2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

5,ബോധത്തിൽ കർത്താവും കർമ്മവും.


ഒരു ജന്തുവിന്റെ ശാരീരികസ്ഥിതിയും മാനസികാനുഭവങ്ങൾക്കും പ്രതികരണങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഒരു പൂർണ്ണ വസ്തു എന്ന നിലയിൽ,ഒരു നിശ്ചിതസമയത്ത് നിലനില്ക്കുന്ന ഒരു അസ്തിത്വം എന്നനിലയിൽ,ജന്തുവിന്റെ മേൽ സ്വാധീനമുണ്ടെന്ന് സോവിയറ്റുയൂണിയനിലും മറ്റു രാജ്യങ്ങളിലുമുള്ള ശ്സത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അന്റി വാലോൻ (ഫ്രാൻസ്) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ,ഈ അസ്തിത്വത്തിൽ “ആത്മ (കർത്തൃ) നിഷ്ടവും വസ്തു(കർമ്മ) നിഷ്ടവുമായ ഘടകങ്ങൾക്ക് അവിഭക്തമായ ഒരു ഐക്യമുണ്ട്”(Henri Wallon,"del'acte a pensee"- കർമ്മത്തിൽ നിന്ന് ചിന്തയിലേക്ക്-പാരീസ്,1942,പേജ്17)

ആ ജന്തു ഈ സ്ഥിതിയിൽ നിന്ന് ചുറ്റുപാടുകളേയോ തന്നെത്തന്നേയോ ഒറ്റപ്പെടുത്തുന്നില്ലെന്നതിനാൽ, ചുറ്റുപാടുകളും താനുമായുള്ള ബന്ധത്തെ അത് മാനസികമായി പ്രതിഫലിപ്പിക്കുന്നില്ല.
ഈ വിധത്തിൽ “...ജന്തു എന്തെങ്കിലുമായും ഒരു ബന്ധത്തിലും ഏർപ്പെടുന്നില്ല...ആ ജന്തുവിനെസംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായ തന്റെ ബന്ധം ഒരു ബന്ധം എന്ന നിലയിൽ നിലനില്ക്കുന്നില്ല.” (മാർക്സ്,എംഗൽസ്,“ജർമ്മൻ പ്രത്യായ ശാസ്ത്രം”പേജ് 42)
ജന്തുവിന്റെ അഭിവിന്യാസ (orientation) പ്രവർത്തനവും - ഏറ്റവും പറ്റിയ അടവ് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള താണ് ഇത് - അങ്ങിനെ കണ്ടെത്തിയ സമ്പ്രദായത്തിന്റെ നിലനിർത്തലും,ചുറ്റുപാടുകൾ, ജന്തുവിന്റെ സ്ഥിതി,അതിന്റെ പ്രതിചേഷ്ഠ,ഐക്യത്തെ പ്രതിഫലിക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ മനുഷ്യനാകട്ടെ , അദ്ധ്വാനപ്രക്രിയക്കിടയിൽ ബാഹ്യലോകത്തിന്റെ ചില അന്വയങ്ങളും, തന്റെ പ്രയത്നവും അദ്ധ്വാനത്തിലെ മറ്റു പങ്കാളികളുടെ പ്രത്നവും തമ്മിലുള്ള ചില അന്വയങ്ങളും കണ്ടെത്തുന്നുണ്ട്.
നമ്മുടെ പൂർവ്വികർ ഈ അന്വയങ്ങൾ കണ്ടെത്താൻ തുടങ്ങിയത് മുതല്ക്ക് അവ മനുഷ്യമനസ്സിൽ കൂടുതൽ കൂടുതലായി പതിഞ്ഞുവന്നിട്ടുണ്ട്. ചുറ്റുപാടുകളുടെ പ്രതിഫലനവും തന്റെ തന്നെ പ്രതിഫലനവും തമ്മിൽ (അങ്ങിനെ താനും ചുറ്റുപാടുകളുമായ ബന്ധത്തെ) വിവേചിച്ചറിയാനുള്ള കഴിവ് ഇത്തരുണത്തിൽ വളരെ പ്രധാനമായിരുന്നു.
ചുറ്റുപാടുകളുടെ ഈ പ്രതിഫലനം വസ്തുക്കളുടേയും ആളുകളുടേയും അവരുടെ ബന്ധങ്ങളുടേയും പ്രവൃത്തികളുടേയും പ്രതിച്ഛായകളുമായി കീറിമുറിക്കപ്പെട്ടു; സ്വന്തം പ്രതിഫലനമാകട്ടെ സ്വന്തം ശരീരത്തിന്റേയും അതിന്റെ ഭാഗങ്ങളുടേയും അവയുടെ പരസ്പര കരണങ്ങളുടേയും പ്രതിച്ഛായകളായി,അവസാനമായി തന്റെ തന്നെ ബോധപൂർവ്വമായ അനുഭവങ്ങളുടെ പ്രതിച്ഛായകളായി,കീറിമുറിക്കപ്പെട്ടു.
ഈ പ്രതിച്ഛായകൾ തമ്മിൽ മനസ്സിൽ പ്രതിഫലിച്ചു നില്ക്കുന്ന ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള അവയുടെ ആദിരൂപങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്.ഇത്തരത്തിൽ ജന്തുക്കളുടെ മാനസികത മനുഷ്യന്റെ മാനസികതയായി,ബോധമായി, മാറുന്നു.“ബോധം തുടക്കത്തിൽ തൊട്ടു ചുറ്റുമുള്ള ഇന്ദ്രിയഗോചരമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും സ്വാത്മബോധവാനായിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് പുറത്തുള്ള മറ്റാളുകളും വസ്തുക്കളുമായുള്ള പരിമിതമായ അന്വയത്തേക്കുറിച്ചുള്ള ബോധവും മാത്രമായിരിക്കും”(മാർക്സ്,എംഗൽസ്“ജർമ്മൻ പ്രത്യശാസ്ത്രം”അതേ പേജ്)

മറ്റെല്ലാറ്റിനുമുപരിയായി സാമൂഹ്യബന്ധങ്ങളാണ് മനുഷ്യന് ചുറ്റുപാടുകളിൽ നിന്ന് വേറിട്ടു നില്ക്കാനുള്ള കഴിവു നല്കുന്നത്. തന്റേത് മാത്രമായ സംഗതികളേയെല്ലാം സ്ഥിതിഗതികളിൽ നിന്ന് വേർപെടുത്തുകയും തന്നെപ്പറ്റിയും ബാഹ്യമായ നിലനില്പ്പിനോടുള്ള തന്റെ നിലപാടിനേപ്പറ്റിയും ബോധവാനാവുകയും ചെയ്യണമെങ്കിൽ മനുഷ്യന് മറ്റു സഹജീവികളുമായി സഹകരിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനപ്രക്രിയക്കിടയിലാണ് അവൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത്.

തന്നെപ്പറ്റിയുള്ള ബോധവും ബാഹ്യലോകത്തോടുള്ള ബോധപൂർവ്വമായ ഒരു സമീപനവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയെ മൃഗങ്ങളിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്നത് എന്നു പറയുന്നത് ശരിയാണെങ്കിൽ, സ്വന്തം ആശയങ്ങളേയും സംവേദനങ്ങളേയും വികാരങ്ങളേയും അഭിലാഷങ്ങളേയും മറ്റും പറ്റി ചിന്തിക്കാനുള്ള അവന്റെ കഴിവും അത്രതന്നെ പ്രധാനമാണെന്നതും അത്രതന്നെ ശരിയാണ്.
ചുറ്റുപാടുകളിലും മനുഷ്യന്റെ തന്നെ ശരീരത്തിനുള്ളിലും നടക്കുന്ന സംഗതികൾ മാത്രമല്ല. മനസ്സിൽ തന്നെ ഉണ്ടാകുന്ന ആശയപ്രതിഭാസങ്ങളും ബോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ബോധത്തിനു സ്വയം സങ്കല്പിക്കാൻ , “ ഒരു പ്രതിഫലനത്തിന്റെ പ്രതിഫലന” മാവാൻ കഴിയും.
ഒരു പർവ്വതത്തിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച ദൂരെ നിന്ന് കണ്ടപ്പോഴത്തെ എന്റെ അനുഭൂതിയെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ എന്റെ തന്നെ അവബോധത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇന്നലെ കണ്ട ഒരുവനേപ്പറ്റി എനിക്കുണ്ടായിട്ടുള്ള അഭിപ്രായം അപഗ്രഥിക്കുമ്പോൾ ഞാൻ എന്റെ സ്വന്തം ചിന്തകളേപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇത് ചെയ്യുമ്പോൾ എന്റെ അവബോധം ഒരു ഏകദേശപ്രതിഫലനം മാത്രമാണെന്നും മലമുകളിൽ കണ്ട മഞ്ഞ് ദൂരെ നിന്നപ്പോൾ തോന്നിയത്ര വെളുത്തതല്ലെന്ന് വന്നേക്കുമെന്നുള്ളതിനേപ്പറ്റി ഞാൻ ബോധവാനാണ്; ഇന്നലെ കണ്ട മനുഷ്യനെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ വാസ്തവത്തിൽ അയാൾ എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു ഏകദേശപ്രതിഫലനം മാത്രമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ബാഹ്യലോകത്തിലെ ബന്ധങ്ങളേയും താനും ബാഹ്യലോകവും തമ്മിലുള്ള ബന്ധങ്ങളേയും മാത്രമല്ല ഒരുവന്റെ ബോധം പ്രതിഫലിപ്പിക്കുന്നത്;ഒരു വശത്ത് അവന്റെ തന്നെ സംവേദനങ്ങളും സങ്കല്പങ്ങളും മറു വശത്ത് ഇതെല്ലാം ഏതിന്റെയൊക്കെ പ്രതിഫലനങ്ങളും പകർപ്പുകളുമാണോ അവയും തമ്മിലുള്ള ബന്ധങ്ങളേകൂടി അവന്റെ ബോധം പ്രതിബിംബിപ്പിക്കുന്നുണ്ട്.
തന്റെ മനസ്സിലുള്ള പ്രതിച്ഛായകളേയും അവയുടെ മൂലമാതൃകകളേയും (archetypes) പകർപ്പും മൂലവും പോലെയാണ് മനുഷ്യൻ ബന്ധപ്പെടുത്തി കാണുന്നത്.

സ്വന്തം ആവശ്യങ്ങളുടേയും വൈകാരികപ്രതിചേഷ്ടകളുടേയും സ്വാധീനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു ജന്തുവിനു രണ്ടാമത് പറഞ്ഞസംഗതിയെപ്പറ്റി ബോധമില്ല ; കാരണം, അതിന്ന് “ ആത്മപ്രതിഫലന” ത്തിനുള്ള കഴിവില്ല.
മനുഷ്യനും അഭിപ്രേരണകൾ (ഉദാ:ആകർഷണവും വികർഷണവും ) ഉണ്ടാകാം ; അവന്റെ പെരുമാറ്റം അവയുടെ ഒട്ടധികം സ്വാധീനത്തിനു വിധേയമാണെങ്കിലും അവൻ അവയേപ്പറ്റി ഒട്ടും തന്നെ ബോധവാനായിരിക്കില്ലെന്ന് മാത്രം.
എങ്കിലും തന്റെ പലേ ആവശ്യങ്ങളും അഭിലാഷങ്ങളും താൻ സ്വയം നിശ്ചയിച്ച് ബോധപൂർവ്വം എത്തിച്ചേരാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളാണെന്ന് അവന് അറിയാം.
പ്രതിഫലനത്തിനുള്ള കഴിവ് മൃഗങ്ങൾക്കുണ്ടെങ്കിലും,മനുഷ്യനിൽ അത് വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്.

ബാഹ്യവസ്തുവും അവയുടെ ബന്ധങ്ങളും ,ബോധവാനായ വ്യക്തിയും വസ്തുക്കളോടുള്ള അവന്റെ മനോഭാവവും എല്ലാം മനസ്സിൽ പ്രതിഫലിപ്പിച്ച്കൊണ്ട് മൂല്യനിർണ്ണയവും ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കർമ്മപരിപാടിയുടെ ആവിഷ്കരണവും മേല്പ്പറഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ ആദേശങ്ങളുടെ ഭൗതികമൂലകങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമോ അതേരീതിയിൽ തന്നെ ഈ ആദേശങ്ങളെ (മോഡലുകളെ) മാനസികമായി ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയും
ലക്ഷ്യപ്രാപ്തിയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന ഏതെങ്കിലും പ്രായോഗികനടപടി സ്വീകരിക്കുന്നതിനുമുമ്പായി മനുഷ്യന് മനസ്സിൽ അവന്റെ പ്രവൃത്തികളുടെ ഒരു റിഹേഴ്സൽ നടത്താനും അതിന്റെ ഫലം എന്തെന്ന് കണ്ട് ഏറ്റവും മെച്ചമായ കർമ്മപദ്ധതി തിരഞ്ഞെടുക്കാനും കഴിയും.

(അടുത്തത് ഈ ലേഖനത്തിന്റെ അവസാന ഭാഗമായ ആറാംഭാഗം “പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം”. വിവർത്തനം:-എം എസ്സ് രാജേന്ദ്രൻ )

*4,അദ്ധ്വാനവും ഭാഷയും ചിന്തയും.


