2010, ഡിസംബർ 29, ബുധനാഴ്‌ച

മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അടുത്തതായി നമുക്ക് മസ്തിഷ്ക്കത്തിന്റെ ശരീരക്രിയാശാസ്ത്രം (physiology)എന്തെന്ന് പരിശോധിക്കാം .

ബോധേന്ദ്രിയങ്ങളുടെ (കണ്ണ്‌,ചെവി,തുടങ്ങിയ) ഉദ്ദീപനത്തിൽ നിന്ന് ഉദ്ഭൂതമാകുന്ന ആവേഗങ്ങൾ (impulses) അഭിവാഹി തന്ത്രിക (afferent nerves) കളീലൂടെ സെറിബ്രൽ കോർട്ടെക്സിലേക്ക് സഞ്ചാരണം ചെയ്യപ്പെടുമ്പോൾ സംവേദനങ്ങൾ ഉണ്ടാകുന്ന പ്രത്യേകഭാഗങ്ങൾ അവിടെയുണ്ടെന്ന് ബുദ്ധിമണ്ഡലത്തിന്റെ പ്രവർത്തനത്തേപ്പറ്റിയുള്ള പരിശോധനകൾ തെളിയിച്ചിട്ടുണ്ട് .

ഈ ഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് (ശിരസ്സിന്റെ പിൻ ഭാഗത്ത്)നശിപ്പിക്കപ്പെട്ടാൽ ഫലം അന്ധതയും ,ചെന്നിയുടെ ഭാഗത്തുള്ള മറ്റൊരു ഭാഗത്തിന്ന് കേടു പറ്റിയാൽ ഫലം ബധിരതയും ആണ്.

കോർട്ടെക്സിന്റെ മറ്റുചിലഭാഗങ്ങൾക്ക് ഹാനി സംഭവിച്ചാൽ നിറങ്ങൾ കാണാൻ പറ്റുമെങ്കിൽ പോലും ഒരു വസ്തുവിനെയാകെ പ്രേക്ഷിക്കാൻ കഴിയാതെ വരും.

അതുപോലെ തന്നെ കോർട്ടെക്സിന്റെ വേറെ ചിലഭാഗങ്ങൾ വൈദ്യുതി ശക്തിയിലൂടെ ഉദ്ദീപിപ്പിച്ചാൽ മറന്നുപോയകാര്യങ്ങൾ ശരിക്കും ഓർമ്മവരും.

പ്രാണവായുവിന്റെ(ഓക്സിജൻ)കുറവ് മസ്തിഷ്കത്തെ സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.

മസ്തിഷ്കത്തിലേക്കുള്ള രക്തവിത്രണത്തിൽ വളരെ ചെറിയ വ്യതാസം വന്നാൽ മതി ,തലച്ചോറിന്റെ പ്രവർത്തനത്തെയാകെ അത് ഗുരുതരമായി ബാധിക്കും;

ചിലപ്പോൾ പൊടുന്നനേയുള്ള ബോധക്കേട്തന്നേയും തന്മൂലം സംഭവിക്കാം .

സംവേദനങ്ങളും ആശയങ്ങളും സങ്കീർണ്ണമായി സംഘടിക്കപ്പെട്ടിട്ടുള്ള ഒരു ഭൗതിക അവയവത്തിന്റെ -മസ്തിഷ്ക്കത്തിന്റെ-സാധാരണ നിലക്കുള്ള പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ശാസ്ത്രം ഖണ്ഡനാതീതമായി തെളിയിച്ചിട്ടുണ്ട് .

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ,ബോധം പ്രത്യേകരൂപത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തെ,മസ്തിഷ്കത്തെ-അത് ബോധത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്-ആശ്രയിച്ചാണിരിക്കുന്നത്.

“ചിന്ത അസ്തിഷ്ക്കത്തിന്റെ ധർമ്മമാണെന്നും,സംവേദനങ്ങൾ ,അതായത് ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ,നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേൽ സാധനങ്ങളുടെ കരണം മൂലം സൃഷ്ടിക്കപ്പെട്ടുകൊണ്ട് നമ്മിൽ തന്നെ നിലനില്ക്കുന്നതാണെന്നും”ലെനിൻ,സമാഹൃത കൃതികൾ വാല്യം 14,പേജ്90 )പ്രകൃതിശാസ്ത്രം ശക്തിയുക്തം വാദിക്കുന്നു.

നേരെമറിച്ച്,ആത്മനിഷ്ട ആശയവാദികൾ പറയുന്നത്,മസ്തിഷ്കം ഉൾപ്പെടേയുള്ള ഏത് അംഗവും സംവേദനങ്ങളുടെ ഒരു സമാഹാരം ആണെനാണ്‌;ഇതിൽനിന്ന് സിദ്ധിക്കുന്നത് മസ്തിഷ്ക്കം ബോധത്തിന്റെ ഒരു ഉല്പ്പന്നമാണെന്നും മറിച്ച് ബോധം മസ്തിഷ്കത്തിന്റെ ഉല്പ്പന്നമല്ലെന്ന് മാണത്രെ.

അതിനാൽ മാഹ് എന്ന ആളെപ്പോലെതന്നെ ആത്നനിഷ്ട ആശയവാദിയായ അവെനാറിയുസും പ്രകൃതിശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ പരസ്യമായിതന്നെ തിരസ്കരിക്കുന്നു

“മസ്തിഷ്കം ചിന്തയുടെ അവയവം അല്ല” എന്നും സങ്കല്പ്പങ്ങളും സംവേദനങ്ങളും മസ്തിഷ്കത്തിന്റെ ധർമ്മങ്ങൾ അല്ലെന്നും പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഇത് ചെയ്യുന്നത്.,

അത് വെച്ച് നോക്കുമ്പോൾ , അദ്ദേഹം “ശരീരക്രിയാശാസ്ത്രത്തിന്റെ ഏറ്റവും പ്രാധമികമായസത്യത്തെപ്പോലും നിഷേധിക്കുകയാണ്ചെയ്യുന്നത്.(ലെനിൻ അതേകൃതി)ലെനിൻ ചൂണ്ടിക്കാട്ടുന്നു.

ഇവിടെയും ഒന്നുകിൽ നാം ശരീയക്രിയാശാസ്ത്രം സംശയലേശമന്യേ തെളിയിച്ചുട്ടുള്ള വസ്തുതകളും അങ്ങിനെ ഭൗതിക വാദവും അംഗീകരിക്കണം ,

അല്ലെങ്കിൽ ബുദ്ധിമണ്ഡലത്തിന്റെ ശരീരക്രിയാശാസ്ത്രം തെളിയിച്ചിട്ടുള്ള വസ്തുതകളെ നിഷേധിച്ചുകൊണ്ട് ആശയവാദത്തെ പുണരണം.

ഇനി.. അപ്പോൾ പിന്നെ ഈ തത്വശാസ്ത്രം എന്നുപറയുന്നത് എന്താണ്‌ എന്ന് നോക്കാം..


ഭൂമിയുടെ ഭൂതകാലത്തേക്കുറിച്ചുള്ള ശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അചേതന വസ്തുക്കളിൽ സംവേദനത്തിന്റേയോ ചിന്തയുടേയോ യാതോരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

ഈ സ്ഥിതിയിൽ ബോധത്തിന്റെ പ്രഥമോപാധിയായി ശാസ്ത്രം കാണുന്നത് ജീവനാണ്‌.

എന്നാണ്‌ ഭൂമുഖത്ത് ജീവൻ ആർജ്ജിച്ചത്?

ഈ ചോദ്യത്തിന്ന് മറുപടി കണ്ടുപിടിക്കാൻ പലേ ശാസ്ത്രങ്ങളും സഹായിച്ചിട്ടുണ്ട് .ഉദാഹരണത്തിന്ന്,ധാതുക്കളിലും പാറകളിലുമുള്ള യൂറേനിയം ,ആക്ടിനോ യൂറേനിയം ,തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് പരമ്പരകളിലെ ആദ്യത്തേയും അവസാനത്തേയും അംഗങ്ങളുടെ സംഖ്യ കണക്കാക്കികൊണ്ട് ഭൂഗർഭനിക്ഷേങ്ങളുടെവയസ്സ് ഏറെക്കുറേ കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുമെന്ന് ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.

ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയുടെ പുറം പോളക്ക് എത്രവയസ്സുണ്ടെന്ന് (400കോടി വർഷത്തെ പഴക്കമുണ്ടതിന്ന്) മാത്രമല്ല ,ഓരോരോ ഭൂഗർഭശാസ്ത്രയുഗം എത്രകാലം നീണ്ടു നിന്നിട്ടുണ്ടെന്ന് കൂടി ഭൂഗർഭശാസ്ത്രജ്ഞന്മാർ സ്ഥാപിച്ചിട്ടുണ്ട് .

ഈ പുറം പോളയുടെ വിവിധപാളികൾ പരിശോധിച്ച്കൊണ്ട് മുന്നൂറ് കോടി സംവത്സരങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് യാതോരുവിധത്തിലുള്ള ജീവിധവും,ഏറ്റവും ലളിതമായത് പോലും,ഉണ്ടായിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞരും പ്രാചീനജന്തുശാസ്ത്രജ്ഞരും ചേർന്ന് തെളിയിച്ചിട്ടുണ്ട് .

ഭൂമുഖത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ആദ്യത്തെ ജീവികളെന്ന് കരുതപ്പെടുന്ന സൂഷ്മാണുജീവികൾക്ക് സംവേദനത്തിന്ന് കഴിവില്ലെന്ന് ,അപ്പോൾ ചിന്തയുടെ കാര്യവും പറയുകയും വേണ്ടല്ലോ .സൂഷ്മജീവശാസ്ത്രപരമായ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .

അവക്ക് ഉത്തേജനശീലത (irritability) മാത്രമേയുള്ളൂ .

ഒടുവിൽ തൃതീയകാലഘട്ടത്തിൽ (690-10 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) സംവേദനത്തിന്ന് പുറമേ ഇന്ദ്രിയാവബോധത്തിന്നും സങ്കല്പ്പത്തിന്നും ത്രാണിയുള്ള ഉയർന്ന തരങ്ങൾ ഉൾപ്പെടേയുള്ള സസ്തനജീവികൾ ആവിർഭവിക്കുന്നതു വരേയുള്ള കഴിഞ്ഞകോടാനുകോടി വർഷങ്ങൾക്കിടയിൽ ജന്തു ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വരികയായിരുന്നു എന്ന് ശീലീഭൂതജന്തുക്കളെ പഠനം ( പ്രാചീനജന്തു ശാസ്ത്രം ) വെളിവാക്കുന്നുണ്ട്.

