2011 ജനുവരി 19, ബുധനാഴ്‌ച

സ്ഥലവും കാലവും

1,സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്‍ക്കാനാവുമോ?

ഓരോ ഭൗതികവസ്തുവിനും അതിന്റേതായ ആകൃതിയുണ്ട്;ത്രിമാനാകൃതിയിലുള്ള അതിന്ന് ഇരിക്കാന്‍ കുറേസ്ഥലം വേണം;മറ്റുവസ്തുക്കളില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലും ,ഒരു നിശ്ചിതകോണത്തിലുമാണ് അതിരിക്കുന്നത്.ഭൗതികവസ്തുക്കളുടെ ഈ സഹവര്‍ത്തിത്വ ബന്ധങ്ങള്‍ സ്ഥാനിക രൂപങ്ങളും ബന്ധങ്ങളും എന്ന പോരിലാണ്‌,അഥവാ സ്ഥലം എന്നപേരിലാണ്‌ അറിയപ്പെടുന്നത്. ഭൗതിക വസ്തുക്കളുടെ ആവര്‍ത്തനം അഥവാ ഏകകാലത്തുള്ള അവയുടെ ആവിര്‍ഭാവം ,ഓരോന്നിന്റേയും കാലയളവ്,സംഭവ പരമ്പരകളുടെ പുറകോട്ടടിക്കാനാവാത്ത സ്വഭാവം -അതിന്നാകട്ടെ ഒരേ ഒരു പരിണാമവും ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് എന്ന ഒരേ ഒരു ഗതിയും മാത്രമേ ഉള്ളു -എന്നീ ഭൗതികപ്രതിഭാസബന്ധങ്ങളെല്ലാം തന്നെ കാലികബന്ധങ്ങള്‍ അഥവാ സാമയികബന്ധങ്ങള്‍ എന്നപേരിലും അറിയപ്പെടുന്നു.

സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ?
പദാര്‍ത്ഥത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നവരുടെ മുമ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണിത്.മനസ്സ് ഒഴിച്ചാല്‍ പിന്നെ യാതൊന്നും നിലവിലില്ലെന്ന് കരുതുന്ന ആത്മനിഷ്ട ആശയവാദികള്‍ പറയുന്നത് സ്ഥലകാലങ്ങള്‍ മനുഷ്യമനസ്സില്‍ മാത്രം ഉള്ള ഒരു സംഗതിയാണെന്നാണ്‌. എന്നാല്‍ ,പദാര്‍ത്ഥം ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെന്ന വസ്തുതയെ ഒരിക്കലും ചോദ്യം ചെയ്യാത്തവര്‍ കരുതുന്നത് പദാര്‍ത്ഥത്തെ പോലെ തന്നെ എല്ലാ ഭൗതികപ്രതിഭാസങ്ങളും മനുഷ്യന്റെ ബോധത്തിന്ന് പുറത്ത് സ്ഥലകാലപരിധിക്കുള്ളില്‍ നിലനില്ക്കുന്നുവെന്നാണ്‌.

സ്ഥലകാലങ്ങള്‍ക്ക് പുറത്ത്, പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ എന്ന പ്രശ്നം ആദ്യമായി ഉന്നയിച്ചത്,18- ആം നൂറ്റാണ്ടില്‍ ,ഇമ്മാനുവല്‍ കാന്റ് (1724-1804) എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്.നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സില്‍നിന്ന് വ്യതിരിക്തമായും അതില്‍നിന്ന് സ്വതന്ത്രമായും നിലനില്ക്കുന്നുവെന്നു അദ്ദേഹം അംഗീകരിച്ചു.“ഞാന്‍ നിലനില്ക്കുന്നു എന്നതിനേപ്പറ്റി എനിക്കെത്രബോധ്യമുണ്ടോ,അത്രതന്നെ എനിക്ക് ബോധ്യമുള്ള സംഗതിയാണ്‌ എനിക്കു പുറത്ത് വസ്തുക്കളുണ്ടെന്നത്” ( “കേവലബുദ്ധിയുടെ വിമര്‍ശനം”,ലണ്ടന്‍,1930,പേജ്XL1) അദ്ദേഹം എഴുതുകയുണ്ടായി.

സ്ഥാനികവും കാലികവുമായ ബന്ധങ്ങള്‍ വസ്തുക്കളില്‍ സ്വതസിദ്ധമായിട്ടുള്ളതാണെങ്കിലും,അവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ,അനുഭവത്തിലൂടെ മാത്രമേ,നമുക്കതിനേപ്പറ്റി മനസ്സിലാക്കാന്‍ കഴിയു എന്ന് കാന്റ് വാദിച്ചു.ഇതിനിടയില്‍ “....ഇവയെ താരതമ്യപ്പെടുത്തുകയോ അന്വയിക്കുകയോ വേര്‍പെടുത്തുകയോ ചെയ്യുന്നതിനും,അങ്ങിനെ നമ്മുടെ ഇന്ദ്രിയാനുഭൂതികളുടെ.അസംസ്കൃതവിഭവത്തെ സംസ്കരിക്കുന്നതിനുംവേണ്ടി ഈ വസ്തുക്കള്‍ നമ്മുടെ ബോധേന്ദ്രിയങ്ങളെ ബാധിക്കുകയും ഭാഗികമായി സ്വയം തന്നെ പ്രതിച്ചായകള്‍ സൃഷ്ടിക്കുകയും ഭാഗികമായി നമ്മുടെ ഗ്രഹണശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു...” (അതേകൃതി,പേജ്,1)
അനുഭവമാണ്‌ വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പ്പത്തിന്റെ ഉറവിടം. ഒരു തരത്തില്പെട്ട എല്ലാ വസ്തുക്കളും നിരീക്ഷിക്കാന്‍ അസാദ്ധ്യമാണ്‌ (ഉദാഹരണത്തിന്ന്,ദ്രാവകങ്ങളില്‍ മുങ്ങിക്കിടക്കുന്ന സാധനങ്ങള്‍) അതിനാല്‍ നാം എത്ര വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ആ അനുഭവത്തില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു സാര്‍വ്വത്രികനിയമം ഉണ്ടാക്കാന്‍ പറ്റില്ല.ഉദാഹരണത്തിന്ന്, ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന എല്ലാ വസ്തുക്കളും സമ്മര്‍ദ്ദത്തിന്ന് വിധേയമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. ഈ അനുഭവത്തില്‍ നിന്ന് ഭാഗികമായ ഒരു നിഗമനത്തില്‍ എത്താനേ നമുക്ക് കഴിയൂ; സമ്മര്‍ദ്ദത്തിന്ന് വിധേയമാകാത്ത ചില വസ്തുക്കള്‍ കണ്ടെന്ന് വന്നേക്കാം .അതിനാല്‍, “വളരെ കര്‍ശനവും കേവലവുമായ രീതിയില്‍ സാര്‍വ്വത്രികത അവകാശപ്പെടുന്നതാണ്‌ ഒരു തീര്‍പ്പ് എങ്കില്‍, അതായത് അതില്‍ കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലെങ്കില്‍ അത് അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതല്ലെന്ന് പറയേണ്ടി വരും...”( അതേകൃതി,പേജ്,3) സ്ഥലത്തെ സബന്ധിച്ച ജ്യാമീതീയമായ നമ്മുടെ തീര്‍പ്പുകള്‍ (ഉദാഹരണത്തിന്ന് ഒരു ഋജുരേഖയാണ് രണ്ടുബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ വര എന്നത്) യാതൊരു നീക്കുപോക്കിനും അവകാശമില്ലാത്ത സാര്‍വ്വര്‍ത്രികനിയങ്ങളായിട്ടാണ്‌ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത്.കാലത്തെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകളും അത്പോലെതന്നെ നീക്കുപോക്കിന്‌ ഇടമില്ലാത്ത നിയമങ്ങളായിട്ടാണ് കരുതിപ്പോന്നിട്ടുള്ളത്.അതിനാല്‍ ഈ തീര്‍പ്പുകള്‍ അനുഭവത്തി നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ല. അങ്ങിനെ, സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ അനുഭവത്തെ നിദാനമാക്കിയുള്ളതല്ലെങ്കില്‍, അവയുടെ ഉറവിടം മനസ്സിന്ന് പുറത്തല്ല.അകത്താണ്‌ എന്നത് വളരെ വ്യക്തമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ ആലോചനയുടെ രൂപത്തില്‍ സ്വതേ മനസ്സിലുള്ളതാണെന്ന് സാരം; യഥാര്‍ത്ഥത്തില്‍ ആലോചനയോ നിരീക്ഷണമോ അനുഭവമോ നടക്കുന്നതിന്ന് മുമ്പ് തന്നെ ഈ രൂപങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും

തന്റെ ആശയം തെളിയിക്കാന്‍ കാന്റ് ഇപ്രകാരം കൂടി പറയുകയുണ്ടായി.സര്‍വ്വതും അപ്രത്യക്ഷമായി എന്ന് സങ്കല്പിക്കുക;അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ശൂന്യത മാത്രമായിരിക്കും. എന്നാല്‍ സാധനങ്ങള്‍ മാത്രമല്ല,അവയിരുന്ന സ്ഥലവും കൂടി അപ്രത്യക്ഷമായി എന്ന് സങ്കല്പ്പിക്കാന്‍ ശ്രമിക്കുക;അത് അസാദ്ധ്യമാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.സംഭവങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് സങ്കല്പിക്കാന്‍ പറ്റും പക്ഷെ,സമയംതന്നെ തിരോഭവിച്ചുവെന്ന് സങ്കല്പ്പിക്കാന്‍ സാദ്ധ്യമല്ല.അതിനാല്‍,സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മനസ്സില്‍ സ്വതവേ ഉള്ളതും,എത്രതന്നെ ശ്രമിച്ചാലും തുടച്ചുമാറ്റാനാവാത്ത രീതിയില്‍ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥലകാല സങ്കല്പങ്ങള്‍ മനസ്സില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണ്‌,നിരീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ശരി,നിരീക്ഷണത്തിന്ന് മുമ്പ് അവിടെ സ്ഥാനംപിടിച്ചിട്ടുള്ളവയാണ്‌ അവ.

സ്ഥലകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍ക്ക് സമമായ യാതൊന്നും തന്നെ യഥാര്‍ത്ഥലോകത്തില്‍ ഇല്ലെന്നും ,വാസ്തവത്തില്‍ ,വസ്തുനിഷ്ടമായി നിലനില്ക്കുന്ന ബന്ധങ്ങളേയോ വസ്തുക്കളേയോ അല്ല.പ്രത്യുത മനസ്സില്‍ മാത്രം നിലനില്ക്കുന്ന ആശയപരമായ ബന്ധങ്ങളേയാണ്‌ ഈ സങ്കല്പങ്ങള്‍ വ്യക്തമാക്കുതെന്നുമുള്ള കാന്റിന്റെ വാദം അദ്ദേഹത്തെ ആത്മനിഷ്ട ആശയവാദിയാക്കുകയാണ്‌ ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒരു മൂക്ക്കണ്ണടപോലെയാണ്‌;അതില്‍ കൂടി സാധനങ്ങള്‍ നോക്കികാണുകയാണ് നാം ചെയ്യുന്നത്,നമ്മുടെ ബോധത്തിന്ന് പുറത്ത് സ്ഥലമോ കാലമോ ഇല്ല.ഈ വിധത്തില്‍ ,പദാര്‍ത്ഥം സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്ക്കുന്നുവെന്ന നിഗമനത്തിലാണ്‌ കാന്റ് ചെന്നെത്തുന്നത്.

അനുഭവത്തില്‍ നിന്ന്,ആലോചനയില്‍ നിന്ന്,സാര്‍വത്രികമായ തീര്‍പ്പുകളില്‍ എത്താന്‍ പറ്റില്ലെന്ന കാന്റിന്റെ വാദം ശരിയാണ്‌.എങ്കിലും അനുഭവം എന്നു പറയുന്നത് വെറും നിഷ്ക്രിയമായ ആലോചന അല്ല; അത് വസ്തുക്കളെ സജീവമായി സ്വാധീനിക്കുകയും തന്മൂലം സാര്‍വത്രികങ്ങളായ തീര്‍പ്പുകള്‍ സാധൂകരിക്കുന്നതിന്‌ സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു.

സ്ഥലകാലങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗണിതശാസ്ത്രപരമായ തീര്‍പ്പുകള്‍ക്ക് മറ്റു ശാസ്ത്രീയതീര്‍പ്പുകള്‍ക്കില്ലാത്ത - ഇവ അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് കാന്റ് തന്നെ സമ്മതിക്കുന്നുണ്ട് - സാര്‍വ്വത്രികതയുണ്ടെന്നാണ് കാന്റ് പറയുന്നത്.എന്നാല്‍,ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും മറ്റും കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളും പൊതുസ്വഭാവമുള്ളവയാണല്ലൊ.കാന്റ് വിശ്വസിച്ചിരുന്നത് പോലെ ജ്യാമിതിയിലേയും (പൊതുവില്‍ ഗണിത ശാസ്ത്രത്തിലെ) മറ്റുശാസ്ത്രങ്ങളിലേയും ധാരണകള്‍ക്കിടയില്‍ യാതൊരുവിടവും ഇല്ല.ഉദാഹരണത്തിന്ന് ,ഒരു ബിന്ദുവിനെ ഒരു കടലാസ്സ് തുണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു കുത്ത് ആയും ,ഒരു ഋജുരേഖയെ അറ്റത്ത് ഭാരം തൂക്കിയിട്ട് പിരിമുറുക്കം കൊടുത്ത ഒരു നൂലായും,ഒരു സമതലത്തെ ഒരു കണ്ണാടിയുടെ ഉപരിതല മായും ആയിട്ടാണല്ലൊ നാം സങ്കല്പിക്കുന്നത്.സ്ഥലത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങള്‍ നാം കണ്ടതോ അനുഭവിച്ചതോ ആയ സംഗതികളുടെ ദൃശ്യപ്രതിച്ഛായകളാണ്‌.

സ്ഥല സംബന്ധമായ ധാരണകള്‍ക്ക് രൂപം നല്‍കവേ ജ്യാമിതി ഭൗതികവസ്തുക്കളുടെ ചില ചില ഗുണങ്ങളും ബന്ധങ്ങളും പ്രത്യേകിച്ച് എടുത്ത് കാട്ടുകയും മറ്റു ഗുണ - ബന്ധങ്ങളെയാകെ അവഗണിക്കുകയും ചെയ്തതായി നമുക്ക് കാണാം.ജ്യാമിതീയ ചിത്രങ്ങള്‍ (figures) ക്ക് ഉള്‍ക്കനമോ നിറമോ താപമോ ഇല്ല .ജ്യമിതീയധാരണകളില്‍ സ്ഥാനികസവിശേഷതകള്‍ തന്നെ ഒരു പ്രത്യേക രീതിയിലാണ്‌ പ്രതിഫലിക്കപ്പെട്ടിട്ടുള്ളത്.സുപ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിന്റെ (ഏതാണ്ട് ബി സി 300) കൃതികളില്‍ ഒരു ബിന്ദുവിനെ സ്ഥാനം മാത്രമുള്ളതും മാനങ്ങള്‍ ഇല്ലാത്തതുമായ ഒന്നായാണ്നിര്‍വചിച്ചിട്ടുള്ളത്; ഒരു വരയെ നീളം എന്ന ഒരു മാനം മാത്രമുള്ളതായും,പരപ്പായ ഉപരിതലത്തെ നീളം ,വീതി എന്നീ രണ്ട് മാനങ്ങളോടുകൂടിയതായും അദ്ദേഹം വിവരിച്ചിരിക്കുന്നു. നമുക്ക് ഇത് ശരിക്കും മനസ്സിലാകുമെങ്കിലും മനസ്സില്‍ ചിത്രീകരിക്കാന്‍ പറ്റില്ല. ഒരു കുത്ത്,നൂല്‍ ചരട്,കണ്ണാടി എന്നിവയിലേതെങ്കിലുമായിട്ടാണ്‌ നാം ഈ ധാരണകളെ മനസ്സില്‍ സങ്കല്പിക്കുന്നത്.എന്നാല്‍ സ്ഥലം (സ്പേസ്) സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ വസ്തുക്കളുടെ വാസ്തവിത്തിലുള്ള സ്ഥാനിക ബന്ധങ്ങളും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, മറ്റെല്ലാ ശാസ്ത്രീയധാരണകളേയും പോലെ ജ്യാമിതിയധാരണകളും നമ്മുടെ സങ്കല്പങ്ങളേക്കാള്‍ സമഗ്രവും കണിശമുള്ളതുമാണെന്നേടത്തോളം,അവയും വ്യതിരിക്തമായിട്ടുള്ളതാണ്‌.

എന്നുവരികിലും ,പൂര്‍വ്വാനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവല്‍ക്കരണങ്ങളായതിനാല്‍ ജ്യാമിതീയധാരണകളും വാസ്തത്തിലുള്ള സ്ഥാനീയബന്ധങ്ങളുടെ ഏകദേശപ്രതിഫലനങ്ങള്‍മാത്രമാണ്.ജ്യാമിതീയധാരണകള്‍ വസ്തുക്കളുടെ അപൂര്‍വ്വം ചില സ്ഥാനികബന്ധങ്ങളും ഗുണങ്ങളും മാത്രമേ കണക്കിലെടുക്കുന്നുള്ളുവെന്നതിനാല്‍ - മറ്റു ബന്ധങ്ങളേയും ഗുണങ്ങളേയുമാകെ അവ അവഗണിക്കുകയാണ്‌ചെയ്യുന്നത് - നമ്മുടെ മുമ്പിലുള്ള പരികല്പനകളില്‍ നിന്ന് യുക്തിസഹമായ മറ്റു പരികല്പനകളിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതാണ്‌.പരീക്ഷണാധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളില്‍ ഓരോ പരികല്പനയും പുതിയ തെളിവുകള്‍ക്കനുസരിച്ച് കൂടുതല്‍ കണിശവും കുറ്റമറ്റതുമാക്കേണ്ടതാണ്‌. ജ്യാമിതിയെ സംബന്ധിച്ചിടത്തോളവും - ജ്യാമിതിയിലെ പ്രമേയങ്ങള്‍ വസ്തുഗുണങ്ങള്‍ വളരെ വളരെ കണിശമായി വിവരിക്കുന്നില്ല ;ഏകദേശരൂപത്തില്‍ മാത്രമേ അവ വിവരിക്കപ്പെടുന്നുള്ളു -ഇത് ശരിയാണ്‌;മറ്റെല്ലാ ശാസ്ത്രസിദ്ധാന്തങ്ങളേയും പോലെ അവയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കപ്പെടുന്നതനുസരിച്ച് സ്പുടം ചെയ്യേണ്ടതാണ്‌.

ജ്യാമിതിയിലെ തീര്‍പ്പുകളും പരിശേധനകള്‍ക്കും തിരുത്തലിനും വിധേയമാണെന്നും സ്ഥലത്തെ (സ്പേസ്) സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ക്ക് “കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലാത്ത സാര്‍വ്വത്രികത ” അവകാശപ്പെടാനാവില്ലെന്നും എന്‍ ഐ ലൊബച്ചൊവിസ്കിയും (1826) ജീ റീമനും (1854)കണ്ടുപിടിച്ച പുതിയ ജ്യാമിതികള്‍ തെളിയിച്ചു.ഒരു തലത്തിലുള്ള ഒരു ബിന്ദുവിലൂടെ അതേ തലത്തിലുള്ള മറ്റൊരു ഋജുരേഖക്ക് സമാന്തരമായി ഒരൊറ്റ ഋജുരേഖയേ വരക്കാന്‍ കഴിയൂ ( മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിതബിന്ദുവിലൂടെയുള്ള നിര്‍ദ്ദിഷ്ഠ വരക്ക് സമാന്തരമായി ഒരു വര മാത്രമേയുള്ളു ) എന്ന അഭിഗൃഹീതത്തിന്ന് ( postulate) ലൊബചേവ്സ്കിയുടെ ജ്യാമിതിയില്‍ യാതൊരു വിലയുമില്ല. ഇതിനിടയില്‍ ഈ ജ്യാമിതിയുമായിപൊരുത്തപ്പെടുന്ന യഥാര്‍ത്ഥവസ്തുക്കള്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആപേക്ഷികതാസിദ്ധാന്തം സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ഇതിലും ഗണ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്ഥലകാലങ്ങളേക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും തീര്‍പ്പുകളിലും ഇത്ര മൗലികമായ മാറ്റത്തിന്‍ കാരണം നമ്മുടെ അനുഭവത്തിലുള്ള വര്‍ദ്ധനവാണെന്ന് വ്യക്തമാണല്ലോ.

ഈ ധാരണകള്‍ അനുഭവത്തില്‍ വേരൂന്നിയിട്ടുള്ളതല്ലെന്നുള്ള കാന്റിന്റെ ആശയത്തേയും ,അതുപോലെതന്നെ,മനസ്സില്‍ നിന്നാണ്‌,യഥാര്‍ത്ഥലോകത്തില്‍ നിന്നല്ല അവയുടെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ നിഗമനത്തേയും ഖണ്ഡിക്കുന്നതിനുള്ള ഒരു ഉത്തമോദാഹരണമാണിത്. വസ്തുക്കള്‍ നമ്മളില്‍നിന്ന് വ്യതിരിക്തമായി നിലനില്ക്കുന്നു എന്ന ആശയം അവയുടെ വസ്തുനിഷ്ടമായ നിലനില്പിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ -ഈ ആശയം വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ നമുക്ക് ലഭിക്കുന്നത് -( കാന്റും ഇത് സമ്മതിക്കുന്നുണ്ട്) അതുപോലെ തന്നെ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുതന്നെ ലഭിച്ച സ്ഥലകാലങ്ങളേക്കുറിച്ചുള്ള ധാരണകളും ഭൗതികപ്രതിഭാസങ്ങളുടെ വസ്തുനിഷ്ടമായി നിലനില്ക്കുന്ന സ്ഥാനിക-കാലികഗുണങ്ങളേയും ബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം.

സ്ഥലകാലങ്ങളേക്കുറിച്ചുള്ള ആശയവാദപരമായ ധാരണയെ ഖണ്ഡിക്കുന്ന പ്രായോഗികാനുഭവങ്ങള്‍ അവയെ സബന്ധിച്ച ഭൗതികവാദപരമായ ധാരണയെ ശരിവെക്കുകയാണ് ചെയ്യുന്നത്.ഭൗതികവാദമനുസരിച്ച് ,സ്ഥലകാലങ്ങളെപ്പറ്റിയുള്ള സംവേദനത്തിന്നും സങ്കല്പത്തിനും ധാരണക്കും പുറമെ ,മനുഷ്യന്റെ ബോധമനസ്സിന്‌ വെളിക്ക് നിലനില്ക്കുന്ന സ്ഥാനിക - കാലികഗുണങ്ങളും ബന്ധങ്ങളുമുണ്ടു.എല്ലാ ഭൗതിക പ്രതിഭാസങ്ങളിലും സ്വതവേയുള്ളതാണ്‌ ഈ ബന്ധങ്ങള്‍.സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ അസ്തിത്വത്തിന്റെ സാര്‍വ്വത്രിക രൂപങ്ങളാണ്.

ഭതികവാദപരമായ ഈ വീക്ഷണത്തിന്ന് അടിസ്ഥാനം എന്താണ്‌? ഒന്നാമതായി,മനുഷ്യന്റെ മനസ്സില്‍ നിന്നും ഇച്ഛയില്‍ നിന്നും സ്വതന്ത്രമായിട്ടാണ്‌ അവബോധങ്ങള്‍ നടക്കുന്നത്.ബോധമനസ്സിന്ന് വെളിക്ക് നിലനില്ക്കുന്ന വസ്തുക്കളാണ്‌ അവബോധങ്ങള്‍ ഉണ്ടാക്കുന്നതെന്നകാര്യം അംഗീകരിക്കാന്‍ കാന്റ് ഉള്‍പ്പെടേയുള്ള മിക്ക തത്വചിന്തകരേയും നിര്‍ബ്ബന്ധിതരാക്കുന്ന സംഗതികളില്‍ ഒന്നാണിത്.

രണ്ടാമതായി,സ്ഥലകാലപരിധിക്കുള്ളില്‍ മാത്രം നടക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ നിന്നാണ്‌ പ്രകൃതിയേപ്പറ്റി നമുക്ക് ഏറ്റവും ആധികാരികമായ വിജ്ഞാനം കൈവരുന്നത്.ഭൂമിയുടെ പുറം തോടിന്റെ പാളികളുടെ സ്ഥാനികനിലയേയും ഭൂഖണ്ഡങ്ങളുടെ കിടപ്പിനേയും മറ്റും പറ്റിയും മാറി മാറി വന്നിട്ടുള്ള ജിയോളജിയ യുഗങ്ങളുടെ ദൗര്‍ഘ്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു വെങ്കില്‍ ഭൂഗര്‍ഭശാസ്ത്രത്തിന്റെ ( ജിയോളജിയുടെ )സ്ഥിതി എന്താകുമായിരുന്നു? വിദ്യുത്കാന്തികമേഖലകളുടെ സ്ഥാനിക കിടപ്പിനേപ്പറ്റിയും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് സ്ഥലകാലങ്ങളിലുള്ള ഗതിയേപ്പറ്റിയുള്ള വിവരങ്ങള്‍ തട്ടിക്കഴിച്ചാല്‍ പിന്നെ വിദ്യുത്കാന്തികസിദ്ധാന്തത്തില്‍ എന്താണ്‌ ശേഷിക്കുക.? യഥാര്‍ത്ഥലോകത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന സ്ഥലകാല ധാരണകള്‍ കൂടാതെ പ്രകൃതിശാസ്ത്രത്തിന്ന് നിലനില്ക്കാനാവില്ല.

മൂന്നാമതായി,ജന്തുക്കള്‍ പ്രകൃതിയിലുള്ള സ്ഥാനിക-കാലികബന്ധങ്ങളുമായി തങ്ങളുടെ പ്രവൃത്തികളെ കോര്‍ത്തിണക്കുന്നുണ്ടെന്ന് അവയുടെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. മനസ്സിന് വെളിക്ക് സ്ഥലകാലങ്ങളില്ലെന്ന് പറഞ്ഞിരുന്ന മാഹ് പോലും അത്രയും കാര്യം സമ്മതിച്ചു. ചുറ്റുപാടുകളനുസരിച്ച് ഒത്തിണങ്ങുന്നതിനു പറ്റിയ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ പ്രദാനം ചെയ്യുന്ന “..ഗതിനിര്‍ണ്ണയസംവേദനക്രമങ്ങളാണ് സ്ഥലകാലങ്ങള്‍ (”ചരിത്ര-വിമര്‍ശനവീക്ഷണത്തില്‍നിന്ന് ബലതന്ത്ര വികാസത്തേക്കുറിച്ച് ഏണസ്റ്റ് മാഹ് നടത്തിയ നിരൂപണം “ലൈപ്സിഗ്,1897,പേജ്498) എന്ന് അദ്ദേഹം എഴുതി.ഇത് തീര്‍ച്ചയായും മനുഷ്യര്‍ക്കും ബാധകമായിട്ടുള്ളതാണ്‌. ”മനുഷ്യന്‌ ജീവശാസ്ത്രപരമായി സോദ്ദേശകരമായ ഒരു ഗതിനിര്‍ണ്ണയം നല്‍കാന്‍ സ്ഥലകാലസംവേദനങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ സംവേദനങ്ങള്‍ മനുഷ്യനു പുറത്തുള്ള ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം, ലെനിന്‍ എഴുതി;“ മനുഷ്യനു അവന്റെ ചുറ്റുപാടുകളേപ്പറ്റി വസ്തുനിഷ്ടമായി ശരിയായ ഒരു ധാരണ നല്‍കാന്‍ അവന്റെ സംവേദനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ചുറ്റുപാടുകളുമായി ജീവശാസ്ത്രപരമായി ഇണങ്ങിച്ചേരാന്‍ അവന്‌ സാധിക്കുമായിരുന്നില്ല.” (ലെനിന്‍.സമാഹൃതകൃതികള്‍ വാല്യം 14,പേജ്178)

നാലാമതായി, മനുഷ്യന്‍ ( മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി )ആവശ്യാനുസൃതം ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തി എടുക്കുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ സ്ഥലകാലങ്ങളേക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ധാരണകള്‍ യഥാര്‍ത്ഥവസ്തുക്കള്‍ തമ്മില്‍ വസ്തുനിഷ്ടമായി നിലവിലുള്ള ബന്ധങ്ങളുടെ ശരിയായപ്രതിഫലനം ആയിരുന്നില്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിന് അവയെ ആശ്രയിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.

2,പദാര്‍ത്ഥത്തിന്ന് പുറത്ത് സ്ഥലകാലങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?


പരമാണുക്കളില്‍ നിന്ന് സ്വതന്ത്രമായി അനന്തമായ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്,ഈ ശൂന്യതയിലാണ്‌ പരമാണുക്കള്‍ നീങ്ങുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഭൗതികവാദിയായ ഗസ്സേന്ദി ഏഴുതിയത് പോലെ പരമാണുക്കള്‍ക്ക് പുറത്തു കാലം മാത്രമാണുള്ളത്; കാലം വസ്തുക്കളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കാരണം വസ്തുക്കള്‍ നിലവിലുണ്ടായാലും ഇല്ലെങ്കിലും, അവ ചലിച്ചാലും ഇല്ലെങ്കിലും കാലം ഒരേപോലെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് യാതൊരു മാറ്റത്തിനും വിധേയമല്ല.സ്ഥലകാലങ്ങള്‍ എന്നത് വസ്തുനിഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന മിക്ക തത്വ ചിന്തകരുടേയും (പ്രാചീനകാലത്തെ തത്വജ്ഞാനികള്‍ മുതല്‍ 18-ആം ശതകത്തിലെ തത്വജ്ഞാനികള്‍ വരെ ) അഭിപ്രായം മേല്പറഞ്ഞ തരത്തിലുള്ളതായിരുന്നു.എങ്കിലും പദാര്‍ത്ഥത്തിന്ന് പുറത്ത് നിലനില്പില്ലാത്ത സ്ഥാനികബന്ധങ്ങളും ഗുണങ്ങളും വസ്തുക്കളില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണെന്നും ശൂന്യത എന്നൊന്ന് നിലവിലില്ലെന്നുമാണ് സമുന്നത ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ (384-322 BC) സമര്‍ത്ഥിച്ചിരുന്നത്

.“പ്രകൃതിക്ക് ശൂന്യതയെ ഭയമാണ് ”എന്നര്‍ത്ഥം വരുന്ന രീതിയിലാണ് മദ്ധ്യകാല യുഗങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ ഈ ആശയത്തെ വ്യാഖ്യാനിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഇതിന് നിദര്‍ശനമായി കണ്ടിരുന്നു.പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള ദ്രാവകം ശൂന്യത (കുഴലിലുള്ള ദ്രാവകത്തിന്റെ ലെവലിനും പിസ്റ്റനും ഇടക്കുള്ള വിടവ്) ഇല്ലാതാക്കാന്‍ വേണ്ടി അതിന്റെ തന്നെ ഭാരത്തെ തരണം ചെയ്തുകൊണ്ട് മുകളിലേക്ക് ഉയരുന്നു.സ്ഥലം (സ്പേസ്) പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന ആശയത്തെ 17-ആം നൂറ്റാണ്ടിലെ തത്വചിന്തകരായ ഡെക്കാര്‍ട്ടും ലൈബ്നിത് സും അനുകൂലിച്ചിരുന്നു.ശൂന്യത(vacuum) ക്ക് നിലനില്‍ക്കാ നാവില്ലെന്ന് വാദിച്ചുകൊണ്ട് ഡെക്കാര്‍ട്ട് എഴുതി :

“പ്രപഞ്ചത്തിലാകെ പദാര്‍ത്ഥമല്ലാതെ ...മറ്റൊന്നും ഇല്ല ”(Rene Descartes,"Les Principes de la Philosopie"റൂവാന്‍ ,1706,പേജ്92)) തൊട്ടടുത്തുള്ളവസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദം അഥവാ ആഘാതം പ്രേക്ഷണം ചെയ്യുന്നു. അത് ഞെടിയിടയില്‍ പ്രപഞ്ചത്തിലാകെ വ്യാപിക്കുന്നു. “ഏതെങ്കിലും പദാര്‍ത്ഥം ഇല്ലാത്ത യാതൊരുസ്ഥലവും ഇല്ല...”(GW Leibniz,"തെരഞ്ഞെടുത്ത തത്വശാസ്ത്ര കൃതികള്‍“,വാല്യം2 ലൈപ്സിഗ്,1915,പേജ്173) എന്ന് ലൈബ്നിത് സും എഴുതി.എങ്കിലും ശൂന്യത വാസ്തവത്തിലുള്ളതാണെന്ന് പല ശാസ്ത്രജ്ഞരും കരുതിയിരുന്നു.ക്ലാസിക്കല്‍ ബലതന്ത്രത്തിന്ന് ജന്മം നല്കിയ ഐസക്ക്ന്യൂട്ടന്‍ അവരിലൊരാളായിരുന്നു.കേവലമായ സ്പേസിലും-ജ്യോതിര്‍ഗോളങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടു ചലനമില്ലാത്ത ശൂന്യത - കേവലമായ കാലത്തിലും - പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി നിലനില്‍ക്കുന്നതും ഏതെങ്കിലും ഭൗതികപ്രക്രിയയാലോ സംഭവത്താലോ മാറ്റാനാവാത്തതുമായ തുടര്‍ച്ചയുടെ ഒരു ഒഴുക്ക് - അദ്ദേഹം വിശ്വസിച്ചിരുന്നു. ഇരുപതാം ശതകത്തിന്റെ ആരംഭഘട്ടം വരെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഈ ധാരണക്ക് പ്രകൃതിശാസ്ത്രത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്നു.

