2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച
5,ബോധത്തിൽ കർത്താവും കർമ്മവും.
ഒരു ജന്തുവിന്റെ ശാരീരികസ്ഥിതിയും മാനസികാനുഭവങ്ങൾക്കും പ്രതികരണങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഒരു പൂർണ്ണ വസ്തു എന്ന നിലയിൽ,ഒരു നിശ്ചിതസമയത്ത് നിലനില്ക്കുന്ന ഒരു അസ്തിത്വം എന്നനിലയിൽ,ജന്തുവിന്റെ മേൽ സ്വാധീനമുണ്ടെന്ന് സോവിയറ്റുയൂണിയനിലും മറ്റു രാജ്യങ്ങളിലുമുള്ള ശ്സത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അന്റി വാലോൻ (ഫ്രാൻസ്) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ,ഈ അസ്തിത്വത്തിൽ “ആത്മ (കർത്തൃ) നിഷ്ടവും വസ്തു(കർമ്മ) നിഷ്ടവുമായ ഘടകങ്ങൾക്ക് അവിഭക്തമായ ഒരു ഐക്യമുണ്ട്”(Henri Wallon,"del'acte a pensee"- കർമ്മത്തിൽ നിന്ന് ചിന്തയിലേക്ക്-പാരീസ്,1942,പേജ്17)
ആ ജന്തു ഈ സ്ഥിതിയിൽ നിന്ന് ചുറ്റുപാടുകളേയോ തന്നെത്തന്നേയോ ഒറ്റപ്പെടുത്തുന്നില്ലെന്നതിനാൽ, ചുറ്റുപാടുകളും താനുമായുള്ള ബന്ധത്തെ അത് മാനസികമായി പ്രതിഫലിപ്പിക്കുന്നില്ല.
ഈ വിധത്തിൽ “...ജന്തു എന്തെങ്കിലുമായും ഒരു ബന്ധത്തിലും ഏർപ്പെടുന്നില്ല...ആ ജന്തുവിനെസംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായ തന്റെ ബന്ധം ഒരു ബന്ധം എന്ന നിലയിൽ നിലനില്ക്കുന്നില്ല.” (മാർക്സ്,എംഗൽസ്,“ജർമ്മൻ പ്രത്യായ ശാസ്ത്രം”പേജ് 42)
ജന്തുവിന്റെ അഭിവിന്യാസ (orientation) പ്രവർത്തനവും - ഏറ്റവും പറ്റിയ അടവ് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള താണ് ഇത് - അങ്ങിനെ കണ്ടെത്തിയ സമ്പ്രദായത്തിന്റെ നിലനിർത്തലും,ചുറ്റുപാടുകൾ, ജന്തുവിന്റെ സ്ഥിതി,അതിന്റെ പ്രതിചേഷ്ഠ,ഐക്യത്തെ പ്രതിഫലിക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ മനുഷ്യനാകട്ടെ , അദ്ധ്വാനപ്രക്രിയക്കിടയിൽ ബാഹ്യലോകത്തിന്റെ ചില അന്വയങ്ങളും, തന്റെ പ്രയത്നവും അദ്ധ്വാനത്തിലെ മറ്റു പങ്കാളികളുടെ പ്രത്നവും തമ്മിലുള്ള ചില അന്വയങ്ങളും കണ്ടെത്തുന്നുണ്ട്.
നമ്മുടെ പൂർവ്വികർ ഈ അന്വയങ്ങൾ കണ്ടെത്താൻ തുടങ്ങിയത് മുതല്ക്ക് അവ മനുഷ്യമനസ്സിൽ കൂടുതൽ കൂടുതലായി പതിഞ്ഞുവന്നിട്ടുണ്ട്. ചുറ്റുപാടുകളുടെ പ്രതിഫലനവും തന്റെ തന്നെ പ്രതിഫലനവും തമ്മിൽ (അങ്ങിനെ താനും ചുറ്റുപാടുകളുമായ ബന്ധത്തെ) വിവേചിച്ചറിയാനുള്ള കഴിവ് ഇത്തരുണത്തിൽ വളരെ പ്രധാനമായിരുന്നു.
ചുറ്റുപാടുകളുടെ ഈ പ്രതിഫലനം വസ്തുക്കളുടേയും ആളുകളുടേയും അവരുടെ ബന്ധങ്ങളുടേയും പ്രവൃത്തികളുടേയും പ്രതിച്ഛായകളുമായി കീറിമുറിക്കപ്പെട്ടു; സ്വന്തം പ്രതിഫലനമാകട്ടെ സ്വന്തം ശരീരത്തിന്റേയും അതിന്റെ ഭാഗങ്ങളുടേയും അവയുടെ പരസ്പര കരണങ്ങളുടേയും പ്രതിച്ഛായകളായി,അവസാനമായി തന്റെ തന്നെ ബോധപൂർവ്വമായ അനുഭവങ്ങളുടെ പ്രതിച്ഛായകളായി,കീറിമുറിക്കപ്പെട്ടു.
ഈ പ്രതിച്ഛായകൾ തമ്മിൽ മനസ്സിൽ പ്രതിഫലിച്ചു നില്ക്കുന്ന ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള അവയുടെ ആദിരൂപങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.ഇത്തരത്തിൽ ജന്തുക്കളുടെ മാനസികത മനുഷ്യന്റെ മാനസികതയായി,ബോധമായി, മാറുന്നു.“ബോധം തുടക്കത്തിൽ തൊട്ടു ചുറ്റുമുള്ള ഇന്ദ്രിയഗോചരമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും സ്വാത്മബോധവാനായിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് പുറത്തുള്ള മറ്റാളുകളും വസ്തുക്കളുമായുള്ള പരിമിതമായ അന്വയത്തേക്കുറിച്ചുള്ള ബോധവും മാത്രമായിരിക്കും”(മാർക്സ്,എംഗൽസ്“ജർമ്മൻ പ്രത്യശാസ്ത്രം”അതേ പേജ്)
മറ്റെല്ലാറ്റിനുമുപരിയായി സാമൂഹ്യബന്ധങ്ങളാണ് മനുഷ്യന് ചുറ്റുപാടുകളിൽ നിന്ന് വേറിട്ടു നില്ക്കാനുള്ള കഴിവു നല്കുന്നത്. തന്റേത് മാത്രമായ സംഗതികളേയെല്ലാം സ്ഥിതിഗതികളിൽ നിന്ന് വേർപെടുത്തുകയും തന്നെപ്പറ്റിയും ബാഹ്യമായ നിലനില്പ്പിനോടുള്ള തന്റെ നിലപാടിനേപ്പറ്റിയും ബോധവാനാവുകയും ചെയ്യണമെങ്കിൽ മനുഷ്യന് മറ്റു സഹജീവികളുമായി സഹകരിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനപ്രക്രിയക്കിടയിലാണ് അവൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത്.
തന്നെപ്പറ്റിയുള്ള ബോധവും ബാഹ്യലോകത്തോടുള്ള ബോധപൂർവ്വമായ ഒരു സമീപനവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയെ മൃഗങ്ങളിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്നത് എന്നു പറയുന്നത് ശരിയാണെങ്കിൽ, സ്വന്തം ആശയങ്ങളേയും സംവേദനങ്ങളേയും വികാരങ്ങളേയും അഭിലാഷങ്ങളേയും മറ്റും പറ്റി ചിന്തിക്കാനുള്ള അവന്റെ കഴിവും അത്രതന്നെ പ്രധാനമാണെന്നതും അത്രതന്നെ ശരിയാണ്.
ചുറ്റുപാടുകളിലും മനുഷ്യന്റെ തന്നെ ശരീരത്തിനുള്ളിലും നടക്കുന്ന സംഗതികൾ മാത്രമല്ല. മനസ്സിൽ തന്നെ ഉണ്ടാകുന്ന ആശയപ്രതിഭാസങ്ങളും ബോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
ബോധത്തിനു സ്വയം സങ്കല്പിക്കാൻ , “ ഒരു പ്രതിഫലനത്തിന്റെ പ്രതിഫലന” മാവാൻ കഴിയും.
ഒരു പർവ്വതത്തിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച ദൂരെ നിന്ന് കണ്ടപ്പോഴത്തെ എന്റെ അനുഭൂതിയെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ എന്റെ തന്നെ അവബോധത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇന്നലെ കണ്ട ഒരുവനേപ്പറ്റി എനിക്കുണ്ടായിട്ടുള്ള അഭിപ്രായം അപഗ്രഥിക്കുമ്പോൾ ഞാൻ എന്റെ സ്വന്തം ചിന്തകളേപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇത് ചെയ്യുമ്പോൾ എന്റെ അവബോധം ഒരു ഏകദേശപ്രതിഫലനം മാത്രമാണെന്നും മലമുകളിൽ കണ്ട മഞ്ഞ് ദൂരെ നിന്നപ്പോൾ തോന്നിയത്ര വെളുത്തതല്ലെന്ന് വന്നേക്കുമെന്നുള്ളതിനേപ്പറ്റി ഞാൻ ബോധവാനാണ്; ഇന്നലെ കണ്ട മനുഷ്യനെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ വാസ്തവത്തിൽ അയാൾ എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു ഏകദേശപ്രതിഫലനം മാത്രമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ബാഹ്യലോകത്തിലെ ബന്ധങ്ങളേയും താനും ബാഹ്യലോകവും തമ്മിലുള്ള ബന്ധങ്ങളേയും മാത്രമല്ല ഒരുവന്റെ ബോധം പ്രതിഫലിപ്പിക്കുന്നത്;ഒരു വശത്ത് അവന്റെ തന്നെ സംവേദനങ്ങളും സങ്കല്പങ്ങളും മറു വശത്ത് ഇതെല്ലാം ഏതിന്റെയൊക്കെ പ്രതിഫലനങ്ങളും പകർപ്പുകളുമാണോ അവയും തമ്മിലുള്ള ബന്ധങ്ങളേകൂടി അവന്റെ ബോധം പ്രതിബിംബിപ്പിക്കുന്നുണ്ട്.
തന്റെ മനസ്സിലുള്ള പ്രതിച്ഛായകളേയും അവയുടെ മൂലമാതൃകകളേയും (archetypes) പകർപ്പും മൂലവും പോലെയാണ് മനുഷ്യൻ ബന്ധപ്പെടുത്തി കാണുന്നത്.
സ്വന്തം ആവശ്യങ്ങളുടേയും വൈകാരികപ്രതിചേഷ്ടകളുടേയും സ്വാധീനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു ജന്തുവിനു രണ്ടാമത് പറഞ്ഞസംഗതിയെപ്പറ്റി ബോധമില്ല ; കാരണം, അതിന്ന് “ ആത്മപ്രതിഫലന” ത്തിനുള്ള കഴിവില്ല.
മനുഷ്യനും അഭിപ്രേരണകൾ (ഉദാ:ആകർഷണവും വികർഷണവും ) ഉണ്ടാകാം ; അവന്റെ പെരുമാറ്റം അവയുടെ ഒട്ടധികം സ്വാധീനത്തിനു വിധേയമാണെങ്കിലും അവൻ അവയേപ്പറ്റി ഒട്ടും തന്നെ ബോധവാനായിരിക്കില്ലെന്ന് മാത്രം.
എങ്കിലും തന്റെ പലേ ആവശ്യങ്ങളും അഭിലാഷങ്ങളും താൻ സ്വയം നിശ്ചയിച്ച് ബോധപൂർവ്വം എത്തിച്ചേരാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളാണെന്ന് അവന് അറിയാം.
പ്രതിഫലനത്തിനുള്ള കഴിവ് മൃഗങ്ങൾക്കുണ്ടെങ്കിലും,മനുഷ്യനിൽ അത് വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്.
ബാഹ്യവസ്തുവും അവയുടെ ബന്ധങ്ങളും ,ബോധവാനായ വ്യക്തിയും വസ്തുക്കളോടുള്ള അവന്റെ മനോഭാവവും എല്ലാം മനസ്സിൽ പ്രതിഫലിപ്പിച്ച്കൊണ്ട് മൂല്യനിർണ്ണയവും ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കർമ്മപരിപാടിയുടെ ആവിഷ്കരണവും മേല്പ്പറഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ ആദേശങ്ങളുടെ ഭൗതികമൂലകങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമോ അതേരീതിയിൽ തന്നെ ഈ ആദേശങ്ങളെ (മോഡലുകളെ) മാനസികമായി ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയും
ലക്ഷ്യപ്രാപ്തിയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന ഏതെങ്കിലും പ്രായോഗികനടപടി സ്വീകരിക്കുന്നതിനുമുമ്പായി മനുഷ്യന് മനസ്സിൽ അവന്റെ പ്രവൃത്തികളുടെ ഒരു റിഹേഴ്സൽ നടത്താനും അതിന്റെ ഫലം എന്തെന്ന് കണ്ട് ഏറ്റവും മെച്ചമായ കർമ്മപദ്ധതി തിരഞ്ഞെടുക്കാനും കഴിയും.
(അടുത്തത് ഈ ലേഖനത്തിന്റെ അവസാന ഭാഗമായ ആറാംഭാഗം “പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം”. വിവർത്തനം:-എം എസ്സ് രാജേന്ദ്രൻ )
ലേബലുകള്‍:
രാഷ്ട്രീയം.
*4,അദ്ധ്വാനവും ഭാഷയും ചിന്തയും.
മനുഷ്യന്റേയും ജന്തുക്കളുടേയും മാനസികപ്രവർത്തനത്തിനും നാഡീമണ്ഡലപ്രവർത്തനത്തിനും തമ്മിൽ പൊതുവായ
പലേ സംഗതികളുമുണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളും ഉള്ളതായി കണ്ടിട്ടുണ്ട്.അപ്പോൾ മനുഷ്യന്റെ മാനസിക പ്രവർത്തനത്തിന്റെ,ബോധത്തിന്റെ, വ്യതിരിക്തമായ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
അധ്വാനത്തിന്റെ ഫലമായാണ് മനുഷ്യൻ ബാക്കിയുള്ള ജന്തു ലോകത്തിൽ നിന്ന് സ്വയം ഉയർന്നു വന്നതെന്ന മാർക്സിസ്റ്റ് പ്രസ്താവന എത്ര ശരിയാണെന്ന് 20-ആം നൂറ്റാണ്ടിൽ ലഭിച്ചിട്ടുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ സംശയത്തിനിടയില്ലാത്ത വിധത്തിൽ തെളിയിച്ചിട്ടുണ്ട്.
പ്രാചീനശിലായുഗത്തിൽ, ആൾക്കുരങ്ങ് മനുഷ്യൻ ഉരുത്തിരിഞ്ഞു വന്ന കാലത്തു തന്നെ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് തെളിയിക്കുന്ന വസ്തുതകൾ പുരാവസ്തുഖനനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂട്ടം കൂട്ടമായി നടന്നിരുന്ന മൃഗങ്ങൾ സാമൂഹ്യജീവിതം നയിക്കുന്ന ഒരു വിഭാഗമായി മാറുന്നതിനും ഭാഷയുടെ ആവിർഭാവത്തിനും ഇത് കാരണമായി.
ഒരു ദശലക്ഷം വർഷങ്ങൾക്കു മുമ്പ്,പ്രാചീനശിലായുഗത്തിന്റെ അവസാനത്തിൽ നിയാണ്ടർത്താൾ മനുഷ്യൻ എന്ന പേരിലറിയപ്പെടുന്ന പ്രാകൃതമനുഷ്യൻ രംഗത്തു വന്നു.ഇവർ കല്ലുകൊണ്ടുള്ള മഴുവും തീക്കല്ലിന്റെ പാളികൾകൊണ്ട് കൊച്ചു കൊചു ഉപകരണങ്ങളും നിർമ്മിച്ചിരുന്നതായി ഇവർ നിവസിച്ചിരുന്ന പാറസങ്കേതങ്ങൾ പരിശോധിച്ച അവസരത്തിൽ കാണുകയുണ്ടായിട്ടുണ്ട്.
പിന്നീട്, മദ്ധ്യശിലായുഗത്തിൽ കൂട്ടം കൂട്ടമായി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ തീക്കല്ലുകൊണ്ട് കുന്തത്തിന്റെ അറ്റവും കഠാരയും കത്തിയും ചീവുളിയും അസ്ഥികൊണ്ടുള്ള ഉപകരണവും മറ്റും ഉണ്ടാക്കാൻ അവർ പഠിച്ചു. ഈ ജാതി മനുഷ്യരുടെ ശരീരത്തിന്റെ അനുപാതങ്ങളും തലയോട്ടിയുടെ വലിപ്പവും ഏതാണ്ട് നമ്മുടേതുപോലെ യായിരിക്കും .
പക്ഷെ, തലയോട്ടിയുടെ ഉള്ളറ ഉയരം കുറഞ്ഞതും തുടയെല്ലും കൈമുട്ടിനു മുകളിലേക്കും താഴത്തേക്കുമുള്ള എല്ലുകളും വളവുള്ളതാണ്.പില്ക്കാല പ്രാചീന ശിലായുഗങ്ങളിൽ അദ്ധ്വാനം വികസിക്കുകയും ഉപകരണങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ പ്രാകൃതമായ ഈ നിയാണ്ടർത്താൾ മനുഷ്യരുടേ കൂട്ടം ക്രോമഞ്ഞോൻ (Cro-Magnon) മനുഷ്യരുടെ പ്രാകൃത സമുദായത്തിന്നു വഴിമാറിക്കൊടുത്തു.കായികമായി ഇവർ അടുത്ത കാലത്തെ മനുഷ്യനിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല;അവർക്ക് ഏറ്റവും ലളിതമായ തരത്തിലുള്ള ബുദ്ധിശക്തിയും ഉണ്ടായിരുന്നു.
ഒരു ജന്തുവിന്റെ ജീവിതക്രമവും ശീലങ്ങളും മാനസികതയും നിർണ്ണയിക്കപ്പെടുന്നത് പ്രകൃതിസാഹചര്യങ്ങളാലാണ്;അതായത് അതിന്റേതന്നെ പ്രകൃതവും അത് ജീവിക്കുന്ന ചുറ്റുപാടുകളുമാണ് ഇത് നിർണ്ണയിക്കുന്നത്.
പക്ഷെ, മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.അവന്റെ ജീവിതക്രമവും പ്രവർത്തനവും മാനസികതയും ഏതാണ്ട് പൂർണ്ണമായും നിർണ്ണയിക്കപ്പെടുന്നത് അവൻ ജീവിക്കുന്ന സമുദായത്താൽ മാത്രമാണ്. അദ്ധ്വാനത്തിന്റേയും സമുദായത്തുന്റേയും മാനവ മാനസികതയുടേയും(ബോധം) ആവിർഭാവത്തോടൊപ്പംതന്നെ മസ്തിഷ്ലത്തിന്റേയും നാഡീവ്യൂഹത്തിന്റേയും പൊതുവിലുള്ള ഘടനയിലും ധർമ്മത്തിലും സാരമായ മാറ്റങ്ങളും സംഭവിച്ചിരുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇവ രണ്ടിനും മൃഗങ്ങളിലില്ലാത്ത ചിലപ്രത്യേക ഗുണങ്ങളുണ്ട്. എങ്കിലും ഒരു ശിശുവിന്റെ നാഡീവ്യൂഹം ഒഴിച്ചുകൂടാനാവാത്ത താണെങ്കിൽ കൂടിയും ബോധത്തിനു അത് ഇനിയും പര്യാപ്തമല്ല. മനുഷ്യ സമുദായത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ശിശുവിന്റെ മാനസികത ഒരു ജന്തുവുന്റേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കയില്ല;ആ കുട്ടി മറ്റാളുകളുമായി,സമുദായവുമായി ,ഇടപഴകുമ്പോൾ മാത്രമേ ഇത് ബോധമായി വളരുകയുള്ളു.
ഉപകരണങ്ങൾ രൂപപ്പെടുത്തി എടുക്കുകയും വൻ മൃഗങ്ങളെ കൊല്ലാൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കൂട്ടായി പ്രവർത്തിക്കുകയും പുതിയ പുതിയ സംസൂചനകൾ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം ആവശ്യമായി ത്തീർന്നു.യോജിച്ച പ്രവർത്തനത്തിന്ന് രണ്ടു ഗുണങ്ങളുണ്ടായിരുന്നു
ഒറ്റപ്പെട്ട വ്യക്തികളുടെ കഴിവിനപ്പുറത്തുള്ള സംഗതികളും തന്മൂലം സാദ്ധ്യമായെന്ന് മാത്രമല്ല,വ്യക്തികൾ ഒറ്റക്കൊറ്റയ്ക്ക് ശേഖരിച്ച സംസൂചന എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.എന്നാൽ, എല്ലാവർക്കും ലഭ്യമാകണമെങ്കിൽ ഈ സംസൂചന എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള താകേണ്ടിയിരിക്കുന്നു.
ഈ സംസൂചന വൈവിധ്യമാർന്നതാണെങ്കിൽ,അത് എത്തിക്കുന്നതിനുള്ള സിഗ്നലുകൾ ഈ പ്രതിഭാസങ്ങളുടെ വൈവിധ്യം എല്ലാവരേയും മനസ്സിലാക്കുന്നതോടൊപ്പം,സമുദായത്തിലെ എല്ലാ അംഗങ്ങളിലും ഒരേ പോലുള്ള പ്രതിചേഷ്ടകൾ ഉണ്ടാക്കത്തക്ക വണ്ണം അവയുടെ പൊതു സ്വഭാവങ്ങളും അവരെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ളതാകേണ്ടിയിരിക്കുന്നു. അപ്പോൾ അപ്രകാരമൊരു സിഗ്നൽ കൊണ്ട് അറിയിക്കേണ്ട സംസൂചന എന്തായിരിക്കണം ?
ഒരേപോലുള്ള സംഗതികളേപ്പറ്റി പല ആളുകൾക്ക് ഒരേ പോലുള്ള സംവേദന പ്രതിച്ഛായകളും സങ്കല്പങ്ങളും ഉണ്ടാവണമെങ്കിൽ അവരെല്ലാം ഈ സംഗതികൾ നിരീക്ഷിച്ച സാഹചര്യങ്ങൾ ഒരുപോലുള്ളതായിരിക്കണം. നിരീക്ഷണം നടത്തിയ സാഹചര്യങ്ങൾക്ക് കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഓരോ വ്യക്തികളുടെ സംവേദനപ്രതിച്ഛായകളും വ്യത്യസ്ഥമായിരിക്കും.ഒരേ വർഗ്ഗത്തിലുള്ള സാധനങ്ങൾ സൂചിപ്പിക്കുന്നതിനു ഒരു കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന സിഗ്നൽ ഒന്നു തന്നെയായിരിക്കണമല്ലോ.
അതിനാൽ, ഒരു സിഗ്നലിലൂടെ അയക്കുന്ന സംസൂചന സവേദനപ്രതിച്ഛായ ആയിരിക്കില്ല. പ്രത്യുത ഒരു സാമാന്യ ആശയം ആയിരിക്കും.അപ്പോൾ ഈ സിഗ്നൽ ഒരു ആശയം പ്രകടമാക്കുന്ന വാക്ക് ആയിരിക്കണം .“ഓരോ വാക്കും(സംസാരം)...സാമാന്യവല്കരിക്കുന്നു”ലെനിൻ എഴുതുകയുണ്ടായി(ലെനിൻ ,സമാഹൃതകൃതികൾ,വാല്യം 38, പേജ് 274)
ഉദാഹരണത്തിനു,ഒരു വൃക്ഷത്തേക്കുറിച്ചുള്ള ധാരണയിൽ അതിന്റെ ഉയരം,വണ്ണം ,ആകൃതി ,ചില്ലകൾ കുത്തനെ മേല്പോട്ടോ ചരിഞ്ഞോ ഉള്ള നില്പ് ഇത്യാദികളേപ്പറ്റിയുള്ള യാതൊരു പരാമർശനവും ഉണ്ടാവില്ല.എനാൽ വലിപ്പവും ആകൃതിയും ചായ് വും ഒന്നും ഇല്ലാത്ത ഒരു വൃക്ഷത്തെ വിഭാവനം ചെയ്യാൻ ആവില്ല.
കാരണം ആരും അത് കണ്ടിട്ടുണ്ടാവില്ല.വൃക്ഷങ്ങൾക്ക് പൊതുവിലുള്ള സ്വഭാവ വിശേഷങ്ങൾ സ്പഷടമാക്കുന്ന ഒരു വാക്കിലൂടെയുള്ള സിഗ്നലിനു മാത്രമേ ആ ധാരണ സാദ്ധ്യമാക്കാൻ കഴിയൂ.ഭൗതികപ്രതിഭാസം-സിഗ്നൽ-കൂടാതെ ധാരണകളോ ആശയങ്ങളോ ഉണ്ടാവുക സാദ്ധ്യമായിരുന്നില്ല.
ഇവിടെ ഒരു സിഗ്നൽ എന്നു പറയുന്നത് കുറേ ശബ്ദങ്ങളുടെ സമാഹാരമാണ്,അതായത് ഭാഷയാണ്.“ഭാഷക്ക് ബോധത്തിന്റെത്രതന്നെ പഴക്കമുണ്ട്”(മാർക്സ് എംഗൽസ്“ജർമ്മൻ പ്രത്യായശാസ്ത്രം”പേജ് 41-42)
ഏറ്റവും വളർച്ച പ്രാപിച്ച ആൾക്കുരങ്ങിന് (ആന്ത്രപ്പോയിഡ്) പോലും ധാരണകൾ സാദ്ധ്യമല്ലെന്ന് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാകും;ഒരിടത്ത് കുറേ വാഴപ്പഴം വെച്ചിട്ടുണ്ട്.അതിനു ചുറ്റും മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുകയാണ്.ആ മെഴുകുതിരികൾ കെടുത്തിയിട്ട് വാഴപ്പഴം എങ്ങനെ എടുക്കാൻ പറ്റുമെന്ന് ആളുകൾ ചെയ്യുന്നത് കണ്ട് ഒരു ചിമ്പാൻസി പഠിച്ചു.പാത്രമെടുത്തു പൈപ്പു തുറന്ന് അതിൽ വെള്ളം നിറച്ചിട്ട് ആ വെള്ള മൊഴിച്ചാണ് അവൻ മെഴുകുതിരി കെടുത്തിയത്.
ഒരു ചങ്ങാടവും കഴുക്കോലുമുപയോഗിച്ച് ഒരു കുളത്തിന്റെ മറുകര എത്താനും അവൻ പഠിച്ചിരുന്നു.
ഒരു ദിവസം അവനെ കൊണ്ടു ചെന്നപ്പോൾ കരയോട് തൊട്ട് ഒരു ചങ്ങാടവും അതിലൊരു കഴുക്കോലും ഉണ്ടായിരുന്നു.കുളത്തിന്റെ നടുക്ക് മറ്റൊരു ചങ്ങാടത്തിൽ കുറേ വാഴപ്പഴവും വെച്ചിരുന്നു.പഴത്തിനു ചുറ്റും മെഴുകു തിരികൾ കത്തിച്ചു വെച്ചിരുന്നു. തൊട്ടടുത്ത് വെള്ളം എടുക്കാനുള്ള പാത്രവും.ആ ചിമ്പാൻസി ആദ്യത്തെ ചങ്ങാടത്തിൽ കയറി കുളത്തിന്റെ നടുക്കുള്ള മറ്റേ ചങ്ങാടത്തിൽ എത്തി. അതിൽ നിന്ന് വെള്ളം എടുക്കാനുള്ള പാത്രവും കൊണ്ട് അവൻ ഇക്കരയിലേക്ക് മടങ്ങി. തൊട്ടടുത്തുള്ള പൈപ്പിൽ ചെന്ന് പാത്രത്തിൽ വെള്ളവും എടുത്തുകൊണ്ട് വന്നു അവൻ ആ വെള്ളം ഒഴിച്ചു മെഴുകുതിരികൾ കെടുത്താനായി കുളത്തിന്റെ നടുക്കുള്ള ചങ്ങാടത്തിലേക്ക് പാഞ്ഞു.
പൈപ്പിൽ നിന്നു വരുന്ന വെള്ളവും കുളത്തിലെ വെള്ളവും ഒന്നാണെന്നു കാണാൻ, വെള്ളത്തേപ്പറ്റി പൊതുവിൽ ഒരു പ്രതിച്ഛായ മനസ്സിൽ പതിക്കാൻ ,അവനു കഴിവില്ലെന്ന് ഇതിൽ നിന്ന് തെളിയുന്നുണ്ടല്ലോ.എന്നാൽ ,പൈപ്പിൽനിന്നു വരുന്നതും കുളത്തിൽ കിടക്കുന്നതും മാനത്തുനിന്ന് മഴപെയ്തുണ്ടാകുന്നതും എല്ലാം വിവരിക്കുന്നതിനു ഒരൊറ്റ വാക്ക് ഉപയോഗിക്കുമ്പോൾ അഞ്ചുവയസ്സായ ഒരു കൊച്ചു കുട്ടിക്ക്പോലും വെള്ളത്തേപ്പറ്റിയുള്ള ഒരു ധാരണ ഉണ്ടാകുന്നുണ്ട്.
മനുഷ്യന്റെ ബോധവും മൃഗങ്ങളുടെ മാനസികതയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന ഒരു പ്രധാന സംഗതി മനുഷ്യന്റെ ചിന്താ ശക്തിയാണ്.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന എന്തെല്ലാം കാര്യങ്ങൾ ചുറ്റുപാടുകളിലുണ്ടൊ,അതെല്ലാം മാത്രമേ ഒരു ജന്തു ശ്രദ്ധിക്കുന്നുള്ളു.വസ്തുക്കൾ തമ്മിലുള്ള പരസ്പരകരണം മനസ്സിലാക്കാൻ, അതായത്, ഈ പരസ്പരകരണങ്ങൾക്ക് നിദാനമായ നിയമങ്ങൾ മനസ്സിലാക്കാൻ, അതിനു കഴിവില്ല.
മനുഷ്യന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഉടനടി ആഹരിക്കാൻ പറ്റാത്ത (ഉദാഹരണത്തിനു ഒരു കല്ല്) ഒരു വസ്തു വേറൊരു വേറൊരു വസ്തുവിൽ പ്രയോഗിച്ച് മൂന്നാമതോരു വസ്തു,ഒരു ഉപകരണം - അതുകൊണ്ടും ഉടനടി ജീവിതാവശ്യങ്ങൾ ഒന്നും നടത്താൻ പറ്റുമായിരുന്നില്ല - ഉണ്ടാക്കാൻ അവന്റെ മുൻ ഗാമിക്ക് കഴിഞ്ഞിരുന്നു.ഏതെങ്കിലും തരത്തിലുള്ള കല്ലുകൊണ്ട് ഈ ഉപകരണം ഉണ്ടാക്കാനും പറ്റുകയില്ലല്ലോ.
അതിനു നല്ല ഈടുള്ള കല്ലുതന്നെ വേണം.വഴങ്ങുന്ന തരത്തിലുള്ളതായിരിക്കണം അത്,ഏത് കല്ലുകൊണ്ടാണോ ഈ ഉപകരണം നിർമ്മിക്കുന്നത് അതും പ്രത്യേക രീതിയിലുള്ള തായിരിക്കണം.ഉപകരണത്തിനു ഒരു നിശ്ചിത ആകൃതിയും ആവശ്യമാണ്.തോന്നിയതു പോലെ ഉണ്ടാക്കിയതും ഏതെങ്കിലും ആകൃതിയോടുകൂടിയതുമായ ഒരു ഉപകരണം ഒന്നിനും കൊള്ളില്ല.
അതുപോലെ ഒരു ജന്തുവിനെ കൊല്ലണമെങ്കിൽ ആ ഉപകരണം പ്രയോഗിക്കേണ്ട ഒരു രീതിയുമുണ്ട് ഈ വിധത്തിൽ ഈ പ്രവൃത്തികൾ ഓരോന്നും ഒന്നിനോന്നോട് ഒരു നിശ്ചിത രൂപത്തിൽ കൊളുത്തിയിട്ടുള്ള ഒരു ശൃംഖലപോലെയാണ്.നമ്മുടെ മുൻ ഗാമികൾക്ക് അവരുടെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു ഈ പരസ്പരാന്വയങ്ങളേയും ബന്ധങ്ങളേയും പറ്റി മനസ്സിലാകേണ്ടത് ആവശ്യമായിരുന്നു.
ഇതെല്ലാം മനസ്സിൽ ശരിയായി പ്രതിഫലിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. കോടാനുകോടി വർഷങ്ങൾക്കിടയിൽ ഫലപ്രദവും അല്ലാത്തതുമായ പ്രവൃത്തികൾ കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിഞ്ഞപ്പോൾ വസ്തുക്കൾ പ്രകൃതിയിലേതു വിധമാണോ അതേ വിധത്തിൽ അവയുടെ പ്രതിഫലനങ്ങളെ ബന്ധപ്പെടുത്തികാണുന്ന ഒരു ശീലം മനുഷ്യനിൽ ക്രമേണയായി രൂപം കൊള്ളാം തുടങ്ങി.
ഒറ്റപ്പെട്ട പ്രതിഭാസങ്ങളേക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല ഈ ശീലം .എല്ലായിടത്തും എല്ലായ്പ്പോഴുമുണ്ടാകുന്ന സംഗതികളും ഇതിൽ പെട്ടിരുന്നു.ഉദാഹരണത്തിനു“ഒരു വസ്തു മറ്റൊന്നിനേക്കാൾ കടുപ്പം കൂടിയതാണെന്നും വെക്കുക.അങ്ങിനേ വരുമ്പോൾ ആദ്യത്തേത് മൂന്നാമത്തേതിനേക്കാൾ കടുപ്പം കൂടിയതാണെ”ന്നു സ്പഷ്ടം.അല്ലെങ്കിൽ, “ ഒരു വസ്തു വേറൊന്നിനുള്ളിലാണെന്നും, അത് മൂന്നാമതൊന്നിന്റെ അകത്താണെന്നും വെക്കുക അപ്പോൾ ആദ്യത്തേത് മൂന്നാമത്തേതിന്റേയും ഉള്ളിലാണ് ” അങ്ങിനെ ജ്ഞാതമായതിൽനിന്ന് അജ്ഞാതവും,നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതിൽ നിന്ന് നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും,ഉള്ളതിൽ നിന്ന് വരാനിരിക്കുന്നതും നിരൂപിച്ച് മനസ്സിലാക്കാൻ മനുഷ്യൻ പഠിച്ചു.
അദ്ധ്വാനത്തിൽ നിന്ന് ഉടലെടുത്ത ഈ കഴിവിൽ നിന്ന് നമ്മുടെ പൂർവ്വികർ ഇപ്രകാരം യുക്തിവാദം നടത്തി;ഒരു തരം കല്ല് മറ്റോരുതരം കല്ലിന്റെ പുറത്ത് പ്രയോഗിച്ചാൽ കിട്ടുന്ന സാധനം ഒരു നിശ്ചിതരീതിയിൽ ഉപയോഗിച്ചാൽ തനിക്ക് ഒരു നിശ്ചിത മൃഗത്തെ കൊല്ലാൻ കഴിയും.
ജന്തുക്കൾക്ക് അവരുടെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ കഴിയും. അതുവഴി അവ ഈ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് തീർച്ചയാണ്.
ആസ്ത്രേലിയയുടെ വടക്കു കിഴക്കേതീരത്തുള്ള ഗ്രേറ്റ് ബരിയർ റീഫ് എന്ന പാറക്കെട്ടുകളുടെ 350 ചതു,കിലോമീറ്റർ വരുന്ന ഒരു ഭാഗം മുഴുവൻ 1966-നും 1969-നുമിടയിൽ ഉഡുപ്പുറ്റു (starfish) എന്നു പേരുള്ള ജീവികൾ നശിപ്പിച്ചു കളഞ്ഞത്
ഇതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കിയിട്ടുള്ളതല്ല; പലപ്പോഴും ഈ മാറ്റം വരുത്തിയ ജീവികൾക്ക് തന്നെ അത് ഉപദ്രവമാകുകയും ചെയ്തിട്ടുണ്ട്.
നേരെമറിച്ച് മനുഷ്യന്റെ പ്രവർത്തനം ,അദ്ധ്വാനം.പ്രകൃതിയെ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയുക്തമാക്കത്തക്ക വണ്ണം സംഗതികളെയാകെ മാറ്റിമറിച്ചുകൊണ്ട് പ്രകൃതിയെ തനിക്കനുകൂലമാക്കി പുനസംവിധാനം ചെയ്യുന്ന തരത്തിലുള്ളതാണ്.
അവബോധങ്ങളും സങ്കല്പങ്ങളും ഗണ്യമായി പുതുക്കി ,ധാരണകൾക്ക്,നിഗമനങ്ങൾക്ക്, ചുരുക്കത്തിൽ ആശയങ്ങൾക്ക്,രൂപം നല്കികൊണ്ടാണ്,ഇതല്ലാം മനസ്സിൽ പ്രതിഫലിക്കപ്പെട്ടത്.
എന്നുപറഞ്ഞാൽ ,മനുഷ്യന്റെ ബോധത്തെ ജന്തുക്കളുടെ മാനസികയിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന സംഗതി,അതായത് ചിന്ത, അദ്ധ്വാനത്തിന്റേയുംഭാഷയുടേയും സഹായത്തോടെ ഉടലെടുത്തിട്ടുള്ളതാണ്. ജന്തുക്കളുടെ പ്രവർത്തനത്തിൽ നിന്ന് വിഭിന്നമായി, മനുഷ്യാദ്ധ്വാനത്തിൽ ഒരു പുതിയവസ്തുവിന്റെ ,ഒരു ഉപകരണത്തിന്റെ,സൃഷ്ടിക്ക് മുമ്പായി അവന്റെ മനസ്സിൽ അതിന്റെ ഒരു പ്രതിച്ചായ ഉണ്ടാകുന്നുണ്ട്.
ഇന്ദ്രിയാവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും പരസ്പരബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അപ്രകാരമൊരു പ്രതിച്ഛായ രൂപീകരിക്കുന്നത് അസാദ്ധ്യവുമാണ്.എന്തെന്നാൽ അത്തരം പ്രതിച്ഛായകൾ മുമ്പ് കണ്ടിട്ടുള്ള വസ്തുക്കളെയല്ലാതെ മറ്റൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല.ഒരു പുതിയ ഉപകരണമാകട്ടെ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വസ്തുവുമാണ്.
ജന്തുക്കൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഉപയോഗപ്രദമായ സംസൂചന കൈമാറുന്നത് ജീനെറ്റിക്ക് കോഡിൽ അതുൾപ്പെടുത്തിക്കൊണ്ട്,അതായത് ആനുവംശീകതയിലൂടെ,ജീവശാസ്ത്രപരമായി മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യനൊഴിച്ചുള്ള ജന്തുജാതികളുടെ പരിണാമത്തിൽ ഇത്രകാലതാമസമുണ്ടായത്.
മാനവസമുദായത്തിലാകട്ടെ,ഭാഷയുടേ സഹായത്തോടെയാണ് തലമുറ തലമുറകളായി സംസൂചന കൈമാറപ്പെടുന്നത്.ഉപകരണങ്ങളിലും ഭൗതികവും ആദ്ധ്യാത്മികവുമായ സംസ്കാരത്തിന്റെ മറ്റു വസ്തുക്കളുമായി ഇതിന് വസ്തു നിഷ്ഠത നല്കപ്പെടുകയും ചെയ്യുന്നു.ഇതെല്ലാം തന്നെ പുരോഗതിയെ വൻ തോതിൽ ത്വരിതമാക്കുന്നു.
( അടുത്ത പോസ്റ്റിൽ ഇതിന്റെ 5 - ആം ഭാഗമായ “ബോധത്തിന്റെ കർത്താവും കർമ്മവും” )
പരിഭാഷ :- എം എസ് രാജേന്ദ്രൻ.
ലേബലുകള്‍:
രാഷ്ട്രീയം
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
3,ഉത്തേചനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
ഒരു ജീവ വസ്തുവിന്റെ സവിശേഷത മറ്റെല്ലാറ്റിലുമുപരിയായി അതിന്റെ ചയാപചയപ്രക്രിയയാണ്;അതായത് ചുറ്റുപാടുകളുമായി പദാർത്ഥത്തെ അനുസ്യൂതമായി പരസ്പരം കൈമാറൽ.“അതിജീവനശക്തി”യാണ് അതിന്റെ മറ്റൊരു സവിശേഷത.
എന്നുപറഞ്ഞാൽ,സ്വന്തം അതിജീവനത്തിനുള്ള സാദ്ധ്യത വർദ്ധിക്കുമാറ് ബാഹ്യസ്വാധീനങ്ങളോട് പ്രതികരണം നടത്താൻ ഒരു ജീവവസ്തുവിനുള്ള കഴിവാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവസാനമായി,എല്ലാ ജീവ വസ്തുക്കൾക്കും വളർച്ചയും പ്രത്യു ല്പാദനശേഷിയുമുണ്ട്.
എല്ലാ ഭൗതികവ്യവസ്ഥകളും സങ്കീർണ്ണരൂപങ്ങളോടുകൂടിയ ചലനത്തിൽ നിന്ന്
കണികകളുടെ ലളിതവും അവ്യവസ്ഥിതവുമായ താപചലനത്തിലേക്ക് വികസിച്ചുകൊണ്ട്
കൂടുതൽ അവ്യവസ്ഥയിലേക്ക് നീങ്ങുന്ന പ്രവണതയുടെ നിയമത്തേപറ്റി
ഇവിടെ ഇതിനുമുമ്പ് പരാമർശിച്ചിട്ടുണ്ടല്ലോ.
അതേസമയം തന്നെ വ്യവസ്ഥ നിലനില്ക്കുകയോ മെച്ചപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ്
ജീവല്പ്രക്രിയകൾ തെളിയിക്കുന്നത്.
വളർച്ചപ്രാപിച്ച ഒരു ജന്തുവിന്റെ പ്രതികരണം ഈയിടെ പിറന്ന ഒന്നിനേക്കാൾ കൂടുതൽ വ്യവസ്ഥാപിതമാണ്.
വളരെക്കാലം മുമ്പ് നാമാവശേഷമായിട്ടുള്ള ജീവികളെ അപേക്ഷിച്ച് പില്കാല ജന്തുജാതികൾ സാധാരണഗതിയിൽ കൂടുതൽ സംഘടിതമായിട്ടുള്ളതാണ്.
പ്രതിഫലനത്തെ സംബന്ധിച്ചിടത്തോളം ജീവവസ്തുക്കളുടെ അതിജീവനശേഷി വളരെ പ്രാധാന്യമുള്ള ഒന്നാണ്.
എല്ലാത്തരം ജീവികൾക്കും ആവശ്യമായ ഒരു പ്രധാന ഉപാധി ഇതാണ്.
ഇരുളടഞ്ഞ ഒരു നിലവറയുടെ ഭിത്തിയിലുള്ള സുഷിരത്തിലൂടെ ഒരു പ്രകാശരശ്മി ആ നിലവറയിൽ മുളച്ചു വരുന്ന ഒരു ചെടിയിൽ പതിയുമ്പോൾ അതിന്റെ തണ്ട് പ്രകാശരശ്മി കടന്നു വരുന്ന ഭാഗത്തേക്ക് വളരും:
കാരണം, ആ രശ്മി യാണ് അതിന്റെ വളർച്ചക്കു വേണ്ടുന്ന കാരബൺ നേടാൻ അതിനെ സഹായിക്കുന്നത്.
വേരുകൾക്ക് പ്രതിബന്ധത്തെ നേരിടേണ്ടി വരുമ്പോൾ, അതിനെ മറികടക്കാൻ അവ ചുരുണ്ടു കൂടുന്നു.
ബാഹ്യമായ സ്വാധീനങ്ങളോടുള്ള സസ്യങ്ങളുടെ പ്രതികരണം വളരെ സാവധാനത്തിലാണ്.
എന്നാൽ ഇത് എല്ലായ്പോഴും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.
ഉദാഹരണത്തിന്ന്,ഒരു മത്തച്ചെടിയുടെ വള്ളി എവിടെയെങ്കിലും മുട്ടിയാൽ അഞ്ചുമിനിറ്റിനകം അതു ചുരുളാൻ തുടങ്ങും ;ഇരുപതുമിനിറ്റിനകം അതു പൂർണ്ണമായും ചുരുണ്ടിരിക്കും.
കീടഭോജികളായ ചെടികളുടെ പ്രതികരണം ഇതിലും വേഗത്തിലാണ്.
അമീബ,ഇൻഫ്യുസോറിയ തുടങ്ങിയ ഏറ്റവും താഴെക്കിടയിലുള്ള ഏകകോശജീവികൾ ചില ബാഹ്യ ഉദ്ദീപനങ്ങളോട് വളരെ വേഗത്തിലുള്ള പ്രതികരണം കാണിക്കുന്നുണ്ട്.
ഉത്തേജനശീലത - ജീവനുള്ളതും മരിച്ചതുമായ വസ്തുക്കളെ തമ്മിൽ വേർതിരിക്കുന്ന ഒരു ഗുണവിശേഷമാണിത്;
ഒരു വസ്തുവിനെ അതിന്റെ അതിജീവനത്തിന്ന് സഹായിക്കുന്ന തരത്തിൽ ചുറ്റുപാടുകളോട് പ്രതികരണം നടത്താനുള്ള
ഒരു വസ്തുവിന്റെ കഴിവാണിത് - ജീവ വസ്തുവിന്റെ ശരീര ഘടനയെ ആശ്രയിച്ചിരിക്കുന്നു . ഉത്തേജിക്കപ്പെടുമ്പോൾ 1)ജീവനോടെ നിലനില്കാനുള്ള സാദ്ധ്യത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന ബാഹ്യപ്രതിഭാസങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രതിഫലിക്കുകയും
2)ആത്മരക്ഷക്ക് അത്യാവശ്യമായ പ്രതികരണം നടത്താൻ സഹായിക്കുന്ന വിധത്തിൽ
പ്രതിഫലനങ്ങളെ ആന്തരിക ഊർജ്ജ - രാസപ്രക്രിയകളാക്കി മാറ്റുകയും ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ ശരീരഘടന. പ്രാകൃതികനിർധാരണപ്രക്രിയക്കിടയിലാണ് ജീവവസ്തുക്കളുടെ ഈ സ്വഭാവഗുണം ഉരുത്തിരിഞ്ഞത്.