എന്നു വരികിലും മനുഷ്യനിൽ മാത്രമേ ബോധം ,ചിന്തിക്കാനുള്ള കഴിവ് കണ്ടുവന്നിട്ടുള്ളൂ.

ജന്തുക്കളിൽനിന്ന് വ്യതിരിക്തമായി മനുഷ്യർ ആവിർഭവിച്ചത് പത്തുലക്ഷത്തിന്നും അൻപത് ലക്ഷത്തിന്നും ഇടക്കുള്ള സംവത്സരങ്ങൾക്ക് മുമ്പായിരിക്കണമെന്നതിന്ന് ഭൂമിയുടെ പുറം പോളകളുടെ പാളികളിലെ റേഡിയോ ആക്ടീവ് ക്ഷയോല്പ്പന്നങ്ങളേപ്പറ്റിയുള്ള - മനുഷ്യന്റെ തൊട്ടുമുമ്പത്തെ പൂർവ്വികരായ ഹൊമിനിഡ് എന്ന വിഭാഗത്തിൽ പെടുന്നവയുടെ ശീലീഭൂത അസ്ഥികളും അതിലടങ്ങിയിട്ടുണ്ട്-അപഗ്രഥനം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഭൂമിയും അതിലുള്ള സർവ്വചരാചരങ്ങളും സംവേദനങ്ങളുടേയും ആശയങ്ങളുടേയും ഉക്പന്നമാണെങ്കിൽ ,ഭൂമുഖത്ത് ജീവിതത്തിന്റെ കണികപോലും ഇല്ലാതിരുന്ന നൂറ്കോടി വർഷക്കാലത്ത് അതെല്ലാം ആരുടെ സംവേദനങ്ങളും ആശയങ്ങളുമായിരുന്നു?

വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഈ ചോദ്യത്തിന്ന് മറുപടി നല്കാൻ ആശയവാദികൾക്ക് കഴിയുന്നില്ല.

ഒരു കാലത്ത് മനുഷ്യനോ മറ്റേതെങ്കിലും ജീവിയോ ഇല്ലാതിരുന്ന ,ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്ത ,സ്ഥിതിയിലായിരുന്നു ഭൂമിയെന്ന് പ്രകൃതിശാസ്ത്രം സംശയത്തിന്നിടയില്ലാത്ത വിധം സ്ഥാപിക്കുന്നുണ്ട് .

ലെനിൻ എഴുതുകയുണ്ടായി “ജൈവപദാർത്ഥം ഒരു പില്ക്കാലപ്രതിഭാസമാണ്‌,

സുദീർഘമായ ഒരു പരിണാമത്തിന്റെപരിണിതഫലമാണ്‌,

പദാർത്ഥമാണ്‌പ്രാഥമികമായിട്ടുള്ളതെന്നും,

ചിന്ത,ബോധം,സംവേദനം എന്നിവ വളരെ ഉച്ചകോടിയിലുള്ള വികാസത്തിന്റെ ഉല്പ്പന്നമാണെന്നും ...ഇതിൽനിന്ന് സിദ്ധിക്കുന്നു”.(ലെനിൻ ,സമാഹൃത കൃതികൾ,വാല്യം 14,പേജ്75)

അങ്ങിനെ ഒന്നുകിൽ ആധുനികശാസ്ത്രവും അതിൽ നിന്ന് സ്വാഭാവികമായി ഉദ്ഭൂതമാകുന്ന ഭൗതികവാദവും അംഗീകരിക്കുക

അല്ലെങ്കിൽ ആശയവാദവും തദ്വാരാ ശാസ്ത്രവും കൃത്യമായി തെളിച്ചിട്ടുള്ള പ്രാഥമിക സത്യങ്ങളുടെ നിഷേധവും സ്വീകരിക്കുക

എന്നത് മാത്രമാണ്‌ നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി...

ഇനി നമുക്ക് മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും എന്താണ്‌ എന്ന് പരിശോധിക്കാം .