മനുഷ്യന്റേയും ജന്തുക്കളുടേയും മാനസികപ്രവർത്തനത്തിനും നാഡീമണ്ഡലപ്രവർത്തനത്തിനും തമ്മിൽ പൊതുവായ
പലേ സംഗതികളുമുണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളും ഉള്ളതായി കണ്ടിട്ടുണ്ട്.അപ്പോൾ മനുഷ്യന്റെ മാനസിക പ്രവർത്തനത്തിന്റെ,ബോധത്തിന്റെ, വ്യതിരിക്തമായ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

അധ്വാനത്തിന്റെ ഫലമായാണ് മനുഷ്യൻ ബാക്കിയുള്ള ജന്തു ലോകത്തിൽ നിന്ന് സ്വയം ഉയർന്നു വന്നതെന്ന മാർക്സിസ്റ്റ് പ്രസ്താവന എത്ര ശരിയാണെന്ന് 20-ആം നൂറ്റാണ്ടിൽ ലഭിച്ചിട്ടുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ സംശയത്തിനിടയില്ലാത്ത വിധത്തിൽ തെളിയിച്ചിട്ടുണ്ട്.
പ്രാചീനശിലായുഗത്തിൽ, ആൾക്കുരങ്ങ് മനുഷ്യൻ ഉരുത്തിരിഞ്ഞു വന്ന കാലത്തു തന്നെ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് തെളിയിക്കുന്ന വസ്തുതകൾ പുരാവസ്തുഖനനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂട്ടം കൂട്ടമായി നടന്നിരുന്ന മൃഗങ്ങൾ സാമൂഹ്യജീവിതം നയിക്കുന്ന ഒരു വിഭാഗമായി മാറുന്നതിനും ഭാഷയുടെ ആവിർഭാവത്തിനും ഇത് കാരണമായി.
ഒരു ദശലക്ഷം വർഷങ്ങൾക്കു മുമ്പ്,പ്രാചീനശിലായുഗത്തിന്റെ അവസാനത്തിൽ നിയാണ്ടർത്താൾ മനുഷ്യൻ എന്ന പേരിലറിയപ്പെടുന്ന പ്രാകൃതമനുഷ്യൻ രംഗത്തു വന്നു.ഇവർ കല്ലുകൊണ്ടുള്ള മഴുവും തീക്കല്ലിന്റെ പാളികൾകൊണ്ട് കൊച്ചു കൊചു ഉപകരണങ്ങളും നിർമ്മിച്ചിരുന്നതായി ഇവർ നിവസിച്ചിരുന്ന പാറസങ്കേതങ്ങൾ പരിശോധിച്ച അവസരത്തിൽ കാണുകയുണ്ടായിട്ടുണ്ട്.
പിന്നീട്, മദ്ധ്യശിലായുഗത്തിൽ കൂട്ടം കൂട്ടമായി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ തീക്കല്ലുകൊണ്ട് കുന്തത്തിന്റെ അറ്റവും കഠാരയും കത്തിയും ചീവുളിയും അസ്ഥികൊണ്ടുള്ള ഉപകരണവും മറ്റും ഉണ്ടാക്കാൻ അവർ പഠിച്ചു. ഈ ജാതി മനുഷ്യരുടെ ശരീരത്തിന്റെ അനുപാതങ്ങളും തലയോട്ടിയുടെ വലിപ്പവും ഏതാണ്ട് നമ്മുടേതുപോലെ യായിരിക്കും .
പക്ഷെ, തലയോട്ടിയുടെ ഉള്ളറ ഉയരം കുറഞ്ഞതും തുടയെല്ലും കൈമുട്ടിനു മുകളിലേക്കും താഴത്തേക്കുമുള്ള എല്ലുകളും വളവുള്ളതാണ്.പില്ക്കാല പ്രാചീന ശിലായുഗങ്ങളിൽ അദ്ധ്വാനം വികസിക്കുകയും ഉപകരണങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ പ്രാകൃതമായ ഈ നിയാണ്ടർത്താൾ മനുഷ്യരുടേ കൂട്ടം ക്രോമഞ്ഞോൻ (Cro-Magnon) മനുഷ്യരുടെ പ്രാകൃത സമുദായത്തിന്നു വഴിമാറിക്കൊടുത്തു.കായികമായി ഇവർ അടുത്ത കാലത്തെ മനുഷ്യനിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല;അവർക്ക് ഏറ്റവും ലളിതമായ തരത്തിലുള്ള ബുദ്ധിശക്തിയും ഉണ്ടായിരുന്നു.

ഒരു ജന്തുവിന്റെ ജീവിതക്രമവും ശീലങ്ങളും മാനസികതയും നിർണ്ണയിക്കപ്പെടുന്നത് പ്രകൃതിസാഹചര്യങ്ങളാലാണ്;അതായത് അതിന്റേതന്നെ പ്രകൃതവും അത് ജീവിക്കുന്ന ചുറ്റുപാടുകളുമാണ് ഇത് നിർണ്ണയിക്കുന്നത്.
പക്ഷെ, മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.അവന്റെ ജീവിതക്രമവും പ്രവർത്തനവും മാനസികതയും ഏതാണ്ട് പൂർണ്ണമായും നിർണ്ണയിക്കപ്പെടുന്നത് അവൻ ജീവിക്കുന്ന സമുദായത്താൽ മാത്രമാണ്. അദ്ധ്വാനത്തിന്റേയും സമുദായത്തുന്റേയും മാനവ മാനസികതയുടേയും(ബോധം) ആവിർഭാവത്തോടൊപ്പംതന്നെ മസ്തിഷ്ലത്തിന്റേയും നാഡീവ്യൂഹത്തിന്റേയും പൊതുവിലുള്ള ഘടനയിലും ധർമ്മത്തിലും സാരമായ മാറ്റങ്ങളും സംഭവിച്ചിരുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇവ രണ്ടിനും മൃഗങ്ങളിലില്ലാത്ത ചിലപ്രത്യേക ഗുണങ്ങളുണ്ട്. എങ്കിലും ഒരു ശിശുവിന്റെ നാഡീവ്യൂഹം ഒഴിച്ചുകൂടാനാവാത്ത താണെങ്കിൽ കൂടിയും ബോധത്തിനു അത് ഇനിയും പര്യാപ്തമല്ല. മനുഷ്യ സമുദായത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ശിശുവിന്റെ മാനസികത ഒരു ജന്തുവുന്റേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കയില്ല;ആ കുട്ടി മറ്റാളുകളുമായി,സമുദായവുമായി ,ഇടപഴകുമ്പോൾ മാത്രമേ ഇത് ബോധമായി വളരുകയുള്ളു.

ഉപകരണങ്ങൾ രൂപപ്പെടുത്തി എടുക്കുകയും വൻ മൃഗങ്ങളെ കൊല്ലാൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കൂട്ടായി പ്രവർത്തിക്കുകയും പുതിയ പുതിയ സംസൂചനകൾ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം ആവശ്യമായി ത്തീർന്നു.യോജിച്ച പ്രവർത്തനത്തിന്ന് രണ്ടു ഗുണങ്ങളുണ്ടായിരുന്നു
ഒറ്റപ്പെട്ട വ്യക്തികളുടെ കഴിവിനപ്പുറത്തുള്ള സംഗതികളും തന്മൂലം സാദ്ധ്യമായെന്ന് മാത്രമല്ല,വ്യക്തികൾ ഒറ്റക്കൊറ്റയ്ക്ക് ശേഖരിച്ച സംസൂചന എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.എന്നാൽ, എല്ലാവർക്കും ലഭ്യമാകണമെങ്കിൽ ഈ സംസൂചന എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള താകേണ്ടിയിരിക്കുന്നു.
ഈ സംസൂചന വൈവിധ്യമാർന്നതാണെങ്കിൽ,അത് എത്തിക്കുന്നതിനുള്ള സിഗ്നലുകൾ ഈ പ്രതിഭാസങ്ങളുടെ വൈവിധ്യം എല്ലാവരേയും മനസ്സിലാക്കുന്നതോടൊപ്പം,സമുദായത്തിലെ എല്ലാ അംഗങ്ങളിലും ഒരേ പോലുള്ള പ്രതിചേഷ്ടകൾ ഉണ്ടാക്കത്തക്ക വണ്ണം അവയുടെ പൊതു സ്വഭാവങ്ങളും അവരെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ളതാകേണ്ടിയിരിക്കുന്നു. അപ്പോൾ അപ്രകാരമൊരു സിഗ്നൽ കൊണ്ട് അറിയിക്കേണ്ട സംസൂചന എന്തായിരിക്കണം ?
ഒരേപോലുള്ള സംഗതികളേപ്പറ്റി പല ആളുകൾക്ക് ഒരേ പോലുള്ള സംവേദന പ്രതിച്ഛായകളും സങ്കല്പങ്ങളും ഉണ്ടാവണമെങ്കിൽ അവരെല്ലാം ഈ സംഗതികൾ നിരീക്ഷിച്ച സാഹചര്യങ്ങൾ ഒരുപോലുള്ളതായിരിക്കണം. നിരീക്ഷണം നടത്തിയ സാഹചര്യങ്ങൾക്ക് കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഓരോ വ്യക്തികളുടെ സംവേദനപ്രതിച്ഛായകളും വ്യത്യസ്ഥമായിരിക്കും.ഒരേ വർഗ്ഗത്തിലുള്ള സാധനങ്ങൾ സൂചിപ്പിക്കുന്നതിനു ഒരു കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന സിഗ്നൽ ഒന്നു തന്നെയായിരിക്കണമല്ലോ.
അതിനാൽ, ഒരു സിഗ്നലിലൂടെ അയക്കുന്ന സംസൂചന സവേദനപ്രതിച്ഛായ ആയിരിക്കില്ല. പ്രത്യുത ഒരു സാമാന്യ ആശയം ആയിരിക്കും.അപ്പോൾ ഈ സിഗ്നൽ ഒരു ആശയം പ്രകടമാക്കുന്ന വാക്ക് ആയിരിക്കണം .“ഓരോ വാക്കും(സംസാരം)...സാമാന്യവല്കരിക്കുന്നു”ലെനിൻ എഴുതുകയുണ്ടായി(ലെനിൻ ,സമാഹൃതകൃതികൾ,വാല്യം 38, പേജ് 274)

ഉദാഹരണത്തിനു,ഒരു വൃക്ഷത്തേക്കുറിച്ചുള്ള ധാരണയിൽ അതിന്റെ ഉയരം,വണ്ണം ,ആകൃതി ,ചില്ലകൾ കുത്തനെ മേല്പോട്ടോ ചരിഞ്ഞോ ഉള്ള നില്പ് ഇത്യാദികളേപ്പറ്റിയുള്ള യാതൊരു പരാമർശനവും ഉണ്ടാവില്ല.എനാൽ വലിപ്പവും ആകൃതിയും ചായ് വും ഒന്നും ഇല്ലാത്ത ഒരു വൃക്ഷത്തെ വിഭാവനം ചെയ്യാൻ ആവില്ല.
കാരണം ആരും അത് കണ്ടിട്ടുണ്ടാവില്ല.വൃക്ഷങ്ങൾക്ക് പൊതുവിലുള്ള സ്വഭാവ വിശേഷങ്ങൾ സ്പഷടമാക്കുന്ന ഒരു വാക്കിലൂടെയുള്ള സിഗ്നലിനു മാത്രമേ ആ ധാരണ സാദ്ധ്യമാക്കാൻ കഴിയൂ.ഭൗതികപ്രതിഭാസം-സിഗ്നൽ-കൂടാതെ ധാരണകളോ ആശയങ്ങളോ ഉണ്ടാവുക സാദ്ധ്യമായിരുന്നില്ല.
ഇവിടെ ഒരു സിഗ്നൽ എന്നു പറയുന്നത് കുറേ ശബ്ദങ്ങളുടെ സമാഹാരമാണ്,അതായത് ഭാഷയാണ്.“ഭാഷക്ക് ബോധത്തിന്റെത്രതന്നെ പഴക്കമുണ്ട്”(മാർക്സ് എംഗൽസ്“ജർമ്മൻ പ്രത്യായശാസ്ത്രം”പേജ് 41-42)

ഏറ്റവും വളർച്ച പ്രാപിച്ച ആൾക്കുരങ്ങിന് (ആന്ത്രപ്പോയിഡ്) പോലും ധാരണകൾ സാദ്ധ്യമല്ലെന്ന് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാകും;ഒരിടത്ത് കുറേ വാഴപ്പഴം വെച്ചിട്ടുണ്ട്.അതിനു ചുറ്റും മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുകയാണ്.ആ മെഴുകുതിരികൾ കെടുത്തിയിട്ട് വാഴപ്പഴം എങ്ങനെ എടുക്കാൻ പറ്റുമെന്ന് ആളുകൾ ചെയ്യുന്നത് കണ്ട് ഒരു ചിമ്പാൻസി പഠിച്ചു.പാത്രമെടുത്തു പൈപ്പു തുറന്ന് അതിൽ വെള്ളം നിറച്ചിട്ട് ആ വെള്ള മൊഴിച്ചാണ് അവൻ മെഴുകുതിരി കെടുത്തിയത്.
ഒരു ചങ്ങാടവും കഴുക്കോലുമുപയോഗിച്ച് ഒരു കുളത്തിന്റെ മറുകര എത്താനും അവൻ പഠിച്ചിരുന്നു.
ഒരു ദിവസം അവനെ കൊണ്ടു ചെന്നപ്പോൾ കരയോട് തൊട്ട് ഒരു ചങ്ങാടവും അതിലൊരു കഴുക്കോലും ഉണ്ടായിരുന്നു.കുളത്തിന്റെ നടുക്ക് മറ്റൊരു ചങ്ങാടത്തിൽ കുറേ വാഴപ്പഴവും വെച്ചിരുന്നു.പഴത്തിനു ചുറ്റും മെഴുകു തിരികൾ കത്തിച്ചു വെച്ചിരുന്നു. തൊട്ടടുത്ത് വെള്ളം എടുക്കാനുള്ള പാത്രവും.ആ ചിമ്പാൻസി ആദ്യത്തെ ചങ്ങാടത്തിൽ കയറി കുളത്തിന്റെ നടുക്കുള്ള മറ്റേ ചങ്ങാടത്തിൽ എത്തി. അതിൽ നിന്ന് വെള്ളം എടുക്കാനുള്ള പാത്രവും കൊണ്ട് അവൻ ഇക്കരയിലേക്ക് മടങ്ങി. തൊട്ടടുത്തുള്ള പൈപ്പിൽ ചെന്ന് പാത്രത്തിൽ വെള്ളവും എടുത്തുകൊണ്ട് വന്നു അവൻ ആ വെള്ളം ഒഴിച്ചു മെഴുകുതിരികൾ കെടുത്താനായി കുളത്തിന്റെ നടുക്കുള്ള ചങ്ങാടത്തിലേക്ക് പാഞ്ഞു.
പൈപ്പിൽ നിന്നു വരുന്ന വെള്ളവും കുളത്തിലെ വെള്ളവും ഒന്നാണെന്നു കാണാൻ, വെള്ളത്തേപ്പറ്റി പൊതുവിൽ ഒരു പ്രതിച്ഛായ മനസ്സിൽ പതിക്കാൻ ,അവനു കഴിവില്ലെന്ന് ഇതിൽ നിന്ന് തെളിയുന്നുണ്ടല്ലോ.എന്നാൽ ,പൈപ്പിൽനിന്നു വരുന്നതും കുളത്തിൽ കിടക്കുന്നതും മാനത്തുനിന്ന് മഴപെയ്തുണ്ടാകുന്നതും എല്ലാം വിവരിക്കുന്നതിനു ഒരൊറ്റ വാക്ക് ഉപയോഗിക്കുമ്പോൾ അഞ്ചുവയസ്സായ ഒരു കൊച്ചു കുട്ടിക്ക്പോലും വെള്ളത്തേപ്പറ്റിയുള്ള ഒരു ധാരണ ഉണ്ടാകുന്നുണ്ട്.