പദാര്‍ത്ഥം കൂടാതെ സ്ഥലകാലങ്ങള്‍ക്ക് നിലനില്ക്കാനാവുമോ എന്നതിനേക്കുറിച്ച് കാര്‍ക്സും എംഗല്‍സും സുപ്രധാനങ്ങളായ ചില ആശയങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായുള്ള കേവലമായ സ്ഥലകാലങ്ങള്‍ നിലനില്ക്കുന്നുവെന്ന ആശയം ആത്മീയഭൗതികവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് അദ്ദേഹം ആ വീ ക്ഷണത്തെ വിമര്‍ശിച്ചു.

എങ്ങിനെയാണ് ഒരു ധാരണ രൂപം കൊള്ളുന്നത്?
വസ്തുക്കളുടെ എണ്ണമറ്റഗുണദോഷങ്ങളും ബന്ധങ്ങളും അവസ്ഥകളും നോക്കിയിട്ട് അവയില്‍ നിന്ന് ഏറ്റവും സാരമായത് മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളത് തിരസ്കരിക്കുകയാണല്ലോ നാം ചെയ്യുന്നത്.വ്യത്യസ്തവസ്തുക്കളും പ്രതിഭാസങ്ങളും പ്രക്രിയകളും അവയുടെ സാരാംശത്തില്‍ നമ്മുടെ ബോധമനസ്സിലുണ്ടാക്കുന്ന പ്രതിഫലനമാണമല്ലൊ ധാരണകള്‍ വാസ്തവത്തില്‍.പക്ഷെ,ദീര്‍ഘകാലം മുമ്പ് രൂപംകൊണ്ട ധാരണകളുടെ ഉറവിടം വിസ്മരിക്കപ്പെട്ടേക്കാം. അപ്പോള്‍ ഈ ധാരണക്ക് നിദാനമായിട്ടുള്ള യഥാര്‍ത്ഥവസ്തുവിന്റെ സവിശേഷതകള്‍ സ്വതന്ത്രമായി നിലനില്ക്കുന്നുവെന്ന് തോന്നിത്തുടങ്ങുകയും ചെയ്തേക്കാം.യഥാര്‍ത്ഥപ്രതിഭാസങ്ങളില്‍ നിന്ന് അവയുടെ സ്ഥലകാലബന്ധങ്ങളെ വേര്‍പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന സ്ഥലകാലധാരണകള്‍ക്ക് സംഭവിക്കുന്നതും അതു തന്നേയാണ്.
യഥാര്‍ത്ഥവസ്തുക്കളുടെ ഉയരം, നീളം,വീതി എന്നിവയും യഥാര്‍ത്ഥപ്രക്രിയകളുടെ സമകാലത,ആവര്‍ത്തനം,കാലയളവ് എന്നിവയും ഈ വസ്തുക്കളില്‍ നിന്നും പ്രക്രിയകളില്‍നിന്നും സ്വതന്ത്രമാണെന്ന് കരുതുന്നത്ശ്യാനത ശ്യാനവസ്തുക്കളില്‍നിന്ന് വേറിട്ടും സ്വതന്ത്രമായും നില്കുന്നുവെന്നും,യുക്തി മനുഷ്യരില്‍നിന്ന് വേറിട്ട് നില്കുന്നുവെന്നും കരുതുന്നത്പോലെയാണ്.“ഇത് പഴയ കഥയാണ്” എംഗല്‍സ് എഴുതി.
“ഒരുവന്‍ ആദ്യം ഇന്ദ്രിയഗോചരമായ വസ്തുക്കളെ അരൂപങ്ങളാക്കി മാറ്റുന്നു,എന്നിട്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അറിയുന്നതിന്ന് വേണ്ടി, കാലം(time)നോക്കികാണുകയും സ്ഥലം (space)മണത്തറിയുകയും ചെയ്യാന്‍ ...ശ്രമിക്കുന്നു.പദാര്‍ത്ഥമില്ലെങ്കില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ ഈ രണ്ട് രൂപങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല,നമ്മുടെ മനസ്സില്‍ മാത്രം നില്‍ക്കുന്ന പൊള്ളയായ ധാരണകള്‍, അരൂപങ്ങള്‍,മാത്രമാണവ ”(എംഗല്‍സ് “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത ”പേജ്,235),

എന്നാല്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപങ്ങളാണെന്നത് ശരിയാണെങ്കില്‍ ,പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി അവയ്ക്ക് നിലനില്പില്ലെന്നതും അത്ര തന്നെ സത്യമാണ്‌.

എംഗല്‍സ് നിര്‍ദ്ദേശിച്ച സ്ഥലകാലങ്ങളെ സംബന്ധിച്ച വൈരുദ്ധ്യാത്മകവ്യാഖ്യാനം ഈ പദാര്‍ത്ഥരൂപങ്ങളേക്കുറിച്ചുള്ള ശാസ്ത്രീയന്യേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് വ്യക്തമായും ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഊര്ജ്ജതന്ത്രം ആ വഴിതന്നെ പിന്തുടര്‍ന്നുവന്നിട്ടുണ്ട് .

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ കണ്ടുപിടിത്തങ്ങളെ,പ്രതേകിച്ചും എല്ലാ പരസ്പരകരണങ്ങളും ഒരു പരിമിതപ്രവേഗത്തിലാണ്‌ നടക്കുന്നതെന്നും പ്രകാശത്തിന്റെപ്രവേഗം പരാമര്‍ശനവ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാണെന്നുമുള്ള കണ്ടുപിടുത്തങ്ങളെ,ആധാരമാക്കിക്കൊണ്ട് ആല്ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നല്കി.സ്ഥലകാലങ്ങളുടെ ഗുണവിശേഷങ്ങള്‍ സമീപസ്ഥപദാര്‍ത്ഥത്തിന്റെ ചലനങ്ങളില്‍ നിന്ന് സ്വതന്ത്രമാണെന്ന വാദത്തിന്ന് ഈ സിദ്ധാന്തം വിരാമമിട്ടു.അദ്ദേഹത്തിന്റെ സിദ്ധാന്തം സംഷിപ്തമായി വിവരിക്കുവാന്‍ പറഞ്ഞപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്‌: “ലോകത്തിലെ എല്ലാവസ്തുക്കളും തിരോഭവിച്ചാലും സ്ഥലകാലങ്ങള്‍ ശേഷിക്കുമെന്നാണ്‌ മുമ്പ് കരുതിയിരുന്നത്.എന്നാല്‍,ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വസ്തുക്കളുടെ തിരോധാനത്തോടെ സ്ഥലകാലങ്ങളും തിരോഭവിക്കണം.

” പ്രത്യേക ആപേക്ഷികതാസിദ്ധാന്തപ്രകാരം, എല്ലാഭൗതികവസ്തുക്കളും പ്രക്രിയകളും സ്ഥലകാലങ്ങളുടെ അഭേദ്യരൂപത്തിലാണ് നിലനില്ക്കുന്നത്.സ്ഥകകാലങ്ങള്‍ വ്യത്യസ്തമെങ്കിലും ഇതിന്റെ അഭേദ്യവശങ്ങളാണ്. രണ്ട്സംഭവങ്ങള്‍ക്കിടയില്‍ ഒരു സ്ഥലകാല ഇടവേളയുണ്ട് ;ഇത് പരാമര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് സ്വതന്ത്രമാണ്.സംഭവങ്ങള്‍ക്കിടക്കുള്ള കാലത്തിന്റേതായ ഇടവേള അവയുടെ സ്ഥലകാലസ്വഭാവവിശേഷത്തിന്റെ ഒരു വശം മാത്രമാണ്.പരാമര്‍ശനവ്യവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.സ്ഥാനിക ഇടവേളയെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി.അതിന്റെ ദൗര്‍ഘ്യവും പരാമര്‍ശനവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്ഥലകാലമാതൃക(പാറ്റേണ്‍) സമീപസ്ഥപദാര്‍ത്ഥത്തിന്റെ നിലനില്പ്പിന്റെ പ്രത്യക്ഷത്തിലുള്ള അനന്തരഫലങ്ങളാണ്.തിരിച്ച് അവയ്ക് ആ പദാര്‍ത്ഥത്തിന്റെ ചലനങ്ങളിന്മേല്‍ കാരണാത്മകമായ ഒരു സ്വാധീനമുണ്ട് .സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥലകാലമാതൃകകളില്‍ മാറ്റമുണ്ടാകുമെന്ന് കൂടി ഇവിടെ പ്രസ്ഥാവിച്ച്കൊള്ളട്ടെ.അങ്ങിനെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതാണ് ബ്രഹ്മാണ്ഡത്തിലെ സ്ഥിതി.

പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ സ്ഥലകാലം എന്ന ഏകകേവലരൂപം വെവ്വേറെയുള്ള ആപേക്ഷികമായ കാലിക - സ്ഥാനികബന്ധങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തങ്ങള്‍ തെളിയിച്ചിട്ടുണ്ട് .സ്ഥലവും കാലവും പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന് മാത്രമല്ല ,അവയുടെ മാതൃക പദാര്‍ത്ഥപിണ്ഡങ്ങളുടെ വിതരണം ,ഗതി,പരസ്പരകരണം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും,സ്ഥലകാലങ്ങളുടെ പൊതുവായ സവിശേഷതകള്‍ ഭൗതികപ്രതിഭാസങ്ങളുടെ സ്വഭാവവും വൈപുല്യവുമനുസറിച്ച് വ്യത്യസ്ത സ്ഥലകാല മാതൃകകളിലാണ്‌ പ്രകടമാക്കപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട് .

ആശയവാദികള്‍ അവര്‍ക്ക് അനുകൂലമായി ഈ കണ്ടുപിടുത്തങ്ങളെ വ്യാഖ്യാനിക്കാന്‍ നോക്കുന്നു. ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും പരാമര്‍ശനചട്ടക്കൂടിനെ ആശ്രയിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം സ്ഥലകാലബന്ധങ്ങള്‍ പദാര്‍ത്ഥത്തില്‍ സ്വതവേയുള്ളതല്ല,മറിച്ച് നിരീക്ഷകന്റെ ആത്മനിഷ്ടഗുണങ്ങളേയും അനുഭവങ്ങളേയും മാത്രം ആശ്രയിച്ചിരിക്കുന്നവയാണെന്ന് ആശയവാദികള്‍ തറപ്പിച്ചുപറയുന്നു.അങ്ങിനെ ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും നമ്മുടെ ബോധത്തില്‍ മാത്രം നിലനില്ക്കുന്നതാണെന്ന് ആശയവാദികള്‍ സമര്‍ത്ഥിക്കുന്നു.ആ
പേക്ഷികതാസിദ്ധാന്തത്തില്‍നിന്ന് തെളിയുന്നത് ഇതാണെന്ന്,ഉദാഹരണത്തിന്ന്‍ , ഡിംഗിള്‍ അവകാശപ്പെടുന്നു “ പദാര്‍ത്ഥത്തിന് എന്തെങ്കിലും ഗുണങ്ങള്‍ കല്‍പ്പിക്കാനുള്ള എല്ലാശ്രമങ്ങളില്‍ നിന്നും ഒഴിയുകയാണ്” ഈ സിദ്ധാന്തം ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.എന്നാല്‍ മാക്സ്ബോണ്‍ നേരെമറിച്ചാണ് പറയുന്നത്. “ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഒരു വളച്ചൊടിക്കലാണിത്.” ബോണ്‍ എഴുതുന്നു:“പദാര്‍ത്ഥത്തിന്ന് ഗുണങ്ങള്‍ കല്പിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ സിദ്ധാന്തം ചെയ്തിട്ടുള്ളത്..

.” ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ മാക്സ്ബോണ്‍ നിര്‍ദ്ദേശിച്ച ഉദാഹരണം ചുവടേ വിവരിക്കും പ്രകാരമാണ്.; ഏതെങ്കിലും കാരണത്താല്‍ ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഒരു വൃത്തം നമുക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സങ്കല്‍പ്പിക്കുക.എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ത കോണങ്ങളിലായി വെച്ചിട്ടുള്ള സ്ക്രീനുകളില്‍ പതിയുന്ന അതിന്റെ നിഴലുകള്‍ നമുക്ക് കാണാന്‍ കഴിയും ഈ നിഴലുകളെല്ലാം ദീര്‍ഘാകൃതിയില്‍ ഉള്ളതായിരിക്കുമെന്നതൊഴിച്ചാല്‍ അവ വ്യത്യസ്തങ്ങളായിരിക്കും .ദീര്‍ഘവൃത്താകൃതിയിലുള്ള നിഴലുകളുടെ അക്ഷങ്ങള്‍ പരിശോധിച്ചാല്‍ ഈ നിഴലുകള്‍ ഒരു വൃത്തത്തില്‍ നിന്ന് പതിച്ചിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും.ആ വൃത്തത്തിന്റെ വ്യാസാര്‍ദ്ധം എത്രയെന്ന് കണ്ടുപിടിക്കാനും നമുക്ക് സാധിക്കും.
പരാമര്‍ശനവ്യവസ്ഥകളുടെ പങ്കു വഹിക്കുന്ന മറ്റു വസ്തുക്കളുമായി(സ്ക്രീനുകള്‍)ആപേക്ഷികമായി നോക്കുമ്പോള്‍ ബന്ധപ്പെട്ടവസ്തുവിന്റെ(കാര്‍ഡ്ബോര്‍ഡ് വൃത്തം) ഗുണങ്ങളുടെ പ്രക്ഷേപങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ,പരിശോധിക്കപ്പെടുന്ന വസ്ത്വിന്റെ(വൃത്തത്തിന്റെ) യഥാര്‍ത്ഥഗുണങ്ങള്‍ ഇതിലെല്ലാറ്റിലും ഒരേ പോലിരിക്കുന്നത് കാണാം .നിഴലുകളുടെ വ്യത്യസ്താകൃതിയും വലിപ്പവും കാര്‍ഡ്ബോര്‍ഡ് വൃത്തത്തിന്റെ കേവലമായ ആകൃതിയുടേയും വലിപ്പത്തിന്റേയും ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.അത്പോലെതന്നെ, വസ്തുക്കളുടെ വ്യത്യസ്തമായ നീളവും വ്യത്യസ്ഥകാല ഇടവേളയും സ്ഥലകാല ഇടവേളകളുടെ കേവലദൗര്‍ഘ്യത്തിന്റെ - ഇത് പരാമര്‍ശനവ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രവുമാണ്- ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.വൃത്തത്തില്‍ നിന്ന് പതിയുന്ന നിഴലുകള്‍ വൃത്തത്തേയും സ്ക്രീനുകളേയും പോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്‌.വിഭിന്നപരാമര്‍ശനവ്യവസ്ഥകളിലുള്ള വസ്തുക്കളുടെയും കാലിക ഇടവേളകളുടേയും വ്യത്യസ്ത ദൗര്‍ഘ്യങ്ങള്‍ സ്ഥലകാല ഇടവേളകളേയും(ഇവ അതിന്റെ അഭിവ്യജ്ഞനങ്ങളാണല്ലോ) തദനുസൃതമായ പരാമര്‍ശനവ്യവസ്ഥകളേയും പോലെ തന്നെ യഥാര്‍ത്ഥവും ബോധമനസ്സില്‍ നിന്ന് അത്രതന്നെ സ്വതന്ത്രവുമാണ്

ഈ പുതിയ സിദ്ധാന്തംസ്ഥലകാലങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം വൈരുദ്ധ്യാത്മകം മാത്രമല്ല ഭൗതികവാദപരവുമാണ്.

പ്രകൃതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തില്‍ നിന്നുള്ള തത്വശാസ്ത്രപരമായ നിഗമനങ്ങള്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തില്‍നിന്നെന്നപോലെ പരസ്പരവും അഭേദ്യവുമായിട്ടുള്ളതുമാണെന്ന വൈരുദ്ധ്യാത്മകഭൗതികവാദനിലപാടിനെശരിവെച്ചിട്ടുണ്ടെന്ന് മാത്രമല്ല,ആ പ്രസ്താവനയെ കൂടുതല്‍ ശുദ്ധിചെയ്ത് സമ്പുഷ്ടമാക്കുന്നതിനുള്ള സാദ്ധ്യതസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

(വിവർത്തനം :എം.എസ്.രാജേന്ദ്രൻ)

2011 ജനുവരി 16, ഞായറാഴ്‌ച

പദാർത്ഥവും ചലനവും

1,ചലനം കൂടാതെ പദാര്‍ത്ഥം ഉണ്ടോ?

ഈ ചോദ്യത്തിന്ന് മറുപടി പറയുന്നതിന്ന് ആദ്യമായി പദാര്‍ത്ഥം എന്തെന്നും ചലനം എന്തെന്നും മനസ്സിലാക്കേണ്ടതുണ്ട് .പദാര്‍ത്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി നാം കഴിഞ്ഞപോസ്റ്റില്‍ ചര്‍ച്ചചെയ്തിട്ടുണ്ടല്ലൊ. ചലനത്തെ സംബന്ധിച്ച് പറഞ്ഞാല്‍ യന്ത്രികചലനം പദാര്‍
ത്ഥ ചലനത്തിന്റെ ഒരു രൂപം മാത്രമാനെന്ന്, പരസ്പരം ബന്ധപ്പെട്ടതെങ്കിലും പലേ രൂപങ്ങളും അതിനുണ്ടെന്ന് ,19-ആം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.പദാര്‍ത്ഥത്തിന്റെ ചലന രൂപങ്ങളേപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ മൗലികതത്വങ്ങള്‍ താഴെപ്പറയും പ്രകാരമാണ്‌ എംഗല്‍സ് ആവിഷ്കരിച്ചിട്ടുള്ളത്.

ഒന്നാമതായി,പദാര്‍ത്ഥചലനരൂപങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്ത
മായിട്ടുള്ളതാണ്‌; ഒന്നു മറ്റൊന്നായി ചുരുക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല അവ.ഉദാഹരണത്തിന്ന്,ഒരു ജന്തുവിന്റെ ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളിലും ജന്തുലോകത്തില്‍ ഒരു പ്രത്യേകജാതിയുടെ ഉരുത്തിരിയലിലും രാസക്രിയകള്‍ മുഖ്യമായെരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജന്തുജീവിതത്തെ ചലനത്തിന്റെ ഒരു രാസരൂപം ആക്കിചുരുക്കുന്നത് വളരെ തെറ്റായിരിക്കും.ജീവന്റെ ആവിര്‍ഭാവത്തോടെ, അചേതനപ്രകൃതിയില്‍ കാണാനാവാത്ത ജീവശാസ്ത്രനിയമങ്ങള്‍ ആ രംഗത്ത് പ്രബലമാകുന്നു;ജീവന്‍ ചലനത്തിന്റെ ഒരു രൂപമാണ്‌;മറ്റേതൊരു രൂപത്തില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ്‌ ഇത് (മറ്റു ചലനരൂപങ്ങളുമായി പരസ്പരബന്ധമുള്ളതാണെങ്കില്‍പ്പോലും).
രണ്ടാമതായി,ചില സാഹചര്യങ്ങളില്‍ ചില ചലനരൂപങ്ങള്‍ മറ്റുരൂപങ്ങളായി പരിണമിക്കുന്നു.അങ്ങിനെ,പദാര്‍ത്ഥവികാസത്തിന്റേയും രാസപ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിന്റേയും ഒരു ഘട്ടത്തില്‍ ജീവന്‍ പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം ആയിപ്രത്യക്ഷപ്പെടുകയാണുണ്ടായത്.അതുപോലെ ജന്തുലോകത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മനുഷ്യനും അതില്‍നിന്ന് ഒറ്റതിരിക്കപ്പെട്ടു.പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം,അതായത് സാമൂഹ്യപ്രക്രിയകള്‍,അതോടെ ആവിര്‍ഭവിച്ചു.
മൂന്നാമതായി,പദാര്‍ത്ഥചലനത്തിന്റെ സങ്കീര്‍ണ്ണരൂപങ്ങള്‍ താരതമ്യേന ലളിതമായ രൂപങ്ങളും ഉള്‍ക്കൊള്ളുന്നു;എന്നാല്‍ അത് അവയുടെ ആകെത്തുകയല്ല.രാസക്രിയകളില്‍ നിര്‍ണ്ണായകമായ പങ്ക് രസതന്ത്രനിയമങ്ങള്‍ക്കാണെങ്കിലും വിദ്യുത്കാന്തികവും മറ്റുമായ ഭൗതികപ്രക്രിയകള്‍ ഇതില്‍ സ്വഭാവികമായും അന്തര്‍ഭവിച്ചിട്ടുണ്ട്.അതുപോലെ സസ്യങ്ങളിലും ജന്തുജീവികളിലും നടക്കുന്ന എല്ലാ ജീവത്തായ പ്രക്രിയകളിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നത് ജീവശാസ്ത്രനിയമങ്ങളാണെങ്കിലും അവയിലെല്ലാം അസംഖ്യം രാസക്രിയകളും നടക്കുന്നുണ്ട്.മനുഷ്യനില്‍ നടക്കുന്ന ജീവശാസ്ത്രപ്രക്രിയകള്‍ സ്വാഭാവികമായും സാമൂഹ്യപ്രക്രിയകളിലെല്ലാം ഉണ്ടാകും .പക്ഷെ,സമൂഹ(സമുദായ) വികാസനിയമങ്ങളാണ് സാമൂഹ്യപ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതെന്ന് തീര്‍ത്ത് പറയാം.

ശാസ്ത്രങ്ങളുടെ തരംതിരിവിന്‌ നിദാനമായിട്ടുള്ളത് പദാര്‍ത്ഥചലനരൂപങ്ങളുടെ തരംതിരിവാണെന്ന പ്രധാനപ്പെട്ട ആശയവും എംഗല്‍സ് മുമ്പോട്ട് വെക്കുകയുണ്ടായി.ശാസ്ത്രത്തിന്റെ പിന്നീടുള്ള പുരോഗതി ഈ ആശയങ്ങളെ പൂര്‍ണ്ണമായും ശരിവെച്ചിട്ടുണ്ട്.

ആധുനികശാസ്ത്രീയസങ്കല്പങ്ങളുടെ വെളിച്ചത്തില്‍ പദാര്‍ത്ഥചലനത്തിന്റെ രൂപങ്ങളെ താഴെപറയുന്ന ഗ്രൂപ്പുകളായി വേര്‍തിരിക്കാം:1) ഭൗതികരൂപങ്ങള്‍ ,അഥവാ സ്ഥലം (apace),പ്രവേഗം,ദ്രവ്യമാനം,ഊര്‍ജ്ജം,വൈദ്യുതചാര്‍ജ്ജ്,താപം,വ്യാപ്തം(volume) തുടങ്ങി യഥാര്‍ത്ഥവസ്തുക്കളുടെ ഗുണവിശേഷങ്ങളില്‍ വരുന്ന മാറ്റം;
2)രാസരൂപങ്ങള്‍ ,അഥവാ വസ്തുദ്രവ്യങ്ങളുടെ രൂപാന്തരീകരണം,പരമാണുക്കളുടെ സംയോഗം - പുനസംയോഗം;
3) ജീവശാസ്ത്രരൂപങ്ങള്‍,അഥവാ സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവിതവും മാറ്റങ്ങളും;
4 )സാമൂഹ്യരൂപങ്ങള്‍ ,അഥവാ മനുഷ്യസമുദായത്തില്‍ നടക്കുന്ന, ഈ സമുദായത്തില്‍ മാത്രം ഉണ്ടാകുന്ന ,മാറ്റങ്ങള്‍.

ഈ ചലനരൂപങ്ങളില്‍ ഓരോന്നും വസ്തുനിഷ്ടമായി,മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതാണ്;അവയിലോരോന്നും ഓരോ ഭൗതികപ്രക്രിയയുമാണ്‌.നേരേമറിച്ച്,മനുഷ്യന്റെ വികാരങ്ങളുടേയും ഭാവങ്ങളുടേയും ആശയങ്ങളുടേയും ചലനം മനുഷ്യമനസ്സില്‍ മാത്രം നിലനില്ക്കുന്നതാണ്‌. വികാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും അവയുടെ ഭൗതികാസ്ഥാനമായ മസ്തിഷ്ക്കത്തെക്കൂടാതേയുള്ള ഒരു നിലനില്പ് ഇല്ലതന്നെ.“ എന്നാല്‍,ചിന്ത ഭൗതികമാണെന്നു പറയുന്നത്”ലെനിന്‍ എഴുതി“ തെറ്റായ ഒരു ചുവടുവെപ്പായിരിക്കും,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മില്‍ കൂട്ടിക്കുഴക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിന്‍ സമാഹൃതകൃതികള്‍,വാല്യം 14 പേജ് 244)വികാരങ്ങളും ആശയങ്ങളും ഒരു സാമൂഹ്യപ്രതിഭാസം തന്നെയാണ്‌.അതേസമയംതന്നെ ആ
ധ്യാത്മികപ്രക്രിയകളുമാണവ..ഇവയെ മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും -ഭൗതികപ്രക്രിയകളാണവയെല്ലാം - നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സംഗതി ഇതാണ്‌.

ബലതന്ത്ര (യാന്ത്രിക) ഭൗതികവാദികളുടെ വീക്ഷണത്തിന്റെ ഏകപക്ഷീയതയെ ഇത് വെളിപ്പെടുത്തുന്നു.ചലനം എന്നു പറയുന്നത് സ്ഥലപരിമിതിക്കുള്ളിലെ സാധനങ്ങളുടെ നീക്കമായി അവര്‍ കരുതുന്നു.ഈ നീക്കമാകട്ടെ ബലതന്ത്രനിയമങ്ങളിലൂടെ പൂര്‍ണ്ണമായി വിശദീകരിക്കാവുന്നതാണെന്നും അവര്‍ കരുതുന്നു. ഈ പ്രക്രിയക്കിടയില്‍ സാധനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ പഴയ രൂപത്തില്‍ തന്നെ ഇരിക്കുമത്രെ.ഈ സങ്കല്പമനുസരിച്ച് പദാര്‍ത്ഥം മാറ്റമില്ലാത്തതും ചലനരഹിതവുമാണ്‌.എന്നുവരികിലും,പ്രകൃതി ശാസ്ത്രം പ്രകൃതിരഹസ്യങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങിച്ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായി വരുന്നത് പ്രകൃതിയില്‍ മാറ്റമില്ലാത്ത യാതൊരു വസ്തുക്കളുമില്ലെന്നും, പദാര്‍ത്ഥചലനം ഒരൊറ്റ ചലനരൂപമായി ചുരുങ്ങിയിട്ടുള്ളതല്ലെന്നും, മറിച്ച് ഏത് രൂപത്തിലുള്ള മാറ്റത്തേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നുമാണ്‌..

അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ നിശ്ചലമായ യാതൊന്നുമില്ലെന്നാണോ പറയുന്നത്?
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഘനീഭവിച്ച് പാറയായിത്തീരുമ്പോള്‍ അത് നിശ്ചലമാണെന്ന് തോന്നും .എന്നു വരികിലുംതാപനിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ,മഴ,കാറ്റ്,തിരമാല,വിദ്യുത്കാന്തികപ്രക്രിയകള്‍ എന്നിവമൂലം ഇങ്ങനെ ഉറച്ച പാറക്കെട്ടുകളിലും നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. തന്മൂലം ഇന്നല്ലെങ്കില്‍ നാളെ ഈ പാറക്കെട്ടുകളും തകര്‍ന്നുതുടങ്ങും.പാറയുടെ നിശ്ചലാവസ്ഥ സുദീര്‍ഘമാണെന്ന് വന്നേക്കാമെങ്കിലും മാറ്റമുള്ളതാണ്‌ അതും.അവസാനമായി,ഭൂമിയേപ്പോലെ പാറയുടേയും നീക്കം സൂര്യനെ അപേക്ഷിച്ചിരിക്കുന്നതാണ്‌.ബലതന്ത്രമനുസരിച്ച് പരസ്പരം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയിലിരിക്കുന്ന രണ്ട് വസ്തുക്കള്‍ മൂന്നാമതൊരു വസ്തുവിനെ അപേക്ഷിച്ച് താദൃശങ്ങളായ ചലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഇതിനാല്‍ നിശ്ചലമായിരിക്കുന്ന ഏതൊരു വസ്തുവിനും നീക്കമുണ്ട്.ഏതെങ്കിലും നിശ്ചിതബന്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ അതിന്റെ നിശ്ചലത. ഇതില്‍നിന്ന് നിശ്ചലതയും ചലനത്തിന്റെ ഒരുതരം ഉദാഹരണമാണെന്ന് സിദ്ധിക്കുന്നുണ്ടല്ലോ.

നിശ്ചലത താല്ക്കാലികവും സാപേക്ഷികവുമാണെങ്കില്‍,ചലനം ശാശ്വതവും കേവലവുമായിട്ടുള്ളതാണ്‌.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് സൃഷ്ടിക്കാനാവാത്തതും നാശമില്ലാത്തതുമാണ്‌.

ഇക്കാരണത്താല്‍, ചലനം പദാര്‍ത്ഥത്തെ സംബന്ധിടത്തോളം അനുപേക്ഷണീയമല്ലെന്നും,ചലനംകൂടാതേയുള്ള പദാര്‍ത്ഥം സാദ്ധ്യമാണെന്നും തെളിയിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകൃതിനിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കയാണ്‌.താപഗതികതന്ത്രത്തിലെ(thermodynamics)രണ്ടാമത്തെ നിയമം ഇതിന്നൊരുദാഹരണമാണ്‌.പുറമേ നിന്ന് യാതൊരു വിധത്തിലും ഊര്‍ജ്ജം ലഭിക്കുകയോ പുറമേക്ക് അത് നഷ്ടപ്പെടുകയോ ചെയ്യാനാവാത്തവിധം അടച്ച്പൂട്ടിയ ഒരു
വ്യവസ്ഥ(system)യില്‍ എല്ലാ രൂപത്തിലുമുള്ള ഊര്‍ജ്ജം താപമായി രൂപാന്തരം ചെയ്യപ്പെടുമെന്ന് ഈ നിയമം പറയുന്നു.ചൂടുള്ള വസ്തുവില്‍നിന്ന് ചൂടില്ലാത്ത വസ്തുവിലേക്ക്മാത്രമേ താപം പകരാന്‍ സാധിക്കൂ എന്നതിനാല്‍ ഇപ്രകാരമൊരു വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഒടുവില്‍ ഒരേ ചൂടുള്ള ഒരു അവസ്ഥ സംജാതമാവുകയും,വ്യവസ്തക്കാകെ തന്നെ താപസന്തുലനം ഉണ്ടാവുകയും ചെയ്യണം. ഈ അവസ്ഥയില്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജം മറ്റൊരു രൂപത്തിലുള്ളതാകുന്നില്ല. പ്രപഞ്ചത്തെ മുഴുവന്‍ അപ്രകാരമൊരു അടച്ചുപൂട്ടിയ വ്യവസ്ഥയായി കണക്കാക്കിക്കൊണ്ട് ഊര്‍ജ്ജതന്ത്രജ്ഞരായ ക്ലൗസിയസ്സും, കെല്‍ വിനും പറയുന്നത് ഒരുകാലത്ത് താപത്തിന്റേതൊഴിച്ചുള്ള എല്ല ചലനരൂപങ്ങളും തിരോഭവിക്കുകയും ,പ്രപഞ്ചത്തിന്റെ താപസന്തുലനത്തിന്റെ അഥവാ“താപവിനാശ”ത്തിന്റെ ഒരു ഘട്ടം ഉണ്ടാവുകയും ചെയ്യുമെന്നാണ്‌.