ഭൗതികവാദവും വസ്തുനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം

പൗരാണിക ഗ്രീസിൽ പ്ലാറ്റോ(428-/427-345BC) യുടെയും ജർമ്മനിയിൽ ഹെഗലിന്റേയും(1770-1831) ബോധനങ്ങളിൽ
ആശയവാദത്തിന്റെ മറ്റൊരു രൂപം നമുക്ക് കാണാം .
ആശയവാദത്തിന്റെ ക്ളാസിക്കൽ വ്യാഖ്യാതാക്കളും അവർ തന്നെയായിരുന്നല്ലോ,
പ്രകൃതിക്ക് മനസ്സിൽ നിന്ന് സ്വതന്ത്രമായ നിലനില്പ്പുണ്ട് എന്നകാര്യം ഈ തത്വചിന്തകർ അംഗീകരിക്കുന്നുണ്ട്.
അവരുടെ യുക്തിവാദം അനുസരിച്ച് ജ്ഞാനേന്ദ്രിയങ്ങൾ മുഖേന നാം ഓരോ വസ്തുക്കളെ- ഈ വസ്തുക്കൾ ചേർന്നുള്ളതാണ്‌ ലോകം-ഗ്രഹിക്കുന്നു;
പക്ഷെ,ഇന്ദ്രിയങ്ങൾ മുഖേനയുള്ള അനുഭവം ചെറിയ കുട്ടികൾക്ക് പോലും ഉണ്ടാകാവുന്ന തരത്തിലുള്ള ഉപരിപ്ലവമായ അറിവുകൾ മാത്രമേ പ്രദാനം ചെയ്യുന്നുള്ളു.
ഇന്ദ്രിയാനുഭവങ്ങൾ പരമമായ അറിവ്,അതായത് വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള അറിവ് ,പ്രദാനം ചെയ്യുന്നില്ല.
നിറം,മണം,രുചി തുടങ്ങിയതിനേപ്പറ്റി മനുഷ്യന് ഇന്ദ്രിയാനുഭവം ലഭിക്കും.
ഇപ്രകാരം ഗ്രഹിച്ചിട്ടുള്ള സംഗതികളുടെ ഓർമ്മ അവന്റെ മനസ്സിൽ ഓരോ വസ്തുവിന്റേയും ചിത്രം വരച്ചുകാട്ടും .
എന്നാൽ അവയ്ക്കെല്ലാം പൊതുവായിട്ടുള്ളതും അവയെ അവയാക്കിത്തീർക്കുന്നതുമായ സംഗതി,അതായത് അവയുടെ സത്ത ,
ജ്ഞാനേന്ദ്രിയങ്ങൾ മുഖേന ഗ്രഹിക്കാനോ സങ്കല്പ്പിക്കാനോ സാധിക്കുകയില്ല.
പ്ലാറ്റോയുടെ കാലത്ത് പോലും ശാസ്ത്രം സംവേദനവിവരങ്ങളുടെ നാലതിർത്തിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്നില്ല.
ഒറ്റപ്പെട്ട,അസ്ഥിരങ്ങളായ വസ്തുക്കൾ എങ്ങിനേയിരിക്കുമെന്ന് മാത്രമാണല്ലോ ഇന്ദ്രിയാനുഭവങ്ങളും ധാരണകളും നമുക്ക് പറഞ്ഞുതരുന്നത്.
എന്നാൽ അവയുടെ കാതലായ ഭാഗം,സത്ത,എന്തെന്ന് മനസ്സിലാക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നത്.
ഒറ്റപ്പെട്ടതും യാദൃശ്ചികവുമായ വസ്തുതകളിലും വസ്തുക്കളിലും പ്രകടമാവുന്നതും അവയ്കാധാരമായിട്ടുള്ളതുമായ പൊതുവും സ്ഥിരവും ശാശ്വതവുമായ ഗുണദോഷങ്ങളേപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടത് ഇതിന്നാവശ്യമാണ്‌.
ചുരുക്കിപ്പറഞ്ഞാൽ,ലോകം എന്തെല്ലാം സംഗതികൾ ചേർന്നുള്ളതാണെന്ന് ധരിക്കണമെങ്കിൽ നമുക്ക് അവയേപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം.
ഇന്ദ്രിയഗ്രാഹ്യത്തിന്ന്,അഥവാ ചിത്രീകരണത്തിന്ന് നിദാനമായത് ഒരു പ്രത്യേക വസ്തുവാണ്. ഉദാഹരണത്തിന്ന് എന്റെ നോട്ട്പുസ്തകത്തിൽ വരച്ചിട്ടുള്ള സമദ്വിഭുജത്രികോണം (isosceles triangle)നേരേമറിച്ച് ചിന്തക്ക് നിദാനമായിട്ടുള്ളത്
“ത്രികോണം ”എന്നധാരണകൊണ്ട് നിർവ്വചിക്കപ്പെട്ടിട്ടുള്ളതും ഇന്നുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാൻ പോകുന്നതുമായ എല്ലാ ത്രികോണങ്ങളുടേയും സത്ത (കാതലായിട്ടുള്ള പ്രധാന ഗുണങ്ങൾ)യാണ്‌.
ഒരു ത്രികോണം എന്തുസാധനംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നുവെന്നതോഅതിന്റെ നിറവും എന്താണന്നതോ ,അതിന്റെ സ്വഭാവത്തെ യാതേരുതരത്തിലും ബാധിക്കുന്നില്ല.
നിലവിലുള്ള എണ്ണമറ്റ ത്രികോണങ്ങളെ തമ്മിൽ വേർതിരിക്കുന്ന പ്രത്യേകസവിശേഷതകൾക്കും ഇവിടെ യാതോരു പ്രാധാന്യവുമില്ല.
എങ്കിലു, ഓരോ ത്രികോണത്തിന്നും ഒരു ത്രികോണത്തിന്റെ സത്തക്ക്-അതിന്റെ എണ്ണമറ്റ ഭാവരൂപങ്ങൾക്കെന്തു സംഭവിച്ചാലും ഈ സത്തക്ക് മാറ്റം വരുന്നില്ല-
രൂപം നല്കുന്ന സവിശേഷതകൾ ഉണ്ടായിരിക്കണം.
അങ്ങിനെ ബോധേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന എല്ലാഭൗതികവസ്തുക്കളും ആ വസ്തുക്കളുടെ സത്തയുടെ ബാഹ്യരൂപരേഖകളാണ്‌;
അതേസമയം അവയുടെ സത്തയാണ്‌ പ്രതിഭാസത്തിന്റെകാതലായിട്ടുള്ളത്.
അതിന്റെ ആന്തരിക ഉറവിടമായിട്ടുള്ളത് ;അവയുടെ നിലനില്പ്പ് തന്നെ അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ദ്രിയഗോചരമായിട്ടുള്ള ഭൗതിക വസ്തുക്കൾ വസ്തുനിഷ്ടമായി,ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നു എങ്കിലും
അത് യാഥാർത്ഥ്യത്തിന്റെ ബാഹ്യവശം മാത്രമാണ് .
പ്രപഞ്ചത്തിലടങ്ങിയിട്ടുള്ള ഭൗതിക പ്രതിഭാസങ്ങളുടെ അടിത്തറ ഒറ്റയൊറ്റയായ ബാഹ്യപ്രതിഭാസങ്ങളുടെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത,ശാശ്വത സത്തകളാണ്.
ഹെഗലിന്റെ വീക്ഷണത്തിൽ ഈ സത്തകൾ എന്താണ്?
ഒരു ത്രികോണത്തിന്റെ സത്ത അതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന സാധനത്തേയോ അതിന്റെ വലിപ്പത്തേയോ നിറത്തേയോ ആശ്രയിച്ചല്ല ഇരിക്കുന്നത്,
ഏതൊരു ത്രികോണത്തിന്റേയും സത്ത ത്രികോണങ്ങൾക്ക് പൊതുവായിട്ടുള്ളതാണ്‌;
അതായത്, ഓരോ ത്രികോണവും മൂന്ന് കോണങ്ങൾക്ക് രൂപം നല്കിക്കൊണ്ടറ്റങ്ങൾ
കൂട്ടിമുട്ടിയിട്ടുള്ള നേർവരകളുടെ ചിത്രമാണ്‌.
ഒരു ത്രികോണത്തിന്റെ സത്ത ദർശിക്കാനോ സങ്കല്പ്പിക്കാനോ സാദ്ധ്യമല്ല;
കാരണം,ബോധേന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്ന സംഗതികൾ മാത്രമല്ലേ നമുക്ക് സങ്കല്പ്പിക്കാൻ കഴിയൂ.
എനിക്ക് സങ്കല്പ്പിക്കാൻ കഴിയുന്ന ത്രികോണം ചോക്ക്കൊണ്ട് ബ്ളാക്ക്ബോർഡിലോ,പെൻസിൽ കൊണ്ട് കടലാസ്സിലോ വരച്ചതാകാം ;
പക്ഷെ ആർക്കും “പൊതുവിൽ ത്രികോണം ”സങ്കല്പ്പിക്കാൻ സാദ്ധ്യമല്ല.
അതൊരു ഭൗതികവസ്തു അല്ലെന്നതോ പോകട്ടെ ,ഒരു ദൃശ്യചിത്രീകരണം പോലുമല്ല.
പിന്നേയോ,അത് അമൂർത്തമായ ഒരു ആശയം മാത്രമാണ്‌,അതായത് ഒരു ധാരണ മാത്രമാണ്.
സത്ത(താപം,സസ്യം,ശീഘ്രത തുടങ്ങിയവ പൊതുവായി എടുത്താൽ )ചിന്തയിൽ കൂടി മാത്രമേ ഗോചരമാകുന്നുള്ളു.
എല്ലാ യാഥാർത്ഥ്യങ്ങൾക്കും അടിസ്ഥാനമായിട്ടുള്ളത് ചിന്തയാണന്നതല്ലേ ഇത് സൂചിപ്പിക്കുന്നത്? ഈ ചിന്തയാകട്ടെ ഒരുവന് മനസ്സിൽ ഗ്രഹിക്കാൻ കഴിയാത്തത് ആണെങ്കിലും ഒരിക്കലും തെളിയുകയോ മായുകയോ ചെയ്യാതെ- അത് മനസ്സിലാക്കപ്പെട്ടാലും ഇല്ലെങ്കിലും- നിലനില്ക്കുന്നതാണ്‌.
ഇതിൽ നിന്ന് ഹെഗൽ എത്തിച്ചേർന്ന നിഗമനം എന്തെന്നാൽ,
ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതും നാം പഠനവിഷയമാക്കിയിട്ടുള്ളതുമായ,
ഈ ലോകത്തിന്റെ യഥാർത്ഥ അടിത്തറ ധാരണകൾ അഥവാ ആശയങ്ങൾ ആണെന്നും,
അതേ സമയം ഭൗതികവസ്തുക്കളും വസ്തുതകളും എല്ലാം ആശയങ്ങളുടെ ഉല്പ്പന്നങ്ങളും ബഹിർസ്ഫുരണങ്ങൾ ആണെന്നുമാണ്‌.
പക്ഷെ ,ആരുടെ ആശയങ്ങൾ എന്നതാണ്‌ ചോദ്യം.
ലോകത്തെയാകെ സംബന്ധിക്കുന്നതാകയാൽ അവ വ്യക്തമായും ഏതെങ്കിലും ആത്മാവിന്റെ -ഹെഗൽ അതിനെ “ലോകാത്മാവ്”അഥവാ“കേവലാശയം”എന്ന് വിളിക്കുന്നു-ആശയങ്ങളായിരിക്കണമല്ലോ.
ഹെഗലിന്റെ അഭിപ്രായത്തിൽ “കേവലാശയ”വും ലോകവും അഭിന്നങ്ങളാണ്.
പ്രകൃതി എന്നത്“കേവലാശയ”ത്തിന്റെ “അപരസൃഷ്ടിയാണ്‌”,
ആകയാൽ “പ്രകൃതിയേ ഒരു അബോധചിന്താക്രമം അഥവാ ശീലീഭൂതബുദ്ധി”ആയും വേണം മനുഷ്യനെ(മൃഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി-അപ്പോൾപിന്നെ സസ്യജാലങ്ങളുടേയും ധാതുക്കളുടേയും കാര്യം പറയുകയും വേണ്ടല്ലോ)“ബോധ ആശയം”ആയും വേണം കരുതാൻ (Georg Wilhelm Friedrich Hegel's "Werkeവാല്യം6ബർലിൻ1843പേജ്45-46)
മറ്റേതൊരു ഭൗതികവസ്തുവിനേയും പോലെ,മനുഷ്യനുംലോകത്തിന്റെ അടിത്തറയായിട്ടുള്ള അപരിമേയമായ ആത്മാവിന്റെ ഒരു ബഹിർസ്ഫുരണമാണ്‌;
പക്ഷെ,ബോധമനസ്സും“പരിമേയമായ ആത്മാവും”ഉള്ളതും,ചിന്തിക്കാനും വസ്തുക്കളുടെ സത്തയെ അഥവാ ധാരണകളെ മനസ്സിലാക്കാനും
ലോകത്തെ ലോകാത്മാവിന്റെ ചിന്താപ്രക്രിയയായി ധരിക്കാനും കഴിവുള്ളതുമായ
ഒരു ബഹിർസ്ഫുരണമാണ്‌ ഇതെന്ന് മാത്രം.
എന്ന്പറഞ്ഞാൽ മനുഷ്യനിൽ കൂടി ലോകാത്മാവ് സ്വയം മനസ്സിലാക്കുകയും
ലോകാശയം സ്വയം തന്നെചിന്തിക്കുകയും ചെയ്യുന്നു.
തന്റെ തത്വചിന്ത“പ്രകൃതിയുടേയും പരിമേയമായ മനസ്സിന്റേയും സൃഷ്ടിക്ക് മുൻപുള്ള
ദൈവത്തിന്റെ അനശ്വരരൂപത്തിന്റെ ചിത്രീകരണമാണ്‌”എന്ന് ഹെഗൽ തന്നെ എഴുതിയിട്ടുണ്ട്.(അതേ കൃതി വാല്യം-3പേജ് 33) .

ലോകം നിർവൈയക്തികമായ ആത്മാവിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന്,

മനുഷ്യന്റെ വ്യക്തിപരമായ ബോധത്തെയല്ല,പിന്നേയോ കേവലമായ ആശയത്തെ അടിസ്ഥാനമാക്ക്യിട്ടുള്ളതാണെന്ന്,കരുതുന്ന വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം ഇതാണ്‌.

ചിന്തയിലൂടെ ,വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള ധാരണകൾ രൂപീകരിച്ചുകൊണ്ട്

നാം ഭൗതികലോകത്തെ അറിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌ വസ്തുനിഷ്ട ആശയവാദം മുന്നോട്ട് നീങ്ങുന്നത്.

അതിനാൽ വസ്തുക്കളുടെ സത്ത മനസ്സിലാക്കുന്നതെങ്കിൽ,മനസ്സിന്ന് പുറത്തുള്ള ലോകം വസ്തുക്കളേകൊണ്ടുള്ളതല്ല ധാരണകളേക്കൊണ്ടു ഉണ്ടാക്കിയതായിരിക്കണം-എന്നതാണ്‌ വസ്തുനിഷ്ട ആശയവാദികൾ പറയുന്നത്.

പക്ഷെ,ഇത് യുക്തിസഹജമാണോ?

വസ്തുക്കളുടെ സത്തയെപ്പറ്റിയുള്ള അറിവ്,ഒരു ധാരണയാണ്‌ എന്ന് പറഞ്ഞത് കൊണ്ട് വസ്തുക്കളുടെ സത്ത ഒരു ധാരണയാണ്‌ എന്ന് സിദ്ധിക്കുന്നില്ല.

ധാരണകൾ നമ്മുടെ മനസ്സിൽ നിലനില്ക്കുമ്പോൾ സാധനങ്ങളുടെ സത്തയും സാധനങ്ങളും അതിൽനിന്ന് സ്വതന്ത്രമായിത്തന്നെ നിലനില്ക്കുന്നു.

അതിനാൽ ധാരണകളിൽ നിന്നു വ്യത്യസ്ഥമായി, സാധനങ്ങളുടെ സത്തയും സാധനങ്ങൾ തന്നേയും ഭൗതികമായിട്ടുള്ളതാണ്‌.

ഒരു ത്രികോണത്തേപ്പറ്റി മനുഷ്യന്ന് യാതൊന്നും അറിയില്ലാതിരുന്നപ്പോഴും ,എന്തിന്ന് മനുഷ്യൻ തന്നെ നിലവിലില്ലാതിരുന്നപ്പോഴും ത്രികോണത്തിന്റെ സത്ത നിലവിലുണ്ടായിരുന്നു.

ത്രികോണത്തേക്കുറിച്ചുള്ള ധാരണയേപ്പറ്റി പറഞ്ഞാൽ ,മനുഷ്യന്റെ വിജ്ഞാനം സാമാന്യം ഉയർന്ന നിലവാരത്തിൽ എത്തിയപ്പോൾ മാത്രമാണ്‌ അത് ആവിർഭവിച്ചത് .

അപ്പോൾ സാധനങ്ങളുടെഭൗതികമായ സത്തയാണ്‌ പ്രാധമികമായിട്ടുള്ളത് എന്നും,അതേപ്പറ്റിയുള്ള ആശയത്തിന്ന് അഥവാ ധാരണക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നും സ്പഷ്ടമാണല്ലോ.