ചുറ്റുപാടുകളോടുള്ള പ്രതികരണം അവയുടെ പരിരക്ഷണത്തിന്ന് ഉതകുന്ന രീതിയിൽ ശരീരം ഘടിപ്പിക്കപ്പെട്ട ജീവികൾ ജീവിക്കുകയും വംശാഭിവൃദ്ധി നടത്തുകയും ചെയ്തു.
അങ്ങിനെയുള്ള പ്രതികരണം സാദ്ധ്യമല്ലാത്തവയെല്ലാം ചത്തു മണ്ണടിയുകയും ചെയ്തു.
ഈ വിധത്തിൽ നോക്കുമ്പോൾ ഒരു ജീവവസ്തുവിന്റെ ശരീരഘടന ഒരുവിധത്തിൽ അത് ജീവിക്കുന്ന സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.
വ്യത്യസ്ത ഉദ്ദീപനങ്ങളാൽ ജീവികളിൽ ഉണ്ടാക്കപ്പെടുന്ന രാസക്രിയകളാണ്
സസ്യങ്ങളിലും ഏറ്റവും താഴേക്കിടയിലുള്ള ജന്തുക്കളിലുമുള്ള ബാഹ്യമായ ഉദ്ദീപനങ്ങളെ പ്രതിചേഷ്ടകളാക്കി മാറ്റുന്ന ക്രിയാവിധി (ഉത്തേജനശീലത) ക്ക് അടിസ്ഥാനം.
ഉദാഹരണത്തിന്ന്,ഈച്ചക്കെണി (Dionaea muscipula ) എന്നചെടിയിൽ കുറേ ഉദ്ദീപനങ്ങൾ ഏല്പിച്ചാൽ
അതിലുണ്ടാകുന്ന രാസക്രിയകളും തദനുസൃതമായ അംഗചലനങ്ങളും എന്തെന്ന് നമുക്ക് പരിശോധിക്കാം.
ഈ ചെടിയുടെ ഏതെങ്കിലുമൊരു ഇലയിൽ ഒരു ഈച്ച വന്നിരുന്നാൽ ഉടൻ അതിൽ ഒരു രാസക്രിയ ആരംഭിക്കുന്നു.
തല്ഫ്അലമായി ഈ ഇല ചുരുണ്ടുകൂടുന്നു.
അപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈച്ച കാണിക്കുന്ന വെപ്രാളങ്ങൾക്കനുസരിച്ച്
ചെടിയിൽ മറ്റൊരു രാസക്രിയ തുടങ്ങുന്നു.
തല്ഫലമായി ഇലയുടെ രണ്ടു അരികുകൾ കൂടിയോജിച്ച് ഈച്ചയെ അതിലിട്ട് ഞെരുക്കുന്നു.
ഈച്ചയുടെ പ്രാണവെപ്രാളങ്ങൾ വർദ്ധിക്കുമ്പോൾ
ഇലയുടെ മേല്ഭാഗത്തുള്ള കൊച്ചു കൊച്ചു മുള്ളുകളിൽ നിന്ന് ഒരു തരം ദഹനദ്രവം സ്രവിക്കാൻ തുടങ്ങുന്നു.
ആ ഈച്ച അപ്പോൾ അതിൽ അരഞ്ഞുപോവുകയും അതിന്റെ പോഷക വസ്തുക്കൾ ഇല വലിച്ചെടുക്കുകയും ചെയ്യുന്നു.
രണ്ടു സംഭവപരമ്പരകളാണ് ഇതിൽ അന്തർഭവിച്ചിട്ടുള്ളത്.
ഉദ്ദീപനങ്ങളുടെ ഒരു പരമ്പരയും തദനുസൃതമായ രാസക്രിയകളുടെ ഒരു പരമ്പരയും.
കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിയുന്നതോടെ,പ്രസ്തുത ക്രിയകൾക്ക് കാരണഭൂതമായിട്ടുള്ള ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഭവ പരമ്പരകളും തമ്മിൽ ഒരു കെട്ടുപാട് ഉണ്ടാകുന്നു.
ഇല ചുരുണ്ടുകൂടുന്നതുന്ന് കാരണമായ രാസക്രിയതന്നെ, ഇലയുടെ രണ്ടു അരികുകളിലും തമ്മിൽ കൂട്ടി മുട്ടി ഈച്ചയെ കുടുക്കുന്ന രാസക്രിയയെ പ്രേരിപ്പിക്കുന്നു;
ഇത് ദഹനദ്രവത്തെ സ്രവിപ്പിക്കുന്ന രാസക്രിയക്കും തുടക്കമിടുന്നു.
എൻസൈമുകളാൽ(പ്രോട്ടീനുകളാൽ) ഈ ക്രിയകൾ കൂടുതൽ ത്വരിതമാകുന്നതിനാൽ ഉദ്ദീപനങ്ങളേക്കാൾ എത്രയോ കൂടുതൽ വേഗത്തിൽ ഇവ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നു.
തല്ഫലമായി,ആദ്യത്തെ ഉദ്ദീപനത്തെ തുടർന്നുതന്നെ (ഈച്ച ഇലയിൽ വന്നിരിക്കുന്നത്)സസ്യത്തിന്റെ മൂന്ന് പ്രതിചേഷ്ടകളും(ഇല ചുരുണ്ടു കൂടുകയും,അരിക്കുകൾ തമ്മിൽ ചേരുകയും ദഹനദ്രവം സ്രവിക്കുകയും) ഒന്നായി നടക്കുന്നു,
ആദ്യത്തെ ഉദ്ദീപനം പുറകെ വരാനിരിക്കുന്ന രണ്ടെണ്ണത്തിന്റെ ഒരു സിഗ്നൽ പോലെയാണ്.
അത് മനസ്സിലാക്കുന്ന ചെടി മുൻ കൂട്ടിതന്നെ രണ്ട് പ്രതിചേഷ്ടകളും നടത്തുന്നു..
ഒരു അമീബയുടെ അടുക്കൽ നിന്ന് അതിന്റെ ഇര രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
അതിന്റെ പെരുമാറ്റവും ഏതണ്ടിതുപോലെ തന്നെയാണ്.
ഉല്പ്രേരകങ്ങ (catalysts) ളായി വർത്തിക്കുന്ന പല പ്രോട്ടീനുകളും ജീവ വസ്തുക്കളിലെ രാസക്രിയകളെ കോടാനുകോടിമടങ്ങ് ത്വരിതപ്പെടുത്തുന്നതിനാൽ,
ജീവവസ്തുക്കളിൽ രാസക്രിയാപരമ്പരകൾ ഉണ്ടാകുന്നതിന്റെ വേഗതയും ചുറ്റുപാടുകളിൽ മാറ്റങ്ങൾ - ഈ ക്രിയകളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങൾ - ഉണ്ടാക്കുന്നതിന്റെ വേഗതയും തമ്മിലുള്ള ഭീമമായ വ്യത്യാസം സസ്യങ്ങളുടേയും ജന്തുക്കളുടേയും ജീവിതത്തിൽ വ്ളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്ന് സ്പഷ്ടമാണ്.
ഉയർന്ന ജൈവഘടനയുള്ള ജന്തുക്കളിൽ ബാഹ്യപ്രതിഭാസങ്ങളെ കൂടുതൽ കൂടുതൽ മുൻ കൂട്ടികാണാൻ സഹായിക്കുന്ന ഒരു വിശേഷാൽ ടിഷ്യു വളർച്ചപ്രാപിക്കുന്നു.
ഇതിനേയാണ് നാഡീവ്യൂഹം (nervous system) എന്നു പറയുന്നത്.
നാഡീവ്യൂഹത്തിലൂടെ മുൻ കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിഫലനത്തെ പ്രതിവർത്തം (reflex) എന്നും പറയുന്നു.
ഇതേപ്പറ്റി കൂടുതലായി പിന്നാലെ പ്രതിപാദിക്കുന്നതാണ്.
ഇവിടെ ഒരു സംഗതിമാത്രമേ രേഖപ്പെടുത്താനുദ്ദേശമുള്ളു.
മനുഷ്യനു മാത്രമല്ല ,(മുമ്പ് പ്രസ്താവിച്ചത് പോലെ)ഏറ്റവും താണ നിലവാരത്തിലുള്ള ജന്തുക്കൾക്കും സസ്യങ്ങൾക്കും കൂടി ,
ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നതിന്ന്
ആധുനികശാസ്ത്രം വേണ്ടത്ര തെളിവുകൾ നല്കിയുട്ടുണ്ടെന്നതാണ് ഈ സംഗതി.
ഇപ്രകാരം ആവിർഭവിക്കുകയും പ്രേക്ഷണം ചെയ്യപ്പെടുകയും സംഭരിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന പ്രതിഫലനങ്ങളെയാണ് സംസൂചന എന്നു പറയുന്നത്.
പ്രതിബിംബിതമായ വസ്തുവിലുള്ള ക്രമ (order) ത്തിന്റെ അളവിനെ പകർത്തുന്ന പ്രതിഫലകവസ്തുവിലുള്ള ക്രമത്തിന്റെ അളവാണ് സംസൂചന ഇതില്‍ രണ്ടാമത് പറഞ്ഞത് സം സൂചനാ വാഹകനും ആദ്യത്തേത് സംസൂചനയുടെ ഉറവിടവും ആണ്.
ഈ സംസൂചനയാണ് നിയന്ത്രണപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്നതും.
ഓരോ ജീവവസ്തുവും ഒരു സ്വയം നിയന്ത്രകവ്യവസ്ഥ ആയതിനാൽ ഇവിടെ പ്രതിഫലനം എന്നു പറയുന്നത്
സംസൂചനയെ പ്രതിനിധീകരിക്കുന്നു.
സ്വയം നിയന്ത്രണ മില്ലാത്ത അജൈവ വ്യവസ്തകളെപ്പറ്റി ഇങ്ങണെ പറയാനാവില്ല.
ഒരു ജീവവസ്തുവിന്റെ നിയന്ത്രിതമായ ഭാഗത്തുനിന്ന് - ചുറ്റുപാടുകളുമായി ഏറ്റവുമടുത്ത സമ്പർക്കമുള്ളതും ചുറ്റുപാടുകളിൽ നിന്ന് ഉദ്ദീപനങ്ങൾ ലഭിക്കുന്നതും
ഈ ഭാഗത്തിനാണ്-നിയന്ത്രിതഭാഗത്തേക്ക്-സംസൂചന സംഭരിക്കപ്പെടുന്നതും അതിജീവിക്കണമെങ്കിൽ ബാഹ്യമായ ഉദ്ദീപനത്തോട് ഏതുതരത്തിലുള്ള പ്രതിചേഷ്ട കാണിക്കണമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മാറ്റമായി ഈ സംസൂചന രൂപാന്തരപ്പെടുന്നതും ഇവിടേയാണ്-സംസൂചന പ്രേക്ഷണം ചെയ്യപ്പെടുന്നു.
അപ്പോൾ ഈ പുതിയ സംസൂചന നിയന്ത്രിതഭാഗത്തു നിന്ന് നിയന്ത്രിതഭാഗത്തേക്ക് പ്രേക്ഷണം ചെയ്യപ്പെടുന്നു.
ചുറ്റുപാടുകളുമായി നേരിട്ട് സമ്പർക്കം ഈ ഭാഗത്തിനായതിനാൽ അത് ഉദ്ദീപനത്തിനു നേരെ പ്രതികരണം നടത്തുന്നു.
സംസൂചന ഒരു ജീവവസ്തുവിനുള്ളിൽ ചംക്രമണം നടത്തുന്നു വെന്ന് മാത്രമല്ല,
തലമുറയിൽ നിന്ന് തലമുറയിലേക്ക് അത് കൈമാറ്റംചെയ്യപ്പെടുകയും
ഈ വിധത്തിൽ ഗുണവിശേഷങ്ങളുടെ പരമ്പരാഗതമായ കൈമാറ്റത്തിന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.
വംശപാരമ്പര്യം (ആനുവംശീകത) തന്മാത്രകളിലൂടെ - അവചേർന്നുള്ളതാണല്ലോ ജീവകോശങ്ങൾ - പ്രാവർത്തികമാകുന്നു എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ കണ്ടുപിടുത്തം.
പ്രാകൃതികനിർദ്ധാരണ കൂടാതെ,അങ്ങിനെ ആനുവംശീകത കൂടാതെ - ഇതാകട്ടെ സംസൂചനാപ്രേക്ഷണത്തെ (പ്രതിഫലനത്തെ) ആശ്രയിച്ചാണിരിക്കുന്നത് - സസ്യങ്ങളുടേയും ജന്തുക്കളുടേയും ആവിർഭാവമോ വികാസമോ സാദ്ധ്യമല്ലെന്നിരിക്കെ ,സ്പീഷിസിന്റെ വികാസം ജീവസാസ്ത്രപരമായ പ്രതിഫലനപ്രക്രിയയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
സസ്യങ്ങളിലും വൈറസുകളിലും ഏറ്റവും താഴത്തെ തട്ടിലുള്ള ഏകകോശജീവികളിലും പ്രതിഫലനത്തിന്റെ കൂടെ സംവേദനം ഉണ്ടാകുമെന്ന് - അപ്പോൾപ്പിന്നെ വികാരത്തിന്റെ കാര്യം പറയുകയേ വേണ്ടല്ലൊ - സങ്കല്പ്പിക്കാൻ യാതൊരു ന്യായവും കാണുന്നില്ല.
അവയിൽ കാണുന്നത് ഉത്തേജനശീലതമാത്രമാണ്.
ഏറ്റവും പ്രാകൃതമായ തരത്തിലുള്ള മാനസികപ്രവർത്തനം പോലും അവയിലില്ല.
കൂടുതൽ വളർച്ച പ്രാപിച്ച,നട്ടെല്ലില്ലാത്ത ബഹുകോശജീവികളിൽ ഇതിന്റെ ഏറ്റവും പ്രാഥമികമായ രൂപങ്ങൾ കാണാം .ഇവയിൽ മിക്കതിനും (പ്രാണികൾ,കവചമത്സ്യങ്ങൾ,മണ്ണിരകൾ) കേന്ദ്രീകൃതമായ ഒരു നാഡീവ്യൂഹമുണ്ട്.
ഉദ്ദീപനങ്ങളോടുള്ളാ അവയുടെ പ്രതിചേഷ്ടകളെ നിയന്ത്രിക്കുന്നതും അവയുടെ അംഗചലനങ്ങളെ കോർത്തിണക്കുന്നതും ഈ നാഡീവ്യൂഹമാണ്.
ഇത്തരം ജീവികളിൽ ചിലപ്പോൾ ഒരുസോപാധിക പ്രതിവർത്തം ഉണ്ടാക്കാൻ കഴിഞ്ഞേക്കാമെങ്കിലും
മൊത്തത്തിൽ അവയുടെ പ്രവർത്തനം സ്വയമേവയുള്ളതാണ്.
സോപാധികമല്ലാത്ത പ്രതിവർത്തങ്ങളെ,അതായത് നിശ്ചിത ഉദ്ദീപനങ്ങളോടുള്ള പാരമ്പര്യസിദ്ധമായ പ്രതിചേഷ്ടകളെ,ആശ്രയിച്ചുള്ളതാണ് അവയുടെ പ്രവൃത്തികൾ.
ഉദാഹരണത്തിന് പെൺജാതിയിൽ പെട്ട ഒരു എട്ടുകാലി കൊക്കൂൺ സഞ്ചിയിൽ മുട്ടയിട്ടശേഷം,15-20 ദിവസങ്ങളോളം പോകുന്നേടെത്തല്ലാം അതു ചുമന്നുകൊണ്ട് നടക്കുക പതിവാണ്.
ഏതെങ്കിലും കാരണവശാൽ സഞ്ചിക്കുള്ളിലെ മുട്ടകൾ നിർജ്ജീവങ്ങളായിട്ടുണ്ടെങ്കിൽ പോലും അത് ഈ സഞ്ചി കാത്തുസൂക്ഷിച്ച് കൊണ്ടു നടക്കുന്നു.
ഇനി മുട്ടയിടുന്നില്ലെങ്കിൽ പോലും അത് മുട്ടയിടാൻ എത്രനേരം കിടക്കേണമോ അത്രയും നേരം മുട്ടയിടുന്ന രീതിയിൽ കിടക്കുകയും ഒഴിഞ്ഞ കൊക്കൂൺ സഞ്ചിയുടെ നാലറ്റങ്ങളും ഭദ്രമായി ചേർത്തുറപ്പിക്കുകയും,അത്രയും ദിവസം അത് ചുമന്നു കൊണ്ട് നടക്കുകയും ചെയ്യും.
തേനീച്ചകൾക്കും കടന്നലുകൾക്കുമിടയിലും ഇത്തരം പെരുമാറ്റം കണ്ടുവരാറുണ്ട്.
ഉത്തേജനശീലതയിൽ നിന്ന് സാരാംശത്തിൽ ഇതിന് എന്ത് വ്യത്യാസമാണുള്ളത്?
ജീവന്റെ ആവിർഭാവത്തോടെ എല്ലാ പ്രതിഭാസങ്ങളും ജീവന്റെ പരിരക്ഷണത്തിൽ അവയ്കൂള്ള സ്വാധീനം - അത് നല്ലതോ ചീത്തയോ ആകാം - അനുസരിച്ച് തരം തിരിക്കപ്പെടുമെന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു വല്ലോ.
മാനസികപ്രവർത്തനം ഇല്ലാത്ത ജീവ വസ്തുക്കളിൽ പ്രതിഫലനം എന്നു പറയുന്നത് പ്രതിഭാസങ്ങളെ ജീവിതത്തിന് അനുകൂലവും പ്രതികൂലവും എന്ന് രണ്ടായി വേർതിരിക്കുകയും അതിന്നാവശ്യമായ പ്രതിചേഷ്ടകൾ ക്രമീകരിക്കുകയും ചെയ്യലാണ്.
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രാകൃതിക നിർദ്ധാരണത്തിന്റെ ഫലമായിട്ടാണ് ബോധപൂർവ്വകമായ അനുഭവം ഉണ്ടായിട്ടുള്ളത്.
ഇത് ഭാഹ്യലോകത്ത് നടക്കുന്നതിന്റെ സവിശേഷതകളുടെ പ്രതിഫലനങ്ങളാണ്;അതായത് സംവേദനങ്ങൾ ഒരു വശത്തും അഭിലഷണീയമായതിനെ കൊള്ളാനും അനഭിലഷണീയമായതിനെ തള്ളാനുമുള്ള അഭിപ്രേണകൾ മറുവശത്തുമായി നില്കുന്ന സ്ഥിതിവിശേഷമാണ്.
സംവേദനങ്ങളും അഭിപ്രേരണകളും രണ്ടും മാനസികപ്രവർത്തനം എന്ന തരത്തിൽ പെട്ട ആത്മനിഷ്ടാപരമായ അനുഭവങ്ങളാണ്.
ഒരു സംവേദനം,വികാരം ഒരു നിശ്ചിതവ്യക്തിക്ക് (കർത്താവിന്) മാത്രം അനുഭവപ്പെടുന്നതാണ്.
അതിലാണ് അനുഭവത്തിൽ (മാനസികപ്രവർത്തനത്തിന്റെ) ആത്മനിഷ്ട സ്വഭാവം കുടികൊള്ളുന്നത്.
“എല്ലാവർക്കും പരിചയമുള്ള സാധാരണ മാനുഷിക സംവേദനങ്ങൾ മാത്രമേ നിലവിലുള്ളു”
എന്നു പറഞ്ഞുകൊണ്ട് “കാല്പനികസംവേദനങ്ങൾ,ആർടേയുമല്ലാത്ത സംവേദനങ്ങൾ”എന്ന ധാരണയെ ആക്ഷേപിക്കുമ്പോൾ ലെനിൻ ഇക്കാര്യം രേഖപ്പെടുത്തുകയുണ്ടായി(ലെനിൻ,സമാഹൃത കൃതികൾ,വാല്യം 14,പേജ്227).
ഓരോ സംവേദനവും ആരുടേയെങ്കിലും സംവേദനം ആയിരിക്കണമെന്ന വസ്തുതയാണ് ഇവിടെ ഊനുന്നത്.
ഇത് ജന്തുക്കൾക്കും ബാധകമാണ്.
അവയെ സംബന്ധിച്ചിടത്തോളവും സംവേദനം എന്നു പറയുന്നത് ഒരു പ്രത്യേക ജീവിക്കുണ്ടായർതാണ്,ആജീവിക്ക് പുറത്ത് ആ സംവേദനം ഇല്ല.
സംവേദനങ്ങൾ ബാഹ്യപ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
ആ സ്ഥിതിക്ക് ഒരേ ജാതി (സ്പീഷീസ്) യിൽ പെട്ട ജീവവസ്തുക്കൾ ഒരേ ബാഹ്യപ്രതിഭാസത്തിന്റെ സ്വധീനത്തിന്ന് വിധേയമാക്കപ്പെടുമ്പോൾ അവയ്ക് സദൃശ്യങ്ങളായ സംവേദനങ്ങൾ ഉണ്ടാകുമെന്ന് പറയേണ്ടിയിരിക്കുന്നു.
ഒരു ചിത്രകാരൻ ഏതെങ്കിലും വസ്തു തന്റെ ഭാവനയനുസരിച്ച് ചിത്രീകരിക്കുമ്പോൾ സാധാരണഗതിയിൽ മറ്റാളുകൾ അതിൽ തങ്ങളുടേതന്നെ അവബോധങ്ങൾ ദർശിക്കാറുണ്ടല്ലൊ.
സംവേദനങ്ങളുടേയും ധാരണകളുടേയും ഉള്ളടക്കം ഇതിൽ നിന്ന് വെളിപ്പെടുന്നുണ്ടല്ലൊ.
ഈ ഉള്ളടക്കം പ്രതിഫലനം നടത്തുന്ന കർത്താവിനെ(മനുഷ്യനെ)യല്ല,പ്രത്യുത പ്രതിഫലിക്കപ്പെടുന്ന ബാഹ്യവസ്തുക്കളേയാണ് ആശ്രയിച്ചിരിക്കുന്നത്.
പക്ഷെ,നിർദ്ദിഷ്ട പ്രതിഭാസങ്ങൾ നിരൂപിക്കുന്നതിന്ന് ഒരേപോലത്തെ ബോദേന്ദ്രിയങ്ങൾ ഉള്ള ജീവികൾക്ക് മാത്രമേ ഒരേപോലുള്ള സംവേദനങ്ങളും ഉണ്ടാകൂ.
മാനസികപ്രവർത്തനത്തിൽ ബാഹ്യപ്രതിഭാസങ്ങളുടെ ഗുണവിശേഷങ്ങളുടെ പ്രതിഫലനം മാത്രമല്ല,
കർത്താവിനു അവയോടുള്ള സമീപനം കൂടി,അടങ്ങിയിട്ടുണ്ടെന്നതും ഇത് ആത്മനിഷ്ടമാണെന്ന് പറയുന്നതിന്ന് ഒരു കാരണമാണ്.
വളര്‍ച്ചപ്രാപിക്കാത്ത താഴേക്കിടയിലുള്ള ജന്തുക്കളിൽ ഇത് സുഖം അഥവാ വേദനയായി ,ആകർഷണം അഥവാ വികർഷണമായി ,ചുരുങ്ങിയിരിക്കുന്നു; വളർച്ച പ്രാപിച്ച ജന്തുക്കളിലാവട്ടെ വിപുലമായ തോതിലുള്ള ആവശ്യങ്ങളും വികാരങ്ങളും അതിൽ ഉൾകൊള്ളുന്നുണ്ട്.
എന്നാൽ,ഒരു തേനീച്ചയുടെ ഏറ്റവും ലളിതമായിട്ടുള്ള അഭിപ്രേരണകളായാലും ശരി,
ഒരു മനുഷ്യന്റെ ഏറ്റവും സങ്കീർണ്ണമായിട്ടുള്ള ആവശ്യങ്ങളും വികാരങ്ങളുമായാലും ശരി,
രണ്ടും തികച്ചും ആത്മനിഷ്ടമായിട്ടുള്ളതല്ലെന്ന് ഓർക്കണം .
അഭിപ്രേരണ ഏതു സംഗതിയെ ലക്ഷ്യമാകിയിട്ടുള്ളതാണോ,അഥവാ ഏത് സംഗതിക്കെതിരായുള്ളതാണോ
ആ സംഗതിക്ക് കല്പിക്കപ്പെടുന്ന വസ്തുനിഷ്ടമായ പ്രാധാന്യത്തിന്റെ പ്രതിഫലനങ്ങളാണ്
നിർദ്ദിഷ്ട ജീവികളെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രേരണകൾ.സംവേദനങ്ങളെ പ്പോലെതന്നെ,
ഈ മാനസികപ്രതിഭാസങ്ങൾക്കും കർത്താവിൽ നിന്ന് സ്വതന്ത്രമായി കൂറച്ചൊരു വസ്തു നിഷ്ടമായ ഉള്ളടക്കമുണ്ട്.
ഇക്കാരണത്താൽ ,വ്യത്യസ്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് എന്തു തോന്നാം എന്നതിനേപ്പറ്റി നമുക്ക് ഒരു ഏകദേശധാരണ ഉണ്ടാക്കാൻ സാധിക്കും.
ജീവിയും ചുറ്റുപാടും തമ്മിലുള്ള കെട്ടുപാടിൽ ,അന്വയത്തിൽ, സംവേദനങ്ങളും അഭിപ്രേരണകളും കൊണ്ട് യാതേരുമാറ്റവും ഉണ്ടാകുന്നില്ലെങ്കിൽ,ഉപയോഗശൂന്യമെന്ന നിലയിൽ അവ പ്രാകൃതിക നിർദ്ധാരണത്തിന്നിടയിൽ പുറന്തള്ളപ്പെടുമായിരുന്നു.
ജീവവസ്തുക്കളെ സംബന്ധിച്ചിടത്തോളം സംവേദനത്തിന്ന് ഇരട്ട പ്രാധാന്യമാണുള്ളതെന്ന് റഷ്യൻ ശരീരശാസ്ത്രജ്ഞനായ ഐ.എം സേച്ചണോവ് (1829-1905) കണ്ടെത്തുകയുണ്ടായി.
ഒരു പ്രവർത്തിയുടെ സാഹചര്യങ്ങൾ വേർതിരിച്ചറിയാനും ഈ സാഹചര്യങ്ങൾക്ക് അനുഗുണമായി (കാര്യസാധകമായോ ക്രമീകരിക്കേണ്ടരീതിയിലോ) പ്രവൃത്തികളെ നയിക്കാനും അത് ഉപകരിക്കുന്നു.
ജീവവസ്തുക്കളുടെ പെരുമാറ്റത്തേയും ക്രമീകരണത്തേയും സംബന്ധിച്ചിടത്തോളം സംവേദനത്തിനും അഭിപ്രേരണയ്കുമുള്ള വമ്പിച്ച പ്രാധാന്യം എത്രയെന്ന് സേച്ചനൊവിന്റെ ശിഷ്യനായ ഐ പി പാവ്ലോവും (1849-1936) ഊന്നിപ്പറയുകയുണ്ടായി.
ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ജന്തുക്കളുടെ ജീവൽ പ്രധാനമായ പ്രവർത്തനങ്ങൾ മൂലം ആ ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങൾ ആ ജന്തുക്കളുടെ പ്രത്യേകതകളെ മാത്രമല്ല,ചുറ്റുപാടുകളുടെ പ്രത്യേകതകളേയും ആശ്രയിച്ചിരിക്കുന്നു.
ചുറ്റുപാടുകളുടെ സ്വാധീനത്താൽ ഈ ജന്തുക്കളിലുണ്ടാകുന്ന മാറ്റത്തിൽ അവയുടെ ആന്തരികഘടനയുടെ മുദ്രയും തെളിഞ്ഞുകാണാൻ കഴിയും
പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടോസാന്റൊ എന്ന കൊച്ചു അറ്റ്ലാന്റിക്ക് ദ്വീപിലേക്ക് കൊണ്ടുവന്ന ഒരിനം മുയലുകൾ
അവയെ കൊന്നു തിന്നുന്ന ഹിസ്രജന്തുക്കളില്ലാത്ത സാഹചര്യത്തിൽ വളരെയേറെ മാറ്റത്തിന് വിധേയമാവുകയുണ്ടായി.
വളരെയേറെ എന്നു പറഞ്ഞാൽ ,പഴയതിന്റെ പകുതിമാത്രം വലിപ്പവും വ്യത്യസ്തമായ നിറവും ശീലവുമുള്ള
പുതിയൊരുജാതി മുയൽ തന്നെ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു.
എന്നാൽ,ഈ മുയലിന്റെ സ്ഥാനത്ത് കുറുനരി, ചെന്നായി തുടങ്ങിയവയിൽ ഏതിനേയെങ്കിലുമാണ് അവിടേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അവയിലുണ്ടാകുന്ന മാറ്റം തികച്ചും വിഭിന്നമാകുമായിരുന്നു.
ഒരു ജന്തുവിന്റെ ആന്തരികഘടനയിലൂടെ മാത്രമാണ് ചുറ്റുപാടുകൾ അതിന്റെ മേൽ സ്വധീനം ചെലുത്തുന്നത്.
മാനസികപ്രവർത്തനത്തിന്ന് കഴിവില്ലാത്ത ജന്തുക്കളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ,ചുറ്റുപാടുകളെ അപെക്ഷിച്ച് അവയുടെ ആന്തരികഘടനയ്ക്ക് താരതമ്യേന വളരെ ചെറിയൊരു പങ്കേയുള്ളു.
ഇതിൽ ഒരു പുതിയ ഘടകം,അതായത് മാനസികപ്രവർത്തനം,ചേരുന്നതോടെ (ആദ്യം സംവേദനങ്ങളും ഏറ്റവും ലളിതമായ അഭിപ്രേരണകളും,പിന്നീട് കൂടുതൽ വളർച്ച പ്രാപിച്ച ജന്തുക്കളിൽ അവബോധങ്ങളും സങ്കല്പങ്ങളും വികാരങ്ങളും) ഒരു ജന്തുവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ സാരമായ വ്യത്യാസം വരുന്നു.
ജന്തുക്കളുടെ മാനസികത (mentality) കൂടുതൽ സങ്കീർണ്ണമാകുന്നതോടെ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ അവ തങ്ങളുടെ ചുറ്റുപാടുകളെ സ്വാധീനിക്കാൻ തുടങ്ങുന്നു.
ജന്തുക്കളിൽ അഭിവിന്യാസപ്രതിവർത്തം -(orientation reflex) ഉണ്ടെന്ന് ആദ്യമായി സ്ഥാപിച്ചത് പാവ്‘ലോവ്വ് ആണ്.
ഇതനുസരിച്ച്,ഒരു ആപല്ഘട്ടത്തിലൊരു ജന്തുവിന്റെ പ്രവൃത്തികൾ ആ പ്രത്യേകസാഹചര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും;
മറ്റെല്ലാ തരത്തിലുമുള്ള പെരുമാറ്റവും താല്കാലികമായി നിലക്കും. ആവശ്യമായ ഫലപ്രാപ്തി നല്കുന്ന പ്രവൃത്തി കണ്ടെത്തുന്നതോടെ ,ഈ പെരുമാറ്റ രൂപം സ്ഥായിയാവുകയും,സോപാതികപ്രതിവർത്തം (conditioned reflex) രൂപം കൊള്ളുകയും ചെയ്യും.
കൂടുതൽ കൂടുതൽ വളര്‍ച്ചപ്രാപിച്ച ജന്തു ജീവികൾ രംഗത്ത് വരുന്നതോടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമെന്ന നിലയിൽ മാനസിക പ്രവർത്തനത്തിനുള്ള പ്രാധാന്യവും,അതേപോലെതന്നെ പാരമ്പര്യസിദ്ധമല്ലാത്ത പെരുമാറ്റരൂപങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ പ്രാധാന്യവും വർദ്ധിക്കുന്നു.
പ്രമസ്തിഷ്ക (cerebral) ഗോളാർദ്ധങ്ങൾ ച്ഛേദിച്ചു മാറ്റിയശേഷവും ഒരു തവള പഴയ രീതിയിൽ തന്നെ പെരുമാറിക്കൊണ്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതുപോലോരു ശസ്ത്രക്രിയക്ക്ശേഷം ഒരു പ്രാവിന് പറക്കാനും ബാലൻസ് തെറ്റാതെ സൂക്ഷിക്കാനും കഴിയുന്നുണ്ടെങ്കിലും, ഉദ്ദീപനങ്ങളോട് ശരിയായ പ്രതികരണം നടത്താൻ അതിനു കഴിയുന്നില്ല; അതിന് തീറ്റ തിന്നാൻ പോലും കഴിയുന്നില്ല.
ഒരു പട്ടിയുടെ കാര്യത്തിലാണെങ്കിൽ,അത്തരമൊരു ശസ്ത്രക്രിയകൊണ്ട് അത് തീർത്തും നിരാലംബനാകുന്നു,
ജന്തുജീവികളുടെ ആന്തരികഘടന കൂടുതൽ സങ്കീർണ്ണമാകുന്നതിനനുസരിച്ച് മസ്തിഷ്കം കൂടുതൽ കൂടുതൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ തുടങ്ങുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
(അടുത്തത് ഇതിന്റെ നാലാം ഭാഗമായ“അദ്ധ്വാനവും ഭാഷയും ചിന്തയും”.
വിവർത്തനം:-എം എസ് രാജേന്ദ്രൻ.
ലേബലുകള്‍:
രാഷ്ട്രീയം
2011 ഫെബ്രുവരി 16, ബുധനാഴ്‌ച
പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.
പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷത ആപേക്ഷികമാക്കത്തക്കവണ്ണം അവയ്ക്ക് പൊതുവായുള്ള സംഗതി എന്താണ്?
“എല്ലാ വിധ പദാർത്ഥത്തിനും സാരാംശത്തിൽ സംവേദനം പോലെതന്നെയുള്ള ഒരു ഗുണമുണ്ട്,പ്രതിഫലനഗുണം...” (ലെനിൻ സമാഹൃത കൃതികൾ,വാല്യം14,പേജ് 32) എന്നകാര്യം നാം ഉറപ്പിച്ചു പറയണമെന്ന് ഈ ചോദ്യത്തിന് മറുപടി പറയവേ ലെനിൻ നിർദ്ദേശിക്കുകയുണ്ടായി. പ്രകൃതിക്കാകെ സ്വതസിദ്ധമായുള്ള ഭൗതികപ്രതിഫലനം ചിലഘട്ടങ്ങളിലൂടെ കടന്നുപോയതിന്ന് ശേഷം ഒരു ഘട്ടത്തിലെത്തുമ്പോൾ അത് തികച്ചും നൂതനമായ ഒന്നായി തീരുന്നു,
അത് മനസ്സായി മാറുന്നു; തല്ഫലമായി അത് പദാർത്ഥത്തിൽ നിന്ന് വിഭിന്നമാകുന്നുവെന്നു മാത്രമല്ല ,വളരെ പ്രത്യേക സ്വഭാവത്തോടുകൂടിയതാണെങ്കിലും പ്രതിഫലനത്തിലൂടെ പദാർത്ഥവുമായി ബന്ധപ്പെട്ടുമിരിക്കുന്നു.ഇതാണ് മേൽ പറഞ്ഞതിന്റെ സാരാംശം.
1908-ൽ ലെനിൻ മുന്നോട്ടുവെച്ച ഉജ്ജ്വലമായ ഈ ആശയം പിന്നീട് ,പ്രത്യേകിച്ചും ഈ നൂറ്റാണ്ടിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും പാദങ്ങളിൽ,ന്യൂറോഫിസിയോളജി കൈവരിച്ച വമ്പിച്ച പുരോഗതിമൂലവും സംസൂചനാസിദ്ധാന്തത്തിന്റേയും(imformation theory) സൈബർനെറ്റിക്സിന്റേയും ആവിർഭാവത്തിന്റെ ഫലമായും ശാസ്ത്രീയമായി നിർണ്ണായകമായ രീതിയിൽ തെളിയിക്കപ്പെട്ടു.
സെക്കന്റിൽ കുറേ ശതം മീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഗർത്തത്തിന്ന് ആ ഉല്ക്കയുടേതിനേക്കാൾ വളരെ കൂടുതൽ വലിപ്പമുണ്ടാവുകയില്ല.
അതിലും വളരെ കൂടുതൽ വലിപ്പത്തിൽ സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോഴത്തെ ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർത്തം അതിന്റെ വലിപ്പത്തേക്കാൾ എത്രയോ വലുതായിരിക്കും.
എന്നാൽ, ഉല്ക്കയുടെ വേഗത സെക്കന്റിൽ രണ്ടുമുതൽ നാലു കിലോമീറ്റർ വരേയാണെങ്കിൽ,ആ ഉല്ക്കയേപ്പോലെ തന്നെ അത് വന്നു വീഴുന്ന ഭൂഭാഗവും ഞൊടിയിടയിൽ വാതകമായി പരിണമിക്കുകയും ആ സ്ഥാനത്ത് ബൃഹത്തായ ഒരു ഗഹ്വരം ഉണ്ടാവുകയും ചെയ്യും.
ഈ വിധത്തിൽ ഒരു ഉല്ക്ക വീഴുന്നതിന്റെ അടയാളം അതിന്റെ സ്വഭാവവിശേഷതകളുടെ - അതിന്റെ വലിപ്പം,ആകൃതി, ഘടന, വീഴ്ചയുടെ കോണം തുടങ്ങിയവയുടെ - പാദമുദ്രപോലെയാണെന്ന് പറയാം.
ഉറച്ച പാറയിന്മേലും ലോലമായ പുൽത്തറയിന്മേലും അത് ഉണ്ടാക്കുന്ന അടയാളങ്ങൾ വ്യത്യസ്തമായിരിക്കും.
പക്ഷെ, രണ്ടു സന്ദർഭങ്ങളിലും അത് ഉല്ക്കയുടെ തനതായ സവിശേഷതകൾ പ്രതിഫലിപ്പിക്കും.
ഒരു ഉല്ക്ക സൃഷ്ടിക്കുന്ന അടയാളം അത് ഭൂതലത്ത് പതിക്കുന്ന അവസരത്തിലുള്ള ആഘാതത്തിലുണ്ടാക്കുന്ന അതിന്റെ പ്രതിഫലനമാണ്.
ഏത പ്രതിഫലനത്തിന്റേയും സ്ഥിതി ഇതു തന്നെയാണ്.
ഒരു ഭൗതിക വസ്തുവിന് മറ്റൊന്നിന്റെ മേലുള്ള കരണത്തിന്റെ ഫലമായി,രണ്ടാമത്തെ വസ്തു ആദ്യത്തേതിന്റെ ചില സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള മറ്റത്തിന് വിധേയമാകുന്നു.
ഒരു ഭൗതികപ്രതിഭാസം അതിന്മേൽ കരണം നടത്തുന്ന മറ്റൊരു ഭൗതികപ്രതിഭാസത്തിന്റെ സവിശേഷതകളെ പകർത്തുമ്പോഴാണ് പ്രതിഫലനം ഉണ്ടാകുന്നത്.
“സർവ്വതും മറ്റു സർവ്വതിനേയും ബാധിക്കുകയും മറ്റു സർവതിനാലും ബാധിക്കപ്പെടുകയും ചെയ്യത്തക്കവണ്ണം”(ഫ്രെഡറിക് എംഗൽസ്“പ്രകൃതിയിലെ വൈരുദ്ധ്യാത്മകത”പേജ് 178)എല്ലാ വസ്തുക്കളും അന്യോന്യാശ്രയത്തോടുകൂടിയവയാണെന്ന് പറയുന്ന വൈരുദ്ധ്യവാദം ഓരോ ഭൗതികപ്രക്രിയയിലും പരസ്പരകരണമാണു കാണുന്നത്.
പ്രകൃതിയിലെ എല്ലാ പ്രക്രിയകളേയും വ്യത്യസ്തരൂപത്തിലുള്ള ഭൗതികപരസ്പരകരണമായി കണക്കാക്കുന്ന ആധുനിക ഊർജ്ജതന്ത്രത്തിൽ നിന്ന് ഇത് ശരിയാണെന്ന് സംശയാതീതമായി തെളിയുന്നുണ്ട്.
എന്നാൽ,പരസ്പരകരണം,ഭൗതികപ്രതിഭാസങ്ങൾക്ക് അന്യോന്യമുള്ള സ്വാധീനം,അവയുടെ അന്യോന്യപ്രതിഫലനത്തിലേക്ക് നയിക്കുമെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
പരസ്പരപ്രതികരണം എല്ലാ പദാർത്ഥത്തിനും സ്വതസിദ്ധമായിട്ടുള്ളതാണെങ്കിൽ പ്രതിഫലനത്തിന്റെ കാര്യത്തിലും ഇത് ശരിയായിരിക്കണമല്ലോ.
“ഒരു പ്രതിച്ഛായക്ക് പ്രതിബിംബിതമായ വസ്തുവിനെ കൂടാതെ നില നില്ക്കാനാവില്ല;
പക്ഷെ,ആ വസ്തുവാകട്ടെ അതിനെ പ്രതിബിംബിക്കുന്ന സാധനത്തിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു”(ലെനിൻ, അതേകൃതി,വാല്യം14,പേജ്69)എന്നതാണ് ഈ ബന്ധത്തിന്റെ ഏറ്റവുമ്പ്രധാനപ്പെട്ട ഒരു സവിശേഷത.
ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾമാത്രമേ അത് വീണതിന്റെ അടയാളം ഉണ്ടാകൂ.
എന്നാൽ,നിലത്തു വീഴാതേയും വീണതിന്റെ അടയാളം ഉണ്ടാക്കാതേയും ആ ഉല്ക്ക എത്രയോകാലം നിലനിന്നേക്കാം.
പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ പ്രത്യേക സവിശേഷതകൾ പുനർ സൃഷ്ടിക്കപ്പെടുന്നതാണല്ലോ പ്രതിഫലനം.
ഉദാഹരണത്തിന്ന് ഒരു ഹിമപാതം പർവ്വതപ്രാന്തങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റൊലി പ്രതിഫലനത്തിന്റെ ഒരു പ്രക്രിയയാണ്,ഹിമപാതത്തിന്റെ ഒച്ചയാണ് പ്രതിബിംബിക്കപ്പെട്ടിട്ടുള്ള സംഗതി.
പർവ്വതമാണ് പ്രതിബിംബംസൃഷ്ടിക്കുന്ന വസ്തു.
മാറ്റൊലിയാണ് പ്രതിഫലനം,ഒച്ചയും മാറ്റൊലിയും ശബ്ദതരംഗങ്ങൾ,അഥവാ അതേരീതിയിലുള്ള വായുവിന്റെ പ്രകമ്പനങ്ങൾ,ചേർന്നുണ്ടായിട്ടുള്ളതാണ്.
ഇവിടെ പ്രതിഫലനവും പ്രതിഫലിതവസ്തുവും ഒരേപോലെ ഭൗതികസ്വഭാവത്തോടുകൂടിയതാണ്.
എന്നാൽ എല്ലായ്പ്പോഴും ഇത് അപ്രകാരമായിക്കൊള്ളണമെന്നില്ല.
ഭൂവിജ്ഞാനീയയുഗങ്ങളിലെ സസ്യങ്ങളേപ്പറ്റി നമുക്ക് പ്രധാനമായും അറിവു ലഭിക്കുന്നത് കേടുകൂടാതെ പാറകളിൽ ഒട്ടിച്ചേർന്നു നിന്നിട്ടുള്ള സസ്യഫോസിലുകളിൽ - ഇലകൾ, വേരുകൾ, പഴങ്ങൾ പൂക്കൾ തുടങ്ങിയവയിൽ - നിന്നാണ്.
ഉദാഹരണത്തിന് ഫോസിൽ ഇലകളില്‍ ഒരു ഇലയുടെ ഉപരിതലത്തിലുള്ള എല്ലാ വിശദാംശങ്ങളുമുണ്ട്.
ഇവിടെ പ്രതിഫലനത്തിന് - ഒരു കഷണം പാറയാണുള്ളത്. - പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിനോട്
ഭൗതികമായ യാതൊരു സാമ്യവുമില്ല.
ഒരു ഹിമപാതത്തിന്റെ മാറ്റൊലിയെന്നപോലെതന്നെ ശിലീഭൂതസസ്യഫോസിലുകളേയും പ്രതിഫലനങ്ങളായി നാം വിവരിക്കുന്നത് എന്തുകൊണ്ടാണ്?
ഇത്ര ഭിന്നങ്ങളായ ഈ പ്രതിഭാസങ്ങൾക്ക് തമ്മിലുള്ള ബന്ധം എന്താണ്?
