ണിലുയർത്തിയതാണെന്ന് അതിവേഗം തെളിഞ്ഞു.

ജസ്റ്റീനിയന്റെ പിൻ തുടർച്ചക്കാരുടെ ഭരണകാലത്തു.ബൈസാൻ തിയം പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ പലതും നഷ്ടപ്പെട്ടു.മാത്രമല്ല ,ബൈസാൻ തിയംഭൂപ്രദേശം തന്നെ ബാർബേറിയന്മാരുടെ കടന്നാക്രമണത്തിന്ന് വിദേയമായി ;ഏഴാം നൂറ്റാണ്ടിൽ സിറിയ,പാലസ്റ്റൈൻ ,ഈജിപ്ത്‌ എന്നീരാജ്യങ്ങൾ അറബികൾ പിടിച്ചെടുത്തു

Varamozhi Editor: Text Exported for Print or Save

ബാർബേറിയൻസമൂഹം ;

ബാർബേറിയൻ നേതാക്കൾ പുതുതായി പിടിച്ചടക്കിയ ഭൂ പ്രദേശത്തോ റോമാക്കാരിൽ നിന്നും തിരികെ പിടിച്ച ഭൂമിയിലോ വാസമുറപ്പിച്ചപ്പോൾ അവർ സ്വഭാവികമായും അവരുടെ ആചാരങ്ങളും കമ്യൂണുകളും ഒപ്പം കൊണ്ടുവന്നു.

പക്ഷെ ,ഈ പിടിച്ചടക്കപ്പെട്ട നാടുകളിൽ നേരത്തെ വസിച്ചിരുന്നവർ വർഗ്ഗ സമൂഹത്തിൽ പെട്ടവരായിരുന്നു.;

റോമാക്കാരോടൊപ്പം അടിമകളും 'കോളൊനി'യുമുണ്ടായിരുന്നു.

അത്തരമൊരു സമൂഹത്തിന്റെ ഭരണത്തിന്നു പഴയ നടപടികൾ മതിയായിരുന്നില്ല.

താമസിയാതെ ബാർബേറിയൻ സമൂഹത്തിന്റെ സംയോഗം നഷ്ടപ്പെടുകയും അതിൽ വർഗ്ഗ സ്വഭാവം വളരുകയും ചെയ്തു.

ഇതിന്റെ വിശദാംശങ്ങൾ പിന്നീട്‌ പരിശോധിക്കാം .

ഈ വികാസങ്ങളെല്ലാം കൂടി ചേർന്നു ബാർബേറിയൻ സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുകയും അവ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന്ന്‌ വഴി തെളിക്കുകയും ചെയ്തു .

രാജ്യം പിടിച്ചടക്കിയവർക്ക്‌ പട്ടാളവും ,ഭരണപരവും നിയമ പരവും മറ്റുമായ കർമോപാധികളും ആവശ്യമായിരുന്നു.

ഇവ ഉണ്ടായപ്പോഴേക്കും കൂടുതൽ സങ്കീർണ്ണമായ ഒരു ഭരണ സംവിധാനത്തിന്റെ ആവശ്യകത ഉയർന്നു.

വിശേഷിച്ചും പിടിച്ചടക്കപ്പെട്ട ജനതയെ അധീനതയിൽ വെയ്കുവാനും ,അവരിൽ നിന്നു കപ്പം പിരിക്കുവാനും ക്രമസമാധാനം പുലർത്തുവാനും ഭരണം ശ്രമിച്ചു.

ഇതിനകം തന്നെ സമൂഹം ചൂഷിതരും ചൂഷകരും അടങ്ങുന്നതായി ത്തീരുകയും ചെയ്തു.

ഈ ഫ്യൂഡലീകരണ പ്രക്രിയ എന്തായിരുന്നു?

പുതിയ ബാബേറിയൻ രാഷ്ട്രങ്ങളിൽ അത്‌ എങ്ങിനെ സംഭവിച്ചു?

ആ ചോദ്യത്തിന്ന്‌ ചുരുക്കത്തിൽ മറുപടി പറയാവുന്നതാണ്‌.

ഫ്യൂഡൽ പ്രഭുക്കൾ ഭൂമി ഏറ്റെടുത്തപ്പോൾ അദ്ധ്വാനിക്കുന്ന ജനത അവരുടെ ആശ്രിതരായി ;

അടിയാന്മാരെന്ന നിലയിൽ ഒരിക്കൽ അവർ പണിയെടുക്കാൻ ആരംഭിച്ചതോടെ അവരുടെ അധ്വാനമോ അതെല്ലെങ്കിൽ അവരുടെ ഉൽപന്നത്തിന്റെ ഒരു ഭാഗമോ ഫ്യൂഡൽ പ്രഭുക്കൾക്ക്‌ നൽകാൻ അവർ ബാദ്ധ്യസ്ഥരായി .