എന്നാല്‍ ഗുണാത്മകമായി പറഞ്ഞാലും ശരി പരിണാമാത്മകമായി പറഞ്ഞാലും ശരി, ചലനം നാശരഹിതമായിട്ടുള്ളതാണ്.ഒരു താപസന്തുലനം ഉണ്ടാവുകയാണെന്ന് വന്നാല്‍തന്നെയും ,ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം അസാദ്ധ്യമാകുന്നതോടെ,ആ വശത്തെ സബന്ധിച്ചിടത്തോളം മാത്രമേ ചലനം നിലയ്കുന്നുള്ളൂ.പ്രപഞ്ചത്തിന്റെ “താപവിനാശ”ത്തില്‍ വിശ്വസിക്കുക എന്നുപറഞ്ഞാല്‍ ചലനം നാശരഹിതമല്ലെന്ന് വിശ്വസിക്കുക എന്നാണര്‍ത്ഥമെന്ന് എംഗല്‍സ് എഴുതുകയുണ്ടായി.എന്നുതന്നെയല്ല,പ്രപഞ്ചത്തിന്റെ“താപവിനാശം” എന്നു പറയുമ്പോള്‍ ചലനത്തിന്ന് ഒരു ആദിയും ഒരു അവസാനവുണ്ടെന്നും അര്‍ത്ഥമാക്കുന്നുണ്ട്. ചലനത്തിന്ന് വ്യത്യസ്തരൂപങ്ങളായി മാറുന്നതിനുള്ള കഴിവ് ഇല്ലാതാക്കുന്ന ഒരു സമയം ഉണ്ടെങ്കില്‍ അതിന്ന് ആ കഴിവ് കൈവന്ന ഒരു സമയവും ഉണ്ടായിരുന്നിരിക്കണമല്ലൊ.പ്രപഞ്ചം താപസന്തുലനത്തിന്റെ അവസ്ഥയില്‍ എത്തുമെന്നു വിശ്വസിക്കുന്നവര്‍“ലോകനാഴികമണിക്ക് ചാവികൊടുക്കേണ്ടതുണ്ടെന്നും” വിശ്വസിക്കേണ്ടിവരും.അപ്പോള്‍ അത് സന്തുലിതാവസ്ഥയില്‍ എത്തുന്നതുവരെ ഓടിക്കൊള്ളും ഒരു മഹാത്ഭുതത്തിന്ന് മാത്രമേ പിന്നീടതിനെ നടത്തിക്കാന്‍ കഴിയൂ“(എംഗല്‍സ്,”പ്രകൃതിയിലെ വൈരുദ്ധ്യാത്മകത“പേജ്285)

ബാഹ്യമായ ഒരു ശക്തിക്ക്,പ്രകൃത്യാതീതമായ ഒരു ശക്തിക്ക് ,അതായത് ഒരു മഹാത്ഭുതത്തിന്ന്,മാത്രമേ പ്രപഞ്ചത്തെ നേരിടാന്‍ പോകുന്ന സന്തുലിതാവസ്ഥയില്‍ നിന്ന് അതിനെ കരകയറ്റാന്‍ പറ്റൂ എന്ന് വന്നാല്‍ ,ആ ശക്തി അതിനെ അതിന്റെ ഇന്നത്തെ അനിശ്ചിതാവസ്ഥയില്‍ എത്തിച്ച് മഹാത്ഭുതത്തില്‍ നിന്ന് വ്യത്യസ്ഥമാകാന്‍ തരമില്ലല്ലൊ. അങ്ങിനെ ചലനം നാശമുള്ളതാണെന്ന ആശയം - താപവിനാശ സിദ്ധാന്തത്തിന്റെപിന്നില്‍ അതാണല്ലോ ഒളിഞ്ഞ് കിട
ക്കുന്നത് - തീര്‍ച്ചയായും മതത്തിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത്.,എംഗല്‍സ് അഭിപ്രായപ്പെട്ടു.അതെ,അതുതന്നെയാണ് പയസ്സ് പന്ത്രാണ്ടാമന്‍ എന്ന മാര്‍പ്പാപ്പ പറഞ്ഞത്;”നാം എത്രകൂടുതല്‍ പുറകോട്ട് നോക്കുന്നുവോ അത്രയും കൂടുതല്‍ സ്വതന്ത്ര ഊര്‍ജ്ജം പദാര്‍ത്ഥത്തിലുള്ളതായി നമുക്ക് കാണാന്‍ കഴിയും...അങ്ങിനെ ഈ ഭൗതിക പ്രപഞ്ചത്തിന്ന് കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവില്‍ ശക്തിയേറിയ ഒരു ആവേഗവും അവിശ്വസനീയമാംവണ്ണം അളവറ്റ ഊര്‍ജ്ജസമ്പത്തും ലഭിക്കുകയുണ്ടായെന്നാണ് എല്ലാം തന്നെ സൂചിപ്പിക്കുന്നത്...അതിനാല്‍ സൃഷ്ടി ഒരു കാലത്തുണ്ടായതാണ്; അതുകൊണ്ട് തന്നെ ഒരു സ്രഷ്ടാവുണ്ട് .അതാണ്‌ ഈശ്വരന്‍“ (പോള്‍ ലബരോന്‍,"L'origine des Mondes"(പ്രപഞ്ചത്തിന്റെ ഉല്പത്തി)പാരീസ്,1953പേജ്161)

ശാസ്ത്രത്തിന്റെ പുരോഗതി ”താപവിനാശ“സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊള്ളുമെന്ന് ആ സിന്താത്തെ വിമര്‍ശിക്കുമ്പോള്‍ എംഗല്‍സ് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.അടച്ചുപൂട്ടിയ ഒരു വ്യസ്ഥയില്‍ എല്ലാ രൂപത്തികുമുള്ള ചലനവും താപമായി മാറുന്ന പ്രവണത,കുറച്ചു സംഭവ്യമായ ഒരവസ്ഥയില്‍ നിന്ന് കൂടുതല്‍ സംഭവ്യമായ ഒരവസ്ഥയിലേക്ക് ഈ വ്യവസ്ഥ മാറുന്ന പ്രവണതയാണെന്ന് 19-ആം നൂറ്റാണ്ടില്‍ തന്നെ ഊര്‍ജ്ജതന്ത്രജ്ഞനായ ലുഡ് വിഗ് ബോള്‍ട്ട്സ്മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ തെളിയിക്കപ്പെട്ടപോലെ എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യവസ്ഥയിലെ എല്ലാ അവസ്ഥകളും ഒരേ പോലെ സഭവ്യങ്ങളാണ് നമ്മുടെ ഈ പ്രപഞ്ചം എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യ്വസ്ഥയാണെന്ന് സങ്കല്പ്പിച്ചാലും, താപസന്തുലനം ഒരിക്കലും അതിന്റെ ഏറ്റവും സംഭവ്യതകൂടിയ അവസ്ഥ ആയിരിക്കില്ലെന്ന് സമ്മതിക്കേണ്ടിവരും.എന്നാല്‍, ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പ്രപഞ്ച അസ്തിത്വത്തിന്റെ സാഹചര്യങ്ങള്‍ മാറ്റമില്ലാത്തതാകുന്നില്ല അതിനാല്‍, പ്രപഞ്ചം അടച്ചുപൂട്ടിയ ഒരു വ്യവസ്ഥയല്ല. ഇനി അത് എണ്ണിതിട്ടപ്പെടുത്താവുന്നത്ര കണികകളോടുകൂടിയതാണെങ്കിലും,അത് താപസന്തുലനാവസ്ഥയില്‍ എത്തുകയില്ല,

ചലനം പദാര്‍ത്ഥത്തിന്റെ ജന്മസിദ്ധമായ ഒരു ഗുണമാണെന്ന, അതിന്റെ അസ്തിത്വത്തിന്റെ രൂപമാണെന്ന വൈരുദ്ധ്യാധിഷ്ടിതഭൗതികവാദതത്വം ശരിയാണെന്നതിന്ന് ആധുനികപ്രകൃതിശാസ്ത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.

2,) പദാര്‍ത്ഥം കൂടാതെചലനം ഉണ്ടോ?.

.പത്തൊന്‍പതാം ശതകത്തില്‍ ഉരുത്തിരിഞ്ഞതും പലേ പ്രകൃതിപ്രതിഭാസങ്ങളേയും കൈകാര്യം ചെയ്തിരുന്നതുമായ താപഗതികതന്ത്രവും വിദ്യുത് കാന്തികസിദ്ധാന്തവും പരമാണുക്കളെ (atoms) ഒട്ടും കണക്കിലെടുത്തിരുന്നില്ല (വിദ്യുത് കാന്തികപ്രതിഭാസങ്ങളുമായുള്ള അവയുടെ കെട്ടുപാട് ഇനിയും തെളിയിക്കപ്പെട്ടിരുന്നില്ല).പരമാണുക്കളടങ്ങിയതാണ്‌ പദാര്‍ത്ഥമെന്നും, ബാക്കിയുള്ളതെല്ലാം “ഊര്‍ജ്ജ”മാണ്‌.പദാര്‍ത്ഥമല്ലെന്നും ഒട്ടുമിക്കവാറും ശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വിശ്വസിച്ചിരുന്നു. താപഗതിക തന്ത്രവും വിദ്യുത് കന്തികതന്ത്രവും പരമാണുക്കളുടെ നിലനില്പ്പിനെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജതന്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും പലേപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുള്ളസ്ഥിതിക്ക് പ്രകൃതിശാസ്ത്രത്തിന്റെമറ്റുപ്രശ്നങ്ങളും പരമാണുക്കള്‍ നിലനില്പ്പുണ്ടെന്ന് സങ്കല്പിക്കാതെ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് ജര്‍മ്മന്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ വില്‍ ഹെം ഓസ്റ്റ്വാള്‍ഡ് വാദിച്ചു.അതിനാല്‍ ആ സങ്കല്പം തെറ്റാണ്‌,പരമാണുക്കള്‍ നിലനില്പ്പില്ല.പരമാണുക്കള്‍ മാത്രമേ പദാര്‍ത്ഥമായുള്ളുവെന്നതിനേപ്പറ്റി ഒട്ടും ശങ്കിക്കാതെ ആ അനുമാനത്തില്‍ നിന്നുകൊണ്ട് ഓസ്റ്റ്വാള്‍ഡ് തീരുമാനിച്ചു.പ്രകൃതിയുടെ “പരമമായ” നിലവാരം പദാര്‍ത്ഥം - അത് ഏതായാലും നില വിലില്ലാത്തതാണല്ലോ - അല്ല,മറിച്ച് ചലനം ആണെന്ന്.ലോകത്തിലുള്ള സര്‍വതും “വെറും ചലനം” മാത്രം അടങ്ങിയിട്ടുള്ളതാണ്‌. ഇത് “ഊര്‍ജ്ജവാദ”ത്തിന് ജന്മം നല്കി.ഈ സങ്കല്പം അനുസരിച്ച് ലോകത്തിന് നിദാനം പദാര്‍ത്ഥമോ ആത്മാവോ അല്ല,പ്രത്യുത ഊര്‍ജ്ജമാണ്. ഇതും ചലനവും ഒന്നു തന്നെയുമാണ്. ഭൗതികവാദവും ആശയവാദവും ഉപേക്ഷിച്ച് ഊര്‍ജ്ജവാദം സ്വീകരിക്കണമെന്ന് ശഠിച്ചുകൊണ്ട് ഓസ്റ്റ്വാള്‍ഡ് ഇപ്രകാരം എഴുതി;“പദര്‍ത്ഥത്തേയും ആത്മാവിനേയും കുറിച്ചുള്ള ധാരണകളെ ഊര്‍ജ്ജധാരണക്ക് വിധേയമാക്കിക്കൊണ്ട് ഈ രണ്ട് ധാരണകള്‍ തമ്മിലുള്ള വൈരുദ്ധ്യം എളുപ്പത്തിലും സ്വാഭാവികമായും നീക്കുന്നത് ഒരു പടി മുന്നോട്ട് പോകലാണെന്ന് ഞാന്‍ കരുതുന്നു...”(“വില്‍ ഹെം ഓസ്റ്റ്വാല്‍ഡ് നടത്തിയ പ്രകൃതിതത്വശാസ്ത്രത്തേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍”രണ്ടാം പതിപ്പ്,ലൈപ്സിഗ്,1902,പേജ്8)

ലെനിന്‍ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നഗ്രന്ഥത്തില്‍ ഈ സിദ്ധാന്തത്തെ ശരിക്കും തുറന്നുകാട്ടി.പദാര്‍ത്ഥം ,ആത്മാവ് എന്നിവ രണ്ടും ഊര്‍ജ്ജമാണെന്ന് പറയുന്നത് പദാര്‍ത്ഥമോ മനസ്സോ ഇല്ലെന്നും, ഉള്ളത് ചലനം മാത്രമാണെന്നും സമര്‍ത്ഥിക്കലാണ്‌.എന്നാല്‍ ഒരു ശാസ്ത്രജ്ഞനും ആശയത്തിന്റെ നിലനില്പിനെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അതില്‍ അത്ഭുതവുമില്ല,എന്തെന്നാല്‍,ആശയങ്ങള്‍ ഇല്ലെന്ന് ശഠിച്ചുകൊണ്ട് ആശയങ്ങള്‍ എങ്ങിനേയാണ്പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്? എന്നു മാത്രവുമല്ല, ആശയങ്ങള്‍ നിലവിലുണ്ടെന്നും നിലവിലില്ലാത്തത് പദാര്‍ത്ഥമാണെന്നുമുള്ള വിശ്വാസം ഒരു ആശയവാദവീക്ഷണമാണ്‌. അതില്‍ യാതൊരുപുതുമയുമില്ല.ഊര്‍ജ്ജവാദത്തിന്ന് എതിരായ ലെനിന്റെ ആദ്യത്തെവാദം ഈ വിധത്തിലാണ്‌.ലെനിന്റെ രണ്ടാമത്തെ വാദമുഖം സംഷിപ്തമായി ഇപ്രകാരം വിവരിക്കാം.“”ഊര്‍ജ്ജം‘എന്നവാക്ക് അനിശ്ചിതമായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തത്വചിന്തയിലെ ഒഴിച്ചുകൂടാനാവാത്ത ഈ വികല്പം(ഭൗതികവാദമോ ആശയവാദമോ എന്നത്) ഒഴിവാക്കാന്‍ ഓസ്റ്റ്വാള്‍ഡ് പ്രയത്നിക്കുകയും “ ഈ വിധത്തില്‍ ഭൗതികവാദവും ആശയവാദവും തമ്മിലുള്ള വൈരുദ്ധ്യം താന്‍ പരിഹരിച്ചുവെന്ന് കരുതുകയും ചെയ്തു. ബോധത്തിന്ന് പുറമേക്കുള്ള ചലനത്തിനെന്നപോലെ (ഭൗതികവും രാസനീയകവും ജീവശാസ്ത്രപരവും മറ്റുമായ പ്രക്രിയകള്‍)ബോധത്തിന്നകമേയ്ക്കുള്ള ചലനത്തിനും(മാറിവരുന്ന സംവേദനങ്ങളും ആഗ്രഹങ്ങളും ആശയയങ്ങളും),രണ്ടിനും ഊര്‍ജ്ജം എന്ന് പേരു നല്കിയാല്‍ ,”...പദാര്‍ത്ഥത്തേയും മനസ്സിനേയും രണ്ടിനേയും, ഈ ധാരണക്ക് വിധേയമാക്കിയാല്‍, വൈരുദ്ധ്യം വാക്കാല്‍ തീര്‍ത്തുവെന്ന് സശയംകൂടാതെ പറയാം...“(ലെനിന്‍,സമാഹൃതകൃതികള്‍,വാല്യം14പേജ്270-271)എന്നാല്‍ പദാര്‍ത്ഥം മനസ്സിനെ ആശ്രയിച്ചിരിക്കുന്നോ അതോ മനസ്സ് പദാര്‍ത്ഥത്തെ ആശ്രയിച്ചിരിക്കുന്നോ എന്നപ്രശ്നം വാസ്തവത്തില്‍ അവശേഷിക്കുന്നതേയുള്ളൂ. ഈ ചോദ്യത്തിന്ന് എതിര്‍ മറുപടികള്‍ നല്കുന്ന ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സന്ധിപ്പിക്കാന്‍ കഴിയാത്ത വൈരുദ്ധ്യവും അതുപോലെ അവശേഷിക്കുന്നതേയുള്ളു.

പരമാണുക്കളുടെ വിദ്യുത്കാന്തികസ്വഭാവത്തേപ്പറ്റിയുള്ള കണ്ടുപിടിത്തം ഓസ്റ്റ്വാള്‍ഡിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. പരമാണു നിലവിലുണ്ടെന്ന സംഗതി ചോദ്യം ചെയ്യാനാവാത്തതാണെന്ന് 1908-ല്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.ഇരുപതാം നൂറ്റണ്ടിന്റെ മദ്ധ്യത്തില്‍ ഇലക്ട്രോണിക്ക് മൈക്രോസ്കോപ്പിലൂടെ പരമാണുവിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതോടെ ശാസ്ത്രജ്ഞര്‍ക്ക് സ്വന്തം കണ്മുന്നില്‍ ആറ്റത്തെ കാണാന്‍ കഴിയുമെന്നും വന്നു.

എങ്കില്‍ പോലും ഓസ്റ്റ്വാള്‍ഡ് സ്വയം ഉപേക്ഷിച്ചിരുന്ന ആ വാദം പുനരുജ്ജീവിപ്പിക്കാന്‍ വളരെ അടുത്തകാലത്തും ശ്രമം നടക്കുകയുണ്ടായി.ബര്‍ട്രാന്റ് റസ്സല്‍ 1945-ല്‍ ഇപ്രകാരം എഴുതി;ഊര്‍ജ്ജതന്ത്രത്തില്‍ മൗലികമായിട്ടുള്ളത് പദാര്‍ത്ഥമല്ല, ഊര്‍ജ്ജമാണ്‌” എന്തുകൊണ്ടെന്നാല്‍ “ആപേക്ഷികതാ - ക്വാണ്ടം സിദ്ധാന്തങ്ങള്‍ ഫലത്തില്‍ ’ദ്രവ്യമാന ‘ ത്തെക്കുറിച്ചുള്ള പഴയ ധാരണയുടെ സ്ഥാനത്ത് ’ഊര്‍ജ്ജ‘ത്തെ അവരോധിക്കുകയാണ്‌ ചെയ്തത്(ബര്‍ട്രാന്റ് ര്‍സ്സല്‍ ”മാനവ വിജ്ഞാനം,അതിന്റെ സാദ്ധ്യതകളുംപരിമിതികളും“പേജ്309.39) അപ്പോള്‍ ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെങ്കില്‍ അത് പദാര്‍ത്ഥത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെന്നും പറയേണ്ടിവരുമല്ലോ .കാരണം ദ്രവ്യമാനം എന്നുപറയുന്നത് പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമല്ലല്ലൊ.ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചുള്ള റസ്സലിന്റെ പരാമര്‍ശനം ഐന്‍സ് റ്റൈന്‍ കണ്ടുപിടിച്ച ഊര്‍ജ്ജ - ദ്രവ്യമാനബന്ധത്തെ സബന്ധിക്കുന്നതാണ്‌.

ഐന്‍സ് റ്റൈന്റെ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനമേറ്റെടുത്തുവെന്നാണെന്ന് സങ്കല്പിച്ചാല്‍ തന്നെയും,പദാര്‍ത്ഥം നിലനില്ക്കുന്നില്ലെന്നും അതിന്റെ സ്ഥാനം ഊര്‍ജ്ജം ഏറ്റിട്ടുണ്ടെന്നും ഇതില്‍ നിന്ന് സിദ്ധിക്കുന്നില്ല.ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും സംവേദനങ്ങള്‍ക്കും പുറമെ ലോകത്തില്‍ മറ്റു വല്ലതു കൂടി അടങ്ങിയിട്ടുണ്ടൊ എന്ന പ്രശ്നമാണ്‌ വാസ്തവത്തില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.യഥാര്‍ത്ഥവസ്തുക്കള്‍ക്ക് ജഡത്വത്തിന്റേയും ഗുരുത്വാകര്‍ഷണത്തിന്റേയും ഗുണങ്ങള്‍,അതായത് ദ്രവ്യമാനം,ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നതല്ല ഈ ചോദ്യത്തിനുള്ള മറുപടി.

എന്നു മാത്രവുമല്ല,ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നുവെന്ന്
ഐന്‍സ് റ്റൈന്‍ സിദ്ധാന്തം ഒരിടത്തും പറയുന്നില്ല.ഒരു ഇരുമ്പു കഷണം ചൂളയില്‍ വെച്ചാല്‍,ചൂളയില്‍നിന്നുള്ള ഊര്‍ജ്ജം പകരുന്നതിന്നനുസരിച്ച് ഇരുമ്പ്കഷണത്തിന്ന് ചൂട് കൂടിക്കൊണ്ടിരിക്കും.ചൂളയ്ക്ക് അത്രയും ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്യും .ക്ലാസിക്കല്‍ ബലതന്ത്രമനുസരിച്ച് ഇരുമ്പ്കഷണത്തിന്റേയും ചൂളയുടേയും തൂക്കത്തിന്‌ മാറ്റം സംഭവിക്കുന്നില്ല - അവയുടെ ദ്രവ്യമാനം പഴയപടി തന്നെ അവശേഷിക്കും.എന്നാല്‍,ഐന്‍സ് റ്റൈന്‍ന്റെ കണ്ടുപിടുത്തം ഈ അഭിപ്രായത്തെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്. ഒരു വസ്തു അതിന്റെ ഊര്‍ജ്ജം മറ്റൊന്നിലേക്ക് പകരുമ്പോള്‍ അതോടൊപ്പം ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാനവും അത് അ ങ്ങൊട്ട് പകരുന്നുണ്ടെന്നാണ്‌ ഈ സിദ്ധാന്തം പറയുന്നത്. അതുപോലെ ഒരു വസ്തു അതിന്റെ ദ്രവ്യമാനം മറ്റൊന്നിലേക്ക് പകരുമ്പോള്‍ ,അതോടൊപ്പം കുറേ ഊര്‍ജ്ജവും പകരുന്നുണ്ടെന്നും ഈ സിദ്ധാന്തം പറയുന്നു.ഐന്‍സ് റ്റൈന്‍ എഴുതിയത് ഇപ്രകാരമാണ്‌;“...ഒരു ഇരുമ്പ് കഷണം ചുട്ടു പഴുപ്പിക്കുമ്പോള്‍ മുമ്പുള്ള വസ്ഥയേക്കാള്‍ അതിന്ന് ഭാരം കൂടുതലുണ്ട്;...സൂര്യനില്‍ നിന്നുള്ള വികിരണത്തില്‍ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്,അതുകൊണ്ട് അതിന്ന് ദ്രവ്യമാനവുമുണ്ട്.സൂര്യനും വികിരണം നടത്തുന്ന നക്ഷത്രങ്ങള്‍ക്കാകെയും വികിരണം കാരണം ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.”(ആല്ബര്‍ട്ട് ഐന്‍ഷ്ടൈന്‍,ഊര്‍ജ്ജതന്ത്രത്തിന്റെ പരിണാമം,കൊംബ്രിഡ്ജ്,1938,പേജ്207-208) ഒരു ഇരുമ്പ് കഷണം ചൂളയിലിരുന്ന് ചൂട് പിടിക്കുമ്പോള്‍ ചൂളയില്‍ നിന്ന് അതിന്ന് കൈവരുന്ന ദ്രവ്യമാനം നിസ്സാരമാണ്‌ പക്ഷെ,ഭാരിച്ച തോതില്‍ ഊര്‍ജ്ജം വികിരണം ചെയ്യുന്ന സൂര്യന്ന് സെക്കന്റിന് 4,000,000 ടണ്‍ എന്ന നിരക്കില്‍ ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.
അങ്ങിനെ ഊര്‍ജ്ജവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും പരാജയപ്പെട്ടു.
അപ്പോള്‍ മറ്റൊരു ചോദ്യം ഇവിടെ ഉദിക്കുന്നു.ആശയങ്ങളും സംവേദനങ്ങളും അഭിലാഷങ്ങളും ഒന്നും പദാര്‍ത്ഥീയവസ്തുക്കളല്ലല്ലോ.അങ്ങിനെയാണെങ്കില്‍, സംവേദനങ്ങളുടേയും ആശയങ്ങളുടേയും മറ്റും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നില്ലേ?
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ,ഊര്‍ജ്ജവാദികള്‍ ചെയ്യുന്നതുപോലെ ,ഏതു തരത്തിലുള്ള ഗതിയും പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് കരുതുന്നത് തെറ്റാണെങ്കിലും ,ചിലസാഹചര്യങ്ങളില്‍,അതായത് മാനസികപ്രക്രിയകളില്‍ പദാര്‍ത്ഥം കൂടാതെയുള്ള ചലനമാണ്‌ ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ അത് ശരിയായിരിക്കില്ലേ?

ധാരണകളും സംവേദനങ്ങളുമഭിലാഷങ്ങളും പദാര്‍ത്ഥീയവസ്തുക്കളല്ലെന്നുള്ളത് ശരിയാണ്‌.എങ്കിലും അവ ആരുടേയെങ്കിലും ധാരണകളും സംവേദങ്ങളും അഭിലാഷങ്ങളും ആയിരിക്കണമല്ലൊ. മനുഷ്യനെകൂടാതെ അവയ്ക്ക് നിലനില്ക്കാനാവില്ലല്ലൊ മനുഷ്യന്‍ പദാര്‍ത്ഥരഹിതനുമല്ലല്ലൊ.അതിനാല്‍ ആശയങ്ങളുടേയും വികാരങ്ങളുടേയും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനം ആകുന്നതേയില്ല; ഒരു ഭൗതിക ജീവിയായ മനുഷ്യനില്‍ ഉണ്ടാകുന്നതാണ്‌ ഈ ആശയങ്ങളും വികാരങ്ങളും.ശാസ്ത്രീയവും പ്രായോഗികവുമായ എന്തെല്ലാം തെളിവുകളുണ്ടേങ്കിലും ഭൗതികനായ ഒരു വ്യാഖ്യാതാവിനെ കൂടാ
തെആശയങ്ങള്‍ക്ക് നിലനില്ക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ ആശയവാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളു.പക്ഷെ, മനസ്സിന്നകമേക്കായാലും പുറമേക്കായാലും പദാര്‍ത്ഥം കൂടാതേയുള്ള ചലനം അസാദ്ധ്യമാണെന്നതാണ്‌ വാസ്തവം (വിവർത്തനം:എം എസ്സ് രാജേന്ദ്രൻ )

2011 ജനുവരി 14, വെള്ളിയാഴ്‌ച

എന്താണ് പദാർത്ഥം?


1 പൗരാണിക തത്വചിന്തയിൽ പദാർത്ഥത്തെപ്പറ്റിയുള്ള ധാരണ.

രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന കപിലൻ എന്ന ഭാരതീയ തത്വജ്ഞാനിയുടെ യുകതി വാദം ഇപ്രകാരമായിരുന്നു.
യാതൊന്നും തന്നെ നിത്യമായിട്ടുള്ളതല്ല.എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നിനും ജനിക്കാൻ സാദ്ധ്യമല്ല.ഒന്നിനെയും ഒന്നുമില്ലായ്മയിലേക്ക് ചുരുക്കാനും സാദ്ധ്യമല്ല.കാരണം സാധനങ്ങൾ നശിക്കുമ്പോൾ അവ അപ്പാടെ അപ്രത്യക്ഷമാവുകയല്ല,മറിച്ച് പുതിയ സാധനങ്ങൾക്ക് ജന്മം നല്കുന്ന സാമഗ്രിയായി പരിണമിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത എന്തോ സാമഗ്രി - എല്ലാവസ്തുക്കളും അതിൽ നിന്നാണ്‌ ഉണ്ടാകുന്നത്-അതായത് പദാർത്ഥം,ഉണ്ടെന്ന നിഗമനത്തിലാണ്‌ കപിലൻ ചെന്നെത്തുന്നത്.
മറ്റുപൗരാണികതത്വ ചിന്തകരും ഇതുപോലെ പദാർത്ഥം എന്ന ആശയത്തിൽ ചെന്നെത്തിയിട്ടുണ്ട്.
കപിലന്റെ ഏതാണ്ട് സമകാലീകരായ യവനതത്വചിന്തകർ പ്രകൃതിയിൽ ഒറ്റനോട്ടത്തിൽ കാണാവുന്ന വസ്തുക്കളിലാണ്‌ പദാർത്ഥം തേടിയത്.
വസ്തുക്കളുടെ പ്രാഥമികധാതു ജലം അഥവാ ഈർപ്പം ആണെന്ന് താലോസ്(Thales) കരുതി.
വായു ആയിരുന്നു അനാക്സിമെനസ്സിനെ സംബന്ധിച്ചിടത്തോളം പ്രാഥമികപദാർത്ഥം.
അഗ്നിയാണ് പ്രാഥമികമെന്ന് ഹെരാക്ലിറ്റസ് വാദിച്ചു.
മണ്ണ് ,വെള്ളം ,വായു,അഗ്നി എന്നിവയുടെ കണികകൾ ചേർന്നുള്ളതാണ്‌ ഈ പ്രപഞ്ചം എന്ന് എമ്പിഡോക്ലിസ് വിശ്വസിച്ചുപോന്നു.
നിത്യവും നാശമില്ലാത്തതും മാറ്റമില്ലാത്തതുമായ സൂഷ്മധാതുക്കൾ ,പരമാണുക്കൾ അഥവാ ആറ്റങ്ങൾ (ഗ്രീക്ക് ഭാഷയിൽ അവിഭക്തം എന്ന് അർത്ഥം വരുന്ന ആറ്റോമോസ്) -സൂഷ്മമെന്ന് പറഞ്ഞാൽ ഇനിയൊട്ടും ചെറുതാക്കാനാവാത്തതും ദർശിക്കാനോ സ്പർശിക്കാനോ പറ്റാത്തതുമായത്ര ചെറുത്-ചേർന്നതാണ്‌ പദാർത്ഥം എന്ന് ഡെമോക്രിറ്റസ് പഠിപ്പിച്ചു .
കാഠിന്യം,വലിപ്പം,ആകൃതി,ഭാരം,ചലനം എന്നിവയോടുകൂടിയതാണ്‌ ആറ്റം.പ്രത്യേകരീതികളിൽ സജ്ജമാക്കിവെച്ചിട്ടുള്ള ആറ്റങ്ങൾ എല്ലാറ്റിലും അടങ്ങിയിട്ടുണ്ട്.ആറ്റങ്ങളുടെ ഒരു പ്രത്യേകസംയോഗം - ഒരുവസ്തു - ശിഥിലമാകുമ്പോൾ ആവസ്തു നശിക്കുന്നു.ഡെമോക്രിറ്റസിന്റെ അഭിപ്രായത്തിൽ ,യഥാർത്ഥലോകത്തിന്റെ വൈവിധ്യം ആറ്റം സംയോഗങ്ങളുടെ വൈവിധ്യം മൂലമുള്ളതാണ്‌.ഒരു വസ്തുവിന്റെ ഉപരിതലത്തിൽ നിന്ന് ആറ്റം അതിസൂഷ്മമായി നിർഗ്ഗമിക്കുമ്പോൾ അത് ബോധേന്ദ്രിയങ്ങളിൽ തട്ടി സംവേദനങ്ങളും തുടർന്ന് ധാരണകളും ഉണ്ടാവുന്നു.
ഈ ധാരണകൾക്ക് ഉത്തരവാദിത്വം സംവേദനങ്ങൾക്കാണ്.സംവേദനങ്ങളും ധാരണകളും ആറ്റങ്ങളുടെ നിർഗമനത്തിൽ നിന്നും ഉളവായിട്ടുള്ള ചിത്താനുഭവങ്ങളാണ്‌.
അങ്ങിനെ ഡമോക്രിറ്റസ് പഠിപ്പിച്ച സംഗതികൾ ഇതെല്ലാമാണ്‌;
1) പദാർത്ഥം (അതിൽനിന്ന് ഉണ്ടാക്കിയ വസ്തുക്കൾ പോലെ ) യാഥാർത്ഥ്യമാണ്‌;അത് നമ്മുടെ ബോധത്തിൽ നിന്ന് സ്വതന്ത്രമായി വർത്തിക്കുന്നു;
2) സംവേദനങ്ങൾ ഉണ്ടാക്കുന്നവയാണ്‌ പദാർത്ഥം;
3) പദാർത്ഥത്താൽ ഉണ്ടാക്കപ്പെടുന്ന ചിത്താനുഭവങ്ങളാണ്‌ സംവേദനങ്ങളും ധാരണകളും;
4) പദാർത്ഥത്തിന്ന് ചില ഭൗതികഗുണങ്ങളുണ്ട്;എല്ലാവസ്തുക്കളും അതിൽ നിന്നാണ് ഉണ്ടാകുന്നത് (പ്രകൃതിയുടെ പരമമായ നിലവാരമാണത്);
5) പദാർത്ഥം മാറ്റമില്ലാത്തതാണ്‌; ഇന്നത്തെപ്പോലെ തന്നെ ആറ്റം എന്നും നിലനിന്നിരുന്നു; ഇനിയും നിലനില്ക്കുകറ്റും ചെയ്യും.