മനുഷ്യന്റെ ബോധവും മൃഗങ്ങളുടെ മാനസികതയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന ഒരു പ്രധാന സംഗതി മനുഷ്യന്റെ ചിന്താ ശക്തിയാണ്.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന എന്തെല്ലാം കാര്യങ്ങൾ ചുറ്റുപാടുകളിലുണ്ടൊ,അതെല്ലാം മാത്രമേ ഒരു ജന്തു ശ്രദ്ധിക്കുന്നുള്ളു.വസ്തുക്കൾ തമ്മിലുള്ള പരസ്പരകരണം മനസ്സിലാക്കാൻ, അതായത്, ഈ പരസ്പരകരണങ്ങൾക്ക് നിദാനമായ നിയമങ്ങൾ മനസ്സിലാക്കാൻ, അതിനു കഴിവില്ല.
മനുഷ്യന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഉടനടി ആഹരിക്കാൻ പറ്റാത്ത (ഉദാഹരണത്തിനു ഒരു കല്ല്) ഒരു വസ്തു വേറൊരു വേറൊരു വസ്തുവിൽ പ്രയോഗിച്ച് മൂന്നാമതോരു വസ്തു,ഒരു ഉപകരണം - അതുകൊണ്ടും ഉടനടി ജീവിതാവശ്യങ്ങൾ ഒന്നും നടത്താൻ പറ്റുമായിരുന്നില്ല - ഉണ്ടാക്കാൻ അവന്റെ മുൻ ഗാമിക്ക് കഴിഞ്ഞിരുന്നു.ഏതെങ്കിലും തരത്തിലുള്ള കല്ലുകൊണ്ട് ഈ ഉപകരണം ഉണ്ടാക്കാനും പറ്റുകയില്ലല്ലോ.
അതിനു നല്ല ഈടുള്ള കല്ലുതന്നെ വേണം.വഴങ്ങുന്ന തരത്തിലുള്ളതായിരിക്കണം അത്,ഏത് കല്ലുകൊണ്ടാണോ ഈ ഉപകരണം നിർമ്മിക്കുന്നത് അതും പ്രത്യേക രീതിയിലുള്ള തായിരിക്കണം.ഉപകരണത്തിനു ഒരു നിശ്ചിത ആകൃതിയും ആവശ്യമാണ്.തോന്നിയതു പോലെ ഉണ്ടാക്കിയതും ഏതെങ്കിലും ആകൃതിയോടുകൂടിയതുമായ ഒരു ഉപകരണം ഒന്നിനും കൊള്ളില്ല.
അതുപോലെ ഒരു ജന്തുവിനെ കൊല്ലണമെങ്കിൽ ആ ഉപകരണം പ്രയോഗിക്കേണ്ട ഒരു രീതിയുമുണ്ട് ഈ വിധത്തിൽ ഈ പ്രവൃത്തികൾ ഓരോന്നും ഒന്നിനോന്നോട് ഒരു നിശ്ചിത രൂപത്തിൽ കൊളുത്തിയിട്ടുള്ള ഒരു ശൃംഖലപോലെയാണ്.നമ്മുടെ മുൻ ഗാമികൾക്ക് അവരുടെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു ഈ പരസ്പരാന്വയങ്ങളേയും ബന്ധങ്ങളേയും പറ്റി മനസ്സിലാകേണ്ടത് ആവശ്യമായിരുന്നു.
ഇതെല്ലാം മനസ്സിൽ ശരിയായി പ്രതിഫലിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. കോടാനുകോടി വർഷങ്ങൾക്കിടയിൽ ഫലപ്രദവും അല്ലാത്തതുമായ പ്രവൃത്തികൾ കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിഞ്ഞപ്പോൾ വസ്തുക്കൾ പ്രകൃതിയിലേതു വിധമാണോ അതേ വിധത്തിൽ അവയുടെ പ്രതിഫലനങ്ങളെ ബന്ധപ്പെടുത്തികാണുന്ന ഒരു ശീലം മനുഷ്യനിൽ ക്രമേണയായി രൂപം കൊള്ളാം തുടങ്ങി.
ഒറ്റപ്പെട്ട പ്രതിഭാസങ്ങളേക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല ഈ ശീലം .എല്ലായിടത്തും എല്ലായ്പ്പോഴുമുണ്ടാകുന്ന സംഗതികളും ഇതിൽ പെട്ടിരുന്നു.ഉദാഹരണത്തിനു“ഒരു വസ്തു മറ്റൊന്നിനേക്കാൾ കടുപ്പം കൂടിയതാണെന്നും വെക്കുക.അങ്ങിനേ വരുമ്പോൾ ആദ്യത്തേത് മൂന്നാമത്തേതിനേക്കാൾ കടുപ്പം കൂടിയതാണെ”ന്നു സ്പഷ്ടം.അല്ലെങ്കിൽ, “ ഒരു വസ്തു വേറൊന്നിനുള്ളിലാണെന്നും, അത് മൂന്നാമതൊന്നിന്റെ അകത്താണെന്നും വെക്കുക അപ്പോൾ ആദ്യത്തേത് മൂന്നാമത്തേതിന്റേയും ഉള്ളിലാണ് ” അങ്ങിനെ ജ്ഞാതമായതിൽനിന്ന് അജ്ഞാതവും,നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതിൽ നിന്ന് നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും,ഉള്ളതിൽ നിന്ന് വരാനിരിക്കുന്നതും നിരൂപിച്ച് മനസ്സിലാക്കാൻ മനുഷ്യൻ പഠിച്ചു.
അദ്ധ്വാനത്തിൽ നിന്ന് ഉടലെടുത്ത ഈ കഴിവിൽ നിന്ന് നമ്മുടെ പൂർവ്വികർ ഇപ്രകാരം യുക്തിവാദം നടത്തി;ഒരു തരം കല്ല് മറ്റോരുതരം കല്ലിന്റെ പുറത്ത് പ്രയോഗിച്ചാൽ കിട്ടുന്ന സാധനം ഒരു നിശ്ചിതരീതിയിൽ ഉപയോഗിച്ചാൽ തനിക്ക് ഒരു നിശ്ചിത മൃഗത്തെ കൊല്ലാൻ കഴിയും.

ജന്തുക്കൾക്ക് അവരുടെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ കഴിയും. അതുവഴി അവ ഈ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് തീർച്ചയാണ്.
ആസ്ത്രേലിയയുടെ വടക്കു കിഴക്കേതീരത്തുള്ള ഗ്രേറ്റ് ബരിയർ റീഫ് എന്ന പാറക്കെട്ടുകളുടെ 350 ചതു,കിലോമീറ്റർ വരുന്ന ഒരു ഭാഗം മുഴുവൻ 1966-നും 1969-നുമിടയിൽ ഉഡുപ്പുറ്റു (starfish) എന്നു പേരുള്ള ജീവികൾ നശിപ്പിച്ചു കളഞ്ഞത്
ഇതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കിയിട്ടുള്ളതല്ല; പലപ്പോഴും ഈ മാറ്റം വരുത്തിയ ജീവികൾക്ക് തന്നെ അത് ഉപദ്രവമാകുകയും ചെയ്തിട്ടുണ്ട്.
നേരെമറിച്ച് മനുഷ്യന്റെ പ്രവർത്തനം ,അദ്ധ്വാനം.പ്രകൃതിയെ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയുക്തമാക്കത്തക്ക വണ്ണം സംഗതികളെയാകെ മാറ്റിമറിച്ചുകൊണ്ട് പ്രകൃതിയെ തനിക്കനുകൂലമാക്കി പുനസംവിധാനം ചെയ്യുന്ന തരത്തിലുള്ളതാണ്.
അവബോധങ്ങളും സങ്കല്പങ്ങളും ഗണ്യമായി പുതുക്കി ,ധാരണകൾക്ക്,നിഗമനങ്ങൾക്ക്, ചുരുക്കത്തിൽ ആശയങ്ങൾക്ക്,രൂപം നല്കികൊണ്ടാണ്,ഇതല്ലാം മനസ്സിൽ പ്രതിഫലിക്കപ്പെട്ടത്.
എന്നുപറഞ്ഞാൽ ,മനുഷ്യന്റെ ബോധത്തെ ജന്തുക്കളുടെ മാനസികയിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന സംഗതി,അതായത് ചിന്ത, അദ്ധ്വാനത്തിന്റേയുംഭാഷയുടേയും സഹായത്തോടെ ഉടലെടുത്തിട്ടുള്ളതാണ്. ജന്തുക്കളുടെ പ്രവർത്തനത്തിൽ നിന്ന് വിഭിന്നമായി, മനുഷ്യാദ്ധ്വാനത്തിൽ ഒരു പുതിയവസ്തുവിന്റെ ,ഒരു ഉപകരണത്തിന്റെ,സൃഷ്ടിക്ക് മുമ്പായി അവന്റെ മനസ്സിൽ അതിന്റെ ഒരു പ്രതിച്ചായ ഉണ്ടാകുന്നുണ്ട്.
ഇന്ദ്രിയാവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും പരസ്പരബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അപ്രകാരമൊരു പ്രതിച്ഛായ രൂപീകരിക്കുന്നത് അസാദ്ധ്യവുമാണ്.എന്തെന്നാൽ അത്തരം പ്രതിച്ഛായകൾ മുമ്പ് കണ്ടിട്ടുള്ള വസ്തുക്കളെയല്ലാതെ മറ്റൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല.ഒരു പുതിയ ഉപകരണമാകട്ടെ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വസ്തുവുമാണ്.

ജന്തുക്കൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഉപയോഗപ്രദമായ സംസൂചന കൈമാറുന്നത് ജീനെറ്റിക്ക് കോഡിൽ അതുൾപ്പെടുത്തിക്കൊണ്ട്,അതായത് ആനുവംശീകതയിലൂടെ,ജീവശാസ്ത്രപരമായി മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യനൊഴിച്ചുള്ള ജന്തുജാതികളുടെ പരിണാമത്തിൽ ഇത്രകാലതാമസമുണ്ടായത്.
മാനവസമുദായത്തിലാകട്ടെ,ഭാഷയുടേ സഹായത്തോടെയാണ് തലമുറ തലമുറകളായി സംസൂചന കൈമാറപ്പെടുന്നത്.ഉപകരണങ്ങളിലും ഭൗതികവും ആദ്ധ്യാത്മികവുമായ സംസ്കാരത്തിന്റെ മറ്റു വസ്തുക്കളുമായി ഇതിന് വസ്തു നിഷ്ഠത നല്കപ്പെടുകയും ചെയ്യുന്നു.ഇതെല്ലാം തന്നെ പുരോഗതിയെ വൻ തോതിൽ ത്വരിതമാക്കുന്നു.

( അടുത്ത പോസ്റ്റിൽ ഇതിന്റെ 5 - ആം ഭാഗമായ “ബോധത്തിന്റെ കർത്താവും കർമ്മവും” )

പരിഭാഷ :- എം എസ് രാജേന്ദ്രൻ.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

3,ഉത്തേചനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്.


ഒരു ജീവ വസ്തുവിന്റെ സവിശേഷത മറ്റെല്ലാറ്റിലുമുപരിയായി അതിന്റെ ചയാപചയപ്രക്രിയയാണ്;അതായത് ചുറ്റുപാടുകളുമായി പദാർത്ഥത്തെ അനുസ്യൂതമായി പരസ്പരം കൈമാറൽ.“അതിജീവനശക്തി”യാണ് അതിന്റെ മറ്റൊരു സവിശേഷത.
എന്നുപറഞ്ഞാൽ,സ്വന്തം അതിജീവനത്തിനുള്ള സാദ്ധ്യത വർദ്ധിക്കുമാറ് ബാഹ്യസ്വാധീനങ്ങളോട് പ്രതികരണം നടത്താൻ ഒരു ജീവവസ്തുവിനുള്ള കഴിവാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവസാനമായി,എല്ലാ ജീവ വസ്തുക്കൾക്കും വളർച്ചയും പ്രത്യു ല്പാദനശേഷിയുമുണ്ട്.

എല്ലാ ഭൗതികവ്യവസ്ഥകളും സങ്കീർണ്ണരൂപങ്ങളോടുകൂടിയ ചലനത്തിൽ നിന്ന്
കണികകളുടെ ലളിതവും അവ്യവസ്ഥിതവുമായ താപചലനത്തിലേക്ക് വികസിച്ചുകൊണ്ട്
കൂടുതൽ അവ്യവസ്ഥയിലേക്ക് നീങ്ങുന്ന പ്രവണതയുടെ നിയമത്തേപറ്റി
ഇവിടെ ഇതിനുമുമ്പ് പരാമർശിച്ചിട്ടുണ്ടല്ലോ.
അതേസമയം തന്നെ വ്യവസ്ഥ നിലനില്ക്കുകയോ മെച്ചപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ്
ജീവല്പ്രക്രിയകൾ തെളിയിക്കുന്നത്.
വളർച്ചപ്രാപിച്ച ഒരു ജന്തുവിന്റെ പ്രതികരണം ഈയിടെ പിറന്ന ഒന്നിനേക്കാൾ കൂടുതൽ വ്യവസ്ഥാപിതമാണ്.
വളരെക്കാലം മുമ്പ് നാമാവശേഷമായിട്ടുള്ള ജീവികളെ അപേക്ഷിച്ച് പില്കാല ജന്തുജാതികൾ സാധാരണഗതിയിൽ കൂടുതൽ സംഘടിതമായിട്ടുള്ളതാണ്.
പ്രതിഫലനത്തെ സംബന്ധിച്ചിടത്തോളം ജീവവസ്തുക്കളുടെ അതിജീവനശേഷി വളരെ പ്രാധാന്യമുള്ള ഒന്നാണ്.
എല്ലാത്തരം ജീവികൾക്കും ആവശ്യമായ ഒരു പ്രധാന ഉപാധി ഇതാണ്.
ഇരുളടഞ്ഞ ഒരു നിലവറയുടെ ഭിത്തിയിലുള്ള സുഷിരത്തിലൂടെ ഒരു പ്രകാശരശ്മി ആ നിലവറയിൽ മുളച്ചു വരുന്ന ഒരു ചെടിയിൽ പതിയുമ്പോൾ അതിന്റെ തണ്ട് പ്രകാശരശ്മി കടന്നു വരുന്ന ഭാഗത്തേക്ക് വളരും:
കാരണം, ആ രശ്മി യാണ് അതിന്റെ വളർച്ചക്കു വേണ്ടുന്ന കാരബൺ നേടാൻ അതിനെ സഹായിക്കുന്നത്.
വേരുകൾക്ക് പ്രതിബന്ധത്തെ നേരിടേണ്ടി വരുമ്പോൾ, അതിനെ മറികടക്കാൻ അവ ചുരുണ്ടു കൂടുന്നു.
ബാഹ്യമായ സ്വാധീനങ്ങളോടുള്ള സസ്യങ്ങളുടെ പ്രതികരണം വളരെ സാവധാനത്തിലാണ്.
എന്നാൽ ഇത് എല്ലായ്പോഴും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.
ഉദാഹരണത്തിന്ന്,ഒരു മത്തച്ചെടിയുടെ വള്ളി എവിടെയെങ്കിലും മുട്ടിയാൽ അഞ്ചുമിനിറ്റിനകം അതു ചുരുളാൻ തുടങ്ങും ;ഇരുപതുമിനിറ്റിനകം അതു പൂർണ്ണമായും ചുരുണ്ടിരിക്കും.
കീടഭോജികളായ ചെടികളുടെ പ്രതികരണം ഇതിലും വേഗത്തിലാണ്.
അമീബ,ഇൻഫ്യുസോറിയ തുടങ്ങിയ ഏറ്റവും താഴെക്കിടയിലുള്ള ഏകകോശജീവികൾ ചില ബാഹ്യ ഉദ്ദീപനങ്ങളോട് വളരെ വേഗത്തിലുള്ള പ്രതികരണം കാണിക്കുന്നുണ്ട്.