അങ്ങിനെ നോക്കുമ്പോൾ ഭൗതികവാദമെത്രശരിയാണെന്നും വസ്തുനിഷ്ഠ ആശയവാദം എത്രകെട്ടുറപ്പില്ലാത്തതാണേന്നും ശാസ്ത്രം സമർത്ഥിക്കുന്നത് കാണാം .

ഭൗതികലോകം ആദ്യാവസാനത്തോട് കൂടിയ ഒറ്റപ്പെട്ട വസ്തുക്കളെക്കൊണ്ട് ഉള്ളതാണെന്ന് വസ്തുനിഷ്ട ആശയവാദികൾ പറയുന്നു

എന്നാൽ ,ആത്മീയലോകമാകട്ടെ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ,അതായത് ശാശ്വതങ്ങളായ,അമൂർത്തധാരണകളെക്കൊണ്ടുള്ളതാണ്‌.

ഓരോസാധനവും അന്തമുള്ള ഒന്നാണെങ്കിലും,മൊത്തത്തിൽ യഥാർത്ഥലോകത്തെക്കുറിച്ചാകെ ആവിധത്തിൽ പറയാനാവില്ല .

ഓരോ ഭൗതികവസ്തുവും മറ്റൊന്നിൽ നിന്നാണ്‌ ജന്മം കൊള്ളുന്നത്.(അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്ന് അത് ഉണ്ടാകേണ്ടിവരും).

അതിന് അപ്പാടെ മാഞ്ഞുമറയാൻ സാദ്ധ്യമല്ല.;എന്തെന്നാൽ ,സ്വയം മറയുന്നതിന്നിടയിൽ അത് മറ്റു ഭൗതുകവസ്തുക്കൾക്ക് ജന്മം നല്കുന്നു,അങ്ങിനെ, യഥാർത്ഥലോകത്തിന്ന് ആദ്യവും അവസാനവും ഇല്ല ;

അത് ശാശ്വതമാണ്.ധാരണകൾക്ക് രൂപം നല്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മാനവരാശിയുടെ ഭാഗധേയം തന്നെയായിരിക്കണമല്ലൊ ധാരണകളുടെ ലോകത്തിന്നും .

എന്നാൽ മനുഷ്യൻ ഒരു പ്രത്യേകകാലഘട്ടത്തിലാണ് ജന്മം കൊണ്ടത് ഹെഗൽ പോലും മനുഷ്യൻ ശാശ്വത നിലനില്പ്പുണ്ടെന്ന് പറഞ്ഞിട്ടില്ല.

“പ്രഭു”“ഇടവക”“ഫാക്ടറി”“ഇലക്ട്രോൺ” തുടങ്ങിയ ധാരണകൾ എന്ന് ആവിർഭവിച്ചു എന്നും ,‘ഉപഗ്രഹായനം(epicycle)“അഗ്നിതത്വം”(phlogiston)തുടങ്ങിയവ എന്ന് ഉപേക്ഷിക്കപ്പെട്ടു എന്നും നമുക്കറിയാം.

ധാരണകൾ മാറ്റമുള്ളതും താല്ക്കാലികവുമാണ്.മനുഷ്യന്റെ വിജ്ഞാനപുരോഗതിയുടെ പ്രത്യേക ഘട്ടങ്ങളിൽ അവരൂപംകൊള്ളുകയും,പരിഷ്കരിക്കുകയും ചെയ്യുന്നു. അപരിമേയമായ,അനന്തമായ,പ്രകൃതിയാണ്‌ പ്രാഥമികമായിട്ടുള്ളത്,അതിന്റെ പ്രബുദ്ധമായ പ്രതിഫലനത്തിന്ന്-പരിമേയമായ ധാരണകളുടെ ലോകത്തിന്ന്-രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

പ്രകൃതിയോ ഏതെങ്കിലും “പരിമേയമനസ്സോ”, അതായത് മനുഷ്യനോ,ഉണ്ടാകുന്നതിന്ന് മുമ്പ് നിലവിൽ വന്ന “അപരിമേയലോകാത്മാവിന്റെ” ബോധമാണ്‌ വസ്തുനിഷ്ട ആശയവാദത്തിൽ ലോകത്തിന്റെ അടിത്തറയായി കരുതിവരുന്നത്.

എന്നാൽ ബോധമില്ലാത്ത ആളുകളെ(ബോധക്ഷയം ബാധിച്ചവരും ,ക്ളോറോഫോം കൊടുത്ത് ബോധം കെടുത്തപ്പെട്ടവരും)പലപ്പോഴും കാണാൻ കഴിയുമെങ്കിലും,ഒരു ആളെകൂടാതെബോധത്തെ ആരും എവിടേയും കണ്ടുമുട്ടിയിട്ടില്ല.

ഇനി ബോധത്തിന്ന് അതിന്റെ ഭൗതിക ഉറവിടത്തിൽ നിന്ന് വ്യതിരിക്തമായി സ്വയം നിലനില്ക്കാൻ സാധിക്കുമെന്ന അസാദ്ധ്യമായ സംഗതി സമ്മതിച്ചുകൊടുത്താൽ തന്നേയും ,പ്രകൃതി ഈ ബോധത്തിന്റെ ഉല്പ്പന്നമാണെന്ന് വകവെച്ചുകൊടുക്കാൻ കഴിയുമോ?

ഒരു ആശയത്തിന്റെ സാക്ഷാല്ക്കാരത്തിന് ചില നിശ്ചിത ഭൗതികപ്രതിഭാസങ്ങൾ ഉണ്ടാകേണ്ടത്(സാക്ഷാല്ക്കാരത്തിന്ന് മുമ്പ് തന്നെ) ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്.

അടിസ്ഥാനപരമായി,ഭൗതികപ്രതിഭാസങ്ങളെ ആ പ്രക്രിയക്കിടയിൽ ആവിർഭവിക്കുന്ന മറ്റുപ്രതിഭാസങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ്‌ ഇത് പുരോഗമിക്കുന്നത്.

ഒന്നുമില്ലായ്മയുടെ ഉല്പ്പന്നമായി ഭൗതികപ്രതിഭാസം ഉണ്ടാകുന്നില്ല.ശാസ്ത്രവും അനുഭവവും തെളിയിച്ചിട്ടുള്ള വസ്തുതകളാണ്‌ ഇതെല്ലാം.

മറിച്ച് തെളിയിക്കാനോ,അശരീരിയായ ഏതെങ്കിലുമൊരു ആത്മാവ് ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചിട്ടുള്ളതാണ്‌ പ്രകൃതി എന്നതിന്ന് എന്തെങ്കിലും തെളിവ് ഹാജരാക്കാനോ ഒരു വസ്തുനിഷ്ട ആശയവാദിക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല.

യുക്തിയേയുംശാസ്ത്രത്തേയും കാറ്റിൽ പറത്തുന്ന ഒരുവൻ മാത്രമെ ഇത്തരം സംഗതികൾ വിശ്വസിക്കാൻ കഴിയൂ.

“തത്വചിന്തയെ ശാസ്ത്രത്തോട് അടുപ്പിക്കാൻ സഹായിക്കുക”അതിനെ“യഥാർത്ത വിജ്ഞാനമാക്കുക”-അതാണ്‌ ഞാൻ എന്റെ മുമ്പിൽ വെച്ചിട്ടുല്ല കടമ.“(ഹെഗൽ-മനസ്സിന്റെ പ്രതിഭാശാസ്ത്രം.ലണ്ടൻ,1931.പേജ്70)ഹെഗൽ എഴുതുകയുണ്ടായി.

സത്യത്തിൽ,പക്ഷെ,ബർക്കിലിയേപ്പോലേ തന്നെ ശാസ്ത്രത്തിന്ന് പുറം തിരിഞ്ഞ് നിന്ന് കൊണ്ട് ഹെഗലും മതത്തെ ആലിംഗനം ചെയ്യുന്നതാണ്‌ നാം കാണുന്നത്.

ദൈവത്തിൽവിശ്വ്വാസിക്കാത്ത ആത്മനിഷ്ട ആശയവാദികൾ ഉള്ളത്പോലെതന്നെ ,വാക്കിൽ മാത്രം ഇല്ലെന്ന് പറയുന്ന വസ്തുനിഷ്ട ആശയവാദികളും ഉണ്ട് .

എന്നാൽ ”ദൈവം“ എന്നപദം ഒരു തത്വചിന്താപ്രമാണത്തിൽ നിന്ന് വിട്ടുകളഞ്ഞാൽ മാത്രം ആശയവാദം മതത്തിൽ ചെന്നെത്തുന്നതിനേ തടയാൻ പറ്റുമോ ?

ലെനിൻ ഈ ചോദ്യത്തിന്ന് മറുപടി നല്കുന്നത് ഇപ്രകാരമാണ്;

എല്ലാതരത്തിലുള്ള ആശയവാദം പ്രകൃതിക്ക് രണ്ടാം സ്ഥാനമേ കല്പ്പിക്കുന്നുള്ളു.

പ്രകൃതി ബുദ്ധിയിൽനിന്ന് ഉളവാകുന്നതാണെന്ന് അത് കരുതുന്നു.

എന്നാൽ പ്രകൃതിയേ സൃഷ്ടിക്കണമെങ്കിൽ ഒരുവൻ അതിൽ നിന്ന് സ്വതന്ത്രമായി നിലനിന്നേപറ്റൂ.

”പ്രകൃതിക്ക് പുറത്ത് എന്തോ ഒന്ന് ,അതും പ്രകൃതിയേ സൃഷ്ടിക്കുന്ന എന്തോ ഒന്ന്,നിലവിൽ ഉണ്ടെന്നാണല്ലോ ഇതിന്റെ അർത്ഥം.

വളച്ച്കെട്ടാതെ പറഞ്ഞാൽ ഇതിനേയാണ്‌ ദൈവം എന്ന് വിളിക്കുന്നത് .

ആശയവാദികളായ തത്വശാസ്ത്രജ്ഞന്മാർ ഈ രണ്ടാമത് പറഞ്ഞപേരു മാറ്റാൻ ,

അതിനെ കൂടുതൽ അരൂപവും അവ്യക്തവുമാക്കാൻ, എല്ലായ്പ്പോഴും ശ്രമിച്ചുവന്നിട്ടുണ്ട്....“(ലെനിൻ,സമാഹൃതകൃതികൾ വാല്യം14,പേജ്229)

പക്ഷേ, അതുകൊണ്ട് യാതോരുമാറ്റവും ഉണ്ടാവുന്നില്ല.

തത്വശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പ്രശ്നത്തിനുള്ള ആശയവാദികളുടെ പരിഹാരം ശാസ്ത്രവിജ്ഞാനവുമായി,മനുഷ്യന്റെ യുക്തിയും അനുഭവവുമായി,ഏറ്റുമുട്ടുന്നു.