പ്രതിഫലനവും പ്രതിഫലിത വസ്തുവും തമ്മിലുള്ള സാദൃശ്യമാണ് ഈ ബന്ധം.“പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ ചില സവിശേഷതകളുടെ പുനർസൃഷ്ടി”(ലെനിൻ അതേകൃതി,വാല്യം 14,പേജ്69)എന്നതിൽ അന്തർഭവിച്ചിട്ടുള്ളത്
വസ്തുവും അതിന്റെ പ്രതിഫലനവും തമ്മിൽ ഒന്നിന് ഒന്ന് എന്ന തോതിലുള്ള പൊരുത്തമാണ്.
അതായത്,എന്തിനെയെങ്കിലും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ ഓരോ അംശവും അഥവാ അവസ്ഥയും അംശങ്ങൾ അഥവാ അവസ്ഥകൾ തമ്മിലുള്ള ഓരോ ബന്ധവും,
പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിന്റെ ഒരു അംശമോ അവസ്ഥയോ ബന്ധമോ ആയി മാത്രമേ പൊരുത്തപ്പെടുന്നുള്ളുവെന്ന് സാരം.
എന്നു തന്നെയല്ല,ഓരോ പ്രതിഫലനത്തിനും അതിന്റേതായ പരിമിതിയുണ്ട്.
ഉദാഹരണത്തിന്ന് പാറമേൽ പതിഞ്ഞിരിക്കുന്ന ഇലയുടെ അടയാളം ഇലയുടെ സ്ഥാനികരൂപമേ പ്രതിഫലിപ്പിക്കുന്നുള്ളു; ഇലയുടെ കോശ-തന്മാത്രഘടന അതിൽ പ്രതിഫലിക്കുന്നില്ല.
പ്രതിഫലിപ്പിക്കുന്നത് എന്താണെന്നതനുസരിച്ച് പ്രതിച്ഛായകൾ പലേ രൂപങ്ങളിലും ഉണ്ടാകാം.
എന്നാൽ,രൂപങ്ങൾ എത്രതന്നെ വ്യത്യസ്തങ്ങളായാലും ഉള്ളടക്കത്തിൽ അവ സദൃശങ്ങളാണ്;
പ്രതിബിംബപ്രതിഭാസത്തിന്റെ ഘടനതന്നെയായിരിക്കും അവയ്കെല്ലാം.
ജൈവപ്രകൃതിയിലും അജൈവപ്രകൃതിയിലും,രണ്ടിലുമുള്ള പ്രതിഫലനത്തിന്റെ ചില സാമാന്യസവിശേഷതകൾ മേൽ പറഞ്ഞതരത്തിലുള്ളതാണ്.
(വിവർത്തനം :-എം എസ്സ് രാജേന്ദ്രൻ.
അടുത്തപോസ്റ്റിൽ ഇതിന്റെ മൂന്നാം ഭാഗമായ“ഉത്തേജനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്”)
ലേബലുകള്‍:
രാഷ്ട്രീയം
2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച
ബോധം
ബോധത്തെക്കുറിച്ചുള്ള ഈ അദ്ധ്യായത്തിന്ന് 6 ഭാഗങ്ങളുണ്ട് .
1,ഭൗതികലോകത്തിന്റെ പ്രതിഫലനമാണ് ബോധം.
2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.
3,ഉത്തേജനശീലതയിൽനിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
4,അദ്ധ്വാനവും ഭാഷയും ചിന്തയും.
5,ബോധത്തിൽ കർത്താവും കർമ്മവും.
6,പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നിങ്ങനെയാണ്.സ്ഥല പരിമിതികൾ കാരണം ഇത് വ്യത്യസ്ത പോസ്റ്റുകളാക്കി ഇടുകയാണ്.
ഗൗരവമാർന്ന വായനക്ക് അസൗകര്യം സൃഷിടിക്കുമെന്നറിയാത്തതുകൊണ്ടല്ല.
പരിമിതികൾ തിരിച്ചറിഞ്ഞ് സഹകരിക്കണം എന്ന് അഭ്യർത്ഥന.
ഒന്നാം ഭാഗത്തിലേക്ക്:-
കേൾവിയും കാഴ്ച്ചയും ഒഴിച്ച് മറ്റെല്ലാ ഇന്ദ്രിയബോധങ്ങളും നഷ്ടപ്പെട്ട ഒരു രോഗിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ കൊണ്ടുവരികയുണ്ടായി.കണ്ണടക്കുകയും കാതുപൊത്തുകയും ചെയ്യുമ്പോഴെല്ലാം അയാൾക്ക് ബോധക്ഷയം ഉണ്ടാകുന്നത് ഭിഷഗ്വരന്മാർ ശ്രദ്ധിച്ചു.അയാളുടെ കേടുപറ്റാത്ത ബോധേന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ മാത്രമേ അയാൾക്ക് സ്വബോധം വീണ്ടും കിട്ടിയിരുന്നുള്ളു.
കുറേക്കുടി സാധാരണമായ ഒരു ഉദാഹരണം എടുക്കാം, ക്ഷീണിച്ചു തളർന്ന ഒരുവൻ വെട്ടിയിട്ട മരം പോലെ യാതൊരു സ്വപ്നങ്ങളും കൂടാതെ കിടന്നുറങ്ങുമ്പോൾ അയാൾ ബോധമറ്റവനെപ്പോലെയാണ്. അയാൾക്കപ്പോൾ വിചാരങ്ങളോ ഇന്ദ്രിയാനുഭൂതിയോ ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായാലും ശബ്ദമായാലും അയാളതറിയുന്നില്ല. പക്ഷെ, ബോധേന്ദ്രിയങ്ങളെ സാധാരണയിൽ കവിഞ്ഞ ശക്തികൂടിയ ഉദ്ദീപനത്തിന്ന് വിധേയമാക്കിയാൽ അയാളിൽ അതിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്,അയാളുടെ തൊട്ടടുത്തെവിടെയെങ്കിലും ഒരു വെടി പൊട്ടിച്ചാൽ അയാൾ അത് കേൾക്കും. ഈ സംവേദനത്തെ തുടർന്ന് സങ്കല്പങ്ങളും വികാരങ്ങളും,ഒടുവിൽ,വിചാരങ്ങളും ഉണ്ടാകും.യാതൊരു സംവേദനങ്ങളും ഇല്ലാത്ത ഒരുവന് സങ്കല്പങ്ങളോ വിചാരങ്ങളോ ഇല്ലെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. സംവേദനങ്ങളുടേയും അവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ,അവയുടെ സംസ്കരണത്തിന്റെ ഫലമായി മാത്രമേ വിചാരങ്ങൾ ഉണ്ടാകാൻ വഴിയുള്ളു.
എന്താണ് സംവേദനം ,എന്താണ് ഇന്ദ്രിയബോധം?
ഒരു സാധനം തൊട്ടുനോക്കുമ്പോൾ അതൊരു ഗോളമാണെന്നും,മറ്റൊന്ന് തൊട്ടുനോക്കുമ്പോൾ അതൊരു ക്യൂബ് ആണെന്നും നമുക്ക് മനസ്സിലാവുന്നു. നമ്മുടെ ഇന്ദ്രിയാവബോധങ്ങൾ ഈ വസ്തുക്കളുടെ ആകൃതിയെ പ്രതിഫലിപ്പിക്കുന്നു.ഈ വസ്തുക്കൾ നമ്മളിലുളവാക്കിയ അനുഭൂതിയെന്തെന്ന് ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ അവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ സംവേദനങ്ങളും ഇന്ദ്രിയാവബോധങ്ങളും പോലെതന്നെ ഭൗതിക വസ്തുക്കളുടെ വിഭിന്ന വശങ്ങളുടേയും ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനങ്ങളെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ പുസ്തകത്ത്ന്റെ പേജുകളില്‍ നാം കണ്ടുകഴിഞ്ഞതു പോലെ ആശയങ്ങൾ (ധാരണകൾ ,തീർപ്പുകൾ ,നിഗമനങ്ങൾ ) അവസാന വിശകലനത്തിൽ സംവേദനങ്ങളിലും ഇന്ദ്രിയയാവബോധങ്ങളിലും നിന്നാണ് ഉണ്ടാകുന്നത്. ഇവയാകട്ടെ , ബാഹ്യപ്രപഞ്ചം മനസ്സിലുളവാക്കുന്ന എല്ലാ ആശയങ്ങളും ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിഫലനങ്ങളാണെന്ന് പറയാം .
പ്രതിഫലിപ്പിക്കപ്പെടുന്നത് എന്താണോ അതുകഴിഞ്ഞേ ഒരു പ്രതിഫലനത്തിന്ന്പ്രാധാന്യമുള്ളു.vഅതായത് പ്രതിഫലനത്തിന്ന് രണ്ടാംസ്ഥാനമേയുള്ളു.അതിനാൽ ബോധത്തിന്ന് ,പദാർത്ഥത്തിന് താഴെയുള്ള സ്ഥാനമേയുള്ളു. ഇതു നിഷേധിക്കുന്ന ആശയവാദികൾ ബോധം ,വിശിഷ്യാ ചിന്ത, യഥാർത്ഥലോകത്തിന്റെ പ്രതിഫലനമാണെന്ന ആശയത്തെ ശക്തിയുക്തം എതിർക്കുകയാണ് ചെയ്യുന്നത്. അവർ എങ്ങിനേയാണ് ഇതിന്നുവേണ്ടി വാദിക്കുന്നത്?
തെറ്റുപറ്റുന്നത് മനുഷ്യസഹജമാണെന്ന് നമുക്കറിയാം.യഥാർത്ഥലോകത്തിൽ ഒരുപ്രകാരേണയും ഇല്ലാത്ത ഒരു തെറ്റായ ആശയം എന്താണ് പ്രതിഫലിപ്പിക്കുന്നത്.?
വേതാളങ്ങളും കുട്ടിച്ചാത്തന്മാരും മത്സ്യകന്യകകളും മറ്റും യഥാർത്ഥത്തിലില്ലാത്തതാണെന്ന് നമുക്കറിയാം.എങ്കിലും ഇവയെപ്പറ്റിയെല്ലാമുള്ള ധാരണകൾ നിലനില്ക്കുന്നുണ്ട്.അപ്പോൾ ആശയവാദികൾക്ക് പറയാനുള്ള ന്യായം ഈ ധാരണകൾ ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ,അതുപോലെതന്നെ മറ്റുധാരണകളും സങ്കല്പങ്ങളും യാതൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. “എട്ട്”, “81 ന്റെ വർഗ്ഗമൂലം (squae root)”, “സമതലം” തുടങ്ങിയ ധാരണകൾ പൊതുവിൽ സത്യമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും,അപഗ്രഥനം നടത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ “81 ന്റെ വർഗ്ഗമൂലം” എന്ന ഒന്നില്ലാത്തതുപോലെ, അല്ലെങ്കിൽ നീളവും വീതിയും ഉണ്ടെങ്കിലും ഉയരമില്ലാത്ത ഒരു വസ്തു ഇല്ലാത്തതു പോലെ ഭൗതികലോകത്തിൽ “പൊതുവിൽ എട്ട്” എന്ന ഒരു സംഗതിയുമില്ലെന്ന് ആശയവാദികൾ വാദിക്കുന്നു.അതിനാൽ, ഗണിതശാസ്ത്രധാരണകൾക്ക് തത്തുല്യമായ വസ്തുക്കൾ ഇല്ലെന്നും, അപ്പോൾ അവ ഒന്നിന്റേയും പ്രതിഫലനങ്ങളെല്ലെന്നും പറയേണ്ടിവരുമെന്നാണ് അവരുടെ വാദം.
ആളുകൾക്ക് പണ്ടുപണ്ടേ നിലവിലില്ലാതായിക്കഴിഞ്ഞ സംഗതികളെപ്പറ്റി പലേ ധാരണകളുണ്ടെന്നും ആശയവാദികൾ തറപ്പിച്ചു പറയുന്നു.ദീർഘ ദീർഘ കാലങ്ങൾക്കുമുമ്പ് ഉണ്ടാവുകയും മറക്കുകയും ചെയ്ത സംഗതികളെപ്പറ്റിയുള്ള ആശയങ്ങൾ മാത്രം അടങ്ങിയതാണല്ലോ പുരാവസ്തുശാസ്ത്രവും ചരിത്രവും.നേരെമറിച്ച്, ഭാവിയിലേക്ക് എത്തിനോക്കാനും കൂടി കഴിവുള്ളവനാണ് മനുഷ്യൻ. ഉദാഹരണത്തിന്ന്, ബഹിരാകാശയാത്രകളേപ്പറ്റി സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു കാലത്ത് തന്നെ ത്‘സിയല്ക്കോവ്സ്കി അത്തരം യാത്രകൾ സാദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്തു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്?
ഇതിന് മറുപടിപറയുമ്പോൾ നമുക്ക് ആദ്യമായി “മത്സ്യകന്യക” എന്നതുപോലേയുള്ള അബദ്ധധാരണകൾതന്നെ നോക്കാം.ആട്ടവും പാട്ടും ഇഷ്ടപ്പെടുന്നതും ചെറുപ്പക്കാരെ അവരുടെ നാശത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ ഒരു അർദ്ധകന്യക-അർദ്ധമത്സ്യരൂപത്തേയാണല്ലൊ ഇവിടെ വിഭാവനം ചെയ്യുന്നത്. കന്യകമാരും മത്സ്യങ്ങളും നർത്തകരും “ക്രൂരമായ മന്ത്രവാദിനികളും” എല്ലാം വാസ്തവത്തിലുള്ളവ തന്നേയാണ്. യഥാർത്ഥത്തിൽ വിഭിന്നങ്ങളായിട്ടുള്ള (കന്യകയും മത്സ്യവും) വസ്തുക്കളെ സംയോചിപ്പിക്കുകയും ഒരു ജീവിയിൽ ഒന്നിച്ചുണ്ടാകാറുള്ള വസ്തുക്കളെ സംയോജിപ്പിക്കുകയും (മനുഷ്യ ശരീരത്തിൽ നിന്ന് കാലുകളും മത്സ്യത്തിൽ നിന്ന് അതിന്റെ വാലും) വിയോജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ധാരണ അബദ്ധമാകുന്നത്. അതുകൊണ്ട് മത്സ്യകന്യകയെന്ന ആശയം ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം വികലമാക്കപ്പെട്ടതാണെന്നു മാത്രം .
“പൊതുവിൽ എട്ട്” എന്നതുപോലുള്ള സംഗതികളോ, ദ്വിമാനവസ്തുക്കളോ പ്രകൃതിയിൽ ഇല്ലെന്നത് ശരിയാണ്.പക്ഷെ,തേനീച്ചയുടേയോ പരുന്തിന്റേയോ ആനയുടേയോ സാമാന്യസവിശേഷതകൾ മാത്രം അടങ്ങിയ ജീവികളും ലോകത്തിൽ ഇല്ലല്ലൊ. ഇവയിൽ ഓരോന്നും വ്യക്തമായ രൂപത്തോടുകൂടിയ പ്രത്യേകം പ്രത്യേകം ജന്തുജീവികളാണ്. എന്നാൽ,ഒരു ജന്തുവിനെക്കുറിച്ചുള്ള ധാരണയിൽ ഒരു ആനയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഒരു പഴത്തിനേപ്പറ്റിയുള്ള ധാരണയിൽ ഒരു ആപ്പിളിന്റെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഈ ധാരണ ആനയുടെ ചില ചില സവിശേഷതകൾ (മറ്റു ജന്തുക്കളുടേയും) പ്രതിഫലിപ്പിക്കുന്നില്ലെന്നോ, ആപ്പിളിന്റെ ചില ചില സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നില്ലേന്നോ ഒരു വിധത്തിലും അർത്ഥമാകുന്നതേയില്ല. ഒരു ധാരണയുടെ പ്രത്യേകത തന്നെ അതു ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്; ചില ചില സവിശേഷതകൾ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഗണിതശാസ്ത്രധാരണകളുടേയും സ്ഥിതി ഇതു തന്നെയാണ്. “എട്ട്” എന്ന ധാരണ സാധനങ്ങളുടെ പരിമാണാത്മകവശങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്; മറ്റു വശങ്ങൾ അതു കണക്കാക്കുന്നതേയില്ല. “ഒരു സമതലം” എന്നു പറയുമ്പോൾ ഒരു വസ്തുവിന്റെ മൂന്നാമത്തെ മാനവും മറ്റെല്ലാ വസ്തുതകളും അവഗണിച്ചുകൊണ്ട് അതിന്റെ രണ്ടു മാനങ്ങൾ മാത്രമേ പരിഗണനയിൽ വരുന്നുള്ളു.എങ്കിലും ഗണിതശാസ്ത്രധാരണകളുടെ ഈ “ഏകപക്ഷീയത”- ഒരു വിധത്തിൽ അത് ഏകപക്ഷീയം തന്നെയാണുതാനും - യഥാർത്ഥത്തിൽ നിലവിലുള്ള ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനമാണ് അവയെന്ന വസ്തുതയെ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല.
അടുത്തതായി നമുക്ക് നാമാവശേഷമായിക്കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ച് പരിചിന്തിക്കേണ്ടിവരുന്ന സ്ഥിതിഗതികളിലേക്ക് ശ്രദ്ധ തിരിക്കാം .ആത്മീയവാദത്തിന്റെ വീക്ഷണത്തിൽ തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു ആകത്തുകയാണ് ഈ പ്രപഞ്ചം; അതിനാൽ ഇപ്പോഴില്ലാത്ത ഒരു വസ്തു ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല. വൈരുദ്ധ്യവാദത്തിന്റെ വീക്ഷണത്തിലാകട്ടെ,പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ് പ്രപഞ്ചം. അതിനാൽ ആശയങ്ങൾ തയ്യാർ ചെയ്ത വസ്തുക്കളേക്കാൾ കൂടുതലായി പ്രക്രിയകളേയും കെട്ടുപാടുകളേയും ബന്ധങ്ങളേയുമാണ് പ്രതിഫലിപ്പിക്കുന്നത്. പത്തുകോടി സംവത്സരങ്ങൾക്കപ്പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള പുരോഗതിക്കിടയിൽ ഭൂമി പല അന്തരാള ഘട്ടങ്ങളിലും കൂടി കടന്നു പോന്നിട്ടുണ്ട്.ഈ ഘട്ടങ്ങൾ തമ്മിലുള്ള അന്വയങ്ങൾ - ഇപ്പോഴും പ്രാബല്യത്തിലുള്ള ഭൂരസതന്ത്രത്തിന്റേയും ഭൗമോർജ്ജതന്ത്രത്തിന്റേയും നിയമങ്ങൾ - മനസ്സിലാക്കികൊണ്ടും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലും ശാസ്ത്രജ്ഞർ കോടാനുകോടി വർഷങ്ങൾക്കപ്പുറത്തെ അതിന്റെ സ്ഥിതിയേപ്പറ്റി വിഭാവനം ചെയ്യുന്നു. മറ്റുചില ഉദാഹരണങ്ങൾ കൂടി നമുക്കു ഇവിടെ പരിശോധിക്കാം, വൈരുദ്ധ്യത്മക ബന്ധങ്ങൾ , ഭൗതികനിയമങ്ങൾ , മനസ്സിലാക്കിയതിന്ന് ശേഷം ത്‘സിയല്ക്കോവിസ്കി - അദ്ദേഹത്തിന്റെ കാലത്തും ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നു - ബഹിരാകാശയാത്രക്ക് വഴിവെക്കാവുന്ന ,(മനുഷ്യൻ ഈ നിയമങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ) വഴിവെച്ച,സംഭവപരമ്പരകളെ വിഭാവനം ചെയ്തു. മുതലാളിത്തസമുദായ വികാസത്തിന്റെ ചരിത്രപരമായ പ്രക്രിയയിലും - ഇതിന്റെ ഫലമായി മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട് - വ്യക്തമായി ബന്ധപ്പെട്ട ഘട്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ബന്ധങ്ങളേപ്പറ്റി പഠിക്കുകയും ,1860-1880 കാലത്തെ സമുദായത്തിന്റെ അവസ്ഥയിൽ നിന്ന് ആരംഭിക്കുകയും ചെയ്തുകൊണ്ട് അമ്പതോ നൂറോ സംവത്സരങ്ങൾക്ക്ശേഷം നടക്കാനിരിക്കുന്ന സഭവങ്ങളെ മാർക്സ് വിഭാവനം ചെയ്തു. ഭൂതത്തെ സംബന്ധിക്കുന്നതായാലും ശരി ഭാവിയെ സംബന്ധിക്കുന്നതായാലും ശരി, ഇതിലോരോ ഉദാഹരണത്തിലും ആളുകളുടെ ആശയങ്ങൾ മറ്റെല്ലാറ്റിലും ഉപരിയായി അതാത് കാലത്തുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ചിന്ത പ്രതിഫലനമല്ലെന്ന വാദത്തിനും നില്കക്കള്ളിയില്ലാതാകുന്നു.
ഭൗതികപ്രതിഭാസങ്ങൾ നമുക്ക് പുറത്താണ് നിലനില്ക്കുന്നത്.അവയുടെ പ്രതിഫലനങ്ങൾ ,“ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ, നമുക്കുള്ളിലും നിലനില്ക്കുന്നു” (ലെനിൻ,“സമാഹൃതകൃതികൾ”വാല്യം14,പേജ്69,90) അപ്പോൾ ചിന്തയും മസ്തിഷ്കവുമായുള്ള ബന്ധം എന്താണ്?
കരളും പിത്തരസവും തമ്മിലുള്ള ബന്ധം തന്നെയാണ് മസ്തിഷ്കവും ചിന്തയും തമ്മിലുള്ളതെന്നായിരുന്നു 19 -ആം നൂറ്റാണ്ടിലെ ജർമ്മൻ ശാസ്ത്രജ്ഞനായ കാറൽ ഫോഗ്റ്റ് ഇതിന്ന് നല്കിയ മറുപടി .എന്നാൽ പിത്തരസം അതിന്ന് ജന്മം നല്കുന്ന കരളിനെപ്പോലെതന്നെ പദാർത്ഥീയമാണ്, ഭൗതികമാണ്.ഫോഗ്റ്റ് പറയുന്നതിന്റെ അർത്ഥം.എന്നു പറഞ്ഞാൽ ബോധം പദാർത്ഥത്തിന്റെ ഒരു രൂപഭേദമാണ്; അത് പദാർത്ഥമാണ്.പദാർത്ഥം ബോധത്തിന്ന് പുറത്തുള്ളതാണെന്ന് നമുക്കറിയുകയും ചെയ്യാം.ബോധം പദാർത്ഥമാണെന്ന് സങ്കല്പിച്ചാൽ നമുക്ക് ഈ വിധം കൂടി പ്രസ്താവിക്കേണ്ടിവരും; “മനുഷ്യന്റെ ബോധത്തിന്ന് പുറത്തുള്ളതാണ് ബോധം” ഈ പറയുന്നത് അർത്ഥമില്ലാത്തതാണ്.ഫോഗ്റ്റിന്റെ നിഗമനം എത്ര അസംബന്ധമാണെന്ന് കാണിക്കാൻ ഇതു മാത്രം മതി. ഈ നിഗമനത്തേയാണ് എംഗൽസ് വൈകൃതഭൗതികവാദം എന്ന് വിശേഷിപ്പിച്ചത്.
ആശയവാദികളും ഭൗതികലോകത്തെ ബോധമാക്കി ചുരുക്കുന്നുണ്ട്.അപ്പോൾ അവർ പറയുന്നതും ഫോഗ്റ്റ് പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
“ചിന്ത ഭൗതികമാണെന്ന് പറയുന്നത് ഒരു പിഴച്ച ചുവടുവെപ്പായിരിക്കും ,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മിൽ കൂട്ടിക്കുഴുക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിൻ അതേകൃതി വാല്യം 14, പേജ് 244) എന്ന് ലെനിൻ പറഞ്ഞത് യാദൃശ്ചികമല്ല.ജന്തു ജീവികൾക്ക് മാത്രമല്ല അചേതന വസ്തുക്കൾക്കും ചിന്ത അല്ലെങ്കിൽ കുറഞ്ഞപക്ഷം സംവേദനം ഉണ്ടെന്ന് 17-൧൮ - ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ പലേ തത്വചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ജൈവപ്രകൃതിയും അജൈവപ്രകൃതിയും തമ്മിലുള്ള ,മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളേപ്പറ്റി അന്ന് അവർക്ക് വലിയ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം .കല്ലിന് പോലും സംവേദനമുണ്ടെന്ന് അപ്പോൾ സമ്മതിക്കേണ്ടിവരും. സചേദനവും അചേതനവുമായിട്ടുള്ള വസ്തുക്കൾ തമ്മിൽ ,യാതോരു അതിർത്തി വരമ്പും കാണാതിരിക്കുകയും, അജൈവത്തിൽ നിന്ന് ജൈവപ്രകൃതിയിലേക്കുള്ള മാറ്റത്തെ പുതുതായ എന്തിന്റേയെങ്കിലും ആവിർഭാവമായി കണക്കാക്കാതെ പഴയ എന്തിന്റേയോ ഒരു വകഭേദമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്ന ഈ തത്വസംഹിത ഭൂതജീവിവാദം (hylozolsm) എന്നപേരിയലറിയപ്പെടുന്നു.
അചേതനത്തിൽ നിന്ന് ചേതനത്തിലേക്കുള്ള മാറ്റത്തിൽ പഴയതിന്റെ വെറുമൊരു വകഭേദമല്ല അന്തർഭവിച്ചിട്ടുള്ളതെന്നും,മറിച്ച് തികച്ചും നൂതനമായ ഒന്നിന്റെ ,സംവേദനത്തിന്റെ -“നിശ്ചിത രീതിയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തിന്റെ നിശ്ചിത പ്രക്രിയകളുമായി മാത്രമേ അതിന്ന് ബന്ധമുള്ളൂ” (ലെനിൻ അതേകൃതി പേജ് 46) അങ്ങിനെ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത പദാർത്ഥത്തിന്ന് സംവേദക്ഷമതയില്ല- ആവിർഭാവമാണ് അതിലുൾക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന വൈരുദ്ധ്യാത്മകവീക്ഷണത്തിലൂടെ ലെനിൻ ഭൂതജീവി വാദികളുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചു.മനസ്സിനേയും പദാർത്ഥത്തേയുമൊന്നായി കാണുന്ന അഭിപ്രായം പോലെ തന്നെ അവ തമ്മിലുള്ള വൈജാത്യത്യത്തെ കുറച്ചുകാണുന്ന അഭിപ്രായവും ലെനിൻ തള്ളിക്കളഞ്ഞു .തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമേ ഈ വിത്യാസം കേവലമായിട്ടുള്ളുവെന്ന സംഗതി അദ്ദേഹം ഊന്നിപ്പറഞ്ഞു.
പദാർത്ഥവും ബോധവും തമ്മിൽ പൊതുവായ യാതൊന്നും തന്നെയില്ലെന്ന രീതിയിൽ ആത്മീയവാദപരമായ രീതിയിലല്ല ഇതിനെ ധരിക്കേണ്ടത് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. “പ്രാഥമികമായിട്ടുള്ളതും ദ്വിതീയമായിട്ടുള്ളതും എന്തെന്ന ജ്ഞാനമീമാംസീയപ്രശ്നത്തിന്റെ...നാലതിരുകൾക്കുള്ളിൽ മാത്രമേ പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് കേവലമായ പ്രാധാന്യമുള്ളൂ” ലെനിൻ ചൂണ്ടിക്കാട്ടി.“ ഈ അതിരുകൾക്ക് പുറത്ത് ഈ പ്രതിപക്ഷതയുടെ ആപേക്ഷികസ്വഭാവം തർക്കമറ്റ സംഗതിയാണ്” (ലെനിൻ അതേകൃതി,പേജ്,147)
(.അടുത്ത പോസ്റ്റിൽ ഈ ലേഖനത്തിന്റെ തുടർച്ച :- “ 2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ് ”.)
1,ഭൗതികലോകത്തിന്റെ പ്രതിഫലനമാണ് ബോധം.
2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.
3,ഉത്തേജനശീലതയിൽനിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
4,അദ്ധ്വാനവും ഭാഷയും ചിന്തയും.
5,ബോധത്തിൽ കർത്താവും കർമ്മവും.
6,പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നിങ്ങനെയാണ്.സ്ഥല പരിമിതികൾ കാരണം ഇത് വ്യത്യസ്ത പോസ്റ്റുകളാക്കി ഇടുകയാണ്.
ഗൗരവമാർന്ന വായനക്ക് അസൗകര്യം സൃഷിടിക്കുമെന്നറിയാത്തതുകൊണ്ടല്ല.
പരിമിതികൾ തിരിച്ചറിഞ്ഞ് സഹകരിക്കണം എന്ന് അഭ്യർത്ഥന.
ഒന്നാം ഭാഗത്തിലേക്ക്:-
കേൾവിയും കാഴ്ച്ചയും ഒഴിച്ച് മറ്റെല്ലാ ഇന്ദ്രിയബോധങ്ങളും നഷ്ടപ്പെട്ട ഒരു രോഗിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ കൊണ്ടുവരികയുണ്ടായി.കണ്ണടക്കുകയും കാതുപൊത്തുകയും ചെയ്യുമ്പോഴെല്ലാം അയാൾക്ക് ബോധക്ഷയം ഉണ്ടാകുന്നത് ഭിഷഗ്വരന്മാർ ശ്രദ്ധിച്ചു.അയാളുടെ കേടുപറ്റാത്ത ബോധേന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ മാത്രമേ അയാൾക്ക് സ്വബോധം വീണ്ടും കിട്ടിയിരുന്നുള്ളു.
കുറേക്കുടി സാധാരണമായ ഒരു ഉദാഹരണം എടുക്കാം, ക്ഷീണിച്ചു തളർന്ന ഒരുവൻ വെട്ടിയിട്ട മരം പോലെ യാതൊരു സ്വപ്നങ്ങളും കൂടാതെ കിടന്നുറങ്ങുമ്പോൾ അയാൾ ബോധമറ്റവനെപ്പോലെയാണ്. അയാൾക്കപ്പോൾ വിചാരങ്ങളോ ഇന്ദ്രിയാനുഭൂതിയോ ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായാലും ശബ്ദമായാലും അയാളതറിയുന്നില്ല. പക്ഷെ, ബോധേന്ദ്രിയങ്ങളെ സാധാരണയിൽ കവിഞ്ഞ ശക്തികൂടിയ ഉദ്ദീപനത്തിന്ന് വിധേയമാക്കിയാൽ അയാളിൽ അതിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്,അയാളുടെ തൊട്ടടുത്തെവിടെയെങ്കിലും ഒരു വെടി പൊട്ടിച്ചാൽ അയാൾ അത് കേൾക്കും. ഈ സംവേദനത്തെ തുടർന്ന് സങ്കല്പങ്ങളും വികാരങ്ങളും,ഒടുവിൽ,വിചാരങ്ങളും ഉണ്ടാകും.യാതൊരു സംവേദനങ്ങളും ഇല്ലാത്ത ഒരുവന് സങ്കല്പങ്ങളോ വിചാരങ്ങളോ ഇല്ലെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. സംവേദനങ്ങളുടേയും അവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ,അവയുടെ സംസ്കരണത്തിന്റെ ഫലമായി മാത്രമേ വിചാരങ്ങൾ ഉണ്ടാകാൻ വഴിയുള്ളു.
എന്താണ് സംവേദനം ,എന്താണ് ഇന്ദ്രിയബോധം?
ഒരു സാധനം തൊട്ടുനോക്കുമ്പോൾ അതൊരു ഗോളമാണെന്നും,മറ്റൊന്ന് തൊട്ടുനോക്കുമ്പോൾ അതൊരു ക്യൂബ് ആണെന്നും നമുക്ക് മനസ്സിലാവുന്നു. നമ്മുടെ ഇന്ദ്രിയാവബോധങ്ങൾ ഈ വസ്തുക്കളുടെ ആകൃതിയെ പ്രതിഫലിപ്പിക്കുന്നു.ഈ വസ്തുക്കൾ നമ്മളിലുളവാക്കിയ അനുഭൂതിയെന്തെന്ന് ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ അവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ സംവേദനങ്ങളും ഇന്ദ്രിയാവബോധങ്ങളും പോലെതന്നെ ഭൗതിക വസ്തുക്കളുടെ വിഭിന്ന വശങ്ങളുടേയും ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനങ്ങളെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ പുസ്തകത്ത്ന്റെ പേജുകളില്‍ നാം കണ്ടുകഴിഞ്ഞതു പോലെ ആശയങ്ങൾ (ധാരണകൾ ,തീർപ്പുകൾ ,നിഗമനങ്ങൾ ) അവസാന വിശകലനത്തിൽ സംവേദനങ്ങളിലും ഇന്ദ്രിയയാവബോധങ്ങളിലും നിന്നാണ് ഉണ്ടാകുന്നത്. ഇവയാകട്ടെ , ബാഹ്യപ്രപഞ്ചം മനസ്സിലുളവാക്കുന്ന എല്ലാ ആശയങ്ങളും ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിഫലനങ്ങളാണെന്ന് പറയാം .
പ്രതിഫലിപ്പിക്കപ്പെടുന്നത് എന്താണോ അതുകഴിഞ്ഞേ ഒരു പ്രതിഫലനത്തിന്ന്പ്രാധാന്യമുള്ളു.vഅതായത് പ്രതിഫലനത്തിന്ന് രണ്ടാംസ്ഥാനമേയുള്ളു.അതിനാൽ ബോധത്തിന്ന് ,പദാർത്ഥത്തിന് താഴെയുള്ള സ്ഥാനമേയുള്ളു. ഇതു നിഷേധിക്കുന്ന ആശയവാദികൾ ബോധം ,വിശിഷ്യാ ചിന്ത, യഥാർത്ഥലോകത്തിന്റെ പ്രതിഫലനമാണെന്ന ആശയത്തെ ശക്തിയുക്തം എതിർക്കുകയാണ് ചെയ്യുന്നത്. അവർ എങ്ങിനേയാണ് ഇതിന്നുവേണ്ടി വാദിക്കുന്നത്?
തെറ്റുപറ്റുന്നത് മനുഷ്യസഹജമാണെന്ന് നമുക്കറിയാം.യഥാർത്ഥലോകത്തിൽ ഒരുപ്രകാരേണയും ഇല്ലാത്ത ഒരു തെറ്റായ ആശയം എന്താണ് പ്രതിഫലിപ്പിക്കുന്നത്.?
വേതാളങ്ങളും കുട്ടിച്ചാത്തന്മാരും മത്സ്യകന്യകകളും മറ്റും യഥാർത്ഥത്തിലില്ലാത്തതാണെന്ന് നമുക്കറിയാം.എങ്കിലും ഇവയെപ്പറ്റിയെല്ലാമുള്ള ധാരണകൾ നിലനില്ക്കുന്നുണ്ട്.അപ്പോൾ ആശയവാദികൾക്ക് പറയാനുള്ള ന്യായം ഈ ധാരണകൾ ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ,അതുപോലെതന്നെ മറ്റുധാരണകളും സങ്കല്പങ്ങളും യാതൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. “എട്ട്”, “81 ന്റെ വർഗ്ഗമൂലം (squae root)”, “സമതലം” തുടങ്ങിയ ധാരണകൾ പൊതുവിൽ സത്യമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും,അപഗ്രഥനം നടത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ “81 ന്റെ വർഗ്ഗമൂലം” എന്ന ഒന്നില്ലാത്തതുപോലെ, അല്ലെങ്കിൽ നീളവും വീതിയും ഉണ്ടെങ്കിലും ഉയരമില്ലാത്ത ഒരു വസ്തു ഇല്ലാത്തതു പോലെ ഭൗതികലോകത്തിൽ “പൊതുവിൽ എട്ട്” എന്ന ഒരു സംഗതിയുമില്ലെന്ന് ആശയവാദികൾ വാദിക്കുന്നു.അതിനാൽ, ഗണിതശാസ്ത്രധാരണകൾക്ക് തത്തുല്യമായ വസ്തുക്കൾ ഇല്ലെന്നും, അപ്പോൾ അവ ഒന്നിന്റേയും പ്രതിഫലനങ്ങളെല്ലെന്നും പറയേണ്ടിവരുമെന്നാണ് അവരുടെ വാദം.
ആളുകൾക്ക് പണ്ടുപണ്ടേ നിലവിലില്ലാതായിക്കഴിഞ്ഞ സംഗതികളെപ്പറ്റി പലേ ധാരണകളുണ്ടെന്നും ആശയവാദികൾ തറപ്പിച്ചു പറയുന്നു.ദീർഘ ദീർഘ കാലങ്ങൾക്കുമുമ്പ് ഉണ്ടാവുകയും മറക്കുകയും ചെയ്ത സംഗതികളെപ്പറ്റിയുള്ള ആശയങ്ങൾ മാത്രം അടങ്ങിയതാണല്ലോ പുരാവസ്തുശാസ്ത്രവും ചരിത്രവും.നേരെമറിച്ച്, ഭാവിയിലേക്ക് എത്തിനോക്കാനും കൂടി കഴിവുള്ളവനാണ് മനുഷ്യൻ. ഉദാഹരണത്തിന്ന്, ബഹിരാകാശയാത്രകളേപ്പറ്റി സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു കാലത്ത് തന്നെ ത്‘സിയല്ക്കോവ്സ്കി അത്തരം യാത്രകൾ സാദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്തു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്?
ഇതിന് മറുപടിപറയുമ്പോൾ നമുക്ക് ആദ്യമായി “മത്സ്യകന്യക” എന്നതുപോലേയുള്ള അബദ്ധധാരണകൾതന്നെ നോക്കാം.ആട്ടവും പാട്ടും ഇഷ്ടപ്പെടുന്നതും ചെറുപ്പക്കാരെ അവരുടെ നാശത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ ഒരു അർദ്ധകന്യക-അർദ്ധമത്സ്യരൂപത്തേയാണല്ലൊ ഇവിടെ വിഭാവനം ചെയ്യുന്നത്. കന്യകമാരും മത്സ്യങ്ങളും നർത്തകരും “ക്രൂരമായ മന്ത്രവാദിനികളും” എല്ലാം വാസ്തവത്തിലുള്ളവ തന്നേയാണ്. യഥാർത്ഥത്തിൽ വിഭിന്നങ്ങളായിട്ടുള്ള (കന്യകയും മത്സ്യവും) വസ്തുക്കളെ സംയോചിപ്പിക്കുകയും ഒരു ജീവിയിൽ ഒന്നിച്ചുണ്ടാകാറുള്ള വസ്തുക്കളെ സംയോജിപ്പിക്കുകയും (മനുഷ്യ ശരീരത്തിൽ നിന്ന് കാലുകളും മത്സ്യത്തിൽ നിന്ന് അതിന്റെ വാലും) വിയോജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ധാരണ അബദ്ധമാകുന്നത്. അതുകൊണ്ട് മത്സ്യകന്യകയെന്ന ആശയം ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം വികലമാക്കപ്പെട്ടതാണെന്നു മാത്രം .
“പൊതുവിൽ എട്ട്” എന്നതുപോലുള്ള സംഗതികളോ, ദ്വിമാനവസ്തുക്കളോ പ്രകൃതിയിൽ ഇല്ലെന്നത് ശരിയാണ്.പക്ഷെ,തേനീച്ചയുടേയോ പരുന്തിന്റേയോ ആനയുടേയോ സാമാന്യസവിശേഷതകൾ മാത്രം അടങ്ങിയ ജീവികളും ലോകത്തിൽ ഇല്ലല്ലൊ. ഇവയിൽ ഓരോന്നും വ്യക്തമായ രൂപത്തോടുകൂടിയ പ്രത്യേകം പ്രത്യേകം ജന്തുജീവികളാണ്. എന്നാൽ,ഒരു ജന്തുവിനെക്കുറിച്ചുള്ള ധാരണയിൽ ഒരു ആനയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഒരു പഴത്തിനേപ്പറ്റിയുള്ള ധാരണയിൽ ഒരു ആപ്പിളിന്റെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഈ ധാരണ ആനയുടെ ചില ചില സവിശേഷതകൾ (മറ്റു ജന്തുക്കളുടേയും) പ്രതിഫലിപ്പിക്കുന്നില്ലെന്നോ, ആപ്പിളിന്റെ ചില ചില സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നില്ലേന്നോ ഒരു വിധത്തിലും അർത്ഥമാകുന്നതേയില്ല. ഒരു ധാരണയുടെ പ്രത്യേകത തന്നെ അതു ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്; ചില ചില സവിശേഷതകൾ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഗണിതശാസ്ത്രധാരണകളുടേയും സ്ഥിതി ഇതു തന്നെയാണ്. “എട്ട്” എന്ന ധാരണ സാധനങ്ങളുടെ പരിമാണാത്മകവശങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്; മറ്റു വശങ്ങൾ അതു കണക്കാക്കുന്നതേയില്ല. “ഒരു സമതലം” എന്നു പറയുമ്പോൾ ഒരു വസ്തുവിന്റെ മൂന്നാമത്തെ മാനവും മറ്റെല്ലാ വസ്തുതകളും അവഗണിച്ചുകൊണ്ട് അതിന്റെ രണ്ടു മാനങ്ങൾ മാത്രമേ പരിഗണനയിൽ വരുന്നുള്ളു.എങ്കിലും ഗണിതശാസ്ത്രധാരണകളുടെ ഈ “ഏകപക്ഷീയത”- ഒരു വിധത്തിൽ അത് ഏകപക്ഷീയം തന്നെയാണുതാനും - യഥാർത്ഥത്തിൽ നിലവിലുള്ള ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനമാണ് അവയെന്ന വസ്തുതയെ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല.
അടുത്തതായി നമുക്ക് നാമാവശേഷമായിക്കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ച് പരിചിന്തിക്കേണ്ടിവരുന്ന സ്ഥിതിഗതികളിലേക്ക് ശ്രദ്ധ തിരിക്കാം .ആത്മീയവാദത്തിന്റെ വീക്ഷണത്തിൽ തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു ആകത്തുകയാണ് ഈ പ്രപഞ്ചം; അതിനാൽ ഇപ്പോഴില്ലാത്ത ഒരു വസ്തു ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല. വൈരുദ്ധ്യവാദത്തിന്റെ വീക്ഷണത്തിലാകട്ടെ,പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ് പ്രപഞ്ചം. അതിനാൽ ആശയങ്ങൾ തയ്യാർ ചെയ്ത വസ്തുക്കളേക്കാൾ കൂടുതലായി പ്രക്രിയകളേയും കെട്ടുപാടുകളേയും ബന്ധങ്ങളേയുമാണ് പ്രതിഫലിപ്പിക്കുന്നത്. പത്തുകോടി സംവത്സരങ്ങൾക്കപ്പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള പുരോഗതിക്കിടയിൽ ഭൂമി പല അന്തരാള ഘട്ടങ്ങളിലും കൂടി കടന്നു പോന്നിട്ടുണ്ട്.ഈ ഘട്ടങ്ങൾ തമ്മിലുള്ള അന്വയങ്ങൾ - ഇപ്പോഴും പ്രാബല്യത്തിലുള്ള ഭൂരസതന്ത്രത്തിന്റേയും ഭൗമോർജ്ജതന്ത്രത്തിന്റേയും നിയമങ്ങൾ - മനസ്സിലാക്കികൊണ്ടും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലും ശാസ്ത്രജ്ഞർ കോടാനുകോടി വർഷങ്ങൾക്കപ്പുറത്തെ അതിന്റെ സ്ഥിതിയേപ്പറ്റി വിഭാവനം ചെയ്യുന്നു. മറ്റുചില ഉദാഹരണങ്ങൾ കൂടി നമുക്കു ഇവിടെ പരിശോധിക്കാം, വൈരുദ്ധ്യത്മക ബന്ധങ്ങൾ , ഭൗതികനിയമങ്ങൾ , മനസ്സിലാക്കിയതിന്ന് ശേഷം ത്‘സിയല്ക്കോവിസ്കി - അദ്ദേഹത്തിന്റെ കാലത്തും ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നു - ബഹിരാകാശയാത്രക്ക് വഴിവെക്കാവുന്ന ,(മനുഷ്യൻ ഈ നിയമങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ) വഴിവെച്ച,സംഭവപരമ്പരകളെ വിഭാവനം ചെയ്തു. മുതലാളിത്തസമുദായ വികാസത്തിന്റെ ചരിത്രപരമായ പ്രക്രിയയിലും - ഇതിന്റെ ഫലമായി മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട് - വ്യക്തമായി ബന്ധപ്പെട്ട ഘട്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ബന്ധങ്ങളേപ്പറ്റി പഠിക്കുകയും ,1860-1880 കാലത്തെ സമുദായത്തിന്റെ അവസ്ഥയിൽ നിന്ന് ആരംഭിക്കുകയും ചെയ്തുകൊണ്ട് അമ്പതോ നൂറോ സംവത്സരങ്ങൾക്ക്ശേഷം നടക്കാനിരിക്കുന്ന സഭവങ്ങളെ മാർക്സ് വിഭാവനം ചെയ്തു. ഭൂതത്തെ സംബന്ധിക്കുന്നതായാലും ശരി ഭാവിയെ സംബന്ധിക്കുന്നതായാലും ശരി, ഇതിലോരോ ഉദാഹരണത്തിലും ആളുകളുടെ ആശയങ്ങൾ മറ്റെല്ലാറ്റിലും ഉപരിയായി അതാത് കാലത്തുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ചിന്ത പ്രതിഫലനമല്ലെന്ന വാദത്തിനും നില്കക്കള്ളിയില്ലാതാകുന്നു.