2 പ്രകൃതിശാസ്ത്രത്തിലെ വിപ്ലവവും തത്വചിന്താവാദവും

പ്രകൃതിയുടെ മാറ്റമില്ലാത്ത,പരമമായ നിലവാരത്തെ - ബലതന്ത്രനിയമങ്ങളാണ്‌ അതിനെ നിയന്ത്രിക്കുന്നത് - കുറിക്കുന്ന പരമാണുക്കൾ (ആറ്റം) ചേർന്നുള്ളതാണ്‌ പദാർത്ഥം എന്ന ധാരണ 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രബലമായി നില നിന്നു.
എന്നാൽ അക്കാലത്ത് വൈദ്യുതശക്തിയും കാന്തതയും (മാഗ്നറ്റിസവും) തമ്മിലുള്ള കെട്ടുപാട് കണ്ടുപിടിക്കപ്പെട്ടു.ഏറെത്താമസിയാതെ വിദ്യുത്കാന്തികമേഖലകളും ,തരംഗങ്ങളും ചാർജുകളും പ്രകാശത്തിന്റെ വിദ്യുത്കാന്തികസ്വഭാവവും കണ്ടുപിടിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തു.പക്ഷെ ഇതിലൊന്നും ആറ്റം ഉള്ളതായി കണ്ടില്ല.
കാലം കുറേ കഴിയുമ്പോൾ വിദ്യുത് കാന്തികപ്രതിഭാസങ്ങൾക്ക് നിദാനം ആറ്റം ആണെന്ന് കണ്ടുപിടിക്കപ്പെടുമെന്നാണ്‌ ചിലർ പ്രതീക്ഷിച്ചിരുന്നത്. എല്ലാം ആറ്റമാക്കി ചുരുക്കാൻ പറ്റില്ലെന്ന് മറ്റു ചിലർ കണ്ടു.ആറ്റം ചേർന്നുള്ള വസ്തുക്കളോടൊപ്പം,അവരുടെ ധാരണയിലുള്ള പദാർത്ഥത്തോടൊപ്പം, വിദ്യുത്കാന്തികത - അത് പദാർത്ഥീയമല്ലെന്ന് അവർ കരുതി - പോലെ തികച്ചും വ്യത്യസ്തമായ പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
അതേസമയം വിദ്യുത്കാന്തിക മേഖലകളും തരംഗങ്ങളും ചാർജുകളും മറ്റും യഥർത്ഥത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലെന്നും ,മറിച്ച് തങ്ങളുടെ നിരീക്ഷണങ്ങൾ കൂടുതൽ സൗകര്യമായി വിവരിക്കാൻ വേണ്ടി ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുള്ള ധാരണകൾ മാത്രമാണെന്നും വിശ്വസിച്ചിരുന്ന മറ്റുചിലരും ഉണ്ടായിരുന്നു.ആറ്റങ്ങൾ ചേർന്നുള്ള വസ്തുക്കളിൽ - അവയുടെ യാഥാർത്ഥ്യത്തെ അവർ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല - നിന്ന് വ്യത്യസ്തമായി,വിദ്യുത്കാന്തിക മേഖലകൾ,ചാർജുകൾ തുടങ്ങിയവ മനസ്സിൽ മാത്രമുള്ളതാണെന്നും,യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും അവർ വാദിച്ചു.
ആസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞനായ ഏണസ്റ്റ് മാഹ് വ്യത്യസ്തമായൊരു നിലപാടാണ്‌ സ്വീകരിച്ചത്.ബോധത്തിന്ന് പുറത്ത് യാതൊന്നും (വിദ്യുത്കാന്തികത എന്നല്ല, യാതൊന്നും തന്നെ) ഇല്ലെന്ന് അദ്ദേഹം വാദിച്ചു.നമ്മുടെ സംവേദനങ്ങളല്ലാതെ മറ്റു യാതൊന്നുമില്ല അദ്ദേഹം എഴുതി.ആ സ്തിതിക്ക് ആറ്റത്തിൽ വിശ്വസിക്കുന്നതും മന്ത്രവാദത്തിൽ വിശ്വസിക്കുന്നതും തമ്മിൽ യാതോരു വ്യത്യാസവുമില്ല.ഒരുപിടി പ്രകൃതി ശാസ്ത്രജ്ഞർ ഒഴികെ മറ്റെല്ലാവരും ഈ ആത്മനിഷ്ട ആശയവാദ സിദ്ധാന്തം പാടേ തിരസ്കരിച്ചു.
ചില രാസമൂലകങ്ങളുടെ ആറ്റങ്ങൾക്ക് മറ്റുചില രാസമൂലകങ്ങളുടെ ആറ്റങ്ങളായി മാറാൻ കഴിയുമെന്ന് (ഉദാഹരണത്തിന്ന് ഒരു റേഡിയം ആറ്റം ഒരു റാഡോൺ ആറ്റമായും പിന്നീട് ഈയത്തിന്റെ ആറ്റമായും മാറുന്നു) 20- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുപിടിക്കപ്പെട്ടു.ആറ്റം എന്നത് വൈദ്യുതിയാൽ ചാർജിതമായ കണികകളു (ഇലക്ടോണുകളു) ടേയും വിദ്യുത് കാന്തികമേഖലകളുടേയും ഒരു ക്രമമാണെന്നും ക്ലാസിക്കൽ ബലതന്ത്രനിയമങ്ങൾക്ക് വിപരീതമായി ഇലക്ട്രോണുകളുടെ ദ്രവ്യമാനത്തിന്ന് (mass) അവയുടെ പ്രവേഗം (velocity) അനുസരിച്ച് മാറ്റം ഉണ്ടാകുമെന്നും ഇതോടൊപ്പം കണ്ടിരുന്നു.
പദാർത്ഥം (ആറ്റം) എന്ന് ശാസ്ത്രജ്ഞർ വിവക്ഷിച്ചിരുന്നത് വെറും വിദ്യുത്കാന്തികപ്രതിഭാസങ്ങളായി,വൈദ്യുതി അഥവാ ഊർജ്ജം എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ട സംഗതിയായി, പദാർത്ഥമില്ലാത്തതെന്ന് ഗണിക്കപ്പെട്ടിരുന്ന ഒന്നായി ,ചുരുക്കപ്പെട്ടു. ഈ കണ്ടുപിടുത്തങ്ങൾക്ക്ശേഷം ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും പദാർത്ഥം ആറ്റങ്ങൾ അടങ്ങിയതല്ല ഇലക്ട്രോണുകൾ അടങ്ങിയതാണ്‌ എന്ന് കരുതാൻ തുടങ്ങി .
എന്നാൽ മുമ്പ് ആറ്റങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നെങ്കിലും വിദ്യുത്കാന്തിക പ്രതിഭാസങ്ങളുടെ യാഥാർത്ഥ്യത്തെ നിഷേധിച്ചിരുന്ന ചില ശാസ്ത്രജ്ഞർ ഇപ്പോൾ പുതിയ അഭിപ്രായം ഉന്നയിച്ചു;
അതായത്,ആറ്റം തന്നെ മേഖലകളും ചാർജുകളും തരംഗങ്ങളും മറ്റും ആയ സ്തിതിക്ക് ,അതിന്റെ അർത്ഥം പദാർത്ഥം എന്ന ഒന്നില്ലെന്നും ഉള്ളത് ശാസ്ത്രജ്ഞർ കെട്ടിച്ചമച്ച ഭൗതികധാരണകൾ മാത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു.പ്രകൃതിശാസ്ത്രം സാമാന്യമായി അംഗീകരിച്ചിരിച്ചിരുന്ന എല്ലാ ചിന്താഗതികളും ഇതോടെ നിശിതമായി വിമർശനത്തിന്ന് പാത്രമായി. പ്രകൃതിശാസ്ത്രം ഒരു കുഴപ്പത്തിന്റെ നടുവിലായി.
ആശയവാദക്കാർ ഈ അവസരം ഒട്ടും പാഴാക്കിയില്ല.പുതിയകണ്ടുപിടുത്തങ്ങൾ അവരുടെ ആശയ വാദ ചിന്താഗതിയെ ശരിവെക്കുകയാണ്‌ ചെയ്തിട്ടുള്ളതെന്ന് അവർ അവകാശപ്പെട്ടു.ഈ പുതിയ തരം ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയും, ഈ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിന്ന് തത്വശാസ്ത്രപരമായ നിഗമനങ്ങൾ സ്വീകരിച്ച് മാർക്സിസ്റ്റ്
ത്വ ചിന്തയെ സമ്പുഷ്ടമാക്കിക്കൊണ്ട് പ്രപഞ്ചശാസ്ത്രത്തിലെ കുഴപ്പത്തിന്ന് ഒരു പരിഹാര മാർഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് ഒരു അടിയന്തിരാവശ്യമായിത്തീർന്നു.
ലെനിൻ ആ കടമ ഉജ്ജ്വലമായ രീതിയിൽ നിർവ്വഹിക്കുകയും ചെയ്തു.

3,ലെനിൻ ആവിഷ്കരിച്ച,പദാർത്ഥത്തെക്കുറിച്ചുള്ള പുതിയ ധാരണ..

മാഹിന്റെ “പുതിയ” പ്രമാണം വാസ്തവത്തിൽ ബർക്കിലിയുടെ,ശാസ്ത്രത്തിന്ന് ഒരു വിധത്തിലും നിരക്കാത്ത പഴയ പ്രമാണംതന്നെയാണെന്ന് ലെനിൻ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നകൃതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രകൃതി (ആറ്റം) മാറ്റമില്ലാത്തതാണെന്നും,വ്യാപ്തിയിൽ അനന്തമെങ്കിലും ആഴത്തിൽ അന്തമുള്ളതാണെന്നും അനുശാസിക്കുകയും സർവ്വതിനേയും ബലതന്ത്രപരമായ ചലനമായിക്കാണുകയും ചെയ്തിരുന്ന ആത്മീയ ഭൗതികവാദത്തിന്റെ പൊള്ളത്തരത്തെ പുതിയ കണ്ടുപിടുത്തങ്ങൾ തുറന്നു കാട്ടുന്നുണ്ടെന്ന് ലെനിൻ എഴുതി.
ശാ
സ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ വൈരുദ്ധ്യാധിഷ്ടിതഭൗതിക വാദത്തെ ശരിവെച്ചുവെന്നു മാത്രമല്ല,ആ കണ്ടുപിടുത്തങ്ങളിൽ നിന്ന് ലെനിൻ നടത്തിയ തത്വശാസ്ത്രപരമായ അനുമാനങ്ങളിലൂടെ വൈരുദ്ധ്യാധിഷ്ടിതഭൗതികവാദത്തെ സമ്പുഷ്ടമാക്കുന്നതിന് സാദ്ധ്യത ഉണ്ടാക്കുകയും ചെയ്തു.ആഴത്തിലെന്നപോലെതന്നെ പരപ്പിന്റെ കാര്യത്തിലും പ്രകൃതി അനന്തമാണെന്നും,“ആറ്റത്തെപോലെതന്നെ അക്ഷയമാണ് ഇലക്ട്രോൺ എന്നും ,പ്രകൃതി അനന്തമാണ്..” (ലെനിൻ സമാഹൃതകൃതികൾ വാല്യം 14,പേജ് 262) എന്നും, പ്രകൃതിക്ക് “പരമം”എന്നൊരു നിലവാരമില്ലെന്നും അദ്ദേഹം സംശയരഹിതമായി തെളിയിച്ചു.
അതിനാൽ പദാർത്ഥം ആറ്റത്തെകൊണ്ടുള്ളതല്ല, ഇലക്ട്രോണുകളെക്കൊണ്ടുള്ളതാണ്‌എന്ന് പറഞ്ഞാൽ പദാർത്ഥത്തെക്കുറിച്ചുള്ള ആത്മീയവാദധാരണ കൈവിടാതിരിക്കുകയെന്നാണർത്ഥം..പ്രകൃതിയുടെ ഒരു നിലവാരത്തിൽ നിന്ന് കുറേക്കൂടി ആഴമേറിയ മറ്റൊരു നിലവാരത്തിലേക്കുള്ള അവസ്ഥാന്തരത്തിനിടയിൽ പഴയതിന്റെ പല ഗുണങ്ങളും തിരോഭവിക്കുകയും തൽസ്ഥാനത്ത്,പഴയതിന് ഇല്ലാതിരുന്ന പുതിയ പല ഗുണങ്ങളും ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവത്തിൽ സംഗതി..
എല്ലാ നിലവാരത്തിലുമുള്ള ചലനങ്ങൾക്ക് മൊത്തത്തിൽ നിർവചിക്കാവുന്ന മാറ്റമില്ലാത്ത വസ്തുക്കളോ ഗുണങ്ങളോ,അങ്ങനെയൊരു ചലനരൂപമോ ഇല്ല.ആറ്റത്തിന്റെ വിദ്യുത്കാന്തികഘടന അത് “പദാർത്തീയമല്ലാതാകുന്ന”തിന് തെളിവല്ല;പ്രത്യുത പദാർത്ഥത്തെക്കുറിച്ചുള്ള മനുഷ്യന്റെ പരിജ്ഞാനം കൂടുതൽ ആഴമേറിയതാന്നുവെന്നതാണ്‌ അത് കാണിക്കുന്നത്, ബലതന്ത്രപരവും ആത്മീയവാദപരവുമല്ലാത്ത ഒരു ഭൗതികവാദത്തെക്കുറിച്ച് അവർക്കറിയില്ലായിരുന്നുവെന്നതാണ് ഊർജ്ജ തന്ത്രജ്ഞരുടെ പ്രയാസം.
അതുകൊണ്ടാണ് ബലതന്ത്രസമ്പ്രദായത്തിന്റേയും ആത്മീയവാദത്തിന്റേയും തകർച്ചയെ അവർ ഭൗതികവാദത്തിന്റെ തകർച്ചയായി കണ്ടത്.

“ അറിവായിട്ടുള്ള മൂലകങ്ങളുടേയും പദാർത്ഥഗുണങ്ങളുടേയും മാറ്റമില്ലായ്മയെ നിഷേധിച്ച അവർ പദാർത്ഥത്തെ തന്നെ നിഷേധിക്കുന്നതിലാണ് ചെന്നെത്തിയത്”(ലെനിൻ, അതേകൃതി,പേജ് 262)

പ്രകൃതിശാസ്ത്രം “..എല്ലാകുഴപ്പങ്ങളും തരണം ചെയ്യും ”ലെനിൻ എഴുതുകയുണ്ടായി.“പക്ഷെ ആത്മീയഭൗതികവാദത്തിന്ന് പകരം വൈരുദ്ധ്യാധിഷ്ടിതഭൗതികവാദം അംഗീകരിച്ചാൽ മാത്രമേ - ഇത് ഒഴിച്ചുകൂടാനാവാത്തതുമാണ്‌ - ഇത് സാധിക്കൂ; (ലെനിൻ,അതേകൃതി,പേജ്306)
എല്ലാറ്റിലുമുപരി,പദാർത്ഥത്തെക്കുറിച്ചുള്ള ഇടുങ്ങിയ (ആറ്റങ്ങളെ മാത്രം ഉൾക്കൊള്ളുന്നു എന്ന ) ധാരണക്ക് പകരം വിശാലമായ വൈരുദ്ധ്യാത്മകധാരണ അംഗീകരിച്ചാൽ മാത്രമേ ഇത് സാധിക്കൂ.
”..മനുഷ്യമനസ്സിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതും മനസ്സിനാൽ പ്രതിഫലിപ്പിക്കപ്പെടുന്നതുമായ വസ്തുനിഷ്ടയാഥാർത്ഥ്യമാണ്‌“പദാർത്ഥം;”..നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേലുള്ള കരണത്തിലൂടെ നമുക്ക് സംവേദനങ്ങൾ ഉളവാക്കുന്നത് എന്താണോ അതാണ് പദാർത്ഥം“ (ലെനിൻ അതേകൃതി306)
ഈ വിധത്തിലാണ്‌ ലെനിൻ പദാർത്ഥത്തെ നിർവ്വചിച്ചിട്ടുള്ളത്.
മൂന്ന് പോയിന്റുകളാണ്‌ ഇതിലടങ്ങിയിട്ടുള്ളത്; അതായത്
1, ബോധത്തിൽ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായും നിലനില്ക്കുന്നതെന്തോ അതാണ് പദാർത്ഥം;
2, നമ്മിൽ സംവേദനങ്ങൾ ഉളവാക്കുന്നതെന്തോ അതാണ് പദാർത്ഥം;
3, നമ്മുടെ സംവേദനങ്ങളും ബോധവും പൊതുവിൽ പ്രതിഫലിപ്പിക്കുന്നതെന്തോ അതാണ് പദാർത്ഥം.

സംവേദനങ്ങൾ ഉളവാക്കുന്നതായിട്ട് എന്തെല്ലാമുണ്ടോ അതെല്ലാം യഥാർത്ഥമായിട്ടുള്ളതാണ്‌.എന്നാൽ യഥാർത്ഥമായിട്ടുള്ളതെല്ലാം സംവേദനങ്ങൾ ഉളവാക്കുന്നില്ല.ഉദാഹരണത്തിന്ന് അൾട്രാവയലറ്റ് രശ്മികളോ ,സൂര്യന്റെ മദ്ധ്യത്തിൽ നടക്കുന്ന പ്രക്രിയകളോ, അതുപോലുള്ള മറ്റെത്രയോ പ്രതിഭാസങ്ങളോ നമുക്കനുഭവപ്പെടുന്നില്ല. പദാർത്ഥത്തിന്റെ രണ്ടാമ
ത്തേയും മൂന്നാമത്തേയും ഗുണവിശേഷങ്ങൾ
പ്രധാനമാണെന്ന് വരികില്ക്കൂടിയും പദാർത്ഥീയമായതിൽ നിന്ന് പദാർത്ഥമല്ലാത്തതിനെ വേർതിരിച്ചു നിർത്തുന്ന പ്രധാന സംഗതി ആദ്യത്തേത് ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്നതാണ്‌.

“...പദാർത്ഥം ഒരു വസ്തുനിഷ്ടയാഥാർത്ഥ്യമാണെന്ന,അത് മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്ന,ഒരേ ഒരു ഗുണവിശേഷത്തിന്റെ അംഗീകാരമാണ് തത്വശാസ്ത്രപരമായ ഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം പദാർത്ഥ‘ഗുണ’ങ്ങളിൽ പരമപ്രധാനമായിട്ടുള്ളത്”
ലെനിൻ എഴുതുകയുണ്ടായി (അതേകൃതിപേജ്260) പദാർത്ഥങ്ങളെക്കുറിച്ചുള്ള ലെനിന്റെ ധാരണയെ വേർതിരിച്ചു നിർത്തുന്ന സവിശേഷതയും അതു തന്നെയാണ്.ലെനിനെ സംബന്ധിച്ചിടത്തോളം ഭൗതികമായിട്ടുള്ളതെല്ലാം വസ്തു നിഷ്ടമായി നിലനില്ക്കുന്നുവെന്ന് മാത്രമല്ല ,വസ്തു നിഷ്ടമായി നിലനില്ക്കുന്നതെല്ലാം ഭൗതികമായിട്ടുള്ളതാണ്.
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം“നിഴൽ പദാർത്ഥീയമാണോ”എന്ന് ,
“ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശരശ്മികളുടെ അഭാവം ഭൗതികമാണോ ”എന്ന്.
ദൈനംദിന ജീവിതത്തിൽ നിന്ന് എടുത്ത ഒരു ഉദാഹരണത്തിലൂടെ നമുക്കിത് പരിശോധിക്കാം.എന്റെ കൈവശം കുറച്ചു പണം ഉണ്ടെന്നത് നിസ്സംശയമായും ഒരു ഭൗതികപ്രതിഭാസമാണല്ലോ.അപ്പോൾ എന്റെ കൈവശം പണം ഇല്ലേന്നതോ ?
ഒരു ചില്ലിക്കാശു പോലും കൈവശം ഇല്ലാത്തവന്നറിയാം കയ്യിൽ കാശില്ലാത്ത അവസ്ഥ കാശുള്ളത് പോലെ ,മനസ്സിൽ നിന്ന് സ്വതന്ത്രമായിട്ടുള്ള ഒരു യാഥാർത്ഥ്യം ആണെന്ന്.അങ്ങിനെ ഈ രണ്ട് പ്രതിഭാസങ്ങളും ഒരേപോലെ തന്നെ ഭൗതികമായിട്ടുള്ളതാണ്.
കൂടാതെ ഈ ലോകം തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു സമാഹാരമല്ല ,മറിച്ച് പ്രക്രിയകളുടേയും ബന്ധങ്ങളുടേയും സാകല്യമാണ്‌ എന്നകാര്യം നാം കണക്കിലെടുക്കുകയാണെങ്കിൽ പദാർത്ഥം പഞ്ചഭൂതാത്മകമാണെന്ന ആത്മീയ ഭൗതികവാദവീക്ഷണം മറ്റൊരു വീക്ഷണത്തിന്ന് ,ഗുരുത്വാകർഷണ മണ്ഡലത്തേയും വിദ്യുത്കാന്തികതരംഗപ്രസരണത്തേയും ,മനസ്സിന്ന് പുറത്തു നില്ക്കുന്ന എല്ലാവിധത്തിലുള്ള കെട്ടുപാടുകളേയും (സമൂഹ്യ ബന്ധങ്ങൾ ഉൾപ്പെടേ) ഭൗതിക പ്രതിഭാസങ്ങളായി കണക്കാക്കുന്ന മറ്റൊരു വീക്ഷണത്തിന്ന്,വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന് നമുക്ക് കാണാൻ കഴിയും.
പദാർത്ഥത്തെക്കുറിച്ചുള്ള ധാരണ ശരിയാണെന്ന് ആധുനികശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നുണ്ട്.പ്രകൃതിയിലുള്ള എല്ലാം തന്നെ വെവ്വേറേയുള്ള സൂഷമകണികകൾ (ദ്രവ്യം,substance) അടങ്ങിയതോ തുടർച്ചയായ വിദ്യുത്കാന്തികമേഖലകൾ (Fields) അടങ്ങിയതോ ആണെന്നാണ്‌ ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ വിശ്വസിച്ചുപോന്നിരുന്നത്. ദ്രവ്യമാനവും പ്രവേഗവുമുള്ള വസ്തുക്കളെ - നാം സാധാരണകണ്ടുവരുന്ന സ്ഥൂലവസ്തുക്കളെ - നിയന്ത്രിക്കുന്ന അതേ നിയമങ്ങൾ സാമാന്യമായി ഇവക്ക് രണ്ടിനും ബാധകമാണെന്നും കരുതിയിരുന്നു.
തുടർച്ചയില്ലാത്ത ദ്രവ്യം ( ഇവിടെ ചലനം ഒരു നിശ്ചിതരേഖയിലൂടെയാണ്‌ നടക്കുന്നത്;രേഖയിലെ ഓരോ ബിന്ദുവിലും ഒരു നിശ്ചിത ആവേഗം-impuls-ആയിരിക്കുംലഭിക്കുക) തുടർച്ചയായ മേഖലക്ക് ( ഇവിടെ ചലനം തരംഗപ്രസാരണത്തിലൂടേയാണ്‌ ) വിപരീതമാണെങ്കിൽ ,ഒരേ വസ്തുവിന്ന് ഒരിക്കലും ഒരേ സംയത്ത് ദ്രവ്യവും മേഖലയും ആകാൻ സാദ്ധ്യമല്ലല്ലൊ.
അപ്രകാരമുള്ള മേഖലകളേയും ഏതാണ്ട് പ്രകാശ വേഗതയിൽ ചലിക്കുന്ന,ഒരു ഗ്രാമിന്റെ കോടാനുകോടി അംശത്തോളം മാത്രം വരുന്ന കണികകളേയും പരിശോധിച്ചപ്പോൾ ശാസ്ത്രജ്ഞരുടെ മുമ്പിൽ ഒരു അത്ഭുതലോകം,സൂഷ്മജഗത്ത് (microcosm) തുറന്നുകിട്ടി.
ആ വിചിത്ര ലോകത്തിൽ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ ചില നിയമങ്ങൾക്ക് പ്രാബല്യമില്ലാതാവുകയും മറ്റുനിയമങ്ങൾ അവയുടെ സ്ഥാനം ഏറ്റെടുക്കുകയുംചെയ്യുന്നു.അപ്പോൾ ഒരേ വസ്തുവിൽ തന്നെ ദ്രവ്യവും മേഖലയും ഒത്തു ചേരുന്നതായിവരുന്നു.കണികകൾക്ക് ഒരേ സമയത്ത് ഒരു നിശ്ചിത ആവേഗവും നിശ്ചിതസ്ഥാനവും ഉണ്ടാവുക സാദ്ധ്യമല്ലെന്നും വരുന്നു.വാസ്തവത്തിൽ ഒരു കണികയുടെ സ്ഥാനം എത്ര നിശ്ചിതമാകുന്നുവോ അത്രയും അനിശ്ചിതമാകുന്നു അതിന്റെ ആവേഗം ; അതുപോലെ മറിച്ചും.

ഇരുപതാം ശതകത്തിന്റെ മദ്ധ്യത്തിൽ സൂഷ്മജഗത്തിന്റെ ഇത്തരം അസാധാരണ നിയമങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ ഊർജ്ജതന്ത്രത്തിൽ ശാസ്ത്രജ്ഞർ ക്വാണ്ടം എന്നൊരു പുതിയ ശാഖക്ക് ജന്മം നല്കി. ആശയവാദികൾ ഈ അവസരവും പാഴാക്കിയില്ല.ഈ ശസ്ത്രശാഖയുടെ അസാധാരണത്തിന്റെ മറപറ്റി നിന്നുകൊണ്ട് ,ക്വാണ്ടം വസ്തുക്കളും പ്രക്രിയകളും യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണങ്ങൾ വിശദീകരിക്കാൻ വേണ്ടി കണ്ടുപിടിച്ച ധാരണകൾ മാത്രമാണവയെന്നും ഇക്കൂട്ടർ ശഠിച്ചു.
എന്നാൽ പ്രമുഖരായ ഊർജ്ജതന്ത്രജ്ഞർ ഈ വാദം തള്ളിക്കളയുകയാണ്‌ ചെയ്തത്.പഠിക്കുന്ന വിഷയം സ്ഥൂല വസ്തുവായാലും സൂഷ്മ വസ്തുവായാലും,ശരി, ഒരു ഊർജ്ജതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അതിന്റെ വസ്തുനിഷ്ടമായ നിലനില്പിന്റെ കാര്യത്തിൽ ലവലേശം സംശയമില്ല,
ക്വാണ്ടം സിദ്ധാന്തത്തിന്റെ പ്രണേതാക്കളിൽ ഒരാളായ ലൂയി ദെ ബ്രൊലി എഴുതുകയുണ്ടായി ;എന്തെന്നാൽ,“വസ്തുനിഷ്ടയാഥാർത്ഥ്യത്തിലുള്ള സർവ്വ വിശ്വാസവും ദൂരെയെറിഞ്ഞുകൊണ്ട് അയാൾക്ക് ( ഊർജ്ജ തന്ത്രജ്ഞന്ന്-വിവർത്തകൻ) തന്റെ ഗവേഷണം ഉപയോഗപ്രദമായി തുടരാൻ കഴിയുമോ എന്നകാര്യം സംശയമാണ്‌” ( Louis de Broglie,"sur les sentiers de ls science"പാരീസ് 1960,പേജ്൨൦൩ )
ബാഹ്യപ്രപഞ്ചം ഗവേഷകനിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നുണ്ടെന്ന ഉറപ്പാണ്‌ പ്രകൃതിശാസ്ത്രത്തിന്നാകെ നിദാനമായിട്ടുള്ളതെന്ന് ഐൻസ്റ്റൈൻ പലവുരു ചൂണ്ടിക്കാട്ടി.ക്വാണ്ടം സിദ്ധാന്തത്തിന്ന് കനത്ത സംഭാവനകൾ നല്കിയ പ്ലാൻ ക്,ബോൺ എന്നിവർക്ക് ഇതേ അഭിപ്രായം തന്നെയായാണ്‌ ഉണ്ടായിരുന്നത്.
സൂഷ്മകണികകളെപ്പറ്റി ബോൺ ഇപ്രകാരം എഴുതി;“ഈ കണികകൾ യാഥാർത്ഥ്യമാണെന്ന്,സാധാരണ ഈ വാക്ക് ഉപയോഗിക്കുന്ന അർത്ഥത്തിൽ നിന്ന് സാരാംശത്തിൽ വ്യത്യാസമില്ലാത്ത അർത്ഥത്തിൽ തന്നെ യഥാർത്ഥമാണെന്ന്,കരുതാൻ നമുക്ക് ന്യായമുണ്ടെന്ന് ഞാൻ കരുതുന്നു,” ( Max Born,"Physics in My generation"ന്യൂയോർക്ക് 1956പേജ്160) സൂഷ്മജഗത്തിന്റെ വസ്തുക്കളെ നിഷേധിച്ച്കൊണ്ട് ദൈനംദിനാനുഭവങ്ങളിൽ കാണുന്ന വസ്തുക്കളുടെ ( സ്ഥൂലജഗത്തിന്റെ വസ്തുക്കൾ ) യാഥാർത്ഥ്യം അംഗീകരിക്കുന്ന വഴുവഴുക്കൻ അഭിപ്രായത്തെ പരാമർശ്ശിച്ച് ബോൺ എഴുതിയത് ഇങ്ങനെയാണ്‌;
രണ്ട് ജഗത്തുക്കൾക്കിടയിൽ “..നിരന്തരമായ അവസ്ഥാന്തരമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്....പരീക്ഷണം നടത്തുന്ന ആൾ ജീവിക്കുന്ന സ്ഥൂലരൂപത്തിലുള്ള യാഥാർത്ഥ്യത്തിന്റെ ലോകം അവസാനിക്കുന്നതും....യാഥാർത്ഥ്യം എന്ന ആശയത്തെ മിഥ്യ എന്നനിലക്ക് വിലക്കപ്പെട്ടതായി കാണുന്ന ആ പരമാണുലോകം ആരംഭിക്കുന്നതും എവിടെയാണ്‌ ? അങ്ങിനെയൊരു അതിർത്തി വരമ്പ് ഇല്ലതന്നെ.പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ശാസ്ത്രീയോപകരണങ്ങളും സാമഗ്രികളും ഉൾപ്പെടേ ദൈനംദിനജീവിതത്തിൽ കാണുന്ന വസ്തുക്കൾ യാഥാർത്ഥ്യമാണെന്ന് സമ്മതിക്കേണ്ടിവന്നാൽ ഉപകരണങ്ങളുടെ സഹായത്തായതോടെ മാത്രം നിരീക്ഷിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ചും അത് സമ്മതിച്ചുകൊടുക്കേണ്ടിവരും” “ഭൗതികലോകത്തെ വിവരിക്കുന്നതിനുള്ള പുതിയമാർഗ്ഗങ്ങൾ ആരായാനാണ്‌,അതിന്റെ യാഥാർത്ഥ്യം നിഷേധിക്കാനല്ല ”ക്വാണ്ടം സിദ്ധാന്താം ആവ്ശ്യപ്പെടുന്നതും.ബോൺ ഉപസംഹരിക്കുന്നു
( അതേകൃതി153,159 )
പ്രമുഖരായ സമകാലിക ഊർജ്ജതന്ത്രജ്ഞരുടെ അഭിപ്രായം അതാണ്.ബോധപൂർവ്വം മാർക്സിസ്റ്റ് തത്വചിന്തയെ അനുകൂലിക്കുന്നില്ലെങ്കിലും,അവരുടെ ഗവേഷണത്തിന്റെ ഫലങ്ങൾ വൈരുദ്ധ്യ്യതിഷ്ടിതഭൗതികവാദത്തിന്റെ ചിലപ്രമേയങ്ങളിൽ അവരെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ടു.മാത്രവുമല്ല ഉന്നതശീർഷരായ പലേ ഊർജ്ജതന്ത്രജ്ഞരും ബോധപൂർവ്വം തന്നെ ആധുനിക ശാസ്ത്രത്തിന്ന് നിരക്കുന്ന ഒരേയൊരു തത്വ തത്വശാസ്ത്രമായി വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തെ അംഗീകരിച്ചിട്ടുമുണ്ട്.പി ലന്ഴെവേൻ,എഫ് ജൂലിയോക്യൂറി,ജെപിവിജ്യോ,സക്കാത്തസെയിത്തി എന്നിവരൊക്കെ ഈ വിഭാഗത്തിൽ പെടുന്നു.
പ്രകൃതിശാസ്ത്രത്തിൽ തന്നെ അന്തർലീനമായിട്ടുള്ള ഭൗതികവാദത്തിന്റെ സ്പിരിറ്റ് എല്ലാകുഴ്പ്പങ്ങളേയും തരണം ചെയ്യാൻ അതിനെ
( പ്രകൃതിശാസ്ത്രത്തെ ) സഹായിക്കുമെന്ന ലെനിന്റെ പ്രവചനം എത്ര ശരിയാണെന്ന് ഇപ്പറഞ്ഞതെല്ലാം തെളിയിക്കുകയാണ്‌