ഉത്തേജനശീലത - ജീവനുള്ളതും മരിച്ചതുമായ വസ്തുക്കളെ തമ്മിൽ വേർതിരിക്കുന്ന ഒരു ഗുണവിശേഷമാണിത്;
ഒരു വസ്തുവിനെ അതിന്റെ അതിജീവനത്തിന്ന് സഹായിക്കുന്ന തരത്തിൽ ചുറ്റുപാടുകളോട് പ്രതികരണം നടത്താനുള്ള
ഒരു വസ്തുവിന്റെ കഴിവാണിത് - ജീവ വസ്തുവിന്റെ ശരീര ഘടനയെ ആശ്രയിച്ചിരിക്കുന്നു . ഉത്തേജിക്കപ്പെടുമ്പോൾ 1)ജീവനോടെ നിലനില്കാനുള്ള സാദ്ധ്യത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന ബാഹ്യപ്രതിഭാസങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രതിഫലിക്കുകയും
2)ആത്മരക്ഷക്ക് അത്യാവശ്യമായ പ്രതികരണം നടത്താൻ സഹായിക്കുന്ന വിധത്തിൽ
പ്രതിഫലനങ്ങളെ ആന്തരിക ഊർജ്ജ - രാസപ്രക്രിയകളാക്കി മാറ്റുകയും ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ ശരീരഘടന. പ്രാകൃതികനിർധാരണപ്രക്രിയക്കിടയിലാണ് ജീവവസ്തുക്കളുടെ ഈ സ്വഭാവഗുണം ഉരുത്തിരിഞ്ഞത്.
ചുറ്റുപാടുകളോടുള്ള പ്രതികരണം അവയുടെ പരിരക്ഷണത്തിന്ന് ഉതകുന്ന രീതിയിൽ ശരീരം ഘടിപ്പിക്കപ്പെട്ട ജീവികൾ ജീവിക്കുകയും വംശാഭിവൃദ്ധി നടത്തുകയും ചെയ്തു.
അങ്ങിനെയുള്ള പ്രതികരണം സാദ്ധ്യമല്ലാത്തവയെല്ലാം ചത്തു മണ്ണടിയുകയും ചെയ്തു.
ഈ വിധത്തിൽ നോക്കുമ്പോൾ ഒരു ജീവവസ്തുവിന്റെ ശരീരഘടന ഒരുവിധത്തിൽ അത് ജീവിക്കുന്ന സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.

വ്യത്യസ്ത ഉദ്ദീപനങ്ങളാൽ ജീവികളിൽ ഉണ്ടാക്കപ്പെടുന്ന രാസക്രിയകളാണ്
സസ്യങ്ങളിലും ഏറ്റവും താഴേക്കിടയിലുള്ള ജന്തുക്കളിലുമുള്ള ബാഹ്യമായ ഉദ്ദീപനങ്ങളെ പ്രതിചേഷ്ടകളാക്കി മാറ്റുന്ന ക്രിയാവിധി (ഉത്തേജനശീലത) ക്ക് അടിസ്ഥാനം.
ഉദാഹരണത്തിന്ന്,ഈച്ചക്കെണി (Dionaea muscipula
) എന്നചെടിയിൽ കുറേ ഉദ്ദീപനങ്ങൾ ഏല്പിച്ചാൽ
അതിലുണ്ടാകുന്ന രാസക്രിയകളും തദനുസൃതമായ അംഗചലനങ്ങളും എന്തെന്ന് നമുക്ക് പരിശോധിക്കാം.
ഈ ചെടിയുടെ ഏതെങ്കിലുമൊരു ഇലയിൽ ഒരു ഈച്ച വന്നിരുന്നാൽ ഉടൻ അതിൽ ഒരു രാസക്രിയ ആരംഭിക്കുന്നു.
തല്ഫ്അലമായി ഈ ഇല ചുരുണ്ടുകൂടുന്നു.
അപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈച്ച കാണിക്കുന്ന വെപ്രാളങ്ങൾക്കനുസരിച്ച്
ചെടിയിൽ മറ്റൊരു രാസക്രിയ തുടങ്ങുന്നു.
തല്ഫലമായി ഇലയുടെ രണ്ടു അരികുകൾ കൂടിയോജിച്ച് ഈച്ചയെ അതിലിട്ട് ഞെരുക്കുന്നു.
ഈച്ചയുടെ പ്രാണവെപ്രാളങ്ങൾ വർദ്ധിക്കുമ്പോൾ
ഇലയുടെ മേല്ഭാഗത്തുള്ള കൊച്ചു കൊച്ചു മുള്ളുകളിൽ നിന്ന് ഒരു തരം ദഹനദ്രവം സ്രവിക്കാൻ തുടങ്ങുന്നു.
ആ ഈച്ച അപ്പോൾ അതിൽ അരഞ്ഞുപോവുകയും അതിന്റെ പോഷക വസ്തുക്കൾ ഇല വലിച്ചെടുക്കുകയും ചെയ്യുന്നു.
രണ്ടു സംഭവപരമ്പരകളാണ് ഇതിൽ അന്തർഭവിച്ചിട്ടുള്ളത്.
ഉദ്ദീപനങ്ങളുടെ ഒരു പരമ്പരയും തദനുസൃതമായ രാസക്രിയകളുടെ ഒരു പരമ്പരയും.
കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിയുന്നതോടെ,പ്രസ്തുത ക്രിയകൾക്ക് കാരണഭൂതമായിട്ടുള്ള ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഭവ പരമ്പരകളും തമ്മിൽ ഒരു കെട്ടുപാട് ഉണ്ടാകുന്നു.
ഇല ചുരുണ്ടുകൂടുന്നതുന്ന് കാരണമായ രാസക്രിയതന്നെ, ഇലയുടെ രണ്ടു അരികുകളിലും തമ്മിൽ കൂട്ടി മുട്ടി ഈച്ചയെ കുടുക്കുന്ന രാസക്രിയയെ പ്രേരിപ്പിക്കുന്നു;
ഇത് ദഹനദ്രവത്തെ സ്രവിപ്പിക്കുന്ന രാസക്രിയക്കും തുടക്കമിടുന്നു.
എൻസൈമുകളാൽ(പ്രോട്ടീനുകളാൽ) ഈ ക്രിയകൾ കൂടുതൽ ത്വരിതമാകുന്നതിനാൽ ഉദ്ദീപനങ്ങളേക്കാൾ എത്രയോ കൂടുതൽ വേഗത്തിൽ ഇവ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നു.
തല്ഫലമായി,ആദ്യത്തെ ഉദ്ദീപനത്തെ തുടർന്നുതന്നെ (ഈച്ച ഇലയിൽ വന്നിരിക്കുന്നത്)സസ്യത്തിന്റെ മൂന്ന് പ്രതിചേഷ്ടകളും(ഇല ചുരുണ്ടു കൂടുകയും,അരിക്കുകൾ തമ്മിൽ ചേരുകയും ദഹനദ്രവം സ്രവിക്കുകയും) ഒന്നായി നടക്കുന്നു,
ആദ്യത്തെ ഉദ്ദീപനം പുറകെ വരാനിരിക്കുന്ന രണ്ടെണ്ണത്തിന്റെ ഒരു സിഗ്നൽ പോലെയാണ്.
അത് മനസ്സിലാക്കുന്ന ചെടി മുൻ കൂട്ടിതന്നെ രണ്ട് പ്രതിചേഷ്ടകളും നടത്തുന്നു..
ഒരു അമീബയുടെ അടുക്കൽ നിന്ന് അതിന്റെ ഇര രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
അതിന്റെ പെരുമാറ്റവും ഏതണ്ടിതുപോലെ തന്നെയാണ്.

ഉല്പ്രേരകങ്ങ (catalysts) ളായി വർത്തിക്കുന്ന പല പ്രോട്ടീനുകളും ജീവ വസ്തുക്കളിലെ രാസക്രിയകളെ കോടാനുകോടിമടങ്ങ് ത്വരിതപ്പെടുത്തുന്നതിനാൽ,
ജീവവസ്തുക്കളിൽ രാസക്രിയാപരമ്പരകൾ ഉണ്ടാകുന്നതിന്റെ വേഗതയും ചുറ്റുപാടുകളിൽ മാറ്റങ്ങൾ - ഈ ക്രിയകളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങൾ - ഉണ്ടാക്കുന്നതിന്റെ വേഗതയും തമ്മിലുള്ള ഭീമമായ വ്യത്യാസം സസ്യങ്ങളുടേയും ജന്തുക്കളുടേയും ജീവിതത്തിൽ വ്ളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്ന് സ്പഷ്ടമാണ്.
ഉയർന്ന ജൈവഘടനയുള്ള ജന്തുക്കളിൽ ബാഹ്യപ്രതിഭാസങ്ങളെ കൂടുതൽ കൂടുതൽ മുൻ കൂട്ടികാണാൻ സഹായിക്കുന്ന ഒരു വിശേഷാൽ ടിഷ്യു വളർച്ചപ്രാപിക്കുന്നു.
ഇതിനേയാണ് നാഡീവ്യൂഹം (nervous system) എന്നു പറയുന്നത്.
നാഡീവ്യൂഹത്തിലൂടെ മുൻ കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിഫലനത്തെ പ്രതിവർത്തം (reflex) എന്നും പറയുന്നു.
ഇതേപ്പറ്റി കൂടുതലായി പിന്നാലെ പ്രതിപാദിക്കുന്നതാണ്.
ഇവിടെ ഒരു സംഗതിമാത്രമേ രേഖപ്പെടുത്താനുദ്ദേശമുള്ളു.
മനുഷ്യനു മാത്രമല്ല ,(മുമ്പ് പ്രസ്താവിച്ചത് പോലെ)ഏറ്റവും താണ നിലവാരത്തിലുള്ള ജന്തുക്കൾക്കും സസ്യങ്ങൾക്കും കൂടി ,
ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നതിന്ന്
ആധുനികശാസ്ത്രം വേണ്ടത്ര തെളിവുകൾ നല്കിയുട്ടുണ്ടെന്നതാണ് ഈ സംഗതി.

ഇപ്രകാരം ആവിർഭവിക്കുകയും പ്രേക്ഷണം ചെയ്യപ്പെടുകയും സംഭരിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന പ്രതിഫലനങ്ങളെയാണ് സംസൂചന എന്നു പറയുന്നത്.
പ്രതിബിംബിതമായ വസ്തുവിലുള്ള ക്രമ (order) ത്തിന്റെ അളവിനെ പകർത്തുന്ന പ്രതിഫലകവസ്തുവിലുള്ള ക്രമത്തിന്റെ അളവാണ് സംസൂചന ഇതില്‍ രണ്ടാമത് പറഞ്ഞത് സം സൂചനാ വാഹകനും ആദ്യത്തേത് സംസൂചനയുടെ ഉറവിടവും ആണ്.
ഈ സംസൂചനയാണ് നിയന്ത്രണപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്നതും.
ഓരോ ജീവവസ്തുവും ഒരു സ്വയം നിയന്ത്രകവ്യവസ്ഥ ആയതിനാൽ ഇവിടെ പ്രതിഫലനം എന്നു പറയുന്നത്
സംസൂചനയെ പ്രതിനിധീകരിക്കുന്നു.
സ്വയം നിയന്ത്രണ മില്ലാത്ത അജൈവ വ്യവസ്തകളെപ്പറ്റി ഇങ്ങണെ പറയാനാവില്ല.
ഒരു ജീവവസ്തുവിന്റെ നിയന്ത്രിതമായ ഭാഗത്തുനിന്ന് - ചുറ്റുപാടുകളുമായി ഏറ്റവുമടുത്ത സമ്പർക്കമുള്ളതും ചുറ്റുപാടുകളിൽ നിന്ന് ഉദ്ദീപനങ്ങൾ ലഭിക്കുന്നതും
ഈ ഭാഗത്തിനാണ്-നിയന്ത്രിതഭാഗത്തേക്ക്-സംസൂചന സംഭരിക്കപ്പെടുന്നതും അതിജീവിക്കണമെങ്കിൽ ബാഹ്യമായ ഉദ്ദീപനത്തോട് ഏതുതരത്തിലുള്ള പ്രതിചേഷ്ട കാണിക്കണമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മാറ്റമായി ഈ സംസൂചന രൂപാന്തരപ്പെടുന്നതും ഇവിടേയാണ്-സംസൂചന പ്രേക്ഷണം ചെയ്യപ്പെടുന്നു.
അപ്പോൾ ഈ പുതിയ സംസൂചന നിയന്ത്രിതഭാഗത്തു നിന്ന് നിയന്ത്രിതഭാഗത്തേക്ക് പ്രേക്ഷണം ചെയ്യപ്പെടുന്നു.
ചുറ്റുപാടുകളുമായി നേരിട്ട് സമ്പർക്കം ഈ ഭാഗത്തിനായതിനാൽ അത് ഉദ്ദീപനത്തിനു നേരെ പ്രതികരണം നടത്തുന്നു.
സംസൂചന ഒരു ജീവവസ്തുവിനുള്ളിൽ ചംക്രമണം നടത്തുന്നു വെന്ന് മാത്രമല്ല,
തലമുറയിൽ നിന്ന് തലമുറയിലേക്ക് അത് കൈമാറ്റംചെയ്യപ്പെടുകയും
ഈ വിധത്തിൽ ഗുണവിശേഷങ്ങളുടെ പരമ്പരാഗതമായ കൈമാറ്റത്തിന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

വംശപാരമ്പര്യം (ആനുവംശീകത) തന്മാത്രകളിലൂടെ - അവചേർന്നുള്ളതാണല്ലോ ജീവകോശങ്ങൾ - പ്രാവർത്തികമാകുന്നു എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ കണ്ടുപിടുത്തം.