അതിനാൽ ഏത് ആശയവാദപ്രമാണവും,അതിനെ അനുകൂലിക്കുന്നവർ മതത്തെ നിരാകരിക്കുന്നവരാണെങ്കിൽ കൂടിയും,വസ്തുനിഷ്ടമായി മതത്തിന്ന് വഴിതെളിക്കുകയാണ്‌ ചെയ്യുന്നത്.

ആത്മനിഷ്ട-വസ്തുനിഷ്ട ആശയവാദങ്ങൾക്ക് പൊതുവായുള്ളമറ്റൊരു സംഗതികൂടിയുണ്ട് .പ്രകൃതിയായാലും(”ശീലീകൃതമായ“അബോധ ചിന്ത) മനുഷ്യന്റെ ബോധമായാലും(സ്വയം ചിന്തയെന്നുപറയുന്ന ചിന്ത)എല്ലാവിധത്തിലുള്ള നിലനില്പ്പും ചിന്തയാണെന്ന് ഹെഗൽ പഠിപ്പിക്കുകയുണ്ടായി,

അസ്തിത്വവും ചിന്തയും ഒന്നായി കാണുന്നതാണ്‌ വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം. എല്ലാതരത്തിലുമുള്ള നില നില്പ്പ് -പ്രകൃതിയിലായാലും മനുഷ്യന്റെ ബോധത്തിലായാലും-മനുഷ്യാത്മാവിന്റെ നേരിട്ടുള്ള അനുഭവങ്ങളാണെന്ന് ആത്മനിഷ്ട ആശയവാദികളും പറയുന്നു,

അതിനാൽ എല്ലാവിധത്തിലുമുള്ള നിലനില്പ്പിനെ -ഭൗതികമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും ആശയമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും - ബോധം എന്നാക്കി ചുരുക്കുന്നതിൽ ,

പദാർത്ഥത്തേയും ബോധത്തേയും ഒന്നായികാണുന്നതിൽ ,വസ്തുനിഷ്ട്-ആത്മനിഷ്ട ആശയവാദികൾ ഏകാഭിപ്രായക്കാരാണ്‌ എന്ന് പറയാം .

തല്ഫലംആയി ആശയവാദം,അത് ഏത് രൂപത്തിലുള്ളതായാലും പകൽ പോലെ സ്പഷ്ടമായ വസ്തുതകളെ ചോദ്യം ചെയ്യുന്നു..

ഉദാഹരണത്തിന്ന്,

ഒരു കലാപരിപാടിക്കുള്ള ടിക്കറ്റിനേപ്പറ്റിയ്ള്ള എന്റെ ചിന്തയും യഥാർത്ഥ ടിക്കറ്റും ,

രണ്ടും രണ്ടാണെന്ന സംഗതി, ടിക്കറ്റിനേപ്പട്ടിയുള്ള ചിന്തയും ടിക്കറ്റും ഒന്നുതന്നേയാണെന്ന് ടിക്കറ്റ് പരിശോധകനെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ എത്രതന്നെ ശ്രമിച്ചാലും ശരി,

ടിക്കറ്റിനേപ്പറ്റി ചിന്തിച്ചു എന്നതുകൊണ്ട്മാത്രം അയാൾ ഏന്നേ അകത്തേക്ക് കടത്തിവിടുകയില്ല. സാധനങ്ങളേപ്പറ്റിയുള്ള തങ്ങളുടെ ഗ്രാഹ്യവും സങ്കല്പ്പങ്ങളും ആശയങ്ങളും ധാരണകളും

എല്ലാം ആ സാധനങ്ങളെത്തന്നെ ആശ്രയിച്ചിരിക്കുകയാണെന്നും അല്ലാതെ മറിച്ചല്ലെന്നുമുള്ള വിശ്വാസത്തോടേയാണ്‌ ആളുകൾ തങ്ങളുടെ നിത്യ ജീവിതത്തിൽ മുന്നോട്ട് പോകുന്നത്.

സാധനങ്ങളേപ്പറ്റി നമുക്ക് യാതോരു ധാരണയും ഇല്ലാത്തപ്പോഴും അവ നിലനില്ക്കുന്നു എന്നതാണല്ലൊ വാസ്തവം .

അതിനാൽ ,ആളുകൾ അവരുടെ നിത്യ ജീവിതത്തിൽ ഭൗതികവീക്ഷണത്തോട് യോജിക്കുന്നു എന്ന് പറയാം .

എന്നാൽ എന്തിന് അതുമായി യോജിക്കണമെന്നതിനേപ്പറ്റി ചിന്തിക്കാൻ അവർ സാധാരണ മെനക്കെടുന്നില്ല;

അവർ അത് വെറും സ്വാഭാവികമായി മാത്രം കരുതുന്നു.

അപ്പോൾ ഈ പ്രായോഗികഭൗതികവാദവും തത്വശാസ്ത്രപരമായ ഭൗതികവാദവും തമ്മിൽ എന്താണ്‌ വ്യത്യാസം?

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിനുള്ള ഭൗതിക വാദപരമായ മറുപടി ,

ആലോചിക്കാതേയുള്ള ഒരു മുൻ വിധിയല്ലെന്നും ,മറിച്ച് പ്രകൃതിയേപ്പറ്റിയും,മനുഷ്യരേപ്പറ്റിയുംഅവരുടെ ശാസ്ത്രം കണ്ടുപിടിച്ച എല്ലാറ്റിലും നിന്ന് ,

ഒറ്റവാക്കിൽ പറഞ്ഞാൽ,

മനുഷ്യരാശിയുടെ ആകേയുള്ള അനുഭവത്തിൽ നിന്ന്,സ്വാഭാവികമായി ഉണ്ടാവുന്ന ഒരു നിഗമനം ആണ്‌ അതെന്നും

തത്വശാസ്ത്രപരമായ ഭൗതികവാദത്തിന്ന് അനുകൂലവും, എതിരുമായ വാദമുഖങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് നാം മനസ്സിലാക്കിയിട്ടുണ്ട് .

അടുത്തതായി നമുക്ക് തത്വശാസ്ത്രത്തിന്റെ മൗലികപ്രശനത്തിന്ന് ഭൗതികവാദം നല്കുന്ന മറുപടിക്കുള്ള ശാസ്ത്രീയമായ രണ്ട് പ്രധാന തെളിവുകൾ പരിശോധിക്കാം.


















2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഭൗതികവാദവും ആത്മനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം.

ഇപ്പറഞ്ഞതിൽ ഒരു പ്രമാണത്തിന്റെ സാരാംശം താഴെ പറയും പ്രകാരമാണ്:

നമുക്ക് മൂന്ന് തരത്തിലുള്ള അറിവ് മാത്രമേയുള്ളൂ; 1) നാം കേള്‍ക്കുന്നതും കാണുന്നതും സ്പര്‍ശിച്ചറിയുന്നതുമറ്റും,അതായത് നമ്മുടെ സംവേദനങ്ങള്‍;

2)ഓര്‍മ്മശക്തിയിലൂടെ ,അഥവാ ഭാവനയിലൂടെ നാം സങ്കല്പ്പിക്കുന്നത്,അതായത് നമ്മുടെ സങ്കല്പ്പങ്ങള്‍ ;

3) കൂടാതെ നമുക്ക് നമ്മേത്തന്നെ അറിയാം-ഇന്ദ്രിയജ്ഞാനം,ഓര്‍മ്മ, അനുഭവം,ഭാവന എന്നതിനെല്ലാം കഴിവുള്ള നമ്മുടെ “അഹ”ത്തെ, നമ്മുടെ “ആത്മാ”വിനെ,അറിയാം.വസ്തുക്കളെ ദര്‍ശ്ശിക്കാനോ സ്പര്‍ശ്ശിക്കാനോ തൊട്ടറിയുവാനോ കഴിയുന്നത്കൊണ്ട് മാത്രമാണ്,അതായത്,അവ നമുക്ക് ഭൗതികമായി ഗോചരമായിട്ടുള്ളത് കൊണ്ട് മാത്രമാണ്,നമുക്ക് അവയേപ്പറ്റി ഒരു രൂപമുള്ളത്.

ഈ കഴിവ് കൂടാതെ ബാഹ്യ ലോകത്തേപ്പറ്റി നമുക്ക് ഒന്നും അറിയാന്‍ കഴിയുമായിരുന്നില്ല.ഗോളത്തിന്റെ ആകൃതിയോട്കൂടിയതും,ഒരു ഭാഗത്ത് അല്പ്പം മഞ്ഞകലര്‍ന്ന ചുവപ്പും മറു ഭാഗത്ത് കടും ചുവ്പ്പു നിറമുള്ളതും പുറത്ത് നല്ല മിനുസമുള്ളതുമായ ഒരു വസ്തുകാണുകയും ,അതില്‍നിന്ന് ഒരു പ്രത്യേക മണം വീശുകയും ചെയ്യുമ്പോള്‍ ,അത് ആപ്പിള്‍ ആയിരിക്കുമെന്ന് നാം മനസ്സിലാക്കുന്നു.

സംവേദനങ്ങള്‍ മാത്രമാണ് നമുക്ക് അതിനേപ്പറ്റിയുള്ളത്,അങ്ങിനെ ഒരു ആപ്പിള്‍ എന്നുപറയുന്നത് മേല്പ്പറഞ്ഞ സംവേദനങ്ങളുടെ സമാഹാരം മാത്രമാണ്.ഇപ്രകാരം തന്നെ ഒരു മുറിക്കുള്ളിലോ തെരുവിലോ വയലിലോ വനത്തിലോ എല്ലാം നാം ശ്രദ്ധിക്കുന്ന വസ്തുക്കള്‍ക്കൊക്കെത്തന്നെ ,അതായാത് ബാഹ്യമായിട്ടുള്ള എല്ലാ വസ്തുക്കളും,ദര്‍ശനം,സ്പര്‍ശനം തുടങ്ങിയ സംവേദനങ്ങളുടെ സമാഹാരമാണ്.

നമുക്ക് ആകെക്കൂടെ അതേപ്പറ്റിയുള്ള അറിവ് നമ്മുടെ തോന്നലുകളാണ്.ഈ തോന്നലുകളാവട്ടെ മനസ്സില്‍ മാത്രം ഉള്ളതാണ്.ആളുകള്‍,പക്ഷെ,ദര്‍ശനത്തിലൂടേയോ മറ്റോ ഉള്ള സംവേദനത്തെ ഒരു ബാഹ്യവസ്തുവിന്റെ സാദൃശ്യം അഥവാ പ്രതിച്ഛായ ആയി കണക്കാക്കുന്നുവെന്നുമാത്രം.