ഭൗതികപ്രതിഭാസങ്ങൾ നമുക്ക് പുറത്താണ് നിലനില്ക്കുന്നത്.അവയുടെ പ്രതിഫലനങ്ങൾ ,“ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ, നമുക്കുള്ളിലും നിലനില്ക്കുന്നു” (ലെനിൻ,“സമാഹൃതകൃതികൾ”വാല്യം14,പേജ്69,90) അപ്പോൾ ചിന്തയും മസ്തിഷ്കവുമായുള്ള ബന്ധം എന്താണ്?
കരളും പിത്തരസവും തമ്മിലുള്ള ബന്ധം തന്നെയാണ് മസ്തിഷ്കവും ചിന്തയും തമ്മിലുള്ളതെന്നായിരുന്നു 19 -ആം നൂറ്റാണ്ടിലെ ജർമ്മൻ ശാസ്ത്രജ്ഞനായ കാറൽ ഫോഗ്റ്റ് ഇതിന്ന് നല്കിയ മറുപടി .എന്നാൽ പിത്തരസം അതിന്ന് ജന്മം നല്കുന്ന കരളിനെപ്പോലെതന്നെ പദാർത്ഥീയമാണ്, ഭൗതികമാണ്.ഫോഗ്റ്റ് പറയുന്നതിന്റെ അർത്ഥം.എന്നു പറഞ്ഞാൽ ബോധം പദാർത്ഥത്തിന്റെ ഒരു രൂപഭേദമാണ്; അത് പദാർത്ഥമാണ്.പദാർത്ഥം ബോധത്തിന്ന് പുറത്തുള്ളതാണെന്ന് നമുക്കറിയുകയും ചെയ്യാം.ബോധം പദാർത്ഥമാണെന്ന് സങ്കല്പിച്ചാൽ നമുക്ക് ഈ വിധം കൂടി പ്രസ്താവിക്കേണ്ടിവരും; “മനുഷ്യന്റെ ബോധത്തിന്ന് പുറത്തുള്ളതാണ് ബോധം” ഈ പറയുന്നത് അർത്ഥമില്ലാത്തതാണ്.ഫോഗ്റ്റിന്റെ നിഗമനം എത്ര അസംബന്ധമാണെന്ന് കാണിക്കാൻ ഇതു മാത്രം മതി. ഈ നിഗമനത്തേയാണ് എംഗൽസ് വൈകൃതഭൗതികവാദം എന്ന് വിശേഷിപ്പിച്ചത്.
ആശയവാദികളും ഭൗതികലോകത്തെ ബോധമാക്കി ചുരുക്കുന്നുണ്ട്.അപ്പോൾ അവർ പറയുന്നതും ഫോഗ്റ്റ് പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
“ചിന്ത ഭൗതികമാണെന്ന് പറയുന്നത് ഒരു പിഴച്ച ചുവടുവെപ്പായിരിക്കും ,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മിൽ കൂട്ടിക്കുഴുക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിൻ അതേകൃതി വാല്യം 14, പേജ് 244) എന്ന് ലെനിൻ പറഞ്ഞത് യാദൃശ്ചികമല്ല.ജന്തു ജീവികൾക്ക് മാത്രമല്ല അചേതന വസ്തുക്കൾക്കും ചിന്ത അല്ലെങ്കിൽ കുറഞ്ഞപക്ഷം സംവേദനം ഉണ്ടെന്ന് 17-൧൮ - ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ പലേ തത്വചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ജൈവപ്രകൃതിയും അജൈവപ്രകൃതിയും തമ്മിലുള്ള ,മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളേപ്പറ്റി അന്ന് അവർക്ക് വലിയ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം .കല്ലിന് പോലും സംവേദനമുണ്ടെന്ന് അപ്പോൾ സമ്മതിക്കേണ്ടിവരും. സചേദനവും അചേതനവുമായിട്ടുള്ള വസ്തുക്കൾ തമ്മിൽ ,യാതോരു അതിർത്തി വരമ്പും കാണാതിരിക്കുകയും, അജൈവത്തിൽ നിന്ന് ജൈവപ്രകൃതിയിലേക്കുള്ള മാറ്റത്തെ പുതുതായ എന്തിന്റേയെങ്കിലും ആവിർഭാവമായി കണക്കാക്കാതെ പഴയ എന്തിന്റേയോ ഒരു വകഭേദമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്ന ഈ തത്വസംഹിത ഭൂതജീവിവാദം (hylozolsm) എന്നപേരിയലറിയപ്പെടുന്നു.
അചേതനത്തിൽ നിന്ന് ചേതനത്തിലേക്കുള്ള മാറ്റത്തിൽ പഴയതിന്റെ വെറുമൊരു വകഭേദമല്ല അന്തർഭവിച്ചിട്ടുള്ളതെന്നും,മറിച്ച് തികച്ചും നൂതനമായ ഒന്നിന്റെ ,സംവേദനത്തിന്റെ -“നിശ്ചിത രീതിയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തിന്റെ നിശ്ചിത പ്രക്രിയകളുമായി മാത്രമേ അതിന്ന് ബന്ധമുള്ളൂ” (ലെനിൻ അതേകൃതി പേജ് 46) അങ്ങിനെ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത പദാർത്ഥത്തിന്ന് സംവേദക്ഷമതയില്ല- ആവിർഭാവമാണ് അതിലുൾക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന വൈരുദ്ധ്യാത്മകവീക്ഷണത്തിലൂടെ ലെനിൻ ഭൂതജീവി വാദികളുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചു.മനസ്സിനേയും പദാർത്ഥത്തേയുമൊന്നായി കാണുന്ന അഭിപ്രായം പോലെ തന്നെ അവ തമ്മിലുള്ള വൈജാത്യത്യത്തെ കുറച്ചുകാണുന്ന അഭിപ്രായവും ലെനിൻ തള്ളിക്കളഞ്ഞു .തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമേ ഈ വിത്യാസം കേവലമായിട്ടുള്ളുവെന്ന സംഗതി അദ്ദേഹം ഊന്നിപ്പറഞ്ഞു.
പദാർത്ഥവും ബോധവും തമ്മിൽ പൊതുവായ യാതൊന്നും തന്നെയില്ലെന്ന രീതിയിൽ ആത്മീയവാദപരമായ രീതിയിലല്ല ഇതിനെ ധരിക്കേണ്ടത് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. “പ്രാഥമികമായിട്ടുള്ളതും ദ്വിതീയമായിട്ടുള്ളതും എന്തെന്ന ജ്ഞാനമീമാംസീയപ്രശ്നത്തിന്റെ...നാലതിരുകൾക്കുള്ളിൽ മാത്രമേ പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് കേവലമായ പ്രാധാന്യമുള്ളൂ” ലെനിൻ ചൂണ്ടിക്കാട്ടി.“ ഈ അതിരുകൾക്ക് പുറത്ത് ഈ പ്രതിപക്ഷതയുടെ ആപേക്ഷികസ്വഭാവം തർക്കമറ്റ സംഗതിയാണ്” (ലെനിൻ അതേകൃതി,പേജ്,147)
(.അടുത്ത പോസ്റ്റിൽ ഈ ലേഖനത്തിന്റെ തുടർച്ച :- “ 2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ് ”.)
ലേബലുകള്‍:
രാഷ്ട്രീയം
2011 ജനുവരി 19, ബുധനാഴ്‌ച
സ്ഥലവും കാലവും
1,സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്‍ക്കാനാവുമോ?
ഓരോ ഭൗതികവസ്തുവിനും അതിന്റേതായ ആകൃതിയുണ്ട്;ത്രിമാനാകൃതിയിലുള്ള അതിന്ന് ഇരിക്കാന്‍ കുറേസ്ഥലം വേണം;മറ്റുവസ്തുക്കളില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലും ,ഒരു നിശ്ചിതകോണത്തിലുമാണ് അതിരിക്കുന്നത്.ഭൗതികവസ്തുക്കളുടെ ഈ സഹവര്‍ത്തിത്വ ബന്ധങ്ങള്‍ സ്ഥാനിക രൂപങ്ങളും ബന്ധങ്ങളും എന്ന പോരിലാണ്,അഥവാ സ്ഥലം എന്നപേരിലാണ് അറിയപ്പെടുന്നത്. ഭൗതിക വസ്തുക്കളുടെ ആവര്‍ത്തനം അഥവാ ഏകകാലത്തുള്ള അവയുടെ ആവിര്‍ഭാവം ,ഓരോന്നിന്റേയും കാലയളവ്,സംഭവ പരമ്പരകളുടെ പുറകോട്ടടിക്കാനാവാത്ത സ്വഭാവം -അതിന്നാകട്ടെ ഒരേ ഒരു പരിണാമവും ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് എന്ന ഒരേ ഒരു ഗതിയും മാത്രമേ ഉള്ളു -എന്നീ ഭൗതികപ്രതിഭാസബന്ധങ്ങളെല്ലാം തന്നെ കാലികബന്ധങ്ങള്‍ അഥവാ സാമയികബന്ധങ്ങള്‍ എന്നപേരിലും അറിയപ്പെടുന്നു.
സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ?
പദാര്‍ത്ഥത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നവരുടെ മുമ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണിത്.മനസ്സ് ഒഴിച്ചാല്‍ പിന്നെ യാതൊന്നും നിലവിലില്ലെന്ന് കരുതുന്ന ആത്മനിഷ്ട ആശയവാദികള്‍ പറയുന്നത് സ്ഥലകാലങ്ങള്‍ മനുഷ്യമനസ്സില്‍ മാത്രം ഉള്ള ഒരു സംഗതിയാണെന്നാണ്. എന്നാല്‍ ,പദാര്‍ത്ഥം ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെന്ന വസ്തുതയെ ഒരിക്കലും ചോദ്യം ചെയ്യാത്തവര്‍ കരുതുന്നത് പദാര്‍ത്ഥത്തെ പോലെ തന്നെ എല്ലാ ഭൗതികപ്രതിഭാസങ്ങളും മനുഷ്യന്റെ ബോധത്തിന്ന് പുറത്ത് സ്ഥലകാലപരിധിക്കുള്ളില്‍ നിലനില്ക്കുന്നുവെന്നാണ്.
സ്ഥലകാലങ്ങള്‍ക്ക് പുറത്ത്, പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ എന്ന പ്രശ്നം ആദ്യമായി ഉന്നയിച്ചത്,18- ആം നൂറ്റാണ്ടില്‍ ,ഇമ്മാനുവല്‍ കാന്റ് (1724-1804) എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്.നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സില്‍നിന്ന് വ്യതിരിക്തമായും അതില്‍നിന്ന് സ്വതന്ത്രമായും നിലനില്ക്കുന്നുവെന്നു അദ്ദേഹം അംഗീകരിച്ചു.“ഞാന്‍ നിലനില്ക്കുന്നു എന്നതിനേപ്പറ്റി എനിക്കെത്രബോധ്യമുണ്ടോ,അത്രതന്നെ എനിക്ക് ബോധ്യമുള്ള സംഗതിയാണ് എനിക്കു പുറത്ത് വസ്തുക്കളുണ്ടെന്നത്” ( “കേവലബുദ്ധിയുടെ വിമര്‍ശനം”,ലണ്ടന്‍,1930,പേജ്XL1) അദ്ദേഹം എഴുതുകയുണ്ടായി.
സ്ഥാനികവും കാലികവുമായ ബന്ധങ്ങള്‍ വസ്തുക്കളില്‍ സ്വതസിദ്ധമായിട്ടുള്ളതാണെങ്കിലും,അവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ,അനുഭവത്തിലൂടെ മാത്രമേ,നമുക്കതിനേപ്പറ്റി മനസ്സിലാക്കാന്‍ കഴിയു എന്ന് കാന്റ് വാദിച്ചു.ഇതിനിടയില്‍ “....ഇവയെ താരതമ്യപ്പെടുത്തുകയോ അന്വയിക്കുകയോ വേര്‍പെടുത്തുകയോ ചെയ്യുന്നതിനും,അങ്ങിനെ നമ്മുടെ ഇന്ദ്രിയാനുഭൂതികളുടെ.അസംസ്കൃതവിഭവത്തെ സംസ്കരിക്കുന്നതിനുംവേണ്ടി ഈ വസ്തുക്കള്‍ നമ്മുടെ ബോധേന്ദ്രിയങ്ങളെ ബാധിക്കുകയും ഭാഗികമായി സ്വയം തന്നെ പ്രതിച്ചായകള്‍ സൃഷ്ടിക്കുകയും ഭാഗികമായി നമ്മുടെ ഗ്രഹണശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു...” (അതേകൃതി,പേജ്,1)
അനുഭവമാണ് വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പ്പത്തിന്റെ ഉറവിടം. ഒരു തരത്തില്പെട്ട എല്ലാ വസ്തുക്കളും നിരീക്ഷിക്കാന്‍ അസാദ്ധ്യമാണ് (ഉദാഹരണത്തിന്ന്,ദ്രാവകങ്ങളില്‍ മുങ്ങിക്കിടക്കുന്ന സാധനങ്ങള്‍) അതിനാല്‍ നാം എത്ര വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ആ അനുഭവത്തില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു സാര്‍വ്വത്രികനിയമം ഉണ്ടാക്കാന്‍ പറ്റില്ല.ഉദാഹരണത്തിന്ന്, ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന എല്ലാ വസ്തുക്കളും സമ്മര്‍ദ്ദത്തിന്ന് വിധേയമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. ഈ അനുഭവത്തില്‍ നിന്ന് ഭാഗികമായ ഒരു നിഗമനത്തില്‍ എത്താനേ നമുക്ക് കഴിയൂ; സമ്മര്‍ദ്ദത്തിന്ന് വിധേയമാകാത്ത ചില വസ്തുക്കള്‍ കണ്ടെന്ന് വന്നേക്കാം .അതിനാല്‍, “വളരെ കര്‍ശനവും കേവലവുമായ രീതിയില്‍ സാര്‍വ്വത്രികത അവകാശപ്പെടുന്നതാണ് ഒരു തീര്‍പ്പ് എങ്കില്‍, അതായത് അതില്‍ കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലെങ്കില്‍ അത് അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതല്ലെന്ന് പറയേണ്ടി വരും...”( അതേകൃതി,പേജ്,3) സ്ഥലത്തെ സബന്ധിച്ച ജ്യാമീതീയമായ നമ്മുടെ തീര്‍പ്പുകള്‍ (ഉദാഹരണത്തിന്ന് ഒരു ഋജുരേഖയാണ് രണ്ടുബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ വര എന്നത്) യാതൊരു നീക്കുപോക്കിനും അവകാശമില്ലാത്ത സാര്‍വ്വര്‍ത്രികനിയങ്ങളായിട്ടാണ് സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത്.കാലത്തെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകളും അത്പോലെതന്നെ നീക്കുപോക്കിന് ഇടമില്ലാത്ത നിയമങ്ങളായിട്ടാണ് കരുതിപ്പോന്നിട്ടുള്ളത്.അതിനാല്‍ ഈ തീര്‍പ്പുകള്‍ അനുഭവത്തി നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ല. അങ്ങിനെ, സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ അനുഭവത്തെ നിദാനമാക്കിയുള്ളതല്ലെങ്കില്‍, അവയുടെ ഉറവിടം മനസ്സിന്ന് പുറത്തല്ല.അകത്താണ് എന്നത് വളരെ വ്യക്തമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ ആലോചനയുടെ രൂപത്തില്‍ സ്വതേ മനസ്സിലുള്ളതാണെന്ന് സാരം; യഥാര്‍ത്ഥത്തില്‍ ആലോചനയോ നിരീക്ഷണമോ അനുഭവമോ നടക്കുന്നതിന്ന് മുമ്പ് തന്നെ ഈ രൂപങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും
തന്റെ ആശയം തെളിയിക്കാന്‍ കാന്റ് ഇപ്രകാരം കൂടി പറയുകയുണ്ടായി.സര്‍വ്വതും അപ്രത്യക്ഷമായി എന്ന് സങ്കല്പിക്കുക;അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ശൂന്യത മാത്രമായിരിക്കും. എന്നാല്‍ സാധനങ്ങള്‍ മാത്രമല്ല,അവയിരുന്ന സ്ഥലവും കൂടി അപ്രത്യക്ഷമായി എന്ന് സങ്കല്പ്പിക്കാന്‍ ശ്രമിക്കുക;അത് അസാദ്ധ്യമാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.സംഭവങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് സങ്കല്പിക്കാന്‍ പറ്റും പക്ഷെ,സമയംതന്നെ തിരോഭവിച്ചുവെന്ന് സങ്കല്പ്പിക്കാന്‍ സാദ്ധ്യമല്ല.അതിനാല്‍,സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മനസ്സില്‍ സ്വതവേ ഉള്ളതും,എത്രതന്നെ ശ്രമിച്ചാലും തുടച്ചുമാറ്റാനാവാത്ത രീതിയില്‍ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥലകാല സങ്കല്പങ്ങള്‍ മനസ്സില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണ്,നിരീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ശരി,നിരീക്ഷണത്തിന്ന് മുമ്പ് അവിടെ സ്ഥാനംപിടിച്ചിട്ടുള്ളവയാണ് അവ.
സ്ഥലകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍ക്ക് സമമായ യാതൊന്നും തന്നെ യഥാര്‍ത്ഥലോകത്തില്‍ ഇല്ലെന്നും ,വാസ്തവത്തില്‍ ,വസ്തുനിഷ്ടമായി നിലനില്ക്കുന്ന ബന്ധങ്ങളേയോ വസ്തുക്കളേയോ അല്ല.പ്രത്യുത മനസ്സില്‍ മാത്രം നിലനില്ക്കുന്ന ആശയപരമായ ബന്ധങ്ങളേയാണ് ഈ സങ്കല്പങ്ങള്‍ വ്യക്തമാക്കുതെന്നുമുള്ള കാന്റിന്റെ വാദം അദ്ദേഹത്തെ ആത്മനിഷ്ട ആശയവാദിയാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒരു മൂക്ക്കണ്ണടപോലെയാണ്;അതില്‍ കൂടി സാധനങ്ങള്‍ നോക്കികാണുകയാണ് നാം ചെയ്യുന്നത്,നമ്മുടെ ബോധത്തിന്ന് പുറത്ത് സ്ഥലമോ കാലമോ ഇല്ല.ഈ വിധത്തില്‍ ,പദാര്‍ത്ഥം സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്ക്കുന്നുവെന്ന നിഗമനത്തിലാണ് കാന്റ് ചെന്നെത്തുന്നത്.
അനുഭവത്തില്‍ നിന്ന്,ആലോചനയില്‍ നിന്ന്,സാര്‍വത്രികമായ തീര്‍പ്പുകളില്‍ എത്താന്‍ പറ്റില്ലെന്ന കാന്റിന്റെ വാദം ശരിയാണ്.എങ്കിലും അനുഭവം എന്നു പറയുന്നത് വെറും നിഷ്ക്രിയമായ ആലോചന അല്ല; അത് വസ്തുക്കളെ സജീവമായി സ്വാധീനിക്കുകയും തന്മൂലം സാര്‍വത്രികങ്ങളായ തീര്‍പ്പുകള്‍ സാധൂകരിക്കുന്നതിന് സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
സ്ഥലകാലങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗണിതശാസ്ത്രപരമായ തീര്‍പ്പുകള്‍ക്ക് മറ്റു ശാസ്ത്രീയതീര്‍പ്പുകള്‍ക്കില്ലാത്ത - ഇവ അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് കാന്റ് തന്നെ സമ്മതിക്കുന്നുണ്ട് - സാര്‍വ്വത്രികതയുണ്ടെന്നാണ് കാന്റ് പറയുന്നത്.എന്നാല്‍,ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും മറ്റും കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളും പൊതുസ്വഭാവമുള്ളവയാണല്ലൊ.കാന്റ് വിശ്വസിച്ചിരുന്നത് പോലെ ജ്യാമിതിയിലേയും (പൊതുവില്‍ ഗണിത ശാസ്ത്രത്തിലെ) മറ്റുശാസ്ത്രങ്ങളിലേയും ധാരണകള്‍ക്കിടയില്‍ യാതൊരുവിടവും ഇല്ല.ഉദാഹരണത്തിന്ന് ,ഒരു ബിന്ദുവിനെ ഒരു കടലാസ്സ് തുണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു കുത്ത് ആയും ,ഒരു ഋജുരേഖയെ അറ്റത്ത് ഭാരം തൂക്കിയിട്ട് പിരിമുറുക്കം കൊടുത്ത ഒരു നൂലായും,ഒരു സമതലത്തെ ഒരു കണ്ണാടിയുടെ ഉപരിതല മായും ആയിട്ടാണല്ലൊ നാം സങ്കല്പിക്കുന്നത്.സ്ഥലത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങള്‍ നാം കണ്ടതോ അനുഭവിച്ചതോ ആയ സംഗതികളുടെ ദൃശ്യപ്രതിച്ഛായകളാണ്.
സ്ഥല സംബന്ധമായ ധാരണകള്‍ക്ക് രൂപം നല്‍കവേ ജ്യാമിതി ഭൗതികവസ്തുക്കളുടെ ചില ചില ഗുണങ്ങളും ബന്ധങ്ങളും പ്രത്യേകിച്ച് എടുത്ത് കാട്ടുകയും മറ്റു ഗുണ - ബന്ധങ്ങളെയാകെ അവഗണിക്കുകയും ചെയ്തതായി നമുക്ക് കാണാം.ജ്യാമിതീയ ചിത്രങ്ങള്‍ (figures) ക്ക് ഉള്‍ക്കനമോ നിറമോ താപമോ ഇല്ല .ജ്യമിതീയധാരണകളില്‍ സ്ഥാനികസവിശേഷതകള്‍ തന്നെ ഒരു പ്രത്യേക രീതിയിലാണ് പ്രതിഫലിക്കപ്പെട്ടിട്ടുള്ളത്.സുപ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിന്റെ (ഏതാണ്ട് ബി സി 300) കൃതികളില്‍ ഒരു ബിന്ദുവിനെ സ്ഥാനം മാത്രമുള്ളതും മാനങ്ങള്‍ ഇല്ലാത്തതുമായ ഒന്നായാണ്നിര്‍വചിച്ചിട്ടുള്ളത്; ഒരു വരയെ നീളം എന്ന ഒരു മാനം മാത്രമുള്ളതായും,പരപ്പായ ഉപരിതലത്തെ നീളം ,വീതി എന്നീ രണ്ട് മാനങ്ങളോടുകൂടിയതായും അദ്ദേഹം വിവരിച്ചിരിക്കുന്നു. നമുക്ക് ഇത് ശരിക്കും മനസ്സിലാകുമെങ്കിലും മനസ്സില്‍ ചിത്രീകരിക്കാന്‍ പറ്റില്ല. ഒരു കുത്ത്,നൂല്‍ ചരട്,കണ്ണാടി എന്നിവയിലേതെങ്കിലുമായിട്ടാണ് നാം ഈ ധാരണകളെ മനസ്സില്‍ സങ്കല്പിക്കുന്നത്.എന്നാല്‍ സ്ഥലം (സ്പേസ്) സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ വസ്തുക്കളുടെ വാസ്തവിത്തിലുള്ള സ്ഥാനിക ബന്ധങ്ങളും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, മറ്റെല്ലാ ശാസ്ത്രീയധാരണകളേയും പോലെ ജ്യാമിതിയധാരണകളും നമ്മുടെ സങ്കല്പങ്ങളേക്കാള്‍ സമഗ്രവും കണിശമുള്ളതുമാണെന്നേടത്തോളം,അവയും വ്യതിരിക്തമായിട്ടുള്ളതാണ്.
എന്നുവരികിലും ,പൂര്‍വ്വാനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവല്‍ക്കരണങ്ങളായതിനാല്‍ ജ്യാമിതീയധാരണകളും വാസ്തത്തിലുള്ള സ്ഥാനീയബന്ധങ്ങളുടെ ഏകദേശപ്രതിഫലനങ്ങള്‍മാത്രമാണ്.ജ്യാമിതീയധാരണകള്‍ വസ്തുക്കളുടെ അപൂര്‍വ്വം ചില സ്ഥാനികബന്ധങ്ങളും ഗുണങ്ങളും മാത്രമേ കണക്കിലെടുക്കുന്നുള്ളുവെന്നതിനാല്‍ - മറ്റു ബന്ധങ്ങളേയും ഗുണങ്ങളേയുമാകെ അവ അവഗണിക്കുകയാണ്‌ചെയ്യുന്നത് - നമ്മുടെ മുമ്പിലുള്ള പരികല്പനകളില്‍ നിന്ന് യുക്തിസഹമായ മറ്റു പരികല്പനകളിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതാണ്.പരീക്ഷണാധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളില്‍ ഓരോ പരികല്പനയും പുതിയ തെളിവുകള്‍ക്കനുസരിച്ച് കൂടുതല്‍ കണിശവും കുറ്റമറ്റതുമാക്കേണ്ടതാണ്. ജ്യാമിതിയെ സംബന്ധിച്ചിടത്തോളവും - ജ്യാമിതിയിലെ പ്രമേയങ്ങള്‍ വസ്തുഗുണങ്ങള്‍ വളരെ വളരെ കണിശമായി വിവരിക്കുന്നില്ല ;ഏകദേശരൂപത്തില്‍ മാത്രമേ അവ വിവരിക്കപ്പെടുന്നുള്ളു -ഇത് ശരിയാണ്;മറ്റെല്ലാ ശാസ്ത്രസിദ്ധാന്തങ്ങളേയും പോലെ അവയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കപ്പെടുന്നതനുസരിച്ച് സ്പുടം ചെയ്യേണ്ടതാണ്.
ജ്യാമിതിയിലെ തീര്‍പ്പുകളും പരിശേധനകള്‍ക്കും തിരുത്തലിനും വിധേയമാണെന്നും സ്ഥലത്തെ (സ്പേസ്) സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ക്ക് “കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലാത്ത സാര്‍വ്വത്രികത ” അവകാശപ്പെടാനാവില്ലെന്നും എന്‍ ഐ ലൊബച്ചൊവിസ്കിയും (1826) ജീ റീമനും (1854)കണ്ടുപിടിച്ച പുതിയ ജ്യാമിതികള്‍ തെളിയിച്ചു.ഒരു തലത്തിലുള്ള ഒരു ബിന്ദുവിലൂടെ അതേ തലത്തിലുള്ള മറ്റൊരു ഋജുരേഖക്ക് സമാന്തരമായി ഒരൊറ്റ ഋജുരേഖയേ വരക്കാന്‍ കഴിയൂ ( മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിതബിന്ദുവിലൂടെയുള്ള നിര്‍ദ്ദിഷ്ഠ വരക്ക് സമാന്തരമായി ഒരു വര മാത്രമേയുള്ളു ) എന്ന അഭിഗൃഹീതത്തിന്ന് ( postulate) ലൊബചേവ്സ്കിയുടെ ജ്യാമിതിയില്‍ യാതൊരു വിലയുമില്ല. ഇതിനിടയില്‍ ഈ ജ്യാമിതിയുമായിപൊരുത്തപ്പെടുന്ന യഥാര്‍ത്ഥവസ്തുക്കള്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആപേക്ഷികതാസിദ്ധാന്തം സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ഇതിലും ഗണ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്ഥലകാലങ്ങളേക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും തീര്‍പ്പുകളിലും ഇത്ര മൗലികമായ മാറ്റത്തിന്‍ കാരണം നമ്മുടെ അനുഭവത്തിലുള്ള വര്‍ദ്ധനവാണെന്ന് വ്യക്തമാണല്ലോ.
ഈ ധാരണകള്‍ അനുഭവത്തില്‍ വേരൂന്നിയിട്ടുള്ളതല്ലെന്നുള്ള കാന്റിന്റെ ആശയത്തേയും ,അതുപോലെതന്നെ,മനസ്സില്‍ നിന്നാണ്,യഥാര്‍ത്ഥലോകത്തില്‍ നിന്നല്ല അവയുടെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ നിഗമനത്തേയും ഖണ്ഡിക്കുന്നതിനുള്ള ഒരു ഉത്തമോദാഹരണമാണിത്. വസ്തുക്കള്‍ നമ്മളില്‍നിന്ന് വ്യതിരിക്തമായി നിലനില്ക്കുന്നു എന്ന ആശയം അവയുടെ വസ്തുനിഷ്ടമായ നിലനില്പിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ -ഈ ആശയം വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത് -( കാന്റും ഇത് സമ്മതിക്കുന്നുണ്ട്) അതുപോലെ തന്നെ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുതന്നെ ലഭിച്ച സ്ഥലകാലങ്ങളേക്കുറിച്ചുള്ള ധാരണകളും ഭൗതികപ്രതിഭാസങ്ങളുടെ വസ്തുനിഷ്ടമായി നിലനില്ക്കുന്ന സ്ഥാനിക-കാലികഗുണങ്ങളേയും ബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം.
സ്ഥലകാലങ്ങളേക്കുറിച്ചുള്ള ആശയവാദപരമായ ധാരണയെ ഖണ്ഡിക്കുന്ന പ്രായോഗികാനുഭവങ്ങള്‍ അവയെ സബന്ധിച്ച ഭൗതികവാദപരമായ ധാരണയെ ശരിവെക്കുകയാണ് ചെയ്യുന്നത്.ഭൗതികവാദമനുസരിച്ച് ,സ്ഥലകാലങ്ങളെപ്പറ്റിയുള്ള സംവേദനത്തിന്നും സങ്കല്പത്തിനും ധാരണക്കും പുറമെ ,മനുഷ്യന്റെ ബോധമനസ്സിന് വെളിക്ക് നിലനില്ക്കുന്ന സ്ഥാനിക - കാലികഗുണങ്ങളും ബന്ധങ്ങളുമുണ്ടു.എല്ലാ ഭൗതിക പ്രതിഭാസങ്ങളിലും സ്വതവേയുള്ളതാണ് ഈ ബന്ധങ്ങള്‍.സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ അസ്തിത്വത്തിന്റെ സാര്‍വ്വത്രിക രൂപങ്ങളാണ്.
ഭതികവാദപരമായ ഈ വീക്ഷണത്തിന്ന് അടിസ്ഥാനം എന്താണ്? ഒന്നാമതായി,മനുഷ്യന്റെ മനസ്സില്‍ നിന്നും ഇച്ഛയില്‍ നിന്നും സ്വതന്ത്രമായിട്ടാണ് അവബോധങ്ങള്‍ നടക്കുന്നത്.ബോധമനസ്സിന്ന് വെളിക്ക് നിലനില്ക്കുന്ന വസ്തുക്കളാണ് അവബോധങ്ങള്‍ ഉണ്ടാക്കുന്നതെന്നകാര്യം അംഗീകരിക്കാന്‍ കാന്റ് ഉള്‍പ്പെടേയുള്ള മിക്ക തത്വചിന്തകരേയും നിര്‍ബ്ബന്ധിതരാക്കുന്ന സംഗതികളില്‍ ഒന്നാണിത്.
രണ്ടാമതായി,സ്ഥലകാലപരിധിക്കുള്ളില്‍ മാത്രം നടക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ നിന്നാണ് പ്രകൃതിയേപ്പറ്റി നമുക്ക് ഏറ്റവും ആധികാരികമായ വിജ്ഞാനം കൈവരുന്നത്.ഭൂമിയുടെ പുറം തോടിന്റെ പാളികളുടെ സ്ഥാനികനിലയേയും ഭൂഖണ്ഡങ്ങളുടെ കിടപ്പിനേയും മറ്റും പറ്റിയും മാറി മാറി വന്നിട്ടുള്ള ജിയോളജിയ യുഗങ്ങളുടെ ദൗര്‍ഘ്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു വെങ്കില്‍ ഭൂഗര്‍ഭശാസ്ത്രത്തിന്റെ ( ജിയോളജിയുടെ )സ്ഥിതി എന്താകുമായിരുന്നു? വിദ്യുത്കാന്തികമേഖലകളുടെ സ്ഥാനിക കിടപ്പിനേപ്പറ്റിയും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് സ്ഥലകാലങ്ങളിലുള്ള ഗതിയേപ്പറ്റിയുള്ള വിവരങ്ങള്‍ തട്ടിക്കഴിച്ചാല്‍ പിന്നെ വിദ്യുത്കാന്തികസിദ്ധാന്തത്തില്‍ എന്താണ് ശേഷിക്കുക.? യഥാര്‍ത്ഥലോകത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന സ്ഥലകാല ധാരണകള്‍ കൂടാതെ പ്രകൃതിശാസ്ത്രത്തിന്ന് നിലനില്ക്കാനാവില്ല.
മൂന്നാമതായി,ജന്തുക്കള്‍ പ്രകൃതിയിലുള്ള സ്ഥാനിക-കാലികബന്ധങ്ങളുമായി തങ്ങളുടെ പ്രവൃത്തികളെ കോര്‍ത്തിണക്കുന്നുണ്ടെന്ന് അവയുടെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. മനസ്സിന് വെളിക്ക് സ്ഥലകാലങ്ങളില്ലെന്ന് പറഞ്ഞിരുന്ന മാഹ് പോലും അത്രയും കാര്യം സമ്മതിച്ചു. ചുറ്റുപാടുകളനുസരിച്ച് ഒത്തിണങ്ങുന്നതിനു പറ്റിയ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ പ്രദാനം ചെയ്യുന്ന “..ഗതിനിര്‍ണ്ണയസംവേദനക്രമങ്ങളാണ് സ്ഥലകാലങ്ങള്‍ (”ചരിത്ര-വിമര്‍ശനവീക്ഷണത്തില്‍നിന്ന് ബലതന്ത്ര വികാസത്തേക്കുറിച്ച് ഏണസ്റ്റ് മാഹ് നടത്തിയ നിരൂപണം “ലൈപ്സിഗ്,1897,പേജ്498) എന്ന് അദ്ദേഹം എഴുതി.ഇത് തീര്‍ച്ചയായും മനുഷ്യര്‍ക്കും ബാധകമായിട്ടുള്ളതാണ്. ”മനുഷ്യന് ജീവശാസ്ത്രപരമായി സോദ്ദേശകരമായ ഒരു ഗതിനിര്‍ണ്ണയം നല്‍കാന്‍ സ്ഥലകാലസംവേദനങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ സംവേദനങ്ങള്‍ മനുഷ്യനു പുറത്തുള്ള ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം, ലെനിന്‍ എഴുതി;“ മനുഷ്യനു അവന്റെ ചുറ്റുപാടുകളേപ്പറ്റി വസ്തുനിഷ്ടമായി ശരിയായ ഒരു ധാരണ നല്‍കാന്‍ അവന്റെ സംവേദനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ചുറ്റുപാടുകളുമായി ജീവശാസ്ത്രപരമായി ഇണങ്ങിച്ചേരാന്‍ അവന് സാധിക്കുമായിരുന്നില്ല.” (ലെനിന്‍.സമാഹൃതകൃതികള്‍ വാല്യം 14,പേജ്178)
നാലാമതായി, മനുഷ്യന്‍ ( മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി )ആവശ്യാനുസൃതം ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തി എടുക്കുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ സ്ഥലകാലങ്ങളേക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ധാരണകള്‍ യഥാര്‍ത്ഥവസ്തുക്കള്‍ തമ്മില്‍ വസ്തുനിഷ്ടമായി നിലവിലുള്ള ബന്ധങ്ങളുടെ ശരിയായപ്രതിഫലനം ആയിരുന്നില്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിന് അവയെ ആശ്രയിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.
2,പദാര്‍ത്ഥത്തിന്ന് പുറത്ത് സ്ഥലകാലങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?
പരമാണുക്കളില്‍ നിന്ന് സ്വതന്ത്രമായി അനന്തമായ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്,ഈ ശൂന്യതയിലാണ് പരമാണുക്കള്‍ നീങ്ങുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഭൗതികവാദിയായ ഗസ്സേന്ദി ഏഴുതിയത് പോലെ പരമാണുക്കള്‍ക്ക് പുറത്തു കാലം മാത്രമാണുള്ളത്; കാലം വസ്തുക്കളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കാരണം വസ്തുക്കള്‍ നിലവിലുണ്ടായാലും ഇല്ലെങ്കിലും, അവ ചലിച്ചാലും ഇല്ലെങ്കിലും കാലം ഒരേപോലെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് യാതൊരു മാറ്റത്തിനും വിധേയമല്ല.സ്ഥലകാലങ്ങള്‍ എന്നത് വസ്തുനിഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന മിക്ക തത്വ ചിന്തകരുടേയും (പ്രാചീനകാലത്തെ തത്വജ്ഞാനികള്‍ മുതല്‍ 18-ആം ശതകത്തിലെ തത്വജ്ഞാനികള്‍ വരെ ) അഭിപ്രായം മേല്പറഞ്ഞ തരത്തിലുള്ളതായിരുന്നു.എങ്കിലും പദാര്‍ത്ഥത്തിന്ന് പുറത്ത് നിലനില്പില്ലാത്ത സ്ഥാനികബന്ധങ്ങളും ഗുണങ്ങളും വസ്തുക്കളില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണെന്നും ശൂന്യത എന്നൊന്ന് നിലവിലില്ലെന്നുമാണ് സമുന്നത ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ (384-322 BC) സമര്‍ത്ഥിച്ചിരുന്നത്
.“പ്രകൃതിക്ക് ശൂന്യതയെ ഭയമാണ് ”എന്നര്‍ത്ഥം വരുന്ന രീതിയിലാണ് മദ്ധ്യകാല യുഗങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ ഈ ആശയത്തെ വ്യാഖ്യാനിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഇതിന് നിദര്‍ശനമായി കണ്ടിരുന്നു.പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള ദ്രാവകം ശൂന്യത (കുഴലിലുള്ള ദ്രാവകത്തിന്റെ ലെവലിനും പിസ്റ്റനും ഇടക്കുള്ള വിടവ്) ഇല്ലാതാക്കാന്‍ വേണ്ടി അതിന്റെ തന്നെ ഭാരത്തെ തരണം ചെയ്തുകൊണ്ട് മുകളിലേക്ക് ഉയരുന്നു.സ്ഥലം (സ്പേസ്) പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന ആശയത്തെ 17-ആം നൂറ്റാണ്ടിലെ തത്വചിന്തകരായ ഡെക്കാര്‍ട്ടും ലൈബ്നിത് സും അനുകൂലിച്ചിരുന്നു.ശൂന്യത(vacuum) ക്ക് നിലനില്‍ക്കാ നാവില്ലെന്ന് വാദിച്ചുകൊണ്ട് ഡെക്കാര്‍ട്ട് എഴുതി :
“പ്രപഞ്ചത്തിലാകെ പദാര്‍ത്ഥമല്ലാതെ ...മറ്റൊന്നും ഇല്ല ”(Rene Descartes,"Les Principes de la Philosopie"റൂവാന്‍ ,1706,പേജ്92)) തൊട്ടടുത്തുള്ളവസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദം അഥവാ ആഘാതം പ്രേക്ഷണം ചെയ്യുന്നു. അത് ഞെടിയിടയില്‍ പ്രപഞ്ചത്തിലാകെ വ്യാപിക്കുന്നു. “ഏതെങ്കിലും പദാര്‍ത്ഥം ഇല്ലാത്ത യാതൊരുസ്ഥലവും ഇല്ല...”(GW Leibniz,"തെരഞ്ഞെടുത്ത തത്വശാസ്ത്ര കൃതികള്‍“,വാല്യം2 ലൈപ്സിഗ്,1915,പേജ്173) എന്ന് ലൈബ്നിത് സും എഴുതി.എങ്കിലും ശൂന്യത വാസ്തവത്തിലുള്ളതാണെന്ന് പല ശാസ്ത്രജ്ഞരും കരുതിയിരുന്നു.ക്ലാസിക്കല്‍ ബലതന്ത്രത്തിന്ന് ജന്മം നല്കിയ ഐസക്ക്ന്യൂട്ടന്‍ അവരിലൊരാളായിരുന്നു.കേവലമായ സ്പേസിലും-ജ്യോതിര്‍ഗോളങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടു ചലനമില്ലാത്ത ശൂന്യത - കേവലമായ കാലത്തിലും - പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി നിലനില്‍ക്കുന്നതും ഏതെങ്കിലും ഭൗതികപ്രക്രിയയാലോ സംഭവത്താലോ മാറ്റാനാവാത്തതുമായ തുടര്‍ച്ചയുടെ ഒരു ഒഴുക്ക് - അദ്ദേഹം വിശ്വസിച്ചിരുന്നു. ഇരുപതാം ശതകത്തിന്റെ ആരംഭഘട്ടം വരെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഈ ധാരണക്ക് പ്രകൃതിശാസ്ത്രത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്നു.
പദാര്‍ത്ഥം കൂടാതെ സ്ഥലകാലങ്ങള്‍ക്ക് നിലനില്ക്കാനാവുമോ എന്നതിനേക്കുറിച്ച് കാര്‍ക്സും എംഗല്‍സും സുപ്രധാനങ്ങളായ ചില ആശയങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായുള്ള കേവലമായ സ്ഥലകാലങ്ങള്‍ നിലനില്ക്കുന്നുവെന്ന ആശയം ആത്മീയഭൗതികവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് അദ്ദേഹം ആ വീ ക്ഷണത്തെ വിമര്‍ശിച്ചു.
എങ്ങിനെയാണ് ഒരു ധാരണ രൂപം കൊള്ളുന്നത്?
വസ്തുക്കളുടെ എണ്ണമറ്റഗുണദോഷങ്ങളും ബന്ധങ്ങളും അവസ്ഥകളും നോക്കിയിട്ട് അവയില്‍ നിന്ന് ഏറ്റവും സാരമായത് മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളത് തിരസ്കരിക്കുകയാണല്ലോ നാം ചെയ്യുന്നത്.വ്യത്യസ്തവസ്തുക്കളും പ്രതിഭാസങ്ങളും പ്രക്രിയകളും അവയുടെ സാരാംശത്തില്‍ നമ്മുടെ ബോധമനസ്സിലുണ്ടാക്കുന്ന പ്രതിഫലനമാണമല്ലൊ ധാരണകള്‍ വാസ്തവത്തില്‍.പക്ഷെ,ദീര്‍ഘകാലം മുമ്പ് രൂപംകൊണ്ട ധാരണകളുടെ ഉറവിടം വിസ്മരിക്കപ്പെട്ടേക്കാം. അപ്പോള്‍ ഈ ധാരണക്ക് നിദാനമായിട്ടുള്ള യഥാര്‍ത്ഥവസ്തുവിന്റെ സവിശേഷതകള്‍ സ്വതന്ത്രമായി നിലനില്ക്കുന്നുവെന്ന് തോന്നിത്തുടങ്ങുകയും ചെയ്തേക്കാം.യഥാര്‍ത്ഥപ്രതിഭാസങ്ങളില്‍ നിന്ന് അവയുടെ സ്ഥലകാലബന്ധങ്ങളെ വേര്‍പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന സ്ഥലകാലധാരണകള്‍ക്ക് സംഭവിക്കുന്നതും അതു തന്നേയാണ്.
യഥാര്‍ത്ഥവസ്തുക്കളുടെ ഉയരം, നീളം,വീതി എന്നിവയും യഥാര്‍ത്ഥപ്രക്രിയകളുടെ സമകാലത,ആവര്‍ത്തനം,കാലയളവ് എന്നിവയും ഈ വസ്തുക്കളില്‍ നിന്നും പ്രക്രിയകളില്‍നിന്നും സ്വതന്ത്രമാണെന്ന് കരുതുന്നത്ശ്യാനത ശ്യാനവസ്തുക്കളില്‍നിന്ന് വേറിട്ടും സ്വതന്ത്രമായും നില്കുന്നുവെന്നും,യുക്തി മനുഷ്യരില്‍നിന്ന് വേറിട്ട് നില്കുന്നുവെന്നും കരുതുന്നത്പോലെയാണ്.“ഇത് പഴയ കഥയാണ്” എംഗല്‍സ് എഴുതി.
“ഒരുവന്‍ ആദ്യം ഇന്ദ്രിയഗോചരമായ വസ്തുക്കളെ അരൂപങ്ങളാക്കി മാറ്റുന്നു,എന്നിട്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അറിയുന്നതിന്ന് വേണ്ടി, കാലം(time)നോക്കികാണുകയും സ്ഥലം (space)മണത്തറിയുകയും ചെയ്യാന്‍ ...ശ്രമിക്കുന്നു.പദാര്‍ത്ഥമില്ലെങ്കില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ ഈ രണ്ട് രൂപങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല,നമ്മുടെ മനസ്സില്‍ മാത്രം നില്‍ക്കുന്ന പൊള്ളയായ ധാരണകള്‍, അരൂപങ്ങള്‍,മാത്രമാണവ ”(എംഗല്‍സ് “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത ”പേജ്,235),
എന്നാല്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപങ്ങളാണെന്നത് ശരിയാണെങ്കില്‍ ,പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി അവയ്ക്ക് നിലനില്പില്ലെന്നതും അത്ര തന്നെ സത്യമാണ്.
എംഗല്‍സ് നിര്‍ദ്ദേശിച്ച സ്ഥലകാലങ്ങളെ സംബന്ധിച്ച വൈരുദ്ധ്യാത്മകവ്യാഖ്യാനം ഈ പദാര്‍ത്ഥരൂപങ്ങളേക്കുറിച്ചുള്ള ശാസ്ത്രീയന്യേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് വ്യക്തമായും ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഊര്ജ്ജതന്ത്രം ആ വഴിതന്നെ പിന്തുടര്‍ന്നുവന്നിട്ടുണ്ട് .