പ്രാകൃതികനിർദ്ധാരണ കൂടാതെ,അങ്ങിനെ ആനുവംശീകത കൂടാതെ - ഇതാകട്ടെ സംസൂചനാപ്രേക്ഷണത്തെ (പ്രതിഫലനത്തെ) ആശ്രയിച്ചാണിരിക്കുന്നത് - സസ്യങ്ങളുടേയും ജന്തുക്കളുടേയും ആവിർഭാവമോ വികാസമോ സാദ്ധ്യമല്ലെന്നിരിക്കെ ,സ്പീഷിസിന്റെ വികാസം ജീവസാസ്ത്രപരമായ പ്രതിഫലനപ്രക്രിയയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

സസ്യങ്ങളിലും വൈറസുകളിലും ഏറ്റവും താഴത്തെ തട്ടിലുള്ള ഏകകോശജീവികളിലും പ്രതിഫലനത്തിന്റെ കൂടെ സംവേദനം ഉണ്ടാകുമെന്ന് - അപ്പോൾപ്പിന്നെ വികാരത്തിന്റെ കാര്യം പറയുകയേ വേണ്ടല്ലൊ - സങ്കല്പ്പിക്കാൻ യാതൊരു ന്യായവും കാണുന്നില്ല.
അവയിൽ കാണുന്നത് ഉത്തേജനശീലതമാത്രമാണ്.
ഏറ്റവും പ്രാകൃതമായ തരത്തിലുള്ള മാനസികപ്രവർത്തനം പോലും അവയിലില്ല.
കൂടുതൽ വളർച്ച പ്രാപിച്ച,നട്ടെല്ലില്ലാത്ത ബഹുകോശജീവികളിൽ ഇതിന്റെ ഏറ്റവും പ്രാഥമികമായ രൂപങ്ങൾ കാണാം .ഇവയിൽ മിക്കതിനും (പ്രാണികൾ,കവചമത്സ്യങ്ങൾ,മണ്ണിരകൾ) കേന്ദ്രീകൃതമായ ഒരു നാഡീവ്യൂഹമുണ്ട്.
ഉദ്ദീപനങ്ങളോടുള്ളാ അവയുടെ പ്രതിചേഷ്ടകളെ നിയന്ത്രിക്കുന്നതും അവയുടെ അംഗചലനങ്ങളെ കോർത്തിണക്കുന്നതും ഈ നാഡീവ്യൂഹമാണ്.
ഇത്തരം ജീവികളിൽ ചിലപ്പോൾ ഒരുസോപാധിക പ്രതിവർത്തം ഉണ്ടാക്കാൻ കഴിഞ്ഞേക്കാമെങ്കിലും
മൊത്തത്തിൽ അവയുടെ പ്രവർത്തനം സ്വയമേവയുള്ളതാണ്.
സോപാധികമല്ലാത്ത പ്രതിവർത്തങ്ങളെ,അതായത് നിശ്ചിത ഉദ്ദീപനങ്ങളോടുള്ള പാരമ്പര്യസിദ്ധമായ പ്രതിചേഷ്ടകളെ,ആശ്രയിച്ചുള്ളതാണ് അവയുടെ പ്രവൃത്തികൾ.
ഉദാഹരണത്തിന് പെൺജാതിയിൽ പെട്ട ഒരു എട്ടുകാലി കൊക്കൂൺ സഞ്ചിയിൽ മുട്ടയിട്ടശേഷം,15-20 ദിവസങ്ങളോളം പോകുന്നേടെത്തല്ലാം അതു ചുമന്നുകൊണ്ട് നടക്കുക പതിവാണ്.
ഏതെങ്കിലും കാരണവശാൽ സഞ്ചിക്കുള്ളിലെ മുട്ടകൾ നിർജ്ജീവങ്ങളായിട്ടുണ്ടെങ്കിൽ പോലും അത് ഈ സഞ്ചി കാത്തുസൂക്ഷിച്ച് കൊണ്ടു നടക്കുന്നു.
ഇനി മുട്ടയിടുന്നില്ലെങ്കിൽ പോലും അത് മുട്ടയിടാൻ എത്രനേരം കിടക്കേണമോ അത്രയും നേരം മുട്ടയിടുന്ന രീതിയിൽ കിടക്കുകയും ഒഴിഞ്ഞ കൊക്കൂൺ സഞ്ചിയുടെ നാലറ്റങ്ങളും ഭദ്രമായി ചേർത്തുറപ്പിക്കുകയും,അത്രയും ദിവസം അത് ചുമന്നു കൊണ്ട് നടക്കുകയും ചെയ്യും.
തേനീച്ചകൾക്കും കടന്നലുകൾക്കുമിടയിലും ഇത്തരം പെരുമാറ്റം കണ്ടുവരാറുണ്ട്.

ഉത്തേജനശീലതയിൽ നിന്ന് സാരാംശത്തിൽ ഇതിന് എന്ത് വ്യത്യാസമാണുള്ളത്?

ജീവന്റെ ആവിർഭാവത്തോടെ എല്ലാ പ്രതിഭാസങ്ങളും ജീവന്റെ പരിരക്ഷണത്തിൽ അവയ്കൂള്ള സ്വാധീനം - അത് നല്ലതോ ചീത്തയോ ആകാം - അനുസരിച്ച് തരം തിരിക്കപ്പെടുമെന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു വല്ലോ.
മാനസികപ്രവർത്തനം ഇല്ലാത്ത ജീവ വസ്തുക്കളിൽ പ്രതിഫലനം എന്നു പറയുന്നത് പ്രതിഭാസങ്ങളെ ജീവിതത്തിന് അനുകൂലവും പ്രതികൂലവും എന്ന് രണ്ടായി വേർതിരിക്കുകയും അതിന്നാവശ്യമായ പ്രതിചേഷ്ടകൾ ക്രമീകരിക്കുകയും ചെയ്യലാണ്.
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രാകൃതിക നിർദ്ധാരണത്തിന്റെ ഫലമായിട്ടാണ് ബോധപൂർവ്വകമായ അനുഭവം ഉണ്ടായിട്ടുള്ളത്.
ഇത് ഭാഹ്യലോകത്ത് നടക്കുന്നതിന്റെ സവിശേഷതകളുടെ പ്രതിഫലനങ്ങളാണ്;അതായത് സംവേദനങ്ങൾ ഒരു വശത്തും അഭിലഷണീയമായതിനെ കൊള്ളാനും അനഭിലഷണീയമായതിനെ തള്ളാനുമുള്ള അഭിപ്രേണകൾ മറുവശത്തുമായി നില്കുന്ന സ്ഥിതിവിശേഷമാണ്.

സംവേദനങ്ങളും അഭിപ്രേരണകളും രണ്ടും മാനസികപ്രവർത്തനം എന്ന തരത്തിൽ പെട്ട ആത്മനിഷ്ടാപരമായ അനുഭവങ്ങളാണ്.
ഒരു സംവേദനം,വികാരം ഒരു നിശ്ചിതവ്യക്തിക്ക് (കർത്താവിന്) മാത്രം അനുഭവപ്പെടുന്നതാണ്.
അതിലാണ് അനുഭവത്തിൽ (മാനസികപ്രവർത്തനത്തിന്റെ) ആത്മനിഷ്ട സ്വഭാവം കുടികൊള്ളുന്നത്.
“എല്ലാവർക്കും പരിചയമുള്ള സാധാരണ മാനുഷിക സംവേദനങ്ങൾ മാത്രമേ നിലവിലുള്ളു”
എന്നു പറഞ്ഞുകൊണ്ട് “കാല്പനികസംവേദനങ്ങൾ,ആർടേയുമല്ലാത്ത സംവേദനങ്ങൾ”എന്ന ധാരണയെ ആക്ഷേപിക്കുമ്പോൾ ലെനിൻ ഇക്കാര്യം രേഖപ്പെടുത്തുകയുണ്ടായി(ലെനിൻ,സമാഹൃത കൃതികൾ,വാല്യം 14,പേജ്227).
ഓരോ സംവേദനവും ആരുടേയെങ്കിലും സംവേദനം ആയിരിക്കണമെന്ന വസ്തുതയാണ് ഇവിടെ ഊനുന്നത്.
ഇത് ജന്തുക്കൾക്കും ബാധകമാണ്.
അവയെ സംബന്ധിച്ചിടത്തോളവും സംവേദനം എന്നു പറയുന്നത് ഒരു പ്രത്യേക ജീവിക്കുണ്ടായർതാണ്,ആജീവിക്ക് പുറത്ത് ആ സംവേദനം ഇല്ല.
സംവേദനങ്ങൾ ബാഹ്യപ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
ആ സ്ഥിതിക്ക് ഒരേ ജാതി (സ്പീഷീസ്) യിൽ പെട്ട ജീവവസ്തുക്കൾ ഒരേ ബാഹ്യപ്രതിഭാസത്തിന്റെ സ്വധീനത്തിന്ന് വിധേയമാക്കപ്പെടുമ്പോൾ അവയ്ക് സദൃശ്യങ്ങളായ സംവേദനങ്ങൾ ഉണ്ടാകുമെന്ന് പറയേണ്ടിയിരിക്കുന്നു.
ഒരു ചിത്രകാരൻ ഏതെങ്കിലും വസ്തു തന്റെ ഭാവനയനുസരിച്ച് ചിത്രീകരിക്കുമ്പോൾ സാധാരണഗതിയിൽ മറ്റാളുകൾ അതിൽ തങ്ങളുടേതന്നെ അവബോധങ്ങൾ ദർശിക്കാറുണ്ടല്ലൊ.
സംവേദനങ്ങളുടേയും ധാരണകളുടേയും ഉള്ളടക്കം ഇതിൽ നിന്ന് വെളിപ്പെടുന്നുണ്ടല്ലൊ.
ഈ ഉള്ളടക്കം പ്രതിഫലനം നടത്തുന്ന കർത്താവിനെ(മനുഷ്യനെ)യല്ല,പ്രത്യുത പ്രതിഫലിക്കപ്പെടുന്ന ബാഹ്യവസ്തുക്കളേയാണ് ആശ്രയിച്ചിരിക്കുന്നത്.
പക്ഷെ,നിർദ്ദിഷ്ട പ്രതിഭാസങ്ങൾ നിരൂപിക്കുന്നതിന്ന് ഒരേപോലത്തെ ബോദേന്ദ്രിയങ്ങൾ ഉള്ള ജീവികൾക്ക് മാത്രമേ ഒരേപോലുള്ള സംവേദനങ്ങളും ഉണ്ടാകൂ.

മാനസികപ്രവർത്തനത്തിൽ ബാഹ്യപ്രതിഭാസങ്ങളുടെ ഗുണവിശേഷങ്ങളുടെ പ്രതിഫലനം മാത്രമല്ല,
കർത്താവിനു അവയോടുള്ള സമീപനം കൂടി,അടങ്ങിയിട്ടുണ്ടെന്നതും ഇത് ആത്മനിഷ്ടമാണെന്ന് പറയുന്നതിന്ന് ഒരു കാരണമാണ്.
വളര്‍ച്ചപ്രാപിക്കാത്ത താഴേക്കിടയിലുള്ള ജന്തുക്കളിൽ ഇത് സുഖം അഥവാ വേദനയായി ,ആകർഷണം അഥവാ വികർഷണമായി ,ചുരുങ്ങിയിരിക്കുന്നു; വളർച്ച പ്രാപിച്ച ജന്തുക്കളിലാവട്ടെ വിപുലമായ തോതിലുള്ള ആവശ്യങ്ങളും വികാരങ്ങളും അതിൽ ഉൾകൊള്ളുന്നുണ്ട്.

എന്നാൽ,ഒരു തേനീച്ചയുടെ ഏറ്റവും ലളിതമായിട്ടുള്ള അഭിപ്രേരണകളായാലും ശരി,
ഒരു മനുഷ്യന്റെ ഏറ്റവും സങ്കീർണ്ണമായിട്ടുള്ള ആവശ്യങ്ങളും വികാരങ്ങളുമായാലും ശരി,
രണ്ടും തികച്ചും ആത്മനിഷ്ടമായിട്ടുള്ളതല്ലെന്ന് ഓർക്കണം .
അഭിപ്രേരണ ഏതു സംഗതിയെ ലക്ഷ്യമാകിയിട്ടുള്ളതാണോ,അഥവാ ഏത് സംഗതിക്കെതിരായുള്ളതാണോ
ആ സംഗതിക്ക് കല്പിക്കപ്പെടുന്ന വസ്തുനിഷ്ടമായ പ്രാധാന്യത്തിന്റെ പ്രതിഫലനങ്ങളാണ്
നിർദ്ദിഷ്ട ജീവികളെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രേരണകൾ.സംവേദനങ്ങളെ പ്പോലെതന്നെ,
ഈ മാനസികപ്രതിഭാസങ്ങൾക്കും കർത്താവിൽ നിന്ന് സ്വതന്ത്രമായി കൂറച്ചൊരു വസ്തു നിഷ്ടമായ ഉള്ളടക്കമുണ്ട്.
ഇക്കാരണത്താൽ ,വ്യത്യസ്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് എന്തു തോന്നാം എന്നതിനേപ്പറ്റി നമുക്ക് ഒരു ഏകദേശധാരണ ഉണ്ടാക്കാൻ സാധിക്കും.

ജീവിയും ചുറ്റുപാടും തമ്മിലുള്ള കെട്ടുപാടിൽ ,അന്വയത്തിൽ, സംവേദനങ്ങളും അഭിപ്രേരണകളും കൊണ്ട് യാതേരുമാറ്റവും ഉണ്ടാകുന്നില്ലെങ്കിൽ,ഉപയോഗശൂന്യമെന്ന നിലയിൽ അവ പ്രാകൃതിക നിർദ്ധാരണത്തിന്നിടയിൽ പുറന്തള്ളപ്പെടുമായിരുന്നു.
ജീവവസ്തുക്കളെ സംബന്ധിച്ചിടത്തോളം സംവേദനത്തിന്ന് ഇരട്ട പ്രാധാന്യമാണുള്ളതെന്ന് റഷ്യൻ ശരീരശാസ്ത്രജ്ഞനായ ഐ.എം സേച്ചണോവ് (1829-1905) കണ്ടെത്തുകയുണ്ടായി.
ഒരു പ്രവർത്തിയുടെ സാഹചര്യങ്ങൾ വേർതിരിച്ചറിയാനും ഈ സാഹചര്യങ്ങൾക്ക് അനുഗുണമായി (കാര്യസാധകമായോ ക്രമീകരിക്കേണ്ടരീതിയിലോ) പ്രവൃത്തികളെ നയിക്കാനും അത് ഉപകരിക്കുന്നു.
ജീവവസ്തുക്കളുടെ പെരുമാറ്റത്തേയും ക്രമീകരണത്തേയും സംബന്ധിച്ചിടത്തോളം സംവേദനത്തിനും അഭിപ്രേരണയ്കുമുള്ള വമ്പിച്ച പ്രാധാന്യം എത്രയെന്ന് സേച്ചനൊവിന്റെ ശിഷ്യനായ ഐ പി പാവ്ലോവും (1849-1936) ഊന്നിപ്പറയുകയുണ്ടായി.

ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ജന്തുക്കളുടെ ജീവൽ പ്രധാനമായ പ്രവർത്തനങ്ങൾ മൂലം ആ ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങൾ ആ ജന്തുക്കളുടെ പ്രത്യേകതകളെ മാത്രമല്ല,ചുറ്റുപാടുകളുടെ പ്രത്യേകതകളേയും ആശ്രയിച്ചിരിക്കുന്നു.
ചുറ്റുപാടുകളുടെ സ്വാധീനത്താൽ ഈ ജന്തുക്കളിലുണ്ടാകുന്ന മാറ്റത്തിൽ അവയുടെ ആന്തരികഘടനയുടെ മുദ്രയും തെളിഞ്ഞുകാണാൻ കഴിയും
പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടോസാന്റൊ എന്ന കൊച്ചു അറ്റ്ലാന്റിക്ക് ദ്വീപിലേക്ക് കൊണ്ടുവന്ന ഒരിനം മുയലുകൾ
അവയെ കൊന്നു തിന്നുന്ന ഹിസ്രജന്തുക്കളില്ലാത്ത സാഹചര്യത്തിൽ വളരെയേറെ മാറ്റത്തിന് വിധേയമാവുകയുണ്ടായി.
വളരെയേറെ എന്നു പറഞ്ഞാൽ ,പഴയതിന്റെ പകുതിമാത്രം വലിപ്പവും വ്യത്യസ്തമായ നിറവും ശീലവുമുള്ള
പുതിയൊരുജാതി മുയൽ തന്നെ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു.
എന്നാൽ,ഈ മുയലിന്റെ സ്ഥാനത്ത് കുറുനരി, ചെന്നായി തുടങ്ങിയവയിൽ ഏതിനേയെങ്കിലുമാണ് അവിടേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അവയിലുണ്ടാകുന്ന മാറ്റം തികച്ചും വിഭിന്നമാകുമായിരുന്നു.

ഒരു ജന്തുവിന്റെ ആന്തരികഘടനയിലൂടെ മാത്രമാണ് ചുറ്റുപാടുകൾ അതിന്റെ മേൽ സ്വധീനം ചെലുത്തുന്നത്.
മാനസികപ്രവർത്തനത്തിന്ന് കഴിവില്ലാത്ത ജന്തുക്കളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ,ചുറ്റുപാടുകളെ അപെക്ഷിച്ച് അവയുടെ ആന്തരികഘടനയ്ക്ക് താരതമ്യേന വളരെ ചെറിയൊരു പങ്കേയുള്ളു.
ഇതിൽ ഒരു പുതിയ ഘടകം,അതായത് മാനസികപ്രവർത്തനം,ചേരുന്നതോടെ (ആദ്യം സംവേദനങ്ങളും ഏറ്റവും ലളിതമായ അഭിപ്രേരണകളും,പിന്നീട് കൂടുതൽ വളർച്ച പ്രാപിച്ച ജന്തുക്കളിൽ അവബോധങ്ങളും സങ്കല്പങ്ങളും വികാരങ്ങളും) ഒരു ജന്തുവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ സാരമായ വ്യത്യാസം വരുന്നു.
ജന്തുക്കളുടെ മാനസികത (mentality) കൂടുതൽ സങ്കീർണ്ണമാകുന്നതോടെ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ അവ തങ്ങളുടെ ചുറ്റുപാടുകളെ സ്വാധീനിക്കാൻ തുടങ്ങുന്നു.
ജന്തുക്കളിൽ അഭിവിന്യാസപ്രതിവർത്തം -(orientation reflex) ഉണ്ടെന്ന് ആദ്യമായി സ്ഥാപിച്ചത് പാവ്‘ലോവ്വ് ആണ്.
ഇതനുസരിച്ച്,ഒരു ആപല്ഘട്ടത്തിലൊരു ജന്തുവിന്റെ പ്രവൃത്തികൾ ആ പ്രത്യേകസാഹചര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും;
മറ്റെല്ലാ തരത്തിലുമുള്ള പെരുമാറ്റവും താല്കാലികമായി നിലക്കും. ആവശ്യമായ ഫലപ്രാപ്തി നല്കുന്ന പ്രവൃത്തി കണ്ടെത്തുന്നതോടെ ,ഈ പെരുമാറ്റ രൂപം സ്ഥായിയാവുകയും,സോപാതികപ്രതിവർത്തം (conditioned reflex) രൂപം കൊള്ളുകയും ചെയ്യും.

കൂടുതൽ കൂടുതൽ വളര്‍ച്ചപ്രാപിച്ച ജന്തു ജീവികൾ രംഗത്ത് വരുന്നതോടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമെന്ന നിലയിൽ മാനസിക പ്രവർത്തനത്തിനുള്ള പ്രാധാന്യവും,അതേപോലെതന്നെ പാരമ്പര്യസിദ്ധമല്ലാത്ത പെരുമാറ്റരൂപങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ പ്രാധാന്യവും വർദ്ധിക്കുന്നു.
പ്രമസ്തിഷ്ക (cerebral) ഗോളാർദ്ധങ്ങൾ ച്ഛേദിച്ചു മാറ്റിയശേഷവും ഒരു തവള പഴയ രീതിയിൽ തന്നെ പെരുമാറിക്കൊണ്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതുപോലോരു ശസ്ത്രക്രിയക്ക്ശേഷം ഒരു പ്രാവിന് പറക്കാനും ബാലൻസ് തെറ്റാതെ സൂക്ഷിക്കാനും കഴിയുന്നുണ്ടെങ്കിലും, ഉദ്ദീപനങ്ങളോട് ശരിയായ പ്രതികരണം നടത്താൻ അതിനു കഴിയുന്നില്ല; അതിന് തീറ്റ തിന്നാൻ പോലും കഴിയുന്നില്ല.
ഒരു പട്ടിയുടെ കാര്യത്തിലാണെങ്കിൽ,അത്തരമൊരു ശസ്ത്രക്രിയകൊണ്ട് അത് തീർത്തും നിരാലംബനാകുന്നു,
ജന്തുജീവികളുടെ ആന്തരികഘടന കൂടുതൽ സങ്കീർണ്ണമാകുന്നതിനനുസരിച്ച് മസ്തിഷ്കം കൂടുതൽ കൂടുതൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ തുടങ്ങുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

(അടുത്തത് ഇതിന്റെ നാലാം ഭാഗമായ“അദ്ധ്വാനവും ഭാഷയും ചിന്തയും”.
വിവർത്തനം:-എം എസ് രാജേന്ദ്രൻ.

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.


പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷത ആപേക്ഷികമാക്കത്തക്കവണ്ണം അവയ്ക്ക് പൊതുവായുള്ള സംഗതി എന്താണ്?

“എല്ലാ വിധ പദാർത്ഥത്തിനും സാരാംശത്തിൽ സംവേദനം പോലെതന്നെയുള്ള ഒരു ഗുണമുണ്ട്,പ്രതിഫലനഗുണം...” (ലെനിൻ സമാഹൃത കൃതികൾ,വാല്യം14,പേജ് 32) എന്നകാര്യം നാം ഉറപ്പിച്ചു പറയണമെന്ന് ഈ ചോദ്യത്തിന് മറുപടി പറയവേ ലെനിൻ നിർദ്ദേശിക്കുകയുണ്ടായി. പ്രകൃതിക്കാകെ സ്വതസിദ്ധമായുള്ള ഭൗതികപ്രതിഫലനം ചിലഘട്ടങ്ങളിലൂടെ കടന്നുപോയതിന്ന് ശേഷം ഒരു ഘട്ടത്തിലെത്തുമ്പോൾ അത് തികച്ചും നൂതനമായ ഒന്നായി തീരുന്നു,
അത് മനസ്സായി മാറുന്നു; തല്ഫലമായി അത് പദാർത്ഥത്തിൽ നിന്ന് വിഭിന്നമാകുന്നുവെന്നു മാത്രമല്ല ,വളരെ പ്രത്യേക സ്വഭാവത്തോടുകൂടിയതാണെങ്കിലും പ്രതിഫലനത്തിലൂടെ പദാർത്ഥവുമായി ബന്ധപ്പെട്ടുമിരിക്കുന്നു.ഇതാണ് മേൽ പറഞ്ഞതിന്റെ സാരാംശം.
1908-ൽ ലെനിൻ മുന്നോട്ടുവെച്ച ഉജ്ജ്വലമായ ഈ ആശയം പിന്നീട് ,പ്രത്യേകിച്ചും ഈ നൂറ്റാണ്ടിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും പാദങ്ങളിൽ,ന്യൂറോഫിസിയോളജി കൈവരിച്ച വമ്പിച്ച പുരോഗതിമൂലവും സംസൂചനാസിദ്ധാന്തത്തിന്റേയും(imformation theory) സൈബർനെറ്റിക്സിന്റേയും ആവിർഭാവത്തിന്റെ ഫലമായും ശാസ്ത്രീയമായി നിർണ്ണായകമായ രീതിയിൽ തെളിയിക്കപ്പെട്ടു.

സെക്കന്റിൽ കുറേ ശതം മീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഗർത്തത്തിന്ന് ആ ഉല്ക്കയുടേതിനേക്കാൾ വളരെ കൂടുതൽ വലിപ്പമുണ്ടാവുകയില്ല.
അതിലും വളരെ കൂടുതൽ വലിപ്പത്തിൽ സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോഴത്തെ ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർത്തം അതിന്റെ വലിപ്പത്തേക്കാൾ എത്രയോ വലുതായിരിക്കും.
എന്നാൽ, ഉല്ക്കയുടെ വേഗത സെക്കന്റിൽ രണ്ടുമുതൽ നാലു കിലോമീറ്റർ വരേയാണെങ്കിൽ,ആ ഉല്ക്കയേപ്പോലെ തന്നെ അത് വന്നു വീഴുന്ന ഭൂഭാഗവും ഞൊടിയിടയിൽ വാതകമായി പരിണമിക്കുകയും ആ സ്ഥാനത്ത് ബൃഹത്തായ ഒരു ഗഹ്വരം ഉണ്ടാവുകയും ചെയ്യും.
ഈ വിധത്തിൽ ഒരു ഉല്ക്ക വീഴുന്നതിന്റെ അടയാളം അതിന്റെ സ്വഭാവവിശേഷതകളുടെ - അതിന്റെ വലിപ്പം,ആകൃതി, ഘടന, വീഴ്ചയുടെ കോണം തുടങ്ങിയവയുടെ - പാദമുദ്രപോലെയാണെന്ന് പറയാം.
ഉറച്ച പാറയിന്മേലും ലോലമായ പുൽത്തറയിന്മേലും അത് ഉണ്ടാക്കുന്ന അടയാളങ്ങൾ വ്യത്യസ്തമായിരിക്കും.
പക്ഷെ, രണ്ടു സന്ദർഭങ്ങളിലും അത് ഉല്ക്കയുടെ തനതായ സവിശേഷതകൾ പ്രതിഫലിപ്പിക്കും.
ഒരു ഉല്ക്ക സൃഷ്ടിക്കുന്ന അടയാളം അത് ഭൂതലത്ത് പതിക്കുന്ന അവസരത്തിലുള്ള ആഘാതത്തിലുണ്ടാക്കുന്ന അതിന്റെ പ്രതിഫലനമാണ്.

ഏത പ്രതിഫലനത്തിന്റേയും സ്ഥിതി ഇതു തന്നെയാണ്.
ഒരു ഭൗതിക വസ്തുവിന് മറ്റൊന്നിന്റെ മേലുള്ള കരണത്തിന്റെ ഫലമായി,രണ്ടാമത്തെ വസ്തു ആദ്യത്തേതിന്റെ ചില സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള മറ്റത്തിന് വിധേയമാകുന്നു.
ഒരു ഭൗതികപ്രതിഭാസം അതിന്മേൽ കരണം നടത്തുന്ന മറ്റൊരു ഭൗതികപ്രതിഭാസത്തിന്റെ സവിശേഷതകളെ പകർത്തുമ്പോഴാണ് പ്രതിഫലനം ഉണ്ടാകുന്നത്.
“സർവ്വതും മറ്റു സർവ്വതിനേയും ബാധിക്കുകയും മറ്റു സർവതിനാലും ബാധിക്കപ്പെടുകയും ചെയ്യത്തക്കവണ്ണം”(ഫ്രെഡറിക് എംഗൽസ്“പ്രകൃതിയിലെ വൈരുദ്ധ്യാത്മകത”പേജ് 178)എല്ലാ വസ്തുക്കളും അന്യോന്യാശ്രയത്തോടുകൂടിയവയാണെന്ന് പറയുന്ന വൈരുദ്ധ്യവാദം ഓരോ ഭൗതികപ്രക്രിയയിലും പരസ്പരകരണമാണു കാണുന്നത്.
പ്രകൃതിയിലെ എല്ലാ പ്രക്രിയകളേയും വ്യത്യസ്തരൂപത്തിലുള്ള ഭൗതികപരസ്പരകരണമായി കണക്കാക്കുന്ന ആധുനിക ഊർജ്ജതന്ത്രത്തിൽ നിന്ന് ഇത് ശരിയാണെന്ന് സംശയാതീതമായി തെളിയുന്നുണ്ട്.
എന്നാൽ,പരസ്പരകരണം,ഭൗതികപ്രതിഭാസങ്ങൾക്ക് അന്യോന്യമുള്ള സ്വാധീനം,അവയുടെ അന്യോന്യപ്രതിഫലനത്തിലേക്ക് നയിക്കുമെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
പരസ്പരപ്രതികരണം എല്ലാ പദാർത്ഥത്തിനും സ്വതസിദ്ധമായിട്ടുള്ളതാണെങ്കിൽ പ്രതിഫലനത്തിന്റെ കാര്യത്തിലും ഇത് ശരിയായിരിക്കണമല്ലോ.

“ഒരു പ്രതിച്ഛായക്ക് പ്രതിബിംബിതമായ വസ്തുവിനെ കൂടാതെ നില നില്ക്കാനാവില്ല;
പക്ഷെ,ആ വസ്തുവാകട്ടെ അതിനെ പ്രതിബിംബിക്കുന്ന സാധനത്തിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു”(ലെനിൻ, അതേകൃതി,വാല്യം14,പേജ്69)എന്നതാണ് ഈ ബന്ധത്തിന്റെ ഏറ്റവുമ്പ്രധാനപ്പെട്ട ഒരു സവിശേഷത.
ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾമാത്രമേ അത് വീണതിന്റെ അടയാളം ഉണ്ടാകൂ.
എന്നാൽ,നിലത്തു വീഴാതേയും വീണതിന്റെ അടയാളം ഉണ്ടാക്കാതേയും ആ ഉല്ക്ക എത്രയോകാലം നിലനിന്നേക്കാം.

പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ പ്രത്യേക സവിശേഷതകൾ പുനർ സൃഷ്ടിക്കപ്പെടുന്നതാണല്ലോ പ്രതിഫലനം.
ഉദാഹരണത്തിന്ന് ഒരു ഹിമപാതം പർവ്വതപ്രാന്തങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റൊലി പ്രതിഫലനത്തിന്റെ ഒരു പ്രക്രിയയാണ്,ഹിമപാതത്തിന്റെ ഒച്ചയാണ് പ്രതിബിംബിക്കപ്പെട്ടിട്ടുള്ള സംഗതി.
പർവ്വതമാണ് പ്രതിബിംബംസൃഷ്ടിക്കുന്ന വസ്തു.
മാറ്റൊലിയാണ് പ്രതിഫലനം,ഒച്ചയും മാറ്റൊലിയും ശബ്ദതരംഗങ്ങൾ,അഥവാ അതേരീതിയിലുള്ള വായുവിന്റെ പ്രകമ്പനങ്ങൾ,ചേർന്നുണ്ടായിട്ടുള്ളതാണ്.
ഇവിടെ പ്രതിഫലനവും പ്രതിഫലിതവസ്തുവും ഒരേപോലെ ഭൗതികസ്വഭാവത്തോടുകൂടിയതാണ്.
എന്നാൽ എല്ലായ്പ്പോഴും ഇത് അപ്രകാരമായിക്കൊള്ളണമെന്നില്ല.
ഭൂവിജ്ഞാനീയയുഗങ്ങളിലെ സസ്യങ്ങളേപ്പറ്റി നമുക്ക് പ്രധാനമായും അറിവു ലഭിക്കുന്നത്‌ കേടുകൂടാതെ പാറകളിൽ ഒട്ടിച്ചേർന്നു നിന്നിട്ടുള്ള സസ്യഫോസിലുകളിൽ - ഇലകൾ, വേരുകൾ, പഴങ്ങൾ പൂക്കൾ തുടങ്ങിയവയിൽ - നിന്നാണ്.
ഉദാഹരണത്തിന് ഫോസിൽ ഇലകളില്‍ ഒരു ഇലയുടെ ഉപരിതലത്തിലുള്ള എല്ലാ വിശദാംശങ്ങളുമുണ്ട്.
ഇവിടെ പ്രതിഫലനത്തിന് - ഒരു കഷണം പാറയാണുള്ളത്. - പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിനോട്
ഭൗതികമായ യാതൊരു സാമ്യവുമില്ല.

ഒരു ഹിമപാതത്തിന്റെ മാറ്റൊലിയെന്നപോലെതന്നെ ശിലീഭൂതസസ്യഫോസിലുകളേയും പ്രതിഫലനങ്ങളായി നാം വിവരിക്കുന്നത് എന്തുകൊണ്ടാണ്?
ഇത്ര ഭിന്നങ്ങളായ ഈ പ്രതിഭാസങ്ങൾക്ക് തമ്മിലുള്ള ബന്ധം എന്താണ്?
പ്രതിഫലനവും പ്രതിഫലിത വസ്തുവും തമ്മിലുള്ള സാദൃശ്യമാണ് ഈ ബന്ധം.“പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ ചില സവിശേഷതകളുടെ പുനർസൃഷ്ടി”(ലെനിൻ അതേകൃതി,വാല്യം 14,പേജ്69)എന്നതിൽ അന്തർഭവിച്ചിട്ടുള്ളത്
വസ്തുവും അതിന്റെ പ്രതിഫലനവും തമ്മിൽ ഒന്നിന് ഒന്ന് എന്ന തോതിലുള്ള പൊരുത്തമാണ്.
അതായത്,എന്തിനെയെങ്കിലും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ ഓരോ അംശവും അഥവാ അവസ്ഥയും അംശങ്ങൾ അഥവാ അവസ്ഥകൾ തമ്മിലുള്ള ഓരോ ബന്ധവും,
പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിന്റെ ഒരു അംശമോ അവസ്ഥയോ ബന്ധമോ ആയി മാത്രമേ പൊരുത്തപ്പെടുന്നുള്ളുവെന്ന് സാരം.
എന്നു തന്നെയല്ല,ഓരോ പ്രതിഫലനത്തിനും അതിന്റേതായ പരിമിതിയുണ്ട്.
ഉദാഹരണത്തിന്ന് പാറമേൽ പതിഞ്ഞിരിക്കുന്ന ഇലയുടെ അടയാളം ഇലയുടെ സ്ഥാനികരൂപമേ പ്രതിഫലിപ്പിക്കുന്നുള്ളു; ഇലയുടെ കോശ-തന്മാത്രഘടന അതിൽ പ്രതിഫലിക്കുന്നില്ല.

പ്രതിഫലിപ്പിക്കുന്നത് എന്താണെന്നതനുസരിച്ച് പ്രതിച്ഛായകൾ പലേ രൂപങ്ങളിലും ഉണ്ടാകാം.
എന്നാൽ,രൂപങ്ങൾ എത്രതന്നെ വ്യത്യസ്തങ്ങളായാലും ഉള്ളടക്കത്തിൽ അവ സദൃശങ്ങളാണ്;
പ്രതിബിംബപ്രതിഭാസത്തിന്റെ ഘടനതന്നെയായിരിക്കും അവയ്കെല്ലാം.

ജൈവപ്രകൃതിയിലും അജൈവപ്രകൃതിയിലും,രണ്ടിലുമുള്ള പ്രതിഫലനത്തിന്റെ ചില സാമാന്യസവിശേഷതകൾ മേൽ പറഞ്ഞതരത്തിലുള്ളതാണ്.

(വിവർത്തനം :-എം എസ്സ് രാജേന്ദ്രൻ.
അടുത്തപോസ്റ്റിൽ ഇതിന്റെ മൂന്നാം ഭാഗമായ“ഉത്തേജനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്”)

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ബോധം

ബോധത്തെക്കുറിച്ചുള്ള ഈ അദ്ധ്യായത്തിന്ന് 6 ഭാഗങ്ങളുണ്ട് .
1,ഭൗതികലോകത്തിന്റെ പ്രതിഫലനമാണ്‌ ബോധം.
2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്‌.
3,ഉത്തേജനശീലതയിൽനിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
4,അദ്ധ്വാനവും ഭാഷയും ചിന്തയും.
5,ബോധത്തിൽ കർത്താവും കർമ്മവും.
6,പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നിങ്ങനെയാണ്‌.സ്ഥല പരിമിതികൾ കാരണം ഇത് വ്യത്യസ്ത പോസ്റ്റുകളാക്കി ഇടുകയാണ്.
ഗൗരവമാർന്ന വായനക്ക് അസൗകര്യം സൃഷിടിക്കുമെന്നറിയാത്തതുകൊണ്ടല്ല.
പരിമിതികൾ തിരിച്ചറിഞ്ഞ് സഹകരിക്കണം എന്ന് അഭ്യർത്ഥന.
ഒന്നാം ഭാഗത്തിലേക്ക്:-

കേൾവിയും കാഴ്ച്ചയും ഒഴിച്ച് മറ്റെല്ലാ ഇന്ദ്രിയബോധങ്ങളും നഷ്ടപ്പെട്ട ഒരു രോഗിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ കൊണ്ടുവരികയുണ്ടായി.കണ്ണടക്കുകയും കാതുപൊത്തുകയും ചെയ്യുമ്പോഴെല്ലാം അയാൾക്ക് ബോധക്ഷയം ഉണ്ടാകുന്നത് ഭിഷഗ്വരന്മാർ ശ്രദ്ധിച്ചു.അയാളുടെ കേടുപറ്റാത്ത ബോധേന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ മാത്രമേ അയാൾക്ക് സ്വബോധം വീണ്ടും കിട്ടിയിരുന്നുള്ളു.

കുറേക്കുടി സാധാരണമായ ഒരു ഉദാഹരണം എടുക്കാം, ക്ഷീണിച്ചു തളർന്ന ഒരുവൻ വെട്ടിയിട്ട മരം പോലെ യാതൊരു സ്വപ്നങ്ങളും കൂടാതെ കിടന്നുറങ്ങുമ്പോൾ അയാൾ ബോധമറ്റവനെപ്പോലെയാണ്‌. അയാൾക്കപ്പോൾ വിചാരങ്ങളോ ഇന്ദ്രിയാനുഭൂതിയോ ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായാലും ശബ്ദമായാലും അയാളതറിയുന്നില്ല. പക്ഷെ, ബോധേന്ദ്രിയങ്ങളെ സാധാരണയിൽ കവിഞ്ഞ ശക്തികൂടിയ ഉദ്ദീപനത്തിന്ന് വിധേയമാക്കിയാൽ അയാളിൽ അതിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്,അയാളുടെ തൊട്ടടുത്തെവിടെയെങ്കിലും ഒരു വെടി പൊട്ടിച്ചാൽ അയാൾ അത് കേൾക്കും. ഈ സംവേദനത്തെ തുടർന്ന് സങ്കല്പങ്ങളും വികാരങ്ങളും,ഒടുവിൽ,വിചാരങ്ങളും ഉണ്ടാകും.യാതൊരു സംവേദനങ്ങളും ഇല്ലാത്ത ഒരുവന് സങ്കല്പങ്ങളോ വിചാരങ്ങളോ ഇല്ലെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. സംവേദനങ്ങളുടേയും അവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ,അവയുടെ സംസ്കരണത്തിന്റെ ഫലമായി മാത്രമേ വിചാരങ്ങൾ ഉണ്ടാകാൻ വഴിയുള്ളു.

എന്താണ്‌ സംവേദനം ,എന്താണ്‌ ഇന്ദ്രിയബോധം?
ഒരു സാധനം തൊട്ടുനോക്കുമ്പോൾ അതൊരു ഗോളമാണെന്നും,മറ്റൊന്ന് തൊട്ടുനോക്കുമ്പോൾ അതൊരു ക്യൂബ് ആണെന്നും നമുക്ക് മനസ്സിലാവുന്നു. നമ്മുടെ ഇന്ദ്രിയാവബോധങ്ങൾ ഈ വസ്തുക്കളുടെ ആകൃതിയെ പ്രതിഫലിപ്പിക്കുന്നു.ഈ വസ്തുക്കൾ നമ്മളിലുളവാക്കിയ അനുഭൂതിയെന്തെന്ന് ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ അവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ സംവേദനങ്ങളും ഇന്ദ്രിയാവബോധങ്ങളും പോലെതന്നെ ഭൗതിക വസ്തുക്കളുടെ വിഭിന്ന വശങ്ങളുടേയും ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനങ്ങളെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ പുസ്തകത്ത്ന്റെ പേജുകളില്‍ നാം കണ്ടുകഴിഞ്ഞതു പോലെ ആശയങ്ങൾ (ധാരണകൾ ,തീർപ്പുകൾ ,നിഗമനങ്ങൾ ) അവസാന വിശകലനത്തിൽ സംവേദനങ്ങളിലും ഇന്ദ്രിയയാവബോധങ്ങളിലും നിന്നാണ്‌ ഉണ്ടാകുന്നത്. ഇവയാകട്ടെ , ബാഹ്യപ്രപഞ്ചം മനസ്സിലുളവാക്കുന്ന എല്ലാ ആശയങ്ങളും ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിഫലനങ്ങളാണെന്ന് പറയാം .
പ്രതിഫലിപ്പിക്കപ്പെടുന്നത് എന്താണോ അതുകഴിഞ്ഞേ ഒരു പ്രതിഫലനത്തിന്ന്പ്രാധാന്യമുള്ളു.vഅതായത് പ്രതിഫലനത്തിന്ന് രണ്ടാംസ്ഥാനമേയുള്ളു.അതിനാൽ ബോധത്തിന്ന് ,പദാർത്ഥത്തിന്‌ താഴെയുള്ള സ്ഥാനമേയുള്ളു. ഇതു നിഷേധിക്കുന്ന ആശയവാദികൾ ബോധം ,വിശിഷ്യാ ചിന്ത, യഥാർത്ഥലോകത്തിന്റെ പ്രതിഫലനമാണെന്ന ആശയത്തെ ശക്തിയുക്തം എതിർക്കുകയാണ്‌ ചെയ്യുന്നത്. അവർ എങ്ങിനേയാണ് ഇതിന്നുവേണ്ടി വാദിക്കുന്നത്?
തെറ്റുപറ്റുന്നത് മനുഷ്യസഹജമാണെന്ന് നമുക്കറിയാം.യഥാർത്ഥലോകത്തിൽ ഒരുപ്രകാരേണയും ഇല്ലാത്ത ഒരു തെറ്റായ ആശയം എന്താണ്‌ പ്രതിഫലിപ്പിക്കുന്നത്.?

വേതാളങ്ങളും കുട്ടിച്ചാത്തന്മാരും മത്സ്യകന്യകകളും മറ്റും യഥാർത്ഥത്തിലില്ലാത്തതാണെന്ന് നമുക്കറിയാം.എങ്കിലും ഇവയെപ്പറ്റിയെല്ലാമുള്ള ധാരണകൾ നിലനില്ക്കുന്നുണ്ട്.അപ്പോൾ ആശയവാദികൾക്ക് പറയാനുള്ള ന്യായം ഈ ധാരണകൾ ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ,അതുപോലെതന്നെ മറ്റുധാരണകളും സങ്കല്പങ്ങളും യാതൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. “എട്ട്”, “81 ന്റെ വർഗ്ഗമൂലം (squae root)”, “സമതലം” തുടങ്ങിയ ധാരണകൾ പൊതുവിൽ സത്യമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും,അപഗ്രഥനം നടത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ “81 ന്റെ വർഗ്ഗമൂലം” എന്ന ഒന്നില്ലാത്തതുപോലെ, അല്ലെങ്കിൽ നീളവും വീതിയും ഉണ്ടെങ്കിലും ഉയരമില്ലാത്ത ഒരു വസ്തു ഇല്ലാത്തതു പോലെ ഭൗതികലോകത്തിൽ “പൊതുവിൽ എട്ട്” എന്ന ഒരു സംഗതിയുമില്ലെന്ന് ആശയവാദികൾ വാദിക്കുന്നു.അതിനാൽ, ഗണിതശാസ്ത്രധാരണകൾക്ക് തത്തുല്യമായ വസ്തുക്കൾ ഇല്ലെന്നും, അപ്പോൾ അവ ഒന്നിന്റേയും പ്രതിഫലനങ്ങളെല്ലെന്നും പറയേണ്ടിവരുമെന്നാണ് അവരുടെ വാദം.

ആളുകൾക്ക് പണ്ടുപണ്ടേ നിലവിലില്ലാതായിക്കഴിഞ്ഞ സംഗതികളെപ്പറ്റി പലേ ധാരണകളുണ്ടെന്നും ആശയവാദികൾ തറപ്പിച്ചു പറയുന്നു.ദീർഘ ദീർഘ കാലങ്ങൾക്കുമുമ്പ് ഉണ്ടാവുകയും മറക്കുകയും ചെയ്ത സംഗതികളെപ്പറ്റിയുള്ള ആശയങ്ങൾ മാത്രം അടങ്ങിയതാണല്ലോ പുരാവസ്തുശാസ്ത്രവും ചരിത്രവും.നേരെമറിച്ച്, ഭാവിയിലേക്ക് എത്തിനോക്കാനും കൂടി കഴിവുള്ളവനാണ് മനുഷ്യൻ. ഉദാഹരണത്തിന്ന്, ബഹിരാകാശയാത്രകളേപ്പറ്റി സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു കാലത്ത് തന്നെ ത്‘സിയല്ക്കോവ്സ്കി അത്തരം യാത്രകൾ സാദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്തു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്?