ഫ്യൂഡൽ പ്രഭുക്കളുടെ ഭൂ ഉടമസ്ഥത അധ്വാനിക്കുന്ന ജനതയുടെഫ്യൂഡൽ ആശ്രിതത്വം,

ഭരണവർഗ്ഗത്തിന്ന്‌ വെറുമ്പാട്ടം നൽകാനുള്ള അവരുടെ ബാധ്യത-ഇതൊക്കെയായിരുന്നു ഫ്യൂഡലീകരണ പ്രക്രിയയിൽ നിന്നുളവായ സാമൂഹ്യ പ്രതിഭാസങ്ങൾ ,

പക്ഷെ ഇവ ഇപ്പോൾ എങ്ങിനെ സംഭവിച്ചു?

ബാർബേറിയൻ ഗോത്രങ്ങളെ നയിച്ചതു അവരുടെ നേതാവായിരുന്നു.

ഗോത്ര നേതാവിന്റെ പുതിയ ഭൂ പ്രദേശങ്ങൾ പിടിച്ചടക്കിയാൽ ,ഭൂമിയിൽ ഏറിയ പങ്കും നേതാവ്‌ തന്റെ അനുചരന്മാർക്ക്‌ വിഭജിച്ചു കൊടുക്കുമായിരുന്നു.

പലപ്പോഴും റോമൻ കുലീനരുടെ വൻ കിട എസ്റ്റേറ്റുകൾ ,അടിമകളും 'കോളൊനി'യുമടക്കം അവർക്കിങ്ങനെ നൽകപ്പെട്ടു.

ഗോത്രത്തിലെ മറ്റു സ്വതന്ത്ര അംഗങ്ങൾക്ക്‌ അവരുടെ ആദ്യ പാർപ്പിട സ്ഥലത്ത്‌ അവർ അനുഭവിച്ചുപോന്ന ഭൂമി സംബന്ധമായ അവകാശങ്ങൾക്കനുസരിച്ചും ഭൂമി നൽകപ്പെട്ടു.

കുലങ്ങളുടെ ഘടകങ്ങൾ ഗ്രാമ കമ്യൂണുകളിലാണ്‌ ജീവിച്ചിരുന്നത്‌;ഓരോ വലിയ കുടുംബവും ഒരു ഭൂമിയുടെ കൈവശാവകാശം പരമ്പരാഗതമായി അനുഭവിച്ചു പോന്നു;

ഇതിൽ അവരുടെ വീടും ,കന്നുകാലികൾക്കുള്ള ഒരു വളപ്പും കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു.

കമ്യൂണിന്റെ അവശേഷിച്ചഭാഗം -ചെറു വനവും മേച്ചിൽ സ്ഥലങ്ങളും തരിശു ഭൂമിയും ജലാശയങ്ങളും-പൊതു ഭൂമിയായിരുന്നു.വലിയ കൂട്ടുകുടുംബങ്ങൾ ക്രമേണ ചെറിയ ഘടകങ്ങളായി പിരിയുകയും കൈവശഭൂമി അതനുസരിച്ചു ഭാഗിക്കപ്പെടുകയും ചെയ്തു.

ഓരോ ചെറിയ കുടുംബത്തിന്റേയും കാരണവർ തന്റെ കൈവശ ഭൂമിയുടെ പാരമ്പര്യപ്രകാരമുള്ള അവകാശങ്ങളോട്‌ കൂടിയ ഉടമയായി തീർന്നു.

ഗ്രമത്തിലെ മുഴുവൻ പൊതു ഭൂമിയും ഉപയോഗിക്കാനുള്ള അവകാശവും അവർക്കുണ്ടായിരുന്നു.

ഈ ചെറു കർഷകർ ആദ്യമൊക്കെ സ്വതന്ത്രരായിരുന്നു എങ്കിലും ക്രമേണ അവരുടേ ഭൂമിയും സ്വാതന്ത്ര്യവും അവർക്ക്‌ നഷ്ടപ്പെടുകയും വൻ കിട ഭൂവുടമകൾക്ക്‌ സേവനമനുഷ്ടിക്കുന്ന ആശ്രിത കർഷകരോ അടിയാന്മാരോ ആയിതീരുകയും ചെയ്തു.