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ കണ്ടുപിടിത്തങ്ങളെ,പ്രതേകിച്ചും എല്ലാ പരസ്പരകരണങ്ങളും ഒരു പരിമിതപ്രവേഗത്തിലാണ് നടക്കുന്നതെന്നും പ്രകാശത്തിന്റെപ്രവേഗം പരാമര്‍ശനവ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാണെന്നുമുള്ള കണ്ടുപിടുത്തങ്ങളെ,ആധാരമാക്കിക്കൊണ്ട് ആല്ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നല്കി.സ്ഥലകാലങ്ങളുടെ ഗുണവിശേഷങ്ങള്‍ സമീപസ്ഥപദാര്‍ത്ഥത്തിന്റെ ചലനങ്ങളില്‍ നിന്ന് സ്വതന്ത്രമാണെന്ന വാദത്തിന്ന് ഈ സിദ്ധാന്തം വിരാമമിട്ടു.അദ്ദേഹത്തിന്റെ സിദ്ധാന്തം സംഷിപ്തമായി വിവരിക്കുവാന്‍ പറഞ്ഞപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “ലോകത്തിലെ എല്ലാവസ്തുക്കളും തിരോഭവിച്ചാലും സ്ഥലകാലങ്ങള്‍ ശേഷിക്കുമെന്നാണ് മുമ്പ് കരുതിയിരുന്നത്.എന്നാല്‍,ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വസ്തുക്കളുടെ തിരോധാനത്തോടെ സ്ഥലകാലങ്ങളും തിരോഭവിക്കണം.
” പ്രത്യേക ആപേക്ഷികതാസിദ്ധാന്തപ്രകാരം, എല്ലാഭൗതികവസ്തുക്കളും പ്രക്രിയകളും സ്ഥലകാലങ്ങളുടെ അഭേദ്യരൂപത്തിലാണ് നിലനില്ക്കുന്നത്.സ്ഥകകാലങ്ങള്‍ വ്യത്യസ്തമെങ്കിലും ഇതിന്റെ അഭേദ്യവശങ്ങളാണ്. രണ്ട്സംഭവങ്ങള്‍ക്കിടയില്‍ ഒരു സ്ഥലകാല ഇടവേളയുണ്ട് ;ഇത് പരാമര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് സ്വതന്ത്രമാണ്.സംഭവങ്ങള്‍ക്കിടക്കുള്ള കാലത്തിന്റേതായ ഇടവേള അവയുടെ സ്ഥലകാലസ്വഭാവവിശേഷത്തിന്റെ ഒരു വശം മാത്രമാണ്.പരാമര്‍ശനവ്യവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.സ്ഥാനിക ഇടവേളയെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി.അതിന്റെ ദൗര്‍ഘ്യവും പരാമര്‍ശനവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്ഥലകാലമാതൃക(പാറ്റേണ്‍) സമീപസ്ഥപദാര്‍ത്ഥത്തിന്റെ നിലനില്പ്പിന്റെ പ്രത്യക്ഷത്തിലുള്ള അനന്തരഫലങ്ങളാണ്.തിരിച്ച് അവയ്ക് ആ പദാര്‍ത്ഥത്തിന്റെ ചലനങ്ങളിന്മേല്‍ കാരണാത്മകമായ ഒരു സ്വാധീനമുണ്ട് .സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥലകാലമാതൃകകളില്‍ മാറ്റമുണ്ടാകുമെന്ന് കൂടി ഇവിടെ പ്രസ്ഥാവിച്ച്കൊള്ളട്ടെ.അങ്ങിനെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതാണ് ബ്രഹ്മാണ്ഡത്തിലെ സ്ഥിതി.
പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ സ്ഥലകാലം എന്ന ഏകകേവലരൂപം വെവ്വേറെയുള്ള ആപേക്ഷികമായ കാലിക - സ്ഥാനികബന്ധങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തങ്ങള്‍ തെളിയിച്ചിട്ടുണ്ട് .സ്ഥലവും കാലവും പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന് മാത്രമല്ല ,അവയുടെ മാതൃക പദാര്‍ത്ഥപിണ്ഡങ്ങളുടെ വിതരണം ,ഗതി,പരസ്പരകരണം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും,സ്ഥലകാലങ്ങളുടെ പൊതുവായ സവിശേഷതകള്‍ ഭൗതികപ്രതിഭാസങ്ങളുടെ സ്വഭാവവും വൈപുല്യവുമനുസറിച്ച് വ്യത്യസ്ത സ്ഥലകാല മാതൃകകളിലാണ് പ്രകടമാക്കപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട് .
ആശയവാദികള്‍ അവര്‍ക്ക് അനുകൂലമായി ഈ കണ്ടുപിടുത്തങ്ങളെ വ്യാഖ്യാനിക്കാന്‍ നോക്കുന്നു. ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും പരാമര്‍ശനചട്ടക്കൂടിനെ ആശ്രയിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം സ്ഥലകാലബന്ധങ്ങള്‍ പദാര്‍ത്ഥത്തില്‍ സ്വതവേയുള്ളതല്ല,മറിച്ച് നിരീക്ഷകന്റെ ആത്മനിഷ്ടഗുണങ്ങളേയും അനുഭവങ്ങളേയും മാത്രം ആശ്രയിച്ചിരിക്കുന്നവയാണെന്ന് ആശയവാദികള്‍ തറപ്പിച്ചുപറയുന്നു.അങ്ങിനെ ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും നമ്മുടെ ബോധത്തില്‍ മാത്രം നിലനില്ക്കുന്നതാണെന്ന് ആശയവാദികള്‍ സമര്‍ത്ഥിക്കുന്നു.ആപേക്ഷികതാസിദ്ധാന്തത്തില്നിന്ന് തെളിയുന്നത് ഇതാണെന്ന്,ഉദാഹരണത്തിന്ന്‍ , ഡിംഗിള്‍ അവകാശപ്പെടുന്നു “ പദാര്‍ത്ഥത്തിന് എന്തെങ്കിലും ഗുണങ്ങള്‍ കല്‍പ്പിക്കാനുള്ള എല്ലാശ്രമങ്ങളില്‍ നിന്നും ഒഴിയുകയാണ്” ഈ സിദ്ധാന്തം ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.എന്നാല്‍ മാക്സ്ബോണ്‍ നേരെമറിച്ചാണ് പറയുന്നത്. “ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഒരു വളച്ചൊടിക്കലാണിത്.” ബോണ്‍ എഴുതുന്നു:“പദാര്‍ത്ഥത്തിന്ന് ഗുണങ്ങള്‍ കല്പിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ സിദ്ധാന്തം ചെയ്തിട്ടുള്ളത്..
.” ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ മാക്സ്ബോണ്‍ നിര്‍ദ്ദേശിച്ച ഉദാഹരണം ചുവടേ വിവരിക്കും പ്രകാരമാണ്.; ഏതെങ്കിലും കാരണത്താല്‍ ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഒരു വൃത്തം നമുക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സങ്കല്‍പ്പിക്കുക.എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ത കോണങ്ങളിലായി വെച്ചിട്ടുള്ള സ്ക്രീനുകളില്‍ പതിയുന്ന അതിന്റെ നിഴലുകള്‍ നമുക്ക് കാണാന്‍ കഴിയും ഈ നിഴലുകളെല്ലാം ദീര്‍ഘാകൃതിയില്‍ ഉള്ളതായിരിക്കുമെന്നതൊഴിച്ചാല്‍ അവ വ്യത്യസ്തങ്ങളായിരിക്കും .ദീര്‍ഘവൃത്താകൃതിയിലുള്ള നിഴലുകളുടെ അക്ഷങ്ങള്‍ പരിശോധിച്ചാല്‍ ഈ നിഴലുകള്‍ ഒരു വൃത്തത്തില്‍ നിന്ന് പതിച്ചിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും.ആ വൃത്തത്തിന്റെ വ്യാസാര്‍ദ്ധം എത്രയെന്ന് കണ്ടുപിടിക്കാനും നമുക്ക് സാധിക്കും.
പരാമര്‍ശനവ്യവസ്ഥകളുടെ പങ്കു വഹിക്കുന്ന മറ്റു വസ്തുക്കളുമായി(സ്ക്രീനുകള്‍)ആപേക്ഷികമായി നോക്കുമ്പോള്‍ ബന്ധപ്പെട്ടവസ്തുവിന്റെ(കാര്‍ഡ്ബോര്‍ഡ് വൃത്തം) ഗുണങ്ങളുടെ പ്രക്ഷേപങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ,പരിശോധിക്കപ്പെടുന്ന വസ്ത്വിന്റെ(വൃത്തത്തിന്റെ) യഥാര്‍ത്ഥഗുണങ്ങള്‍ ഇതിലെല്ലാറ്റിലും ഒരേ പോലിരിക്കുന്നത് കാണാം .നിഴലുകളുടെ വ്യത്യസ്താകൃതിയും വലിപ്പവും കാര്‍ഡ്ബോര്‍ഡ് വൃത്തത്തിന്റെ കേവലമായ ആകൃതിയുടേയും വലിപ്പത്തിന്റേയും ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്.അത്പോലെതന്നെ, വസ്തുക്കളുടെ വ്യത്യസ്തമായ നീളവും വ്യത്യസ്ഥകാല ഇടവേളയും സ്ഥലകാല ഇടവേളകളുടെ കേവലദൗര്‍ഘ്യത്തിന്റെ - ഇത് പരാമര്‍ശനവ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രവുമാണ്- ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്.വൃത്തത്തില്‍ നിന്ന് പതിയുന്ന നിഴലുകള്‍ വൃത്തത്തേയും സ്ക്രീനുകളേയും പോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്.വിഭിന്നപരാമര്‍ശനവ്യവസ്ഥകളിലുള്ള വസ്തുക്കളുടെയും കാലിക ഇടവേളകളുടേയും വ്യത്യസ്ത ദൗര്‍ഘ്യങ്ങള്‍ സ്ഥലകാല ഇടവേളകളേയും(ഇവ അതിന്റെ അഭിവ്യജ്ഞനങ്ങളാണല്ലോ) തദനുസൃതമായ പരാമര്‍ശനവ്യവസ്ഥകളേയും പോലെ തന്നെ യഥാര്‍ത്ഥവും ബോധമനസ്സില്‍ നിന്ന് അത്രതന്നെ സ്വതന്ത്രവുമാണ്
ഈ പുതിയ സിദ്ധാന്തംസ്ഥലകാലങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം വൈരുദ്ധ്യാത്മകം മാത്രമല്ല ഭൗതികവാദപരവുമാണ്.
പ്രകൃതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തില്‍ നിന്നുള്ള തത്വശാസ്ത്രപരമായ നിഗമനങ്ങള്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തില്‍നിന്നെന്നപോലെ പരസ്പരവും അഭേദ്യവുമായിട്ടുള്ളതുമാണെന്ന വൈരുദ്ധ്യാത്മകഭൗതികവാദനിലപാടിനെശരിവെച്ചിട്ടുണ്ടെന്ന് മാത്രമല്ല,ആ പ്രസ്താവനയെ കൂടുതല്‍ ശുദ്ധിചെയ്ത് സമ്പുഷ്ടമാക്കുന്നതിനുള്ള സാദ്ധ്യതസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
(വിവർത്തനം :എം.എസ്.രാജേന്ദ്രൻ)
ഓരോ ഭൗതികവസ്തുവിനും അതിന്റേതായ ആകൃതിയുണ്ട്;ത്രിമാനാകൃതിയിലുള്ള അതിന്ന് ഇരിക്കാന്‍ കുറേസ്ഥലം വേണം;മറ്റുവസ്തുക്കളില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലും ,ഒരു നിശ്ചിതകോണത്തിലുമാണ് അതിരിക്കുന്നത്.ഭൗതികവസ്തുക്കളുടെ ഈ സഹവര്‍ത്തിത്വ ബന്ധങ്ങള്‍ സ്ഥാനിക രൂപങ്ങളും ബന്ധങ്ങളും എന്ന പോരിലാണ്,അഥവാ സ്ഥലം എന്നപേരിലാണ് അറിയപ്പെടുന്നത്. ഭൗതിക വസ്തുക്കളുടെ ആവര്‍ത്തനം അഥവാ ഏകകാലത്തുള്ള അവയുടെ ആവിര്‍ഭാവം ,ഓരോന്നിന്റേയും കാലയളവ്,സംഭവ പരമ്പരകളുടെ പുറകോട്ടടിക്കാനാവാത്ത സ്വഭാവം -അതിന്നാകട്ടെ ഒരേ ഒരു പരിണാമവും ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് എന്ന ഒരേ ഒരു ഗതിയും മാത്രമേ ഉള്ളു -എന്നീ ഭൗതികപ്രതിഭാസബന്ധങ്ങളെല്ലാം തന്നെ കാലികബന്ധങ്ങള്‍ അഥവാ സാമയികബന്ധങ്ങള്‍ എന്നപേരിലും അറിയപ്പെടുന്നു.
സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ?
പദാര്‍ത്ഥത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നവരുടെ മുമ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണിത്.മനസ്സ് ഒഴിച്ചാല്‍ പിന്നെ യാതൊന്നും നിലവിലില്ലെന്ന് കരുതുന്ന ആത്മനിഷ്ട ആശയവാദികള്‍ പറയുന്നത് സ്ഥലകാലങ്ങള്‍ മനുഷ്യമനസ്സില്‍ മാത്രം ഉള്ള ഒരു സംഗതിയാണെന്നാണ്. എന്നാല്‍ ,പദാര്‍ത്ഥം ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെന്ന വസ്തുതയെ ഒരിക്കലും ചോദ്യം ചെയ്യാത്തവര്‍ കരുതുന്നത് പദാര്‍ത്ഥത്തെ പോലെ തന്നെ എല്ലാ ഭൗതികപ്രതിഭാസങ്ങളും മനുഷ്യന്റെ ബോധത്തിന്ന് പുറത്ത് സ്ഥലകാലപരിധിക്കുള്ളില്‍ നിലനില്ക്കുന്നുവെന്നാണ്.
സ്ഥലകാലങ്ങള്‍ക്ക് പുറത്ത്, പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ എന്ന പ്രശ്നം ആദ്യമായി ഉന്നയിച്ചത്,18- ആം നൂറ്റാണ്ടില്‍ ,ഇമ്മാനുവല്‍ കാന്റ് (1724-1804) എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്.നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സില്‍നിന്ന് വ്യതിരിക്തമായും അതില്‍നിന്ന് സ്വതന്ത്രമായും നിലനില്ക്കുന്നുവെന്നു അദ്ദേഹം അംഗീകരിച്ചു.“ഞാന്‍ നിലനില്ക്കുന്നു എന്നതിനേപ്പറ്റി എനിക്കെത്രബോധ്യമുണ്ടോ,അത്രതന്നെ എനിക്ക് ബോധ്യമുള്ള സംഗതിയാണ് എനിക്കു പുറത്ത് വസ്തുക്കളുണ്ടെന്നത്” ( “കേവലബുദ്ധിയുടെ വിമര്‍ശനം”,ലണ്ടന്‍,1930,പേജ്XL1) അദ്ദേഹം എഴുതുകയുണ്ടായി.
സ്ഥാനികവും കാലികവുമായ ബന്ധങ്ങള്‍ വസ്തുക്കളില്‍ സ്വതസിദ്ധമായിട്ടുള്ളതാണെങ്കിലും,അവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ,അനുഭവത്തിലൂടെ മാത്രമേ,നമുക്കതിനേപ്പറ്റി മനസ്സിലാക്കാന്‍ കഴിയു എന്ന് കാന്റ് വാദിച്ചു.ഇതിനിടയില്‍ “....ഇവയെ താരതമ്യപ്പെടുത്തുകയോ അന്വയിക്കുകയോ വേര്‍പെടുത്തുകയോ ചെയ്യുന്നതിനും,അങ്ങിനെ നമ്മുടെ ഇന്ദ്രിയാനുഭൂതികളുടെ.അസംസ്കൃതവിഭവത്തെ സംസ്കരിക്കുന്നതിനുംവേണ്ടി ഈ വസ്തുക്കള്‍ നമ്മുടെ ബോധേന്ദ്രിയങ്ങളെ ബാധിക്കുകയും ഭാഗികമായി സ്വയം തന്നെ പ്രതിച്ചായകള്‍ സൃഷ്ടിക്കുകയും ഭാഗികമായി നമ്മുടെ ഗ്രഹണശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു...” (അതേകൃതി,പേജ്,1)
അനുഭവമാണ് വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പ്പത്തിന്റെ ഉറവിടം. ഒരു തരത്തില്പെട്ട എല്ലാ വസ്തുക്കളും നിരീക്ഷിക്കാന്‍ അസാദ്ധ്യമാണ് (ഉദാഹരണത്തിന്ന്,ദ്രാവകങ്ങളില്‍ മുങ്ങിക്കിടക്കുന്ന സാധനങ്ങള്‍) അതിനാല്‍ നാം എത്ര വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ആ അനുഭവത്തില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു സാര്‍വ്വത്രികനിയമം ഉണ്ടാക്കാന്‍ പറ്റില്ല.ഉദാഹരണത്തിന്ന്, ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന എല്ലാ വസ്തുക്കളും സമ്മര്‍ദ്ദത്തിന്ന് വിധേയമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. ഈ അനുഭവത്തില്‍ നിന്ന് ഭാഗികമായ ഒരു നിഗമനത്തില്‍ എത്താനേ നമുക്ക് കഴിയൂ; സമ്മര്‍ദ്ദത്തിന്ന് വിധേയമാകാത്ത ചില വസ്തുക്കള്‍ കണ്ടെന്ന് വന്നേക്കാം .അതിനാല്‍, “വളരെ കര്‍ശനവും കേവലവുമായ രീതിയില്‍ സാര്‍വ്വത്രികത അവകാശപ്പെടുന്നതാണ് ഒരു തീര്‍പ്പ് എങ്കില്‍, അതായത് അതില്‍ കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലെങ്കില്‍ അത് അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതല്ലെന്ന് പറയേണ്ടി വരും...”( അതേകൃതി,പേജ്,3) സ്ഥലത്തെ സബന്ധിച്ച ജ്യാമീതീയമായ നമ്മുടെ തീര്‍പ്പുകള്‍ (ഉദാഹരണത്തിന്ന് ഒരു ഋജുരേഖയാണ് രണ്ടുബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ വര എന്നത്) യാതൊരു നീക്കുപോക്കിനും അവകാശമില്ലാത്ത സാര്‍വ്വര്‍ത്രികനിയങ്ങളായിട്ടാണ് സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത്.കാലത്തെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകളും അത്പോലെതന്നെ നീക്കുപോക്കിന് ഇടമില്ലാത്ത നിയമങ്ങളായിട്ടാണ് കരുതിപ്പോന്നിട്ടുള്ളത്.അതിനാല്‍ ഈ തീര്‍പ്പുകള്‍ അനുഭവത്തി നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ല. അങ്ങിനെ, സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ അനുഭവത്തെ നിദാനമാക്കിയുള്ളതല്ലെങ്കില്‍, അവയുടെ ഉറവിടം മനസ്സിന്ന് പുറത്തല്ല.അകത്താണ് എന്നത് വളരെ വ്യക്തമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ ആലോചനയുടെ രൂപത്തില്‍ സ്വതേ മനസ്സിലുള്ളതാണെന്ന് സാരം; യഥാര്‍ത്ഥത്തില്‍ ആലോചനയോ നിരീക്ഷണമോ അനുഭവമോ നടക്കുന്നതിന്ന് മുമ്പ് തന്നെ ഈ രൂപങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും
തന്റെ ആശയം തെളിയിക്കാന്‍ കാന്റ് ഇപ്രകാരം കൂടി പറയുകയുണ്ടായി.സര്‍വ്വതും അപ്രത്യക്ഷമായി എന്ന് സങ്കല്പിക്കുക;അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ശൂന്യത മാത്രമായിരിക്കും. എന്നാല്‍ സാധനങ്ങള്‍ മാത്രമല്ല,അവയിരുന്ന സ്ഥലവും കൂടി അപ്രത്യക്ഷമായി എന്ന് സങ്കല്പ്പിക്കാന്‍ ശ്രമിക്കുക;അത് അസാദ്ധ്യമാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.സംഭവങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് സങ്കല്പിക്കാന്‍ പറ്റും പക്ഷെ,സമയംതന്നെ തിരോഭവിച്ചുവെന്ന് സങ്കല്പ്പിക്കാന്‍ സാദ്ധ്യമല്ല.അതിനാല്‍,സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മനസ്സില്‍ സ്വതവേ ഉള്ളതും,എത്രതന്നെ ശ്രമിച്ചാലും തുടച്ചുമാറ്റാനാവാത്ത രീതിയില്‍ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥലകാല സങ്കല്പങ്ങള്‍ മനസ്സില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണ്,നിരീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ശരി,നിരീക്ഷണത്തിന്ന് മുമ്പ് അവിടെ സ്ഥാനംപിടിച്ചിട്ടുള്ളവയാണ് അവ.
സ്ഥലകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍ക്ക് സമമായ യാതൊന്നും തന്നെ യഥാര്‍ത്ഥലോകത്തില്‍ ഇല്ലെന്നും ,വാസ്തവത്തില്‍ ,വസ്തുനിഷ്ടമായി നിലനില്ക്കുന്ന ബന്ധങ്ങളേയോ വസ്തുക്കളേയോ അല്ല.പ്രത്യുത മനസ്സില്‍ മാത്രം നിലനില്ക്കുന്ന ആശയപരമായ ബന്ധങ്ങളേയാണ് ഈ സങ്കല്പങ്ങള്‍ വ്യക്തമാക്കുതെന്നുമുള്ള കാന്റിന്റെ വാദം അദ്ദേഹത്തെ ആത്മനിഷ്ട ആശയവാദിയാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒരു മൂക്ക്കണ്ണടപോലെയാണ്;അതില്‍ കൂടി സാധനങ്ങള്‍ നോക്കികാണുകയാണ് നാം ചെയ്യുന്നത്,നമ്മുടെ ബോധത്തിന്ന് പുറത്ത് സ്ഥലമോ കാലമോ ഇല്ല.ഈ വിധത്തില്‍ ,പദാര്‍ത്ഥം സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്ക്കുന്നുവെന്ന നിഗമനത്തിലാണ് കാന്റ് ചെന്നെത്തുന്നത്.
അനുഭവത്തില്‍ നിന്ന്,ആലോചനയില്‍ നിന്ന്,സാര്‍വത്രികമായ തീര്‍പ്പുകളില്‍ എത്താന്‍ പറ്റില്ലെന്ന കാന്റിന്റെ വാദം ശരിയാണ്.എങ്കിലും അനുഭവം എന്നു പറയുന്നത് വെറും നിഷ്ക്രിയമായ ആലോചന അല്ല; അത് വസ്തുക്കളെ സജീവമായി സ്വാധീനിക്കുകയും തന്മൂലം സാര്‍വത്രികങ്ങളായ തീര്‍പ്പുകള്‍ സാധൂകരിക്കുന്നതിന് സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
സ്ഥലകാലങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗണിതശാസ്ത്രപരമായ തീര്‍പ്പുകള്‍ക്ക് മറ്റു ശാസ്ത്രീയതീര്‍പ്പുകള്‍ക്കില്ലാത്ത - ഇവ അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് കാന്റ് തന്നെ സമ്മതിക്കുന്നുണ്ട് - സാര്‍വ്വത്രികതയുണ്ടെന്നാണ് കാന്റ് പറയുന്നത്.എന്നാല്‍,ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും മറ്റും കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളും പൊതുസ്വഭാവമുള്ളവയാണല്ലൊ.കാന്റ് വിശ്വസിച്ചിരുന്നത് പോലെ ജ്യാമിതിയിലേയും (പൊതുവില്‍ ഗണിത ശാസ്ത്രത്തിലെ) മറ്റുശാസ്ത്രങ്ങളിലേയും ധാരണകള്‍ക്കിടയില്‍ യാതൊരുവിടവും ഇല്ല.ഉദാഹരണത്തിന്ന് ,ഒരു ബിന്ദുവിനെ ഒരു കടലാസ്സ് തുണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു കുത്ത് ആയും ,ഒരു ഋജുരേഖയെ അറ്റത്ത് ഭാരം തൂക്കിയിട്ട് പിരിമുറുക്കം കൊടുത്ത ഒരു നൂലായും,ഒരു സമതലത്തെ ഒരു കണ്ണാടിയുടെ ഉപരിതല മായും ആയിട്ടാണല്ലൊ നാം സങ്കല്പിക്കുന്നത്.സ്ഥലത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങള്‍ നാം കണ്ടതോ അനുഭവിച്ചതോ ആയ സംഗതികളുടെ ദൃശ്യപ്രതിച്ഛായകളാണ്.
സ്ഥല സംബന്ധമായ ധാരണകള്‍ക്ക് രൂപം നല്‍കവേ ജ്യാമിതി ഭൗതികവസ്തുക്കളുടെ ചില ചില ഗുണങ്ങളും ബന്ധങ്ങളും പ്രത്യേകിച്ച് എടുത്ത് കാട്ടുകയും മറ്റു ഗുണ - ബന്ധങ്ങളെയാകെ അവഗണിക്കുകയും ചെയ്തതായി നമുക്ക് കാണാം.ജ്യാമിതീയ ചിത്രങ്ങള്‍ (figures) ക്ക് ഉള്‍ക്കനമോ നിറമോ താപമോ ഇല്ല .ജ്യമിതീയധാരണകളില്‍ സ്ഥാനികസവിശേഷതകള്‍ തന്നെ ഒരു പ്രത്യേക രീതിയിലാണ് പ്രതിഫലിക്കപ്പെട്ടിട്ടുള്ളത്.സുപ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിന്റെ (ഏതാണ്ട് ബി സി 300) കൃതികളില്‍ ഒരു ബിന്ദുവിനെ സ്ഥാനം മാത്രമുള്ളതും മാനങ്ങള്‍ ഇല്ലാത്തതുമായ ഒന്നായാണ്നിര്‍വചിച്ചിട്ടുള്ളത്; ഒരു വരയെ നീളം എന്ന ഒരു മാനം മാത്രമുള്ളതായും,പരപ്പായ ഉപരിതലത്തെ നീളം ,വീതി എന്നീ രണ്ട് മാനങ്ങളോടുകൂടിയതായും അദ്ദേഹം വിവരിച്ചിരിക്കുന്നു. നമുക്ക് ഇത് ശരിക്കും മനസ്സിലാകുമെങ്കിലും മനസ്സില്‍ ചിത്രീകരിക്കാന്‍ പറ്റില്ല. ഒരു കുത്ത്,നൂല്‍ ചരട്,കണ്ണാടി എന്നിവയിലേതെങ്കിലുമായിട്ടാണ് നാം ഈ ധാരണകളെ മനസ്സില്‍ സങ്കല്പിക്കുന്നത്.എന്നാല്‍ സ്ഥലം (സ്പേസ്) സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ വസ്തുക്കളുടെ വാസ്തവിത്തിലുള്ള സ്ഥാനിക ബന്ധങ്ങളും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, മറ്റെല്ലാ ശാസ്ത്രീയധാരണകളേയും പോലെ ജ്യാമിതിയധാരണകളും നമ്മുടെ സങ്കല്പങ്ങളേക്കാള്‍ സമഗ്രവും കണിശമുള്ളതുമാണെന്നേടത്തോളം,അവയും വ്യതിരിക്തമായിട്ടുള്ളതാണ്.
എന്നുവരികിലും ,പൂര്‍വ്വാനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവല്‍ക്കരണങ്ങളായതിനാല്‍ ജ്യാമിതീയധാരണകളും വാസ്തത്തിലുള്ള സ്ഥാനീയബന്ധങ്ങളുടെ ഏകദേശപ്രതിഫലനങ്ങള്‍മാത്രമാണ്.ജ്യാമിതീയധാരണകള്‍ വസ്തുക്കളുടെ അപൂര്‍വ്വം ചില സ്ഥാനികബന്ധങ്ങളും ഗുണങ്ങളും മാത്രമേ കണക്കിലെടുക്കുന്നുള്ളുവെന്നതിനാല്‍ - മറ്റു ബന്ധങ്ങളേയും ഗുണങ്ങളേയുമാകെ അവ അവഗണിക്കുകയാണ്‌ചെയ്യുന്നത് - നമ്മുടെ മുമ്പിലുള്ള പരികല്പനകളില്‍ നിന്ന് യുക്തിസഹമായ മറ്റു പരികല്പനകളിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതാണ്.പരീക്ഷണാധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളില്‍ ഓരോ പരികല്പനയും പുതിയ തെളിവുകള്‍ക്കനുസരിച്ച് കൂടുതല്‍ കണിശവും കുറ്റമറ്റതുമാക്കേണ്ടതാണ്. ജ്യാമിതിയെ സംബന്ധിച്ചിടത്തോളവും - ജ്യാമിതിയിലെ പ്രമേയങ്ങള്‍ വസ്തുഗുണങ്ങള്‍ വളരെ വളരെ കണിശമായി വിവരിക്കുന്നില്ല ;ഏകദേശരൂപത്തില്‍ മാത്രമേ അവ വിവരിക്കപ്പെടുന്നുള്ളു -ഇത് ശരിയാണ്;മറ്റെല്ലാ ശാസ്ത്രസിദ്ധാന്തങ്ങളേയും പോലെ അവയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കപ്പെടുന്നതനുസരിച്ച് സ്പുടം ചെയ്യേണ്ടതാണ്.
ജ്യാമിതിയിലെ തീര്‍പ്പുകളും പരിശേധനകള്‍ക്കും തിരുത്തലിനും വിധേയമാണെന്നും സ്ഥലത്തെ (സ്പേസ്) സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ക്ക് “കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലാത്ത സാര്‍വ്വത്രികത ” അവകാശപ്പെടാനാവില്ലെന്നും എന്‍ ഐ ലൊബച്ചൊവിസ്കിയും (1826) ജീ റീമനും (1854)കണ്ടുപിടിച്ച പുതിയ ജ്യാമിതികള്‍ തെളിയിച്ചു.ഒരു തലത്തിലുള്ള ഒരു ബിന്ദുവിലൂടെ അതേ തലത്തിലുള്ള മറ്റൊരു ഋജുരേഖക്ക് സമാന്തരമായി ഒരൊറ്റ ഋജുരേഖയേ വരക്കാന്‍ കഴിയൂ ( മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിതബിന്ദുവിലൂടെയുള്ള നിര്‍ദ്ദിഷ്ഠ വരക്ക് സമാന്തരമായി ഒരു വര മാത്രമേയുള്ളു ) എന്ന അഭിഗൃഹീതത്തിന്ന് ( postulate) ലൊബചേവ്സ്കിയുടെ ജ്യാമിതിയില്‍ യാതൊരു വിലയുമില്ല. ഇതിനിടയില്‍ ഈ ജ്യാമിതിയുമായിപൊരുത്തപ്പെടുന്ന യഥാര്‍ത്ഥവസ്തുക്കള്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആപേക്ഷികതാസിദ്ധാന്തം സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ഇതിലും ഗണ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്ഥലകാലങ്ങളേക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും തീര്‍പ്പുകളിലും ഇത്ര മൗലികമായ മാറ്റത്തിന്‍ കാരണം നമ്മുടെ അനുഭവത്തിലുള്ള വര്‍ദ്ധനവാണെന്ന് വ്യക്തമാണല്ലോ.
ഈ ധാരണകള്‍ അനുഭവത്തില്‍ വേരൂന്നിയിട്ടുള്ളതല്ലെന്നുള്ള കാന്റിന്റെ ആശയത്തേയും ,അതുപോലെതന്നെ,മനസ്സില്‍ നിന്നാണ്,യഥാര്‍ത്ഥലോകത്തില്‍ നിന്നല്ല അവയുടെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ നിഗമനത്തേയും ഖണ്ഡിക്കുന്നതിനുള്ള ഒരു ഉത്തമോദാഹരണമാണിത്. വസ്തുക്കള്‍ നമ്മളില്‍നിന്ന് വ്യതിരിക്തമായി നിലനില്ക്കുന്നു എന്ന ആശയം അവയുടെ വസ്തുനിഷ്ടമായ നിലനില്പിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ -ഈ ആശയം വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത് -( കാന്റും ഇത് സമ്മതിക്കുന്നുണ്ട്) അതുപോലെ തന്നെ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുതന്നെ ലഭിച്ച സ്ഥലകാലങ്ങളേക്കുറിച്ചുള്ള ധാരണകളും ഭൗതികപ്രതിഭാസങ്ങളുടെ വസ്തുനിഷ്ടമായി നിലനില്ക്കുന്ന സ്ഥാനിക-കാലികഗുണങ്ങളേയും ബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം.
സ്ഥലകാലങ്ങളേക്കുറിച്ചുള്ള ആശയവാദപരമായ ധാരണയെ ഖണ്ഡിക്കുന്ന പ്രായോഗികാനുഭവങ്ങള്‍ അവയെ സബന്ധിച്ച ഭൗതികവാദപരമായ ധാരണയെ ശരിവെക്കുകയാണ് ചെയ്യുന്നത്.ഭൗതികവാദമനുസരിച്ച് ,സ്ഥലകാലങ്ങളെപ്പറ്റിയുള്ള സംവേദനത്തിന്നും സങ്കല്പത്തിനും ധാരണക്കും പുറമെ ,മനുഷ്യന്റെ ബോധമനസ്സിന് വെളിക്ക് നിലനില്ക്കുന്ന സ്ഥാനിക - കാലികഗുണങ്ങളും ബന്ധങ്ങളുമുണ്ടു.എല്ലാ ഭൗതിക പ്രതിഭാസങ്ങളിലും സ്വതവേയുള്ളതാണ് ഈ ബന്ധങ്ങള്‍.സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ അസ്തിത്വത്തിന്റെ സാര്‍വ്വത്രിക രൂപങ്ങളാണ്.
ഭതികവാദപരമായ ഈ വീക്ഷണത്തിന്ന് അടിസ്ഥാനം എന്താണ്? ഒന്നാമതായി,മനുഷ്യന്റെ മനസ്സില്‍ നിന്നും ഇച്ഛയില്‍ നിന്നും സ്വതന്ത്രമായിട്ടാണ് അവബോധങ്ങള്‍ നടക്കുന്നത്.ബോധമനസ്സിന്ന് വെളിക്ക് നിലനില്ക്കുന്ന വസ്തുക്കളാണ് അവബോധങ്ങള്‍ ഉണ്ടാക്കുന്നതെന്നകാര്യം അംഗീകരിക്കാന്‍ കാന്റ് ഉള്‍പ്പെടേയുള്ള മിക്ക തത്വചിന്തകരേയും നിര്‍ബ്ബന്ധിതരാക്കുന്ന സംഗതികളില്‍ ഒന്നാണിത്.
രണ്ടാമതായി,സ്ഥലകാലപരിധിക്കുള്ളില്‍ മാത്രം നടക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ നിന്നാണ് പ്രകൃതിയേപ്പറ്റി നമുക്ക് ഏറ്റവും ആധികാരികമായ വിജ്ഞാനം കൈവരുന്നത്.ഭൂമിയുടെ പുറം തോടിന്റെ പാളികളുടെ സ്ഥാനികനിലയേയും ഭൂഖണ്ഡങ്ങളുടെ കിടപ്പിനേയും മറ്റും പറ്റിയും മാറി മാറി വന്നിട്ടുള്ള ജിയോളജിയ യുഗങ്ങളുടെ ദൗര്‍ഘ്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു വെങ്കില്‍ ഭൂഗര്‍ഭശാസ്ത്രത്തിന്റെ ( ജിയോളജിയുടെ )സ്ഥിതി എന്താകുമായിരുന്നു? വിദ്യുത്കാന്തികമേഖലകളുടെ സ്ഥാനിക കിടപ്പിനേപ്പറ്റിയും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് സ്ഥലകാലങ്ങളിലുള്ള ഗതിയേപ്പറ്റിയുള്ള വിവരങ്ങള്‍ തട്ടിക്കഴിച്ചാല്‍ പിന്നെ വിദ്യുത്കാന്തികസിദ്ധാന്തത്തില്‍ എന്താണ് ശേഷിക്കുക.? യഥാര്‍ത്ഥലോകത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന സ്ഥലകാല ധാരണകള്‍ കൂടാതെ പ്രകൃതിശാസ്ത്രത്തിന്ന് നിലനില്ക്കാനാവില്ല.
മൂന്നാമതായി,ജന്തുക്കള്‍ പ്രകൃതിയിലുള്ള സ്ഥാനിക-കാലികബന്ധങ്ങളുമായി തങ്ങളുടെ പ്രവൃത്തികളെ കോര്‍ത്തിണക്കുന്നുണ്ടെന്ന് അവയുടെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. മനസ്സിന് വെളിക്ക് സ്ഥലകാലങ്ങളില്ലെന്ന് പറഞ്ഞിരുന്ന മാഹ് പോലും അത്രയും കാര്യം സമ്മതിച്ചു. ചുറ്റുപാടുകളനുസരിച്ച് ഒത്തിണങ്ങുന്നതിനു പറ്റിയ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ പ്രദാനം ചെയ്യുന്ന “..ഗതിനിര്‍ണ്ണയസംവേദനക്രമങ്ങളാണ് സ്ഥലകാലങ്ങള്‍ (”ചരിത്ര-വിമര്‍ശനവീക്ഷണത്തില്‍നിന്ന് ബലതന്ത്ര വികാസത്തേക്കുറിച്ച് ഏണസ്റ്റ് മാഹ് നടത്തിയ നിരൂപണം “ലൈപ്സിഗ്,1897,പേജ്498) എന്ന് അദ്ദേഹം എഴുതി.ഇത് തീര്‍ച്ചയായും മനുഷ്യര്‍ക്കും ബാധകമായിട്ടുള്ളതാണ്. ”മനുഷ്യന് ജീവശാസ്ത്രപരമായി സോദ്ദേശകരമായ ഒരു ഗതിനിര്‍ണ്ണയം നല്‍കാന്‍ സ്ഥലകാലസംവേദനങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ സംവേദനങ്ങള്‍ മനുഷ്യനു പുറത്തുള്ള ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം, ലെനിന്‍ എഴുതി;“ മനുഷ്യനു അവന്റെ ചുറ്റുപാടുകളേപ്പറ്റി വസ്തുനിഷ്ടമായി ശരിയായ ഒരു ധാരണ നല്‍കാന്‍ അവന്റെ സംവേദനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ചുറ്റുപാടുകളുമായി ജീവശാസ്ത്രപരമായി ഇണങ്ങിച്ചേരാന്‍ അവന് സാധിക്കുമായിരുന്നില്ല.” (ലെനിന്‍.സമാഹൃതകൃതികള്‍ വാല്യം 14,പേജ്178)
നാലാമതായി, മനുഷ്യന്‍ ( മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി )ആവശ്യാനുസൃതം ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തി എടുക്കുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ സ്ഥലകാലങ്ങളേക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ധാരണകള്‍ യഥാര്‍ത്ഥവസ്തുക്കള്‍ തമ്മില്‍ വസ്തുനിഷ്ടമായി നിലവിലുള്ള ബന്ധങ്ങളുടെ ശരിയായപ്രതിഫലനം ആയിരുന്നില്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിന് അവയെ ആശ്രയിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.
2,പദാര്‍ത്ഥത്തിന്ന് പുറത്ത് സ്ഥലകാലങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?
പരമാണുക്കളില്‍ നിന്ന് സ്വതന്ത്രമായി അനന്തമായ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്,ഈ ശൂന്യതയിലാണ് പരമാണുക്കള്‍ നീങ്ങുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഭൗതികവാദിയായ ഗസ്സേന്ദി ഏഴുതിയത് പോലെ പരമാണുക്കള്‍ക്ക് പുറത്തു കാലം മാത്രമാണുള്ളത്; കാലം വസ്തുക്കളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കാരണം വസ്തുക്കള്‍ നിലവിലുണ്ടായാലും ഇല്ലെങ്കിലും, അവ ചലിച്ചാലും ഇല്ലെങ്കിലും കാലം ഒരേപോലെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് യാതൊരു മാറ്റത്തിനും വിധേയമല്ല.സ്ഥലകാലങ്ങള്‍ എന്നത് വസ്തുനിഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന മിക്ക തത്വ ചിന്തകരുടേയും (പ്രാചീനകാലത്തെ തത്വജ്ഞാനികള്‍ മുതല്‍ 18-ആം ശതകത്തിലെ തത്വജ്ഞാനികള്‍ വരെ ) അഭിപ്രായം മേല്പറഞ്ഞ തരത്തിലുള്ളതായിരുന്നു.എങ്കിലും പദാര്‍ത്ഥത്തിന്ന് പുറത്ത് നിലനില്പില്ലാത്ത സ്ഥാനികബന്ധങ്ങളും ഗുണങ്ങളും വസ്തുക്കളില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണെന്നും ശൂന്യത എന്നൊന്ന് നിലവിലില്ലെന്നുമാണ് സമുന്നത ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ (384-322 BC) സമര്‍ത്ഥിച്ചിരുന്നത്
.“പ്രകൃതിക്ക് ശൂന്യതയെ ഭയമാണ് ”എന്നര്‍ത്ഥം വരുന്ന രീതിയിലാണ് മദ്ധ്യകാല യുഗങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ ഈ ആശയത്തെ വ്യാഖ്യാനിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഇതിന് നിദര്‍ശനമായി കണ്ടിരുന്നു.പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള ദ്രാവകം ശൂന്യത (കുഴലിലുള്ള ദ്രാവകത്തിന്റെ ലെവലിനും പിസ്റ്റനും ഇടക്കുള്ള വിടവ്) ഇല്ലാതാക്കാന്‍ വേണ്ടി അതിന്റെ തന്നെ ഭാരത്തെ തരണം ചെയ്തുകൊണ്ട് മുകളിലേക്ക് ഉയരുന്നു.സ്ഥലം (സ്പേസ്) പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന ആശയത്തെ 17-ആം നൂറ്റാണ്ടിലെ തത്വചിന്തകരായ ഡെക്കാര്‍ട്ടും ലൈബ്നിത് സും അനുകൂലിച്ചിരുന്നു.ശൂന്യത(vacuum) ക്ക് നിലനില്‍ക്കാ നാവില്ലെന്ന് വാദിച്ചുകൊണ്ട് ഡെക്കാര്‍ട്ട് എഴുതി :
“പ്രപഞ്ചത്തിലാകെ പദാര്‍ത്ഥമല്ലാതെ ...മറ്റൊന്നും ഇല്ല ”(Rene Descartes,"Les Principes de la Philosopie"റൂവാന്‍ ,1706,പേജ്92)) തൊട്ടടുത്തുള്ളവസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദം അഥവാ ആഘാതം പ്രേക്ഷണം ചെയ്യുന്നു. അത് ഞെടിയിടയില്‍ പ്രപഞ്ചത്തിലാകെ വ്യാപിക്കുന്നു. “ഏതെങ്കിലും പദാര്‍ത്ഥം ഇല്ലാത്ത യാതൊരുസ്ഥലവും ഇല്ല...”(GW Leibniz,"തെരഞ്ഞെടുത്ത തത്വശാസ്ത്ര കൃതികള്‍“,വാല്യം2 ലൈപ്സിഗ്,1915,പേജ്173) എന്ന് ലൈബ്നിത് സും എഴുതി.എങ്കിലും ശൂന്യത വാസ്തവത്തിലുള്ളതാണെന്ന് പല ശാസ്ത്രജ്ഞരും കരുതിയിരുന്നു.ക്ലാസിക്കല്‍ ബലതന്ത്രത്തിന്ന് ജന്മം നല്കിയ ഐസക്ക്ന്യൂട്ടന്‍ അവരിലൊരാളായിരുന്നു.കേവലമായ സ്പേസിലും-ജ്യോതിര്‍ഗോളങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടു ചലനമില്ലാത്ത ശൂന്യത - കേവലമായ കാലത്തിലും - പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി നിലനില്‍ക്കുന്നതും ഏതെങ്കിലും ഭൗതികപ്രക്രിയയാലോ സംഭവത്താലോ മാറ്റാനാവാത്തതുമായ തുടര്‍ച്ചയുടെ ഒരു ഒഴുക്ക് - അദ്ദേഹം വിശ്വസിച്ചിരുന്നു. ഇരുപതാം ശതകത്തിന്റെ ആരംഭഘട്ടം വരെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഈ ധാരണക്ക് പ്രകൃതിശാസ്ത്രത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്നു.
പദാര്‍ത്ഥം കൂടാതെ സ്ഥലകാലങ്ങള്‍ക്ക് നിലനില്ക്കാനാവുമോ എന്നതിനേക്കുറിച്ച് കാര്‍ക്സും എംഗല്‍സും സുപ്രധാനങ്ങളായ ചില ആശയങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായുള്ള കേവലമായ സ്ഥലകാലങ്ങള്‍ നിലനില്ക്കുന്നുവെന്ന ആശയം ആത്മീയഭൗതികവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് അദ്ദേഹം ആ വീ ക്ഷണത്തെ വിമര്‍ശിച്ചു.
എങ്ങിനെയാണ് ഒരു ധാരണ രൂപം കൊള്ളുന്നത്?