2011 ജനുവരി 3, തിങ്കളാഴ്‌ച

തത്വശാസ്ത്രത്തിലെ വിപ്ലവം

ലക്ഷലക്ഷം കർഷകരെ കൂലിവേലക്കാരാക്കി മാറ്റിക്കൊണ്ട് - എല്ലുനുറുകെ പണിചെയ്താലും ദാരിദ്ര്യത്തിൽ ആണ്ടതായിരുന്നു അവരുടെജീവിതം -മുതലാളിത്തം പശ്ചിമയൂറോപ്പിൽ വേരൂന്നിയപ്പോൾ പല തൊഴിലാളികളും വിചാരിച്ചത് അവരുടെ കഷ്ടപ്പാടിന്ന് കാരണം കായികാദ്ധ്വാനത്തിന്റെ സ്ഥാനം ഏറ്റെടുത്തിരുന്ന യന്ത്രങ്ങളും യന്ത്രവല്കൃത ഉല്പ്പാദനവും ആണെന്നായിരുന്നു.
ഇതിനെതിരായി 19 ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ യന്ത്രങ്ങൾ തല്ലിയുടക്കുന്ന ഒരു ബഹുജന പ്രസ്ഥാനം ( ലുഡെറ്റ്പ്രസ്ഥാനം എന്നറിയപ്പെടുന്നു അത് )പണിയാളർക്കിടയിൽ സ്വയമേവ പടർന്ന്പിടിച്ചു.
എന്നാൽ ,ഏറെത്താമസിയാതെ തൊഴിലാളികൾ കാര്യങ്ങളേപ്പറ്റി കൂടുതൽ മൻസ്സിലാക്കിയതോടെ അവരും അവരുടെ ചൂഷകരും തമ്മിലുള്ള ആദ്യത്തെ വഗ്ഗസമരം ആരംഭിച്ചു.
1830-കളിലും 1840 -കളിലും ഇംഗ്ലണ്ടിൽ ഉണ്ടായ ചാർട്ടിസ്റ്റ്പ്രസ്ഥാനം,1831-ലും 1834-ലും ഫ്രാൻസിലെ തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങൾ ,1844-ൽ സൈലീഷ്യ (ജർമ്മനി)യിലെ നെയ്ത്തുകാർ നടത്തിയ പോരാട്ടം,തുടർന്നുള്ള പണിമുടക്കുകൾ എന്നിവയെല്ലാം വ്യക്തമാക്കിയ ഒരു സംഗതി മുതലാളിത്തത്തെ തുടച്ചുമാറ്റാനും മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന ചൂഷണത്തിന്റേതായ യുഗം അവസാനിപ്പിക്കാനും നിയതമായിട്ടുള്ള ഒരു വർഗ്ഗം രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നതാണ്.
ഈ വമ്പിച്ചമാറ്റം വരുത്താൻ തൊഴിലാളി വർഗ്ഗത്തിന്ന് ഇത്ര ഭാരിച്ചതല്ലാത്ത സാമുഹ്യ പരിവർത്തനങ്ങൾ നടപ്പിലാക്കിയ മറ്റു വിപ്ലവ വർഗ്ഗങ്ങളെ അപേക്ഷിച്ച് സമുദായത്തിന്റെ വികാസനിയമങ്ങൾ എത്രയോ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുകയും ആ നിയമങ്ങൾ എങ്ങിനെ പ്രയോഗിക്കാമെന്ന് എത്രയോ കൂടുതൽ നന്നായി പഠിക്കേണ്ടതുണ്ടായിരുന്നു.
ചരിത്രം മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്തത്ര അഭൂതപൂർവ്വമായ ഈ കടമകൾ നിറവേറ്റുന്നതിന്ന് പ്രത്യയശാസ്ത്രപരമായ പുതിയ ആയുധങ്ങൾ ,ഒരു പുതിയ ലോക വീക്ഷണം ,ആവശ്യമായിരുന്നു.
മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ ഭൗതികവും സാമൂഹ്യചരിത്രപരവുമായ മുന്നുപാധികൾ അത്തരത്തിലുള്ളതായിരുന്നു.
അതിന്ന് തൊട്ടുമുമ്പത്തെ തത്വചിന്തയും പ്രകൃതിശാസ്ത്രവും - കാറൽ മാർക്സ്(1818-1883.ഫ്രെഡറിക്ക് എംഗൽസ് (1820-1895)എന്നിവർ അവിടേനിന്നാണ്‌മുന്നോട്ട് നീങ്ങിയത്-അതിന്റെ ആവിർഭാവത്തിന്ന് പ്രത്യയശാസ്ത്രപരമായ കളമൊരുക്കിയിരുന്നു.,,
2-പുരാതനവൈരുദ്ധ്യവാദവും ആധുനിക ആത്മീയവാദവും...
മാർക്സിസത്തിന്റെ ആവിർഭാവത്തിന്ന് മുമ്പുള്ള തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഹെഗലിന്റെ വൈരുദ്ധ്യവാദമായിരുന്നു.
എന്താണ്‌ ഈ വൈരുദ്ധ്യവാദം?
രണ്ടായിരത്തി അഞ്ഞൂറ്സംവത്സരങ്ങൾക്ക്മുമ്പ് ഊർജ്ജതന്ത്രം ,ഭൂമിശാസ്ത്രം ,ജീവശാസ്ത്രം തുടങ്ങിയ പ്രത്യേക ശാസ്ത്രങ്ങളോന്നും നിലവിലുണ്ടായിരുന്നില്ല. സർവ്വതിനേയും ഉൾക്കൊണ്ടിരുന്ന തത്വ ശാസ്ത്രം (യവനഭാഷയിൽ “വിവേകത്തോടുള്ള സ്നേഹം ” എന്നർത്ഥം വരും ഫിലോസഫി എന്നവാക്കിന്ന്) എന്ന ഒരു വിജ്ഞാനശാഖയേ ഉണ്ടായിരുന്നുള്ളൂ.
എല്ലാം ഒറ്റയടിക്ക് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് തത്വശാസ്ത്രജ്ഞർ ഭൂമിയേയും ആകാശത്തേയും പറ്റിയും വസ്തുക്കളേയും ജീവികളേയും പറ്റിയും സമുദായത്തേയും മനസ്സിനേയും പറ്റിയും പഠിച്ചു.ഈ രീതിയിൽ മുന്നോട്ട് നീങ്ങിയപ്പോൾ എല്ലാ വസ്തുക്കളും നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണെന്നും അവ തെളിയുകയും മറയുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും ,ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ അവയ്ക്ക് പരസ്പര ബന്ധമുണ്ടെന്നും ,ആന്തരികവൈരുദ്ധ്യങ്ങൾ അവയുടെ വിശേഷതയാണെന്നുമുള്ള സംഗതി കാണാതിരിക്കാൻ ഈ തത്വചിന്തകർക്ക് കഴിഞ്ഞില്ല.
“പ്രാകൃതവും ബാലിശവുമെങ്കിലും ആന്തരാർത്ഥത്തിൽ ശരിയായിട്ടുള്ള ലോകത്തെപ്പറ്റിയുള്ള ഈ വീക്ഷണത്തേയാണ്” സാധാരണരീതിയിൽ വൈരുദ്ധ്യത്മക ചിന്താഗതി അഥവാ പൗരാണികരുടെ വൈരുദ്ധ്യവാദം എന്നുപറയുന്നത്. “
ഈ വീക്ഷണം പ്രത്യക്ഷമായിട്ടുള്ളവയുടെ ചിത്രത്തിന്റെ പൊതു സ്വഭാവം ശരിയായി പ്രകടമാക്കുന്നുണ്ടെങ്കിലും,ഈ ചിത്രത്തിന്റെ വിശദാംശങ്ങളെ വിവരിക്കാൻ അത് പര്യാപ്തമല്ല.
അവയെ മനസ്സിലാക്കാനാവാത്ത കാലത്തോളം നമുക്ക് ചിത്രത്തിന്റെയാകേക്കൂടിയുള്ള വ്യക്തമായ രൂപം ലഭിക്കുന്നില്ല, ഈ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിന് അവയെ അവയുടെ പ്രകൃത്യായുള്ളതോ ചരിത്രപരമായുള്ളതോ ആയ ബന്ധത്തിൽ നിന്ന് വേർപെടുത്തിയിട്ട് ഓരോ വിശദാംശവും പ്രത്യേകം പ്രത്യേകമായി പരിശോധിക്കണം (Frederick Engels,"Anti Duhring മോസ്ക്കോ,1964,പേജ്30)
ജ്യേതിർ ഗോളങ്ങൾ ,ഭൂമി,ധാതുക്കൾ,എന്നിവയുടെ ഘടനയേയും സ്വഭാവവിശേഷങ്ങളേയും പറ്റി പഠിക്കുന്നത് പ്രത്യേകശാസ്ത്രങ്ങളാണ്‌.പുരാതനകാലത്ത് അത്തരം ശാസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല ;അന്നൊന്നും വിജ്ഞാനത്തിന്റെ വിശേഷവല്ക്കരണവും ഉണ്ടായിരുന്നില്ല.പരീക്ഷണ ശേഷമുള്ള തെളിവുകളോന്നും കൂടാതെ ലളിതമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലിള്ള വെറും ഊഹാപോഹം മാത്രമാണ്‌ അന്നുണ്ടായിരുന്നത്.
പുരാതന വൈരുദ്ധ്യവാദത്തിന്റെ ദൗർബ്ബല്യം കുടികൊള്ളുന്നത് ഇതിലാണ്‌.
കാലക്രമത്തിൽ ഓരോരോ പ്രത്യേക ശാസ്ത്രങ്ങൾ ജന്മംകൊണ്ടു. എന്നുവരികിലും രണ്ട് സഹസ്രാബ്ദത്തിലേറെയായി പ്രകൃതിയിലെ പ്രതിഭാസങ്ങളെ സംബന്ധിച്ച സത്യം കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങൾ പരീക്ഷണ ഗവേഷണത്തേക്കാളേറേ വെറും ഊഹാപോഹം മാത്രമാണ്‌ പരീക്ഷണാധിഷ്ടിത പ്രകൃതിശാസ്ത്രം രൂപം കൊള്ളുന്നത്.
ആ കാലഘട്ടം ക്ലാസിക്കൽ ബലതന്ത്രം എന്നശാഖയുടെ ആവിർഭാവത്തിന്ന് സാക്ഷ്യം വഹിച്ചു.ഭൗതികവും ജ്യോതിശാസ്ത്രപരവുമായ പലേ പ്രതിഭാസങ്ങളും അസാമാന്യമായ കണിശതയോടെ വിശദീകർക്കാൻ ഈ ശാഖക്ക് കഴിഞ്ഞു.അത് വൻ തോതിൽ വ്യവസായത്തിൽ പ്രയോഗിക്കപ്പെടുകയും ചെയ്തു.
താപം,പ്രകാശം,മാഗ്നറ്റിസം,വൈദ്യുതി എന്നിവയേപ്പറ്റി ഊർജ്ജതന്ത്രത്തിനുള്ള അറിവ് എത്രയോ വിപുലമായി ആധുനിക ജ്യോതിശസ്ത്രത്തിന്റെ അടിത്തറ പാകപ്പെട്ടു.
അക്കാലത്തെ ആഗോളകപ്പൽ യാത്രകളും ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളും ഭൂഖണ്ഡങ്ങൾ,മഹാസമുദ്രങ്ങൾ,കടലുകൾ,പർവ്വതങ്ങൾ ,മരുഭൂമികൾ,നദികൾ ,തടാകങ്ങൾ എന്നിവയേപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് എത്രയോ അധികം വർദ്ധിപ്പിച്ചു.
പതിനെട്ടാം ശതകത്തിന്റെ അവസാനമായപ്പോഴേക്ക് ബഹുസഹസ്രം സസ്യജാതികളേയും ഏതാണ്ട് ഇരുപതിനായിരത്തോളം ജന്തു ജാതികളേയും പറ്റി പഠിച്ചു വിവരിക്കാൻ സസ്യശാസ്ത്രജ്ഞർക്കുംജന്തുശാസ്ത്രജ്ഞർക്കും കഴിഞ്ഞിരുന്നു.
മനുഷ്യന്റെ ശരീരഘടനയും ആദ്യമായി പഠനവിധേയമാക്കപ്പെട്ടു.എന്നാൽ മെക്കാനിക്സ് ( ബലതന്ത്രം ) മറ്റെല്ലാശാസ്ത്രങ്ങളേയും കവച്ചുവെച്ചു.നനാമേഖലകളിൽ അതിന്നുണ്ടായ വിജയവും അതിന്റെ പരീക്ഷണ ശേഷമുള്ള സ്ഥിരീകരണവും ഗണിതശാസ്ത്രസമമായ അതിന്റെ കൃത്യതയും എല്ലാം അചേതനപ്രകൃതിയിലെന്നപോലെ സചേതനപ്രകൃതിയിലുള്ള എല്ലാ പ്രതിഭാസങ്ങളേയും ബലതന്ത്രത്തിന്റെ നിയമങ്ങളുടെ സഹായത്തോടെ വിശദീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ ശാസ്ത്രജ്ഞർക്ക് ആവേശം നല്കി.
പതിനേഴും പതിനെട്ടും ശതകങ്ങളിൽ ശാസ്ത്രജ്ഞർക്കിടയിൽ ഈ ബലതന്ത്ര (മെക്കാനിക്സ്) വീക്ഷണത്തിന്ന് വളരെ സ്വാധീനമുണ്ടായിരുന്നു.“ എല്ലാ വസ്തുക്കളും ഒരു നിശ്ചലാവസ്ഥയിലോ ഒരു നേർവരയിൽ ഒരേ രീതിയിലുള്ള ചലനത്തിന്റെ അവസ്ഥയിലോ ആണെന്നും ബാഹ്യശക്തികളുടെ പ്രേരണയാൽ മാത്രമേ ആ അവസ്ഥക്ക് മാറ്റമുണ്ടാകുന്നുള്ളു”വെന്നും ബലതന്ത്രത്തിൽ ഒരു തത്വമുണ്ടല്ലൊ.അതിനെ ആധാരമാക്കിക്കൊണ്ട് ,എല്ലാ വിധത്തിലുള്ള ചലനവും ഒരു വസ്തുവിന്റെ അവസ്ഥാന്തരത്തിന്ന് പ്രേരിപ്പിക്കുന്ന ഒരു ബാഹ്യശക്തിയുടെ പ്രയോഗത്താലാണെന്ന നിഗമനത്തിൽ ആളുകൾ എത്തിച്ചേർന്നു..
പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദികളായ തത്വചിന്തകരും പ്രകൃതിശാസ്ത്രജ്ഞരുടെ ഈ ബലതന്ത്ര വീക്ഷണത്തോട് പൂർണ്ണമായും യോചിച്ചിരുന്നു.
16-17 ശതകങ്ങളിലെ ജ്യോതിശാസ്ത്ര കണ്ടുപിടിത്തങ്ങളെപ്പറ്റി പറയുമ്പോൾ ഓർക്കേണ്ട ഒരു സംഗതിയുണ്ട്.അതായത്,സൗരമണ്ഡലം എന്നെങ്കിലും തങ്ങൾ കണ്ടിരുന്നതിൽ നിന്ന് വ്യത്യസ്ഥമായിരുന്നുവോ എന്നറിയാൻ ജ്യോതിശാസ്ത്രജ്ഞർക്ക് യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.നേരെമറിച്ച് ഗ്രഹങ്ങൾ എക്കാലത്തും ഒരേ ഭ്രമണപഥങ്ങളിലൂടേയാണ് ചലിച്ചിരുന്നതെന്നും ഇനിയും എക്കാലത്തും ഒരേ ഭ്രമണ പഥത്തിലൂടേയാണ്‌ അതങ്ങിനേതന്നെ ആയിരിക്കുമെന്നാണ്‌ ക്ലാസിക്കൽ മെക്കാനിക്സിന്റെ നിയമങ്ങളിൽ വ്യക്തമാക്കിയിരുന്നത്,
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ പുതിയ പലേ അറിവുകളും പ്രദാനം ചെയ്തിരുന്നു എങ്കിലും ഭൂമിയുടെ ഉപരിതലത്തിലെ സ്ഥിതിഗതികൾ വേറൊരു രൂപത്തിലായിരുന്നുവെന്നുള്ളതിന്ന് യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല.
ഇതിൽ നിന്ന് സിദ്ധിച്ചിരുന്നത് ഭൂഖണ്ഡങ്ങളും മഹാ സമുദ്രങ്ങളും പർവ്വതങ്ങളും നദികളും മരുഭൂമികളും ഇന്നത്തെ അതേ സ്ഥാനങ്ങളിലാണ്‌ പണ്ടും സ്ഥിതിചെയ്തിരുന്നത് എന്നാണല്ലോ.
എന്ന്പറഞ്ഞാൽ,ഭൂമിയുടെ ഉപരിതലം എന്നും ആദിമകാലത്തെപ്പോലെയായിരിക്കുമെന്ന് സാരം.
പതിനായിരക്കണക്കിന്ന് സസ്യജാതികളേയും ജന്തുജാതികളേയും കുറിച്ച് ലഭിച്ചിരുന്ന സസ്യ ശാസ്ത്രപഠനവും ജന്തു ശാസ്ത്രപരവുമായ വിവരങ്ങളിൽ നിന്ന് ഇവയൊന്നും നിലവിലില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതിന്ന് യാതൊരു സൂചനയും കിട്ടിയിരുന്നില്ല.
മറിച്ച്,ഓരോരോ സസ്യത്തിനും ജന്തുവിനും ജനനമരണങ്ങൾ ഉണ്ടെങ്കിലും ആ ജാതികൾ അനന്തമായി നിലനിന്ന്പോന്നുവെന്നാണ്‌ കിട്ടിയ സൂചനകളേല്ലാം ചൂണ്ടിക്കാട്ടിയത്.പ്രകൃതിയിലുള്ളതെല്ലാം ചലനാത്മകമായ ഒരു അവസ്ഥയിലാണെങ്കില്പ്പോലും,ആ ചലനം ഓരേ പരമ്പരകളുടേയും രൂപങ്ങളുടേയും ആവർത്തനം മാത്രമാണെന്നാണ്‌ ലഭ്യമായ ശാസ്ത്രീയവിവരങ്ങൾ സൂചിപ്പിച്ചിരുന്നത്.
പ്രകൃതിയുടെ ഏത് ഭാഗത്തെ സംബത്തിച്ചിടത്തോളവും കാതലായിട്ടുള്ള ഈ രൂപങ്ങൾ മാറ്റമില്ലാത്തവ ആയതിനാൽ ചലനംകൊണ്ട് പുതുതായി ഒന്നും ഉണ്ടാകുന്നില്ല;അതേ സമയം കാതലായ ഒന്നും അപ്രത്യക്ഷമാകുന്നില്ല.അന്നത്തെ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അപ്രകാരമൊരു നിഗമനം തികച്ചും സ്വാഭാവികമായിരുന്നു.വസ്തുക്കൾ തമ്മിലുള്ള ബന്ധവും,അവയ്ക്പരസ്പരമുള്ള കരണപ്രതികരണവും,അങ്ങിനെ അവയിൽ നടക്കുന്നപ്രക്രിയകളും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളും പരിശോധിക്കുന്നതിന്ന് ശാസ്ത്രജ്ഞരുടെ പക്കൽ വസ്തുക്കളുടെ ഘടനയേപ്പറ്റി വേണ്ടത്രവിവരങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു,
ഈ വിവരമാകട്ടെ വസ്തുക്കൾക്ക് വാസ്തവത്തിൽ എന്തു സംഭവിക്കുന്നു. എന്ന് നോക്കിയശേഷം(അവയുടെ ബന്ധങ്ങളും കരണപ്രതികരണവും മാറ്റവും നോക്കിയശേഷം ) അതിൽ നിന്ന് ഏകദേശം ഊഹിക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ ആ രീതിയിൽ നോക്കുമ്പോൾ പരിശോധനാവിഷയമായിട്ടുള്ള പ്രതിഭാസങ്ങൾ മാറ്റമില്ലാത്ത, നിത്യമായിട്ടുള്ള ,നിശ്ചിത വസ്തുക്കളുടെ ആകത്തുകയായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു.
വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും പുറമേയ്ക്ക് കാണപ്പെട്ടിരുന്നെങ്കിലും,ഓരോരോ വസ്തുക്കൾ തമ്മിലുള്ളതായിട്ടാണ്‌ അവയെ വീക്ഷിച്ചിരുന്നത്; അല്ലാതെ ഉള്ളിൽനിന്ന് തന്നെ ഉണ്ടാകുന്നതായി അവയെ ഒരിക്കലും കണ്ടിരുന്നില്ലെന്ന് മാത്രമല്ല,അത് അസാദ്ധ്യമാണെന്നും കരുതിയിരുന്നു.
തുടക്കത്തിൽ ആവശ്യവും ഫലപ്രദമായിരുന്ന ഈ സമീപനം കാലക്രമത്തിൽ ഒരു ആചാരം പോലെ ആയി. താല്കാലികമായി അവഗണിക്കപ്പെട്ടിരുന്ന ബന്ധങ്ങളും മാറ്റങ്ങളും ആദ്യമാദ്യം തീരെ അപ്രദാനവും പിന്നീട് ഇല്ലാത്തതുമായി തോന്നിത്തുടങ്ങി.തല്ഫലമായി തന്റെ പ്രത്യേകമേഖലയിൽ മുഴുകിയിരുന്ന ഒരു ശാസ്ത്രജ്ഞൻ ആ മേഖലയിൽ അസംഖ്യം സവിശേഷതകൾ കണ്ടെത്തി.
മറ്റൊരു മേഖലയുമായും അതിന്ന് യാതൊരു സാമ്യവും ബന്ധവും ഇല്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സവിശേഷതകൾ.
ഈ വിധത്തിൽ ഒരേരൂപങ്ങളുടേ ,എല്ലായ്പ്പോഴും സദൃശങ്ങളും സ്ഥിരവുമായ രൂപങ്ങളുടെ ,ആവർത്തനം മാത്രമാണ്‌ ചലനം എന്നും ,ഒരിക്കലും പരസ്പര വിരുദ്ധമാകാൻ പറ്റാത്ത തയ്യാർ ചെയ്ത (റെഡി-മെഡ്) വസ്തുക്കൾ അടങ്ങിയിട്ടുള്ളതാണ്‌ ഈ ലോകം എന്നും, പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഉപരിപ്ലവവും അപ്രധാനവുമാണ്‌ എന്നും ഒരു അഭിപ്രായം പരക്കെ വ്യാപിച്ചു.
ലോകത്തിന്റെ ഒരു വശത്തെപ്പറ്റി മാത്രമേ ,ചലനത്തിന്റെസ്വതേയുള്ള ആവർത്തന സ്വഭാവത്തേയും ഭൗതികവസ്തുക്കളുടെ സ്വതേയുള്ള സ്ഥിരതയേയും പറ്റിയും വസ്തുക്കൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളേപ്പറ്റിയും മാത്രമേ, ഈ വീക്ഷണം നമ്മുടെ ശ്രദ്ധയെ ഊന്നുന്നുള്ളു,വൈരുദ്ധ്യവാദത്തിന്ന് കടകവിരുദ്ധമായി,ലോകത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ ഈ ധാരണയെ ആത്മീയചിന്താരീതി അഥവാ ആത്മീയവാദം(അതിഭൗതികവാദം) എന്നുപറയുന്നു .

ആനുകാലികശാസ്ത്രീയ വിജ്ഞാനത്തെ ആധാരമാക്കി നിന്ന പതിനെട്ടാം ശതകത്തിലെ ഭൗതികവാദം അന്ന് പ്രാബല്യത്തിലിരുന്ന ആത്മീയവാദ സമ്പ്രദായത്തെ മുറുകെപ്പിടിച്ചു.ബലതന്ത്രവാദത്തെ പോലെ തന്നെ,ആത്മീയവാദവും അതിന്റെ കാലത്ത് പുരോഗമനപരമായ ഒരു പങ്ക് വഹിക്കുകയുണ്ടായി.ഈ സമ്പ്രദായത്തെ പിന്തുടർന്ന് കൊണ്ട് ശാസ്ത്രജ്ഞർക്ക് ലോകത്തെപറ്റി വമ്പിച്ച വിജ്ഞാനസമ്പത്ത് ആർജ്ജിക്കാൻ കഴിഞ്ഞു.
എങ്കിലും പുരാതനവൈരുദ്ധ്യ വാദത്തെ അപേക്ഷിച്ച്,ചലനത്തേയും പരസ്പരബന്ധത്തേയും വൈരുദ്ധ്യത്തേയും കുറിച്ചുള്ള ആത്മീയവാദധാരണ പിന്നോട്ടുള്ള ഒരു ചുവട് വെയ്പ്പാണ്.
..ഹെഗലും ഫോയർബാഹും..

..ആശയവാദികൾ 18 ആം നൂറ്റാണ്ടിലെ ഭൗതികവാദത്തിന്റെ ദുർബ്ബല കണ്ണികളെ കയറിപ്പിടിച്ചുകൊണ്ട് അതിന്റെ ബലതന്ത്രപരവും ആത്മീയവാദപരവുമായ സമീപനത്തെ വിമർശ്ശനവിധേയമായി.