ഇന്ദ്രിയഗോചരമായിട്ടുള്ള വസ്തുക്കള്‍ പുറത്തുണ്ടെന്ന വസ്തുത നാം അംഗീകരിക്കുന്നില്ലെങ്കില്‍ സംവേദനങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാനാവില്ലെന്നതാണ്‌ അവര്‍ പറയുന്നതിന്ന് അടിസ്ഥാനം.

എങ്കിലും സ്വപ്നത്തില്‍ നാം കാണുന്ന വസ്തുക്കളും സംഭവങ്ങളും നമ്മുടെ മനസ്സില്‍ മാത്രമുള്ളവയാണെങ്കിലും അവ നമുക്ക് സംവേദനം ഉളവാക്കുന്നുണ്ട്.അതിനാല്‍,സംവേദനത്തെ വിശദീകരിക്കാന്‍ വസ്തുക്കള്‍ക്ക് വസ്തുനിഷ്ടമായ നിലനില്പ്പുണ്ടെന്ന് അനുമാനിക്കേണ്ട യാതൊരു ആവശ്യമില്ല.

സ്വപനങ്ങള്‍ വിശദീകരിക്കാന്‍ ഇത് അനുമാനിക്കണ്ടതില്ലാത്തതുപോലെ തന്നെ ഉണര്‍ന്നിരിക്കുമ്പോഴത്തെ സംവേദനത്തെ വിശദീകരിക്കാനും നാം അങ്ങിനൊയൊരു അനുമാനത്തിന്ന് മെനക്കെടേണ്ടതില്ല.

സാധാരണ നാം ഭൗതികവസ്തു എന്നത്കൊണ്ട് വിവക്ഷിക്കുന്നതെല്ലാം കര്‍തൃപുരുഷന്റെ മനസ്സില്‍ മാത്രമുള്ളതാണെന്ന് സിദ്ധാന്തിക്കുന്ന ഈ പ്രമാണത്തെ ആത്മനിഷ്ട ആശയവാദം എന്നു പറയുന്നു.

അസ്തിത്വത്തിന്റെ പ്രാഥമികമായ ഉറവിടം മനുഷ്യന്റെ ബോധമല്ല,പിന്നേയോ മനുഷ്യനെ കൂടാതേയുള്ള ബോധമാണ്‌, മനുഷ്യബോധത്തില്‍ നിന്ന്സ്വതന്ത്രമായ ഏതോ വസ്തുനിഷ്ട ശക്തിയാണ് എന്ന് സിദ്ധാന്തിക്കുന്ന വസ്തുനിഷ്ട ആശയവാദത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണിത്.ആത്മനിഷ്ട ആശയവാദിയായ ജോര്‍ജ്ജ് ബര്‍ക്ക് ലി(1685-1753)ഊടെ വാദമാണ്‌ മേല്പറഞ്ഞത്.അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി.

“..ലോകത്തിന്റെ ബൃഹത്തായ ചട്ടക്കൂടിന്റെ ഭാഗമായിടുള്ള ഒന്നിനും തന്നെ മനസ്സിന്ന് പുറമേയുള്ള അസ്തിത്വമില്ല...”(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍;ജോര്‍ജ് സാം പ്സണ്‍ എഡിറ്റ് ചെയ്ത വാല്യം -1പേജ് 181)

അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ രണ്ട് പ്രധാന പോയിന്റുകളാണുള്ളത്; 1) ബോധമനസ്സിന്ന് പുറത്ത് യാതെന്നും നിലനില്ക്കുന്നില്ല; 2) നിലനില്ക്കുകയെന്നു പറഞ്ഞാല്‍ ഗ്രഹിക്കപ്പെടുക എന്നാണ്‌ അര്‍ത്ഥം;ആര്‍ക്കും ഗ്രഹിക്കാനാവാത്തത് നില നില്ക്കുന്നില്ല.ഈ പ്രമാണമാകട്ടെ,1) മനസ്സിനെ കൂടാതെ,അതില്‍ നിന്ന് തികച്ചും സ്വതന്ത്രമായി നമ്മില്‍ സംവേദനം ഉളവാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നും 2) ഇന്ദ്രിയങ്ങളാല്‍ ഗ്രഹിക്കപ്പെടാത്തപ്പോഴും സംവേദനമുളവാക്കുന്ന വസ്തുക്കള്‍ നിലനില്ക്കുന്നുണ്ടെന്നും പറയുന്ന ഭൗതികവാദപ്രമേയവുമായി ഏറ്റുമുട്ടുന്നു.

എന്നാല്‍,ആത്മനിഷ്ഠ ആശയവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാഖ്യാതാവായ ബര്‍ക്ക് ലിക്ക് ഇതേപ്പറ്റി കൂടുതലായി ഏന്താണ്‌ പറയാനുള്ളത് എന്ന് നമുക്ക് നോക്കാം.മനുഷ്യന്റെ ഇച്ഛാനുസരണം മാത്രമാണ്‌ സങ്കല്പ്പങ്ങള്‍ വരികയും പോവുകയും ചെയ്യുന്നതെന്ന് തറപ്പിച്ച് പറഞ്ഞുകൊണ്ട് ബര്‍ക്ക് ലി എഴുതി:

“എന്നാല്‍...വാസ്തവത്തില്‍ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കുന്ന ആശയങ്ങള്‍ക്ക് എന്റെ ഇച്ഛയുടെ മേല്‍ അതുപോലൊരു ആശ്രിതത്വമില്ല.നല്ല പട്ടാപ്പകല്‍ സമയത്ത് കണ്ണുതുറക്കുമ്പോള്‍ യാതൊന്നും കാണാന്‍ പാടില്ലെന്നോ,അല്ല ഇന്ന പ്രത്യേക വസ്തുക്കള്‍ കാണണമെന്നോ തീരുമാനിക്കാന്‍ എനിക്കാവില്ലല്ലോ;ആ തീരുമാനം എന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്.അതുപോലെ തന്നെ ശ്രവണേന്ദ്രിയത്തിലും മറ്റും പതിയുന്ന ആശയങ്ങള്‍ എന്റെ ഇച്ഛയുടെ സൃഷ്ടികളല്ല”.(അതേ കൃതി വാല്യം-1പെജ് 191)

ബര്‍ക്ക് ലി ഈ പറഞ്ഞത് തികച്ചും ശരിയാണ്‌ പക്ഷെ,കണ്ണിലും കാതിലും മറ്റും കൂടി സംവേദനങ്ങള്‍ ഉളവാക്കുന്ന വസ്തുക്കള്‍ മനസ്സിന്ന് പുറത്ത് ഉണ്ടെന്നാണ്‌ ഇതിന്റെ അര്‍ത്ഥം .എന്നുപറഞ്ഞാല്‍ സംവേദങ്ങള്‍ (ബോധത്തിന്റെ പ്രതിഭാസങ്ങളാണവ)അവക്ക് കാരണഭൂതമായിട്ടുള്ളതും മനസ്സില്‍ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതുമായ വസ്തുക്കളെ ,അതായത് ഭൗതികവസ്തുക്കളെ,മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

അത് അങ്ങിനേതന്നെയാണെന്ന കാര്യം പ്രകൃതിശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.ലെനിന്‍ അതേപ്പറ്റി എഴുതിയത് ഇപ്രകാരമാണ്‌

“..നമുക്ക് പുറത്ത്, നമ്മില്‍നിന്നും നമ്മുടെ മനസ്സില്‍ നിന്നും സ്വതന്ത്രമായി ,പദാര്‍ത്ഥത്തിന്റെ ,നിര്‍ജ്ജീവ വായു (ether)തരംഗങ്ങളുടെ എന്നുവെക്കാം,ഒരു ചലനമുണ്ട് ...ഇവ റെറ്റിന(ദൃഷ്ടിപടലം)യില്‍ തട്ടി മനുഷ്യനില്‍ ഒരു പ്രത്യേക നിറത്തിന്റെ സംവേദനം ഉളവാക്കുന്നു.ഈ തരത്തില്‍ മാത്രമാണ്‌പ്രകൃതിശാസ്ത്രം ഇതിനെ കണക്കാക്കുന്നത്.ഇത് ഭൗതികവാദമാണ്‌;പദാര്‍ത്ഥം ജ്ഞനേന്ദ്രിയങ്ങളിന്മേല്‍ പ്രവര്‍ത്തിച്ചുകൊണ്ട് സംവേദനം ഉളവാക്കുന്നു.(ലെനിന്‍ സമാഹൃതകൃതികള്‍ വാല്യം 14പേജ് 55)

ഈ വിധത്തില്‍ ശാസ്ത്രം നല്കുന്ന തെളിവുകളും ബര്‍ക്ക് ലിക്ക് തന്നെ സമ്മതിക്കേണ്ടി വരുന്ന വസ്തുതകളും ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുന്നു.പക്ഷെ,സംവേദനങ്ങളുടെ സ്വതന്ത്രമായ നിലനില്പിന്റെ ഉറവിടത്തെ അംഗീകരിച്ചതിന്ന് ശേഷവും ബര്‍ക്ക് ലി ഭൗതികവാദത്തിന്ന് എതിരായി നില്ക്കുന്നു.മതത്തിന്ന് വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം ഭൗതികവാദികളോടായി ഇപ്രകാരം പറയുന്നു;

”..നിങ്ങളേപ്പോലെ ഞാനും പറയുന്നു പുറമേ നിന്നുള്ള ശക്തികള്‍ നമ്മെ ബാധിക്കുന്നുവെന്ന്; അപ്പോള്‍ ആ പുറമേ നിന്നുള്ള ശക്തികളെ പുറത്ത് തന്നെ നില്ക്കാന്‍ ,നമ്മില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒന്നില്‍ നില്ക്കാന്‍ ,നാം അനുവദിക്കണം ..പക്ഷെ ,ഈ കരുത്തേറിയ ഒന്നിന്റെ സ്വഭാവത്തേപ്പറ്റി നാം ഭിന്നാഭിപ്രായക്കാരാണ്‌ .ഞാന്‍ അതിനെ ആത്മാവ് എന്നു വിളിക്കും;നിങ്ങള്‍ പദാര്‍ത്ഥം എന്നും..“(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍ വാല്യം 1 പേജ് 373)

അങ്ങിനെ ആത്മാവിന്റെ പ്രാഥമികതയിലുള്ള വിശ്വാസത്തെ താങ്ങി നിര്‍ത്താന്‍ ബര്‍ക്കിലിക്ക് യുക്തിയേയും ശാസ്ത്രത്തേയും കൈവെടിഞ്ഞ് ദൈവത്തെ ആശ്രയിക്കേണ്ടി വന്നു.എങ്കിലും ദൈവം ഉണ്ട് എന്ന് ഉറപ്പിച്ചു പറയുന്നതല്ലാതെ അങ്ങിനെ ഒന്നുണ്ട് എന്നതിന്ന് അദ്ദേഹം തെളിവുകളോന്നും ഹാജരാക്കുന്നില്ല.-ബര്‍ക്കിലി തന്റെ യുക്തിവാദത്തിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ള വിജ്ഞാനവസ്തുക്കളുടെ പട്ടികയില്‍ ദൈവത്തിന്ന് സ്ഥാനം കാണുന്നില്ല.സത്യാവസ്ഥ തെളിയിക്കപ്പെട്ടു കഴിഞ്ഞ് താത്വികവിജ്ഞാനം വിളമ്പിത്തരാമെന്ന് വാക്ക് നല്കിയ ശേഷം ,വെറും വിശ്വാസത്തിന്റെ പേരില്‍ സ്വീകരിക്കാനുള്ള ഒരു പ്രമേയമാണ്‌ അദ്ദേഹം ഹാജരാക്കുന്നത്.