വസ്തുക്കളുടെ എണ്ണമറ്റഗുണദോഷങ്ങളും ബന്ധങ്ങളും അവസ്ഥകളും നോക്കിയിട്ട് അവയില്‍ നിന്ന് ഏറ്റവും സാരമായത് മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളത് തിരസ്കരിക്കുകയാണല്ലോ നാം ചെയ്യുന്നത്.വ്യത്യസ്തവസ്തുക്കളും പ്രതിഭാസങ്ങളും പ്രക്രിയകളും അവയുടെ സാരാംശത്തില്‍ നമ്മുടെ ബോധമനസ്സിലുണ്ടാക്കുന്ന പ്രതിഫലനമാണമല്ലൊ ധാരണകള്‍ വാസ്തവത്തില്‍.പക്ഷെ,ദീര്‍ഘകാലം മുമ്പ് രൂപംകൊണ്ട ധാരണകളുടെ ഉറവിടം വിസ്മരിക്കപ്പെട്ടേക്കാം. അപ്പോള്‍ ഈ ധാരണക്ക് നിദാനമായിട്ടുള്ള യഥാര്‍ത്ഥവസ്തുവിന്റെ സവിശേഷതകള്‍ സ്വതന്ത്രമായി നിലനില്ക്കുന്നുവെന്ന് തോന്നിത്തുടങ്ങുകയും ചെയ്തേക്കാം.യഥാര്‍ത്ഥപ്രതിഭാസങ്ങളില്‍ നിന്ന് അവയുടെ സ്ഥലകാലബന്ധങ്ങളെ വേര്‍പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന സ്ഥലകാലധാരണകള്‍ക്ക് സംഭവിക്കുന്നതും അതു തന്നേയാണ്.
യഥാര്‍ത്ഥവസ്തുക്കളുടെ ഉയരം, നീളം,വീതി എന്നിവയും യഥാര്‍ത്ഥപ്രക്രിയകളുടെ സമകാലത,ആവര്‍ത്തനം,കാലയളവ് എന്നിവയും ഈ വസ്തുക്കളില്‍ നിന്നും പ്രക്രിയകളില്‍നിന്നും സ്വതന്ത്രമാണെന്ന് കരുതുന്നത്ശ്യാനത ശ്യാനവസ്തുക്കളില്‍നിന്ന് വേറിട്ടും സ്വതന്ത്രമായും നില്കുന്നുവെന്നും,യുക്തി മനുഷ്യരില്‍നിന്ന് വേറിട്ട് നില്കുന്നുവെന്നും കരുതുന്നത്പോലെയാണ്.“ഇത് പഴയ കഥയാണ്” എംഗല്‍സ് എഴുതി.
“ഒരുവന്‍ ആദ്യം ഇന്ദ്രിയഗോചരമായ വസ്തുക്കളെ അരൂപങ്ങളാക്കി മാറ്റുന്നു,എന്നിട്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അറിയുന്നതിന്ന് വേണ്ടി, കാലം(time)നോക്കികാണുകയും സ്ഥലം (space)മണത്തറിയുകയും ചെയ്യാന്‍ ...ശ്രമിക്കുന്നു.പദാര്‍ത്ഥമില്ലെങ്കില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ ഈ രണ്ട് രൂപങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല,നമ്മുടെ മനസ്സില്‍ മാത്രം നില്‍ക്കുന്ന പൊള്ളയായ ധാരണകള്‍, അരൂപങ്ങള്‍,മാത്രമാണവ ”(എംഗല്‍സ് “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത ”പേജ്,235),
എന്നാല്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപങ്ങളാണെന്നത് ശരിയാണെങ്കില്‍ ,പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി അവയ്ക്ക് നിലനില്പില്ലെന്നതും അത്ര തന്നെ സത്യമാണ്.
എംഗല്‍സ് നിര്‍ദ്ദേശിച്ച സ്ഥലകാലങ്ങളെ സംബന്ധിച്ച വൈരുദ്ധ്യാത്മകവ്യാഖ്യാനം ഈ പദാര്‍ത്ഥരൂപങ്ങളേക്കുറിച്ചുള്ള ശാസ്ത്രീയന്യേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് വ്യക്തമായും ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഊര്ജ്ജതന്ത്രം ആ വഴിതന്നെ പിന്തുടര്‍ന്നുവന്നിട്ടുണ്ട് .
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ കണ്ടുപിടിത്തങ്ങളെ,പ്രതേകിച്ചും എല്ലാ പരസ്പരകരണങ്ങളും ഒരു പരിമിതപ്രവേഗത്തിലാണ് നടക്കുന്നതെന്നും പ്രകാശത്തിന്റെപ്രവേഗം പരാമര്‍ശനവ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാണെന്നുമുള്ള കണ്ടുപിടുത്തങ്ങളെ,ആധാരമാക്കിക്കൊണ്ട് ആല്ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നല്കി.സ്ഥലകാലങ്ങളുടെ ഗുണവിശേഷങ്ങള്‍ സമീപസ്ഥപദാര്‍ത്ഥത്തിന്റെ ചലനങ്ങളില്‍ നിന്ന് സ്വതന്ത്രമാണെന്ന വാദത്തിന്ന് ഈ സിദ്ധാന്തം വിരാമമിട്ടു.അദ്ദേഹത്തിന്റെ സിദ്ധാന്തം സംഷിപ്തമായി വിവരിക്കുവാന്‍ പറഞ്ഞപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “ലോകത്തിലെ എല്ലാവസ്തുക്കളും തിരോഭവിച്ചാലും സ്ഥലകാലങ്ങള്‍ ശേഷിക്കുമെന്നാണ് മുമ്പ് കരുതിയിരുന്നത്.എന്നാല്‍,ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വസ്തുക്കളുടെ തിരോധാനത്തോടെ സ്ഥലകാലങ്ങളും തിരോഭവിക്കണം.
” പ്രത്യേക ആപേക്ഷികതാസിദ്ധാന്തപ്രകാരം, എല്ലാഭൗതികവസ്തുക്കളും പ്രക്രിയകളും സ്ഥലകാലങ്ങളുടെ അഭേദ്യരൂപത്തിലാണ് നിലനില്ക്കുന്നത്.സ്ഥകകാലങ്ങള്‍ വ്യത്യസ്തമെങ്കിലും ഇതിന്റെ അഭേദ്യവശങ്ങളാണ്. രണ്ട്സംഭവങ്ങള്‍ക്കിടയില്‍ ഒരു സ്ഥലകാല ഇടവേളയുണ്ട് ;ഇത് പരാമര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് സ്വതന്ത്രമാണ്.സംഭവങ്ങള്‍ക്കിടക്കുള്ള കാലത്തിന്റേതായ ഇടവേള അവയുടെ സ്ഥലകാലസ്വഭാവവിശേഷത്തിന്റെ ഒരു വശം മാത്രമാണ്.പരാമര്‍ശനവ്യവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.സ്ഥാനിക ഇടവേളയെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി.അതിന്റെ ദൗര്‍ഘ്യവും പരാമര്‍ശനവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്ഥലകാലമാതൃക(പാറ്റേണ്‍) സമീപസ്ഥപദാര്‍ത്ഥത്തിന്റെ നിലനില്പ്പിന്റെ പ്രത്യക്ഷത്തിലുള്ള അനന്തരഫലങ്ങളാണ്.തിരിച്ച് അവയ്ക് ആ പദാര്‍ത്ഥത്തിന്റെ ചലനങ്ങളിന്മേല്‍ കാരണാത്മകമായ ഒരു സ്വാധീനമുണ്ട് .സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥലകാലമാതൃകകളില്‍ മാറ്റമുണ്ടാകുമെന്ന് കൂടി ഇവിടെ പ്രസ്ഥാവിച്ച്കൊള്ളട്ടെ.അങ്ങിനെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതാണ് ബ്രഹ്മാണ്ഡത്തിലെ സ്ഥിതി.
പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ സ്ഥലകാലം എന്ന ഏകകേവലരൂപം വെവ്വേറെയുള്ള ആപേക്ഷികമായ കാലിക - സ്ഥാനികബന്ധങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തങ്ങള്‍ തെളിയിച്ചിട്ടുണ്ട് .സ്ഥലവും കാലവും പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന് മാത്രമല്ല ,അവയുടെ മാതൃക പദാര്‍ത്ഥപിണ്ഡങ്ങളുടെ വിതരണം ,ഗതി,പരസ്പരകരണം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും,സ്ഥലകാലങ്ങളുടെ പൊതുവായ സവിശേഷതകള്‍ ഭൗതികപ്രതിഭാസങ്ങളുടെ സ്വഭാവവും വൈപുല്യവുമനുസറിച്ച് വ്യത്യസ്ത സ്ഥലകാല മാതൃകകളിലാണ് പ്രകടമാക്കപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട് .
ആശയവാദികള്‍ അവര്‍ക്ക് അനുകൂലമായി ഈ കണ്ടുപിടുത്തങ്ങളെ വ്യാഖ്യാനിക്കാന്‍ നോക്കുന്നു. ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും പരാമര്‍ശനചട്ടക്കൂടിനെ ആശ്രയിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം സ്ഥലകാലബന്ധങ്ങള്‍ പദാര്‍ത്ഥത്തില്‍ സ്വതവേയുള്ളതല്ല,മറിച്ച് നിരീക്ഷകന്റെ ആത്മനിഷ്ടഗുണങ്ങളേയും അനുഭവങ്ങളേയും മാത്രം ആശ്രയിച്ചിരിക്കുന്നവയാണെന്ന് ആശയവാദികള്‍ തറപ്പിച്ചുപറയുന്നു.അങ്ങിനെ ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും നമ്മുടെ ബോധത്തില്‍ മാത്രം നിലനില്ക്കുന്നതാണെന്ന് ആശയവാദികള്‍ സമര്‍ത്ഥിക്കുന്നു.ആപേക്ഷികതാസിദ്ധാന്തത്തില്നിന്ന് തെളിയുന്നത് ഇതാണെന്ന്,ഉദാഹരണത്തിന്ന്‍ , ഡിംഗിള്‍ അവകാശപ്പെടുന്നു “ പദാര്‍ത്ഥത്തിന് എന്തെങ്കിലും ഗുണങ്ങള്‍ കല്‍പ്പിക്കാനുള്ള എല്ലാശ്രമങ്ങളില്‍ നിന്നും ഒഴിയുകയാണ്” ഈ സിദ്ധാന്തം ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.എന്നാല്‍ മാക്സ്ബോണ്‍ നേരെമറിച്ചാണ് പറയുന്നത്. “ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഒരു വളച്ചൊടിക്കലാണിത്.” ബോണ്‍ എഴുതുന്നു:“പദാര്‍ത്ഥത്തിന്ന് ഗുണങ്ങള്‍ കല്പിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ സിദ്ധാന്തം ചെയ്തിട്ടുള്ളത്..
.” ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ മാക്സ്ബോണ്‍ നിര്‍ദ്ദേശിച്ച ഉദാഹരണം ചുവടേ വിവരിക്കും പ്രകാരമാണ്.; ഏതെങ്കിലും കാരണത്താല്‍ ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഒരു വൃത്തം നമുക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സങ്കല്‍പ്പിക്കുക.എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ത കോണങ്ങളിലായി വെച്ചിട്ടുള്ള സ്ക്രീനുകളില്‍ പതിയുന്ന അതിന്റെ നിഴലുകള്‍ നമുക്ക് കാണാന്‍ കഴിയും ഈ നിഴലുകളെല്ലാം ദീര്‍ഘാകൃതിയില്‍ ഉള്ളതായിരിക്കുമെന്നതൊഴിച്ചാല്‍ അവ വ്യത്യസ്തങ്ങളായിരിക്കും .ദീര്‍ഘവൃത്താകൃതിയിലുള്ള നിഴലുകളുടെ അക്ഷങ്ങള്‍ പരിശോധിച്ചാല്‍ ഈ നിഴലുകള്‍ ഒരു വൃത്തത്തില്‍ നിന്ന് പതിച്ചിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും.ആ വൃത്തത്തിന്റെ വ്യാസാര്‍ദ്ധം എത്രയെന്ന് കണ്ടുപിടിക്കാനും നമുക്ക് സാധിക്കും.
പരാമര്‍ശനവ്യവസ്ഥകളുടെ പങ്കു വഹിക്കുന്ന മറ്റു വസ്തുക്കളുമായി(സ്ക്രീനുകള്‍)ആപേക്ഷികമായി നോക്കുമ്പോള്‍ ബന്ധപ്പെട്ടവസ്തുവിന്റെ(കാര്‍ഡ്ബോര്‍ഡ് വൃത്തം) ഗുണങ്ങളുടെ പ്രക്ഷേപങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ,പരിശോധിക്കപ്പെടുന്ന വസ്ത്വിന്റെ(വൃത്തത്തിന്റെ) യഥാര്‍ത്ഥഗുണങ്ങള്‍ ഇതിലെല്ലാറ്റിലും ഒരേ പോലിരിക്കുന്നത് കാണാം .നിഴലുകളുടെ വ്യത്യസ്താകൃതിയും വലിപ്പവും കാര്‍ഡ്ബോര്‍ഡ് വൃത്തത്തിന്റെ കേവലമായ ആകൃതിയുടേയും വലിപ്പത്തിന്റേയും ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്.അത്പോലെതന്നെ, വസ്തുക്കളുടെ വ്യത്യസ്തമായ നീളവും വ്യത്യസ്ഥകാല ഇടവേളയും സ്ഥലകാല ഇടവേളകളുടെ കേവലദൗര്‍ഘ്യത്തിന്റെ - ഇത് പരാമര്‍ശനവ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രവുമാണ്- ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്.വൃത്തത്തില്‍ നിന്ന് പതിയുന്ന നിഴലുകള്‍ വൃത്തത്തേയും സ്ക്രീനുകളേയും പോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്.വിഭിന്നപരാമര്‍ശനവ്യവസ്ഥകളിലുള്ള വസ്തുക്കളുടെയും കാലിക ഇടവേളകളുടേയും വ്യത്യസ്ത ദൗര്‍ഘ്യങ്ങള്‍ സ്ഥലകാല ഇടവേളകളേയും(ഇവ അതിന്റെ അഭിവ്യജ്ഞനങ്ങളാണല്ലോ) തദനുസൃതമായ പരാമര്‍ശനവ്യവസ്ഥകളേയും പോലെ തന്നെ യഥാര്‍ത്ഥവും ബോധമനസ്സില്‍ നിന്ന് അത്രതന്നെ സ്വതന്ത്രവുമാണ്
ഈ പുതിയ സിദ്ധാന്തംസ്ഥലകാലങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം വൈരുദ്ധ്യാത്മകം മാത്രമല്ല ഭൗതികവാദപരവുമാണ്.
പ്രകൃതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തില്‍ നിന്നുള്ള തത്വശാസ്ത്രപരമായ നിഗമനങ്ങള്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തില്‍നിന്നെന്നപോലെ പരസ്പരവും അഭേദ്യവുമായിട്ടുള്ളതുമാണെന്ന വൈരുദ്ധ്യാത്മകഭൗതികവാദനിലപാടിനെശരിവെച്ചിട്ടുണ്ടെന്ന് മാത്രമല്ല,ആ പ്രസ്താവനയെ കൂടുതല്‍ ശുദ്ധിചെയ്ത് സമ്പുഷ്ടമാക്കുന്നതിനുള്ള സാദ്ധ്യതസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
(വിവർത്തനം :എം.എസ്.രാജേന്ദ്രൻ)
ലേബലുകള്‍:
രാഷ്ട്രീയം
2011 ജനുവരി 16, ഞായറാഴ്‌ച
പദാർത്ഥവും ചലനവും
1,ചലനം കൂടാതെ പദാര്‍ത്ഥം ഉണ്ടോ?
ഈ ചോദ്യത്തിന്ന് മറുപടി പറയുന്നതിന്ന് ആദ്യമായി പദാര്‍ത്ഥം എന്തെന്നും ചലനം എന്തെന്നും മനസ്സിലാക്കേണ്ടതുണ്ട് .പദാര്‍ത്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി നാം കഴിഞ്ഞപോസ്റ്റില്‍ ചര്‍ച്ചചെയ്തിട്ടുണ്ടല്ലൊ. ചലനത്തെ സംബന്ധിച്ച് പറഞ്ഞാല്‍ യന്ത്രികചലനം പദാര്‍ത്ഥ ചലനത്തിന്റെ ഒരു രൂപം മാത്രമാനെന്ന്, പരസ്പരം ബന്ധപ്പെട്ടതെങ്കിലും പലേ രൂപങ്ങളും അതിനുണ്ടെന്ന് ,19-ആം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.പദാര്‍ത്ഥത്തിന്റെ ചലന രൂപങ്ങളേപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ മൗലികതത്വങ്ങള്‍ താഴെപ്പറയും പ്രകാരമാണ് എംഗല്‍സ് ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നാമതായി,പദാര്‍ത്ഥചലനരൂപങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്ത മായിട്ടുള്ളതാണ്; ഒന്നു മറ്റൊന്നായി ചുരുക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല അവ.ഉദാഹരണത്തിന്ന്,ഒരു ജന്തുവിന്റെ ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളിലും ജന്തുലോകത്തില്‍ ഒരു പ്രത്യേകജാതിയുടെ ഉരുത്തിരിയലിലും രാസക്രിയകള്‍ മുഖ്യമായെരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജന്തുജീവിതത്തെ ചലനത്തിന്റെ ഒരു രാസരൂപം ആക്കിചുരുക്കുന്നത് വളരെ തെറ്റായിരിക്കും.ജീവന്റെ ആവിര്‍ഭാവത്തോടെ, അചേതനപ്രകൃതിയില്‍ കാണാനാവാത്ത ജീവശാസ്ത്രനിയമങ്ങള്‍ ആ രംഗത്ത് പ്രബലമാകുന്നു;ജീവന്‍ ചലനത്തിന്റെ ഒരു രൂപമാണ്;മറ്റേതൊരു രൂപത്തില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് ഇത് (മറ്റു ചലനരൂപങ്ങളുമായി പരസ്പരബന്ധമുള്ളതാണെങ്കില്‍പ്പോലും).
രണ്ടാമതായി,ചില സാഹചര്യങ്ങളില്‍ ചില ചലനരൂപങ്ങള്‍ മറ്റുരൂപങ്ങളായി പരിണമിക്കുന്നു.അങ്ങിനെ,പദാര്‍ത്ഥവികാസത്തിന്റേയും രാസപ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിന്റേയും ഒരു ഘട്ടത്തില്‍ ജീവന്‍ പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം ആയിപ്രത്യക്ഷപ്പെടുകയാണുണ്ടായത്.അതുപോലെ ജന്തുലോകത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മനുഷ്യനും അതില്‍നിന്ന് ഒറ്റതിരിക്കപ്പെട്ടു.പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം,അതായത് സാമൂഹ്യപ്രക്രിയകള്‍,അതോടെ ആവിര്‍ഭവിച്ചു.
മൂന്നാമതായി,പദാര്‍ത്ഥചലനത്തിന്റെ സങ്കീര്‍ണ്ണരൂപങ്ങള്‍ താരതമ്യേന ലളിതമായ രൂപങ്ങളും ഉള്‍ക്കൊള്ളുന്നു;എന്നാല്‍ അത് അവയുടെ ആകെത്തുകയല്ല.രാസക്രിയകളില്‍ നിര്‍ണ്ണായകമായ പങ്ക് രസതന്ത്രനിയമങ്ങള്‍ക്കാണെങ്കിലും വിദ്യുത്കാന്തികവും മറ്റുമായ ഭൗതികപ്രക്രിയകള്‍ ഇതില്‍ സ്വഭാവികമായും അന്തര്‍ഭവിച്ചിട്ടുണ്ട്.അതുപോലെ സസ്യങ്ങളിലും ജന്തുജീവികളിലും നടക്കുന്ന എല്ലാ ജീവത്തായ പ്രക്രിയകളിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നത് ജീവശാസ്ത്രനിയമങ്ങളാണെങ്കിലും അവയിലെല്ലാം അസംഖ്യം രാസക്രിയകളും നടക്കുന്നുണ്ട്.മനുഷ്യനില്‍ നടക്കുന്ന ജീവശാസ്ത്രപ്രക്രിയകള്‍ സ്വാഭാവികമായും സാമൂഹ്യപ്രക്രിയകളിലെല്ലാം ഉണ്ടാകും .പക്ഷെ,സമൂഹ(സമുദായ) വികാസനിയമങ്ങളാണ് സാമൂഹ്യപ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതെന്ന് തീര്‍ത്ത് പറയാം.
ശാസ്ത്രങ്ങളുടെ തരംതിരിവിന് നിദാനമായിട്ടുള്ളത് പദാര്‍ത്ഥചലനരൂപങ്ങളുടെ തരംതിരിവാണെന്ന പ്രധാനപ്പെട്ട ആശയവും എംഗല്‍സ് മുമ്പോട്ട് വെക്കുകയുണ്ടായി.ശാസ്ത്രത്തിന്റെ പിന്നീടുള്ള പുരോഗതി ഈ ആശയങ്ങളെ പൂര്‍ണ്ണമായും ശരിവെച്ചിട്ടുണ്ട്.
ആധുനികശാസ്ത്രീയസങ്കല്പങ്ങളുടെ വെളിച്ചത്തില്‍ പദാര്‍ത്ഥചലനത്തിന്റെ രൂപങ്ങളെ താഴെപറയുന്ന ഗ്രൂപ്പുകളായി വേര്‍തിരിക്കാം:1) ഭൗതികരൂപങ്ങള്‍ ,അഥവാ സ്ഥലം (apace),പ്രവേഗം,ദ്രവ്യമാനം,ഊര്‍ജ്ജം,വൈദ്യുതചാര്‍ജ്ജ്,താപം,വ്യാപ്തം(volume) തുടങ്ങി യഥാര്‍ത്ഥവസ്തുക്കളുടെ ഗുണവിശേഷങ്ങളില്‍ വരുന്ന മാറ്റം;
2)രാസരൂപങ്ങള്‍ ,അഥവാ വസ്തുദ്രവ്യങ്ങളുടെ രൂപാന്തരീകരണം,പരമാണുക്കളുടെ സംയോഗം - പുനസംയോഗം;
3) ജീവശാസ്ത്രരൂപങ്ങള്‍,അഥവാ സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവിതവും മാറ്റങ്ങളും;
4 )സാമൂഹ്യരൂപങ്ങള്‍ ,അഥവാ മനുഷ്യസമുദായത്തില്‍ നടക്കുന്ന, ഈ സമുദായത്തില്‍ മാത്രം ഉണ്ടാകുന്ന ,മാറ്റങ്ങള്‍.
ഈ ചലനരൂപങ്ങളില്‍ ഓരോന്നും വസ്തുനിഷ്ടമായി,മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതാണ്;അവയിലോരോന്നും ഓരോ ഭൗതികപ്രക്രിയയുമാണ്.നേരേമറിച്ച്,മനുഷ്യന്റെ വികാരങ്ങളുടേയും ഭാവങ്ങളുടേയും ആശയങ്ങളുടേയും ചലനം മനുഷ്യമനസ്സില്‍ മാത്രം നിലനില്ക്കുന്നതാണ്. വികാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും അവയുടെ ഭൗതികാസ്ഥാനമായ മസ്തിഷ്ക്കത്തെക്കൂടാതേയുള്ള ഒരു നിലനില്പ് ഇല്ലതന്നെ.“ എന്നാല്‍,ചിന്ത ഭൗതികമാണെന്നു പറയുന്നത്”ലെനിന്‍ എഴുതി“ തെറ്റായ ഒരു ചുവടുവെപ്പായിരിക്കും,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മില്‍ കൂട്ടിക്കുഴക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിന്‍ സമാഹൃതകൃതികള്‍,വാല്യം 14 പേജ് 244)വികാരങ്ങളും ആശയങ്ങളും ഒരു സാമൂഹ്യപ്രതിഭാസം തന്നെയാണ്.അതേസമയംതന്നെ ആധ്യാത്മികപ്രക്രിയകളുമാണവ..ഇവയെ മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും -ഭൗതികപ്രക്രിയകളാണവയെല്ലാം - നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സംഗതി ഇതാണ്.
ബലതന്ത്ര (യാന്ത്രിക) ഭൗതികവാദികളുടെ വീക്ഷണത്തിന്റെ ഏകപക്ഷീയതയെ ഇത് വെളിപ്പെടുത്തുന്നു.ചലനം എന്നു പറയുന്നത് സ്ഥലപരിമിതിക്കുള്ളിലെ സാധനങ്ങളുടെ നീക്കമായി അവര്‍ കരുതുന്നു.ഈ നീക്കമാകട്ടെ ബലതന്ത്രനിയമങ്ങളിലൂടെ പൂര്‍ണ്ണമായി വിശദീകരിക്കാവുന്നതാണെന്നും അവര്‍ കരുതുന്നു. ഈ പ്രക്രിയക്കിടയില്‍ സാധനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ പഴയ രൂപത്തില്‍ തന്നെ ഇരിക്കുമത്രെ.ഈ സങ്കല്പമനുസരിച്ച് പദാര്‍ത്ഥം മാറ്റമില്ലാത്തതും ചലനരഹിതവുമാണ്.എന്നുവരികിലും,പ്രകൃതി ശാസ്ത്രം പ്രകൃതിരഹസ്യങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങിച്ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായി വരുന്നത് പ്രകൃതിയില്‍ മാറ്റമില്ലാത്ത യാതൊരു വസ്തുക്കളുമില്ലെന്നും, പദാര്‍ത്ഥചലനം ഒരൊറ്റ ചലനരൂപമായി ചുരുങ്ങിയിട്ടുള്ളതല്ലെന്നും, മറിച്ച് ഏത് രൂപത്തിലുള്ള മാറ്റത്തേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നുമാണ്..
അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ നിശ്ചലമായ യാതൊന്നുമില്ലെന്നാണോ പറയുന്നത്?
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഘനീഭവിച്ച് പാറയായിത്തീരുമ്പോള്‍ അത് നിശ്ചലമാണെന്ന് തോന്നും .എന്നു വരികിലുംതാപനിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ,മഴ,കാറ്റ്,തിരമാല,വിദ്യുത്കാന്തികപ്രക്രിയകള്‍ എന്നിവമൂലം ഇങ്ങനെ ഉറച്ച പാറക്കെട്ടുകളിലും നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. തന്മൂലം ഇന്നല്ലെങ്കില്‍ നാളെ ഈ പാറക്കെട്ടുകളും തകര്‍ന്നുതുടങ്ങും.പാറയുടെ നിശ്ചലാവസ്ഥ സുദീര്‍ഘമാണെന്ന് വന്നേക്കാമെങ്കിലും മാറ്റമുള്ളതാണ് അതും.അവസാനമായി,ഭൂമിയേപ്പോലെ പാറയുടേയും നീക്കം സൂര്യനെ അപേക്ഷിച്ചിരിക്കുന്നതാണ്.ബലതന്ത്രമനുസരിച്ച് പരസ്പരം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയിലിരിക്കുന്ന രണ്ട് വസ്തുക്കള്‍ മൂന്നാമതൊരു വസ്തുവിനെ അപേക്ഷിച്ച് താദൃശങ്ങളായ ചലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിനാല്‍ നിശ്ചലമായിരിക്കുന്ന ഏതൊരു വസ്തുവിനും നീക്കമുണ്ട്.ഏതെങ്കിലും നിശ്ചിതബന്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ് അതിന്റെ നിശ്ചലത. ഇതില്‍നിന്ന് നിശ്ചലതയും ചലനത്തിന്റെ ഒരുതരം ഉദാഹരണമാണെന്ന് സിദ്ധിക്കുന്നുണ്ടല്ലോ.
നിശ്ചലത താല്ക്കാലികവും സാപേക്ഷികവുമാണെങ്കില്‍,ചലനം ശാശ്വതവും കേവലവുമായിട്ടുള്ളതാണ്.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് സൃഷ്ടിക്കാനാവാത്തതും നാശമില്ലാത്തതുമാണ്.
ഇക്കാരണത്താല്‍, ചലനം പദാര്‍ത്ഥത്തെ സംബന്ധിടത്തോളം അനുപേക്ഷണീയമല്ലെന്നും,ചലനംകൂടാതേയുള്ള പദാര്‍ത്ഥം സാദ്ധ്യമാണെന്നും തെളിയിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകൃതിനിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കയാണ്.താപഗതികതന്ത്രത്തിലെ(thermodynamics)രണ്ടാമത്തെ നിയമം ഇതിന്നൊരുദാഹരണമാണ്.പുറമേ നിന്ന് യാതൊരു വിധത്തിലും ഊര്‍ജ്ജം ലഭിക്കുകയോ പുറമേക്ക് അത് നഷ്ടപ്പെടുകയോ ചെയ്യാനാവാത്തവിധം അടച്ച്പൂട്ടിയ ഒരു വ്യവസ്ഥ(system)യില്‍ എല്ലാ രൂപത്തിലുമുള്ള ഊര്‍ജ്ജം താപമായി രൂപാന്തരം ചെയ്യപ്പെടുമെന്ന് ഈ നിയമം പറയുന്നു.ചൂടുള്ള വസ്തുവില്‍നിന്ന് ചൂടില്ലാത്ത വസ്തുവിലേക്ക്മാത്രമേ താപം പകരാന്‍ സാധിക്കൂ എന്നതിനാല്‍ ഇപ്രകാരമൊരു വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഒടുവില്‍ ഒരേ ചൂടുള്ള ഒരു അവസ്ഥ സംജാതമാവുകയും,വ്യവസ്തക്കാകെ തന്നെ താപസന്തുലനം ഉണ്ടാവുകയും ചെയ്യണം. ഈ അവസ്ഥയില്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജം മറ്റൊരു രൂപത്തിലുള്ളതാകുന്നില്ല. പ്രപഞ്ചത്തെ മുഴുവന്‍ അപ്രകാരമൊരു അടച്ചുപൂട്ടിയ വ്യവസ്ഥയായി കണക്കാക്കിക്കൊണ്ട് ഊര്‍ജ്ജതന്ത്രജ്ഞരായ ക്ലൗസിയസ്സും, കെല്‍ വിനും പറയുന്നത് ഒരുകാലത്ത് താപത്തിന്റേതൊഴിച്ചുള്ള എല്ല ചലനരൂപങ്ങളും തിരോഭവിക്കുകയും ,പ്രപഞ്ചത്തിന്റെ താപസന്തുലനത്തിന്റെ അഥവാ“താപവിനാശ”ത്തിന്റെ ഒരു ഘട്ടം ഉണ്ടാവുകയും ചെയ്യുമെന്നാണ്.
എന്നാല്‍ ഗുണാത്മകമായി പറഞ്ഞാലും ശരി പരിണാമാത്മകമായി പറഞ്ഞാലും ശരി, ചലനം നാശരഹിതമായിട്ടുള്ളതാണ്.ഒരു താപസന്തുലനം ഉണ്ടാവുകയാണെന്ന് വന്നാല്‍തന്നെയും ,ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം അസാദ്ധ്യമാകുന്നതോടെ,ആ വശത്തെ സബന്ധിച്ചിടത്തോളം മാത്രമേ ചലനം നിലയ്കുന്നുള്ളൂ.പ്രപഞ്ചത്തിന്റെ “താപവിനാശ”ത്തില്‍ വിശ്വസിക്കുക എന്നുപറഞ്ഞാല്‍ ചലനം നാശരഹിതമല്ലെന്ന് വിശ്വസിക്കുക എന്നാണര്‍ത്ഥമെന്ന് എംഗല്‍സ് എഴുതുകയുണ്ടായി.എന്നുതന്നെയല്ല,പ്രപഞ്ചത്തിന്റെ“താപവിനാശം” എന്നു പറയുമ്പോള്‍ ചലനത്തിന്ന് ഒരു ആദിയും ഒരു അവസാനവുണ്ടെന്നും അര്‍ത്ഥമാക്കുന്നുണ്ട്. ചലനത്തിന്ന് വ്യത്യസ്തരൂപങ്ങളായി മാറുന്നതിനുള്ള കഴിവ് ഇല്ലാതാക്കുന്ന ഒരു സമയം ഉണ്ടെങ്കില്‍ അതിന്ന് ആ കഴിവ് കൈവന്ന ഒരു സമയവും ഉണ്ടായിരുന്നിരിക്കണമല്ലൊ.പ്രപഞ്ചം താപസന്തുലനത്തിന്റെ അവസ്ഥയില്‍ എത്തുമെന്നു വിശ്വസിക്കുന്നവര്‍“ലോകനാഴികമണിക്ക് ചാവികൊടുക്കേണ്ടതുണ്ടെന്നും” വിശ്വസിക്കേണ്ടിവരും.അപ്പോള്‍ അത് സന്തുലിതാവസ്ഥയില്‍ എത്തുന്നതുവരെ ഓടിക്കൊള്ളും ഒരു മഹാത്ഭുതത്തിന്ന് മാത്രമേ പിന്നീടതിനെ നടത്തിക്കാന്‍ കഴിയൂ“(എംഗല്‍സ്,”പ്രകൃതിയിലെ വൈരുദ്ധ്യാത്മകത“പേജ്285)
ബാഹ്യമായ ഒരു ശക്തിക്ക്,പ്രകൃത്യാതീതമായ ഒരു ശക്തിക്ക് ,അതായത് ഒരു മഹാത്ഭുതത്തിന്ന്,മാത്രമേ പ്രപഞ്ചത്തെ നേരിടാന്‍ പോകുന്ന സന്തുലിതാവസ്ഥയില്‍ നിന്ന് അതിനെ കരകയറ്റാന്‍ പറ്റൂ എന്ന് വന്നാല്‍ ,ആ ശക്തി അതിനെ അതിന്റെ ഇന്നത്തെ അനിശ്ചിതാവസ്ഥയില്‍ എത്തിച്ച് മഹാത്ഭുതത്തില്‍ നിന്ന് വ്യത്യസ്ഥമാകാന്‍ തരമില്ലല്ലൊ. അങ്ങിനെ ചലനം നാശമുള്ളതാണെന്ന ആശയം - താപവിനാശ സിദ്ധാന്തത്തിന്റെപിന്നില്‍ അതാണല്ലോ ഒളിഞ്ഞ് കിടക്കുന്നത് - തീര്‍ച്ചയായും മതത്തിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത്.,എംഗല്‍സ് അഭിപ്രായപ്പെട്ടു.അതെ,അതുതന്നെയാണ് പയസ്സ് പന്ത്രാണ്ടാമന്‍ എന്ന മാര്‍പ്പാപ്പ പറഞ്ഞത്;”നാം എത്രകൂടുതല്‍ പുറകോട്ട് നോക്കുന്നുവോ അത്രയും കൂടുതല്‍ സ്വതന്ത്ര ഊര്‍ജ്ജം പദാര്‍ത്ഥത്തിലുള്ളതായി നമുക്ക് കാണാന്‍ കഴിയും...അങ്ങിനെ ഈ ഭൗതിക പ്രപഞ്ചത്തിന്ന് കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവില്‍ ശക്തിയേറിയ ഒരു ആവേഗവും അവിശ്വസനീയമാംവണ്ണം അളവറ്റ ഊര്‍ജ്ജസമ്പത്തും ലഭിക്കുകയുണ്ടായെന്നാണ് എല്ലാം തന്നെ സൂചിപ്പിക്കുന്നത്...അതിനാല്‍ സൃഷ്ടി ഒരു കാലത്തുണ്ടായതാണ്; അതുകൊണ്ട് തന്നെ ഒരു സ്രഷ്ടാവുണ്ട് .അതാണ് ഈശ്വരന്‍“ (പോള്‍ ലബരോന്‍,"L'origine des Mondes"(പ്രപഞ്ചത്തിന്റെ ഉല്പത്തി)പാരീസ്,1953പേജ്161)
ശാസ്ത്രത്തിന്റെ പുരോഗതി ”താപവിനാശ“സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊള്ളുമെന്ന് ആ സിന്താത്തെ വിമര്‍ശിക്കുമ്പോള്‍ എംഗല്‍സ് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.അടച്ചുപൂട്ടിയ ഒരു വ്യസ്ഥയില്‍ എല്ലാ രൂപത്തികുമുള്ള ചലനവും താപമായി മാറുന്ന പ്രവണത,കുറച്ചു സംഭവ്യമായ ഒരവസ്ഥയില്‍ നിന്ന് കൂടുതല്‍ സംഭവ്യമായ ഒരവസ്ഥയിലേക്ക് ഈ വ്യവസ്ഥ മാറുന്ന പ്രവണതയാണെന്ന് 19-ആം നൂറ്റാണ്ടില്‍ തന്നെ ഊര്‍ജ്ജതന്ത്രജ്ഞനായ ലുഡ് വിഗ് ബോള്‍ട്ട്സ്മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ തെളിയിക്കപ്പെട്ടപോലെ എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യവസ്ഥയിലെ എല്ലാ അവസ്ഥകളും ഒരേ പോലെ സഭവ്യങ്ങളാണ് നമ്മുടെ ഈ പ്രപഞ്ചം എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യ്വസ്ഥയാണെന്ന് സങ്കല്പ്പിച്ചാലും, താപസന്തുലനം ഒരിക്കലും അതിന്റെ ഏറ്റവും സംഭവ്യതകൂടിയ അവസ്ഥ ആയിരിക്കില്ലെന്ന് സമ്മതിക്കേണ്ടിവരും.എന്നാല്‍, ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പ്രപഞ്ച അസ്തിത്വത്തിന്റെ സാഹചര്യങ്ങള്‍ മാറ്റമില്ലാത്തതാകുന്നില്ല അതിനാല്‍, പ്രപഞ്ചം അടച്ചുപൂട്ടിയ ഒരു വ്യവസ്ഥയല്ല. ഇനി അത് എണ്ണിതിട്ടപ്പെടുത്താവുന്നത്ര കണികകളോടുകൂടിയതാണെങ്കിലും,അത് താപസന്തുലനാവസ്ഥയില്‍ എത്തുകയില്ല,
ചലനം പദാര്‍ത്ഥത്തിന്റെ ജന്മസിദ്ധമായ ഒരു ഗുണമാണെന്ന, അതിന്റെ അസ്തിത്വത്തിന്റെ രൂപമാണെന്ന വൈരുദ്ധ്യാധിഷ്ടിതഭൗതികവാദതത്വം ശരിയാണെന്നതിന്ന് ആധുനികപ്രകൃതിശാസ്ത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.
2,) പദാര്‍ത്ഥം കൂടാതെചലനം ഉണ്ടോ?.
.പത്തൊന്‍പതാം ശതകത്തില്‍ ഉരുത്തിരിഞ്ഞതും പലേ പ്രകൃതിപ്രതിഭാസങ്ങളേയും കൈകാര്യം ചെയ്തിരുന്നതുമായ താപഗതികതന്ത്രവും വിദ്യുത് കാന്തികസിദ്ധാന്തവും പരമാണുക്കളെ (atoms) ഒട്ടും കണക്കിലെടുത്തിരുന്നില്ല (വിദ്യുത് കാന്തികപ്രതിഭാസങ്ങളുമായുള്ള അവയുടെ കെട്ടുപാട് ഇനിയും തെളിയിക്കപ്പെട്ടിരുന്നില്ല).പരമാണുക്കളടങ്ങിയതാണ് പദാര്‍ത്ഥമെന്നും, ബാക്കിയുള്ളതെല്ലാം “ഊര്‍ജ്ജ”മാണ്.പദാര്‍ത്ഥമല്ലെന്നും ഒട്ടുമിക്കവാറും ശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വിശ്വസിച്ചിരുന്നു. താപഗതിക തന്ത്രവും വിദ്യുത് കന്തികതന്ത്രവും പരമാണുക്കളുടെ നിലനില്പ്പിനെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജതന്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും പലേപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുള്ളസ്ഥിതിക്ക് പ്രകൃതിശാസ്ത്രത്തിന്റെമറ്റുപ്രശ്നങ്ങളും പരമാണുക്കള്‍ നിലനില്പ്പുണ്ടെന്ന് സങ്കല്പിക്കാതെ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് ജര്‍മ്മന്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ വില്‍ ഹെം ഓസ്റ്റ്വാള്‍ഡ് വാദിച്ചു.അതിനാല്‍ ആ സങ്കല്പം തെറ്റാണ്,പരമാണുക്കള്‍ നിലനില്പ്പില്ല.പരമാണുക്കള്‍ മാത്രമേ പദാര്‍ത്ഥമായുള്ളുവെന്നതിനേപ്പറ്റി ഒട്ടും ശങ്കിക്കാതെ ആ അനുമാനത്തില്‍ നിന്നുകൊണ്ട് ഓസ്റ്റ്വാള്‍ഡ് തീരുമാനിച്ചു.പ്രകൃതിയുടെ “പരമമായ” നിലവാരം പദാര്‍ത്ഥം - അത് ഏതായാലും നില വിലില്ലാത്തതാണല്ലോ - അല്ല,മറിച്ച് ചലനം ആണെന്ന്.ലോകത്തിലുള്ള സര്‍വതും “വെറും ചലനം” മാത്രം അടങ്ങിയിട്ടുള്ളതാണ്. ഇത് “ഊര്‍ജ്ജവാദ”ത്തിന് ജന്മം നല്കി.ഈ സങ്കല്പം അനുസരിച്ച് ലോകത്തിന് നിദാനം പദാര്‍ത്ഥമോ ആത്മാവോ അല്ല,പ്രത്യുത ഊര്‍ജ്ജമാണ്. ഇതും ചലനവും ഒന്നു തന്നെയുമാണ്. ഭൗതികവാദവും ആശയവാദവും ഉപേക്ഷിച്ച് ഊര്‍ജ്ജവാദം സ്വീകരിക്കണമെന്ന് ശഠിച്ചുകൊണ്ട് ഓസ്റ്റ്വാള്‍ഡ് ഇപ്രകാരം എഴുതി;“പദര്‍ത്ഥത്തേയും ആത്മാവിനേയും കുറിച്ചുള്ള ധാരണകളെ ഊര്‍ജ്ജധാരണക്ക് വിധേയമാക്കിക്കൊണ്ട് ഈ രണ്ട് ധാരണകള്‍ തമ്മിലുള്ള വൈരുദ്ധ്യം എളുപ്പത്തിലും സ്വാഭാവികമായും നീക്കുന്നത് ഒരു പടി മുന്നോട്ട് പോകലാണെന്ന് ഞാന്‍ കരുതുന്നു...”(“വില്‍ ഹെം ഓസ്റ്റ്വാല്‍ഡ് നടത്തിയ പ്രകൃതിതത്വശാസ്ത്രത്തേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍”രണ്ടാം പതിപ്പ്,ലൈപ്സിഗ്,1902,പേജ്8)
ലെനിന്‍ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നഗ്രന്ഥത്തില്‍ ഈ സിദ്ധാന്തത്തെ ശരിക്കും തുറന്നുകാട്ടി.പദാര്‍ത്ഥം ,ആത്മാവ് എന്നിവ രണ്ടും ഊര്‍ജ്ജമാണെന്ന് പറയുന്നത് പദാര്‍ത്ഥമോ മനസ്സോ ഇല്ലെന്നും, ഉള്ളത് ചലനം മാത്രമാണെന്നും സമര്‍ത്ഥിക്കലാണ്.എന്നാല്‍ ഒരു ശാസ്ത്രജ്ഞനും ആശയത്തിന്റെ നിലനില്പിനെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അതില്‍ അത്ഭുതവുമില്ല,എന്തെന്നാല്‍,ആശയങ്ങള്‍ ഇല്ലെന്ന് ശഠിച്ചുകൊണ്ട് ആശയങ്ങള്‍ എങ്ങിനേയാണ്പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്? എന്നു മാത്രവുമല്ല, ആശയങ്ങള്‍ നിലവിലുണ്ടെന്നും നിലവിലില്ലാത്തത് പദാര്‍ത്ഥമാണെന്നുമുള്ള വിശ്വാസം ഒരു ആശയവാദവീക്ഷണമാണ്. അതില്‍ യാതൊരുപുതുമയുമില്ല.ഊര്‍ജ്ജവാദത്തിന്ന് എതിരായ ലെനിന്റെ ആദ്യത്തെവാദം ഈ വിധത്തിലാണ്.ലെനിന്റെ രണ്ടാമത്തെ വാദമുഖം സംഷിപ്തമായി ഇപ്രകാരം വിവരിക്കാം.“”ഊര്‍ജ്ജം‘എന്നവാക്ക് അനിശ്ചിതമായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തത്വചിന്തയിലെ ഒഴിച്ചുകൂടാനാവാത്ത ഈ വികല്പം(ഭൗതികവാദമോ ആശയവാദമോ എന്നത്) ഒഴിവാക്കാന്‍ ഓസ്റ്റ്വാള്‍ഡ് പ്രയത്നിക്കുകയും “ ഈ വിധത്തില്‍ ഭൗതികവാദവും ആശയവാദവും തമ്മിലുള്ള വൈരുദ്ധ്യം താന്‍ പരിഹരിച്ചുവെന്ന് കരുതുകയും ചെയ്തു. ബോധത്തിന്ന് പുറമേക്കുള്ള ചലനത്തിനെന്നപോലെ (ഭൗതികവും രാസനീയകവും ജീവശാസ്ത്രപരവും മറ്റുമായ പ്രക്രിയകള്‍)ബോധത്തിന്നകമേയ്ക്കുള്ള ചലനത്തിനും(മാറിവരുന്ന സംവേദനങ്ങളും ആഗ്രഹങ്ങളും ആശയയങ്ങളും),രണ്ടിനും ഊര്‍ജ്ജം എന്ന് പേരു നല്കിയാല്‍ ,”...പദാര്‍ത്ഥത്തേയും മനസ്സിനേയും രണ്ടിനേയും, ഈ ധാരണക്ക് വിധേയമാക്കിയാല്‍, വൈരുദ്ധ്യം വാക്കാല്‍ തീര്‍ത്തുവെന്ന് സശയംകൂടാതെ പറയാം...“(ലെനിന്‍,സമാഹൃതകൃതികള്‍,വാല്യം14പേജ്270-271)എന്നാല്‍ പദാര്‍ത്ഥം മനസ്സിനെ ആശ്രയിച്ചിരിക്കുന്നോ അതോ മനസ്സ് പദാര്‍ത്ഥത്തെ ആശ്രയിച്ചിരിക്കുന്നോ എന്നപ്രശ്നം വാസ്തവത്തില്‍ അവശേഷിക്കുന്നതേയുള്ളൂ. ഈ ചോദ്യത്തിന്ന് എതിര്‍ മറുപടികള്‍ നല്കുന്ന ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സന്ധിപ്പിക്കാന്‍ കഴിയാത്ത വൈരുദ്ധ്യവും അതുപോലെ അവശേഷിക്കുന്നതേയുള്ളു.