പക്ഷെ,പ്രകൃതിശാസ്ത്രത്തിന്ന് പകരം വെറും ഊഹാപോഹത്തെ ആധാരമാക്കിയിരുന്ന ആശയവാദികൾക്ക് വികാസത്തിന്ന് ശാസ്ത്രീയമായി കൂടുതൽ ശരിയായൊരുവ്യാഖ്യാനം നല്കാൻ കഴിഞ്ഞില്ല.കാരണം,അവരുടെ ന്യായവാദവും വലിയൊരതിരുവരെ ആത്മീയവാദപരമായ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. ഹെഗലിന്റെ തത്വസംഹിതയുടെ ആവിർഭാവത്തോടുകൂടി ഇതിന്നൊരുമാറ്റം വന്നു.വൈരുദ്ധ്യവാദത്തിന്റെ ചരിത്രത്തിൽ ഇതൊരു മാറ്റത്തെക്കുറിച്ചു.“ അതിന്റെ (വൈരുദ്ധ്യ വാദത്തിന്റെ )സാമാന്യമായ ഒരു പ്രവർത്തനരൂപം സമഗ്രമായും ബോധപൂർവ്വമായും ആദ്യമായി അവതരിപ്പിച്ചത്” ഹെഗൽ ആയിരുന്നു എന്ന് മാർക്സ് എഴുതുകയുണ്ടായി ( മാർക്സ്,മൂലധനം,വാല്യം1,പേജ്29.)
ഹെഗലിന്റെ തത്വചിന്താ അദ്ദേഹത്തിന്റെ സമകാലികരെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.
1848-ലെ വിപ്ലവത്തിന്ന് തൊട്ട്മുമ്പ് ജർമ്മനിയിൽ വളർന്നുവന്ന പ്രത്യായശാസ്ത്രപരമായ സമരത്തിൽ രാജവാഴ്ചക്കും മതത്തിന്നും എതിരായി നിന്നവരും അനുകൂലമായി നിന്നവരും -(രണ്ടുകൂട്ടരും(ഹെഗൽ വാദികളുടെ ഇളമുറക്കാരും പഴമുറക്കാരും-)വൈരുദ്ധ്യാത്മക ആശയവാദത്തെയാണ്‌ മുറുകെപ്പിടിച്ചത്.
എന്നാൽ പില്ക്കാലത്ത് അവർ അവരുടെ വ്യത്യസ്തപാതകൾ പിന്തുടരുകയാണ്‌ ചെയ്തത്.
ഹെഗൽ വാദികളുടെ ഇളമുറക്കാരിൽ പെട്ട ലുഡ് വിഗ് ഫോയർ ബാഹ് (1804-1872) ഹെഗലിന്റെ തത്വകിന്തയെ എതിർത്തു.മറ്റേതൊരു ആശയവാദസിദ്ധാന്തയും പോലെ അതും വാസ്തവത്തിൽ മതത്തിന്ന് വേണ്ടിയുള്ള തത്വശാസ്ത്രപരമായ ഒരു സാധൂകരണം മാത്രമാണെന്ന് ഫോയർബാഗ് വാദിച്ചു.
.മതവും ആശയവാദവും കപടമാണെന്നും,മാത്രമല്ല സമുദായജീവിതത്തിൽ അവക്ക് ഒരു പിന്തിരിപ്പൻ പങ്കാണ്‌ ഉള്ളതെന്നും കാണിച്ചുകൊണ്ട് അദ്ദേഹം ഭൗതികവാദപരമായ ഉറച്ച നിലപാട് കൈക്കൊണ്ടു. ഭൗതികവാദത്തിന്നും നാസ്തികത്വത്തിന്നും വേണ്ടി അദ്ദേഹം നടത്തിയ വാദം ഒട്ടേറെ പേരെ ആകർഷിച്ചു.ഈ പുതിയ അഭിപ്രായഗതിയെ മാർക്സ് എത്ര ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും അദ്ദേഹത്തെ അത് എത്ര സ്വാധീനിക്കുകയും ചെയ്തു എന്ന് വിശദീകരിച്ചുകൊണ്ട് എംഗൽസ് എഴുതി:
“പൊതുവിൽ വലിയ ആവേശമായിരുന്നു;ഞങ്ങളേല്ലാം ക്ഷണം തന്നെ ഫോയർ ബാഹ് പക്ഷക്കാരായി ”(മാർക്സ്,എംഗൽസ്,മതത്തേപ്പറ്റി,മോസ്കോ,1972,പേജ് 200)
1839-ൽ ഫോയർ ബാഹ് ഒരു ഭൗതികവാദിയായപ്പോൾ മാർക്സിന്ന് ഇരുപത്തി ഒന്നും എംഗൽസിന്ന് പത്തൊമ്പതും വയസ്സ് പ്രായമായിരുന്നു.രണ്ടുപേരും ഹെഗൽ പക്ഷകാരായിരുന്നു.
പക്ഷെ,അവരുടെ കറകളഞ്ഞ നാസ്തികത്വവും വിപ്ലവാത്മക ജനാധിപത്യ വീക്ഷണവും കാരണം താമസിയാതെ തന്നെ ആശയവാദം പരിത്ത്യജിച്ചു ഒരു ഭൗതികവാദനിലപാട് സ്വീകരിക്കാതിരിക്കാനാവാത്ത സ്ഥിതി സംജാതമായി.
ഫോയർ ബാഹിന്റെ കൃതികൾ ഈ മാറ്റത്തിന്ന് വലിയൊരു പ്രോൽസാഹനവും ആയിരുന്നു.ഹെഗലിന്ന് ശേഷമുള്ള തത്വചിന്തകരിൽ മാർക്സിന്റേയും തന്റേയും മേൽ ഫോയർ ബാഹിന്റത്ര സ്വാധീനം ചെലുത്തിയ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് എംഗൽസ് എഴുതി.
എന്നാൽ ഹെഗലിന്റ് തത്വചിന്തയെ തച്ചുടക്കുന്ന അതേ അവസരത്തിൽ തന്നെ ഫോയർ ബാഹ് അതിന്റെ യുക്തിവാദപരമായ ഉള്ളടക്കവും ,വൈരുദ്ധ്യവാദവും,വലിച്ചെറിഞ്ഞുകളഞ്ഞുവെന്ന് അവർക്ക് ഏറെത്താമസിയാതെ ബോദ്ധ്യമായി.
ഇപ്രകാരം 18- ആം നൂറ്റാണ്ടിലെഭൗതികവാദത്തേക്കാൾ വളരെ മുമ്പോട്ട് പോകാൻ കഴിഞ്ഞെങ്കിലും അതിന്റെ ഏറ്റവും വലിയ കുറവുകൾ നികത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.
അപ്പോൾ ഫോയർ ബാഹ് അവഗണിച്ചതും,മാർക്സും എംഗൽസും വളരെ വിലമതിച്ചതും ,വൈരുദ്ധ്യാതിഷ്ടിതവും ചരിത്രപരവുമായ ഭൗതികവാദത്തിന്ന് രൂപം നല്കുന്നതിൽ അവർ ഉപയോഗപ്പെടുത്തിയതുമായ ഹെഗലിയൻ വൈരുദ്ധ്യവാദത്തിന്റെ പ്രാധാന്യം എന്താണ്‌?
ചലനത്തിൽ ആവർത്തനം ഉണ്ടെങ്കിലും യാതൊന്നും തന്നെ പൂർണ്ണമായി ആവർത്തിക്കപ്പെടുന്നില്ല എന്നതാണ്‌-(പ്രത്യേകവസ്തുക്കളെ എന്നപോലെ തന്നെ വികാസത്തിന്റെ ഘട്ടങ്ങളേയും രൂപങ്ങളേയും സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്‌)-ഇതിന്റെ ഒന്നാമത്തെ പ്രാധാന്യം ശാശ്വതമായി ആവർത്തിക്കപ്പെടുന്നതും മാറ്റനാവാത്തതുമായ യാതൊരു രൂപവും ലോകത്തിൽ ഇല്ല.
രൂപങ്ങളിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന നിത്യേനയുള്ള മാറ്റവും ഒരു പ്രതിഭാസത്തിന്റെ സ്ഥാനത്ത്മറ്റൊരു പ്രതിഭാസത്തിന്റെ ആവിർഭാവവും മാത്രമേ ശാശ്വതമായിട്ടുള്ളു.ഹെഗലിന്റെ അഭിപ്രായത്തിൽ ഏകമായിട്ടുള്ള ലോകത്തിൽ സർവ്വതും പരസ്പര ബന്ധമുള്ളതാണ്;അതിലോരോ കണികയും എണ്ണമറ്റ പരസ്പരബന്ധങ്ങളാൽ കൂട്ടിയിണക്കപ്പെട്ടിട്ടുള്ളതാണ്‌.ശാസ്ത്രീയഗവേഷണത്തിൽ അവഗണിക്കാൻ പാടില്ലാത്ത വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണിത്.
എന്നാൽ, ഹെഗലിന്റെ വൈരുദ്ധ്യവാദ സമ്പ്രദായം വസ്തുക്കൾ തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും സംഗതിയുടെ ഒരു വശം മാത്രമേ അതുകാണുന്നുള്ളു.മറുവശം അതായത്“എല്ലാ വസ്തുക്കളും സ്വയം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞുട്ടുള്ളതാണ്‌ എന്നും ”ഏതെങ്കിലുമൊരു വസ്തു വൈരുദ്ധ്യം ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ മാത്രമേ അത് ചലിക്കൂ“.എന്നുള്ള സംഗതി ഇതിലും എത്രയോ പ്രധാനമാണ്‌. ഹെഗലിന്റെ വൈരുദ്ധ്യവാദ സമ്പ്രദായം ആത്മീയവാദവീക്ഷണത്തിന്റെ കെട്ടുറപ്പില്ലായ്മ വെളിപ്പെടുത്തി.
യഥാർത്ഥ പ്രതിഭാസങ്ങളുടേയും അവയെപ്പറ്റിയുള്ള നമ്മുടെ ധാരണകളുടേയും സ്ഥിരതയേ മാത്രമേ ആത്മീയ വാദം കണക്കിലെടുത്തിരുന്നുള്ളു.
അക്കാരണം കൊണ്ടുതന്നെ ലോകത്തെ തയ്യാർ ചെയ്ത (റെഡി-മേഡ്) വസ്തുക്കളുടെ ഒരു കൂമ്പാരമായും ചിന്തയെ തയ്യാർ ചെയ്ത ധാരണകളുടെ കൂമ്പാരമായും അത് കരുതി. ഈ വീക്ഷണം ഏറ്റവും പ്രധാനപ്പെട്ട മറു വശത്തെ -(ലോകത്തിലുള്ള എല്ലാം തന്നെ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണെന്നും ,ലോകം തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു കൂമ്പാരമല്ല ,മറിച്ച് പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണെന്നുള്ളത് )- അവഗണിക്കുകയാണ്‌ ചെയ്യുന്നത് എന്ന് ഹെഗൽ വാദിച്ചു.
ഇപ്രകാരമൊരു സമ്പ്രദായം ആവിഷ്കരിച്ചുകൊണ്ട് ഹെഗലാണ്‌ ആദ്യമായി വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങൾ - (എല്ലാവികാസത്തേയും നിയന്ത്രിക്കുന്നത് ഇവയാണല്ലോ )- ആവിഷ്ക്കരിച്ച് മുന്നോട്ട് വെച്ചതും അവയെ വിശദമായി വിവരിച്ചതും .
ശാസ്ത്രത്തിലും പ്രയോഗത്തിലും അതിപ്രധാനമായ ഒരു പങ്കുവഹിക്കുന്ന ഏറ്റവും സാമാന്യങ്ങളായ ധാരണകൾക്ക്(സംവർഗ്ഗങ്ങൾക്ക്)അദ്ദേഹം ഗഹനമായ ഒരു വൈരുദ്ധ്യത്മക വ്യാഖ്യാനം നല്കി.അവസാനമായി,ഹെഗൽ തന്റെ മുൻഗാമികളാരേയുംകാൾ പൂർണ്ണമായും ശരിയായും ,ചിന്തയുടെ എന്നപോലെ വിജ്ഞാനപ്രക്രിയയുടെ ആകെത്തന്നെ സങ്കീർണ്ണവും പരസ്പരവിരുദ്ധവുമായ സ്വഭാവം വ്യക്തമാക്കി.
മാർക്സും എംഗൽസും ഹെഗലിന്റെ വൈരുദ്ധ്യവാദത്തെ എത്രയേറെ വിലമതിച്ചിരുന്നെകിലും തങ്ങളുടെ തത്വസംഹിതയിൽ അത് കൂടി ചേർക്കാൻ അവർക്ക് പറ്റുമായിരുന്നില്ല;
കാരണം,ആശയവാദത്തെ നിദാനമാക്കിയിട്ടുള്ള അതിന്ന് കാര്യമായ പല കുറവുകളും ഉണ്ടായിരുന്നു.ഒന്നാമതായി,ഹെഗൽ യാഥാർത്ഥ്യത്തിൽ നിന്നല്ല,പ്രത്യുത ബോധത്തിൽ നിന്നാണ്‌ തന്റെ വൈരുദ്ധ്യവാദനിയമങ്ങൾ ആവിഷ്കരിച്ചത്. പ്രകൃതിയും മാനവേതിഹാസങ്ങളും ഈ നിയമങ്ങളുടെ കീഴിൽ വരണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു .
എന്തുകൊണ്ടെന്നാൽ പ്രകൃതിയിലും സമുദായത്തിലും സംഭവിക്കുന്ന എല്ലാം തന്നെ ബോധത്തിന്റെ ,കേവലമായ ആശയത്തിന്റെ പ്രതിഫലനം മാത്രമാണ്‌.
പക്ഷെ,മാർക്സിനേയും എംഗൽസിനേയും സംബന്ധിച്ചിടത്തോളം “പ്രശ്നം വൈരുദ്ധ്യവാദനിയമങ്ങളെ പ്രകൃതിയിലേക്ക് ചേർക്കുന്നതായിരുന്നില്ല,പ്രത്യുത പ്രകൃതിയിൽ ആ നിയമങ്ങളെ കണ്ടെത്തുകയും അതിൽ നിന്ന് അവയെ ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നു”(എംഗൽസ്,ആന്റി ഡ്യൂറിങ്ങ്,പേജ്,17)
മാർക്സും എംഗൽസും കൂടി ഭൗതികവാദപരമായ ഒരു വൈരുദ്ധ്യത്തിന്ന് രൂപം നല്കി.ഇതിലാകട്ടെ ,മറ്റെല്ലാറ്റിലുമുപരി യഥാർത്ഥലോകത്തിന്റെ (പ്രകൃതിയുടേയും സമുദായത്തിന്റേയും) വികാസത്തെ നിയന്ത്രിക്കുന്നവയായിട്ടാണ്‌ വൈരുദ്ധ്യവാദ നിയമങ്ങൾ വിവരിക്കപ്പെടുന്നത്;ചിന്തയുടെ നിയമങ്ങൾ മനുഷ്യന്റെ തലച്ചോറിലുള്ള അവയുടെ സവിശേഷപ്രതിഫലനമായും .
രണ്ടാമതായി,വികാസം അനന്തമാണെന്ന് ഹെഗൽ പ്രസ്ഥാവിച്ചു എങ്കിലും അദ്ദേഹത്തിന്റെ തത്വചിന്താക്രമത്തിലെ കേവലമായ ആശയം അതിന്റെ വികാസത്തെ പൂർത്തീകരിച്ചു.അതിനാൽ തന്റെ തത്വചിന്ത അന്തിമവും എല്ലാം ഉൾക്കൊള്ളുന്നതുമായ വിജ്ഞാനമാണെന്ന് ഹെഗൽ കരുതി ; അതേസമയം സമുദായത്തെ -( അതിൽ നിന്നാണല്ലോ ഈ തത്വ ചിന്ത ആവിഷ്കരിക്കപ്പെട്ടത് )- മാനവരാശിയുടെ വളർച്ചയുടെ അവസാനഘട്ടമായാണ് അദ്ദേഹം കണ്ടത്.
എന്നാൽ “പ്രകൃതിയുടേയും ചരിത്രത്തേയും സംബന്ധിച്ച എല്ലാം ഉൾക്കൊള്ളുന്ന നിത്യമായ ഒരു വിജ്ഞാന ക്രമം വൈരുദ്ധ്യവാദചിന്തയുടെ മൗലിക നിയമത്തിന്ന് തന്നെ വിരുദ്ധമായിട്ടുള്ളതാണ്‌.(മാർക്സ്,അതേകൃതി,പേജ് 35) അതുപോലെ തന്നെയാണ്‌ സമുദായത്തിന്റെ വളർച്ചയുടെ ”അവസാന“ഘട്ടത്തേപ്പറ്റിയുള്ള പ്രസ്ഥാവനയും .
തന്റെ ആശയവാദവ്യവസ്ഥക്ക് വേണ്ടി ഹെഗൽ ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യവാദ തത്വത്തെ ,വികാസതത്വത്തെ ബലികഴിച്ചു.
അവ്സാനമായി,കേവലമായ ആശയത്തെ പദാർത്ഥത്തിൽ ,പ്രകൃതിയിൽ,ഉൾക്കൊള്ളിക്കുന്നത് ലജ്ജാകരമായ ഒരു പ്രവർത്തിയാണെന്ന് ആശയവാദിയായ ഹെഗലിന്ന് തോന്നിയിരിക്കണം ;
പുരോഗമനപരമായ വൈരുദ്ധ്യാത്മക വികാസം ”ബോധമുള്ള ആശയത്തിന്റെ“ അതായത് മനുഷ്യരുടെ ,സൃഷ്ടിയായി മാത്രം അദ്ദേഹം വ്യാഖ്യാനിച്ചു.”ബോധമില്ലാത്ത ആശയത്തെ“ അതായത് പ്രകൃതിയെ, സംബന്ധിച്ചാണെങ്കിൽ,ഹെഗലിന്റെ അഭിപ്രായത്തിൽ അത് കാലക്രമത്തിൽ വികസിക്കുന്നില്ല.
ഹെഗലിനെ സംബന്ധിച്ചിടത്തോളം ”വൈരുദ്ധ്യവാദം തലകീഴായി നില്ക്കുകയാണ്“എന്ന് മാർക്സ് എഴുതിയത് ഇക്കാരണത്താലാണ്. ”അതിനെ വീണ്ടും ശരിയായ രീതിയിൽ ,തലമുകളിലാക്കി നിർത്തണം“(മാർക്സ്, മൂലധനം,വാല്യം1,പേജ്29)

അങ്ങിനെ ഹെഗലിന്റെ ആശയവാദപരമായ വൈരുദ്ധ്യവാദത്തിന്ന് കടകവിരുദ്ധമായ വൈരുദ്ധ്യവാദ സമ്പ്രദായം രൂപപ്പെടുത്തിയെടുക്കുക എന്നകടമ മാർക്സും എംഗൽസും കൂടി നിറവേറ്റേണ്ടിവന്നു.

4,പുതിയ ശാസ്ത്രീയകണ്ടുപിടുത്തങ്ങളുടെ തത്വശാസ്ത്രപരമായ സാമാന്യവല്കരണം...

ഫോയർ ബാഹിന്റെ ഭൗതികവാദ ആശയങ്ങളേയും ഹെഗലിന്റെ വൈരുദ്ധ്യ വാദത്തേയും മാർക്സും എംഗൽസും വിവേചനാപൂർവ്വം ഉപയോഗപ്പെടുത്തിയത് തത്വശാസ്ത്രത്തിലെ അവരുടെ മുൻഗാമികളുടെ തത്വസംഹിതകൾക്ക് അവരുടേതുമായി തുടർച്ചയുണ്ടാക്കുന്നതിന്ന് സഹായിച്ചു.
ഇത്,പക്ഷെ,അവരുടെ തത്വശ്സ്ത്രപരമായ പ്രവർത്തനത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. പുതിയ ശാസ്ത്രീയവിജ്ഞാനത്തെ ആകെ മൊത്തം വിലയിരുത്തിയതായിരുന്നു അവരുടെ സൈദ്ധന്തിക പ്രവർത്തനത്തിന്റെ മറ്റേവശം.
ഊർജ്ജതന്ത്രത്തിന്റെ മേഖലയിൽ പോലും എല്ലാ സംഗതികളും വെറും ബലതന്ത്ര (മെക്കാനിക്കൽ)പ്രതിഭാസങ്ങളാക്കി ചുരുക്കുന്നത് അസംഗത്വമായിരിക്കുമെന്ന് 19 ആം ശതകത്തിൽ താപം, കാന്തത (മാഗ്നറ്റിസം),വൈദ്യുതശക്തി,പ്രകാശം എന്നിവയേപ്പറ്റി നടത്തിയ പഠനം വെളിപ്പെടുത്തി.
അപ്പോൾ പിന്നെ രസതന്ത്രം,ജീവശാസ്ത്രം,ജന്തുശാസ്ത്രം എന്നിവയുടെ കാര്യത്തിൽ അത് അത്രപോലും സാദ്ധ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ.
പ്രകൃതിശാസ്ത്രത്തിന്റെ പുരോഗതി ബലതന്ത്രവാദത്തിന്റെ അടിത്തറ ഇളക്കിക്കളഞ്ഞു.ബോധത്തിന്റെ ആന്തരികവൈരുദ്ധ്യ സ്വഭാവം ഹെഗൽ വിശ്വസനീയമായ രീതിയിൽ തെളിയിച്ചുവെങ്കിൽ,19-ആം ശതകത്തിൽ പ്രകൃതി-സാമൂഹ്യശാസ്ത്രങ്ങളിൽ നടത്തിയ വിപുലമായ ഗവേഷണങ്ങൾ പ്രകൃതിയിലും സമുദായത്തിലുമുള്ള പലപല പ്രതിഭാസങ്ങളേയും സ്വതവേയുള്ള വൈരുദ്ധ്യസ്വഭാവം അത്രതന്നെ വിശ്വസനീയമായ രീതിയിൽ തെളിയിച്ചു.

1840-കളിൽ കണ്ടുപിടിച്ച ഊർജ്ജസംരക്ഷണത്തിന്റേയും രൂപാന്തരത്തിന്റേയും സാർവ്വത്രിക നിയമം അനുസരിച്ച് ഊർജ്ജം അപ്രത്യക്ഷമാവുകയോ ചെയ്യുന്നില്ല,ബലതന്ത്ര,താപ വൈദ്യുത,രസതന്ത്ര ഊർജ്ജം പരസ്പരം മാറ്റാവുന്നതാണെന്ന് ഈ നിയമം പറയുന്നു.
പ്രപഞ്ചത്തിലെ എല്ലാപ്രതിഭാസങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും,“പ്രകൃതിയിൽ എല്ലാചലനത്തിന്റേയും ഐക്യമെന്നത് വെറുമൊരു തത്വശാസ്ത്രപ്രമാണത്തിന്റെ നിലവിട്ട് പ്രകൃതിയിലേയും ശാസ്ത്രത്തിലേയും ഒരു വസ്തുതയായിക്കഴിഞ്ഞു എന്നു”“(എംഗൽസ്,‘പ്രകൃതിയിലെവൈരുദ്ധ്യത്മകത’പേജ്197)എന്നുമുള്ള നിഗമനത്തിലേക്ക് അത് നമ്മെ എത്തിച്ചു.

ഭൂമിയുടെ ഉപരിതലം പണ്ടുകാലത്തേതിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് 18-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ തന്നെ എം.ലെമെനൊസെവ്,ജെ.ഹട്ടൺ അന്നിവർ സൂചിപ്പിച്ചു.അതിന്റെ രൂപഭാവങ്ങൾ എത്രഗണ്യമായും ആവർത്തിച്ചും മാറി മാറി വന്നിട്ടുണ്ടെന്നതിന്ന് 19-ആം നൂറ്റാണ്ടിൽ കണക്കറ്റ തെളിവുകൾ ലഭിക്കുകയുണ്ടായി.അതിൽനിന്നാണ്‌ ഭൂവിജ്ഞാനം അഥവാ ഭൂർഗർഭശാസ്ത്രം ഉടലെടുത്തത്.
ഭൂമിയുടെ വികാസത്തിന്റെ ഘട്ടങ്ങളിൽ ഒന്നും തന്നെ
(ആർക്കിയൻ,പ്രോട്ടോറോസ്സോയിക്ക്,പാലിയോസ്സോയിക്ക്,മെസോസ്സോയിക്ക്,കെയിനോസ്സോയിക്ക് ആദിയായവ്) അതിനു മുൻപുള്ള ഘട്ടങ്ങളുടെ ആവർത്തനം ആയിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. ഓരോയുഗത്തിന്റേയും ആരംഭത്തിൽ പല ഭൂഖണ്ഡങ്ങളും ദ്വീപുകളും കടലുകളും പർവ്വതങ്ങളും മറ്റും അപ്രത്യക്ഷമാവുകയും തികച്ചും നൂതനമായ ഭൂഗർഭശാസ്ത്രപ്രതിഭാസങ്ങൾ പ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്.
കൂട്ടത്തിൽ കാലാവസ്ഥയിലും ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്.സൗരമണ്ഡലം ശാശ്വതമായി നിലനിന്നിരുന്നതല്ലെന്നും ഭൂതകാലത്തിലെന്നോ സ്വഭാവികമായി ആവിർഭവിവ്ഹ്വ്ഹിട്ടുള്ളതാണെന്നും കാന്റ്1755-ല്പറയുകയുണ്ടായി.
അദ്ദേഹം മുന്നോട്ട് വെച്ച പരികല്പന (hypothesis)അനുസരിച്ച് ഒരു നീഹാരി(nebula)യിൽ നിന്നാണ്‌ സൗരമണ്ഡലത്തിന്റെ ഉത്ഭവം ജ്യേതിശാസ്ത്ര പ്രതിഭാസങ്ങൾ വീണ്ടു വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന; മാറ്റമില്ലാത്ത ആവർത്തനക്രങ്ങളായി കരുതുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള ആഹ്വാനത്തെ 18-ആം നൂറ്റാണ്ടിലെ ആത്മീയവാദത്തിൽ മുഴുകിയിരുന്ന ശാസ്ത്രജ്ഞർ ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല.
എന്നാൽ 1796-ൽ ലാപ്ലാസ് എന്ന ശാസ്ത്രജ്ഞൻ കാന്റിന്റെ പരികല്പനയെ പിന്താങ്ങുകയും അതിനെ കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു.പത്തൊമ്പതാം ശതകത്തിന്റെ മദ്ധ്യത്തിൽ അത് ഗണിതശാസ്ത്രപരമായി തെളിയിക്കപ്പെടുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൽ സൗരമണ്ഡലത്തിന്റെ ഉത്ഭത്തെ സബന്ധിച്ച കാന്റ്-ലാപ്ലാസ പരികല്പനയുടെ സ്ഥാനത്ത് മറ്റു പല പരികല്പനകളും മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട് എങ്കിലും പദാർത്ഥത്തിന്റെ സ്വാഭാവികമായ വികാസത്തിന്റെ പരിണിതഫലമായി ഭൂതകാലത്തിലെപ്പോഴോ ആവിർഭവിച്ചിട്ടുള്ളതാണ്‌ സൗരമണ്ഡലമെന്ന കാര്യം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പംതന്നെ സസ്യ-ജന്തു വിഭാഗങ്ങളുടെ സാപേക്ഷികശരീരശാസ്ത്രവും ശരീരക്രിയാശാസ്ത്രവും ഉടലെടുക്കുകയും , വളരെ അകന്ന ജാതികൾ തമ്മിൽ പോലും കാതലായ സാദൃശ്യവും കെട്ടുപാടുകളുമുണ്ടെന്ന് തെളിയുകയും ചെയ്തു.എല്ലാ സസ്യങ്ങളും ജന്തുക്കളും സെല്ലുകൾ (കോശങ്ങൾ)കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്ന് 19-ആം നൂറ്റാണ്ടിന്റെ പ്രഥമാർദ്ധത്തിൽ കണ്ടുപിടിക്കപ്പെട്ടു. ഈ സെല്ലുകൾ ഒരു കടൽപ്പായലിന്റേയോ ഒരു വൻ വൃക്ഷത്തിന്റേയോ ആകാം ,അതല്ല ഒരു അദൃശ്യപ്രാണിയുടേയോ(ഇൻഫ്യൂസോറിയൻ) ഒരു മനുഷ്യന്റേയോ ആകാം -ഏതായാലും ശരി അവയെല്ലാം ഏതാണ്ട് ഒരേരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതും വളർന്ന് പെരുകുന്നതുമാണ്‌.ജീവനുള്ള എല്ലാം തന്നെ പരസ്പരം കെട്ടുപാടുകളോടു കൂടിയതാണെന്ന കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ അതെല്ലാം തന്നെ സുപ്രധാനമായ ഈ കണ്ടുപിടുത്തത്തോടെ അസ്തമിച്ചു.

കോടാനുകോടി വർഷങ്ങൾക്കിടയിൽ പലേ സസ്യ ജാതികളും ജന്തുജാതികളും മാറിമാറി വന്നിരുന്നു എന്ന് ,ചിലവ മണ്ണടിയുമ്പോൾ മറ്റുചിലവ ആ സ്ഥാനം സ്വീകരിച്ചിരുന്നുവെന്ന്,പ്രാചീനപ്രാണിശാസ്ത്രം എന്ന പുതിയ ശാസ്ത്രശാഖ തെളിയിച്ചു,
പ്രകൃതിയിൽ യാതൊന്നും തന്നെ നിത്യമായിട്ടുള്ളതല്ലെന്നും ,വികാസഘട്ടങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടുകയല്ല,ഒന്നിന്ന് പുറകെ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എന്ന് തെളിഞ്ഞു.

19-ആം നുറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലീഷ്ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ പ്രകൃതി നിർദ്ധാരണ (natural selection)നിയമം കണ്ടുപിടിച്ചു.ജീവനുള്ള എല്ലാവസ്തുക്കളും തമ്മിൽ ബന്ധമുണ്ടെന്നും, അവയുടെ വികാസം പഴയതിന്റെ ആവർത്തനമല്ലെന്നും ,പ്രത്യുത പഴയതിന്റെ നാശവും പുതിയതിന്റെ ആവിർഭാവവുമാണെന്നും സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.
അങ്ങിനെ 19-ആം നൂറ്റാണ്ടിന്റെ പ്രഥമാർദ്ധത്തിൽ തന്നെ പ്രകൃതിശാസ്ത്രം ഒറ്റപ്പെട്ട വസ്തുക്കളെ എടുത്തു പഠിക്കുന്നതിലുപരി വ്സ്തുക്കൾ തമ്മിലുള്ള കെട്ടുപാടുകളേപ്പറ്റിയും അവക്കുള്ളിലും അവ തമ്മിൽ തമ്മിലുണ്ടാകുന്ന മാറ്റങ്ങളേപ്പറ്റിയും,തീർന്നുകഴിഞ്ഞ കാര്യങ്ങളിലുപരി ആ കാര്യങ്ങളിലെത്തിക്കുന്ന പ്രക്രിയകളേപ്പറ്റിയും പഠിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലും സമുദായത്തിലുമുള്ള എല്ലാറ്റിന്റേയും നൈസർഗ്ഗികമായ പരസ്പരവിരോധ സ്വഭാവം കണ്ടുപിടിക്കുന്നതിന് വഴിതെളിച്ചത് ഇതാണ്‌.
അങ്ങിനെ ആത്മീയവാദചിന്താരീതി “എല്ലാറ്റിനും എല്ലാമായുള്ള സാർവ്വത്രികവും സർവ്വതോന്മുഖവും ജീവത്തുമായ ബന്ധത്തിന്ന് ...”( ലെനിൻ,സമാഹൃത കൃതികൾ വാല്യം,38പേജ്106)സാക്ഷ്യം വഹിച്ച ശാസ്ത്രീയവിജ്ഞാനവുമായി ഏറ്റുമുട്ടി,
വികാസഘട്ടങ്ങളുടെ - (ഇവയിലോരോന്നും മൺമറയുകയും സാരാംശത്തിൽ വ്യത്യസ്തമായ മറ്റൊരു ഘട്ടം ആ സ്ഥാനം കൈക്കൊള്ളുകയും,അതു മുമ്പത്തേതിനെപ്പോലെ അടുത്തഘട്ടത്തിന്ന് സ്ഥാനം ഒഴിയുകയും ചെയ്യും) -ശാശ്വതമായ ആവർത്തനക്രമം ഒഴിച്ച് മറ്റൊന്നും തന്നെ പ്രകൃതിയിൽ ശാശ്വതമായില്ലെന്നും,ലോകം സാധനങ്ങളുടെ ഒരു കൂമ്പാരമല്ല ,പ്രത്യുത പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും സാകല്യമാണ്‌ എന്നും ,എല്ലാ പ്രതിഭാസങ്ങളും സഹജമായ വൈരുദ്ധ്യങ്ങളോടു കൂടിയതാണെന്നും പുതുതായി ലഭിച്ചിട്ടുള്ള അറിവ് വ്യക്തമാക്കിയിട്ടുണ്ട്.

അപ്രകാരമുള്ള നിഗമനങ്ങളിൽ എത്തുക എന്ന് പറഞ്ഞാൽ ശാസ്ത്രജ്ഞരേയും തത്വചിന്തകരേയും വശംവദരാക്കിവെച്ചിരുന്ന ബലതന്ത്രപരവും ആത്മീയവാദപരവുമായ അഭിപ്രായങ്ങളുടേയും മുൻ വിധികളേയും - (ഈ അഭിപ്രായങ്ങൾക്കായിരുന്നല്ലോ അന്ന് പ്രാബല്യം )- പുന:പരിശോധിക്കുക എന്നായിരുന്നു അർത്ഥം.
മാർക്സും എംഗൽസും ചെയ്തതുപോലെ തത്വചിന്തയുടെ ഭാഷയിൽ ശാസ്ത്രീയവിജ്ഞാനത്തെ സാമാന്യവല്ക്കരിക്കാനും “അവസാന വിശകലനത്തിൽ ,വൈരുദ്ധ്യത്മകമായ രീതിയിലാണ്‌,ആത്മീയരീതിയിലല്ല പ്രകൃതിയുടെ പ്രവർത്തനം നടക്കുന്നത് ”(എംഗൽസ്,ആന്റി ഡ്യൂറിങ്ങ്,പേജ്33) എന്ന് പ്രഖ്യാപിക്കാനും അസാമാന്യമായ ആത്മവിശ്വാസവും മനോധൈര്യവും ആവശ്യമായിരുന്നു....
5.മനുഷ്യന്റെ നിലനില്പ്പിൽ പ്രയോഗത്തിനുള്ള പങ്ക്...

പ്രകൃതി മനുഷ്യനിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു; എന്നാൽ അവന്റെ നിലനില്പ്പാകട്ടെ - (ഭൗതികവും ആദ്ധ്യാത്മികവും )-പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.ഒരു മനുഷ്യൻ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു.ജീവിച്ചിരിക്കുമ്പോൾ അവന്റെ സുഖദു:ഖങ്ങൾ മുഴുവൻ അവന്ന് ചുറ്റുമുള്ള ബാഹ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ആ ലോകം അവന്റെ ബോധേന്ദ്രിയങ്ങളിലൂടെ അവനിൽ സംവേദങ്ങളും വികാരങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്നു.മാർക്സിന്ന് മുമ്പുള്ള ഭൗതികവാദികൾ ആത്മാവിന്ന് പ്രകൃതിയുടെ മേലുള്ള,ബോധത്തിന്ന് പദാർത്ഥത്തിന്മേലുള്ള,ആശ്രിതത്വത്തെ വിശദീകരിച്ചിരിക്കുന്നത് ഈ വിധത്തിലാണ്‌.ബാഹ്യലോകത്തിന്ന് മാത്രമേ മനുഷ്യനെ സ്വാധീനിക്കാൻ കഴിയൂ എന്നും, തനിക്ക് ചുറ്റുമുള്ള വസ്തുക്കളേയും സംഭവങ്ങളേയും കൈയ്യുംകെട്ടി നോക്കിയിരിക്കാനും ആലോചിക്കാനും മാത്രമാണ്‌ മനുഷ്യൻ കഴിയുക എന്നും അനുശാസിക്കുന്ന ഈ വീക്ഷണഗതിയുടെ ഏകപക്ഷീയതയെ ആദ്യമായി കണ്ടതും തുറന്നു കാട്ടിയതും മാർക്സ് ആണ്‌.
എന്നാൽ ഒരു മനുഷ്യന്ന് വെറുതേ ഓരോന്ന് കണ്ടും കേട്ടും ആലോചിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് വരുമോ?
കയ്യും കാലും അനക്കാനാവാതെ തളർവാതം പിടിപെട്ടു കിടക്കുന്ന ഒരുവനേപ്പറ്റി മാത്രമേ അങ്ങിനെ പറയാൻ കഴിയൂ.അപ്പോൾ പോലും അയാളെ പരിചരിക്കുന്നവർക്ക് ഉണ്ടാകുന്ന സംവേദനങ്ങളെ തുടർന്ന് അവർക്ക് വെറുതേ കയ്യും കെട്ടി ആലോചിച്ചിരിക്കാൻ മാത്രമല്ലല്ലോ കഴിയുക.ഫോയർബാഹ് വളരെശരിയായി പറഞ്ഞത് പോലെ ജീവിക്കണമെങ്കിൽ ഒരു മനുഷ്യന്ന് അവന്റെ ആവശ്യങ്ങൾ നിറവേറ്റതുണ്ടല്ലോ.
പക്ഷെ,അത്രയും പറഞ്ഞിട്ട് ഫോയർബാഹ് അവിടെത്തന്നെ നിലയുറപ്പിച്ച് കഴിഞ്ഞു.നേരെമറിച്ച് ,മാർക്സ് അവിടെനിന്നും മുമ്പോട്ടുപോയി.
മനുഷ്യന്ന് അവന്റെ ജീവസന്ധാരണത്തിന്ന് അത്യന്താപേക്ഷിതമായ ഭക്ഷണം,വസ്ത്രം,പാർപ്പിടം, ഹിംസ്രജീവികളിൽനിന്ന് ആത്മരക്ഷക്കുള്ള ഉപാധികൾ തുടങ്ങിയവ വേണമെങ്കിൽ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്ന് പറ്റിയ വിധത്തിൽ തന്റെ ചുറ്റുമുള്ളവയെ പ്രവർത്തിപ്പിക്കാൻ അവൻ യത്നിക്കേണ്ടതാശ്യമാണെന്ന് മാർക്സ് ചൂണ്ടിക്കാട്ടി.
പഴയ ഭൗതികവാദികളുടെ സാങ്കല്പ്പികമനുഷ്യനിൽ നിന്ന് വ്യത്യസ്ഥമായി,യഥാർത്ഥമനുഷ്യൻ വെറുതെ നോക്കിയിരിക്കുക മാത്രമല്ല പ്രർത്തിക്കുകയും ചെയ്യുന്നു.ബാഹ്യലോകത്തിന്റെ സ്വാധീനത്തെ കയ്യും കെട്ടിയിരുന്നു സഹിക്കുന്നതിന്ന്പകരം അവൻ അതിനെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്.ബാഹ്യലോകം മനുഷ്യനെ മാറ്റുന്നുണ്ട്,ഒപ്പം തന്നെ അവൻ ലോകത്തേയും മാറ്റുന്നുണ്ട് ,ബാഹ്യലോകത്തെ,അതായത് പ്രകൃതിയേയും സമുദായത്തേയും,മാറ്റുന്നതിനുള്ള മനുഷ്യന്റെ പ്രയത്നത്തേയാണ്‌ പ്രയോഗം എന്നുപറയുന്നത്.
പ്രയോഗം എന്ന് പറയുമ്പോൾ ജീവിതമാർഗ്ഗത്തിനു വേണ്ടീ പ്രകൃതിയേ സ്വാധീനിക്കുക (അദ്ധ്വാനം,ഉല്പ്പാദനം ),മറ്റാളുകളെ സ്വാധീനിക്കുക (സാമൂഹ്യപ്രവർത്തനം,അഥവാ പൊതുപ്രവർത്തനം),വിജ്ഞാനം ആർജ്ജിക്കുന്നതിന്ന് വേണ്ടി പ്രകൃതിയെ സ്വാധീനിക്കുക (ശാസ്ത്രീയ പരീക്ഷണം ) എന്നതെല്ലാം അതിൽ അന്തർഭവിക്കുന്നുണ്ട്.
പഴയഭൗതികവാദികൾ അവഗണിച്ച് തള്ളിയിരുന്ന പ്രയോഗം മനുഷ്യനെ സംബന്ധിടത്തോളം വമ്പിച്ച പ്രാധാന്യമുള്ളതാണെന്ന് മാർക്സും എംഗൽസും തെളിയിച്ചു.