എങ്കിലും,ദൈവം സംവേദനങ്ങളുടെ ഒരു സ്വതന്ത്രമായ ഉറവിടമാണെന്ന് വാദിക്കുന്ന അതേ സമയത്ത് തന്നെ മനസ്സിന്ന് പുറത്ത് ,മനസ്സില്‍ നിന്ന് സ്വതന്ത്രമായി വര്‍ത്തിക്കുന്ന എന്തോ ഒന്ന് സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്ന് ,സംവേദനങ്ങള്‍ ഉളവാക്കുന്ന ആ വസ്തു നാം ഗ്രഹിച്ചാലും ഇല്ലെങ്കിലും നിലനില്ക്കുന്നുണ്ടെന്ന്,ബര്‍ക്കിലി സമ്മതിക്കുന്നുണ്ട് .

അങ്ങിനെ ഈ തത്വ ചിന്തകന്‍ വാസ്തവത്തില്‍ ആത്മനിഷ്ട ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ ചെയ്യുന്നത്; അദ്ദേഹത്തിന്റെ ഉദ്ദേശം അതെല്ലെങ്കില്‍ പോലും.

അപ്പോള്‍ പിന്നെ ,അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ,

“മനസ്സിന്ന് പുറത്ത്
നിലനില്പ്പിന്ന് നമ്മെ ആശ്രയിക്കാത്ത എന്തോ ഒന്നു ഉണ്ടെന്നും ",ഈ എന്തോ ഒന്ന് നമ്മില്‍ സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്നും സമ്മതിക്കാന്‍ ബര്‍ക്കിലിയേ പ്രേരിപ്പിച്ചത് എന്താണ്‌?

സാധാരണയായി നമുക്ക് തോനുമ്പോള്‍ ഇച്ഛാനുസൃതം മനസ്സില്‍ ഉണ്ടാക്കുന്ന സങ്കല്പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംവേദനങ്ങള്‍ ”മനസ്സിനെ“ആശ്രയിക്കാതെ തെളിയുകയും മായുകയും ചെയ്യുന്നുവെന്ന അനിഷേദ്ധ്യമായ വസ്തുത ആയിരുന്നിരിക്കണം ,മറ്റെല്ലാറ്റിലുമുപരിയായി,ഈ പ്രേരകശക്തി.സംവേദനവും സംങ്കല്പ്പവും തമ്മിലുള്ള് ഈ വ്യത്യാസം ആത്മനിഷ്ട ആശയവാദവുമായി പൊരുത്തപ്പെടാത്ത ഒരു വസ്തുതയാണ്‌.

തന്റെ വാദം മുറുകേപ്പിടിക്കുന്ന ഒരു ആത്മനിഷ്ട ആശയവാദിക്ക് മനസ്സിന്ന് പുറമേയുള്ളതും മനസ്സില്‍നിന്ന് സ്വതന്ത്രമായിട്ടുള്ളതുമായ കാരണങ്ങളാല്‍ സംവേദങ്ങള്‍ ഉണ്ടാകുമെന്ന വസ്തുതയേ നിഷേധിക്കേണ്ടിവരും.

ഇന്നുള്ള പലേ ആത്മനിഷ്ടവാദികള്‍ ചെയ്യുന്നതും ഇതു തന്നെയാണ്‌.

ഉദാഹരണത്തിന്ന് സംവേദനവും സങ്കല്പ്പവും തമ്മിലുള്ള അതിര്‍ത്തി വരമ്പ് വരച്ചിട്ടുള്ളത് ”അങ്ങിനെ വലിയ നിയമപ്രകാരമൊന്നുമല്ലെന്ന്“റുഡോള്‍ഫ് കാര്‍നാപ്പ് എഴുതിയിട്ടുണ്ട്.ഈ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്,

ഉദാഹരണത്തിന്ന് ,എനിക്ക് വേണമെങ്കില്‍ കടല്‍ പ്പുറത്ത് വെയില്കാഞ്ഞുകൊണ്ടിരിക്കുന്നതായി സങ്കല്പ്പിക്കാന്‍ യാതൊരു തടസ്സവുമില്ല.പക്ഷെ,എത്രതന്നെ ആഗ്രഹമുണ്ടെങ്കിലും ശരീരത്തിന്ന് വെയിലിന്റെ ചൂട് തട്ടിക്കാനോ കണ്മുന്നില്‍ തിരമാലകള്‍ കാട്ടിക്കൊടുക്കാനോ സാദ്ധ്യമല്ല തന്നെ . സങ്കല്പ്പത്തിലുള്ളതിനെ ദര്‍ശ്ശിക്കാനും സ്പര്‍ശ്ശിക്കാനും പറ്റുന്നതാക്കി മാറ്റുകയെന്നത് നമ്മുടെ ഇംഗിതത്തെ ആശ്രയിച്ചിരിക്കുന്ന സംഗതിയല്ല.

ഇതില്‍ നിന്ന് ഒരേയൊരു നിഗമനത്തിലേ എത്തിച്ചേരാന്‍ പറ്റൂ; അതായത്,നമുക്കനുഭവപ്പെടുന്ന സംവേദനങ്ങള്‍ക്ക് നമ്മുടെ മനസ്സിന്ന് പുറത്ത് നിലനില്പ്പുള്ള ഭൗതികമായ ഒരു ഉറവിടമുണ്ടെന്നതിനെ നിഷേധിക്കുന്ന ആത്മനിഷ്ട ആശയവാദം,ശാസ്ത്രവും അനുഭവവും നിര്‍ണ്ണായകമായി തെളിയിച്ചിട്ടുള്ള വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല.

മിഥ്യയും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടെല്ലെന്ന് സ്വബോധമുള്ളവരാരും പറയുകയില്ല.സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍, വസ്തുതയും ഭാവനയും തമ്മില്‍ എങ്ങിനേയാണ്‌ വേര്‍ തിരിയുക?

മനസ്സില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നതിനെയെല്ലാം മിഥ്യയായും ,മനസ്സിനു പുറത്ത് നില്ക്കുന്നതിനെയെല്ലാം (അത് ഗ്രഹിച്ചാലും ഇല്ലെങ്കിലും) യാഥാര്‍ത്ഥ്യം അഥവാ വസ്തുതയായും കണക്കാക്കുക എന്നതാണ്‌ ഇതിനുള്ള സാധാരണ മാര്‍ഗ്ഗം .

ഉണ്ടെന്ന് തോന്നുന്നതും ഉള്ളതുംതമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള ഈ സമ്പ്രദായത്തെ ബര്‍ക്കിലി തിരസ്കരിക്കുന്നു;ഉണര്‍ന്നിരിക്കുമ്പോള്‍ നാം നിരീക്ഷിക്കുന്ന വസ്തുക്കളും സംഭവങ്ങളും സ്വപ്നത്തില്‍ കാണുന്നവയേപ്പോലെതന്നെ മനസ്സില്‍ മാത്രം ഉള്ളതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

വസ്തുതയും വ്യാമോഹവും-രണ്ടും ഒന്നുതന്നേയാണെന്ന അഭിപ്രായത്തോട് ആരും യോജിക്കുമെന്ന് തോന്നുന്നില്ല.അതിനാല്‍ തന്റെ തത്വ ചിന്തക്കും മിഥ്യയെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തിരിച്ചറിയുന്നതിന്ന് ഒരു മാര്‍ഗ്ഗമുണ്ടെന്ന് ബര്‍ക്കിലി പ്രഖ്യാപിക്കുന്നു;

മറ്റാളുകളുമായി അഭിപ്രായ വിനിമയം ചെയ്യുക എന്നതാണത്രെ ഈ മാര്‍ഗ്ഗം.അവരില്‍ ഭൂരിപക്ഷം പേര്‍ വസ്തുതയായി കാണുന്നത് വസ്തുതയും അവര്‍ മറ്റുതരത്തില്‍ കാണുന്നത് ഭാവനയും ആയി കണക്കാക്കണം.

എങ്കിലും ,ബര്‍ക്കിലി തന്നെ പറയുന്നുണ്ട് ഭൂരിപക്ഷത്തിന്ന് തെറ്റ് പറ്റിയേക്കാമെന്നും,പലപ്പോഴും പറ്റാറുണ്ടെന്നും.