പരമാണുക്കളുടെ വിദ്യുത്കാന്തികസ്വഭാവത്തേപ്പറ്റിയുള്ള കണ്ടുപിടിത്തം ഓസ്റ്റ്വാള്‍ഡിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. പരമാണു നിലവിലുണ്ടെന്ന സംഗതി ചോദ്യം ചെയ്യാനാവാത്തതാണെന്ന് 1908-ല്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.ഇരുപതാം നൂറ്റണ്ടിന്റെ മദ്ധ്യത്തില്‍ ഇലക്ട്രോണിക്ക് മൈക്രോസ്കോപ്പിലൂടെ പരമാണുവിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതോടെ ശാസ്ത്രജ്ഞര്‍ക്ക് സ്വന്തം കണ്മുന്നില്‍ ആറ്റത്തെ കാണാന്‍ കഴിയുമെന്നും വന്നു.
എങ്കില്‍ പോലും ഓസ്റ്റ്വാള്‍ഡ് സ്വയം ഉപേക്ഷിച്ചിരുന്ന ആ വാദം പുനരുജ്ജീവിപ്പിക്കാന്‍ വളരെ അടുത്തകാലത്തും ശ്രമം നടക്കുകയുണ്ടായി.ബര്‍ട്രാന്റ് റസ്സല്‍ 1945-ല്‍ ഇപ്രകാരം എഴുതി;ഊര്‍ജ്ജതന്ത്രത്തില്‍ മൗലികമായിട്ടുള്ളത് പദാര്‍ത്ഥമല്ല, ഊര്‍ജ്ജമാണ്” എന്തുകൊണ്ടെന്നാല്‍ “ആപേക്ഷികതാ - ക്വാണ്ടം സിദ്ധാന്തങ്ങള്‍ ഫലത്തില്‍ ’ദ്രവ്യമാന ‘ ത്തെക്കുറിച്ചുള്ള പഴയ ധാരണയുടെ സ്ഥാനത്ത് ’ഊര്‍ജ്ജ‘ത്തെ അവരോധിക്കുകയാണ് ചെയ്തത്(ബര്‍ട്രാന്റ് ര്‍സ്സല്‍ ”മാനവ വിജ്ഞാനം,അതിന്റെ സാദ്ധ്യതകളുംപരിമിതികളും“പേജ്309.39) അപ്പോള്‍ ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെങ്കില്‍ അത് പദാര്‍ത്ഥത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെന്നും പറയേണ്ടിവരുമല്ലോ .കാരണം ദ്രവ്യമാനം എന്നുപറയുന്നത് പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമല്ലല്ലൊ.ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചുള്ള റസ്സലിന്റെ പരാമര്‍ശനം ഐന്‍സ് റ്റൈന്‍ കണ്ടുപിടിച്ച ഊര്‍ജ്ജ - ദ്രവ്യമാനബന്ധത്തെ സബന്ധിക്കുന്നതാണ്.
ഐന്‍സ് റ്റൈന്റെ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനമേറ്റെടുത്തുവെന്നാണെന്ന് സങ്കല്പിച്ചാല്‍ തന്നെയും,പദാര്‍ത്ഥം നിലനില്ക്കുന്നില്ലെന്നും അതിന്റെ സ്ഥാനം ഊര്‍ജ്ജം ഏറ്റിട്ടുണ്ടെന്നും ഇതില്‍ നിന്ന് സിദ്ധിക്കുന്നില്ല.ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും സംവേദനങ്ങള്‍ക്കും പുറമെ ലോകത്തില്‍ മറ്റു വല്ലതു കൂടി അടങ്ങിയിട്ടുണ്ടൊ എന്ന പ്രശ്നമാണ് വാസ്തവത്തില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.യഥാര്‍ത്ഥവസ്തുക്കള്‍ക്ക് ജഡത്വത്തിന്റേയും ഗുരുത്വാകര്‍ഷണത്തിന്റേയും ഗുണങ്ങള്‍,അതായത് ദ്രവ്യമാനം,ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നതല്ല ഈ ചോദ്യത്തിനുള്ള മറുപടി.
എന്നു മാത്രവുമല്ല,ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നുവെന്ന് ഐന്‍സ് റ്റൈന്‍ സിദ്ധാന്തം ഒരിടത്തും പറയുന്നില്ല.ഒരു ഇരുമ്പു കഷണം ചൂളയില്‍ വെച്ചാല്‍,ചൂളയില്‍നിന്നുള്ള ഊര്‍ജ്ജം പകരുന്നതിന്നനുസരിച്ച് ഇരുമ്പ്കഷണത്തിന്ന് ചൂട് കൂടിക്കൊണ്ടിരിക്കും.ചൂളയ്ക്ക് അത്രയും ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്യും .ക്ലാസിക്കല്‍ ബലതന്ത്രമനുസരിച്ച് ഇരുമ്പ്കഷണത്തിന്റേയും ചൂളയുടേയും തൂക്കത്തിന് മാറ്റം സംഭവിക്കുന്നില്ല - അവയുടെ ദ്രവ്യമാനം പഴയപടി തന്നെ അവശേഷിക്കും.എന്നാല്‍,ഐന്‍സ് റ്റൈന്‍ന്റെ കണ്ടുപിടുത്തം ഈ അഭിപ്രായത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒരു വസ്തു അതിന്റെ ഊര്‍ജ്ജം മറ്റൊന്നിലേക്ക് പകരുമ്പോള്‍ അതോടൊപ്പം ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാനവും അത് അ ങ്ങൊട്ട് പകരുന്നുണ്ടെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. അതുപോലെ ഒരു വസ്തു അതിന്റെ ദ്രവ്യമാനം മറ്റൊന്നിലേക്ക് പകരുമ്പോള്‍ ,അതോടൊപ്പം കുറേ ഊര്‍ജ്ജവും പകരുന്നുണ്ടെന്നും ഈ സിദ്ധാന്തം പറയുന്നു.ഐന്‍സ് റ്റൈന്‍ എഴുതിയത് ഇപ്രകാരമാണ്;“...ഒരു ഇരുമ്പ് കഷണം ചുട്ടു പഴുപ്പിക്കുമ്പോള്‍ മുമ്പുള്ള അവസ്ഥയേക്കാള്‍ അതിന്ന് ഭാരം കൂടുതലുണ്ട്;...സൂര്യനില്‍ നിന്നുള്ള വികിരണത്തില്‍ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്,അതുകൊണ്ട് അതിന്ന് ദ്രവ്യമാനവുമുണ്ട്.സൂര്യനും വികിരണം നടത്തുന്ന നക്ഷത്രങ്ങള്‍ക്കാകെയും വികിരണം കാരണം ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.”(ആല്ബര്‍ട്ട് ഐന്‍ഷ്ടൈന്‍,ഊര്‍ജ്ജതന്ത്രത്തിന്റെ പരിണാമം,കൊംബ്രിഡ്ജ്,1938,പേജ്207-208) ഒരു ഇരുമ്പ് കഷണം ചൂളയിലിരുന്ന് ചൂട് പിടിക്കുമ്പോള്‍ ചൂളയില്‍ നിന്ന് അതിന്ന് കൈവരുന്ന ദ്രവ്യമാനം നിസ്സാരമാണ് പക്ഷെ,ഭാരിച്ച തോതില്‍ ഊര്‍ജ്ജം വികിരണം ചെയ്യുന്ന സൂര്യന്ന് സെക്കന്റിന് 4,000,000 ടണ്‍ എന്ന നിരക്കില്‍ ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.
അങ്ങിനെ ഊര്‍ജ്ജവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും പരാജയപ്പെട്ടു.
അപ്പോള്‍ മറ്റൊരു ചോദ്യം ഇവിടെ ഉദിക്കുന്നു.ആശയങ്ങളും സംവേദനങ്ങളും അഭിലാഷങ്ങളും ഒന്നും പദാര്‍ത്ഥീയവസ്തുക്കളല്ലല്ലോ.അങ്ങിനെയാണെങ്കില്‍, സംവേദനങ്ങളുടേയും ആശയങ്ങളുടേയും മറ്റും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നില്ലേ?
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ,ഊര്‍ജ്ജവാദികള്‍ ചെയ്യുന്നതുപോലെ ,ഏതു തരത്തിലുള്ള ഗതിയും പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് കരുതുന്നത് തെറ്റാണെങ്കിലും ,ചിലസാഹചര്യങ്ങളില്‍,അതായത് മാനസികപ്രക്രിയകളില്‍ പദാര്‍ത്ഥം കൂടാതെയുള്ള ചലനമാണ് ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ അത് ശരിയായിരിക്കില്ലേ?
ധാരണകളും സംവേദനങ്ങളുമഭിലാഷങ്ങളും പദാര്‍ത്ഥീയവസ്തുക്കളല്ലെന്നുള്ളത് ശരിയാണ്.എങ്കിലും അവ ആരുടേയെങ്കിലും ധാരണകളും സംവേദങ്ങളും അഭിലാഷങ്ങളും ആയിരിക്കണമല്ലൊ. മനുഷ്യനെകൂടാതെ അവയ്ക്ക് നിലനില്ക്കാനാവില്ലല്ലൊ മനുഷ്യന്‍ പദാര്‍ത്ഥരഹിതനുമല്ലല്ലൊ.അതിനാല്‍ ആശയങ്ങളുടേയും വികാരങ്ങളുടേയും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനം ആകുന്നതേയില്ല; ഒരു ഭൗതിക ജീവിയായ മനുഷ്യനില്‍ ഉണ്ടാകുന്നതാണ് ഈ ആശയങ്ങളും വികാരങ്ങളും.ശാസ്ത്രീയവും പ്രായോഗികവുമായ എന്തെല്ലാം തെളിവുകളുണ്ടേങ്കിലും ഭൗതികനായ ഒരു വ്യാഖ്യാതാവിനെ കൂടാതെആശയങ്ങള്ക്ക് നിലനില്ക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ ആശയവാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളു.പക്ഷെ, മനസ്സിന്നകമേക്കായാലും പുറമേക്കായാലും പദാര്‍ത്ഥം കൂടാതേയുള്ള ചലനം അസാദ്ധ്യമാണെന്നതാണ് വാസ്തവം (വിവർത്തനം:എം എസ്സ് രാജേന്ദ്രൻ )
ഈ ചോദ്യത്തിന്ന് മറുപടി പറയുന്നതിന്ന് ആദ്യമായി പദാര്‍ത്ഥം എന്തെന്നും ചലനം എന്തെന്നും മനസ്സിലാക്കേണ്ടതുണ്ട് .പദാര്‍ത്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി നാം കഴിഞ്ഞപോസ്റ്റില്‍ ചര്‍ച്ചചെയ്തിട്ടുണ്ടല്ലൊ. ചലനത്തെ സംബന്ധിച്ച് പറഞ്ഞാല്‍ യന്ത്രികചലനം പദാര്‍ത്ഥ ചലനത്തിന്റെ ഒരു രൂപം മാത്രമാനെന്ന്, പരസ്പരം ബന്ധപ്പെട്ടതെങ്കിലും പലേ രൂപങ്ങളും അതിനുണ്ടെന്ന് ,19-ആം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.പദാര്‍ത്ഥത്തിന്റെ ചലന രൂപങ്ങളേപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ മൗലികതത്വങ്ങള്‍ താഴെപ്പറയും പ്രകാരമാണ് എംഗല്‍സ് ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നാമതായി,പദാര്‍ത്ഥചലനരൂപങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്ത മായിട്ടുള്ളതാണ്; ഒന്നു മറ്റൊന്നായി ചുരുക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല അവ.ഉദാഹരണത്തിന്ന്,ഒരു ജന്തുവിന്റെ ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളിലും ജന്തുലോകത്തില്‍ ഒരു പ്രത്യേകജാതിയുടെ ഉരുത്തിരിയലിലും രാസക്രിയകള്‍ മുഖ്യമായെരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജന്തുജീവിതത്തെ ചലനത്തിന്റെ ഒരു രാസരൂപം ആക്കിചുരുക്കുന്നത് വളരെ തെറ്റായിരിക്കും.ജീവന്റെ ആവിര്‍ഭാവത്തോടെ, അചേതനപ്രകൃതിയില്‍ കാണാനാവാത്ത ജീവശാസ്ത്രനിയമങ്ങള്‍ ആ രംഗത്ത് പ്രബലമാകുന്നു;ജീവന്‍ ചലനത്തിന്റെ ഒരു രൂപമാണ്;മറ്റേതൊരു രൂപത്തില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് ഇത് (മറ്റു ചലനരൂപങ്ങളുമായി പരസ്പരബന്ധമുള്ളതാണെങ്കില്‍പ്പോലും).
രണ്ടാമതായി,ചില സാഹചര്യങ്ങളില്‍ ചില ചലനരൂപങ്ങള്‍ മറ്റുരൂപങ്ങളായി പരിണമിക്കുന്നു.അങ്ങിനെ,പദാര്‍ത്ഥവികാസത്തിന്റേയും രാസപ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിന്റേയും ഒരു ഘട്ടത്തില്‍ ജീവന്‍ പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം ആയിപ്രത്യക്ഷപ്പെടുകയാണുണ്ടായത്.അതുപോലെ ജന്തുലോകത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മനുഷ്യനും അതില്‍നിന്ന് ഒറ്റതിരിക്കപ്പെട്ടു.പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം,അതായത് സാമൂഹ്യപ്രക്രിയകള്‍,അതോടെ ആവിര്‍ഭവിച്ചു.
മൂന്നാമതായി,പദാര്‍ത്ഥചലനത്തിന്റെ സങ്കീര്‍ണ്ണരൂപങ്ങള്‍ താരതമ്യേന ലളിതമായ രൂപങ്ങളും ഉള്‍ക്കൊള്ളുന്നു;എന്നാല്‍ അത് അവയുടെ ആകെത്തുകയല്ല.രാസക്രിയകളില്‍ നിര്‍ണ്ണായകമായ പങ്ക് രസതന്ത്രനിയമങ്ങള്‍ക്കാണെങ്കിലും വിദ്യുത്കാന്തികവും മറ്റുമായ ഭൗതികപ്രക്രിയകള്‍ ഇതില്‍ സ്വഭാവികമായും അന്തര്‍ഭവിച്ചിട്ടുണ്ട്.അതുപോലെ സസ്യങ്ങളിലും ജന്തുജീവികളിലും നടക്കുന്ന എല്ലാ ജീവത്തായ പ്രക്രിയകളിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നത് ജീവശാസ്ത്രനിയമങ്ങളാണെങ്കിലും അവയിലെല്ലാം അസംഖ്യം രാസക്രിയകളും നടക്കുന്നുണ്ട്.മനുഷ്യനില്‍ നടക്കുന്ന ജീവശാസ്ത്രപ്രക്രിയകള്‍ സ്വാഭാവികമായും സാമൂഹ്യപ്രക്രിയകളിലെല്ലാം ഉണ്ടാകും .പക്ഷെ,സമൂഹ(സമുദായ) വികാസനിയമങ്ങളാണ് സാമൂഹ്യപ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതെന്ന് തീര്‍ത്ത് പറയാം.
ശാസ്ത്രങ്ങളുടെ തരംതിരിവിന് നിദാനമായിട്ടുള്ളത് പദാര്‍ത്ഥചലനരൂപങ്ങളുടെ തരംതിരിവാണെന്ന പ്രധാനപ്പെട്ട ആശയവും എംഗല്‍സ് മുമ്പോട്ട് വെക്കുകയുണ്ടായി.ശാസ്ത്രത്തിന്റെ പിന്നീടുള്ള പുരോഗതി ഈ ആശയങ്ങളെ പൂര്‍ണ്ണമായും ശരിവെച്ചിട്ടുണ്ട്.
ആധുനികശാസ്ത്രീയസങ്കല്പങ്ങളുടെ വെളിച്ചത്തില്‍ പദാര്‍ത്ഥചലനത്തിന്റെ രൂപങ്ങളെ താഴെപറയുന്ന ഗ്രൂപ്പുകളായി വേര്‍തിരിക്കാം:1) ഭൗതികരൂപങ്ങള്‍ ,അഥവാ സ്ഥലം (apace),പ്രവേഗം,ദ്രവ്യമാനം,ഊര്‍ജ്ജം,വൈദ്യുതചാര്‍ജ്ജ്,താപം,വ്യാപ്തം(volume) തുടങ്ങി യഥാര്‍ത്ഥവസ്തുക്കളുടെ ഗുണവിശേഷങ്ങളില്‍ വരുന്ന മാറ്റം;
2)രാസരൂപങ്ങള്‍ ,അഥവാ വസ്തുദ്രവ്യങ്ങളുടെ രൂപാന്തരീകരണം,പരമാണുക്കളുടെ സംയോഗം - പുനസംയോഗം;
3) ജീവശാസ്ത്രരൂപങ്ങള്‍,അഥവാ സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവിതവും മാറ്റങ്ങളും;
4 )സാമൂഹ്യരൂപങ്ങള്‍ ,അഥവാ മനുഷ്യസമുദായത്തില്‍ നടക്കുന്ന, ഈ സമുദായത്തില്‍ മാത്രം ഉണ്ടാകുന്ന ,മാറ്റങ്ങള്‍.
ഈ ചലനരൂപങ്ങളില്‍ ഓരോന്നും വസ്തുനിഷ്ടമായി,മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതാണ്;അവയിലോരോന്നും ഓരോ ഭൗതികപ്രക്രിയയുമാണ്.നേരേമറിച്ച്,മനുഷ്യന്റെ വികാരങ്ങളുടേയും ഭാവങ്ങളുടേയും ആശയങ്ങളുടേയും ചലനം മനുഷ്യമനസ്സില്‍ മാത്രം നിലനില്ക്കുന്നതാണ്. വികാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും അവയുടെ ഭൗതികാസ്ഥാനമായ മസ്തിഷ്ക്കത്തെക്കൂടാതേയുള്ള ഒരു നിലനില്പ് ഇല്ലതന്നെ.“ എന്നാല്‍,ചിന്ത ഭൗതികമാണെന്നു പറയുന്നത്”ലെനിന്‍ എഴുതി“ തെറ്റായ ഒരു ചുവടുവെപ്പായിരിക്കും,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മില്‍ കൂട്ടിക്കുഴക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിന്‍ സമാഹൃതകൃതികള്‍,വാല്യം 14 പേജ് 244)വികാരങ്ങളും ആശയങ്ങളും ഒരു സാമൂഹ്യപ്രതിഭാസം തന്നെയാണ്.അതേസമയംതന്നെ ആധ്യാത്മികപ്രക്രിയകളുമാണവ..ഇവയെ മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും -ഭൗതികപ്രക്രിയകളാണവയെല്ലാം - നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സംഗതി ഇതാണ്.
ബലതന്ത്ര (യാന്ത്രിക) ഭൗതികവാദികളുടെ വീക്ഷണത്തിന്റെ ഏകപക്ഷീയതയെ ഇത് വെളിപ്പെടുത്തുന്നു.ചലനം എന്നു പറയുന്നത് സ്ഥലപരിമിതിക്കുള്ളിലെ സാധനങ്ങളുടെ നീക്കമായി അവര്‍ കരുതുന്നു.ഈ നീക്കമാകട്ടെ ബലതന്ത്രനിയമങ്ങളിലൂടെ പൂര്‍ണ്ണമായി വിശദീകരിക്കാവുന്നതാണെന്നും അവര്‍ കരുതുന്നു. ഈ പ്രക്രിയക്കിടയില്‍ സാധനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ പഴയ രൂപത്തില്‍ തന്നെ ഇരിക്കുമത്രെ.ഈ സങ്കല്പമനുസരിച്ച് പദാര്‍ത്ഥം മാറ്റമില്ലാത്തതും ചലനരഹിതവുമാണ്.എന്നുവരികിലും,പ്രകൃതി ശാസ്ത്രം പ്രകൃതിരഹസ്യങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങിച്ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായി വരുന്നത് പ്രകൃതിയില്‍ മാറ്റമില്ലാത്ത യാതൊരു വസ്തുക്കളുമില്ലെന്നും, പദാര്‍ത്ഥചലനം ഒരൊറ്റ ചലനരൂപമായി ചുരുങ്ങിയിട്ടുള്ളതല്ലെന്നും, മറിച്ച് ഏത് രൂപത്തിലുള്ള മാറ്റത്തേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നുമാണ്..
അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ നിശ്ചലമായ യാതൊന്നുമില്ലെന്നാണോ പറയുന്നത്?
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഘനീഭവിച്ച് പാറയായിത്തീരുമ്പോള്‍ അത് നിശ്ചലമാണെന്ന് തോന്നും .എന്നു വരികിലുംതാപനിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ,മഴ,കാറ്റ്,തിരമാല,വിദ്യുത്കാന്തികപ്രക്രിയകള്‍ എന്നിവമൂലം ഇങ്ങനെ ഉറച്ച പാറക്കെട്ടുകളിലും നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. തന്മൂലം ഇന്നല്ലെങ്കില്‍ നാളെ ഈ പാറക്കെട്ടുകളും തകര്‍ന്നുതുടങ്ങും.പാറയുടെ നിശ്ചലാവസ്ഥ സുദീര്‍ഘമാണെന്ന് വന്നേക്കാമെങ്കിലും മാറ്റമുള്ളതാണ് അതും.അവസാനമായി,ഭൂമിയേപ്പോലെ പാറയുടേയും നീക്കം സൂര്യനെ അപേക്ഷിച്ചിരിക്കുന്നതാണ്.ബലതന്ത്രമനുസരിച്ച് പരസ്പരം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയിലിരിക്കുന്ന രണ്ട് വസ്തുക്കള്‍ മൂന്നാമതൊരു വസ്തുവിനെ അപേക്ഷിച്ച് താദൃശങ്ങളായ ചലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിനാല്‍ നിശ്ചലമായിരിക്കുന്ന ഏതൊരു വസ്തുവിനും നീക്കമുണ്ട്.ഏതെങ്കിലും നിശ്ചിതബന്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ് അതിന്റെ നിശ്ചലത. ഇതില്‍നിന്ന് നിശ്ചലതയും ചലനത്തിന്റെ ഒരുതരം ഉദാഹരണമാണെന്ന് സിദ്ധിക്കുന്നുണ്ടല്ലോ.
നിശ്ചലത താല്ക്കാലികവും സാപേക്ഷികവുമാണെങ്കില്‍,ചലനം ശാശ്വതവും കേവലവുമായിട്ടുള്ളതാണ്.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് സൃഷ്ടിക്കാനാവാത്തതും നാശമില്ലാത്തതുമാണ്.
ഇക്കാരണത്താല്‍, ചലനം പദാര്‍ത്ഥത്തെ സംബന്ധിടത്തോളം അനുപേക്ഷണീയമല്ലെന്നും,ചലനംകൂടാതേയുള്ള പദാര്‍ത്ഥം സാദ്ധ്യമാണെന്നും തെളിയിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകൃതിനിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കയാണ്.താപഗതികതന്ത്രത്തിലെ(thermodynamics)രണ്ടാമത്തെ നിയമം ഇതിന്നൊരുദാഹരണമാണ്.പുറമേ നിന്ന് യാതൊരു വിധത്തിലും ഊര്‍ജ്ജം ലഭിക്കുകയോ പുറമേക്ക് അത് നഷ്ടപ്പെടുകയോ ചെയ്യാനാവാത്തവിധം അടച്ച്പൂട്ടിയ ഒരു വ്യവസ്ഥ(system)യില്‍ എല്ലാ രൂപത്തിലുമുള്ള ഊര്‍ജ്ജം താപമായി രൂപാന്തരം ചെയ്യപ്പെടുമെന്ന് ഈ നിയമം പറയുന്നു.ചൂടുള്ള വസ്തുവില്‍നിന്ന് ചൂടില്ലാത്ത വസ്തുവിലേക്ക്മാത്രമേ താപം പകരാന്‍ സാധിക്കൂ എന്നതിനാല്‍ ഇപ്രകാരമൊരു വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഒടുവില്‍ ഒരേ ചൂടുള്ള ഒരു അവസ്ഥ സംജാതമാവുകയും,വ്യവസ്തക്കാകെ തന്നെ താപസന്തുലനം ഉണ്ടാവുകയും ചെയ്യണം. ഈ അവസ്ഥയില്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജം മറ്റൊരു രൂപത്തിലുള്ളതാകുന്നില്ല. പ്രപഞ്ചത്തെ മുഴുവന്‍ അപ്രകാരമൊരു അടച്ചുപൂട്ടിയ വ്യവസ്ഥയായി കണക്കാക്കിക്കൊണ്ട് ഊര്‍ജ്ജതന്ത്രജ്ഞരായ ക്ലൗസിയസ്സും, കെല്‍ വിനും പറയുന്നത് ഒരുകാലത്ത് താപത്തിന്റേതൊഴിച്ചുള്ള എല്ല ചലനരൂപങ്ങളും തിരോഭവിക്കുകയും ,പ്രപഞ്ചത്തിന്റെ താപസന്തുലനത്തിന്റെ അഥവാ“താപവിനാശ”ത്തിന്റെ ഒരു ഘട്ടം ഉണ്ടാവുകയും ചെയ്യുമെന്നാണ്.
എന്നാല്‍ ഗുണാത്മകമായി പറഞ്ഞാലും ശരി പരിണാമാത്മകമായി പറഞ്ഞാലും ശരി, ചലനം നാശരഹിതമായിട്ടുള്ളതാണ്.ഒരു താപസന്തുലനം ഉണ്ടാവുകയാണെന്ന് വന്നാല്‍തന്നെയും ,ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം അസാദ്ധ്യമാകുന്നതോടെ,ആ വശത്തെ സബന്ധിച്ചിടത്തോളം മാത്രമേ ചലനം നിലയ്കുന്നുള്ളൂ.പ്രപഞ്ചത്തിന്റെ “താപവിനാശ”ത്തില്‍ വിശ്വസിക്കുക എന്നുപറഞ്ഞാല്‍ ചലനം നാശരഹിതമല്ലെന്ന് വിശ്വസിക്കുക എന്നാണര്‍ത്ഥമെന്ന് എംഗല്‍സ് എഴുതുകയുണ്ടായി.എന്നുതന്നെയല്ല,പ്രപഞ്ചത്തിന്റെ“താപവിനാശം” എന്നു പറയുമ്പോള്‍ ചലനത്തിന്ന് ഒരു ആദിയും ഒരു അവസാനവുണ്ടെന്നും അര്‍ത്ഥമാക്കുന്നുണ്ട്. ചലനത്തിന്ന് വ്യത്യസ്തരൂപങ്ങളായി മാറുന്നതിനുള്ള കഴിവ് ഇല്ലാതാക്കുന്ന ഒരു സമയം ഉണ്ടെങ്കില്‍ അതിന്ന് ആ കഴിവ് കൈവന്ന ഒരു സമയവും ഉണ്ടായിരുന്നിരിക്കണമല്ലൊ.പ്രപഞ്ചം താപസന്തുലനത്തിന്റെ അവസ്ഥയില്‍ എത്തുമെന്നു വിശ്വസിക്കുന്നവര്‍“ലോകനാഴികമണിക്ക് ചാവികൊടുക്കേണ്ടതുണ്ടെന്നും” വിശ്വസിക്കേണ്ടിവരും.അപ്പോള്‍ അത് സന്തുലിതാവസ്ഥയില്‍ എത്തുന്നതുവരെ ഓടിക്കൊള്ളും ഒരു മഹാത്ഭുതത്തിന്ന് മാത്രമേ പിന്നീടതിനെ നടത്തിക്കാന്‍ കഴിയൂ“(എംഗല്‍സ്,”പ്രകൃതിയിലെ വൈരുദ്ധ്യാത്മകത“പേജ്285)
ബാഹ്യമായ ഒരു ശക്തിക്ക്,പ്രകൃത്യാതീതമായ ഒരു ശക്തിക്ക് ,അതായത് ഒരു മഹാത്ഭുതത്തിന്ന്,മാത്രമേ പ്രപഞ്ചത്തെ നേരിടാന്‍ പോകുന്ന സന്തുലിതാവസ്ഥയില്‍ നിന്ന് അതിനെ കരകയറ്റാന്‍ പറ്റൂ എന്ന് വന്നാല്‍ ,ആ ശക്തി അതിനെ അതിന്റെ ഇന്നത്തെ അനിശ്ചിതാവസ്ഥയില്‍ എത്തിച്ച് മഹാത്ഭുതത്തില്‍ നിന്ന് വ്യത്യസ്ഥമാകാന്‍ തരമില്ലല്ലൊ. അങ്ങിനെ ചലനം നാശമുള്ളതാണെന്ന ആശയം - താപവിനാശ സിദ്ധാന്തത്തിന്റെപിന്നില്‍ അതാണല്ലോ ഒളിഞ്ഞ് കിടക്കുന്നത് - തീര്‍ച്ചയായും മതത്തിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത്.,എംഗല്‍സ് അഭിപ്രായപ്പെട്ടു.അതെ,അതുതന്നെയാണ് പയസ്സ് പന്ത്രാണ്ടാമന്‍ എന്ന മാര്‍പ്പാപ്പ പറഞ്ഞത്;”നാം എത്രകൂടുതല്‍ പുറകോട്ട് നോക്കുന്നുവോ അത്രയും കൂടുതല്‍ സ്വതന്ത്ര ഊര്‍ജ്ജം പദാര്‍ത്ഥത്തിലുള്ളതായി നമുക്ക് കാണാന്‍ കഴിയും...അങ്ങിനെ ഈ ഭൗതിക പ്രപഞ്ചത്തിന്ന് കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവില്‍ ശക്തിയേറിയ ഒരു ആവേഗവും അവിശ്വസനീയമാംവണ്ണം അളവറ്റ ഊര്‍ജ്ജസമ്പത്തും ലഭിക്കുകയുണ്ടായെന്നാണ് എല്ലാം തന്നെ സൂചിപ്പിക്കുന്നത്...അതിനാല്‍ സൃഷ്ടി ഒരു കാലത്തുണ്ടായതാണ്; അതുകൊണ്ട് തന്നെ ഒരു സ്രഷ്ടാവുണ്ട് .അതാണ് ഈശ്വരന്‍“ (പോള്‍ ലബരോന്‍,"L'origine des Mondes"(പ്രപഞ്ചത്തിന്റെ ഉല്പത്തി)പാരീസ്,1953പേജ്161)
ശാസ്ത്രത്തിന്റെ പുരോഗതി ”താപവിനാശ“സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊള്ളുമെന്ന് ആ സിന്താത്തെ വിമര്‍ശിക്കുമ്പോള്‍ എംഗല്‍സ് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.അടച്ചുപൂട്ടിയ ഒരു വ്യസ്ഥയില്‍ എല്ലാ രൂപത്തികുമുള്ള ചലനവും താപമായി മാറുന്ന പ്രവണത,കുറച്ചു സംഭവ്യമായ ഒരവസ്ഥയില്‍ നിന്ന് കൂടുതല്‍ സംഭവ്യമായ ഒരവസ്ഥയിലേക്ക് ഈ വ്യവസ്ഥ മാറുന്ന പ്രവണതയാണെന്ന് 19-ആം നൂറ്റാണ്ടില്‍ തന്നെ ഊര്‍ജ്ജതന്ത്രജ്ഞനായ ലുഡ് വിഗ് ബോള്‍ട്ട്സ്മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ തെളിയിക്കപ്പെട്ടപോലെ എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യവസ്ഥയിലെ എല്ലാ അവസ്ഥകളും ഒരേ പോലെ സഭവ്യങ്ങളാണ് നമ്മുടെ ഈ പ്രപഞ്ചം എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യ്വസ്ഥയാണെന്ന് സങ്കല്പ്പിച്ചാലും, താപസന്തുലനം ഒരിക്കലും അതിന്റെ ഏറ്റവും സംഭവ്യതകൂടിയ അവസ്ഥ ആയിരിക്കില്ലെന്ന് സമ്മതിക്കേണ്ടിവരും.എന്നാല്‍, ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പ്രപഞ്ച അസ്തിത്വത്തിന്റെ സാഹചര്യങ്ങള്‍ മാറ്റമില്ലാത്തതാകുന്നില്ല അതിനാല്‍, പ്രപഞ്ചം അടച്ചുപൂട്ടിയ ഒരു വ്യവസ്ഥയല്ല. ഇനി അത് എണ്ണിതിട്ടപ്പെടുത്താവുന്നത്ര കണികകളോടുകൂടിയതാണെങ്കിലും,അത് താപസന്തുലനാവസ്ഥയില്‍ എത്തുകയില്ല,
ചലനം പദാര്‍ത്ഥത്തിന്റെ ജന്മസിദ്ധമായ ഒരു ഗുണമാണെന്ന, അതിന്റെ അസ്തിത്വത്തിന്റെ രൂപമാണെന്ന വൈരുദ്ധ്യാധിഷ്ടിതഭൗതികവാദതത്വം ശരിയാണെന്നതിന്ന് ആധുനികപ്രകൃതിശാസ്ത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.
2,) പദാര്‍ത്ഥം കൂടാതെചലനം ഉണ്ടോ?.
.പത്തൊന്‍പതാം ശതകത്തില്‍ ഉരുത്തിരിഞ്ഞതും പലേ പ്രകൃതിപ്രതിഭാസങ്ങളേയും കൈകാര്യം ചെയ്തിരുന്നതുമായ താപഗതികതന്ത്രവും വിദ്യുത് കാന്തികസിദ്ധാന്തവും പരമാണുക്കളെ (atoms) ഒട്ടും കണക്കിലെടുത്തിരുന്നില്ല (വിദ്യുത് കാന്തികപ്രതിഭാസങ്ങളുമായുള്ള അവയുടെ കെട്ടുപാട് ഇനിയും തെളിയിക്കപ്പെട്ടിരുന്നില്ല).പരമാണുക്കളടങ്ങിയതാണ് പദാര്‍ത്ഥമെന്നും, ബാക്കിയുള്ളതെല്ലാം “ഊര്‍ജ്ജ”മാണ്.പദാര്‍ത്ഥമല്ലെന്നും ഒട്ടുമിക്കവാറും ശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വിശ്വസിച്ചിരുന്നു. താപഗതിക തന്ത്രവും വിദ്യുത് കന്തികതന്ത്രവും പരമാണുക്കളുടെ നിലനില്പ്പിനെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജതന്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും പലേപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുള്ളസ്ഥിതിക്ക് പ്രകൃതിശാസ്ത്രത്തിന്റെമറ്റുപ്രശ്നങ്ങളും പരമാണുക്കള്‍ നിലനില്പ്പുണ്ടെന്ന് സങ്കല്പിക്കാതെ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് ജര്‍മ്മന്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ വില്‍ ഹെം ഓസ്റ്റ്വാള്‍ഡ് വാദിച്ചു.അതിനാല്‍ ആ സങ്കല്പം തെറ്റാണ്,പരമാണുക്കള്‍ നിലനില്പ്പില്ല.പരമാണുക്കള്‍ മാത്രമേ പദാര്‍ത്ഥമായുള്ളുവെന്നതിനേപ്പറ്റി ഒട്ടും ശങ്കിക്കാതെ ആ അനുമാനത്തില്‍ നിന്നുകൊണ്ട് ഓസ്റ്റ്വാള്‍ഡ് തീരുമാനിച്ചു.പ്രകൃതിയുടെ “പരമമായ” നിലവാരം പദാര്‍ത്ഥം - അത് ഏതായാലും നില വിലില്ലാത്തതാണല്ലോ - അല്ല,മറിച്ച് ചലനം ആണെന്ന്.ലോകത്തിലുള്ള സര്‍വതും “വെറും ചലനം” മാത്രം അടങ്ങിയിട്ടുള്ളതാണ്. ഇത് “ഊര്‍ജ്ജവാദ”ത്തിന് ജന്മം നല്കി.ഈ സങ്കല്പം അനുസരിച്ച് ലോകത്തിന് നിദാനം പദാര്‍ത്ഥമോ ആത്മാവോ അല്ല,പ്രത്യുത ഊര്‍ജ്ജമാണ്. ഇതും ചലനവും ഒന്നു തന്നെയുമാണ്. ഭൗതികവാദവും ആശയവാദവും ഉപേക്ഷിച്ച് ഊര്‍ജ്ജവാദം സ്വീകരിക്കണമെന്ന് ശഠിച്ചുകൊണ്ട് ഓസ്റ്റ്വാള്‍ഡ് ഇപ്രകാരം എഴുതി;“പദര്‍ത്ഥത്തേയും ആത്മാവിനേയും കുറിച്ചുള്ള ധാരണകളെ ഊര്‍ജ്ജധാരണക്ക് വിധേയമാക്കിക്കൊണ്ട് ഈ രണ്ട് ധാരണകള്‍ തമ്മിലുള്ള വൈരുദ്ധ്യം എളുപ്പത്തിലും സ്വാഭാവികമായും നീക്കുന്നത് ഒരു പടി മുന്നോട്ട് പോകലാണെന്ന് ഞാന്‍ കരുതുന്നു...”(“വില്‍ ഹെം ഓസ്റ്റ്വാല്‍ഡ് നടത്തിയ പ്രകൃതിതത്വശാസ്ത്രത്തേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍”രണ്ടാം പതിപ്പ്,ലൈപ്സിഗ്,1902,പേജ്8)
ലെനിന്‍ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നഗ്രന്ഥത്തില്‍ ഈ സിദ്ധാന്തത്തെ ശരിക്കും തുറന്നുകാട്ടി.പദാര്‍ത്ഥം ,ആത്മാവ് എന്നിവ രണ്ടും ഊര്‍ജ്ജമാണെന്ന് പറയുന്നത് പദാര്‍ത്ഥമോ മനസ്സോ ഇല്ലെന്നും, ഉള്ളത് ചലനം മാത്രമാണെന്നും സമര്‍ത്ഥിക്കലാണ്.എന്നാല്‍ ഒരു ശാസ്ത്രജ്ഞനും ആശയത്തിന്റെ നിലനില്പിനെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അതില്‍ അത്ഭുതവുമില്ല,എന്തെന്നാല്‍,ആശയങ്ങള്‍ ഇല്ലെന്ന് ശഠിച്ചുകൊണ്ട് ആശയങ്ങള്‍ എങ്ങിനേയാണ്പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്? എന്നു മാത്രവുമല്ല, ആശയങ്ങള്‍ നിലവിലുണ്ടെന്നും നിലവിലില്ലാത്തത് പദാര്‍ത്ഥമാണെന്നുമുള്ള വിശ്വാസം ഒരു ആശയവാദവീക്ഷണമാണ്. അതില്‍ യാതൊരുപുതുമയുമില്ല.ഊര്‍ജ്ജവാദത്തിന്ന് എതിരായ ലെനിന്റെ ആദ്യത്തെവാദം ഈ വിധത്തിലാണ്.ലെനിന്റെ രണ്ടാമത്തെ വാദമുഖം സംഷിപ്തമായി ഇപ്രകാരം വിവരിക്കാം.“”ഊര്‍ജ്ജം‘എന്നവാക്ക് അനിശ്ചിതമായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തത്വചിന്തയിലെ ഒഴിച്ചുകൂടാനാവാത്ത ഈ വികല്പം(ഭൗതികവാദമോ ആശയവാദമോ എന്നത്) ഒഴിവാക്കാന്‍ ഓസ്റ്റ്വാള്‍ഡ് പ്രയത്നിക്കുകയും “ ഈ വിധത്തില്‍ ഭൗതികവാദവും ആശയവാദവും തമ്മിലുള്ള വൈരുദ്ധ്യം താന്‍ പരിഹരിച്ചുവെന്ന് കരുതുകയും ചെയ്തു. ബോധത്തിന്ന് പുറമേക്കുള്ള ചലനത്തിനെന്നപോലെ (ഭൗതികവും രാസനീയകവും ജീവശാസ്ത്രപരവും മറ്റുമായ പ്രക്രിയകള്‍)ബോധത്തിന്നകമേയ്ക്കുള്ള ചലനത്തിനും(മാറിവരുന്ന സംവേദനങ്ങളും ആഗ്രഹങ്ങളും ആശയയങ്ങളും),രണ്ടിനും ഊര്‍ജ്ജം എന്ന് പേരു നല്കിയാല്‍ ,”...പദാര്‍ത്ഥത്തേയും മനസ്സിനേയും രണ്ടിനേയും, ഈ ധാരണക്ക് വിധേയമാക്കിയാല്‍, വൈരുദ്ധ്യം വാക്കാല്‍ തീര്‍ത്തുവെന്ന് സശയംകൂടാതെ പറയാം...“(ലെനിന്‍,സമാഹൃതകൃതികള്‍,വാല്യം14പേജ്270-271)എന്നാല്‍ പദാര്‍ത്ഥം മനസ്സിനെ ആശ്രയിച്ചിരിക്കുന്നോ അതോ മനസ്സ് പദാര്‍ത്ഥത്തെ ആശ്രയിച്ചിരിക്കുന്നോ എന്നപ്രശ്നം വാസ്തവത്തില്‍ അവശേഷിക്കുന്നതേയുള്ളൂ. ഈ ചോദ്യത്തിന്ന് എതിര്‍ മറുപടികള്‍ നല്കുന്ന ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സന്ധിപ്പിക്കാന്‍ കഴിയാത്ത വൈരുദ്ധ്യവും അതുപോലെ അവശേഷിക്കുന്നതേയുള്ളു.
പരമാണുക്കളുടെ വിദ്യുത്കാന്തികസ്വഭാവത്തേപ്പറ്റിയുള്ള കണ്ടുപിടിത്തം ഓസ്റ്റ്വാള്‍ഡിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. പരമാണു നിലവിലുണ്ടെന്ന സംഗതി ചോദ്യം ചെയ്യാനാവാത്തതാണെന്ന് 1908-ല്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.ഇരുപതാം നൂറ്റണ്ടിന്റെ മദ്ധ്യത്തില്‍ ഇലക്ട്രോണിക്ക് മൈക്രോസ്കോപ്പിലൂടെ പരമാണുവിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതോടെ ശാസ്ത്രജ്ഞര്‍ക്ക് സ്വന്തം കണ്മുന്നില്‍ ആറ്റത്തെ കാണാന്‍ കഴിയുമെന്നും വന്നു.
എങ്കില്‍ പോലും ഓസ്റ്റ്വാള്‍ഡ് സ്വയം ഉപേക്ഷിച്ചിരുന്ന ആ വാദം പുനരുജ്ജീവിപ്പിക്കാന്‍ വളരെ അടുത്തകാലത്തും ശ്രമം നടക്കുകയുണ്ടായി.ബര്‍ട്രാന്റ് റസ്സല്‍ 1945-ല്‍ ഇപ്രകാരം എഴുതി;ഊര്‍ജ്ജതന്ത്രത്തില്‍ മൗലികമായിട്ടുള്ളത് പദാര്‍ത്ഥമല്ല, ഊര്‍ജ്ജമാണ്” എന്തുകൊണ്ടെന്നാല്‍ “ആപേക്ഷികതാ - ക്വാണ്ടം സിദ്ധാന്തങ്ങള്‍ ഫലത്തില്‍ ’ദ്രവ്യമാന ‘ ത്തെക്കുറിച്ചുള്ള പഴയ ധാരണയുടെ സ്ഥാനത്ത് ’ഊര്‍ജ്ജ‘ത്തെ അവരോധിക്കുകയാണ് ചെയ്തത്(ബര്‍ട്രാന്റ് ര്‍സ്സല്‍ ”മാനവ വിജ്ഞാനം,അതിന്റെ സാദ്ധ്യതകളുംപരിമിതികളും“പേജ്309.39) അപ്പോള്‍ ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെങ്കില്‍ അത് പദാര്‍ത്ഥത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെന്നും പറയേണ്ടിവരുമല്ലോ .കാരണം ദ്രവ്യമാനം എന്നുപറയുന്നത് പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമല്ലല്ലൊ.ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചുള്ള റസ്സലിന്റെ പരാമര്‍ശനം ഐന്‍സ് റ്റൈന്‍ കണ്ടുപിടിച്ച ഊര്‍ജ്ജ - ദ്രവ്യമാനബന്ധത്തെ സബന്ധിക്കുന്നതാണ്.
ഐന്‍സ് റ്റൈന്റെ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനമേറ്റെടുത്തുവെന്നാണെന്ന് സങ്കല്പിച്ചാല്‍ തന്നെയും,പദാര്‍ത്ഥം നിലനില്ക്കുന്നില്ലെന്നും അതിന്റെ സ്ഥാനം ഊര്‍ജ്ജം ഏറ്റിട്ടുണ്ടെന്നും ഇതില്‍ നിന്ന് സിദ്ധിക്കുന്നില്ല.ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും സംവേദനങ്ങള്‍ക്കും പുറമെ ലോകത്തില്‍ മറ്റു വല്ലതു കൂടി അടങ്ങിയിട്ടുണ്ടൊ എന്ന പ്രശ്നമാണ് വാസ്തവത്തില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.യഥാര്‍ത്ഥവസ്തുക്കള്‍ക്ക് ജഡത്വത്തിന്റേയും ഗുരുത്വാകര്‍ഷണത്തിന്റേയും ഗുണങ്ങള്‍,അതായത് ദ്രവ്യമാനം,ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നതല്ല ഈ ചോദ്യത്തിനുള്ള മറുപടി.