1.ഉപജീവനോപാധികളുടെ ഉല്പാദനമാണ്‌ മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രാധമികമായ വ്യ്വസ്ഥ.അതില്ലാതെ മനുഷ്യന്റെ നിലനില്പു തന്നെ സാദ്ധ്യമല്ലെന്നതിൽ നിന്നു് അതിന്റെ പ്രാധാന്യം വ്യക്തമാണു്.

2,വിശപ്പ് തീർക്കുക,ഉഷ്ണത്തിലും ശൈത്യത്തിലും നിന്നെന്നപോലെ ശത്രുക്കളിൽ നിന്നും രക്ഷ നേടുക എന്നിതെല്ലാം സാധിക്കുന്നതിന്നതിന്നു് ജന്തുക്കൾക്കെന്നപോലെ മനുഷ്യർക്കും ചുറ്റുമുള്ള പ്രകൃതിയെ സ്വാധീനിക്കേണ്ടതായുണ്ടു്. എന്നാൽ ,മനുഷ്യപ്രയത്നവും ജന്തുക്കളുടെ പെരുമാറ്റവും തമ്മിൽ സാരമായ ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം.
സ്വന്തം ജീവസന്താരണത്തിന്ന് ഒരു ജന്തു പല്ലും നഖവും ഉപയോഗിക്കുമ്പോൾ,മനുഷ്യൻ അവൻ സ്വയം നിർമ്മിക്കുന്ന ഉപകരണങ്ങൾ കൊണ്ട് ഇക്കാര്യം സാധിക്കുന്നു.
ഇതിന്നായി അവൻ മറ്റു മനുഷ്യരുമായി ചില ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ബന്ധങ്ങൾ മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിച്ചുകൊണ്ടു് അവനെ ഒരു സാമൂഹ്യജീവിയാക്കുന്നു.
പ്രയത്നം മനുഷ്യന്റെ ബുദ്ധിശക്തിക്ക് ജന്മം നല്കുകയും,പ്രാകൃത നിലയിൽ കഴിഞ്ഞിരുന്ന ഒരു പറ്റത്തെ തനതായ സദാചാര നിയമങ്ങളും ശാസ്ത്രവും കലയും എല്ലാമുള്ള മാനവ സമുദായമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഒറ്റവാക്കിൽ പറഞ്ഞാൽ,പ്രയത്നമാണു് മനുഷ്യനെ മനുഷ്യനാക്കുന്നത്;അതാണു് മനുഷ്യന്റെ അന്തസത്ത.

3,നാഗരികതയുടെ താഴത്തെ തട്ടിൽ നിന്നു് മുകളിലത്തെ തട്ടിലേക്കുള്ള മനുഷ്യരാശിയുടെ പുരോഗതി നിർണ്ണയിക്കുന്നത് ചരക്കുല്പാദനത്തിന്റെ പുരോഗതിയാണെന്നു്-കാലക്രമത്തിൽ ചരിത്രഗതിയെ ഇതാണു് -ആദ്യമായിചൂണ്ടിക്കാണിച്ചത് മാർക്സ് ആണു്.തല്ഫലമായി പ്രയോഗത്തിനാണു് ചരിത്രത്തിലെ നിർണ്ണായകമായ പങ്ക്.

4,ബാഹ്യലോകത്തിന്മേലുള്ള മനുഷ്യന്റെ ആശ്രിതത്വത്തേപ്പറ്റി പറയുമ്പോൾ സംഗതിയുടെ മറുവശം ,അവന്റെ ചുറ്റുപാടുകൾ അവന്റെ സ്വാധീനത്തെ എത്രകണ്ട് ആശ്രയിക്കുന്നുവെന്ന വസ്തുത,പഴയ ഭൗതികവാദികൾ അവഗണിച്ചുവെന്നതാണു് അവരുടെ തെറ്റ്,മനുഷ്യൻ ഭൂമിയുടെ മുഖച്ഛായ പഴയതിൽ നിന്ന് ആകെ മാറ്റിയിരിക്കുന്നു.
അവൻ വിസ്തൃതങ്ങളായ വനപ്രദേശങ്ങൾ വെട്ടിത്തെളിക്കുകയും,ചതുപ്പ് നിലങ്ങൾ തെളിച്ചെടുക്കുകയും,കൃത്രിമനദികളും സമുദ്രങ്ങളും സൃഷ്ടിക്കുകയും,മണ്ണിലുംശീതോഷ്ണാവസ്ഥയിലും അന്തരീക്ഷത്തിന്റെ ഉള്ളടക്കത്തിലും സാരമായ മാറ്റം വരുത്തുകയും,പുതിയ ഇനം സസ്യങ്ങളെയും ജന്തുക്കളേയും വളർത്തി എടുക്കുകയും ചെയ്തിരിക്കുന്നു.
നാം ഇപ്പോൾ കൃഷിചെയ്യുന്ന വിളകളും നാം വളർത്തുന്ന ജന്തുക്കളുമെല്ലാം മനുഷ്യ പ്രയത്നത്താൽ ഉണ്ടാക്കിയിട്ടുള്ളതാണ്.പ്രകൃതിയിലെ നമ്മുടെ ചുറ്റുപാടുകളിലാകെ തന്നെ മനുഷ്യന്റെ പ്രായോഗികപ്രവർത്തനത്തിന്റെ മുദ്രപതിഞ്ഞിട്ടുണ്ട്.മനുഷ്യർ തന്നെയും ,അവർക്കിടയിൽ സ്ഥാപിതമായിട്ടുള്ള ബന്ധങ്ങളും അവർ സൃഷ്ടിച്ചിട്ടുള്ള സാധനങ്ങളുമെല്ലാം ഈ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്‌.
അതിനാൽ, ഭൗതികസാഹചര്യങ്ങൾ മനുഷ്യനെ ഒട്ടേറെ സ്വാധീനിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും,ഈ സാഹചര്യങ്ങൾ തന്നെ വലിയൊരതിരുവരെ തലമുറകളായുള്ള മനുഷ്യന്റെ പ്രായോഗികപ്രവർത്തനത്തിന്റെ ഉല്പന്നങ്ങളാണെന്നും ഒരു വസ്തുതയാണ്.

അതുകൊണ്ട് ഈ സാഹചര്യങ്ങൾക്ക് മനുഷ്യന്റെ മേലുള്ള സ്വാധീനം എന്നു പറയുന്നതിൽ അവന്റെ മേൽ മറ്റാളുകളുടെ പ്രായോഗികപ്രവർത്തനത്തിന്റെ സ്വാധീനവും ഉൾപ്പെടുന്നുണ്ട്.
ഈ വിധത്തിൽ ധ്യാനാത്മകഭൗതിക വാദത്തിന്റെ കുറ്റങ്ങളും കുറവുകളും തുറന്നുകാട്ടിയശേഷം മനുഷ്യന്റെ ഭൗതികവും ബുദ്ധിപരവുമായ ജീവിതത്തിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നത് പ്രയോഗം,പ്രായോഗികപ്രവർത്തനം,ആണെന്ന് മാർക്സും എംഗൽസും വ്യക്തമാക്കി.

2011 ജനുവരി 1, ശനിയാഴ്‌ച

തത്വശാസ്ത്രം എന്നുപറയുന്നത് എന്താണ്‌ ?

തത്വശാസ്ത്രപരമായ വിജ്ഞാനം മറ്റുതരത്തിലുള്ള ശാസ്ത്രീയ വിജ്ഞാനത്തിൽ നിന്ന് എങ്ങിനേയാണ്‌ വിഭിന്നമായിരിക്കുന്നത്?തത്വചിന്ത പ്രകൃതിയേയും മനുഷ്യരേയും ചിന്തയേയും സംബന്ധിച്ച ഏതാണ്ട് എല്ലാചോദ്യങ്ങൾക്കും സമഗ്രവും അന്തിമവുമായ ഉത്തരങ്ങൾ നല്കുന്നുണ്ടെന്നാണ്‌ മാർക്സിന്‌ മുമ്പ് വരെ സാധാരണമായി വിശ്വസിച്ചിരുന്നത്.

തത്വചിന്ത “മാനവികവിജ്ഞാനത്തിന്റെ എല്ലാ മൗലികതത്വങ്ങളും ഉൾക്കൊള്ളുന്നു..” ജർമൻ ആശയവാദീ തത്വചിന്തകനായ യൊഹാൻ ജി ഫിഹ്റ്റെ (1762-1814) എഴുതുകയുണ്ടായി

“ഓരോ അന്യേഷണവും ഓരോ പ്രശ്നത്തിന്ന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നു” അത്യന്താപേക്ഷിതമായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെങ്കിൽ പോലും കാതലായ എല്ലാപ്രശ്നങ്ങൾക്കും അന്തിമപരിഹാരം നിർദ്ദേശിക്കാനുള്ള ശ്രമങ്ങളാണ്‌ ജർമൻ തത്വ ചിന്തകരായ ലൈബ്നിത്,കാന്റ്,ഹെഗൽ എന്നിവരുടെ തത്വചിന്താസംഹിതകളിൽ നാം കാണുന്നത്.

തത്വശാസ്ത്രത്തിന്റേയും അതിന്റെ ലക്ഷ്യങ്ങളേയും പറ്റി മാർക്സിനും എംഗൽസിന്നും വിഭിന്നമായ വീക്ഷണമായിരുന്നു ഉണ്ടായിരുന്നത്.രസതന്ത്രം,സസ്യശാസ്ത്രം,ജീവശാസ്ത്രം,തുടങ്ങിയ ഏതെങ്കിലും ശാസ്ത്രം കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളും നിയമങ്ങളും യാഥാർത്ഥ്യത്തിന്റെ ഒരു മണ്ഡലത്തെ അഥവാ വശത്തെമാത്രം സംബന്ധിക്കുന്നതാണെന്ന് അവർ വാദിച്ചു.

എന്നാൽ, എല്ലാ മണ്ഡലങ്ങളേയും സംബന്ധിക്കുന്ന പൊതുപ്രശ്നങ്ങളും ,പ്രകൃതിയുടേയും സമുദായത്തിന്റേയും ചിന്തയുടേയും ഓരോ മണ്ഡലത്തിന്നും ബാധകമായിട്ടുള്ള പൊതു നിയമങ്ങളും ഉണ്ട്.

രസതന്ത്രമോ, സസ്യശാസ്ത്രമോ ജീവശാസ്ത്രമോ മറ്റേതെങ്കിലും പ്രത്യേക ശാസ്ത്രമോ ഈ പൊതുപ്രശ്നങ്ങളേയും നിയമങ്ങളേയും കൈകാര്യം ചെയ്യുന്നില്ല.തത്വശാസ്ത്രമാണ്‌ അവയേപ്പറ്റി അന്യേഷണം നടത്തുന്നത്.

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തേപ്പറ്റി ചർച്ച ചെയ്യുന്ന അവസരത്തിൽ ആ പ്രശ്നത്തിന്റെ ശരിയായ പരിഹാരം എല്ലാ ശാസ്ത്രങ്ങളും ചേർന്ന് തേടുന്ന വിജ്ഞാനത്തിൽ നിന്നുള്ള നിഗമനമാണെന്ന് നാം കാണുകയുണ്ടായല്ലോ

മറ്റെല്ലാ തത്വശാസ്ത്രങ്ങളേയും സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്‌,വിഭിന്ന ശാസ്ത്രങ്ങൾ കണ്ടുപിടിക്കുന്ന വസ്തുതകളേയും നിയമങ്ങളേയും പരിശോധിച്ച് താരതമ്യപ്പെടുത്തുകയും,അതെല്ലാം കൂടി സംഗ്രഹിക്കുകയും ,അതിൽനിന്നുള്ള സ്വാഭാവികമായ നിഗമനങ്ങളെ ക്രോഡീകരിക്കുകയുമാണ് തത്വശാസ്ത്രം ചെയ്യുന്നത്.

അങ്ങിനെ നോക്കുമ്പോൾ തത്വശാസ്ത്രം പ്രകൃതിയുടേയും സമുദായത്തിന്റേയുംചിന്തയുടേയും വികാസത്തെ നിയന്ത്രിക്കുന്ന സാമാന്യനിയമങ്ങളുടെ ശാസ്ത്രം ആണെന്ന് പറയാം;മനുഷ്യരാശി സമ്പാദിച്ചു വെച്ചിട്ടുള്ള വിജ്ഞാനത്തിന്റെ ആകത്തുകയാണത്.

പ്രവർത്തിക്കുന്ന മണ്ഡലം ഏതായാലും ഓരോ ശാസ്ത്രജ്ഞനും ഭൗതികവും ആശയപരവും,ചലനവും നിശ്ചലതയും,അവിച്ഛിന്നതയും വിച്ഛിന്നതയും,കാരണവും കാര്യവും,ശരിയും തെറ്റും എന്നിങ്ങനെയുള്ള പൊതുധാരണകൾ എടുത്തു പ്രയോഗിക്കും.

അയാൾ അതിന്ന് നല്കുന്ന അർത്ഥമയാളെ സംബന്ധിച്ചിടത്തോളം സുസ്പഷ്ടവുമായിരിക്കും,പക്ഷെ,വാസ്തവത്തിൽ ഈ ധാരണകളുടെ അർത്ഥം തത്വശാസ്ത്രംകൈകാര്യം ചെയ്യുന്ന സാമാന്യപ്രശ്നങ്ങളേയും നിയമങ്ങളേയും എങ്ങിനെ മനസ്സിലാക്കുന്നുവെന്നതിനെ വളരെ ഏറെ ആശ്രയിച്ചിരിക്കുന്നു.

ധാരണകൾക്ക് ചിലചില അർത്ഥങ്ങൾ കല്പിക്കുമ്പോൾ ഒരു ശാസ്ത്രജ്ഞന്തനെ ഗവേഷണത്തിൽ മുന്നോട്ട് നീങ്ങുന്നത് ചില പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കണ്ട്കൊണ്ടാണ്‌.പക്ഷെ അയാൾ അതേപ്പറ്റി ബോധവാൻ അല്ലെങ്കിൽ പോലും,സാമാന്യനിയമങ്ങളെ ഒരു നിശ്ചിതരീതിയിൽ മൻസ്സിലാക്കുമ്പോൾ,പൊതുപ്രശ്നങ്ങൾക്ക് ഒരു നിശ്ചിതപരിഹാരംതേടുമ്പോൾ ,ശാസ്ത്രജ്ഞർ അറിഞ്ഞോ അറിയാതേയോ തത്വശാസ്ത്രപരമായ വ്യകതമായ നിലപാട് കൈക്കൊള്ളുന്നുണ്ട്.

എന്നാൽ ,മോള്യേറുടെ എം, ജൂർദേനെ പോലെ -ജീവിതം മുഴുവൻ താൻ ഗദ്യത്തിലാണ് സംസാരിച്ചിരുന്നത് എന്ന് ഈ കഥാപാത്രത്തിന്ന് നിശ്ചയമുണ്ടായിരുന്നില്ല.-തങ്ങളുടെ തത്വങ്ങൾ നിശ്ചിതരൂപത്തിലുള്ള ഒരു തത്വചിന്ത യുടെ ഭാഗമാണെന്നതിനേക്കുറിച്ച് തികച്ചും അജ്ഞരായിരിക്കുന്നതിൽനിന്ന് ഇത് ഈ ശാസ്ത്രജ്ഞരിൽ പലരേയും തടയുന്നില്ല.

ഗവേഷണങ്ങളുടെ തത്വങ്ങൾ അഥവാ സമ്പ്രദായം -അതിൽ നിന്നാണ്‌ ശാസ്ത്രജ്ഞന്റെ തുടക്കം .അതാണ് അയാളുടെ പ്രവർത്തനത്തിന്ന് മാർഗ്ഗദർശ്ശനം നല്കുന്നത്.മുകളിൽ പ്രസ്താവിച്ചതുപോലെ ,അതാണ്‌ വാസ്തവത്തിൽ അയാളുടെ തത്വശാസ്ത്രവും .

അപ്പോൾ തത്വശാസ്ത്രം ശാസ്ത്രങ്ങളുടെ എല്ലാം കൂടിയുള്ള ആകത്തുകയും അവയ്ക്കാധാരമായിട്ടുള്ള അനുഭവവും അതേസമയം എല്ലാശാസ്ത്രങ്ങളുടേയും അനുഭവങ്ങളുടെ സമ്പ്രദായവുമാണ്.ശാസ്ത്രം നിശ്ചലമായി നില്ക്കുകയല്ല ചെയ്യുന്നത്.

സുപ്രധാനങ്ങളായ കണ്ടുപിടുത്തങ്ങൾ പലപ്പോഴും ശാസ്ത്രത്തിൽ വിപ്ളവകരങ്ങളായ മാറ്റിമറിക്കലുകൾ ഉണ്ടാക്കുകയും ,അതിന്ന് മുമ്പുള്ള കണ്ടുപിടുത്തങ്ങളെ കൂടുതൽ സ്പഷ്ടീകരിക്കേണ്ടത്,ചിലപ്പോൾ പുതുക്കുകപോലും ചെയ്യേണ്ടത്,ആവശ്യമാക്കി തീർക്കുകയും ചെയ്യുന്നു.

“..തത്വ ശാസ്ത്ര നിഗമനങ്ങളെ ഒഴിവാക്കാനാവാത്തത്ര വേഗത്തിലാണ്‌ പ്രകൃതിശാസ്ത്രം വളരുകയും എല്ലാ മണ്ഡലങ്ങളിലും ആഴമേറിയ വിപ്ളവകരമായ മാറ്റിമറിക്കലുകൾക്ക് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നത്”.എന്ന് ലെനിൻ എഴുതുകയുണ്ടായി (ലെനിൻ,സമാഹൃതകൃതികൾ,വാല്യം 33പേജ്234)

അതിനാൽ അന്തിമവും എല്ലാം തികഞ്ഞതുമായ ഒരു വിജ്ഞാനക്രമം ഉണ്ടാവുക സാദ്ധ്യമല്ല.വിവിധ ശാസ്ത്രങ്ങൾ സമാർജ്ജിക്കുന്ന വിജ്ഞാനം കൂടുതൽ വ്യാപകമാവുന്നതിനനുസരിച്ച് തത്വശാസ്ത്രത്തേയും വികസിപ്പിച്ച് സ്പുടം ചെയേണ്ടതുണ്ട് .

ഈ വിധത്തിൽ ശാസ്ത്രം തത്വചിന്തയെ മുന്നോട്ട് കൊണ്ട് പോകുന്നു.കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിയുന്ന തത്വശാസ്ത്രം കൂടുതൽ ശരിയും കൃത്യവുമാകുന്നത്പോലെ,അതിനെ,ആ തത്വ ചിന്തയെ ,പിന്തുടരുന്ന ശാസ്ത്രീയവും പ്രായോഗികവുമായപ്രവർത്തനം കൂടുതൽ വിജയകരവും ഫലപ്രദവുമാകുന്നു.

പ്രശസ്ത ഇംഗ്ലീഷ്ശരീരശാസ്ത്രജ്ഞനായ ജെ ബി എസ് ഹാൽഡെയിൻ ഇതേക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്‌;“ക്രമാനുഗതമായി വർദ്ധിച്ച്കൊണ്ടിരിക്കുന്ന എന്റെ വൈരുദ്ധ്യാതിഷ്ടിതഭൗതികവാദവിജ്ഞാനമാണ്‌ അടുത്ത കാലത്തായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ഗവേഷണങ്ങളിൽ ഒട്ടുമിക്കതിനും പ്രചോദനം നല്കിയുട്ടുള്ളത്..എന്നെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യാതിഷ്ടിതഭൗതികവാദം ഗവേഷണത്തിൽ ഒരു വിലപ്പെട്ട ഉപകരണമാണ്...” ("science and society"ന്യൂയോർക്ക്,വാല്യം2ലക്കം2,1938 വസന്തം,പേജ്239)

ഭൗതികവാദ തത്വശാസ്ത്രം ഈ വിധത്തിൽ ഓരോ ശാസ്ത്രത്തെമുന്നോട്ട് കൊണ്ട്പോകുന്നു.എന്നാൽ ആശയവാദതത്വചിന്ത ശാസ്ത്രത്തിന്ന് ദോഷം ചെയ്യുന്നതേയുള്ളു.

ഏണസ്റ്റ് മാഹ് എന്ന ഊർജ്ജതന്ത്രജ്ഞന്റെ പ്രവർത്തനത്തിന്ന് ആശയവാദവീക്ഷണം വരുത്തിയ ദോഷങ്ങളേപ്പറ്റി പറയവേ,ആല്ബർട്ട് ഐൻസ്റ്റൈൻ എഴുതി;“അദമ്യമായ ആവേശവും മികച്ച വാസനാവൈഭവവുമുള്ള പണ്ഡിതന്മാർക്ക് പോലും തത്വശാസ്ത്രപരമായ മുൻ വിധി കാരണം വസ്തുതകളെ വ്യാഖ്യാനിക്കുന്നതിൽ എത്ര ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിന്ന് ഒന്നാന്തരമൊരു ഉദാഹരണമാണിത്...”(Albert Einstein,"Autobiographical Notes"-പോൾ ആർതർ ഷില്പ് എഡിറ്ററായുള്ള “ആല്ബർട്ട് ഐൻസ്റ്റൈൻ തത്വചിന്തകനായ ശാസ്ത്രജ്ഞൻ” എന്ന കൃതിയിൽ നിന്ന്1949 ഈവൻസ്റ്റൺ ,പേജ്,49)

അതിനാൽ തത്വശാസ്ത്രം മറ്റൊരു ശാസ്ത്രത്തിലും കാണാനാവാത്ത വിജ്ഞാനമാണെന്നു പറയാം.

തത്വചിന്തക്ക് യാഥാർത്ഥ്യത്തിന്റെവിജ്ഞാനവുമായിപുലബന്ധമ്പോലുമില്ലെന്നും,ശാസ്ത്രീയവിജ്ഞാനത്തെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ട് മനുഷ്യൻ ആശ്രയിക്കേണ്ടത് അത്തരം അറിവിനേയല്ല ,പിന്നെയോ അവന്റെ അന്തർലോകത്തെ മാത്രമായിരിക്കണമെന്നും - താൻ എന്തു കാംക്ഷിക്കണമെന്നും എന്തു ആർജ്ജിക്കണമെന്നും പൊതുവിൽ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും മറ്റുമുള്ള അവന്റെ ജിജ്ഞാസനിറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം നിസ്സംശയമായും അതിൽ അവൻ കണ്ടെത്തുമത്രെ -മുള്ളവാദത്തെ മാർക്സിസം തള്ളിക്കള്യുന്നു;

പണ്ടുകാലത്ത് ഉണ്ടായിരുന്നതും ഇപ്പോൾ എക്സിസ്റ്റൻഷ്യലിസ്റ്റുകൾ (അസ്തിത്വ വാദികൾ ) ഉയർത്തിപ്പിടിക്കുന്നതുമാണ്‌ ഈ വാദം.

പ്രകൃതിയിലും സമുദായത്തിലും മനസ്സിലും ഉണ്ടാകുന്നതിനേപ്പറ്റിയുള്ള വിജ്ഞാനം ഒഴിച്ച് മറ്റുയാതൊന്നുമായും തത്വചിന്തക്ക് ബന്ധമില്ലെന്ന വേറൊരു പഴകിയ അഭിപ്രായമുണ്ട്.സാധാരണ ഗതിയിൽ“സംഗതികളെ തത്വചിന്താപരമായി വീക്ഷിക്കുക”എന്നുപറഞ്ഞാൽ അങ്ങേയറ്റത്തെ നിസ്സംഗതയോടെ സംഗതികൾ വീക്ഷിക്കുക എന്നതാണ്.

ഒന്നിലും ഒരിക്കലും ഇടപെടാതെ വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കുക എന്നാണ്‌,അർത്ഥമാക്കുന്നത്.

നേരെമറിച്ച്,ഒരുവൻ തന്റെ ആദർശങ്ങൾ മുറുകെപിടിക്കുകയും തെറ്റെന്ന് തനിക്ക് തോന്നുന്നതിന്നെതിരായി പോരടിക്കുകയുംചെയ്താൽ ആളുകൾ അയാളെപ്പറ്റിപറയും“അയാൾ വേദാന്തിയല്ല,പ്രായോഗിക ചിന്താഗതിക്കാരനാണ്‌;അയാളുടെ ആദർശങ്ങൾക്ക് തത്വചിന്തയുമായി യാതോരു ബന്ധവുമില്ല.


മാർക്സ് തത്വചിന്തയെക്കുറിച്ചുള്ള ഈ വീക്ഷണമപ്പാടെ തള്ളിക്കളഞ്ഞു.അദ്ദേഹം എഴുതി;“ തത്വചിന്തകർ ലോകത്തെ പലവിധത്തിലും വ്യാഖ്യാനിക്കുകമാത്രമാണ്‌ ചെയ്തിട്ടുള്ളത്; പക്ഷെ,അതിനെ മാറ്റിയൊടുക്കുക എന്നതാണ്‌ പ്രദാന സംഗതി,,” (Karl Mmarx and Frederick Engels "Selected Works" in three volumes,വാല്യം1മോസ്കോ 1972,പേജ് 590)

ലോകം എന്താണെന്നചോദ്യത്തിന്ന് മാത്രമല്ല,പിന്നേയോ നാം അതിനോട് എന്ത് സമീപനം കൈക്കോള്ളണമെന്നും അത് എങ്ങിനെ പുനർ നിർമ്മിക്കണമെന്നുള്ള ചോദ്യത്തിന്നും തത്വചിന്ത മറുപടി നല്കുന്നുണ്ട്.

ഉള്ളതിനേപ്പയിയുള്ള അറിവു മാത്രമല്ല അത്,പിന്നെയോ ഉള്ളതിനെ കണ്ടറിയുന്നതിനുള്ള ഒരു മാർഗ്ഗം ,ലോകത്തെ പറ്റിയുള്ള ഒരു വീക്ഷണം,നമ്മുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നിർണ്ണയിക്കുന്ന ഒരു ലോകവീക്ഷണം കൂടിയാണത്.

തത്വ ചിന്ത യാഥാർത്ഥ്യത്തിന്റെ ശാസ്ത്രീയമായ വിശദീകരണത്തെ അത് മാറ്റുന്നതിനുള്ള ഒരു ഉപാധിയാക്കുന്നു.ഇവിടെ തത്വചിന്തയും മറ്റു ശാസ്ത്രങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം കൂടി നമ്മെ അഭിമുഖീകരിക്കുന്നു.

ഉദാഹരണത്തിന്ന്“ മുതലാളിത്ത സഞ്ചയം തൊഴിലാളികളുടെ സംഖ്യയും നിരന്തരമായ അതികപ്പറ്റ് വരുത്തിക്കൊണ്ടിരിക്കുന്നു”, (കാറൽ മാർക്സ്“മൂലധനം”വാല്യം 1 മോസ്കോ,1972 പേജ്590) അതായത്,തൊഴിലില്ലായ്മ സൃഷ്ടിച്ച്കൊണ്ടിരിക്കുന്നു എന്ന,നിയമത്തെ ശാസ്ത്രം അംഗീകരിക്കുന്നത് മാർക്സും മറ്റും അതിനെ നീതിയുക്തമായി കരുതുന്നത്കൊണ്ടല്ല ,

പിന്നെയോ അത് മുതലാളിത്തത്തെപ്പറ്റിയുള്ള പ്രാമാണികമായ പരിജ്ഞാനം ആയത്കൊണ്ടാണ്‌.

ഓരോ ശാസ്ത്രവും അതിന്റെ ശരിയായ പരിധിയിൽ പെട്ട വിജ്ഞാനം ശേഖരിക്കുന്നതിൽ സ്വയം ഒതുങ്ങിനില്ക്കുന്നു.വസ്തുനിഷ്ടമായ വിജ്ഞാനം ഒരു ശാസ്ത്രജ്ഞന്റെ ആദർശങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും ആശ്രയിച്ചല്ല ഇരിക്കുന്നത്.

നാം എന്തു കാംക്ഷിക്കണമെന്നും ലോകത്തോട് നാം എന്ത്സമീപനം കൈക്കൊള്ളണമെന്നുമുള്ള ചോദ്യങ്ങൾക്ക് തത്വശാസ്ത്രം മറുപടി നല്കുന്നു.ലോകത്തോടുള്ള മനുഷ്യന്റെ പ്രായോഗിക സമീപനത്തിന്ന്, അവന്റെ ലോകവീക്ഷണത്തിന്‌ അത് രൂപം നല്കുന്നു.

മനുഷ്യൻ ഒരു സാമൂഹ്യജീവി ആണെന്നത്പോലെ,അവന്റെ വീക്ഷണം ഒരു സാമൂഹ്യപ്രതിഭാസമാണ്‌; ഒരു വർഗ്ഗസമുദായത്തിൽ അത് പ്രത്യേക വർഗ്ഗത്തിന്റെ താല്പ്പര്യം പ്രകടിപ്പിക്കുകയുംചെയ്യുന്നു.

തത്വശാസ്ത്രത്തിൽ ഭൗതികവാദം,ആശയവാദം എന്നീ രണ്ട് ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ മുമ്പെന്നപോലെ ഇപ്പോഴും വർഗ്ഗസമരത്തിന്റെ ഒരു പ്രകടനമാണ്‌.ഈ രണ്ട് എതിർ ധാരകളിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ നില്ക്കുന്നതിനേയാണ്‌തത്വശാസ്ത്രത്തിലെ പക്ഷപാതമെന്ന് പറയുന്നത്.

മാർക്സിസത്തിന്റെ പ്രതിയോഗികൾ പിന്തുടരുന്ന വാദം ഏതാണ്ടിപ്രകാരമാണ്‌;

തത്വചിന്ത യഥാർത്ഥ്വിജ്ഞാനമാണെന്നും ലോകത്തെപ്പറ്റിയുള്ള സത്യാവസ്ഥ കണ്ടെത്തുന്നതിൽ ഓരോരോ തത്വസംഹിതകളുടെ കർത്താക്കൾ വിജയിച്ചിട്ടുള്ളടത്തോളം

ഈ തത്വസംഹിതകൾ ശരിയാണെന്നും സങ്കല്പ്പിക്കുക,അപ്പോൾ ഈ പ്രമാണങ്ങൾ ആർക്കെങ്കിലും ഗുണമോ ദോഷമോ ചെയ്യുന്നുവെന്നത് അത്ര പ്രധാന സംഗതിയല്ല;

എന്തെന്നാൽ

സത്യത്തിന്റെ മുമ്പിൽ താല്പര്യങ്ങൾക്ക് സ്ഥാനമില്ല .മറിച്ച്,ഒരു പ്രത്യേകവർഗ്ഗത്തിന്ന് പ്രയോജനമുള്ളത് പഠിപ്പിക്കുകയാണ്‌ തത്വ ചിന്തയുടെ ഉദ്ദേശമെങ്കിൽ, അതിന്റെ ബോധനങ്ങൾ ശരിയോ തെറ്റോ പ്രധാനസംഗതിയല്ല; കാരണം, അവ സത്യത്തിന്ന് അനുയോജ്യമായിരിക്കണമെന്നില്ലല്ലോ,ആ വർഗ്ഗത്തിന്റെ താലപ്പര്യത്തിന്ന് അനുയോജ്യമായിരുന്നാൽ മതിയല്ലോ.

അതിനാൽ “തത്വചിന്ത പ്രാമാണികപരിജ്ഞാനം പ്രകടമാകുന്ന്”എന്നും “തത്വചിന്ത വർഗ്ഗതാല്പര്യം പ്രകടമാക്കുന്നു”എന്നുമുള്ള പ്രസ്താവങ്ങൾ പരസ്പരവിരുദ്ധങ്ങളാണെന്ന് അവർ ഉപസംഹരിക്കുന്നു.എന്നാൽ സമുദായം വർഗ്ഗങ്ങളായി തിരിഞ്ഞതു മുതലാണ്‌തത്വശാസ്ത്രത്തിന്റെ ആവിർഭാവം എന്നകാര്യം നാം സ്മരിക്കണം,

വർഗ്ഗസമുദായത്തിൽ ഓരോ കാലഘട്ടത്തിലും തങ്ങളുടെ ജീർണ്ണിച്ച ഭരണക്രമത്തോടൊപ്പം രംഗത്ത് നിന്ന് മാറേണ്ടിവരുന്ന ജീർണ്ണിച്ചവർഗ്ഗങ്ങളെ,പഴയ ഭരണാത്തെ തകർത്ത് സമുദായത്തെ കൂടുതൽ ഉയർന്ന ഘട്ടത്തിലേക്ക് കടക്കാൻ സഹായിക്കുന്നതിന്ന് ബാദ്ധ്യസ്ഥരായ മറ്റുവർഗ്ഗങ്ങൾ എതിർക്കുന്നു.