ഇതിന് മറുപടിപറയുമ്പോൾ നമുക്ക് ആദ്യമായി “മത്സ്യകന്യക” എന്നതുപോലേയുള്ള അബദ്ധധാരണകൾതന്നെ നോക്കാം.ആട്ടവും പാട്ടും ഇഷ്ടപ്പെടുന്നതും ചെറുപ്പക്കാരെ അവരുടെ നാശത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ ഒരു അർദ്ധകന്യക-അർദ്ധമത്സ്യരൂപത്തേയാണല്ലൊ ഇവിടെ വിഭാവനം ചെയ്യുന്നത്. കന്യകമാരും മത്സ്യങ്ങളും നർത്തകരും “ക്രൂരമായ മന്ത്രവാദിനികളും” എല്ലാം വാസ്തവത്തിലുള്ളവ തന്നേയാണ്. യഥാർത്ഥത്തിൽ വിഭിന്നങ്ങളായിട്ടുള്ള (കന്യകയും മത്സ്യവും) വസ്തുക്കളെ സംയോചിപ്പിക്കുകയും ഒരു ജീവിയിൽ ഒന്നിച്ചുണ്ടാകാറുള്ള വസ്തുക്കളെ സംയോജിപ്പിക്കുകയും (മനുഷ്യ ശരീരത്തിൽ നിന്ന് കാലുകളും മത്സ്യത്തിൽ നിന്ന് അതിന്റെ വാലും) വിയോജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ധാരണ അബദ്ധമാകുന്നത്. അതുകൊണ്ട് മത്സ്യകന്യകയെന്ന ആശയം ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം വികലമാക്കപ്പെട്ടതാണെന്നു മാത്രം .

“പൊതുവിൽ എട്ട്” എന്നതുപോലുള്ള സംഗതികളോ, ദ്വിമാനവസ്തുക്കളോ പ്രകൃതിയിൽ ഇല്ലെന്നത് ശരിയാണ്.പക്ഷെ,തേനീച്ചയുടേയോ പരുന്തിന്റേയോ ആനയുടേയോ സാമാന്യസവിശേഷതകൾ മാത്രം അടങ്ങിയ ജീവികളും ലോകത്തിൽ ഇല്ലല്ലൊ. ഇവയിൽ ഓരോന്നും വ്യക്തമായ രൂപത്തോടുകൂടിയ പ്രത്യേകം പ്രത്യേകം ജന്തുജീവികളാണ്. എന്നാൽ,ഒരു ജന്തുവിനെക്കുറിച്ചുള്ള ധാരണയിൽ ഒരു ആനയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഒരു പഴത്തിനേപ്പറ്റിയുള്ള ധാരണയിൽ ഒരു ആപ്പിളിന്റെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഈ ധാരണ ആനയുടെ ചില ചില സവിശേഷതകൾ (മറ്റു ജന്തുക്കളുടേയും) പ്രതിഫലിപ്പിക്കുന്നില്ലെന്നോ, ആപ്പിളിന്റെ ചില ചില സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നില്ലേന്നോ ഒരു വിധത്തിലും അർത്ഥമാകുന്നതേയില്ല. ഒരു ധാരണയുടെ പ്രത്യേകത തന്നെ അതു ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്; ചില ചില സവിശേഷതകൾ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഗണിതശാസ്ത്രധാരണകളുടേയും സ്ഥിതി ഇതു തന്നെയാണ്. “എട്ട്” എന്ന ധാരണ സാധനങ്ങളുടെ പരിമാണാത്മകവശങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്; മറ്റു വശങ്ങൾ അതു കണക്കാക്കുന്നതേയില്ല. “ഒരു സമതലം” എന്നു പറയുമ്പോൾ ഒരു വസ്തുവിന്റെ മൂന്നാമത്തെ മാനവും മറ്റെല്ലാ വസ്തുതകളും അവഗണിച്ചുകൊണ്ട് അതിന്റെ രണ്ടു മാനങ്ങൾ മാത്രമേ പരിഗണനയിൽ വരുന്നുള്ളു.എങ്കിലും ഗണിതശാസ്ത്രധാരണകളുടെ ഈ “ഏകപക്ഷീയത”- ഒരു വിധത്തിൽ അത് ഏകപക്ഷീയം തന്നെയാണുതാനും - യഥാർത്ഥത്തിൽ നിലവിലുള്ള ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനമാണ് അവയെന്ന വസ്തുതയെ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല.

അടുത്തതായി നമുക്ക് നാമാവശേഷമായിക്കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ച് പരിചിന്തിക്കേണ്ടിവരുന്ന സ്ഥിതിഗതികളിലേക്ക് ശ്രദ്ധ തിരിക്കാം .ആത്മീയവാദത്തിന്റെ വീക്ഷണത്തിൽ തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു ആകത്തുകയാണ് ഈ പ്രപഞ്ചം; അതിനാൽ ഇപ്പോഴില്ലാത്ത ഒരു വസ്തു ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല. വൈരുദ്ധ്യവാദത്തിന്റെ വീക്ഷണത്തിലാകട്ടെ,പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ് പ്രപഞ്ചം. അതിനാൽ ആശയങ്ങൾ തയ്യാർ ചെയ്ത വസ്തുക്കളേക്കാൾ കൂടുതലായി പ്രക്രിയകളേയും കെട്ടുപാടുകളേയും ബന്ധങ്ങളേയുമാണ് പ്രതിഫലിപ്പിക്കുന്നത്. പത്തുകോടി സംവത്സരങ്ങൾക്കപ്പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള പുരോഗതിക്കിടയിൽ ഭൂമി പല അന്തരാള ഘട്ടങ്ങളിലും കൂടി കടന്നു പോന്നിട്ടുണ്ട്.ഈ ഘട്ടങ്ങൾ തമ്മിലുള്ള അന്വയങ്ങൾ - ഇപ്പോഴും പ്രാബല്യത്തിലുള്ള ഭൂരസതന്ത്രത്തിന്റേയും ഭൗമോർജ്ജതന്ത്രത്തിന്റേയും നിയമങ്ങൾ - മനസ്സിലാക്കികൊണ്ടും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലും ശാസ്ത്രജ്ഞർ കോടാനുകോടി വർഷങ്ങൾക്കപ്പുറത്തെ അതിന്റെ സ്ഥിതിയേപ്പറ്റി വിഭാവനം ചെയ്യുന്നു. മറ്റുചില ഉദാഹരണങ്ങൾ കൂടി നമുക്കു ഇവിടെ പരിശോധിക്കാം, വൈരുദ്ധ്യത്മക ബന്ധങ്ങൾ , ഭൗതികനിയമങ്ങൾ , മനസ്സിലാക്കിയതിന്ന് ശേഷം ത്‘സിയല്ക്കോവിസ്കി - അദ്ദേഹത്തിന്റെ കാലത്തും ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നു - ബഹിരാകാശയാത്രക്ക് വഴിവെക്കാവുന്ന ,(മനുഷ്യൻ ഈ നിയമങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ) വഴിവെച്ച,സംഭവപരമ്പരകളെ വിഭാവനം ചെയ്തു. മുതലാളിത്തസമുദായ വികാസത്തിന്റെ ചരിത്രപരമായ പ്രക്രിയയിലും - ഇതിന്റെ ഫലമായി മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട് - വ്യക്തമായി ബന്ധപ്പെട്ട ഘട്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ബന്ധങ്ങളേപ്പറ്റി പഠിക്കുകയും ,1860-1880 കാലത്തെ സമുദായത്തിന്റെ അവസ്ഥയിൽ നിന്ന് ആരംഭിക്കുകയും ചെയ്തുകൊണ്ട് അമ്പതോ നൂറോ സംവത്സരങ്ങൾക്ക്ശേഷം നടക്കാനിരിക്കുന്ന സഭവങ്ങളെ മാർക്സ് വിഭാവനം ചെയ്തു. ഭൂതത്തെ സംബന്ധിക്കുന്നതായാലും ശരി ഭാവിയെ സംബന്ധിക്കുന്നതായാലും ശരി, ഇതിലോരോ ഉദാഹരണത്തിലും ആളുകളുടെ ആശയങ്ങൾ മറ്റെല്ലാറ്റിലും ഉപരിയായി അതാത് കാലത്തുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ചിന്ത പ്രതിഫലനമല്ലെന്ന വാദത്തിനും നില്കക്കള്ളിയില്ലാതാകുന്നു.

ഭൗതികപ്രതിഭാസങ്ങൾ നമുക്ക് പുറത്താണ് നിലനില്ക്കുന്നത്.അവയുടെ പ്രതിഫലനങ്ങൾ ,“ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ, നമുക്കുള്ളിലും നിലനില്ക്കുന്നു” (ലെനിൻ,“സമാഹൃതകൃതികൾ”വാല്യം14,പേജ്69,90) അപ്പോൾ ചിന്തയും മസ്തിഷ്കവുമായുള്ള ബന്ധം എന്താണ്?
കരളും പിത്തരസവും തമ്മിലുള്ള ബന്ധം തന്നെയാണ് മസ്തിഷ്കവും ചിന്തയും തമ്മിലുള്ളതെന്നായിരുന്നു 19 -ആം നൂറ്റാണ്ടിലെ ജർമ്മൻ ശാസ്ത്രജ്ഞനായ കാറൽ ഫോഗ്റ്റ് ഇതിന്ന് നല്കിയ മറുപടി .എന്നാൽ പിത്തരസം അതിന്ന് ജന്മം നല്കുന്ന കരളിനെപ്പോലെതന്നെ പദാർത്ഥീയമാണ്, ഭൗതികമാണ്.ഫോഗ്റ്റ് പറയുന്നതിന്റെ അർത്ഥം.എന്നു പറഞ്ഞാൽ ബോധം പദാർത്ഥത്തിന്റെ ഒരു രൂപഭേദമാണ്; അത് പദാർത്ഥമാണ്.പദാർത്ഥം ബോധത്തിന്ന് പുറത്തുള്ളതാണെന്ന് നമുക്കറിയുകയും ചെയ്യാം.ബോധം പദാർത്ഥമാണെന്ന് സങ്കല്പിച്ചാൽ നമുക്ക് ഈ വിധം കൂടി പ്രസ്താവിക്കേണ്ടിവരും; “മനുഷ്യന്റെ ബോധത്തിന്ന് പുറത്തുള്ളതാണ് ബോധം” ഈ പറയുന്നത് അർത്ഥമില്ലാത്തതാണ്.ഫോഗ്റ്റിന്റെ നിഗമനം എത്ര അസംബന്ധമാണെന്ന് കാണിക്കാൻ ഇതു മാത്രം മതി. ഈ നിഗമനത്തേയാണ് എംഗൽസ് വൈകൃതഭൗതികവാദം എന്ന് വിശേഷിപ്പിച്ചത്.

ആശയവാദികളും ഭൗതികലോകത്തെ ബോധമാക്കി ചുരുക്കുന്നുണ്ട്.അപ്പോൾ അവർ പറയുന്നതും ഫോഗ്റ്റ് പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
“ചിന്ത ഭൗതികമാണെന്ന് പറയുന്നത് ഒരു പിഴച്ച ചുവടുവെപ്പായിരിക്കും ,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മിൽ കൂട്ടിക്കുഴുക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിൻ അതേകൃതി വാല്യം 14, പേജ് 244) എന്ന് ലെനിൻ പറഞ്ഞത് യാദൃശ്ചികമല്ല.ജന്തു ജീവികൾക്ക് മാത്രമല്ല അചേതന വസ്തുക്കൾക്കും ചിന്ത അല്ലെങ്കിൽ കുറഞ്ഞപക്ഷം സംവേദനം ഉണ്ടെന്ന് 17-൧൮ - ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ പലേ തത്വചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ജൈവപ്രകൃതിയും അജൈവപ്രകൃതിയും തമ്മിലുള്ള ,മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളേപ്പറ്റി അന്ന് അവർക്ക് വലിയ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം .കല്ലിന് പോലും സംവേദനമുണ്ടെന്ന് അപ്പോൾ സമ്മതിക്കേണ്ടിവരും. സചേദനവും അചേതനവുമായിട്ടുള്ള വസ്തുക്കൾ തമ്മിൽ ,യാതോരു അതിർത്തി വരമ്പും കാണാതിരിക്കുകയും, അജൈവത്തിൽ നിന്ന് ജൈവപ്രകൃതിയിലേക്കുള്ള മാറ്റത്തെ പുതുതായ എന്തിന്റേയെങ്കിലും ആവിർഭാവമായി കണക്കാക്കാതെ പഴയ എന്തിന്റേയോ ഒരു വകഭേദമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്ന ഈ തത്വസംഹിത ഭൂതജീവിവാദം (hylozolsm) എന്നപേരിയലറിയപ്പെടുന്നു.

അചേതനത്തിൽ നിന്ന് ചേതനത്തിലേക്കുള്ള മാറ്റത്തിൽ പഴയതിന്റെ വെറുമൊരു വകഭേദമല്ല അന്തർഭവിച്ചിട്ടുള്ളതെന്നും,മറിച്ച് തികച്ചും നൂതനമായ ഒന്നിന്റെ ,സംവേദനത്തിന്റെ -“നിശ്ചിത രീതിയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തിന്റെ നിശ്ചിത പ്രക്രിയകളുമായി മാത്രമേ അതിന്ന് ബന്ധമുള്ളൂ” (ലെനിൻ അതേകൃതി പേജ് 46) അങ്ങിനെ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത പദാർത്ഥത്തിന്ന് സംവേദക്ഷമതയില്ല- ആവിർഭാവമാണ് അതിലുൾക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന വൈരുദ്ധ്യാത്മകവീക്ഷണത്തിലൂടെ ലെനിൻ ഭൂതജീവി വാദികളുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചു.മനസ്സിനേയും പദാർത്ഥത്തേയുമൊന്നായി കാണുന്ന അഭിപ്രായം പോലെ തന്നെ അവ തമ്മിലുള്ള വൈജാത്യത്യത്തെ കുറച്ചുകാണുന്ന അഭിപ്രായവും ലെനിൻ തള്ളിക്കളഞ്ഞു .തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമേ ഈ വിത്യാസം കേവലമായിട്ടുള്ളുവെന്ന സംഗതി അദ്ദേഹം ഊന്നിപ്പറഞ്ഞു.

പദാർത്ഥവും ബോധവും തമ്മിൽ പൊതുവായ യാതൊന്നും തന്നെയില്ലെന്ന രീതിയിൽ ആത്മീയവാദപരമായ രീതിയിലല്ല ഇതിനെ ധരിക്കേണ്ടത് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. “പ്രാഥമികമായിട്ടുള്ളതും ദ്വിതീയമായിട്ടുള്ളതും എന്തെന്ന ജ്ഞാനമീമാംസീയപ്രശ്നത്തിന്റെ...നാലതിരുകൾക്കുള്ളിൽ മാത്രമേ പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് കേവലമായ പ്രാധാന്യമുള്ളൂ” ലെനിൻ ചൂണ്ടിക്കാട്ടി.“ ഈ അതിരുകൾക്ക് പുറത്ത് ഈ പ്രതിപക്ഷതയുടെ ആപേക്ഷികസ്വഭാവം തർക്കമറ്റ സംഗതിയാണ്” (ലെനിൻ അതേകൃതി,പേജ്,147)
(.അടുത്ത പോസ്റ്റിൽ ഈ ലേഖനത്തിന്റെ തുടർച്ച :- “ 2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ് ”.)