ബാർബേറിയൻ ഗോത്രങ്ങളുടെ വൻ തോതിലുള്ള കുടിയേറ്റങ്ങളുടേയും ആദ്യ ബാർബേറിയൻ രാഷ്ട്രങ്ങളുടെ സ്ഥാപനത്തിന്റേയും കാലത്തു പുതിയ ഭൂപ്രദേശത്തു വാസമുറപ്പിക്കുവാനും വൻ കിട ഭൂ എസ്റ്റേറ്റുകൾ കൈവശപ്പെടുത്തു വാനും തുടങ്ങിയപ്പോൾ ,

സ്വതന്ത്രനായ സാധാരണകാരന്നു തന്റെ അടിസ്ഥാന കമ്യൂണിലെ സഹാംഗങ്ങളിൽനിന്നു പലപ്പോഴും പിൻ തുണയും സംരക്ഷണവും കിട്ടുക സാദ്ധ്യമായിരുന്നില്ല .

കാരണം,അതു അപ്പോഴേക്കും ദുർബലവും വിഘടിതവുമായി ക്കഴിഞ്ഞിരുന്നു.

ഗോത്ര നേതാവിൽ നിന്നും ഇത്രയും പ്രതീക്ഷിക്കുക സാദ്ധ്യവുമല്ലായിരുന്നു.

അദ്ദേഹം ഇപ്പോൾ പുതുതായി രൂപീകൃതമായ ബാർബേറിയൻ രാഷ്ട്രത്തിന്റെ രാജാവായിരുന്നു.

അവരാകട്ടെ വൻ ഭൂ പ്രദേശങ്ങളുടെ ഭരണം നടത്തുകയും ദൂരം അവരെ അപ്രാപ്യമാക്കുകയും ചെയ്തു.

അക്കാലത്തെ ചെറു കർഷകർ അയാളുടെ സ്വന്തം ജില്ലയിലെ ശക്തരായ ആളുകളിൽ നിന്ന് സംരക്ഷണം നേടാൻ ബാദ്ധ്യസ്ഥനായി തീർന്നു.

ഇവരാകട്ടെ പലപ്പോഴും ഗോത്ര നേതാവിന്റെ സായുധ പരിവാരത്തിലെ മുൻ അംഗങ്ങളായിരുന്നു.ഇവർക്ക്‌ നേതാവ്‌ ,വൻ ഭൂ എസ്റ്റേറ്റുകൾ അനുവദിച്ചു കൊടുത്തിരുന്നു.

സ്വന്തം സായുധ പരിവാരങ്ങളുള്ള ധനികരേയും ചെറു കർഷകർക്ക്‌ ചിലപ്പോൾ ആശ്രയിക്കേണ്ടി വന്നു.

ഇവരാകട്ടെ സ്വന്തം സാഹസികതകൊണ്ടു ഭൂമി പിടിച്ചെടുക്കുകയും സ്വതന്ത്രരായ സാദാരണക്കാരുടെ ഭൂമി വിലക്കു വാങ്ങി അവരുടെ എസ്റ്റേറ്റുകൾ വിപുലപ്പെടുത്തിയവരായിരുന്നു.

ഭൂമി വ്യക്തി സ്വത്തവകാശത്തിന്നു വിദേയമാകുകയും അതു വാങ്ങുകയും വിൽക്കുകറ്റും ചെയ്യാമെന്ന് വരികയും ചെയ്തതോടെ

ഒരു വശത്ത്‌ വൻ കിട ഭൂ എസ്റ്റേറ്റുകളുടെ രൂപീകരണവും മറുവശത്ത്‌ കഷ്ടിച്ചു കഴിഞ്ഞു കൂടാൻ ഉതകുന്ന തുണ്ടു ഭൂമികളുടേയും ഭൂരഹിത കർഷകരുടേയും ആവിർഭാവവും സമയത്തിന്റെ മാത്രം ഒരു പ്രശ്നമായിരുന്നു.

ബാർബേറിയൻ സമൂഹം പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ പുതിയ രാഷ്ട്രങ്ങൾ പടുത്തുയർത്തിയപ്പോൾ ആ സമൂഹത്തിൽ സംഭവിച്ച പ്രക്രിയ ഇത്തരത്തിലായിരുന്നു. (പ്രഭാത്‌ ബുക്സിന്റെ 'ലോകചരിത്ര'ത്തിൽ നിന്നും പകർത്തിയത്‌)