ഭൂമി ഉരുണ്ടതാണെന്ന കാര്യം മിക്കവരും നൂറ്റാണ്ടുകളായി നിഷേധിച്ചിരുന്നു;സൂര്യന്‍ ഭൂമിക്ക് ചുറ്റുമാണ്‌ കറങ്ങുന്നതെന്നും അവര്‍ വിശ്വസിച്ചിരുന്നു.ഉള്ളതെന്നു തോന്നുന്നതിനേയും തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഹിതപരിശോധന ഉപയോഗിക്കാന്‍ പറ്റുകയില്ല തന്നെ.എങ്കിലും ബര്‍ക്കിലിക്കും അനന്തരഗാമികള്‍ക്കും മറ്റൊരു മാര്‍ഗ്ഗവും കണ്ടെത്താന്‍ പറ്റിയില്ല അത്തരം സര്‍വേകള്‍ നടത്തുന്നത് തികച്ചും അനാവശ്യമാണെന്ന് പോലും അവരില്‍ പലരും കരുതി; എന്തെന്നാല്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മില്‍ ഫലത്തില്‍ യാതോരു വ്യത്യാസവുമില്ല എന്ന് അവര്‍ പറഞ്ഞു,

ആത്മനിഷ്ട ആശയവാദിയായ ഏണ്‍സ്റ്റ് മാഹ് (1838-1916) അതിന്ന് ഉപോല്‍ ബലകമായി ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണമുണ്ട്:ഭാഗികമായി വെള്ളത്തില്‍ ആഴ്ത്തിയ ഒരു പെന്‍സില്‍ ഒടിഞ്ഞുപോയതായി തോന്നും.ഇതിനെ മിഥ്യാബോധമെന്ന് പറയുന്നു,

പക്ഷേ,മാഹിന്റെ അഭിപ്രായം വേറെയായിരുന്നു,അദ്ദേഹം എഴുതി: “ഇത്തരം കാര്യങ്ങളില്‍ മിഥ്യാബോധത്തേപ്പറ്റി പറയുന്നത് പ്രായോഗികമായി ശരിയായിരിക്കും പക്ഷെ,ശാസ്ത്രീയമായി അതിന്ന് യാതോരു അര്‍ത്ഥവുമില്ല.ഈ ലോകം യാഥാര്‍ത്ഥത്തില്‍ ഉള്ളതാണോ,അതോ നമ്മുടെ വെറുമൊരു ഭാവന മാത്രമാണോ എന്ന് സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യത്തിനും ശാസ്ത്രീയ വീക്ഷണത്തില്‍നിന്ന് നോക്കിയാല്‍ വലിയ അര്‍ത്ഥമില്ല. ഏറ്റവും ഭയാനകമായ സ്വപ്നം പോലും ഒരു വസ്തുതയാണ്‌,മറ്റേതൊരു വസ്തുതയും പോലെതന്നെ”(ഇ.മാഹ് ,യോന.സംവേദനത്തിന്റെ അപഗ്രഥനവും മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും.1906 പെജ് 8-9)

ശാസ്ത്രീയവീക്ഷണകോണം എന്നത്കൊണ്ട് മാഹ് വിവക്ഷിക്കുന്നത് ശാസ്ത്രത്തിന്ന് തീര്‍ത്തും അസ്വീകാര്യമായിട്ടുള്ളതാണ്‌;എന്തെന്നാല്‍ ശാസ്ത്രത്തിന്റെ ലക്ഷ്യം ,ഉള്ളതെന്ന് തോനുന്നതിന്റെ പിന്നില്‍ യഥാര്‍ത്ഥത്തിലുള്ളതിലേക്ക് ആണ്ടിറങ്ങുക എന്നതാണ്‌.

മാഹിന്റെ പ്രമാണത്താല്‍ നയിക്കപ്പെടുന്ന ഒരു ശാസ്ത്രജ്ഞന്ന് (ഏതൊരാള്‍ക്കും തന്നെ) എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു;കാരണം,അയാള്‍ മരീചികയുടെ പിന്നാലെ നടക്കുന്നവന്റേയും മനപ്പായസം ഉണ്ടുനടക്കുന്നവന്റേയും പാതയില്‍ ചിതറിക്കിടക്കുന്ന എല്ലാ കെണികളിലും ചെന്ന് വീഴും.

നമുക്കുണ്ടാകുന്ന സംവേദനങ്ങള്‍ മാത്രമാണ്‌ ഒരു വസ്തുവിനേപ്പറ്റി നമുക്കുള്ള അറിവെന്നും ,അതിനാല്‍ “..വസ്തുവും സംവേദനവും ഒന്നുതന്നേയാണ്‌” എന്നും ബര്‍ക്കിലിപറയുന്നു.അങ്ങിനെ, ഓരോരോ വസ്തുവിനേപ്പറ്റിയുള്ള സംവേദനങ്ങളിലൂടെയുള്ളതൊഴിച്ചാല്‍ അവയേപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന തറപ്പിച്ചുള്ള പ്രസ്താവനയാണ്‌ ബര്‍ക്കിലിയുടെ ആത്മനിഷ്ട ആശയവാദത്തിന്റെ അടിസ്ഥാനപരമായ പ്രമേയത്തിന്‌ ആധാരമായിട്ടുള്ളത്.എന്നാല്‍ ഒരു ചരക്കിന്ന് അതിന്റേതായ മൂല്യമുണ്ടെന്ന് നമുക്കറിയാം ;ഇതാകട്ടെ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കാനാവാത്തതുമാണ്‌.പ്രകാശരശ്മി ഒരു സെക്കന്റില്‍ 300,000 കിലോമീറ്റര്‍ വേഗത്തിലാണ്‌ സഞ്ചരിക്കുന്നതെന്നും നമുക്കറിയാം.ഇത് മനുഷ്യന്‍ ദര്‍ശ്ശിക്കാനോ സങ്കല്പ്പിക്കാനോപോലും സാദ്ധ്യമല്ല. അതുപോലെ ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍ വികിരണം ചെയ്യുന്ന തരംഗങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവാത്തതാണെങ്കില്‍ കൂടിയും അവയെപ്പറ്റി സമഗ്രമായ പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ട്.അങ്ങിനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും എടുത്തു പറയാന്‍ കഴിയും.

ബര്‍ക്കിലിയുടെ പ്രമാണം മാനുഷിക വിജ്ഞാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അംശം-ധാരണകള്‍ അഥവാ അമൂര്‍ത്ത ആശയങ്ങള്‍ -വിട്ടുകളയുന്നു.ബര്‍ക്കിലി വിജ്ഞാനത്തെ സംവേദനങ്ങളും സങ്കല്പ്പങ്ങളുമായി ചുരുക്കിക്കൊണ്ട് അവയുടെ അസ്തിത്വത്തെതന്നെ നിഷേധിച്ചു കളഞ്ഞു.ധാരണകളുടെ നിഷേധത്തെ ആധാരമാക്കിയുള്ള അപ്രകാരമുള്ള സിദ്ധാന്തത്തിന്ന് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റില്ല.

ഇനി വസ്തുക്കള്‍ സംവേദനങ്ങളുടെ ഒരു സമാഹാരം മാത്രമാണെന്ന് വരുന്നു.അങ്ങിനേ വരുംമ്പോള്‍ ലോകത്തില്‍ ഒരു വ്യക്തി താന്‍ മാത്രമാണെന്നും ,മറ്റുള്ളവരെല്ലാം വെറും സംവേദനങ്ങള്‍ മാത്രമാണെന്നും വരുന്നു.

അത് സോളിപ്ളിസം (സ്വന്തം നിലനില്പ്പിന്ന് മാത്രമാണ്‌ സുനിശ്ചിതത്വമെന്ന അഹം മാത്രവാദ സിദ്ധാന്തം )ആണ്‌.

എന്നാല്‍,മറ്റാളുകളും നിലനില്ക്കുന്നുണ്ടെന്ന് ബര്‍ക്കിലിയും അദ്ദേഹത്തിന്റെ മിക്ക അനുയായികളും സമ്മതിക്കുന്നുണ്ട്;അതായത് അവര്‍ സോളിപ്ളസത്തെ തിരസ്കരിക്കുന്നു എന്നര്‍ത്ഥം.ആധുനിക ആശയവാദതത്വ ചിന്തകനായ ബര്‍ട്രാന്റ് റസ്സല്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി

“സോളിപ്ളസത്തിന്നെതിരായി ഒന്നാമതായി പറയാനുള്ളത് ,മനശ്ശാസ്ത്രപരമായിത്തന്നെ അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ്;അത് സ്വീകരിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ പോലും വാസ്തവത്തില്‍ അത് തിരസ്കരിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍ പ്രമുഖ് തര്‍ക്കശാസ്ത്രജ്ഞനായ ശ്രീമതി ക്രിസ്റ്റീന്‍ ലാഡ്ഡ് ഫ്രാങ്ക്ലിന്റെ ഒരു കത്ത് എനിക്ക് കിട്ടുകയുണ്ടായി.താന്‍ ഒരു സോളിപ്ളിസ്റ്റ് ആണെന്നും ലോകത്തില്‍ മറ്റു സോളിപ്ളിസ്കളില്ലെന്ന് കാണുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അവര്‍ അതില്‍ എഴുതിയിരുന്നു.

ഒരു തര്‍ക്കശാസ്ത്രജ്ഞയുടെ ഈ അത്ഭുതം എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയട്ടെ”(ബര്‍ട്രാന്റ് റസ്സല്‍“മാനുഷിക വിജ്ഞാനം,അതിന്റെ പരിധിയും പരിമിതികളും”ലണ്ടന്‍ 1956,പേജ് 195-196)

അതില്‍ ആശ്ചര്യത്തിന്ന് അവകാശമില്ല. ലോകത്തിൽ ഒറ്റത്തടിയായി നിലകൊള്ളുന്ന ഒരുവന്ന് ആ മേന്മ അവകാശപ്പെടാൻ മറ്റാരും ഇല്ലെന്ന കാര്യത്തിൽ അത്ഭുതം തോന്നുന്നത് യുക്തിക്ക് ചേർന്നതേ അല്ല.

മറ്റാളുകൾനിലവിലുണ്ടോ എന്നചോദ്യം തന്നെ തത്വചിന്തയിൽ അനുവദനീയമല്ലെന്ന് മറ്റൊരു ആത്മനിഷ്ട വാദിയായ കാർനാപ്പ് എഴുതുകയുണ്ടായി.

ഇത് യാദൃശ്ചികമല്ല ,എന്തെന്നാൽ ആത്മനിഷ്ട ആശയവാദം സോളിപ്സിസത്തിലേക്കാണ്‌ നമ്മെ നേരെ എത്തിക്കുന്നത്. കാരണം ,എന്തെല്ലാം പറഞ്ഞാലും ,ഈ ചോദ്യത്തിന്ന് രണ്ട് മറുപടികളേയുള്ളൂ,

ഒന്നുകിൽ ആത്മനിഷ്ട ആശയവാദമെന്ന സത്യം അംഗീകരിച്ചുകൊണ്ട് താൻ മാത്രമാണ്‌ നിലവിലുള്ള ഏകവ്യക്തി എന്ന് സമ്മതിക്കണം ;അല്ലെങ്കിൽ ഭൗതികവാദികൾ പറയുന്നതിനോട് യോജിച്ച്കൊണ്ട് മറ്റാളുകളും നിലവിലുണ്ടെന്ന് സമ്മതിക്കണം.

അപ്പോൾ ആത്മനിഷ്ട ആശയവാദത്തിന്ന് നില്ക്കക്കള്ളിയില്ലാതാവും.ഇതിന്ന് മൂന്നാമത് ഒരു ഉത്തരം ഇല്ല തന്നെ ,ഇന്നുവരേയുള്ള മനുഷ്യന്റെ അനുഭവവും ശാസ്ത്രവും ഒരുപോലെ ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുകയും,ആത്മനിഷ്ട ആശയവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു....

ഇനി നമുക്ക് ഭൗതികവാദവും വസ്തുനിഷ്ട ആശയവാദവും തമ്മിലുള്ള വിവാദം എന്തായിരുന്നു എന്നു നോക്കാം