എന്നു മാത്രവുമല്ല,ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നുവെന്ന് ഐന്‍സ് റ്റൈന്‍ സിദ്ധാന്തം ഒരിടത്തും പറയുന്നില്ല.ഒരു ഇരുമ്പു കഷണം ചൂളയില്‍ വെച്ചാല്‍,ചൂളയില്‍നിന്നുള്ള ഊര്‍ജ്ജം പകരുന്നതിന്നനുസരിച്ച് ഇരുമ്പ്കഷണത്തിന്ന് ചൂട് കൂടിക്കൊണ്ടിരിക്കും.ചൂളയ്ക്ക് അത്രയും ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്യും .ക്ലാസിക്കല്‍ ബലതന്ത്രമനുസരിച്ച് ഇരുമ്പ്കഷണത്തിന്റേയും ചൂളയുടേയും തൂക്കത്തിന് മാറ്റം സംഭവിക്കുന്നില്ല - അവയുടെ ദ്രവ്യമാനം പഴയപടി തന്നെ അവശേഷിക്കും.എന്നാല്‍,ഐന്‍സ് റ്റൈന്‍ന്റെ കണ്ടുപിടുത്തം ഈ അഭിപ്രായത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒരു വസ്തു അതിന്റെ ഊര്‍ജ്ജം മറ്റൊന്നിലേക്ക് പകരുമ്പോള്‍ അതോടൊപ്പം ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാനവും അത് അ ങ്ങൊട്ട് പകരുന്നുണ്ടെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. അതുപോലെ ഒരു വസ്തു അതിന്റെ ദ്രവ്യമാനം മറ്റൊന്നിലേക്ക് പകരുമ്പോള്‍ ,അതോടൊപ്പം കുറേ ഊര്‍ജ്ജവും പകരുന്നുണ്ടെന്നും ഈ സിദ്ധാന്തം പറയുന്നു.ഐന്‍സ് റ്റൈന്‍ എഴുതിയത് ഇപ്രകാരമാണ്;“...ഒരു ഇരുമ്പ് കഷണം ചുട്ടു പഴുപ്പിക്കുമ്പോള്‍ മുമ്പുള്ള അവസ്ഥയേക്കാള്‍ അതിന്ന് ഭാരം കൂടുതലുണ്ട്;...സൂര്യനില്‍ നിന്നുള്ള വികിരണത്തില്‍ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്,അതുകൊണ്ട് അതിന്ന് ദ്രവ്യമാനവുമുണ്ട്.സൂര്യനും വികിരണം നടത്തുന്ന നക്ഷത്രങ്ങള്‍ക്കാകെയും വികിരണം കാരണം ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.”(ആല്ബര്‍ട്ട് ഐന്‍ഷ്ടൈന്‍,ഊര്‍ജ്ജതന്ത്രത്തിന്റെ പരിണാമം,കൊംബ്രിഡ്ജ്,1938,പേജ്207-208) ഒരു ഇരുമ്പ് കഷണം ചൂളയിലിരുന്ന് ചൂട് പിടിക്കുമ്പോള്‍ ചൂളയില്‍ നിന്ന് അതിന്ന് കൈവരുന്ന ദ്രവ്യമാനം നിസ്സാരമാണ് പക്ഷെ,ഭാരിച്ച തോതില്‍ ഊര്‍ജ്ജം വികിരണം ചെയ്യുന്ന സൂര്യന്ന് സെക്കന്റിന് 4,000,000 ടണ്‍ എന്ന നിരക്കില്‍ ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.
അങ്ങിനെ ഊര്‍ജ്ജവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും പരാജയപ്പെട്ടു.
അപ്പോള്‍ മറ്റൊരു ചോദ്യം ഇവിടെ ഉദിക്കുന്നു.ആശയങ്ങളും സംവേദനങ്ങളും അഭിലാഷങ്ങളും ഒന്നും പദാര്‍ത്ഥീയവസ്തുക്കളല്ലല്ലോ.അങ്ങിനെയാണെങ്കില്‍, സംവേദനങ്ങളുടേയും ആശയങ്ങളുടേയും മറ്റും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നില്ലേ?
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ,ഊര്‍ജ്ജവാദികള്‍ ചെയ്യുന്നതുപോലെ ,ഏതു തരത്തിലുള്ള ഗതിയും പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് കരുതുന്നത് തെറ്റാണെങ്കിലും ,ചിലസാഹചര്യങ്ങളില്‍,അതായത് മാനസികപ്രക്രിയകളില്‍ പദാര്‍ത്ഥം കൂടാതെയുള്ള ചലനമാണ് ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ അത് ശരിയായിരിക്കില്ലേ?
ധാരണകളും സംവേദനങ്ങളുമഭിലാഷങ്ങളും പദാര്‍ത്ഥീയവസ്തുക്കളല്ലെന്നുള്ളത് ശരിയാണ്.എങ്കിലും അവ ആരുടേയെങ്കിലും ധാരണകളും സംവേദങ്ങളും അഭിലാഷങ്ങളും ആയിരിക്കണമല്ലൊ. മനുഷ്യനെകൂടാതെ അവയ്ക്ക് നിലനില്ക്കാനാവില്ലല്ലൊ മനുഷ്യന്‍ പദാര്‍ത്ഥരഹിതനുമല്ലല്ലൊ.അതിനാല്‍ ആശയങ്ങളുടേയും വികാരങ്ങളുടേയും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനം ആകുന്നതേയില്ല; ഒരു ഭൗതിക ജീവിയായ മനുഷ്യനില്‍ ഉണ്ടാകുന്നതാണ് ഈ ആശയങ്ങളും വികാരങ്ങളും.ശാസ്ത്രീയവും പ്രായോഗികവുമായ എന്തെല്ലാം തെളിവുകളുണ്ടേങ്കിലും ഭൗതികനായ ഒരു വ്യാഖ്യാതാവിനെ കൂടാതെആശയങ്ങള്ക്ക് നിലനില്ക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ ആശയവാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളു.പക്ഷെ, മനസ്സിന്നകമേക്കായാലും പുറമേക്കായാലും പദാര്‍ത്ഥം കൂടാതേയുള്ള ചലനം അസാദ്ധ്യമാണെന്നതാണ് വാസ്തവം (വിവർത്തനം:എം എസ്സ് രാജേന്ദ്രൻ )
ലേബലുകള്‍:
രാഷ്ട്രീയം
2011 ജനുവരി 14, വെള്ളിയാഴ്‌ച
എന്താണ് പദാർത്ഥം?
1 പൗരാണിക തത്വചിന്തയിൽ പദാർത്ഥത്തെപ്പറ്റിയുള്ള ധാരണ.
രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന കപിലൻ എന്ന ഭാരതീയ തത്വജ്ഞാനിയുടെ യുകതി വാദം ഇപ്രകാരമായിരുന്നു.
യാതൊന്നും തന്നെ നിത്യമായിട്ടുള്ളതല്ല.എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നിനും ജനിക്കാൻ സാദ്ധ്യമല്ല.ഒന്നിനെയും ഒന്നുമില്ലായ്മയിലേക്ക് ചുരുക്കാനും സാദ്ധ്യമല്ല.കാരണം സാധനങ്ങൾ നശിക്കുമ്പോൾ അവ അപ്പാടെ അപ്രത്യക്ഷമാവുകയല്ല,മറിച്ച് പുതിയ സാധനങ്ങൾക്ക് ജന്മം നല്കുന്ന സാമഗ്രിയായി പരിണമിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത എന്തോ സാമഗ്രി - എല്ലാവസ്തുക്കളും അതിൽ നിന്നാണ് ഉണ്ടാകുന്നത്-അതായത് പദാർത്ഥം,ഉണ്ടെന്ന നിഗമനത്തിലാണ് കപിലൻ ചെന്നെത്തുന്നത്.
മറ്റുപൗരാണികതത്വ ചിന്തകരും ഇതുപോലെ പദാർത്ഥം എന്ന ആശയത്തിൽ ചെന്നെത്തിയിട്ടുണ്ട്.
കപിലന്റെ ഏതാണ്ട് സമകാലീകരായ യവനതത്വചിന്തകർ പ്രകൃതിയിൽ ഒറ്റനോട്ടത്തിൽ കാണാവുന്ന വസ്തുക്കളിലാണ് പദാർത്ഥം തേടിയത്.
വസ്തുക്കളുടെ പ്രാഥമികധാതു ജലം അഥവാ ഈർപ്പം ആണെന്ന് താലോസ്(Thales) കരുതി.
വായു ആയിരുന്നു അനാക്സിമെനസ്സിനെ സംബന്ധിച്ചിടത്തോളം പ്രാഥമികപദാർത്ഥം.
അഗ്നിയാണ് പ്രാഥമികമെന്ന് ഹെരാക്ലിറ്റസ് വാദിച്ചു.
മണ്ണ് ,വെള്ളം ,വായു,അഗ്നി എന്നിവയുടെ കണികകൾ ചേർന്നുള്ളതാണ് ഈ പ്രപഞ്ചം എന്ന് എമ്പിഡോക്ലിസ് വിശ്വസിച്ചുപോന്നു.
നിത്യവും നാശമില്ലാത്തതും മാറ്റമില്ലാത്തതുമായ സൂഷ്മധാതുക്കൾ ,പരമാണുക്കൾ അഥവാ ആറ്റങ്ങൾ (ഗ്രീക്ക് ഭാഷയിൽ അവിഭക്തം എന്ന് അർത്ഥം വരുന്ന ആറ്റോമോസ്) -സൂഷ്മമെന്ന് പറഞ്ഞാൽ ഇനിയൊട്ടും ചെറുതാക്കാനാവാത്തതും ദർശിക്കാനോ സ്പർശിക്കാനോ പറ്റാത്തതുമായത്ര ചെറുത്-ചേർന്നതാണ് പദാർത്ഥം എന്ന് ഡെമോക്രിറ്റസ് പഠിപ്പിച്ചു .
കാഠിന്യം,വലിപ്പം,ആകൃതി,ഭാരം,ചലനം എന്നിവയോടുകൂടിയതാണ് ആറ്റം.പ്രത്യേകരീതികളിൽ സജ്ജമാക്കിവെച്ചിട്ടുള്ള ആറ്റങ്ങൾ എല്ലാറ്റിലും അടങ്ങിയിട്ടുണ്ട്.ആറ്റങ്ങളുടെ ഒരു പ്രത്യേകസംയോഗം - ഒരുവസ്തു - ശിഥിലമാകുമ്പോൾ ആവസ്തു നശിക്കുന്നു.ഡെമോക്രിറ്റസിന്റെ അഭിപ്രായത്തിൽ ,യഥാർത്ഥലോകത്തിന്റെ വൈവിധ്യം ആറ്റം സംയോഗങ്ങളുടെ വൈവിധ്യം മൂലമുള്ളതാണ്.ഒരു വസ്തുവിന്റെ ഉപരിതലത്തിൽ നിന്ന് ആറ്റം അതിസൂഷ്മമായി നിർഗ്ഗമിക്കുമ്പോൾ അത് ബോധേന്ദ്രിയങ്ങളിൽ തട്ടി സംവേദനങ്ങളും തുടർന്ന് ധാരണകളും ഉണ്ടാവുന്നു.
ഈ ധാരണകൾക്ക് ഉത്തരവാദിത്വം സംവേദനങ്ങൾക്കാണ്.സംവേദനങ്ങളും ധാരണകളും ആറ്റങ്ങളുടെ നിർഗമനത്തിൽ നിന്നും ഉളവായിട്ടുള്ള ചിത്താനുഭവങ്ങളാണ്.
അങ്ങിനെ ഡമോക്രിറ്റസ് പഠിപ്പിച്ച സംഗതികൾ ഇതെല്ലാമാണ്;
1) പദാർത്ഥം (അതിൽനിന്ന് ഉണ്ടാക്കിയ വസ്തുക്കൾ പോലെ ) യാഥാർത്ഥ്യമാണ്;അത് നമ്മുടെ ബോധത്തിൽ നിന്ന് സ്വതന്ത്രമായി വർത്തിക്കുന്നു;
2) സംവേദനങ്ങൾ ഉണ്ടാക്കുന്നവയാണ് പദാർത്ഥം;
3) പദാർത്ഥത്താൽ ഉണ്ടാക്കപ്പെടുന്ന ചിത്താനുഭവങ്ങളാണ് സംവേദനങ്ങളും ധാരണകളും;
4) പദാർത്ഥത്തിന്ന് ചില ഭൗതികഗുണങ്ങളുണ്ട്;എല്ലാവസ്തുക്കളും അതിൽ നിന്നാണ് ഉണ്ടാകുന്നത് (പ്രകൃതിയുടെ പരമമായ നിലവാരമാണത്);
5) പദാർത്ഥം മാറ്റമില്ലാത്തതാണ്; ഇന്നത്തെപ്പോലെ തന്നെ ആറ്റം എന്നും നിലനിന്നിരുന്നു; ഇനിയും നിലനില്ക്കുകറ്റും ചെയ്യും.
2 പ്രകൃതിശാസ്ത്രത്തിലെ വിപ്ലവവും തത്വചിന്താവാദവും
പ്രകൃതിയുടെ മാറ്റമില്ലാത്ത,പരമമായ നിലവാരത്തെ - ബലതന്ത്രനിയമങ്ങളാണ് അതിനെ നിയന്ത്രിക്കുന്നത് - കുറിക്കുന്ന പരമാണുക്കൾ (ആറ്റം) ചേർന്നുള്ളതാണ് പദാർത്ഥം എന്ന ധാരണ 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രബലമായി നില നിന്നു.
എന്നാൽ അക്കാലത്ത് വൈദ്യുതശക്തിയും കാന്തതയും (മാഗ്നറ്റിസവും) തമ്മിലുള്ള കെട്ടുപാട് കണ്ടുപിടിക്കപ്പെട്ടു.ഏറെത്താമസിയാതെ വിദ്യുത്കാന്തികമേഖലകളും ,തരംഗങ്ങളും ചാർജുകളും പ്രകാശത്തിന്റെ വിദ്യുത്കാന്തികസ്വഭാവവും കണ്ടുപിടിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തു.പക്ഷെ ഇതിലൊന്നും ആറ്റം ഉള്ളതായി കണ്ടില്ല.
കാലം കുറേ കഴിയുമ്പോൾ വിദ്യുത് കാന്തികപ്രതിഭാസങ്ങൾക്ക് നിദാനം ആറ്റം ആണെന്ന് കണ്ടുപിടിക്കപ്പെടുമെന്നാണ് ചിലർ പ്രതീക്ഷിച്ചിരുന്നത്. എല്ലാം ആറ്റമാക്കി ചുരുക്കാൻ പറ്റില്ലെന്ന് മറ്റു ചിലർ കണ്ടു.ആറ്റം ചേർന്നുള്ള വസ്തുക്കളോടൊപ്പം,അവരുടെ ധാരണയിലുള്ള പദാർത്ഥത്തോടൊപ്പം, വിദ്യുത്കാന്തികത - അത് പദാർത്ഥീയമല്ലെന്ന് അവർ കരുതി - പോലെ തികച്ചും വ്യത്യസ്തമായ പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
അതേസമയം വിദ്യുത്കാന്തിക മേഖലകളും തരംഗങ്ങളും ചാർജുകളും മറ്റും യഥർത്ഥത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലെന്നും ,മറിച്ച് തങ്ങളുടെ നിരീക്ഷണങ്ങൾ കൂടുതൽ സൗകര്യമായി വിവരിക്കാൻ വേണ്ടി ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുള്ള ധാരണകൾ മാത്രമാണെന്നും വിശ്വസിച്ചിരുന്ന മറ്റുചിലരും ഉണ്ടായിരുന്നു.ആറ്റങ്ങൾ ചേർന്നുള്ള വസ്തുക്കളിൽ - അവയുടെ യാഥാർത്ഥ്യത്തെ അവർ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല - നിന്ന് വ്യത്യസ്തമായി,വിദ്യുത്കാന്തിക മേഖലകൾ,ചാർജുകൾ തുടങ്ങിയവ മനസ്സിൽ മാത്രമുള്ളതാണെന്നും,യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും അവർ വാദിച്ചു.
ആസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞനായ ഏണസ്റ്റ് മാഹ് വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചത്.ബോധത്തിന്ന് പുറത്ത് യാതൊന്നും (വിദ്യുത്കാന്തികത എന്നല്ല, യാതൊന്നും തന്നെ) ഇല്ലെന്ന് അദ്ദേഹം വാദിച്ചു.നമ്മുടെ സംവേദനങ്ങളല്ലാതെ മറ്റു യാതൊന്നുമില്ല അദ്ദേഹം എഴുതി.ആ സ്തിതിക്ക് ആറ്റത്തിൽ വിശ്വസിക്കുന്നതും മന്ത്രവാദത്തിൽ വിശ്വസിക്കുന്നതും തമ്മിൽ യാതോരു വ്യത്യാസവുമില്ല.ഒരുപിടി പ്രകൃതി ശാസ്ത്രജ്ഞർ ഒഴികെ മറ്റെല്ലാവരും ഈ ആത്മനിഷ്ട ആശയവാദ സിദ്ധാന്തം പാടേ തിരസ്കരിച്ചു.
ചില രാസമൂലകങ്ങളുടെ ആറ്റങ്ങൾക്ക് മറ്റുചില രാസമൂലകങ്ങളുടെ ആറ്റങ്ങളായി മാറാൻ കഴിയുമെന്ന് (ഉദാഹരണത്തിന്ന് ഒരു റേഡിയം ആറ്റം ഒരു റാഡോൺ ആറ്റമായും പിന്നീട് ഈയത്തിന്റെ ആറ്റമായും മാറുന്നു) 20- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുപിടിക്കപ്പെട്ടു.ആറ്റം എന്നത് വൈദ്യുതിയാൽ ചാർജിതമായ കണികകളു (ഇലക്ടോണുകളു) ടേയും വിദ്യുത് കാന്തികമേഖലകളുടേയും ഒരു ക്രമമാണെന്നും ക്ലാസിക്കൽ ബലതന്ത്രനിയമങ്ങൾക്ക് വിപരീതമായി ഇലക്ട്രോണുകളുടെ ദ്രവ്യമാനത്തിന്ന് (mass) അവയുടെ പ്രവേഗം (velocity) അനുസരിച്ച് മാറ്റം ഉണ്ടാകുമെന്നും ഇതോടൊപ്പം കണ്ടിരുന്നു.
പദാർത്ഥം (ആറ്റം) എന്ന് ശാസ്ത്രജ്ഞർ വിവക്ഷിച്ചിരുന്നത് വെറും വിദ്യുത്കാന്തികപ്രതിഭാസങ്ങളായി,വൈദ്യുതി അഥവാ ഊർജ്ജം എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ട സംഗതിയായി, പദാർത്ഥമില്ലാത്തതെന്ന് ഗണിക്കപ്പെട്ടിരുന്ന ഒന്നായി ,ചുരുക്കപ്പെട്ടു. ഈ കണ്ടുപിടുത്തങ്ങൾക്ക്ശേഷം ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും പദാർത്ഥം ആറ്റങ്ങൾ അടങ്ങിയതല്ല ഇലക്ട്രോണുകൾ അടങ്ങിയതാണ് എന്ന് കരുതാൻ തുടങ്ങി .
എന്നാൽ മുമ്പ് ആറ്റങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നെങ്കിലും വിദ്യുത്കാന്തിക പ്രതിഭാസങ്ങളുടെ യാഥാർത്ഥ്യത്തെ നിഷേധിച്ചിരുന്ന ചില ശാസ്ത്രജ്ഞർ ഇപ്പോൾ പുതിയ അഭിപ്രായം ഉന്നയിച്ചു;
അതായത്,ആറ്റം തന്നെ മേഖലകളും ചാർജുകളും തരംഗങ്ങളും മറ്റും ആയ സ്തിതിക്ക് ,അതിന്റെ അർത്ഥം പദാർത്ഥം എന്ന ഒന്നില്ലെന്നും ഉള്ളത് ശാസ്ത്രജ്ഞർ കെട്ടിച്ചമച്ച ഭൗതികധാരണകൾ മാത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു.പ്രകൃതിശാസ്ത്രം സാമാന്യമായി അംഗീകരിച്ചിരിച്ചിരുന്ന എല്ലാ ചിന്താഗതികളും ഇതോടെ നിശിതമായി വിമർശനത്തിന്ന് പാത്രമായി. പ്രകൃതിശാസ്ത്രം ഒരു കുഴപ്പത്തിന്റെ നടുവിലായി.
ആശയവാദക്കാർ ഈ അവസരം ഒട്ടും പാഴാക്കിയില്ല.പുതിയകണ്ടുപിടുത്തങ്ങൾ അവരുടെ ആശയ വാദ ചിന്താഗതിയെ ശരിവെക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് അവർ അവകാശപ്പെട്ടു.ഈ പുതിയ തരം ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയും, ഈ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിന്ന് തത്വശാസ്ത്രപരമായ നിഗമനങ്ങൾ സ്വീകരിച്ച് മാർക്സിസ്റ്റ് തത്വ ചിന്തയെ സമ്പുഷ്ടമാക്കിക്കൊണ്ട് പ്രപഞ്ചശാസ്ത്രത്തിലെ കുഴപ്പത്തിന്ന് ഒരു പരിഹാര മാർഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് ഒരു അടിയന്തിരാവശ്യമായിത്തീർന്നു.
ലെനിൻ ആ കടമ ഉജ്ജ്വലമായ രീതിയിൽ നിർവ്വഹിക്കുകയും ചെയ്തു.
3,ലെനിൻ ആവിഷ്കരിച്ച,പദാർത്ഥത്തെക്കുറിച്ചുള്ള പുതിയ ധാരണ..
മാഹിന്റെ “പുതിയ” പ്രമാണം വാസ്തവത്തിൽ ബർക്കിലിയുടെ,ശാസ്ത്രത്തിന്ന് ഒരു വിധത്തിലും നിരക്കാത്ത പഴയ പ്രമാണംതന്നെയാണെന്ന് ലെനിൻ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നകൃതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രകൃതി (ആറ്റം) മാറ്റമില്ലാത്തതാണെന്നും,വ്യാപ്തിയിൽ അനന്തമെങ്കിലും ആഴത്തിൽ അന്തമുള്ളതാണെന്നും അനുശാസിക്കുകയും സർവ്വതിനേയും ബലതന്ത്രപരമായ ചലനമായിക്കാണുകയും ചെയ്തിരുന്ന ആത്മീയ ഭൗതികവാദത്തിന്റെ പൊള്ളത്തരത്തെ പുതിയ കണ്ടുപിടുത്തങ്ങൾ തുറന്നു കാട്ടുന്നുണ്ടെന്ന് ലെനിൻ എഴുതി.
ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ വൈരുദ്ധ്യാധിഷ്ടിതഭൗതിക വാദത്തെ ശരിവെച്ചുവെന്നു മാത്രമല്ല,ആ കണ്ടുപിടുത്തങ്ങളിൽ നിന്ന് ലെനിൻ നടത്തിയ തത്വശാസ്ത്രപരമായ അനുമാനങ്ങളിലൂടെ വൈരുദ്ധ്യാധിഷ്ടിതഭൗതികവാദത്തെ സമ്പുഷ്ടമാക്കുന്നതിന് സാദ്ധ്യത ഉണ്ടാക്കുകയും ചെയ്തു.ആഴത്തിലെന്നപോലെതന്നെ പരപ്പിന്റെ കാര്യത്തിലും പ്രകൃതി അനന്തമാണെന്നും,“ആറ്റത്തെപോലെതന്നെ അക്ഷയമാണ് ഇലക്ട്രോൺ എന്നും ,പ്രകൃതി അനന്തമാണ്..” (ലെനിൻ സമാഹൃതകൃതികൾ വാല്യം 14,പേജ് 262) എന്നും, പ്രകൃതിക്ക് “പരമം”എന്നൊരു നിലവാരമില്ലെന്നും അദ്ദേഹം സംശയരഹിതമായി തെളിയിച്ചു.
അതിനാൽ പദാർത്ഥം ആറ്റത്തെകൊണ്ടുള്ളതല്ല, ഇലക്ട്രോണുകളെക്കൊണ്ടുള്ളതാണ്‌എന്ന് പറഞ്ഞാൽ പദാർത്ഥത്തെക്കുറിച്ചുള്ള ആത്മീയവാദധാരണ കൈവിടാതിരിക്കുകയെന്നാണർത്ഥം..പ്രകൃതിയുടെ ഒരു നിലവാരത്തിൽ നിന്ന് കുറേക്കൂടി ആഴമേറിയ മറ്റൊരു നിലവാരത്തിലേക്കുള്ള അവസ്ഥാന്തരത്തിനിടയിൽ പഴയതിന്റെ പല ഗുണങ്ങളും തിരോഭവിക്കുകയും തൽസ്ഥാനത്ത്,പഴയതിന് ഇല്ലാതിരുന്ന പുതിയ പല ഗുണങ്ങളും ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവത്തിൽ സംഗതി..
എല്ലാ നിലവാരത്തിലുമുള്ള ചലനങ്ങൾക്ക് മൊത്തത്തിൽ നിർവചിക്കാവുന്ന മാറ്റമില്ലാത്ത വസ്തുക്കളോ ഗുണങ്ങളോ,അങ്ങനെയൊരു ചലനരൂപമോ ഇല്ല.ആറ്റത്തിന്റെ വിദ്യുത്കാന്തികഘടന അത് “പദാർത്തീയമല്ലാതാകുന്ന”തിന് തെളിവല്ല;പ്രത്യുത പദാർത്ഥത്തെക്കുറിച്ചുള്ള മനുഷ്യന്റെ പരിജ്ഞാനം കൂടുതൽ ആഴമേറിയതാന്നുവെന്നതാണ് അത് കാണിക്കുന്നത്, ബലതന്ത്രപരവും ആത്മീയവാദപരവുമല്ലാത്ത ഒരു ഭൗതികവാദത്തെക്കുറിച്ച് അവർക്കറിയില്ലായിരുന്നുവെന്നതാണ് ഊർജ്ജ തന്ത്രജ്ഞരുടെ പ്രയാസം.
അതുകൊണ്ടാണ് ബലതന്ത്രസമ്പ്രദായത്തിന്റേയും ആത്മീയവാദത്തിന്റേയും തകർച്ചയെ അവർ ഭൗതികവാദത്തിന്റെ തകർച്ചയായി കണ്ടത്.
“ അറിവായിട്ടുള്ള മൂലകങ്ങളുടേയും പദാർത്ഥഗുണങ്ങളുടേയും മാറ്റമില്ലായ്മയെ നിഷേധിച്ച അവർ പദാർത്ഥത്തെ തന്നെ നിഷേധിക്കുന്നതിലാണ് ചെന്നെത്തിയത്”(ലെനിൻ, അതേകൃതി,പേജ് 262)
പ്രകൃതിശാസ്ത്രം “..എല്ലാകുഴപ്പങ്ങളും തരണം ചെയ്യും ”ലെനിൻ എഴുതുകയുണ്ടായി.“പക്ഷെ ആത്മീയഭൗതികവാദത്തിന്ന് പകരം വൈരുദ്ധ്യാധിഷ്ടിതഭൗതികവാദം അംഗീകരിച്ചാൽ മാത്രമേ - ഇത് ഒഴിച്ചുകൂടാനാവാത്തതുമാണ് - ഇത് സാധിക്കൂ; (ലെനിൻ,അതേകൃതി,പേജ്306)
എല്ലാറ്റിലുമുപരി,പദാർത്ഥത്തെക്കുറിച്ചുള്ള ഇടുങ്ങിയ (ആറ്റങ്ങളെ മാത്രം ഉൾക്കൊള്ളുന്നു എന്ന ) ധാരണക്ക് പകരം വിശാലമായ വൈരുദ്ധ്യാത്മകധാരണ അംഗീകരിച്ചാൽ മാത്രമേ ഇത് സാധിക്കൂ.
”..മനുഷ്യമനസ്സിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതും മനസ്സിനാൽ പ്രതിഫലിപ്പിക്കപ്പെടുന്നതുമായ വസ്തുനിഷ്ടയാഥാർത്ഥ്യമാണ്“പദാർത്ഥം;”..നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേലുള്ള കരണത്തിലൂടെ നമുക്ക് സംവേദനങ്ങൾ ഉളവാക്കുന്നത് എന്താണോ അതാണ് പദാർത്ഥം“ (ലെനിൻ അതേകൃതി306)
ഈ വിധത്തിലാണ് ലെനിൻ പദാർത്ഥത്തെ നിർവ്വചിച്ചിട്ടുള്ളത്.
മൂന്ന് പോയിന്റുകളാണ് ഇതിലടങ്ങിയിട്ടുള്ളത്; അതായത്
1, ബോധത്തിൽ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായും നിലനില്ക്കുന്നതെന്തോ അതാണ് പദാർത്ഥം;
2, നമ്മിൽ സംവേദനങ്ങൾ ഉളവാക്കുന്നതെന്തോ അതാണ് പദാർത്ഥം;
3, നമ്മുടെ സംവേദനങ്ങളും ബോധവും പൊതുവിൽ പ്രതിഫലിപ്പിക്കുന്നതെന്തോ അതാണ് പദാർത്ഥം.
സംവേദനങ്ങൾ ഉളവാക്കുന്നതായിട്ട് എന്തെല്ലാമുണ്ടോ അതെല്ലാം യഥാർത്ഥമായിട്ടുള്ളതാണ്.എന്നാൽ യഥാർത്ഥമായിട്ടുള്ളതെല്ലാം സംവേദനങ്ങൾ ഉളവാക്കുന്നില്ല.ഉദാഹരണത്തിന്ന് അൾട്രാവയലറ്റ് രശ്മികളോ ,സൂര്യന്റെ മദ്ധ്യത്തിൽ നടക്കുന്ന പ്രക്രിയകളോ, അതുപോലുള്ള മറ്റെത്രയോ പ്രതിഭാസങ്ങളോ നമുക്കനുഭവപ്പെടുന്നില്ല. പദാർത്ഥത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഗുണവിശേഷങ്ങൾ
പ്രധാനമാണെന്ന് വരികില്ക്കൂടിയും പദാർത്ഥീയമായതിൽ നിന്ന് പദാർത്ഥമല്ലാത്തതിനെ വേർതിരിച്ചു നിർത്തുന്ന പ്രധാന സംഗതി ആദ്യത്തേത് ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്നതാണ്.
“...പദാർത്ഥം ഒരു വസ്തുനിഷ്ടയാഥാർത്ഥ്യമാണെന്ന,അത് മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്ന,ഒരേ ഒരു ഗുണവിശേഷത്തിന്റെ അംഗീകാരമാണ് തത്വശാസ്ത്രപരമായ ഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം പദാർത്ഥ‘ഗുണ’ങ്ങളിൽ പരമപ്രധാനമായിട്ടുള്ളത്”
ലെനിൻ എഴുതുകയുണ്ടായി (അതേകൃതിപേജ്260) പദാർത്ഥങ്ങളെക്കുറിച്ചുള്ള ലെനിന്റെ ധാരണയെ വേർതിരിച്ചു നിർത്തുന്ന സവിശേഷതയും അതു തന്നെയാണ്.ലെനിനെ സംബന്ധിച്ചിടത്തോളം ഭൗതികമായിട്ടുള്ളതെല്ലാം വസ്തു നിഷ്ടമായി നിലനില്ക്കുന്നുവെന്ന് മാത്രമല്ല ,വസ്തു നിഷ്ടമായി നിലനില്ക്കുന്നതെല്ലാം ഭൗതികമായിട്ടുള്ളതാണ്.
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം“നിഴൽ പദാർത്ഥീയമാണോ”എന്ന് ,
“ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശരശ്മികളുടെ അഭാവം ഭൗതികമാണോ ”എന്ന്.
ദൈനംദിന ജീവിതത്തിൽ നിന്ന് എടുത്ത ഒരു ഉദാഹരണത്തിലൂടെ നമുക്കിത് പരിശോധിക്കാം.എന്റെ കൈവശം കുറച്ചു പണം ഉണ്ടെന്നത് നിസ്സംശയമായും ഒരു ഭൗതികപ്രതിഭാസമാണല്ലോ.അപ്പോൾ എന്റെ കൈവശം പണം ഇല്ലേന്നതോ ?
ഒരു ചില്ലിക്കാശു പോലും കൈവശം ഇല്ലാത്തവന്നറിയാം കയ്യിൽ കാശില്ലാത്ത അവസ്ഥ കാശുള്ളത് പോലെ ,മനസ്സിൽ നിന്ന് സ്വതന്ത്രമായിട്ടുള്ള ഒരു യാഥാർത്ഥ്യം ആണെന്ന്.അങ്ങിനെ ഈ രണ്ട് പ്രതിഭാസങ്ങളും ഒരേപോലെ തന്നെ ഭൗതികമായിട്ടുള്ളതാണ്.
കൂടാതെ ഈ ലോകം തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു സമാഹാരമല്ല ,മറിച്ച് പ്രക്രിയകളുടേയും ബന്ധങ്ങളുടേയും സാകല്യമാണ് എന്നകാര്യം നാം കണക്കിലെടുക്കുകയാണെങ്കിൽ പദാർത്ഥം പഞ്ചഭൂതാത്മകമാണെന്ന ആത്മീയ ഭൗതികവാദവീക്ഷണം മറ്റൊരു വീക്ഷണത്തിന്ന് ,ഗുരുത്വാകർഷണ മണ്ഡലത്തേയും വിദ്യുത്കാന്തികതരംഗപ്രസരണത്തേയും ,മനസ്സിന്ന് പുറത്തു നില്ക്കുന്ന എല്ലാവിധത്തിലുള്ള കെട്ടുപാടുകളേയും (സമൂഹ്യ ബന്ധങ്ങൾ ഉൾപ്പെടേ) ഭൗതിക പ്രതിഭാസങ്ങളായി കണക്കാക്കുന്ന മറ്റൊരു വീക്ഷണത്തിന്ന്,വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന് നമുക്ക് കാണാൻ കഴിയും.
പദാർത്ഥത്തെക്കുറിച്ചുള്ള ധാരണ ശരിയാണെന്ന് ആധുനികശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നുണ്ട്.പ്രകൃതിയിലുള്ള എല്ലാം തന്നെ വെവ്വേറേയുള്ള സൂഷമകണികകൾ (ദ്രവ്യം,substance) അടങ്ങിയതോ തുടർച്ചയായ വിദ്യുത്കാന്തികമേഖലകൾ (Fields) അടങ്ങിയതോ ആണെന്നാണ് ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ വിശ്വസിച്ചുപോന്നിരുന്നത്. ദ്രവ്യമാനവും പ്രവേഗവുമുള്ള വസ്തുക്കളെ - നാം സാധാരണകണ്ടുവരുന്ന സ്ഥൂലവസ്തുക്കളെ - നിയന്ത്രിക്കുന്ന അതേ നിയമങ്ങൾ സാമാന്യമായി ഇവക്ക് രണ്ടിനും ബാധകമാണെന്നും കരുതിയിരുന്നു.
തുടർച്ചയില്ലാത്ത ദ്രവ്യം ( ഇവിടെ ചലനം ഒരു നിശ്ചിതരേഖയിലൂടെയാണ് നടക്കുന്നത്;രേഖയിലെ ഓരോ ബിന്ദുവിലും ഒരു നിശ്ചിത ആവേഗം-impuls-ആയിരിക്കുംലഭിക്കുക) തുടർച്ചയായ മേഖലക്ക് ( ഇവിടെ ചലനം തരംഗപ്രസാരണത്തിലൂടേയാണ് ) വിപരീതമാണെങ്കിൽ ,ഒരേ വസ്തുവിന്ന് ഒരിക്കലും ഒരേ സംയത്ത് ദ്രവ്യവും മേഖലയും ആകാൻ സാദ്ധ്യമല്ലല്ലൊ.
അപ്രകാരമുള്ള മേഖലകളേയും ഏതാണ്ട് പ്രകാശ വേഗതയിൽ ചലിക്കുന്ന,ഒരു ഗ്രാമിന്റെ കോടാനുകോടി അംശത്തോളം മാത്രം വരുന്ന കണികകളേയും പരിശോധിച്ചപ്പോൾ ശാസ്ത്രജ്ഞരുടെ മുമ്പിൽ ഒരു അത്ഭുതലോകം,സൂഷ്മജഗത്ത് (microcosm) തുറന്നുകിട്ടി.
ആ വിചിത്ര ലോകത്തിൽ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ ചില നിയമങ്ങൾക്ക് പ്രാബല്യമില്ലാതാവുകയും മറ്റുനിയമങ്ങൾ അവയുടെ സ്ഥാനം ഏറ്റെടുക്കുകയുംചെയ്യുന്നു.അപ്പോൾ ഒരേ വസ്തുവിൽ തന്നെ ദ്രവ്യവും മേഖലയും ഒത്തു ചേരുന്നതായിവരുന്നു.കണികകൾക്ക് ഒരേ സമയത്ത് ഒരു നിശ്ചിത ആവേഗവും നിശ്ചിതസ്ഥാനവും ഉണ്ടാവുക സാദ്ധ്യമല്ലെന്നും വരുന്നു.വാസ്തവത്തിൽ ഒരു കണികയുടെ സ്ഥാനം എത്ര നിശ്ചിതമാകുന്നുവോ അത്രയും അനിശ്ചിതമാകുന്നു അതിന്റെ ആവേഗം ; അതുപോലെ മറിച്ചും.
ഇരുപതാം ശതകത്തിന്റെ മദ്ധ്യത്തിൽ സൂഷ്മജഗത്തിന്റെ ഇത്തരം അസാധാരണ നിയമങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ ഊർജ്ജതന്ത്രത്തിൽ ശാസ്ത്രജ്ഞർ ക്വാണ്ടം എന്നൊരു പുതിയ ശാഖക്ക് ജന്മം നല്കി. ആശയവാദികൾ ഈ അവസരവും പാഴാക്കിയില്ല.ഈ ശസ്ത്രശാഖയുടെ അസാധാരണത്തിന്റെ മറപറ്റി നിന്നുകൊണ്ട് ,ക്വാണ്ടം വസ്തുക്കളും പ്രക്രിയകളും യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണങ്ങൾ വിശദീകരിക്കാൻ വേണ്ടി കണ്ടുപിടിച്ച ധാരണകൾ മാത്രമാണവയെന്നും ഇക്കൂട്ടർ ശഠിച്ചു.
എന്നാൽ പ്രമുഖരായ ഊർജ്ജതന്ത്രജ്ഞർ ഈ വാദം തള്ളിക്കളയുകയാണ് ചെയ്തത്.പഠിക്കുന്ന വിഷയം സ്ഥൂല വസ്തുവായാലും സൂഷ്മ വസ്തുവായാലും,ശരി, ഒരു ഊർജ്ജതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അതിന്റെ വസ്തുനിഷ്ടമായ നിലനില്പിന്റെ കാര്യത്തിൽ ലവലേശം സംശയമില്ല,
ക്വാണ്ടം സിദ്ധാന്തത്തിന്റെ പ്രണേതാക്കളിൽ ഒരാളായ ലൂയി ദെ ബ്രൊലി എഴുതുകയുണ്ടായി ;എന്തെന്നാൽ,“വസ്തുനിഷ്ടയാഥാർത്ഥ്യത്തിലുള്ള സർവ്വ വിശ്വാസവും ദൂരെയെറിഞ്ഞുകൊണ്ട് അയാൾക്ക് ( ഊർജ്ജ തന്ത്രജ്ഞന്ന്-വിവർത്തകൻ) തന്റെ ഗവേഷണം ഉപയോഗപ്രദമായി തുടരാൻ കഴിയുമോ എന്നകാര്യം സംശയമാണ്” ( Louis de Broglie,"sur les sentiers de ls science"പാരീസ് 1960,പേജ്൨൦൩ )
ബാഹ്യപ്രപഞ്ചം ഗവേഷകനിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നുണ്ടെന്ന ഉറപ്പാണ് പ്രകൃതിശാസ്ത്രത്തിന്നാകെ നിദാനമായിട്ടുള്ളതെന്ന് ഐൻസ്റ്റൈൻ പലവുരു ചൂണ്ടിക്കാട്ടി.ക്വാണ്ടം സിദ്ധാന്തത്തിന്ന് കനത്ത സംഭാവനകൾ നല്കിയ പ്ലാൻ ക്,ബോൺ എന്നിവർക്ക് ഇതേ അഭിപ്രായം തന്നെയായാണ് ഉണ്ടായിരുന്നത്.
സൂഷ്മകണികകളെപ്പറ്റി ബോൺ ഇപ്രകാരം എഴുതി;“ഈ കണികകൾ യാഥാർത്ഥ്യമാണെന്ന്,സാധാരണ ഈ വാക്ക് ഉപയോഗിക്കുന്ന അർത്ഥത്തിൽ നിന്ന് സാരാംശത്തിൽ വ്യത്യാസമില്ലാത്ത അർത്ഥത്തിൽ തന്നെ യഥാർത്ഥമാണെന്ന്,കരുതാൻ നമുക്ക് ന്യായമുണ്ടെന്ന് ഞാൻ കരുതുന്നു,” ( Max Born,"Physics in My generation"ന്യൂയോർക്ക് 1956പേജ്160) സൂഷ്മജഗത്തിന്റെ വസ്തുക്കളെ നിഷേധിച്ച്കൊണ്ട് ദൈനംദിനാനുഭവങ്ങളിൽ കാണുന്ന വസ്തുക്കളുടെ ( സ്ഥൂലജഗത്തിന്റെ വസ്തുക്കൾ ) യാഥാർത്ഥ്യം അംഗീകരിക്കുന്ന വഴുവഴുക്കൻ അഭിപ്രായത്തെ പരാമർശ്ശിച്ച് ബോൺ എഴുതിയത് ഇങ്ങനെയാണ്;
രണ്ട് ജഗത്തുക്കൾക്കിടയിൽ “..നിരന്തരമായ അവസ്ഥാന്തരമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....പരീക്ഷണം നടത്തുന്ന ആൾ ജീവിക്കുന്ന സ്ഥൂലരൂപത്തിലുള്ള യാഥാർത്ഥ്യത്തിന്റെ ലോകം അവസാനിക്കുന്നതും....യാഥാർത്ഥ്യം എന്ന ആശയത്തെ മിഥ്യ എന്നനിലക്ക് വിലക്കപ്പെട്ടതായി കാണുന്ന ആ പരമാണുലോകം ആരംഭിക്കുന്നതും എവിടെയാണ് ? അങ്ങിനെയൊരു അതിർത്തി വരമ്പ് ഇല്ലതന്നെ.പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ശാസ്ത്രീയോപകരണങ്ങളും സാമഗ്രികളും ഉൾപ്പെടേ ദൈനംദിനജീവിതത്തിൽ കാണുന്ന വസ്തുക്കൾ യാഥാർത്ഥ്യമാണെന്ന് സമ്മതിക്കേണ്ടിവന്നാൽ ഉപകരണങ്ങളുടെ സഹായത്തായതോടെ മാത്രം നിരീക്ഷിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ചും അത് സമ്മതിച്ചുകൊടുക്കേണ്ടിവരും” “ഭൗതികലോകത്തെ വിവരിക്കുന്നതിനുള്ള പുതിയമാർഗ്ഗങ്ങൾ ആരായാനാണ്,അതിന്റെ യാഥാർത്ഥ്യം നിഷേധിക്കാനല്ല ”ക്വാണ്ടം സിദ്ധാന്താം ആവ്ശ്യപ്പെടുന്നതും.ബോൺ ഉപസംഹരിക്കുന്നു
( അതേകൃതി153,159 )
പ്രമുഖരായ സമകാലിക ഊർജ്ജതന്ത്രജ്ഞരുടെ അഭിപ്രായം അതാണ്.ബോധപൂർവ്വം മാർക്സിസ്റ്റ് തത്വചിന്തയെ അനുകൂലിക്കുന്നില്ലെങ്കിലും,അവരുടെ ഗവേഷണത്തിന്റെ ഫലങ്ങൾ വൈരുദ്ധ്യ്യതിഷ്ടിതഭൗതികവാദത്തിന്റെ ചിലപ്രമേയങ്ങളിൽ അവരെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ടു.മാത്രവുമല്ല ഉന്നതശീർഷരായ പലേ ഊർജ്ജതന്ത്രജ്ഞരും ബോധപൂർവ്വം തന്നെ ആധുനിക ശാസ്ത്രത്തിന്ന് നിരക്കുന്ന ഒരേയൊരു തത്വ തത്വശാസ്ത്രമായി വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തെ അംഗീകരിച്ചിട്ടുമുണ്ട്.പി ലന്ഴെവേൻ,എഫ് ജൂലിയോക്യൂറി,ജെപിവിജ്യോ,സക്കാത്തസെയിത്തി എന്നിവരൊക്കെ ഈ വിഭാഗത്തിൽ പെടുന്നു.
പ്രകൃതിശാസ്ത്രത്തിൽ തന്നെ അന്തർലീനമായിട്ടുള്ള ഭൗതികവാദത്തിന്റെ സ്പിരിറ്റ് എല്ലാകുഴ്പ്പങ്ങളേയും തരണം ചെയ്യാൻ അതിനെ
( പ്രകൃതിശാസ്ത്രത്തെ ) സഹായിക്കുമെന്ന ലെനിന്റെ പ്രവചനം എത്ര ശരിയാണെന്ന് ഇപ്പറഞ്ഞതെല്ലാം തെളിയിക്കുകയാണ്
ലേബലുകള്‍:
രാഷ്ട്രീയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