പിന്തിരിപ്പൻ വർഗ്ഗങ്ങൾ ഭൂതകാലത്തിലെ വ്യ്വസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ ചിന്തിക്കുന്നത്,കാരണം നിലവിലുള്ള വ്യ്വസ്ഥ കാലഹരണപ്പെട്ടുകഴിഞ്ഞുവെന്നും അതിനെ ഇനി താങ്ങി നിർത്താനാവില്ലെന്നും അവർക്ക് കാണാൻ കഴിയുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ സ്ഥിതിഗതികളേപ്പറ്റി അവർക്ക് തലതിരിഞ്ഞ കാഴ്ചപ്പാടാൺ ഉള്ളത്.എന്നുമാത്രവുമല്ല എല്ലാവരും ഈ വീക്ഷണത്തോട് യോജിക്കണമെന്നും പിന്തിരിപ്പൻ വർഗ്ഗങ്ങക്ക് നിർബ്ബന്ധമുണ്ട് .

കാരണം ഈ അഭിപ്രായം സ്ഥായിയായിട്ടുള്ളടത്തോളം കാലം നിലവിലുള്ള വ്യവസ്ഥ മാറ്റാനാവാത്തതാണെന്ന് ബഹുജനങ്ങൾ വിശ്വസിക്കുകയും മിണ്ടാതെ അതിന്ന് കീഴടങ്ങുകയും ചെയ്തുകൊള്ളും.

നേരെമറിച്ച്, സമുദായത്തിലെ കഴിയുന്നത്ര കൂടുതൽ അംഗങ്ങളെ സത്യം മനസ്സിലാക്കുന്നതിലാണ്‌വിപ്ലവബോധമുള്ള വർഗ്ഗങ്ങൾക്ക് വസ്തുനിഷ്ടമായ താല്പര്യം;എന്തുകൊണ്ടെന്നാൽ ,പിന്തിരിപ്പന്മാർ പറയുന്നത് മുഴുവൻ ബഹുജനങ്ങൾ കണ്ണടച്ച് വിശ്വസ്ക്കുന്നിടത്തോളം, നിലവിലുള്ള വ്യവസ്ഥക്കെതിരായ സമരത്തിൽ അവരെ കർമ്മോന്മുഖരാക്കാൻ പ്രയാസമാണ്‌.

സത്യം മനസ്സിലാക്കിയ ശേഷമേ വിപ്ലവപോരാട്ടത്തിൽ അവർക്ക് വിജയിക്കാൻ കഴിയൂ. ഇതിന്നർത്ഥം സമുദായത്തിൽ എന്ത് സംഭവിക്കുമെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ സത്യവും അസഹ്യവുമായ പ്രസ്താവനകൾക്ക് സമുദായത്തിൽ അപ്രകാരമൊരു പങ്കു ലഭിക്കുമെന്നാണോ? ഇത് അങ്ങിനെയാണോ അല്ലയോ എന്നറിയുന്നതിന്ന്,

നവോത്ഥാനകാലത്ത് കോപ്പർ നിക്കസ്സിന്റേയും അദ്ദേഹത്തെ പിന്തുടർന്ന ഗലീലിയോയുടേയും അനുയായികളും പ്രതിയോഗികളും തമ്മിൽ നടന്ന കടുത്ത സമരത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം .

ഇരുകഷികളുടേയും പ്രത്യായശാസ്ത്രപരമായ നിലപാട് വിരുദ്ധവർഗ്ഗതാല്പ്താല്പ്പര്യങ്ങൾ പ്രകടിപ്പിക്കുന്നതായിരുന്നു.കോപ്പർനിക്കസ്സിന്റേയോ ഗലീലിയോയുടേയോ കൃതികളിൽ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളേപ്പറ്റി ഒന്നുംതന്നെ പറഞ്ഞിരുന്നില്ലെങ്കിൽ പോലും അവരുടെ ആശയങ്ങളെ അനുകൂലിച്ചതിന്ന് പലരും ജീവനോടെ ദഹിപ്പിക്കപ്പെടുകയി.

കോപ്പർനിക്കസ്സിന്റെ“ജോതിർഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി”എന്ന കൃതി 1543-ൽ പുറത്തിറങ്ങുന്നതിന്നു മുമ്പ് അദ്ദേഹം മരണമടയുകയും ,ഗലീലിയോ മാപ്പ് പറയുകയും ചെയ്തില്ലായിരുന്നു എങ്കിൽ അവരുടെ രണ്ട്പേരുടേ വിധിയും വ്യത്യസ്ഥമാകുമായിരുന്നില്ല.

അങ്ങിനെ മാപ്പു പറഞ്ഞിട്ട് പോലും ഗലീലിയോക്ക് തൻന്റെ ജീവിതത്തിന്റെ ബാക്കിയുള്ള ഒമ്പത് വർഷങ്ങൾ കൽത്തുരുങ്കിൽ തന്നെ കഴിയേണ്ടിവന്നു “സൂര്യൻ ഭൂമിയുടെ ഭ്രമണപഥത്തിന്റെ കേന്ദ്രബിന്ദു ആണെന്നും,അത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചലിക്കുന്നില്ലെന്നും, ഭൂമിയാണ്‌ അങ്ങിനെ ചലിക്കുന്നതെന്നും പറഞ്ഞതിന്ന്..”ആണ്‌ മതദ്രോഹ വിചാരണക്കാർ അദ്ദേഹത്തിന്ന് ഈ ശിക്ഷ വിധിച്ചത്.

ഗലീലിയോ ഉയർത്തിപ്പിടിച്ചിരുന്ന ശാസ്ത്രീയ സത്യങ്ങൾ ലോകത്തെപ്പറ്റിയുള്ള നിലവിലിരുന്ന അശാസ്ത്രീയധാരണകളെയാകെ തകിടം മറിച്ചത് കൊണ്ടാണ്‌ അസ്സേഹം കൽത്തുറുങ്കിലടക്കപ്പെട്ടത് .

ശാസ്ത്രീയവും അശാസ്ത്രീയവുമായ വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി മുകളിൽ പ്രതിപാദിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

യാഥാർത്ഥ്യം ശാസ്ത്രീയമായി മൻസ്സിലാക്കിയാൽ തങ്ങൾ പഠിക്കുന്ന എല്ലാറ്റിനേയും ആളുകൾ നിരൂപണദൃഷ്ടിയോടുകൂടിയ സമീപനം സ്വീകരിക്കുകയും ,യുക്തിയും അനുഭവവും വെച്ച് അതിനെ തട്ടിച്ച് നോക്കുകയും ചെയ്യും .സമുദായത്തിൽ എന്തു സംഭവിക്കും എന്നതിനേപ്പറ്റിയുള്ള സത്യാവസ്ഥമനസ്സിലാക്കാൻ ഇത് അവരെ സഹായിക്കുന്നു.

ആളുകൾ ശാസ്ത്രത്തേയോ സ്വാനുഭവങ്ങളേയോ സ്വന്തം ബുദ്ധിശക്തിയേയോ ആശ്രയിക്കാതെ നേതാക്കൾ പറയുന്നത് കേട്ട് നടന്ന് കൊള്ളണമെന്നാണ്‌(“നേതാക്കൾ നിങ്ങൾക്ക് വേണ്ടി ചിന്തിക്കുന്നു”) അശാസ്ത്രീയ ലോകവീക്ഷണം ആവ്ശ്യപ്പെടുന്നത്.

അതിനാൽ ശാസ്ത്രജ്ഞർ നിലവിലുള്ള വ്യവസ്ഥക്കെതിരെ ഒന്നും പറയുന്നില്ലെങ്കിൽ കൂടി അവർ വിതരണം ചെയ്യുന്ന വിജ്ഞാനവും ജനഹൃദയങ്ങളിൽ വേരുറക്കുന്ന ശാസ്ത്രീയവീക്ഷണവും സംഗതികളെ അവയുടെ യഥാർത്ഥവെളിച്ചത്തിൽ കാണാൻ അവരെ സഹായിക്കുന്നു; നിലവിലുള്ളവ്യവസ്ഥയെ അതിരുവിട്ട് പാടിപ്പുകഴ്ത്തുന്നവരിൽ അവർക്കുള്ള അന്ധമായ വിശ്വാസം നശിക്കുകയും,പഴയവ്യവസ്ഥയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും പുതിയ വ്യവസ്ഥക്ക് അത് വഴിമാറിക്കൊക്കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നും അവർ മനസ്സിലാക്കുകയും ചെയ്യുന്നു.

അതിനാൽ ശാസ്ത്രീയ ലോകവീക്ഷണം ജനഹൃദയങ്ങളിൽ രൂഡ്ഡമൂലമാകുന്നതോടെ അത് അവരെ അവരുടെ കടമകളേപ്പറ്റിയും ആ കടമകൾ നിറവേറ്റുന്നതിനുള്ള മാർഗ്ഗത്തേപ്പറ്റി ബോധവാന്മാരാക്കികോണ്ട് അവരുടെ താല്പ്പര്യങ്ങളെ സഹായിക്കുന്നു.

നിലവിലുള്ള വ്യവസ്ഥക്കും അതിനെ കാത്ത് രക്ഷിക്കുന്ന പിന്തിരിപ്പൻ വർഗ്ഗങ്ങൾക്കും എതിരായ സമരത്തിൽ സത്യമാണ്‌ ബഹു ജനങ്ങളുടെ പ്രത്യയശാസ്ത്രപരമായ ആയുധം പിന്തിരിപ്പൻ വർഗ്ഗങ്ങളുടെ നുണപ്രചരണമാകട്ടെ ,ബഹുജനങ്ങളെ നിർവീര്യരും എന്തും സഹിക്കുന്നവരുമായ അടിമകളാക്കി മാറ്റുന്നു.

ഇക്കാരണത്താൽ സത്യത്തിന്നും വിജ്ഞാനത്തിന്നുംശാസ്ത്രത്തിന്നുംവേണ്ടിയുള്ള അന്യേഷണം വർഗ്ഗസമരത്തിന്റെ ആശയപരമായ പ്രതിരൂപമായിത്തീരുന്നു.

തത്വശാസ്ത്രത്തിലെ മൗലിക പ്രശ്നത്തിനുള്ള ഭൗതികവാദത്തിന്റെ മറുപടി യാഥാർത്ഥ്യത്തെ സബന്ധിച്ച് ശരിയായിട്ടുള്ളതും,ആശയവാദത്തിന്റേത് തെറ്റായിട്ടുള്ളതുമാണ്‌.

ആകയാൽ,തത്വശാസ്ത്രരംഗത്തെ ഈ രണ്ട് ചേരികളുടെ ശത്രുത എക്കാലവും വർഗ്ഗ താല്പര്യങ്ങളുടെ വൈരുദ്ധ്യത്തെ പ്രതിഫലിപ്പിച്ച്വന്നിട്ടുണ്ട്. ഇന്നും ഭൈതികവാദം തൊഴിലാളിവർഗ്ഗത്തിന്റേയും മുതലാളി വർഗ്ഗത്തിന്റേയും മറ്റ് ചൂഷക വർഗ്ഗങ്ങളുടേയും താല്പര്യങ്ങളേയാണ്‌ സംരക്ഷിക്കുന്നത്.

എന്നാൽ. ആശയവാദം വർഗ്ഗതാല്പര്യങ്ങളിൽ നിന്ന് മാത്രമല്ല ഉടലെടുക്കുന്നതെന്ന് ലെനിൻ കാണിച്ചു തന്നിട്ടുണ്ട്.സംജ്ഞാനത്തിന്റെ പ്രക്രിയതന്നെ ആശയവാദത്തിന്ന് വളം വെച്ചേക്കാം ,എന്തെന്നാൽ ,..“ഭാവന ജീവിതത്തിൽ നിന്ന് അകന്നകന്ന് പോകുന്നതിലുള്ള സാദ്ധ്യത അടങ്ങിയിട്ടുള്ളതാണ്‌, അതിലുപരി,അരൂപമായ ധാരണ,ആശയം,കപോലകല്പ്പിതമായ ഭാവനയായി മാറുന്നതിനുള്ള (അതും മനുഷ്യന്റെ ശ്രദ്ധക്ക് ഒട്ടും വിഷയീഭവിക്കാത്ത മാറ്റത്തിനുള്ള) സാദ്ധ്യത അടങ്ങിയിട്ടുള്ളതാണ്‌”(ലെനിൻ,സമാഹൃത കൃതികൾ,വാല്യം38,പേജ്372)

ഈ പ്രക്രിയ ,ആശയവാദസിദ്ധാന്തങ്ങളുടെ പൊരുൾ ബോധമാണ്‌ പ്രാഥമികമായിട്ടുള്ളത് എന്നത് മാത്രമായിരുന്നെങ്കിൽ -എന്ന്പറഞ്ഞാൽ അവ നൂറ്‌ശതമാനം അസത്യമായിരുന്നെങ്കിൽ - തികച്ചും പിന്തിരിപ്പനായ ഒരു പങ്ക് മാത്രമേ അവക്കുണ്ടാകുമായിരുന്നുള്ളു; നമുക്ക് തരാൻ അവയുടെ പക്കൽ ഒന്നും ഉണ്ടാകുമായിരുന്നില്ല.

എന്നാൽ, ആശയവാദികളായിരുന്നെങ്കിലും ലൈബ്നിത്‘സ്,കാന്റ്,ഹെഗെൽ തുടങ്ങിയ തത്വചിന്തകർ വാസ്തവത്തിൽ യഥാർത്ഥശാസ്ത്രീയവിജ്ഞാനത്തിന്‌ വേണ്ടിയുള്ള മനുഷ്യപ്രയത്നത്തിന്ന് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്.

ഹെഗലാണ്‌ വൈരുദ്ധ്യവാദത്തിന്റെ സംമ്പ്രദായം ആവിഷ്കരിച്ചത്.ഹെഗൽ പ്രകൃതിയെ ഒഴിവാക്കികൊണ്ട് ധാരണകളുടെ വികാസത്തിൽ മാത്രമേ അത് പ്രയോഗിച്ചുള്ളു എങ്കിലും അത് വിപ്ലവകരമായ ഒരു സമ്പ്രദായമാണ്‌.

ഒരു തത്വശാസ്ത്രപ്രമാണം ഏത് വർഗ്ഗത്തിന്റെ താല്പര്യത്തിന്ന് ഉതകുമെന്നത് അതിന്റെ കർത്താവിനേയല്ല, ആ പ്രമാണത്തെത്തന്നെ ആശ്രയിച്ചാണിരിക്കുന്നത് .1899-ൽ ജർമൻ ജീവിശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൽ "Die Weltsratsel"(“പ്രപഞ്ചത്തിന്റെ കടങ്കഥകൾ”) എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി ,പ്രകൃതിശാസ്ത്രത്തിൽ ഭൗതികവാദ വീക്ഷണം സ്വ​‍ീകരിക്കണമെന്ന് വാദിച്ച്കൊണ്ട് അദ്ദേഹം ആ പുസ്തകത്തിലൂടെ ആശയവാദത്തിന്റെ നാരായവേരുതന്നെ അറുത്തുകളഞ്ഞു,

എന്നാൽ രാഷ്ട്രീയമായി ഹെക്കൽ ഒരു വിപ്ലവകാരി ആയിരുന്നില്ലെങ്കിലും ലോകത്തെമ്പാടുമുള്ള ബൂർഷ്വാസി അദ്ദേഹത്തിന്റെമേൽ ചാടിവീഴുകയുണ്ടായി.റഷ്യയിലാകട്ടെ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ റഷ്യൻ പരിഭാഷ മുഴുവൻ കത്തിച്ചുകളയാൻ കോടതി ഉത്തരവിട്ടു.

ഗ്രന്ഥകർത്താവിന്ന് ബൂർഷ്വാ രാഷ്ട്രീയാഭിപ്രായങ്ങളാണ്‌ ഉണ്ടായിരുന്നതെങ്കിലും “ജനസമ്മതമായ ഈ കൊച്ചു പുസ്തകം വർഗ്ഗസമരത്തിൽ ഒരു ആയുധമായിത്തീർന്നു”(ലെനിൻ അതേകൃതി വാല്യം,14പേജ്348) വെന്ന് ലെനിൻ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം ,തൊഴിലാളി വർഗ്ഗത്തിന്ന് വേണ്ടി ബൂർഷ്വാസിക്കെതിരായി സമരം ചെയ്യാൻ പുറപ്പെട്ട ബൊഗ്ദാനോ വിന്റെ ( “അതിഭൗതികവാദവും എമ്പീരിയോക്രിട്ടിസിസവും” എന്ന ഗ്രന്ഥത്തിൽ ലെനിൻ ഇദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട് ) തത്വചിന്താലേഖനങ്ങൾ വാസ്ഥവത്തിൽ ബൂർഷ്വാ താല്പര്യങ്ങളെ രക്ഷിക്കാനാണ്‌ ഉദകിയത് .

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വസാസ്ത്രമൊരേ സമയത്ത് തന്നെ പ്രകൃതി,സമുദായം ചിന്ത എന്നിവയുടെ വികാസത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ശാസ്ത്രവും കമ്യൂണിസ്റ്റ് ആദർശങ്ങളേയും നൈതികതത്വങ്ങളേയും ഉറപ്പിക്കുന്ന തൊഴിലാളി വർഗ്ഗ ലോകവീക്ഷണവുമാണ്‌.

അതിൽസത്യത്തിന്റെവിശദീകരണവും വർഗ്ഗതാല്പര്യങ്ങൾക്ക് വേണ്ടിയുള്ള വാദവും അന്യോന്യം ഒഴിവാക്കുന്നവയല്ല ,പിന്നേയോ പരസ്പരം ഉൾക്കൊള്ളുന്നവയാണ്‌.

അതുകോണ്ടാണ്‌ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രം സമുദായത്തിന്റെ വിപ്ലവാത്മകമായ പുനർനിർമ്മാണത്തിന്നുള്ള ഒരു ഉപകരണവും സാമൂഹ്യപ്രതിഭാസങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള ഒരു സമ്പ്രദായവും ആകുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രപരമായ ലക്ഷ്യത്തിലേക്കുള്ള ശരിയായ പാത കണ്ടുപിടിക്കാൻ അത് സഹായിക്കുന്നു















2010 ഡിസംബർ 29, ബുധനാഴ്‌ച

മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അടുത്തതായി നമുക്ക് മസ്തിഷ്ക്കത്തിന്റെ ശരീരക്രിയാശാസ്ത്രം (physiology)എന്തെന്ന് പരിശോധിക്കാം .

ബോധേന്ദ്രിയങ്ങളുടെ (കണ്ണ്‌,ചെവി,തുടങ്ങിയ) ഉദ്ദീപനത്തിൽ നിന്ന് ഉദ്ഭൂതമാകുന്ന ആവേഗങ്ങൾ (impulses) അഭിവാഹി തന്ത്രിക (afferent nerves) കളീലൂടെ സെറിബ്രൽ കോർട്ടെക്സിലേക്ക് സഞ്ചാരണം ചെയ്യപ്പെടുമ്പോൾ സംവേദനങ്ങൾ ഉണ്ടാകുന്ന പ്രത്യേകഭാഗങ്ങൾ അവിടെയുണ്ടെന്ന് ബുദ്ധിമണ്ഡലത്തിന്റെ പ്രവർത്തനത്തേപ്പറ്റിയുള്ള പരിശോധനകൾ തെളിയിച്ചിട്ടുണ്ട് .

ഈ ഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് (ശിരസ്സിന്റെ പിൻ ഭാഗത്ത്)നശിപ്പിക്കപ്പെട്ടാൽ ഫലം അന്ധതയും ,ചെന്നിയുടെ ഭാഗത്തുള്ള മറ്റൊരു ഭാഗത്തിന്ന് കേടു പറ്റിയാൽ ഫലം ബധിരതയും ആണ്.

കോർട്ടെക്സിന്റെ മറ്റുചിലഭാഗങ്ങൾക്ക് ഹാനി സംഭവിച്ചാൽ നിറങ്ങൾ കാണാൻ പറ്റുമെങ്കിൽ പോലും ഒരു വസ്തുവിനെയാകെ പ്രേക്ഷിക്കാൻ കഴിയാതെ വരും.

അതുപോലെ തന്നെ കോർട്ടെക്സിന്റെ വേറെ ചിലഭാഗങ്ങൾ വൈദ്യുതി ശക്തിയിലൂടെ ഉദ്ദീപിപ്പിച്ചാൽ മറന്നുപോയകാര്യങ്ങൾ ശരിക്കും ഓർമ്മവരും.

പ്രാണവായുവിന്റെ(ഓക്സിജൻ)കുറവ് മസ്തിഷ്കത്തെ സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.

മസ്തിഷ്കത്തിലേക്കുള്ള രക്തവിത്രണത്തിൽ വളരെ ചെറിയ വ്യതാസം വന്നാൽ മതി ,തലച്ചോറിന്റെ പ്രവർത്തനത്തെയാകെ അത് ഗുരുതരമായി ബാധിക്കും;

ചിലപ്പോൾ പൊടുന്നനേയുള്ള ബോധക്കേട്തന്നേയും തന്മൂലം സംഭവിക്കാം .

സംവേദനങ്ങളും ആശയങ്ങളും സങ്കീർണ്ണമായി സംഘടിക്കപ്പെട്ടിട്ടുള്ള ഒരു ഭൗതിക അവയവത്തിന്റെ -മസ്തിഷ്ക്കത്തിന്റെ-സാധാരണ നിലക്കുള്ള പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ശാസ്ത്രം ഖണ്ഡനാതീതമായി തെളിയിച്ചിട്ടുണ്ട് .

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ,ബോധം പ്രത്യേകരൂപത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തെ,മസ്തിഷ്കത്തെ-അത് ബോധത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്-ആശ്രയിച്ചാണിരിക്കുന്നത്.

“ചിന്ത അസ്തിഷ്ക്കത്തിന്റെ ധർമ്മമാണെന്നും,സംവേദനങ്ങൾ ,അതായത് ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ,നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേൽ സാധനങ്ങളുടെ കരണം മൂലം സൃഷ്ടിക്കപ്പെട്ടുകൊണ്ട് നമ്മിൽ തന്നെ നിലനില്ക്കുന്നതാണെന്നും”ലെനിൻ,സമാഹൃത കൃതികൾ വാല്യം 14,പേജ്90 )പ്രകൃതിശാസ്ത്രം ശക്തിയുക്തം വാദിക്കുന്നു.

നേരെമറിച്ച്,ആത്മനിഷ്ട ആശയവാദികൾ പറയുന്നത്,മസ്തിഷ്കം ഉൾപ്പെടേയുള്ള ഏത് അംഗവും സംവേദനങ്ങളുടെ ഒരു സമാഹാരം ആണെനാണ്‌;ഇതിൽനിന്ന് സിദ്ധിക്കുന്നത് മസ്തിഷ്ക്കം ബോധത്തിന്റെ ഒരു ഉല്പ്പന്നമാണെന്നും മറിച്ച് ബോധം മസ്തിഷ്കത്തിന്റെ ഉല്പ്പന്നമല്ലെന്ന് മാണത്രെ.

അതിനാൽ മാഹ് എന്ന ആളെപ്പോലെതന്നെ ആത്നനിഷ്ട ആശയവാദിയായ അവെനാറിയുസും പ്രകൃതിശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ പരസ്യമായിതന്നെ തിരസ്കരിക്കുന്നു

“മസ്തിഷ്കം ചിന്തയുടെ അവയവം അല്ല” എന്നും സങ്കല്പ്പങ്ങളും സംവേദനങ്ങളും മസ്തിഷ്കത്തിന്റെ ധർമ്മങ്ങൾ അല്ലെന്നും പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഇത് ചെയ്യുന്നത്.,

അത് വെച്ച് നോക്കുമ്പോൾ , അദ്ദേഹം “ശരീരക്രിയാശാസ്ത്രത്തിന്റെ ഏറ്റവും പ്രാധമികമായസത്യത്തെപ്പോലും നിഷേധിക്കുകയാണ്ചെയ്യുന്നത്.(ലെനിൻ അതേകൃതി)ലെനിൻ ചൂണ്ടിക്കാട്ടുന്നു.

ഇവിടെയും ഒന്നുകിൽ നാം ശരീയക്രിയാശാസ്ത്രം സംശയലേശമന്യേ തെളിയിച്ചുട്ടുള്ള വസ്തുതകളും അങ്ങിനെ ഭൗതിക വാദവും അംഗീകരിക്കണം ,

അല്ലെങ്കിൽ ബുദ്ധിമണ്ഡലത്തിന്റെ ശരീരക്രിയാശാസ്ത്രം തെളിയിച്ചിട്ടുള്ള വസ്തുതകളെ നിഷേധിച്ചുകൊണ്ട് ആശയവാദത്തെ പുണരണം.

ഇനി.. അപ്പോൾ പിന്നെ ഈ തത്വശാസ്ത്രം എന്നുപറയുന്നത് എന്താണ്‌ എന്ന് നോക്കാം..


ഭൂമിയുടെ ഭൂതകാലത്തേക്കുറിച്ചുള്ള ശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അചേതന വസ്തുക്കളിൽ സംവേദനത്തിന്റേയോ ചിന്തയുടേയോ യാതോരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

ഈ സ്ഥിതിയിൽ ബോധത്തിന്റെ പ്രഥമോപാധിയായി ശാസ്ത്രം കാണുന്നത് ജീവനാണ്‌.

എന്നാണ്‌ ഭൂമുഖത്ത് ജീവൻ ആർജ്ജിച്ചത്?

ഈ ചോദ്യത്തിന്ന് മറുപടി കണ്ടുപിടിക്കാൻ പലേ ശാസ്ത്രങ്ങളും സഹായിച്ചിട്ടുണ്ട് .ഉദാഹരണത്തിന്ന്,ധാതുക്കളിലും പാറകളിലുമുള്ള യൂറേനിയം ,ആക്ടിനോ യൂറേനിയം ,തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് പരമ്പരകളിലെ ആദ്യത്തേയും അവസാനത്തേയും അംഗങ്ങളുടെ സംഖ്യ കണക്കാക്കികൊണ്ട് ഭൂഗർഭനിക്ഷേങ്ങളുടെവയസ്സ് ഏറെക്കുറേ കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുമെന്ന് ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.

ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയുടെ പുറം പോളക്ക് എത്രവയസ്സുണ്ടെന്ന് (400കോടി വർഷത്തെ പഴക്കമുണ്ടതിന്ന്) മാത്രമല്ല ,ഓരോരോ ഭൂഗർഭശാസ്ത്രയുഗം എത്രകാലം നീണ്ടു നിന്നിട്ടുണ്ടെന്ന് കൂടി ഭൂഗർഭശാസ്ത്രജ്ഞന്മാർ സ്ഥാപിച്ചിട്ടുണ്ട് .

ഈ പുറം പോളയുടെ വിവിധപാളികൾ പരിശോധിച്ച്കൊണ്ട് മുന്നൂറ് കോടി സംവത്സരങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് യാതോരുവിധത്തിലുള്ള ജീവിധവും,ഏറ്റവും ലളിതമായത് പോലും,ഉണ്ടായിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞരും പ്രാചീനജന്തുശാസ്ത്രജ്ഞരും ചേർന്ന് തെളിയിച്ചിട്ടുണ്ട് .

ഭൂമുഖത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ആദ്യത്തെ ജീവികളെന്ന് കരുതപ്പെടുന്ന സൂഷ്മാണുജീവികൾക്ക് സംവേദനത്തിന്ന് കഴിവില്ലെന്ന് ,അപ്പോൾ ചിന്തയുടെ കാര്യവും പറയുകയും വേണ്ടല്ലോ .സൂഷ്മജീവശാസ്ത്രപരമായ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .

അവക്ക് ഉത്തേജനശീലത (irritability) മാത്രമേയുള്ളൂ .

ഒടുവിൽ തൃതീയകാലഘട്ടത്തിൽ (690-10 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) സംവേദനത്തിന്ന് പുറമേ ഇന്ദ്രിയാവബോധത്തിന്നും സങ്കല്പ്പത്തിന്നും ത്രാണിയുള്ള ഉയർന്ന തരങ്ങൾ ഉൾപ്പെടേയുള്ള സസ്തനജീവികൾ ആവിർഭവിക്കുന്നതു വരേയുള്ള കഴിഞ്ഞകോടാനുകോടി വർഷങ്ങൾക്കിടയിൽ ജന്തു ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വരികയായിരുന്നു എന്ന് ശീലീഭൂതജന്തുക്കളെ പഠനം ( പ്രാചീനജന്തു ശാസ്ത്രം ) വെളിവാക്കുന്നുണ്ട്.

എന്നു വരികിലും മനുഷ്യനിൽ മാത്രമേ ബോധം ,ചിന്തിക്കാനുള്ള കഴിവ് കണ്ടുവന്നിട്ടുള്ളൂ.

ജന്തുക്കളിൽനിന്ന് വ്യതിരിക്തമായി മനുഷ്യർ ആവിർഭവിച്ചത് പത്തുലക്ഷത്തിന്നും അൻപത് ലക്ഷത്തിന്നും ഇടക്കുള്ള സംവത്സരങ്ങൾക്ക് മുമ്പായിരിക്കണമെന്നതിന്ന് ഭൂമിയുടെ പുറം പോളകളുടെ പാളികളിലെ റേഡിയോ ആക്ടീവ് ക്ഷയോല്പ്പന്നങ്ങളേപ്പറ്റിയുള്ള - മനുഷ്യന്റെ തൊട്ടുമുമ്പത്തെ പൂർവ്വികരായ ഹൊമിനിഡ് എന്ന വിഭാഗത്തിൽ പെടുന്നവയുടെ ശീലീഭൂത അസ്ഥികളും അതിലടങ്ങിയിട്ടുണ്ട്-അപഗ്രഥനം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഭൂമിയും അതിലുള്ള സർവ്വചരാചരങ്ങളും സംവേദനങ്ങളുടേയും ആശയങ്ങളുടേയും ഉക്പന്നമാണെങ്കിൽ ,ഭൂമുഖത്ത് ജീവിതത്തിന്റെ കണികപോലും ഇല്ലാതിരുന്ന നൂറ്കോടി വർഷക്കാലത്ത് അതെല്ലാം ആരുടെ സംവേദനങ്ങളും ആശയങ്ങളുമായിരുന്നു?

വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഈ ചോദ്യത്തിന്ന് മറുപടി നല്കാൻ ആശയവാദികൾക്ക് കഴിയുന്നില്ല.

ഒരു കാലത്ത് മനുഷ്യനോ മറ്റേതെങ്കിലും ജീവിയോ ഇല്ലാതിരുന്ന ,ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്ത ,സ്ഥിതിയിലായിരുന്നു ഭൂമിയെന്ന് പ്രകൃതിശാസ്ത്രം സംശയത്തിന്നിടയില്ലാത്ത വിധം സ്ഥാപിക്കുന്നുണ്ട് .

ലെനിൻ എഴുതുകയുണ്ടായി “ജൈവപദാർത്ഥം ഒരു പില്ക്കാലപ്രതിഭാസമാണ്‌,

സുദീർഘമായ ഒരു പരിണാമത്തിന്റെപരിണിതഫലമാണ്‌,

പദാർത്ഥമാണ്‌പ്രാഥമികമായിട്ടുള്ളതെന്നും,

ചിന്ത,ബോധം,സംവേദനം എന്നിവ വളരെ ഉച്ചകോടിയിലുള്ള വികാസത്തിന്റെ ഉല്പ്പന്നമാണെന്നും ...ഇതിൽനിന്ന് സിദ്ധിക്കുന്നു”.(ലെനിൻ ,സമാഹൃത കൃതികൾ,വാല്യം 14,പേജ്75)

അങ്ങിനെ ഒന്നുകിൽ ആധുനികശാസ്ത്രവും അതിൽ നിന്ന് സ്വാഭാവികമായി ഉദ്ഭൂതമാകുന്ന ഭൗതികവാദവും അംഗീകരിക്കുക

അല്ലെങ്കിൽ ആശയവാദവും തദ്വാരാ ശാസ്ത്രവും കൃത്യമായി തെളിച്ചിട്ടുള്ള പ്രാഥമിക സത്യങ്ങളുടെ നിഷേധവും സ്വീകരിക്കുക

എന്നത് മാത്രമാണ്‌ നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി...

ഇനി നമുക്ക് മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും എന്താണ്‌ എന്ന് പരിശോധിക്കാം .